Friday, June 29, 2018

സ്വഛം

പണ്ട് എന്ന് വെച്ചാൽ പത്തറുപത് കൊല്ലങ്ങൾക്ക് മുമ്പ് മൂത്രപ്പുര കക്കൂസാദികളൊക്കെ പണക്കാരുടെ  ആഢംബര വിഭാഗത്തിൽ മാത്രം ഉൾപെട്ടിരുന്നകാലം. ഒരു പാതിരാനേരത്ത് തൃശൂർ നിന്ന് കച്ചവടം കഴിഞ്ഞ് തലയിലൊരു ചാക്കു കെട്ടുമായി   ഷൊർണൂരിൽ വന്നിറങ്ങിയ മമ്മത്രായീന്ന് കലശലായി തൂറാൻ മുട്ടി. വിജനായ പാതയോരത്ത് ഒരു മർച്ചുവട്ടിൽ കാര്യം നടത്തിക്കൊണ്ടിരിക്കേ, തന്റെ സൈക്കിളിൽ നെയ്റ്റ് ഡ്യൂട്ടിയിൽ ബീറ്റ് നടത്തുക യായിരുന്ന പോലീസ്കാരൻ കൃഷ്ണൻ നായർ സംഗതിക്കു സാക്ഷിയായി. പോലീസുകാര നെ കണ്ടതും മമ്മത്രായീ പിടഞ്ഞെണീറ്റു. പോലീസു കാരന്റെ മനസിൽ ലഡു പൊട്ടി. കച്ചവടം കഴിഞ്ഞുവരുന്ന കാക്കയാണ്. ‌ചാക്കുകൾ കാലിയാണ് അപ്പോൾ കീശ കാലി യായിരിക്കാൻ വഴിയില്ല. ഒന്നു കുടഞ്ഞു നോക്കിയാൽ വല്ലതും കൊഴിഞ്ഞുകൂടാ എന്നില്ല.അദ്ദേഹം പ്രതിയെ പിടിച്ച് ചോദ്യം ചെയ്യാനാരംഭിച്ചു. കാരക്കാട്ടുകാരനാണ്. തൃശ്ശുർ നിന്നും കച്ചവടം കഴിഞ്ഞ് വരികയാണ് എന്നീ വിവരങ്ങൾ കിട്ടി. വേറെ കുറ്റമൊന്നുമില്ല. പക്ഷേ റോട്ടിൽ മലമൂത്ര വിസർജ്ജനം അരുത് എന്ന നിയമം തെറ്റിച്ചിരിക്കുന്നു. സ്റ്റേഷനിൽ പോയി പിഴയടക്കണം. എന്നിങ്ങനെ മെരട്ടിനോക്കി കാക്കാക്കൊരു കുലുക്കവുമില്ല.പിഴയിൽ നിന്നൊഴിവാക്കാൻ വഴിയൊന്നും അന്വേഷിക്കുന്നുമില്ല. അവസാനം നടക്കെടാ സ്റ്റേഷനിലേക്ക് എന്നായി പോലീസ്. ഒട്ടും മടിക്കാതെ കാക്ക അനുസരിച്ചു സ്റ്റേഷനിലെത്തി. എസ് ഐ ഇടിയൻ മാധവന്റെ ചോദ്യം ചെയ്യലിൽ
കാക്ക ഈണത്തിൽ ഒരു കവിത ചൊല്ലി
''വെട്ടു തടുക്കാം മുട്ടു സഹിക്കാമോ പൊന്നെജമാനേ..
തൂറാൻ മുട്ട്യാൽ തോള്ളേൽ തൂറാമോ
പൊന്നെജമാനേ...''
രസികനായിരുന്ന എസ് ഐ പിഴയൊന്നും ഈടാക്കാതെ കാക്കായേ വിട്ടു എന്നും അദ്ദേഹം ഷോണൂർ റെയിൽ വേ സ്റ്റേഷനിൽ വന്ന് കിടന്നുറങ്ങി പുലർച്ചെ നാലരയുടെ കോഴിക്കോട് പാസഞ്ചറിൽ കാരക്കാട്ടെത്തി എന്നുമാണ് ചരിത്രം...

