Monday, March 21, 2022

എന്റെ ആദ്യ വാഹനം...

സ്വന്തമായി ഒരു വാഹനം കുഞ്ഞുന്നാൾ മുതൽ  എല്ലാവരുടെയും സ്വപ്നമായിരിക്കും. ആദ്യം ഒരു കളിപ്പാട്ടമായിരിക്കും സ്വപനത്തിൽ. പിന്നീട് ആൾ  വളരുന്നതിനനുസരിച്ച്  ഉരുട്ടിക്കൊണ്ട് നടക്കാനുള്ള ഒരു ചക്രത്തിൽ നിന്ന് തുടങ്ങി സൈക്കിളിലേക്കും മോട്ടോർ സൈക്കിളിലേക്കും കാറിലേക്കുമൊക്കെ അത്  വളർന്ന് പന്തലിക്കുന്നു. കുട്ടികളുടെ ഇത്തരം സ്വപ്നങ്ങൾക്ക് പകിട്ട് കൂടുതലാണ്. ഞങ്ങൾക്കും ഉണ്ടായിരുന്നു അത്തരം ചില സ്വപനങ്ങൾ...

സ്കൂളില്ലാത്ത ദിവസങ്ങളിൽ കുട്ടികൾക്ക് ചില പ്രത്യേക ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ടായിരുന്നു. പാട്ടാമ്പിയിൽ നിന്നും മൊത്തമായി വാങ്ങി സൂക്ഷിക്കാറുള്ള പലവ്യഞ്ജനങ്ങളിൽ വല്ലതും തീർന്ന് പോയിട്ടുണ്ടെങ്കിൽ അത് ആലിക്കാന്റെ പലചരക്കു പീടികയിലോ മീതു മൊയ്ല്യാരുടെ പീടികയിലോ പോയി വങ്ങിക്കൊണ്ടു വരിക, മൂത്താപ്പാക്ക് ഗണേശ് ബീഡി കൊണ്ടു വരിക, അത് മാനുക്കാന്റെ പീടികയിൽ നിന്ന് തന്നെ വേണം അവിടെയേ ഒറിജിനൽ കിട്ടൂ എന്നാണ് മൂപ്പർ പറയുന്നത്, ഹംസക്കോയ എളാപ്പാക്കോ കുഞ്ഞുട്ടി എളാപ്പാക്കോ എപ്പോഴെങ്കിലും വിരുന്നു വരാറുള്ള കുഞ്ഞുമോൻ കാക്കാക്കോ പാസിങ്ങ്ഷോയോ സിസറോ വാങ്ങ്ക്കൊണ്ടു വരിക, ഫ്ലാസ്ക്കുമായി ചെന്ന് കാക്കൂന്റെ ചായപ്പീടികയിൽ നിന്നും ചായ വാങ്ങിക്കൊണ്ടുവരിക, അതിനു മുണ്ട് ഒരുപാട് നിബന്ധനകൾ സമാവറിൽ നിന്നും തിളച്ച വെള്ള മൊഴിച്ച് ഫ്ലാസ്ക് കഴുകിയിട്ടേ ചായ ഒഴിക്കാവൂ കാക്കൂന്റെ പീടികയിൽ നിന്ന് തന്നെ വേണം. ഹോട്ടൽ ഓക്കാനിയയിൽ നിന്ന് വാങ്ങരുത്, എന്നിങ്ങനെ. ചുരുക്കിപ്പറഞ്ഞാൽ കുട്ടികളുടെ ഒഴിവു വേളകളുടെ നിറം കളയാൻ തക്ക ഉത്തരവാദിത്വങ്ങളേറെയുണ്ടായിരുന്നു തറവാട്ടിൽ എന്ന് പറയാം. 
