Monday, November 23, 2020

ഒരു വിദ്യാർത്ഥി സമരത്തിന്റെ ഓർമ്മ

ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഏഴ്. ഈയുള്ളവൻ വാടാനാംകുറുശിയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. Premkumar Padinhattimmuri Mozhiyote SG Suresh Kumar Rajendran Rajeevan 
T Kunhiyousuf തുടങ്ങിയവരൊക്കെയായിരുന്നു സഹപാഠികൾ. ഇക്കാലത്താണ് വാടാനാംകുറുശ്ശി സ്കൂളിൽ കെ എസ് യു വിന്റെ യൂണിറ്റ് സ്ഥാപിതമായത്. കോൺഗ്രസ് നേതാവ് യു കെ ഭാസി, ഷണ്മുഖദാസ് മുതലായവർ ഈ ആവശ്യത്തിനായി പലവട്ടം കാരക്കാട്ട് വയ്യാട്ടുകാവിലെ തറവാട്ടിൽ വന്ന് താമസിച്ചതും എന്റെ എളാപ്പമാരായ, ഇമ്പിച്ചിമുഹമ്മദ് ഹംസക്കോയ ചേക്കാമു തുടങ്ങിയവരുമായി കൂടിയാലോചിച്ചിരുന്നതും ഓർമ്മവരുന്നു. ആ പ്രവർത്തനങ്ങൾക്കൊടുവിലാണ് വാടാനാം കുറുശ്ശി യൂണിറ്റ് സ്ഥാപിക്കപ്പെട്ടത് എന്നാണ് ഓർമ്മ. അതോടൊപ്പം പാപ്പിനിശ്ശേരി ശ്രീനിവാസൻ പ്രസിഡന്റും ഹംസക്കോയ സെക്രട്ടറിയുമായി ഒറ്റപ്പാലം താലൂക്ക് യൂണിറ്റും നിലവിൽ വന്നു. അന്ന് വാടാനാംകുറുശിയിൽ പഠിച്ചിരുന്ന കല്ലന്മാർതൊടി സുകുമാരൻ ഹംസക്കോയ മുതലായവരായിരുന്നു സ്കൂൾ യൂണിറ്റിന്റെ സാരഥികൾ 
പി എം വിശ്വനാഥൻ വി കെ ചേക്കാമു ആലിക്കുട്ടി  തുടങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയും. 
ആ വർഷം സ്കൂൾ പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സുകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു. വേണുമാസ്റ്ററുടെ സഹോദരീ പുത്രി അംബികയായിരുന്നു എതിർ സ്ഥാർത്ഥി എന്ന് തോന്നുന്നു. വേണുമാസ്റ്റർ ഒരു ഉറച്ച കോൺഗ്രസ്സ്‌ കാരനായിരുന്നു എങ്കിലും വിദ്യാർത്ഥി രാഷ്ട്രിയത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. 
സഖാവ് ഇ എം എസ് ന്റെ നേതൃത്ത്വത്തിൽ സപ്തകക്ഷി മന്ത്രിസഭ കേരളം വാണിരുന്ന കാലം. നാട്ടിൽ അരിക്ക് വലിയ ക്ഷാമം നേരിട്ടു.‌ റേഷൻ കടവഴികിട്ടുന്ന നാറുന്ന ചാക്കരിയും ഗോതമ്പും നാട്ടിൽ കിലോവിൻ അഞ്ച് പൈസക്ക് കിട്ടിയിരുന്ന പൂളക്കിഴങ്ങ് എന്നറിയപ്പെടുന്ന കപ്പയും തിന്ന് ജനം വിശപ്പടക്കിപ്പോന്നു. അതുപോലും ലഭിക്കാതെ ദിവസങ്ങളോളം തീപുകയാത്ത അടുപ്പുകളും കേരളീയ ഗ്രമങ്ങളിൽ അന്ന് സുലഭമായിരുന്നു എന്നോർക്കണം. കെ കരുണാകരന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇ എം എസ്‌ മന്ത്രിസഭയെ താഴെയിറക്കാൻ കോപ്പുകൂട്ടിയിരുന്ന കാലമായിരുന്നു അത്. അതിന് പ്രധാനകാരണമായി അവതരിപ്പിക്കപ്പെട്ടത് നാട്ടിൽ നടമാടിയിരുന്ന പട്ടിണിതന്നെ. കൂടാതെ മന്ത്രിമാരുടെ പേരിൽ ഉയർന്നുവന്ന അഴിമതിയാരോപണങ്ങളും. മന്ത്രിമാരിൽ പലരും അഴിമതിയാരോപണങ്ങൾക്ക് വിധേയരായി. ഇന്നത്തെ അഴിമതികൾ വെച്ച് നോക്കുമ്പോൾ അവയെല്ലാം വെറും നിസ്സാരമായിരുന്നു എന്നത് വേറെ കാര്യം. നാട്ടിൽ പല രൂപത്തിൽ സമരങ്ങൾ അരങ്ങേറി കൂട്ടത്തിൽ കെ എസ്‌ യു വിന്റെ വകയായി കേരളത്തിന്റെ വിവിധയിടങ്ങളിൽ വിദ്യാർത്ഥിസമരവും ഉണ്ടായി. ഇക്കൂട്ടത്തിൽ വാടാനാംകുറുശ്ശി ഹൈസ്കൂളിലും സമരം നടന്നു…
സമരത്തിന്റെ അന്ന് കുട്ടികളോടെല്ലാം പഠിപ്പുമുടക്കി പുറത്തിറങ്ങാൻ നേതാക്കന്മാർ ആഹ്വാനം ചെയ്തു. എങ്കിലും നടാടത്തെ സംഭവമായതുകൊണ്ടാകാം പേടികാരണം കുട്ടികളാരും ക്ലാസ് വിട്ട് ഇറങ്ങിയില്ല…
അവേശം മൂത്ത് നേതാക്കന്മാർ ഹെഡ് മാസ്റ്ററുടെ ഓഫീസിനു മുന്നിൽ‌ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ആരും പുറത്തിറങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഹംസക്കോയ ലോങ്ങ് ബെല്ലടിച്ചു. അത് കേട്ടതോടെ കുട്ടികൾ പുറത്തിറങ്ങി. നേതാക്കന്മാർ കുറേ നേരം ഹെഡ് മാസ്റ്ററെ ഘൊരാവോ ചെയ്ത് മുദ്രാവാക്യം വിളിച്ചതോടെ സ്കൂൾ വിടുകയും ചെയ്തു…
അന്ന് അങ്ങനെ നേരത്തെ വീട്ടിൽ ചെന്ന് കയറിയ എന്റെ സഹപാഠി സുരേഷിനോട് അച്ഛൻ ഗുരുക്കൾ മാസ്റ്റർ ചോദിച്ചു ങൂം എന്തെടാ ഇന്ന് നേരത്തെ. ഇന്ന് സ്കൂളിൽ സമരമായിരുന്നു. ഹെഡ്മാഷെ ഘൊരാവോ ചെയ്തു. 
എന്നാൽ നീ ഇങ്ങോട്ട് മാറി നിൽക്ക് നിന്നെ ഞാൻ ഘൊരാവോ ചെയ്തിരിക്കുന്നു. സുരേഷിന് ഒരുപാട് നേരം വീട്ടിന്റെ വരാന്തയുടെ മൂലയിൽ നിൽക്കേണ്ടി വന്നു. അമ്മ പാറുക്കുട്ടിട്ടീച്ചറുടേയോ നിവേവദനങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ല എന്നും അവസാനം അതുവഴിവന്ന രാമകൃഷ്ണൻ മാസ്റ്ററുടെ അപേക്ഷയിലാണ് സുരേഷിന് വീട്ടിൽ കയറിപ്പറ്റാൻ കഴിഞ്ഞത് എന്നുമാണ് ചരിത്രം...