Wednesday, June 20, 2018

ഇന്ദിരാ പ്രിയദർശിനിയും ഞാനും

ഇന്ദിരാ പ്രിയദർശിനിയെ എനിക്കെന്നും ഇഷ്ടമായിരുന്നു. കുഞ്ഞായിരുന്നപ്പോഴേ അന്നത്തെ കുട്ടികൾക്ക് പ്രിയപ്പെട്ടവനനായിരുന്ന ചാച്ചാജിയുടെ മകളെന്ന നിലക്ക് അവരെനിക്കു പരിചിതയായി. പിന്നീട് ഞാനൊരു കെ എസ്‌ യു കാരനും യൂത്തുകോൺഗ്രസു കാരനുമൊക്കെയായപ്പോൾ അവരെനിക്ക് പ്രിയപ്പെട്ട നേതാവായി. പിന്നീടവരെന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയായി. കരുത്തുറ്റ രാഷ്ട്ര നായികയായി. രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ബഹുമാന്യയും ആരാധ്യയുമായ നേതാവ്.
പിന്നീട് അടിയന്തരാവസ്ഥ വന്നു. അവർ നൽകിയ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് ഉപചാപക സംഘം അഴിഞ്ഞാടി. സുവർണ്ണക്ഷേത്രത്തിലെ പട്ടാള നടപടികൾ തുടങ്ങി ഒരുപാടു കരിനിഴലുകൾ വീഴ്ത്തിയ ചരിത്ര സംഭവങ്ങൾ മെല്ലെ അവരെക്കുറിച്ച് മനസിലുണ്ടായിരുന്ന രൂപത്തിനു മങ്ങലേല്പിച്ചു. ഒരു ചരിത്ര വനിത എന്നതിൽ കവിഞ്ഞതൊന്നും അവരെക്കുറിച്ച് മനസിലില്ലാതായി.
യക്ഷിയായും ഭാരതമാതാവിന്റെ വീര പുത്രിയായും രക്തസാക്ഷിയായും നന്മയുടെ ദേവതയായും അവർ കൊണ്ടാടപ്പെട്ടപ്പോൾ  ഇവക്കു മധ്യേ ഭാരത ചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായത്തിന്റെ രചയിതാവായി മാത്രം, ആവേശമുണർത്തുന്ന ആരാധനാഭാവമൊന്നും കൂടാതെ ഒരു യാഥാർത്ഥ ചരിത്ര വനിതയായി അവരെന്റെ മനസിൽ നിലനിന്നു. മനുഷ്യൻ അവന്റെ നിയന്ത്രണങ്ങൾക്കപ്പുറം ചില നിയോഗങ്ങൾക്കു വിധേയനാണ് എന്ന വിശ്വാസം എന്നിലുരുവായ ശേഷം പ്രിയദർശിനിയെ ഒരിക്കൽ കൂടി ഞാനൊന്ന് വിലയിരുത്താൻ
ഈയിടെ ഞാൻ  നടത്തിയ ഡൽഹിയാത്ര ഒരു കാരണമായി. സഫ്ദർജങ്ക് റോഡിലെ അവർ താമസിച്ചിരുന്ന വീട് ഇന്ന് അവരുടെ സ്മാരകമായിനിലനിർത്തിയിരിക്കുകയാണ്. അവരുടെ സ്വകാര്യ മുറികളും അവരുടെ ഭൗതികാവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആവീടിന്റെയും അവിടെ അവരുപയോഗിച്ചിരുന്ന ഉപകരണങ്ങളുടേയും ലാളിത്യം എന്നിൽ വല്ലാത്ത മതിപ്പുളവാക്കി. മൊസൈക്കു പതിച്ച നിലം ഇടത്തരം വലിപ്പം മാത്രമുള്ള മുറികൾ ലളിതവും കുലീനവുമായ ഫർണിച്ചറുകളും ഉപകരണങ്ങളും. ധൂർത്തിന്റെയോ ധരാളിത്തത്തിന്റെയോ ലാഞ്ഛനപോലും ഞാനെവിടെയും കണ്ടില്ല. തീർച്ചയായും എതിരാളികൾ വിമർശിക്കും വിധം ഒരു സ്വാർത്ഥയും അഹങ്കാരിയുമായ ഏകാതിപതിയുടെ ഗേഹത്തിന്റെ ലക്ഷണമായിരുന്നില്ല അവരുടെ ഭവനത്തിന്. അധികമായി അവിടെ കണ്ടത് അറിവിന്റെ ബണ്ഡാരങ്ങളായ ഗ്രന്ധങ്ങൾ മാത്രമായിരുന്നു.വെടിയേറ്റു വീണ നിമഷത്തിൽ അവർ ധരിച്ചിരുന്ന സാരിയും ചെരുപ്പും സഞ്ചിയും അവരുടെ ലാളിത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്  ഇന്നും അവിടെയുണ്ട്. നാലായിരം പട്ടുസാരിയും രണ്ടായിരം ചെരുപ്പുകളും സ്വർണ്ണനൂലിൽ പേരു നെയ്ത കോട്ടുകളും ഒക്കെ പ്രസിദ്ധമായ ഇക്കാലത്ത് ഇത് നമ്മിൽ അതിശയം ജനിപ്പിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ഇപ്പോഴത്തെ ഒരു മണ്ഡലം നേതാവിന്റെയോ,ആക്രിക്കച്ചവടക്കാരന്റെയോ വീട്ടിൽ കാണുന്ന ആഡംബരം പോലും അവിടെ ഞാൻ കണ്ടില്ല.
         അവിടെ സൂക്ഷിച്ചിരിക്കുന്ന ഒരുപാടു ചിത്രങ്ങളിൽ ഒരു ചിത്രം എന്റെ മനസിൽ പതിഞ്ഞു. അവരുടെ ബാല്യകാല ചിത്രം. മുഖത്തിന്റെ കുലീനതയേക്കാൾ അവരുടെ കണ്ണുകളിലെ ശോകഭാവമാണ് എന്റെ മൻസിൽ തട്ടിയത്. അതു വരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു കോണിലൂടെ അവരെ നോക്കാൻ, ഒരു പെൺ കുട്ടിയുടെ വിധി എന്നരൂപത്തിലവരുടെ ജീവിതത്തെ വിലയിരുത്താൻ ലളിതമായ അവരുടെ ഭവനവും ആചിത്രവും എന്നെ  പ്രചോദിപ്പിക്കുകയായിരുന്നു.രാജകുടുംബങ്ങൾക്കു സമാനമായ കുടുംബത്തിൽ പിറന്നകുട്ടി. ഇന്ത്യ വിലക്കു ചോദിച്ച പിതാമഹന്റെ പേരക്കുട്ടി,  പിതാവിന്റെ ഏകപുത്രി, എല്ലാസുഖസൗകര്യങ്ങളും അനുഭവിച്ച് വളരേണ്ടിയിരുന്നവൾ പക്ഷേ ചെറുപ്പത്തിലേയുണ്ടായ മാതാവിന്റെ വിയോഗവും അങ്ങേ അറ്റം സ്നേഹിച്ച പിതാവിന്റെ ഇടക്കിടെയുള്ള‌ ജെയിൽ വാസവും മൂലം അനാഥവും സംഘർഷ പൂരിതവുമായ ഒരു ബാല്യം അനുഭവിച്ചു വളരാനാണവർക്ക് വിധിയുണ്ടായത്. അതേസമയം മഹാത്മാ ഗാന്ധിജിയെപ്പോലുള്ള മഹാന്മാരുടെ സഹവാസം അറിവിന്റെ വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നു കൊടുത്തു. ജയിലിൽ നിന്നും പിതാവ് അവർക്കയച്ചിരുന്ന കത്തുകൾ മതി ചെറുപ്പത്തിലേ  അവർക്ക് ലഭിച്ചിരുന്ന അറിവിന്റെ ഘഹനത മനസ്സിലാക്കാൻ. മകൾക്കദ്ദേഹം പറഞ്ഞു കൊടുത്തത് കഥകളോ വെറും ഉപദേശങ്ങളോ ആയിരുന്നില്ല മറിച്ച് ലോക ചരിത്രത്തിന്റെ സംഗ്രഹം തന്നെയായിരുന്നു. Glimpses of world history എന്ന പേരിൽ വിഖ്യാതമായ ഈകത്തുകൾ "ഒരച്ഛൻ മകൾക്കയച്ച കത്തുകളെ"ന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്.  ബാല്യ  കൗമാരങ്ങളിൽ അവരനുഭവിച്ച ഈ അനുഭവങ്ങളും ലോകത്തിന്റെ ചരിത്രത്തെക്കുറിച്ച അവർക്കു ലഭിച്ച അതിരുകളില്ലാത്ത അറിവും ആകാം ഒരു പക്ഷേ താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളുടെ വിജയത്തിന്നായി ഏതറ്റം വരെയും പോകാനുള്ള  നിശ്ചയദാർഢ്യവും കാർക്കശ്ശ്യവും അവരിൽ വളർത്തിയത്. അങ്ങനെ ബാല്ല്യം കഴിഞ്ഞു. യൗവനത്തിൽ അതിനെക്കാൾവലിയ സംഘർഷങ്ങളവരെ വരവേറ്റു.അവർ സ്വയം തെരഞ്ഞെടുത്ത ഇണ ഫിറോസ് , അവർ ജീവനെക്കാൾ സ്നേഹിച്ച പിതാവിന്റെ രാഷ്ട്രീയ എതിരാളിയായി മാറിയതുകൊണ്ടോ തന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലുണ്ടായ അഭിപ്രായവ്യത്യാസം കൊണ്ടോ  എന്തോ‌ ആ ദാമ്പത്യ ബന്ധം അസുഖകരമായി അവസാനിച്ചു. ക്ഷയരോഗ ബാധിതനായി ഫിറോസ് അകാല മൃത്യുവിന്നിരയായകാലത്ത് തന്റെ രണ്ടു മക്കളോടൊപ്പം അവർ വേർപെട്ട് താസിക്കുകയായിരുന്നു‌. മരണ സമയത്ത് അവർ കൂടെയുണ്ടായിരുന്നു എന്നു മാത്രം.
അങ്ങനെ അകാലത്ത് അവർ വിധവയായി. പിന്നീട് രഷ്ട്രീയത്തിൽ സജീവമായി. കോൺഗ്രസിന്റെ അദ്ധ്യക്ഷയായി പ്രധാനമന്ത്രിയായി. . അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‌ അതിനിടെ രാഷ്ട്രീയത്തിൽ തന്റെ പിൻ ഗാമിയായി താൻ വളർത്തിക്കൊണ്ടു വരാൻ ശ്രമിച്ച സഞ്ചെയ് ഗാന്ധിയുടെ അപകടമരണം. സ്വാർത്ഥികളുമായ ഉപചാപ സംഘം കാട്ടിക്കൂട്ടിയ പാപാങ്ങളഖിലവും പേറി തെരഞ്ഞെടുപ്പിൽ  ഏറ്റുവാങ്ങിയ വൻപരാജയം തുടങ്ങിയ കൈപേറിയ അനുഭവങ്ങൾ....
താമസിയാതെ തന്നെ മുരുക്കിനെ പേടിച്ച് തങ്ങൾ കയറിയിരിക്കുന്നത് മുള്ളിലവിന്മേലാണെന്ന് തിരിച്ചറിഞ്ഞപോലെ ജനം അവരെത്തന്നെ പ്രധാനമന്ത്രിയായി വൻ ഭൂരിപക്ഷത്തോടെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. രാഷ്ട്രീയതന്ത്ര മെന്ന നിലക്ക് അവർ ചെയ്ത പല പ്രവൃത്തികളും പിന്നീട് അവർക്കുതന്നെ ദോഷകരമായി ഭവിച്ചതു നാം കാണുന്നു. സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളനടപടി സ്വീകരിക്കാൻ ഉത്തര വിട്ടതിന്റെ പേരിൽ  സിഖ് മതവിശ്വാസികൾ തനിക്കെതിരാണെന്ന് അറിഞ്ഞിട്ടും ആവിഭാഗത്തിൽ പെട്ടവരെ തന്റെ അംഗരക്ഷകരായി നിലനിർത്തിയത് അവരുടെ നിഷ്കളങ്കതയായി മനസിലാക്കാം. അവർക്കവരെ വിശ്വാസമായിരുന്നു. രാജ്യത്തിന്റെ നന്മക്കായി താനെടുത്ത നടപടികൾ താൻ തന്റെ ജീവനു കാവലായി വിശ്വസിച്ചേല്പിച്ചവരിൽ ഇത്രകൊടിയ പക വളർത്തുമെന്ന് അവർ സ്വപ്നേഭി കരുതിയിരിക്കില്ല. അവസാനം അവരുടെ കൈകൊണ്ടുതന്നെ അവരുടെ അന്ത്യം സംഭവിക്കുകയും ചെയ്തു.എന്നും രാവിലെ അവർ വിക്കറ്റ് ഗേറ്റിലൂടെ അക്ബർ റോട്ടിലിറങ്ങി കുറേദൂരം അവർ നടക്കുമായിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചുകൊണ്ട്.
അന്നും പതിവുപോലെ കാലത്ത് അവർനടക്കാനിറങ്ങിയതായിരുന്നു..
**********************************
തങ്ങളുടെ നിയോഗം പൂർത്തിയാക്കിയശേഷം എല്ലാവരും മരിക്കുന്നു. മരണം ഓർമ്മകളെ മായ്ച്ചുകളയുന്ന മറവിയാകുന്നു... അപൂർവ്വം ചിലർ സ്വന്തം രക്തംകൊണ്ട് തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. പെട്ടന്നൊന്നും മാഞ്ഞു പോകാത്ത അടയാളങ്ങൾ.  അതുകൊണ്ട് തന്നെ  നാം എല്ലാവരും പറയുന്നു രക്തസാക്ഷികൾ മരിക്കുന്നില്ല എന്ന്.