അതിൽ നിന്ന് ഒരു ആശ്വാസം കിട്ടും എന്ന നിലക്കാണ് ഒരു വണ്ടി കിട്ടിയിരുന്നെങ്കിൽ പോക്കു വരവ് എളുപ്പമാകുമായിരുന്നു എന്ന് കുട്ടികൾ ചിന്തിച്ചത്. വണ്ടി എന്ന് പറഞ്ഞാൽ, മൂന്ന് ചക്രമുള്ള സൈക്കിളിന്മേലേക്ക് പെറ്റ് വീണ് പിച്ചവെച്ചു തുടങ്ങും മുമ്പ് ഇരുചക്ര സൈക്കിളുകളിലേക്ക് പ്രമോഷൻ കിട്ടുന്ന 
ഇന്നത്തെ മക്കൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വണ്ടി. അവനൊരു ചക്രമാകുന്നു. തേയ്മാനം കൊണ്ട് ഉപേക്ഷിച്ച ലോറീ ടയറിന്റെ അരിക് വൃത്തിയായി ചെത്തിയെടുത്ത ചക്രം. സോഡാകുപ്പികളുടെ അടപ്പുകൾ പരത്തി അണിയടിച്ച് അലങ്കരിച്ചിരിക്കും. അതിനെ ഒരു മരക്കമ്പുകൊണ്ട് അടിച്ച് വേഗത്തിൽ ചക്രത്തിനൊപ്പം ഓടുക എന്നതാകുന്നു സവാരി. ഇത്തരം ഒരു ചക്രം -ഞങ്ങളതിനെ വട്ട് എന്ന് വിളിച്ചു-  അന്നത്തെ കുട്ടികളുടെ അഭിമാനമായിരുന്നു. പല കൂട്ടുകാരും അവരുടേത് ഒന്ന് ഓടിക്കാൻ ചോദിച്ചിട്ട് തന്നില്ല എന്നത് വലിയ അഭിമാനപ്രശ്നമായി.  ഇതൊന്ന് ഉണ്ടെങ്കിൽ കടവരെ നടന്നു പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതിനേക്കാൾ വേഗം പോയിവരാമല്ലോ. ആ സമയം കൂടി മറ്റു കളികളിൽ ഏർപ്പെടാം എന്നതായിരുന്നു ചിന്ത. 
അങ്ങനെ വണ്ടി വാങ്ങാനുള്ള വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ സാധനം ചെറുതുരുത്തിയിൽ ഒരു ചെരുപ്പുകുത്തി വശം ലഭ്യമാണെന്നും വണ്ടിയിൽ കയറ്റാൻ സമ്മതിക്കാത്തതുകൊണ്ട് ഉരുട്ടിക്കൊണ്ടു വരേണ്ടിവരുമെന്നും ഞങ്ങളേക്കാൾ അല്പം മുതിർന്ന കാദിരിക്ക പറഞ്ഞു. പക്ഷേ അതിന് കായിച്ചെലവ്ണ്ട്. ഷൊർണൂർക്ക് തീവണ്ടിയിൽ പോകണം ചെറുതുരുത്തിക്ക് ബസ്സ്. പത്ത് പൈസ ചക്രത്തിന്റെ വില, പിന്നെ അവിടെ നിന്ന് കാരക്കാട് വരെ ഉരുട്ടിക്കൊണ്ടു വരാൻ എല്ലാം കൂടി അമ്പത് പൈസവേണ്ടി വരും എന്ന് കണക്ക് കൂട്ടി. പിന്ന് കാശ് ഒപ്പിക്കാനുള്ള ശ്രമമായി. പെരുന്നാളിന്ന് കരുതിവെച്ചതും വേളേരിപ്പറമ്പിലെ പറിങ്കിമാവിന്റെ ചുവട്ടിൽ നിന്ന് പെറുക്കിയ അണ്ടി വിറ്റുകിട്ടിയതു എല്ലാം കൂടി നാല്പത് പൈസ ഒത്തു. ഇനിയും വേണം പത്ത് പൈസ ഉപ്പാനോടും മൂത്താപ്പാനോടും എളാപ്പാരോടും ഒക്കെ ഒന്നും രണ്ടും പൈസയായി ഒപ്പിച്ചു. ഒരു ദിവസം മഗ്രിബിന്റെ നേരത്ത് സ്കൂൾ മിറ്റത്ത് വെച്ച് ഞാനും കുഞ്ഞാപ്പുട്ടിയും കുഞ്ഞിപ്പയും ഹംസുവും  കൂടി എട്ടണ ആഘോഷമായി കാദറിക്കാനെ ഏല്പിച്ചു. അദ്ദേഹം വലിയഒരു ത്യാഗം പോലെ പുലച്ചെ ഷട്ടിലിന് ഷൊർണൂറ് പോയി വണ്ടി ഡെലിവറി എടുക്കാം എന്ന് സമ്മതിച്ചു.... പൈസ കൊടുത്തതുമുതൽ ഒരു വണ്ടി ബുക്ക് ചെയ്ത്
 കാത്തിരിക്കുന്നവരെപ്പോലെ ഞാനും കൂട്ടുകാരും. ആ കാംക്ഷയോടെ വണ്ടിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. വണ്ടി കിട്ടിയിട്ട് കളിക്കേണ്ട കളികളും മറ്റും... ചേക്കുമൊല്ലക്കായുടെ ബാങ്ക് വിളി കേട്ടപ്പോൾ ഞങ്ങൾ വീടുകളിലേക്ക് മടങ്ങി. പടിപ്പുര കടന്ന് വരുന്ന ഞങ്ങളെ നോക്കി കോലായിൽ നിൽക്കുകയായിരുന്ന വെല്ല്യുമ്മ ചോദിച്ചു ഇന്നെന്താ ഇരുട്ടായിട്ടും കൂടണയുന്നില്ലേ. മാളുവും കുഞ്ഞിമാളുവും പഠിക്കാൻ തുടങ്ങിയിരുന്നു. 