നടാടത്തെ സംഭവമായതുകൊണ്ട് അദ്യാപകരും രക്ഷിതാക്കളും ഇളകിവശായി. അച്ചടക്കാരാഹിത്യം പൊറുപ്പിച്ചാൽ സ്കൂളിന്റെ അച്ചടക്കം തകർന്ന് തരിപ്പണമാകും എന്ന് നിരീക്ഷിക്കപ്പെട്ടു. 
ലോംഗ് ബെല്ലടിച്ച് സ്കൂൾ വിട്ടതിന്റെ ഉത്തരവാദിത്വം ഹംസക്കോയക്ക് ആയതുകൊണ്ട് അദ്ദേഹത്തെ അച്ചടക്ക നടപടിക്ക് വിധേയനാക്കണം എന്ന് തീരുമാനിക്കപ്പെട്ടു. അതുപ്രകാരം, നാട്ടുകാരനായ നാരായണൻ നമ്പൂതിരി മാസ്റ്റർ ഹംസക്കോയയുടെ രക്ഷിതാവായ വയ്യാട്ടുകാവിൽ കുഞ്ഞഹമ്മദിനെ(എന്റെ പിതാവ്) വിവരമറിയിച്ചു. പ്രശ്നം തീരാതെ ഹംസക്കോയയെ ക്ലാസിൽ കയറ്റുകയില്ല എന്നായിരുന്നു തീരുമാനം. അവസാനം അന്നത്തെ കെ എസ്‌ യു സംസ്ഥാന പ്രസിടന്റ് ഉമ്മൻ ചാണ്ടി എ ഐ സി സി അംഗമായിരുന്ന പുലമന്തോൾ കാരൻ എൻ അബൂബക്കർ സാഹിബിനെ മധ്യസ്ഥനായി നിശ്ചയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഹംസക്കോയ ലോംഗ് ബെല്ലടിച്ചതും ഹെഡ് മാസ്റ്ററെ അനുസരിക്കാതിരുന്നതും തെറ്റാണെന്ന് സമ്മതിച്ചതോടെ പ്രശ്നം രമ്മ്യമായി അവസാനിച്ചു...

ഇത് എന്റെ സ്മരണകളിൽ നിന്നാണ്. അരനൂറ്റാണ്ട് പഴക്കമുള്ള മങ്ങിയ ചിത്രങ്ങൾ...ചിലപ്പോൾ ചിലതെല്ലാം വിട്ടു പോയിരിക്കാം. ഓർമ്മപ്പിശകുകളും സ്വാഭാവികം...