കഥാതന്തുക്കൾ

വേഗത്തിലോടുന്ന വണ്ടിയില്‍ പുറത്തേക്കു നോക്കിക്കൊണ്ടിരിക്കയായിരുന്ന ഞാന്‍.. പ്രകൃതിയുടെ പുസ്തകത്താളുകള്‍ വേഗത്തില്‍ മറിച്ചു കൊണ്ടുള്ളവായന ആഹ്ലാദപൂര്‍വ്വം  ആസ്വദിക്കുകയായിരുന്നു...
അടുത്ത സീറ്റ്കളെല്ലാം  ഒഴിഞ്ഞുകിടക്കുകയായിരുന്നു. തിരക്കൊഴിഞ്ഞവണ്ടി.
ഏകാന്തതക്കിടക്കെപ്പോഴോ അയാള്‍ എന്റെ എതിരെയുള്ള സീറ്റില്‍ വന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചതേയില്ല. കുറേ നേരം  അയള്‍ എന്നെ ശ്രദ്ധിക്കുകയായിരുന്നിരിക്കണം. ഞങ്ങള്‍ക്കിടയിലുള്ള മൗനത്തിന്റെ മതില്‍ പൊളിക്കാനെന്നോണം  അയാള്‍ ചോദിച്ചു... സുഹൃത്തേ ഞാനൊരു കഥ പറയട്ടേ... ? എന്റെ ആയുസ്സിന്റെ പുസ്തകത്തിലെ പത്തു താളുകള്‍ മഷിയൊഴിച്ച് വികൃതമാക്കിയ എന്റെ മേലാവിയുടെ കഥ....
ഞാന്‍ മുഖമുയര്‍ത്തി...
പിറകിലേക്ക് പാഞ്ഞകലുന്ന ചിത്രങ്ങളിലൂടെ ഞാന്‍ വായിച്ചെടുത്ത കഥയുടെ  രസച്ചരട് പൊട്ടിച്ചതിലുള്ള നീരസം  എന്റെ  കണ്ണുകളില്‍ മിന്നിമറഞ്ഞുവോ എന്തോ.........................
അല്പനേരം എന്നെ ഉറ്റുനോക്കി ഒരു നേടു വീര്‍പ്പോടെ അയാള്‍‌ പറഞ്ഞു
"അല്ലെങ്കില്‍ വേണ്ട  ശ്വാസം  വിടാന്‍ പോലും  സമയമില്ലാത്ത വിധം  തിരക്കിലായ മനുഷ്യര്‍ക്ക് കഥകേള്‍ക്കാനെവിടെ സമയം  പിന്നെ കിട്ടുന്ന സമയം  തന്നിലേക്ക് തന്നെ മുഖം  പൂഴ്തി  സമൂഹത്തില്‍ നിന്നും  ഒളിക്കാന്‍ ശ്രമിക്കുന്ന താങ്കളെ പോലുള്ളവര്‍ക്കും .. "
മറുപടിക്കു വേണ്ടി ഞാനുഴറവേ എനിക്കിറങ്ങാനുള്ളയിടമെത്തി... ധൃതിയില്‍ എണീറ്റു പോന്ന  എന്നെ അയാളുടെ പരിഹാസദൃഷ്ടി  വണ്ടിയുടെ വാതില്കലോളം  പിന്‍ തുടര്‍ന്നിട്ടുണ്ടാകണം