വേഗം കുളത്തിൽ പോയി കയ്യും കാലും കഴുകിവന്ന് പഠിച്ചതോദ്... ചിരിച്ചുകൊണ്ട് ഞങ്ങൾ കുളക്കരയിലേക്കോടി. 
അന്ന് രാത്രിയിൽ നാളെ കിട്ടാൻ പോകുന്ന വണ്ടിയെക്കുറിച്ചോർത്ത് ശരിക്ക് ഉറങ്ങിയില്ല. കുറേ നേരം കഴിഞ്ഞു പഞ്ചാരമണലിലൂടെ  വണ്ടിയുരുട്ടി വേഗത്തിലോടുന്നത് സ്വപനം കണ്ടു കൊണ്ട് ഉറങ്ങി. 
പിറ്റേന്ന് സ്കൂളില്ലാത്ത ദിവസമായിരുന്നു. പതിവിലും നേരത്തെ എഴുന്നേറ്റ് വരാനിരിക്കുന്ന വണ്ടിയെക്കുറിച്ചുള്ള ചർച്ച തുടങ്ങി. എങ്ങനെയായാലും ഉച്ചയാകും എത്താൻ എന്ന് കണക്കു കൂട്ടി. ഉച്ചയായപ്പോൾ കാക്കൂന്റെ പീടികക്കുമുന്നിൽ റെയിൽ പാതയിൽ കിഴക്കോട്ടും നോക്കി കാത്തു നില്പായി. കുറേ നേരം കാത്തു. ളുഹർ ബാങ്കു കൊടുത്തു കഴിഞ്ഞപ്പോളതാ അങ്ങ് ദൂരെ ചേരിക്കല്ല് കട്ടിയും കടന്ന് വണ്ടി ഉരുട്ടിക്കൊണ്ട് കാദറിക്ക വരുന്നു....
അങ്ങനെ സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലമായി. ഉരുളുമ്പോൾ കിലുങ്ങാൻ സോഡക്കുപ്പിയുടെ അടപ്പുകൊണ്ട് കിലുക്കുണ്ടാക്കി ഫിറ്റ് ചെയ്ത് കുറെകാലം ഉരുട്ടിക്കൊണ്ട് നടന്നു. പിന്നെ അത് കൂട്ടുകാർക്കാർക്കോ കൊടുത്തു എന്ന് തോന്നുന്നു.....

Saturday, March 5, 2022

വാകീറിയ ദൈവം....

പണ്ടൊരു രാജ്യത്ത് ജ്ഞാനിയായ ഒരു മനുഷ്യനുണ്ടായിരുന്നു. നല്ല അറിവാണ്‌പക്ഷേ അദ്ധ്വാനിക്കുന്നതിനോട് മൂപ്പര്‍ക്കത്ര യോജിപ്പുണ്ടായിരുന്നില്ല. പ്രപഞ്ചത്തെകുറിച്ചും അതിന്റെ സൃഷ്ടാവിനെക്കുറിച്ചുമൊക്കെ ധാരാളം ആലോചിച്ച് ദേവാലയത്തില്‍ കഴിച്ചുകൂട്ടുക എന്നതായിരുന്നു ശൈലി. വാകീറിയ ദൈവം അന്നവും തരുമെന്ന് മൂപ്പരുറച്ചുവിശ്വസിച്ചു. അരെങ്കിലും ക്ഷണിച്ചുകൊണ്ടു പോയി ഭക്ഷണം കൊടുത്തിരുന്നതുകൊണ്ട് മറിച്ചു ചിന്തിക്കേണ്ട അവശ്യമൊട്ടുണ്ടായില്ല താനും .
