അന്നം ജീവനാകുന്നു...
നാട്ടിൽ കേട്ട ഒരു കഥയാണ് അന്നത്തെ ബഹുമാനിക്കാത്തതിന് ഒരു കുലം മുടിഞ്ഞ് പോയ കഥ. എല്ലാ കഥകളേയും പോലെ പണ്ട് പണ്ട് നടന്ന കഥ. കഥമാത്രം. കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്. ആയിരങ്ങൾ പാട്ടം അളക്കാനുള്ള ഭൂസ്വത്ത്. തറവാടിന്റെ ഐശ്വര്യം അതിന്റെ ഉഛസ്ഥായിയിലെത്തി നിൽക്കുന്ന കാലം കാരണവർക്ക് തോന്നി വീട് പ്രതാപത്തിനൊത്ത് പോരാ. ഇന്നത്തെപ്പോലെ അന്നും പ്രതാപം പ്രകടിപ്പിക്കാനുള്ള വിദ്യ വലിയ വീട് പണിയലായിരുന്നു. വൈക്കോൽ പുര പൊളിച്ചുമാറ്റി ലക്ഷണമൊത്ത ഒരു നാലുകെട്ട് പണിയണം. കവളപ്പാറ കൊട്ടാരത്തേയും ദേശമംഗലം മനയേയുമൊക്കെ
വെല്ലുന്ന ഒരു നാലുകെട്ട്. നാട്ടിൽ പ്രസിദ്ധരായ തച്ചു ശാസ്ത്ര വിദഗ്ദരെ വരുത്തി പുരക്ക് ഭൂമിയുടെ കിടപ്പിൽ മാറ്റം വരുത്തുന്നതിന് ഭൂമിദേവിയോട് സമ്മതം വാങ്ങി കുറ്റിയടിച്ചു. തറവാട്ടു വളപ്പിലെ ജീവിച്ച് കൊതി തീർന്ന മരത്തോടും അതു വെട്ടുകമൂലം പാർപ്പിടം നഷ്ടപ്പെടുന്ന പക്ഷി മൃഗാദികളോടും സമ്മതം വാങ്ങി മരം വെട്ടി. നാട്ടിലെ ഈർച്ചക്കാരായ മാപ്പിളമാരെക്കൊണ്ട് വന്ന് അവ ഈർന്ന് ഉരുപ്പടികളാക്കി. പ്രസിദ്ധ തച്ചന്മാരെക്കൊണ്ട് മരപ്പണിയും തുടങ്ങി.
അസ്തിവാരം കീറി തറപണിതു. ചുമരിന്റെ പണിതുടങ്ങി. മണ്ണുകൊണ്ടായിരുന്നു ചുമര്. ആശ്രിതരായ ചെറുമക്കളായിരുന്നു പണിക്കാർ. പശയുള്ള മണ്ണ വെട്ടിക്കൂട്ടി കൂനയാക്കി വെള്ള ഒഴിച്ച് ഒരുപാടാവർത്തി ചവിട്ടിക്കൂട്ടി വീണ്ടും വെള്ള മൊഴിച്ചു നിർത്തി പിറ്റേന്ന് വീണ്ടും ചവിട്ടി അങ്ങനെ അങ്ങനെ പദം വരുത്തിയ മണ്ണ് കൊണ്ടായിരുന്നു അന്നൊക്കെ ചുമര് പണിതിരുന്നത്. പണി തുടങ്ങും മുമ്പ് മൂത്താശാരി കാരണവർക്ക് മണ്ണിന് ഉറപ്പ് കൂടാൻ ഒരുപായം പറഞ്ഞുകൊടുത്തു. ഉണങ്ങനെല്ലിട്ട് വേവിച്ച കഞ്ഞി മണ്ണിൽ ഒഴിച്ച് ചവിട്ടിക്കൂട്ടുക. ചുമരിന് വലിയ ഉറപ്പായിരിക്കും. കൊത്തിയാൽ കരിങ്കല്ലിൽ നിന്നെ പോലെ തീപറക്കും. കാരണവർക്ക് ഉപായം ഇഷ്ടപ്പെട്ടു. ആയിരം പറ പാട്ടം വരാനുള്ളവർക്ക് നാല് വടിപ്പൻ അരിയിട്ട് കഞ്ഞി വെച്ച് മണ്ണിൽ ചവിട്ടിച്ചേർക്കുക ഒരു പ്രശ്നമാണോ. അന്ന് മുതൽ വലിയ ചെമ്പിൽ കഞ്ഞിവെച്ച് ചുമരിനുള്ള മണ്ണിൽ ഒഴിച്ച് ചവിട്ടിക്കൂട്ടുക പതിവായി. പട്ടിണി കൊടും പിരി കൊണ്ട കാലം. ഒരുനേരത്തെ അന്നത്തിനായി മനുഷ്യർ പെടാപാട് പടുന്നകാലം. ഒഴിഞ്ഞ വയറുമായി ജന്മിയുടെ ആശ്രിതർ കൊഴുത്ത പച്ചരിക്കഞ്ഞി ഒഴിച്ചമണ്ണ് ഹൃദയ വേദനയോടെ ചവിട്ടിക്കുഴച്ചു. കൂട്ടത്തിലൊരുത്തൻ മൺ കൂനയുടെ നെറുകയിൽ കെട്ടി നിർത്തിയ കഞ്ഞി കൈക്കുടന്നയിൽ കോരിക്കുടിച്ചത് യാദൃച്ഛികമായി അതു വഴി വന്ന കാരണവർക്ക് സഹിച്ചില്ല. ആള് കണിശക്കാരനാണല്ലോ അടുത്ത പണിക്കാരന്റെ കയ്യിൽ നിന്ന് കൈക്കോട്ട് പിടിച്ച് വാങ്ങി കഞ്ഞി കുടിച്ച കൊതിയന്റെ മണ്ടക്ക് ഒരടികൊടുത്തു. ഒരർച്ചയോടെ അവനപ്പൊഴേ യമപുരി പൂകുകയും ചെയ്തു. ചുറ്റും നിന്നവരോ കുറച്ചകലെ പണിയെടുത്തിരുന്ന തച്ചന്മാരോ ആരും ഒന്നും കണ്ടില്ല കേട്ടുമില്ല. കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്ടിലെ കാരണവരല്ലേ....
താമസിയാതെ പുരപ്പണി പൂർത്തിയായി. നാട്ടിൽ പ്രമാണികളെയൊക്കെ ക്ഷണിച്ച് നടത്തിയ ഗൃഹപ്രവേശവും അതി കേമമായി. അന്ന് രാത്രി അമൃതേത്ത് കഴിഞ്ഞ് അറപൂകിയ കാരണവർ പിന്നെ എഴുന്നേറ്റ് നടന്നില്ല പക്ഷാഘാതമായിരുന്നു... പിന്നെ വീട്ടിൽ ഒരു നിത്യരോഗി പതിവായി ഭാന്ത്, വെള്ളപ്പാണ്ട് അങ്ങനെ എന്തെങ്കിലുമൊന്ന്. അശ്വര്യം ക്ഷയിച്ചു. ക്രമേണ കുടുബം മുടിഞ്ഞു....മുച്ചൂടും മുടിഞ്ഞു.....
പെട്ടന്നിങ്ങനെയൊരു കഥപറയാനെന്തേ പ്രചോദനം എന്ന് ചോദിച്ചാൽ വെയർ ഹൗസിലെ അരിയെടുത്ത് കൈകഴുകാനുള്ള സാനിറ്റൈസർ ഉണ്ടാക്കാനുള്ള തീരുമാനമത്രേ....