Monday, June 18, 2018

മരുന്ന്

മരുന്നുകൾ
***************
മേലാസകലം കുളിർ കോരിയിട്ടുകൊണ്ട് മൂപ്പർ വന്നത് നോമ്പിനോടൊപ്പമായിരുന്നു.  ഗ്രാമത്തിൽ ഡങ്കിപ്പേടി കൊടുമയാർന്നകാലം. നാലുപേരുടെ ഉയിരെടുത്ത് കൊണ്ട് അവൻ അഴിഞ്ഞാടിക്കൊണ്ടിരിക്കിന്നു. നോമ്പു കാലമായതുകൊണ്ട് ആയുർവേദ വിധിപ്രകരം പനിചികിത്സയുടെ ഒന്നാം ഘട്ടമായ ബന്ധനം ( പട്ടിണി കിടക്കൽ ) ആചരിക്കാൻ വിഷമമുണ്ടായില്ല... പിന്നെത്തെ ചികിത്സ ഗുരു പറഞ്ഞ പ്രകാരമായിരുന്നു. ഭക്ഷണമായിരിക്കട്ടേ നിനക്കുളള മരുന്ന് എന്ന് ഹിപ്പോക്രാറ്റ് പറഞ്ഞ പോലെ. മരുന്നായിരിക്കട്ടെ നിന്റെ പ്രധാനഭക്ഷണം എന്ന് അദ്ദേഹത്തിന്റെ ആധുനിക
ശിഷ്യന്മാരും പറയുന്നുണ്ട്. ഏതായാലും ഞാനിപ്പോഴും ഗുരുവിന്റെ പക്ഷത്താണ്...
ആദ്യ ദിവസം പട്ടിണിമാത്രം കിടന്നു മരുന്നൊന്നും കഴിച്ചില്ല. രണ്ടാം ദിവസം നോമ്പു തുറന്ന ഉടൻ ഒരു ഡോസ് ബ്രയൊണിയ. മൂന്നാം ദിവസവും പനി പഴയപടി തന്നെ..  ചുക്ക് കുരുമുളക്  തുളസിയില പേരയില ചുവന്നുളളി തുടങ്ങിയവയുടെ കഷായം ഓരോഗ്ലാസ്സ് നോമ്പു തുറന്ന ഉടനും പുലർച്ചെ  അത്താഴത്തിനു ശേഷവും...
നാലാം ദിവസം പനിയില്ല. അത്യാവശ്യ ത്തിനു ക്ഷീണം മാത്രം. പിന്നെ ദോഷം പറയരുതല്ലോ ഭക്ഷണം എന്ന വസ്തുക്കളുടെ രുചിയെന്താണെന്ന് മറന്നുകഴിഞ്ഞിരുന്നു.. മധുരവും പുളിയും അറിയാം പക്ഷേ രുചിയെപറ്റി ഒന്നും ചോദിക്കരുത്. അനാർ മാങ്ങ മുതലായവ തിന്നിട്ടായിരുന്നു നോമ്പ്.  വിശപ്പുണ്ടെങ്കില ല്ലേ മറ്റു വല്ലതും വേണ്ടൂ...
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ രുചിയായി അല്പം കഞ്ഞിയെങ്കിലും കുടിച്ചില്ലെങ്കിൽ കിടപ്പിലാകുമല്ലോ....
ഭക്ഷണം തന്നെയാകട്ടെ മരുന്ന്. ഒച്ച ഉയർത്താതെ കശ്മലയെ വിളിച്ചു ഹോമിയോ ഭാഷയിൽ കല്പിച്ചു. അല്പം  കാപ്സിക്കം ആലിയം സെപ്പ സോഡിയം ക്ലോറൈഡ് എന്നിവയെടുക്കുക. അടുക്കളയുടെ മൂലയിൽ പൊടിപിടിച്ചു കിടക്കുന്ന മുട്ടിക്കോരി എന്ന ഗ്രൈന്റർ നന്നായി കഴുകി അതിന്മേ ലിട്ട് ചിരട്ടക്കയിൽ കൊണ്ട് നന്നായി പട്ടു പോലെ അരക്കുക അതിനു മേൽ നാരിയേൽ കി തേൽ തൂവി കുഴമ്പു പരുവത്തിലാക്കുക. ഇവനെയെടുത്ത് നാവിന്റെ കടക്കൽ പുരട്ടിയാൽ അടഞ്ഞുപോയ രുചിയുടെ വാതിലുകൾ തുറന്നു കിട്ടുമെന്ന് വെളിപാടുണ്ടായിട്ടുണ്ട്. അന്തം വിട്ട് വാപൊളിച്ചു നിൽകുന്നവളോട് പറഞ്ഞു എടീ അല്പം ചുട്ട ഉണക്കമുളക് ചുവന്നുളളി എന്നീ ഹോമിയോ മരിന്നുകൾ മുട്ടിക്കോരിമേലിട്ട് ഉപ്പ് ചേർത്തരച്ച് വെളിച്ചെണ്ണ തൂവി കഞ്ഞിയോടൊപ്പം താ എന്ന് ....
ഇതങ്ങ് മലയാളത്തിൽ പറഞ്ഞുകൂടേ എന്നായി ...അരമണിക്കൂർ കൊണ്ട് മരുന്ന് റെഡി... ഏഴു ദിവസങ്ങൾക്ക് ശേഷം വയർ നിറയെ കഞ്ഞി കുടിച്ച് പളളിയിൽ പോയി
ശുഭം...

ഒരു തുണ്ട് കപ്പയുടെ നഷ്ടം

കത്തുന്ന വെയിലും നോമ്പുമൊന്നും സ്കൂളില്ലാത്ത ദിവസങ്ങളിലെ അലച്ചിലിന്നു തടസ്സമായിരുന്നില്ല...
അന്നും പതിവു പോലെ ഇറങ്ങി നടന്നു. നമസ്കാരം മുറപോലെ തുടങ്ങു ന്നതിന്നു മുമ്പു തന്നെ കുട്ടി നോമ്പെടുത്തു തുടങ്ങിയിരുന്നു. ആരും നിർബന്ധിച്ചിട്ടൊന്നുമല്ല. നോമ്പെടുത്താൽ ചില പ്രത്യേക ആനുകൂല്ല്യങ്ങളും അംഗീകരവുമൊക്കെ കിട്ടിയിരുന്നു. കോഴി കൂവുന്നതിന്നു മുമ്പ് കഴിക്കുന്ന അത്താഴത്തിൻ ചെറു പഴവും നെയ്യും പഞ്ചസാര ചേർത്ത് കുഴച്ച ചോറ് കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു താനും.