ഉത്പതിഷ്ണുവായ രാജാവിന്റെ ശ്രദ്ധയില്‍ ഇതുപെട്ടപ്പോള്‍ അദ്ദേഹം ജ്ഞാനിയെവിളിപ്പിച്ചു. വെറുതെയിരിക്കരുത് എന്നും നന്നേചുരുങ്ങിയത് ചെറിയ കച്ചവടങ്ങള്‍ക്കെങ്കിലും പോകണമെന്ന് കല്പിച്ചു. അതിനു മൂലധനമൊന്നുമില്ലല്ലോ തുരുമേനീ എന്നായി ജ്ഞാനി. . അതും രാജാവ്‌ സംഘടിപ്പിച്ചു കൊടുത്തു. അങ്ങനെ മനസ്സില്ലാമനസ്സോടെ ഒരൊട്ടകപ്പുറത്ത് കച്ചവടവസ്തുക്കളുമായി അദ്ദേഹം സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പുറപ്പെട്ടു... മരുഭൂമിയിലൂടെയുള്ളയാത്ര.. വിജനമായ മരുഭൂമിയില്‍ തെളിഞ്ഞ ആകാശത്തിനു കീഴെയുള്ള രാത്രികള്‍ കത്തുന്ന പകലുകളിലൂടെ തണുത്ത രാവുകളിലൂടെ  ദീര്‍gഘമായ യാത്ര... മരുപ്പച്ചകളില്‍ വിശ്രമം. അങ്ങനെയൊരു വേളയില്‍ കൂട്ടുകാരെല്ലാം വിശ്രമിക്കവേ അദ്ദേഹം ഒറ്റയ്ക് കുറേദൂരം മരുഭൂമിയുടെ അകത്തേക്ക് നടന്നു പോയി. അവിടെ ഒരു ഈന്തപ്പനത്തണലില്‍ ഒരു പക്ഷിയിരിക്കുന്നു. നോക്കിയപ്പോള്‍ ആപക്ഷിക്ക് രണ്ടു കണ്ണുകളുമില്ലായിരുന്നു. സിദ്ധന് കൗതുകമായി. ഇതെങ്ങനെ ഈ മരുഭൂമിയില്‍ ഒറ്റയ്കു ജീവിക്കുന്നു. അദ്ദേഹം പക്ഷിയെ നിരീക്ഷിക്കാന്‍ തുടങ്ങി അത്ഭുതം മറ്റൊരു പക്ഷിയതാ കൊക്കില്‍ ഇരയുമായി വന്ന്‌കണ്ണുകാണാത്ത പക്ഷിയെ തീറ്റുന്നു. 
സിദ്ധന്‍ ഉടനെ കച്ച്വടമുപേക്ഷിച്ച് മടങ്ങി. വീണ്ടും ദേവാലയത്തില്‍ ചെന്ന് ഇരിപ്പായി. രാജാവ് വിവരമറിഞ്ഞു ജ്ഞാനിയെ  വിളിപ്പിച്ചു. കച്ചവടം പാതി വഴിക്കുപേക്ഷിച്ചതിന്റെ കാരണമാരാഞ്ഞു. അദ്ദേഹം മരുഭൂമിയില്‍ താന്‍ കണ്ട കാഴ്ച വിവരിച്ചിട്ടു പറഞ്ഞു. അതാണെന്റെ ദര്‍ശനം.  തിരുമനസ്സേ ആരും കഷ്ടപ്പെടേണ്ടതില്ല. വിജനമായ മരുഭൂമിയില്‍ അന്ധനായ പക്ഷിക്ക് അന്നമെത്തിക്കുന്ന ദൈവം എനിക്കുള്ളതും എത്തിച്ചുതരും ..........
രാജാവ്‌ചോദിച്ചു വിഡ്ഢീ അന്ധനായ പക്ഷിക്കു പകരം നിനക്കെന്തുകൊണ്ട് അതിനെ തീറ്റിയ പക്ഷിയെ മാതൃകയാക്കിക്കൂടാ.... ഈ ചോദ്യം അയാളുടെ കണ്ണു തുറപ്പിച്ചു. പിന്നീട് കഠിനാദ്ധ്വാനം ചെയ്ത് സമ്പാദിക്കുന്നതൊക്കെ അശരണര്‍ക്ക് വീതിച്ചുനല്കി ശിഷ്ടകാലം  ജീവിച്ചു എന്ന് കഥ...........