വീട്ടിൽ നിന്നിറങ്ങിയപ്പോൾ അല്പം വൈകി. അഞ്ചേ പത്തായി, ഇനി കാടമ്പുഴ കിട്ടുന്നകാര്യം കഷ്ടിയാണ് എന്ന് കരുതിയതാണ് പക്ഷേ കുറച്ചേ നടന്നുള്ളു പിറകിലൊരു ലോറിവന്ന് നിന്നു. നോക്കുമ്പോൾ അയൽ വാസി മുസ്തഫ. ഓങ്ങല്ലൂർ വരെ ലോറിയിൽ അവിടെയിറങ്ങിയതും ബൈക്കിൽ ഒരു ചെറുപ്പക്കാരൻ ഹെൽമെറ്റിനാൽ മറഞ്ഞമുഖം, കുഞ്ഞാപ്പുകാക്ക കേറിക്കോളിൻ ഞാൻ പട്ടാമ്പിക്കാ... ആരായാലും എന്റെ ഓമനപ്പേരറിയുന്ന ആളെ നല്ലവണ്ണം മനസിലായി എന്ന് ഭാവിച്ച് കയറി നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് പട്ടാമ്പി വലിയ പള്ളിയുടെ മുന്നിലിറങ്ങിയപ്പോൾ സമയൻ അഞ്ചര....
ഇതൊക്കെയാണ് മൂപ്പരുടെ കളികൾ നേരം വൈകുമെന്ന് കരുതിയ അന്ന് കുറേ നേരത്തെയെത്തുന്നു. പള്ളിയിൽ കയറി നമസ്കരിച്ചു മാർക്കറ്റ് റോടിന്റെ അറ്റത്ത് മീൻ നാറ്റം അല്പം കുറവുള്ള കടയിൽ കേറി സമൃദ്ധമായി പ്രാതൽ കഴിച്ചു. പുട്ട് പപ്പടം ഇത്യാദി. സ്റ്റേഷനിലേക്കുള്ള കുറുക്കുവഴി ഇരുൾ മൂടിക്കിടക്കുന്നു. വെറുതേ ആകാശത്തേക്കൊന്നു തലയുയർത്തി നോക്കി. ശോഷിച്ച ചന്ത്രക്കലക്ക് രണ്ടുമൂന്ന് ഇതളുകൾ... ങും... കണ്ണടയുടെ ദൂരക്കാഴ്ചയും മങ്ങിത്തുടങ്ങി. ചില്ലുകൾ മാറാൻ സമയമായി. മനസിനെ വിമൂകമാക്കുന്ന പിൻ നിലാവിന്റെ മങ്ങിയ വെട്ടത്തിൽ മുഹിയദ്ദീൻ ശൈ ഖിന്റെ "നിസ്കാരമില്ലാ പള്ളി"യുടെ വശത്തുകൂടി തപ്പിത്തടഞ്ഞ് റെയിൽ പാതമേൽ കയറി സ്റ്റേഷനിലേക്ക്... ഇനി മെയിൽ വരുന്നതുവരെ കൊതുകുകടികൊള്ളാം എഫ് ബി നോക്കാം അങ്ങനെ പല പരിപാടികൾ...
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Friday, February 15, 2019
യാത്രാരംഭം
Subscribe to:
Post Comments (Atom)
No comments:
Post a Comment