അങ്ങനെ ചെറുപ്പത്തിലേ നോമ്പു കാരൻ എന്ന ഖ്യാതിക്ക് കുട്ടി ഉടമയായി. രാവിലെ പത്തു മണിവരെ ചെറിയ നെഞ്ചെരിച്ചിലുണ്ടാകാറുള്ളത് വേണ്ടത്ര വെള്ളം കുടിക്കാഞ്ഞതു കൊണ്ടായിരുന്നു എന്ന് ഒരുപാടുകാലം കഴിഞ്ഞിട്ടാണ്‌ കുട്ടി പഠിച്ചത്. അന്നും ഇടക്കൊക്കെ പള്ളിയിൽ പോകുകയും ചെയ്യുമായിരുന്നു. ഉച്ചയായാൽ പള്ലിയിൽ നല്ല രസമായിരുന്നു. കാരണവൻ മാർ വലിയ കാര്യമൊന്നുമില്ലാതെ തമ്മിൽ തെറ്റി വഴക്കടിക്കുന്നത് ഒരു രസികൻ കാഴച്ചതന്നെയായിരുന്നു. നോമ്പുച്ചതിരിഞ്ഞിട്ടും ദേഷയ്പ്പെടാത്തവന്റെ നോമ്പിന്‌ എന്തോ പിശകുണ്ട് എന്നമട്ടി ലായിരുന്നു കര്യങ്ങൾ... അന്ന് അസർ നമസ്കാരം കഴിഞ്ഞ് പടിഞ്ഞാറേ നടവഴിയിലൂടെ ഇടവഴിയിലേക്കിറങ്ങി. ഇളവെയിൽ പൊന്നുരുക്കുന്ന പുഴയെ കുറേ നേരം നോക്കി നിന്ന് കുട്ടി വീട്ടിലേക്കു തിരിച്ചു. റെയിലിന്റെ ഓവു പാലം കഴിഞ്ഞ് പടിഞ്ഞാറോട്ടുള്ള വഴിയിലൂടെ താഴേ പള്ള്യായിൽ എത്തി. അവിടെ ചക്കനും ഉസ്സനിക്കയും പണിക്കാരും കപ്പ പറിക്കുന്നു. കുട്ടി അടുത്തു ചെന്നു. കറു മുറാ കടിച്ചു തിന്നാവുന്ന പച്ചക്കപ്പയോട് കുട്ടിക്കൊരാശ. ങൂം എന്താ പൂളക്കേങ്ങ് വേണോ ഉസ്സനിക്ക ചോദിക്കുന്നു. ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങരുത് എന്ന കല്പൻ കുട്ടി മറന്നു. എന്നിട്ടു പറഞ്ഞു
"നോമ്പ്‌ണ്ട്...." അദ്ദേഹം നല്ല ഒരു കപ്പയെടുത്ത് ചെളികളഞ്ഞ് കുട്ടിയുടെ നേരെ നീട്ടിയിട്ടു പറഞ്ഞു " അതിനെന്താ നോമ്പ്വോറന്നിട്ട് തിന്നാലോ"
കുട്ടി മടിയോടെ കൈ നീട്ടി. കപ്പയും കൊണ്ട് വീട്ടിലേക്കു നടന്നു. അരെങ്കിലും കണ്ടാൽ ചീത്ത കേൾക്കു മെന്നായിരുന്നു ഭയം. താഴത്തേ കിണറിന്റെ വക്കിലൂടെ ചക്കപ്പുളി മാവിന്റെ ചുവട്ടിലെ കടമ്പകടന്ന്  കുട്ടി തറവാട്ടിലെത്തി. ഭാഗ്യം ഉമ്മറത്താരുമില്ല. തെക്കിനിയിൽ നിസ്കാരപ്പായിൽ വെല്ലിമ്മയുമില്ല. തെക്ക്യാറയിലെ വാതിലിന്റെ മേപ്പടിയിൽ കപ്പ നിക്ഷേപിച്ച് കുട്ടി അടുക്കളയിലേക്കു ചെന്നു. അടുക്കളയിൽ ഉമ്മയും ഐശാത്തയും തിത്യാത്തയും ഒക്കെ നോമ്പു തുറക്കാനുള്ളത് ഒരുക്കുന്ന തെരക്കിലണ്‌.മേൽ നോട്ടം വഹിച്ചു കൊണ്ട് വെല്ലിമ്മ ഒരു പലകയിൽ ഇരിക്കുന്നു മുണ്ട്‌. കയറിച്ചെന്ന കുട്ടിയെ സഹതാപത്തോടെ നോക്കി വെല്ലിമ്മ പറഞ്ഞു നോമ്പു നോറ്റ് വെയിലത്ത് തേരോടീട്ട് ന്റെ കുട്ടി വാടീക്ക്ണു. ഇതാണ്‌ വലിയ നേട്ടം തൊട്ടതിനും പിടിച്ചതിനു മൊക്കെ ശാസിക്കാറുള്ള വെല്ലിമ്മയുടെ വാത്സല്ല്യം....
കുറച്ച് നേരം കൂടി പോയി തണലത്ത് കളിക്ക് ....
പുറത്ത്തിറങ്ങി കുളക്കരയിലും തൊടിയിലുമൊക്കെ ഒരു ചുറ്റ് നടന്നപ്പോൾ‌ കേട്ടു ചേക്കു മൊല്ലക്കാന്റെ ബാങ്കൊലി. കുട്ടി വേഗം ചെന്നു. വെല്ലിമ്മ കൊടുത്ത ഒരു കീറ് ഉണക്ക കാരക്കയും തണുത്ത വെള്ളവും കൊണ്ട് നോമ്പ് തുറന്നു. പിന്നെ സമൃദ്ധമായി ചായയും പലഹാരങ്ങളും ജീരകക്കഞ്ഞിയും ....
വാതിലിന്റെ മേപ്പടിയിൽ നിക്ഷേപിച്ച കപ്പയുടെ കാര്യം മറന്നേ പോയി..
പിറ്റേന്ന് കാലത്ത് ഒർമ്മ വന്നപോൾ സങ്കമൊക്കെ തോന്നി. ഇന്നാകട്ടെ എന്നു സമാധാനിച്ചു. അന്നും മറന്നു. അതിന്റെ പിറ്റേന്ന് നോമ്പു തറകഴിഞ്ഞ ശേഷം ഓർമ്മ വന്നു എടുത്തു നോക്കിയപ്പോൾ നീല നിറ മോടി കേടു വന്ന കപ്പ. കുട്ടിക്ക് ദേഷ്യവും സങ്കടവും വന്നു. അവൻ കപ്പയെടുത്ത് തൊഴുത്തിനടുത്ത് ചെന്നു, മട്ടപ്പോത്തും കാരി പ്പോത്തും അവനെ കണ്ടപ്പോൾ സന്തോഷത്തോടെ ശബ്ദമുണ്ടാക്കിതലകുലുക്കി. ഇടക്ത്  അവക്ക് എന്തെങ്കിലും കൊടുക്കുന്നത് അവന്ന് ഇഷ്ടമായിരുന്നു. അവൻ കപ്പ രണ്ടായൊടിച്ച് ഓരോന്ന് രണ്ടു പേർക്കും കൊടുത്തു. അകത്തു നിന്നും എന്തിനാകുട്ടീ ഈ ഇരുട്ടത്ത് തൊഴിത്തിന്റവടെ പോയി നിക്ക്ണ്‌ എന്ന വിളിയുണ്ടായപ്പോൾ ഒരാഴ്ച കൂടി കഴിഞ്ഞാൽ വരാനിരിക്കുന്ന പെരുന്നാളിനെ ക്കുറിച്ചോർത്തു കൊണ്ട് അവൻ വീട്ടിലേക്കു കയറി...

2016-june

കരളിന്റെ കശണങ്ങളേ...

പണ്ട് എന്ന് വെച്ചാൽ ഒരു പത്തമ്പത് വർഷങ്ങൾക്ക് മുമ്പ് കേട്ട അഭിസംബോധനയാണ്. ഗ്രാമത്തിൽ ദീനുൽ ഇസ്ലാമിന്റെ നടത്തിപ്പ് ക്രമീകരിക്കേണ്ടതിലേക്കായി  കൊല്ലത്തിലൊരിക്കൽ ഒരു പാതിരാ പ്രസംഗം നടത്തുന്ന പതിവുണ്ടായിരുന്നു ഗ്രാമത്തിൽ. താഴത്തേലെ ഏന്തുക്ക മണ്ണേലെ അലവിക്ക മുതലായ കാരണവന്മാരുടെ ഉത്സാഹത്തിൽ മറ്റു കാക്ക കാരണവന്മാരുടെ ആശീർവാദത്തോടെ അത് നടന്ന് വന്നു. ആധുനിക വിദ്യാഭ്യാസം നേടിയ യുവതലമുറയുടെ പങ്കാളിത്തം സംഘാടനത്തിൽ കുറവായിരുന്നെങ്കിലും അവരും ഒരു ഉത്സവത്തിനെന്ന പോലെ അതിൽ കൂടിയാടിയിരുന്നു എന്നാണ് ചരിത്ര പടുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. രാത്രി ഒമ്പതു മണിയോടെ തുടങ്ങി പാതിരാപിന്നിടു വോളം നീണ്ടു നിൽകുന്ന പ്രസംഗങ്ങൾ കേൾക്കാൻ ഗ്രാമത്തിലെ പെൺ പടക്കും അനുവാദമണ്ടായിരുന്നു. ജമാഅത്ത് മുജാഹിദ് പോലുള്ള പുത്തൻ പ്രസ്ഥാനക്കാർ പറയും പോലെ അവർ ജുമാ നമസ്കാരത്തിനൊഴികെ യാറം ഉറൂസ് നേർച്ച ചന്ദനക്കുടം പോലുള്ള പുണ്യകർമ്മങ്ങളിലൊക്കെ യഥേഷ്ടം പങ്കുകൊണ്ടിരുന്നു എന്നത് നാട്ടിൽ നിലവിലുണ്ടായിരുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ  തെളിവായി ഇന്നും ചരിത്ര വിദ്യാർത്ഥികൾ ഉദ്ധരിക്കാറുള്ള വസ്തുതയാണ്.
ആ വർഷം തീവണ്ടിയാപ്പീസിനടുത്ത് കുഞ്ഞരക്കാര് മ്യസ്ല്യാരുടെ പീടികക്ക് സമീപമായിരുന്നു വേദി. അന്നവിടെയുണ്ടായിരുന്ന കൊച്ചു നിസ്കാരപ്പള്ളിയുടെ സമീപത്തായികെട്ടിയുണ്ടാക്കിയ സ്റ്റേജിനു മുന്നിൽ നിരത്തിയ ബെഞ്ചുകളിൽ കാരണവന്മാരും പിൻ വശത്ത് ദിൽകൂഷിന്റെ പീടികയുടെ വരാന്തയിലും ചുറ്റുപാടുമായി സ്ത്രീജനങ്ങളും ഉപവിഷ്ടരാകും. അടുത്ത് ഹാൾട്ടു ചെയ്തിരുന്ന മയിൽ വാഹനം ബസ്സിൽ കൈക്കുഞ്ഞു ങ്ങളുമായി വന്ന ചില സ്ത്രീജനങ്ങൾ കയറി ഇരുന്നത് പിന്നീടൊരു  ഒരു ചരിത്ര സംഭവമായി രേഖപ്പെട്ടകാര്യം  വഴിയെ വിസ്തരിക്കാം. കുഴിയിൽ അബ്വോക്കരിക്കാന്റെ പലചരക്കു കടക്കപ്പുറം തട്ടാൻ ബാലന്റെ പീടിക വരാന്തയിലായിരുന്നു ആധുനികന്മാരുടെ വിഹാരം. ഏന്തീൻ കുട്ടിക്കാടെ കുഞ്ഞാപ്പു, അബ്ദുലു , ഇമ്പിച്ചി ഹംസക്കോയ അബ്ദുറഹ്മാനിക്കാടെ ആലിക്കുട്ടി വീരാനിക്കാടെ വാപ്പുട്ടി പടിഞ്ഞാക്കര അബു തുടങ്ങി അന്നത്തെ ആധുനിക തലമുറ അവിടെ ഒത്തുകൂടി. കൂട്ടത്തിൽ പത്ത് വയസ്സുകാരനായ ഈ എളിയ ചരിത്രകാരനും... ഗാസ് ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ശുകപുരം ഉസ്താദ് പ്രസംഗം തുടങ്ങി. ആകർഷകമായ ഈണത്തിൽ ഇസ്ലാമിന്ന് ഉണ്ടായിരിക്കേണ്ട ഇൽമുകൾ അദ്ദേഹം വിവരിച്ചു. കുളിയുടെ കാര്യങ്ങൾ അത് നിർബന്ധമാകുന്ന ഘട്ടങ്ങൾ അങ്ങനെയങ്ങനെ.. തമാശ തെരഞ്ഞിരിക്കുകയായിരുന്ന ആധുനികന്മാർ ഇടക്കിടക്ക് അദ്ദേഹം ജനക്കൂട്ടത്തെ കരളിന്റെ കശണങ്ങളേ എന്ന് വിളിക്കുന്നു എന്ന് കണ്ടു പിടിച്ചു. പിന്നെ അത് എണ്ണിത്തിട്ടപ്പെടുത്തലായി അവർക്ക് ഹരം. എടോ അതാ പത്ത് പതിനൊന്ന് എന്നിങ്ങനെ എണ്ണി ചെറുപ്പക്കാരെല്ലാവരും കൂടി ഉറക്കെ ചിരിക്കാൻ തുടങ്ങി.
ഇതിനിടെ തള്ളമാരോടൊപ്പം ബസ്സിലിരിക്കുകയായിരുന്ന കൈക്കുഞ്ഞുങ്ങളിൽ ഒന്ന് ബസ്സിനുള്ളിൽ തൂറിയത് വലളിന്റെ ഭക്തിയിൽ മുഴുകിയിരുന്ന മാതാവറിഞ്ഞില്ല. ബസ്സിനകത്ത് ഇരുട്ടായിരുന്നല്ലോ.?  പരിപാടി കഴിഞ്ഞ് അവർ തിരിച്ചു പോയി. പിറ്റേന്ന് രാവിലെ ബസ്സ് വൃത്തിയാക്കാൻ തുടങ്ങിയ ക്ലീനറാണ് സംഗതി കണ്ടു പിടിച്ചത്. സമാധാനമായി രണ്ട് ഗ്ലാസ് കള്ളടിച്ച് കിടന്നുറങ്ങാൻ പറ്റാത്തതിൽ ഖിന്നരായിരുന്ന് ബസ് ജീവനക്കാർ അതിരു ഹേതുവായി എടുത്തു. അന്ന് തന്നെ കാരക്കാട്ടുകാർ ബസ്സിൽ തൂറുന്നു ഇനി അങ്ങോട്ട് പോകാൻ കഴിയില്ല എന്ന് മുതലാളിയോട് ആവലാതിപ്പെട്ട് ട്രിപ്പ് റദ്ദാക്കുകയും ചെയ്തു എന്നാണ് ചരിത്രം. കാരക്കാട്ടുകാരോട് അസാരം അസൂയ പുലർത്തിപ്പോരുന്ന വല്ലപ്പുഴ കണയം പൊയ്ലൂർ ദേശക്കാർ ഈ സംഭവത്തിന്ന് വലിയ പ്രചാരണമാണു കൊടുത്തത് എന്നാണ് പറയപ്പെടുന്നത്.  ഇന്നും കാരക്കാട്ടുകാരെ കളിയാക്കാൻ ഈ ചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതായിട്ടാണ് മനസ്സിലാകുന്നത്...

Thursday, June 14, 2018

അടിവാര പ്രതിജ്ഞ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം അല്ലെങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ഭാഗം.  കരിന്തണ്ടൻ നയിച്ചു ഇഞ്ചിനീയർ സായ് വ് പിറകേനടന്നു... കരിന്തണ്ടൻ ആദിവാസി ഊരുകൾതെണ്ടി ആളെ കൊണ്ടു വന്ന് പണിയെടുത്ത് ചുരം പൂർത്തിയാക്കി........
നോക്കുമ്പൊ സായ് വ് വിചാരിച്ചപോലെല്ലാ നല്ല ചേലുണ്ട് ... വയനാട്ടിലേക്കുളള യാത്ര ഇനി സുഖകരം...

ഉദ്ഘാടന സുദിനം വന്നെത്തി വേദിയിലിരിക്കേണ്ടവരുടെ നാമവിവരപ്പാട്ടിക സെക്രട്ടേരി തയ്യാറാക്കി. സായ് വിന്നുമുമ്പിൽ ഹാജറാക്കി. കട്ടിക്കണണട വെച്ച് നോക്കിയതും മുമ്പിൽ നീണ്ടു നിവർന്നു കിടക്കുന്നത് പണിയൻ കർന്തണ്ടന്റെ നാമം...
ഇഞ്ചിനീയർ സെക്രട്ടേരിയെ വിളിച്ചു  നല്ല ആര്യ മലയാളത്തിൽ ചോദിച്ചു. വഴികണ്ടു പിടിച്ച പണിയന്റെ കൂടെയിരിക്കുന്ന ഇഞ്ചിനീർ സായ് വിന്ന് വല്ല വിലയുമുണ്ടാവോടാ ശുംഭാ...
വിരണ്ടു വിവശനായ സെക്രട്ടേരിയുടെ കീശയിൽ നിന്നും ചുവന്നമഷിപ്പെന്ന് വലിച്ചെടുത്ത് കരിന്തണ്ടന്റെ പേര് സ്വയം വെട്ടി വൃത്തിയാക്കി ലിസ്റ്റ് തിരികെ കൊടുത്തിട്ടു കല്പിച്ചു. നാട്ടുമുഖ്യനുണ്ടായിക്കോട്ടെ പ്രധാന എതിരൻ വേണ്ട. സെക്രട്ടേരി പറഞ്ഞു ഒവ്വ.

ഉദ്ഘാടന സുദിനം സമാഗതമായി.... കുരുത്തോലത്തോരണവും ഈന്തിൻ പട്ടയും കൊണ്ടലങ്കരിച്ച വേദിയിലേക്ക് നാട്ടു മുഖ്യൻ സ്വർണ്ണനൂലിൽതീർത്തകോട്ടണിഞ്ഞ സായ് വിനെ ആദരപൂർവ്വം ആനയിച്ചു....
സായ് വ് വേദിയിലെത്തി. വേദിയിൽ താനും നാട്ടു മുഖ്യനും മാത്രം. അദ്ദേഹത്തിന്റെ അഭി സംബോധനക്കുളള സമയമായി. അദ്ദേഹം എഴുന്നേറ്റു സദസ്സിനെ സിംഹാവലോകനം ചെയ്തു. വളരെ പിന്നിൽ വിളക്കു കാലിന്നു പിന്നിൽ നിൽകുകയായിരുന്ന കരിന്തണ്ടനെ നോക്കാതെ കണ്ടു... പിന്നെ കണ്ഠശുദ്ധി വരുത്തി ഘന ഗംഭീരമായ സ്വരത്തിൽ മൊഴിഞ്ഞു. എന്റെ പ്രിയപ്പെട്ട ദേശവാസികളേ എവിടെ ഞാൻ പറഞ്ഞു കൊടുത്തതു പ്രകാരം ചുരത്തിന്റെ പണിതീർത്ത എന്റെ സുഹൃത്ത് കരിന്തണ്ട നെവിടേ... ഈ നാട്ടിന്റെ പ്രധാന എതിരനെവിടേ.... അവരെ വിളിക്കൂ ഇവേദിയിൽ അവരില്ലാതെ എന്ത് ഉദ്ഘാടനം. ഇത്ര്യുമായപ്പോഴേക്കും അദ്ദേഹത്തിന്റെ തൊണ്ടയിടറി അദ്ദേഹം കരഞ്ഞു മൂക്കുപിഴിഞ്ഞു വിരലുകൾ വിലയേറിയ കോട്ടിൽ തുടച്ചു. സദസ്സിൽ നിന്നും വലിയ ആരവമുയർന്നു.. ഇതുവരെ കരിന്തണ്ടനെ ക്ഷണിക്കാഞ്ഞതിൽ വൈക്ലബ്യമുണ്ടായിരുന്ന  ജനങ്ങൾ സായ് വ്കീ ജൈ വിളിച്ചു... എത്രകനകപ്പെട്ട സായ് വിനെയാണു തങ്ങൾ തെറ്റിദ്ധരിച്ചത് എന്ന് പശ്ചാത്തപിച്ചു... നൂറ്റാണ്ടുകൾക്കു ശേഷം രണ്ടായിരത്തി പത്തൊമ്പതിൽ ഈ സായ് വെങ്ങാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കയാണെങ്കിൽ ഇദ്ദേഹത്തിനേ വോട്ടു ചെയ്യൂ എന്ന് പ്രേം നസീർ മോഡലിൽ സത്യം സത്യം സത്യം എന്ന് പ്രതിജ്ഞ ചെയ്തു.. പിൽകാലത്ത് ഈ പ്രതിജ്ഞ അടിവാരപ്രതിജ്ഞ എന്ന പേരിൽ അറിയപ്പെട്ടു....

Monday, June 11, 2018

മാധവിക്കുട്ടിയുടെ മതം മാറ്റം

മാധവിക്കുട്ടിയുടെ മതം മാറ്റത്തെക്കുറിച്ച് എനിക്കു മനസ്സിലായത് അവരെ ക്കുറിച്ചുള്ള സത്യങ്ങള്‍ അവര്‍ തന്നെ പറഞ്ഞ പറഞ്ഞതില്‍ നിന്നും :‌‌ -
. 1. അവര്‍ ആദ്യകാലം തോട്ടേ ഇസ്ലാമില്‍ ആകൃഷ്ടയായിരുന്നു... 2. പര്‍ദ്ദ സ്ത്റീകള്‍ക്ക് സുരക്ഷയാണ് എന്നവര്‍കരുതി കല്‍കത്തയില്‍ ആയിരുന്നപ്പോള്‍ പലപ്പോഴും അവര്‍ പര്‍ദ്ദ ധരിച്ചിരുന്നു.3. ഒരു വിധവയാവുകയും മക്കള്‍ വലുതായി ദൂരെ യാവുകയും ചെയ്തപ്പോള്‍ ഏകാന്തത അവരെ അലട്ടിയിരുന്നു. അപ്പോള്‍ ഇസ്ലാം വിധവകള്‍ക്ക് നല്കുന്ന പരിഗണന അവരെ വീണ്ടും ഇസ്ലാമിനെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.4. ആയിടെ അവര്‍ ഒരു മുസ്ലിമുമായി അനുരാഗ ബദ്ധയായി അദ്ദേഹത്തില്‍ നിന്നും ഇസ്ലാമിനെക്കുറിച്ച് വീണ്ടും പഠിച്ചു. 5. തങ്ങ്ളുടെ വിവാഹത്തിന്നിടയില്‍ മതം ഒരു പ്രശ്നമാകേണ്ട എന്നു കരുതിയ അവര്‍ ഇസ്ലാം അസ്ലേഷിച്ചു. നിര്‍ഭാഗ്യവശാല്‍ വിവാഹം നടന്നില്ല. അപ്പോള്‍ വീണ്ടും അവര്‍ ഇസ്ലാമിനെ ക്കുറിച്ച് ആഴത്തില്‍ പഠികാന്‍ തുടങ്ങി. എറണാം കുളത്ത് മൊയ്തു മൗലവിയുടെ മകന്‍ ബഷീര്‍ അഹമ്മദ് അവരെ ഇക്കാരയത്തില്‍ വളരെ സഹായിച്ചിരുന്നു. യൂസഫുല്‍ ഖര്‍ളാവി യുടെ പുസ്തകങ്ങള്‍ വരെ അവര്‍ പഠിച്ചു.. അപ്പോൾ അവരുടെ മനസ്സു ശാന്തമായി എന്റെ പ്രേമം അല്ലാഹു അവനിലേക്കു കാണിച്ചു തന്ന വഴിയായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു.
"പ്രേമിച്ച് മരിച്ച ഭര്‍ത്താവേ!
പ്രേമിച്ച് വേറിട്ട കാമുകാ!
നിങ്ങള്‍ക്കറിയില്ല,
ഞാന്‍ സുരക്ഷിതയാണെന്ന്,
ഞാനും സനാഥയാണെന്ന്."
"ഏനിക്ക് നഷ്ടപ്പെട്ടത്
വെറുമൊരു മധുവിധു
ഞാന്‍ നേടിയെടുത്തതോ
സ്വര്‍ഗ്ഗരാജ്യവും."
അവരുടെ കൃതികളുമായി അടുത്ത ബന്ധമുള്ള ഒരു ആസ്വാദകന്‍ എന്നനിലക്കും അവരുടെ മത പരിവര്‍ത്തനത്തിന്നു ശേഷം അവര്‍ പലരുമായും നടത്തിയ അഭിമുഖങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്ത ആള്‍ എന്നനിലക്കും എനിക്കു മനസ്സിലായത് ഇത്രയുമാണ്‌. ഇതില്‍ നിന്നും ഒരു കാര്യം നിഷ്പക്ഷമതികള്‍ക്കു മനസ്സിലാകും നല്ലമനുഷ്യര്‍ക്ക് ഈശ്വരന്‍ എങ്ങനെയാണ്‌ ഹിദായത്ത് കൊടുക്കുന്നത് എന്നും ചീത്തമനുഷ്യര്‍ എന്തുകണ്ടാലും അതിന്റെ ഏതുവശമാണ്‌സാംശീകരിക്കുക എന്നും അല്ലാഹു അവനുദ്ദേശിക്കുന്നവരെ അവനുദ്ദേശിക്കുന്ന രൂപത്തില്‍ നേര്‍വഴിയിലാക്കുന്നു.....
അവര്‍ 2002 ല്‍ ഭാഷാപോഷീണിക്കുവേണ്ടി എം എന്‍ കാരശ്ശേരിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും വായിക്കുക.
"ഇപ്പോ ഇസ്ലാം മതം അനുഷ്‌ഠിച്ചിട്ടോണ്ടാണോ ജീവിക്ക്‌ണത്‌?
എന്താ സംശയം? ഞാന്‍ നല്ല മുസ്ലിമായി ജീവിക്കാന്‍ ശ്രമിക്ക്യാ. എനിക്ക്‌ അല്ലാഹുവിനോടു വളരെ നന്ദിണ്ട്‌. ഐ ആം റിയലി ഗ്രെയ്‌റ്റ്‌ ഫുള്‍ റ്റു ആള്‍മൈറ്റി അല്ലാഹ്‌. പ്രേമം വന്നതില്‍ ഞാന്‍ സന്തുഷ്‌ടയാണ്‌. അതില്‌ വഞ്ചിക്കപ്പെട്ടതില്‌ അതിലേറെ സന്തുഷ്‌ടയാ-
അതെന്താ, അങ്ങനെ?
ആ കല്യാണം നടന്നിര്‌ന്നെങ്കില്‌ ഞാന്‍ പ്രേമം മാത്രേ കാണൂ. അല്ലാഹുവിനെ കാണില്ല. ഇപ്പോ എന്റെ പ്രേമം ഒരു വ്യക്തിയോടല്ല, എല്ലാ വ്യക്തികളോടുമാണ്‌; അല്ലാഹുവിനോടാണ്‌. അതിന്റെ സന്തോഷം എത്രയാണെന്നറിയ്വോ? അദ്ദേഹം പ്രേമത്തിന്റെ പാത എനിക്കു കാട്ടിത്തന്നു. ഞാന്‍ ആ പാതയിലൂടെ നടന്ന്‌ എത്തീത്‌ അദ്ദേഹത്തിന്റെ അട്‌ത്തല്ല, അല്ലാഹുവിന്റെ അടുത്താണ്‌. അതു ചെറിയ കാര്യാണോ? ഇതൊന്നും പറഞ്ഞ്‌ കേട്ടാല്‌ മനസ്സിലാവില്ല്യ. അനുഭവിച്ചാലേ അറിയൂ. എക്‌സ്‌പീരിയന്‍സ്‌ ചെയ്യണം."

Sunday, June 10, 2018

ചേക്ക്രായീനിക്ക

ഗ്രാമത്തിലെ ഒസാന്മാരിൽ മുഖ്യനായിരുന്നു ചേഖ് രായീനിക്ക.ഷൈക്ക് ഇബ്രാഹീ എന്നതിന്റെ കാരക്കാടൻ പ്രയോഗമായിരിക്കാം...സ്ഥലത്തെ മുഖ്യന്മാരുടെ വീടുകളിൽ പോയി ക്ഷൗരവും മുണ്ഢനവും ചെയ്തു കൊടുക്കുക ആൺകുട്ടികളുടെ സുന്നത്ത് നടത്തുക മുതലായ പുണ്യകർമ്മങ്ങൾ പ്രശംസനീയമായി അദ്ദേഹം നിർവ്വഹിച്ചു പോന്നു.. കാലം മാറിയപ്പോൾ അപ്പീസിന്റവിടെ ഒരു ബാർബർഷാപ്പ് തുറന്നു...
അദ്ദേഹത്തിന്റെ മാതൃസ്നേഹം നാട്ടിൽ പ്രസിദ്ധമായിരുന്നു. ഉമ്മായുടെ പുന്നാരമകൻ എന്തു ചെയ്യുമ്പോഴും ഉമ്മായുടെ ഇഷ്ടത്തിന്ന് മാത്രം വില കല്പിച്ചമകൻ ...
കുഴിയിലെ അബൂബക്കകറിക്കാന്റെ പലചരക്കു കടയിൽ കയറി അദ്ദേഹം ചോദിക്കും അബ്ബോക്കറേ ഒരുതീപ്പെട്ടിങ്ങട്ടെടുക്ക്
കയ്യിൽ കിട്ടിയ തീപ്പെട്ടി തിരിച്ചു മറിച്ചും നോക്കി മൂപ്പര്‌ പറയും ഇത് സിംഹമാർക്കല്ലേ .. ഒട്ടകമാർക്ക് മതി ഇതിമ്മാക്ക് പറ്റൂലാ...
ഏതു വിഷയത്തെക്കുറിച്ചു സംസാരിക്കുമ്പോഴും ഒരുതവണയെങ്കിലും ഉമ്മ പരാമർശിക്കപ്പെടും ...
ഉച്ചക്ക് ഊണുകഴിക്കാൻ കടയടച്ചു പോവുകയാണ്‌ പതിവ്‌. ചിലപ്പോൾ തിരിച്ചു വരാൻ വൈകിയാൽ അദ്ദേഹം പറയും ... കഞ്ഞിക്ക് കൂട്ടാനില്ലാന്നു പറഞ്ഞു... വലയെടുത്ത് ചെങ്ങണോത്തിക്കിറങ്ങി... രണ്ടു വലവീശി മ്മാക്ക് ള്ള മീൻ കിട്ടി...
എല്ലാകാര്യത്തിലും ഉമ്മായുടെ ഇഷ്ടം നോക്കി ജീവിച്ച മക്കൾക്ക്  വാഗ്ദാന ചെയ്യപ്പെട്ട പ്രതിഫലം നല്കി അദ്ദേഹത്തെ ഈശ്വരനനുഗ്രഹിക്കട്ടെ ...

Saturday, June 9, 2018

ഡോക്റ്ററും രോഗിയും പിന്നെ ദൈവവും

വലിയ ആശുപത്രിയിലെ വലിയ ഡോകർ വലിയ ദൈവവിശ്വാസിയായിരുന്നു. രോഗിയുടെ വിശ്വാസമാകട്ടെ വലിയ ആശുപത്രിയിലെ വലിയ ഡോക്റ്ററിലും ആരുന്നു....
ഡോക്റ്റർ പറഞ്ഞു താങ്കളുടെ കിഡ്നിയുടെ പ്രവർത്തനം തകരാറിലാണ്. അതു മാറ്റി വെക്കാതെ മറ്റു വഴിയൊന്നും കാണുന്നില്ല...
പുഞ്ചിരിയോടെ അയാൾ ചോദിച്ചു മരുന്നുകൊണ്ട് രക്ഷയൊന്നു മില്ലേ സർ?
ഡോക്റ്റർ നാടകീയമായി ചുമൽ കുലുക്കി സോറി....
അത് മാറ്റി വെച്ചാൽ പിന്നെ ചികിത്സയൊന്നും കൂടാതെ എനിക്ക് ദീർഘകാലം ജീവിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടോ സാർ ?
നിങ്ങളുടെ ശരീരം അന്യന്റെ അവയവത്തെ തിരസ്കരിക്കാതിരിക്കാനുളള മരുന്ന് നിത്യവും കഴിക്കണം. പിന്നെ ഉറപ്പ് അത് ദൈവത്തിന്റെ കയ്യിലല്ലേ അവൻ നിശ്ചയിച്ചതുവരെ ജീവിക്കും.
ഓ നമുക്കിടയിൽ അങ്ങനെ ഒരാളും ഉണ്ടല്ലേ.. എനിക്ക് വിശ്വാസം എന്റെ മുന്നിലിരിക്കുന്ന ഈ ഡോക്റ്ററിലാണ്.
എന്തുകൊണ്ടാണ് എന്റെ ശരീരം അത് പുറം തളളുന്നത് ?
അത് പ്രതിരോധ ശേഷിയുടെ ഭാഗമാണ്.
അപ്പോ അന്യ അവയവം പുറം തളളപ്പെടാതിരിക്കാൻ മറ്റു രോഗങ്ങളെയെല്ലാം പ്രതിരോധിക്കാൻ ദൈവം എനിക്കു നൽകിയ പ്രതിരോധ ശേഷിക്കെതിരെ വേണം ചികിത്സ എന്നാലും അങ്ങയുടെ ദൈവം നിശ്ചയിച്ച കൃത്യ സമയത്തുതന്നെ ഞാൻ മരിക്കുകയും ചെയ്യും അല്ലേ ഡോക്റ്റർ..
തീർച്ചയായും....
കുറച്ചു നേരം ആലോചിച്ചിട്ട് രോഗി പറഞ്ഞു
ഇന്ന് മുതൽ ഞാനൊരു ദൈവവിശ്വാസിയായിരിക്കുന്നു ഡോക്റ്റർ അവൻ നിശ്ചയിച്ച നേരം വരെ ഞാനായി ജീവിച്ച് മരിക്കാൻ എന്നെ വിട്ടേക്കുക. എനിക്ക് ചേരാത്തതിനെ തിരസ്കരിക്കാനുളള ദൈവം തന്ന സിദ്ധി അവൻ എനിക്ക് നിശ്ചയിച്ച മരണം വരെ എനിക്കിരിക്കട്ടെ...
ഗുഡ് ആഫ്റ്റർ നൂൺ പറഞ്ഞുകൊണ്ട് കയറിവന്ന രോഗി അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി...