Monday, December 15, 2014

ഈഡിപ്പസ്


Tuesday, November 11, 2014

അന്ന് വേനലിലൊരു നോമ്പ് ......



അന്ന് വേനലിലൊരു നോമ്പ് ......
അതൊരു റംളാൻ നാളായിരുന്നു. വെള്ളിയാഴ്ചയുമായിരുന്നു. അയാൾക്കു നോമ്പായിരുന്നു.തലേദിവസം കോഴി കൂകുന്നതിന്റെ ഒരു പാടു മുമ്പ് കഴിച്ച അത്താഴമേ വയറ്റിലുണ്ടായിരുന്നുള്ളൂ. വിറകു വെട്ടലായിരുന്നു അന്നത്തെ പണി. പുലർച്ചെ തുടങ്ങിയതാണ്‌. ഒറ്റമുണ്ടും ഒരു തോർത്തു മായിരുന്നു വേഷം ഇടതു കയ്യിലെ കരുത്തുറ്റ പേശിക്കുമേൽ ഒരു കറുത്തനൂലിൽ കോർത്ത ഉറുക്കുണ്ടായിരുന്നു.
അയാൾ ആകാശത്തേക്കു നോക്കി അടിയളന്നു നോക്കണോ എന്നാലോചിക്കുന്നതിനിടെ ചേക്കു മൊല്ലക്കായുടെ ബാങ്കു വിളി ഉയർന്നു കേട്ടു. മൊല്ലക്കാക്ക് നല്ല ഒച്ച. ഓങ്ങല്ലൂരു വരെ യുള്ളവരിതു കേട്ടാണ്‌ നോമ്പും നിസ്കാരവുമൊക്കെ.വേഗത്തിൽ മഴു ചാരിവെച്ച് അയാൾ ധൃതിയിൽ പുഴയിലേക്കു നടന്നു.
മുക്രിക്കടവിലെ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. അങ്ങേചാലിലെ മാമരു കുണ്ടിലല്പം ബാക്കിയുണ്ട്. അയാളതിലിറങ്ങി ഉടു മുണ്ടും തോർത്തും അലക്കി. കുളിച്ചു. തോർത്തുടുത്ത് ഉടുമുണ്ട് തലക്കു മീതെ വെയിലിലുയർത്തിപ്പിടിച്ച് പള്ളിക്കു നേരെ നടന്നു.പുഴ കേറിയപ്പോഴേക്കും മുണ്ട് ഉണങ്ങിക്കഴിഞ്ഞിരുന്നു അതുടുത്ത് പടിഞ്ഞാറെ നടയിലൂടെ തണ്ടാസിന്നടുത്തെത്തിയപ്പോൾ മൊല്ലക്ക മഹശറ വീളിക്കുന്നു. "അൽ ജുമ അ ത്തു ഹജ്ജുൽ ഫുക്കറാഅ വൽ മസാക്കീൻ ... " അർത്ഥമറിയാതെതന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു ... ധൃതിയിൽ ഒയങ്ങയെടുത്ത് ഹൗളിൽ നിന്നും കാൽ കഴുകി പിറകിലെ നിരയിൽ ഇരിപ്പുറപ്പിച്ചപ്പോഴേക്കും മാനു മുസ്ല്യാർ ഖുത്ബ തുടങ്ങിയിരുന്നു....
തനിക്കറിയാത്ത ഭാഷയിൽ പറയപ്പെടുന്ന നന്മകളിൽ മനസുറപ്പിച്ച് അയാളിരുന്നു. നോമ്പായിട്ടും മയക്കമോ ക്ഷീണമോ അയാളെ ബാധിച്ചില്ല. നിസ്കാരം കഴിഞ്ഞ് ഹൗളിന്റെ കരക്കൽ അലപം കിടക്കണം. അ സറിനു ശേഷം അല്പം മീനും കപ്പയുമൊക്കെ വീട്ടിലെത്തിക്കണം എന്നൊക്കെയുള്ള കൊച്ചു കൊച്ചു ചിന്തകളുമായി....

Friday, August 22, 2014

അച്ഛനും മകനും


അതൊരു മകരമാസ സന്ധ്യയായിരുന്നു. ആറുമണി കഴിഞ്ഞപ്പോഴേക്കും മഞ്ഞു വീഴാന്‍ തുടങ്ങി. വൃദ്ധന്‍ ദിവസങ്ങളായി കിടപ്പിലായിരുന്നു. ഇടക്കിടെ വരുന്ന ശാസം മുട്ടലും ശരീരവേദനയുമെല്ലാം കൂടി അയാളെ അവശനാക്കി. പക്ഷേ അന്നെന്തോ അയാള്‍ക്ക് വലിയ ഉത്സാഹം തോന്നി. പുറത്ത് കുളിരുണ്ടായിരുന്നിട്ടും വരാന്തയില്‍ പോയിരുന്ന് പുറത്തെ കാറ്റേല്‍ക്കാനും മകന്‍ ജോലികഴിഞ്ഞു വരുന്നത് കാണാനും അയാള്‍ ആഗ്രഹിച്ചു. കട്ടിലിന്നു തലക്കല്‍ വെച്ചിരുന്ന വാക്കിങ്ങ്സ്റ്റിക്കെടുത്ത് അയാള്‍ മെല്ലെ പുറപ്പെട്ടു.
സ്വീകരണമുറിയില്‍ മരുമകള്‍ സീരിയല്‍ കാണുന്നു. അടുത്തിരുന്ന് പേരക്കുട്ടി ലാപ്‌ടോപ്പില്‍ ഗെയിം കളിക്കുകയാണ്‌‌. രണ്ടു പേരും വൃദ്ധനെ ശ്രദ്ധിച്ചതേയില്ല. അവരെ ശല്ല്യം ചെയ്യാതെ മെല്ലെ, ചാരിയട്ട മുന്‍ വാതില്‍ തുറന്ന് അയാള്‍ വരാന്തയിലെ ചാരു കശേരയില്‍ ഇരിപ്പായി. ദൂരെ കുന്നിന്‍ മീതെ തലയുയര്‍ത്തി നില്കുന്ന കരിമ്പനകള്‍ക്കുമുകളില്‍ കാച്ചിപ്പഴുപ്പിച്ച ചെമ്പു തളികപോലെ പൂര്‍ണ്ണ ചന്ദ്രന്‍. ഗേറ്റിനു മിന്നിലെ റോഡിലൂടെ ധാരമുറിയാതെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍.
പണ്ട് താന്‍ ഓഫീസുവിട്ടെത്താന്‍ വൈകിയിരുന്ന ദിവസങ്ങളില്‍ പടിക്കലേക്കു നോക്കി നില്കുമായിരുന്ന തന്റെ പത്നിയേയും അവളുടെ ഒക്കത്തിരുന്നിരുന്ന തന്റെ മകനേയും അയാള്‍ ഓര്‍ത്തു. തന്റെ സ്ഥാനത്ത് ഇന്ന് അവനാണ്‌....അവന്റെ ഭാര്യയും കുഞ്ഞും അകത്ത് തിരക്കിലാണ്‌.
*******************************************************************************
കുറെ ദിവസങ്ങളായി ഭാര്യയേയും മകനേയും കൊണ്ടൊന്ന് പുറത്തിറങ്ങണമെന്ന് അയാളാശിക്കുന്നു. വെറുതെ ഒരു കറക്കം ഒരു സിനിമ പിന്നെ ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്ന് ഒരു അത്താഴവും. അതിനൊരുങ്ങിയിറങ്ങിയപ്പോഴാണ്‌‌. മേലാവിയുമായി ചര്‍ച്ച. പിന്നെ അയാളുടെ ദുര്‍മുഖം. റോട്ടില്‍ പതിവില്‍ കവിഞ്ഞ തിരക്കും വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന പിതാവിനെക്കുറിച്ചുള്ള ചിന്തകളും... എല്ലാം കൂടി അയാളെ ആവശ്യത്തില്‍ കൂടുതല്‍ അസ്വസ്ഥനാക്കി. വരണ്ട മനസുമായി വീട്ടില്‍ വന്നു കയറുന്ന തന്നെ കാത്തിരിക്കുന്ന വൃദ്ധനായ പിതാവിനെ ഒന്നു ശ്രദ്ധിക്കാന്‍ പോലും അയാള്‍ക്കു മനസ്സാന്നിദ്ധ്യമുണ്ടായില്ല. ഈ തണുപ്പില്‍ പുറത്തിറങ്ങി ഇദ്ദേഹം രോഗം അധികരിപ്പിക്കുമല്ലോ എന്ന വേവലാതിയായിരുന്നു അയാള്‍ക്ക്.
*******************************************************************************
ധൃതിയില്‍ കയറിവരുന്ന മകനെ അയാള്‍ അഭിമാനത്തോടെ നോക്കി പണ്ടത്തെ ഞാന്‍ തന്നെ. എന്നെക്കാള്‍ തലയേടുപ്പുണ്ട്. തന്റെ വിരലില്‍ തൂങ്ങി നടന്നിരുന്ന തന്റെ മകന്‍. അസുഖം ബേധമായി തന്നെ പുറത്തു കണ്ടതില്‍ അവന്‍ സന്തോഷിക്കുമെന്നും തന്റെയടുത്തു വന്ന് പണ്ട്‌താനവനോടു ചെയ്തിരുന്ന പോലെ തെന്റെ കയ്യിലോ നെറ്റിയിലോ സ്പര്‍ശിക്കുമെന്നും എന്തെങ്കിലും കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുമെന്നു മൊക്കെ അയാള്‍ വെറുതെ ആശിച്ചു. പക്ഷേ അവന്‍ മങ്ങിയ മുഖവും കനത്ത കാല്‍വെപ്പുമായി അകത്തുകടന്ന്‌‌ ഭാര്യയോട് കയര്‍ക്കുന്നു. ഈ അച്ഛനിതെന്തു ഭാവിച്ചിട്ടാ. മഞ്ഞുകൊണ്ട് അസുഖ മധിക മാക്കിയാല്‍ ഞാന്‍ വേണമല്ലോ കഷ്ടപ്പെടാന്‍...
അസുകമധികമായാല്‍ എന്തുസംഭവിക്കാനാണ്‌ മകനേ മക്കളുടെ ശാസനക്കുകീഴില്‍ കഴിയേണ്ടി വരുന്ന വൃധനായപിതാവിനു കിട്ടുന്ന ഏറ്റവും വലിയ ഈശ്വരാനുഗ്രഹമായ മരണത്തില്‍ കവിഞ്ഞ്... എന്നയാള്‍ പറഞ്ഞില്ല. അവന്‍ താന്‍ കാരണം വേദനിക്കരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു.
അയാള്‍ക്കറിയാം തന്റെ മകന്‍ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന്...
അവര്‍ മുകളിലേക്ക് കയറിപ്പോകുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ തന്റെ മുറിയില്‍ കയറി കതകുചാരി...
പുറത്ത് കാല്‍ പെരുമാറ്റം ....
അച്ഛാ ഞങ്ങളൊന്നു പുറത്തുപോവുകയാണ്‌‌ കഞ്ഞി ഡൈനിങ്ങ് ടേബിളില്‍ മൂടി വെച്ചിട്ടുണ്ട് ....
അയാള്‍ മൂളി ... ങൂം പോയി വാ ...
വിളക്കണച്ചു തലയണയില്‍ മുഖമമര്‍ത്തി തന്റേതായ ഓര്‍മ്മകളില്‍ അയാള്‍ മുഴുകി..

Wednesday, August 6, 2014

ശ്വാനപ്രമാണി



പുലര്‍ച്ചെ ആറുമണിക്കുള്ള വണ്ടി കാത്ത് പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്നു ഞാന്‍, നാലു പേര്‍ക്കിരിക്കാവുന്ന ഇരിപ്പിടത്തില്‍ ഒറ്റക്ക്. എനിക്കുമുകളിലെ ബള്‍ബിന്റെ വെളിച്ചത്തിനപ്പുറത്ത് നിഴലില്‍ നിന്നും അവന്‍ എന്നെ നോക്കി നില്കുന്നു. ശാന്തമായ കണ്ണൂകള്‍ തൂങ്ങിക്കിടക്കുന്ന വലിയ ചെവികള്‍ മങ്ങിയ കറുപ്പു നിറം രോമ നിബിഢമായ വാല്‍ ... പൊതുവേ നായ്കളെ ഇഷ്ടമായതു കൊണ്ട് ഞാനവന്റെ നേരെ കൗതുകപൂര്‍വ്വം വിരല്‍ ഞൊടിച്ചു. ക്ഷണം സ്വീകരിച്ച് സൗഹാര്‍ദ്ദപൂര്‍വ്വം വാലാട്ടിക്കൊണ്ടവനടുത്തു വന്നു. പൊഴിഞ്ഞുതുടങ്ങിയ രോമങ്ങള്‍ നരകയറിയിരുന്നു. ഞാന്നു കിടക്കുന്ന വൃഷണങ്ങള്‍, ആള്‍ പ്രായാധിക്യംകൊണ്ട് അവശനും വിവശനുമായിരിക്കുന്നു. എന്റെ കാല്‍കീഴില്‍ മുന്‍കാല്‍ നിവര്‍ത്തി അതില്‍ തലചായ്ച്ച് കിടന്നു കൊണ്ട്‌ അവന്‍ നെടുവീര്‍പ്പിട്ടു. എനിക്കു മനസിലായി യജമാനന്‍ ഉപേക്ഷിച്ച ദുഖത്തിലാണ്‌‌ ശ്വാനപ്രമാണി. ഒരുകാലത്തവന്‍ ആള്‌ പുലിയായിരുന്നിരിക്കണം. വീണ്ടും വിരല്‍ ഞൊടിച്ചപ്പോള്‍‌ എന്റെ നേരെ മുഖമുയര്‍ത്തി വലിയ വാല്‍ വീണ്ടും ആട്ടാന്‍ തുടങ്ങി. അവന്റെ ദുഖങ്ങള്‍ ആ കണ്ണുകളില്‍ നിന്നും എനിക്കു വായിച്ചെടുക്കാം. ഒരു ജന്മം മുഴുവന്‍ തന്റെ ജീവനെക്കാള്‍ സ്നേഹിച്ചു സേവിച്ച തന്റെ യജമാനന്‍ വയസ്സായി പല്ലും രോമവും കൊഴിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഉപേക്ഷിച്ചതിലുള്ള ദുഖം ......
അവനെന്നോട് പറയുകയാണ്‌‌.. അദ്ദേഹം പുത്യൊരു നായെ കൊണ്ടു വരാന്‍ പോകുന്നു വത്രേ... അതിനേക്കാള്‍ ബേധം എന്നെ കൊല്ലുന്നതായിരുന്നു.. അവഗണനന സഹിക്കാന്‍ വയ്യതായപ്പോള്‍ ഇറങ്ങിപ്പോന്നതാ.
**************************************************************************
പണ്ട്‌ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ജീവന്ന്‌ ഭീഷണി നേരിട്ട് നാട്ടില്‍ നിന്നും പലായനം ചെയ്ത ഇടയന്മാരുടെ കൂടെ കൂടിയ നായുടെ കഥ ഞാനോര്‍ത്തു. മുന്നൂറില്‍ പരം വര്‍ഷങ്ങള്‍ കാട്ടിലെ ഗുഹയില്‍ ഇശ്വരനുറക്കിക്കിടത്തിയ ഇടയന്മാര്‍ക്കു കാവലിരുന്ന ഖിത്‌മീര്‍ .... ഖുഹാമുഖത്ത് എത്തിനോക്കിയവര്‍ ആവലിയ നായ ഉണര്‍ന്നിരിക്കയാണെന്നു കരുതി. സത്യത്തില്‍ അവനും തന്റെ യജമാനന്‍മാരെപ്പോലെ ഉറങ്ങുക തന്നെയായിരുന്നു.മുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ വിശ്വാസം പുലര്‍ന്ന നീതിയുടെ ലോകത്തേക്ക് ഉണരാനുള്ള ഉറക്കം...
**************************************************************************
ക്രുദ്ധനാകുമ്പോള്‍ നന്ദികെട്ടനായേ എന്നാക്രോശിക്കുന്ന മനുഷ്യനേക്കാള്‍ വലിയ നന്ദികേട് നായ്കള്‍ ചെയ്യുന്നുണ്ടോ ...
നന്ദിയുടെ മാതൃകയായി ഈശ്വരന്‍ നായെ സൃഷ്ടിച്ചിരിക്കുന്നു. നന്ദികേടിന്റെ പ്രതീകമായി മനുഷ്യനേയും................................................................
വണ്ടി വരുന്നതിന്റെ അറിയിപ്പുണ്ടായി എന്റെ കൂട്ടുകാര്‍ അനിലും മറ്റും വരുന്നു ഞാനെഴുന്നേറ്റു ഒരു കേയ്ക്കു വാങ്ങി അവന്നിട്ടു കൊടുത്ത് അവന്റെ നെറുകയിലൊന്ന് മെല്ലെ സ്പര്‍ശിച്ച് മുന്നോട്ടു നടന്നു. എനിക്കു കയറാനുള്ള ബോഗി അങ്ങു മുന്നിലാണല്ലോ. നന്ദിയോടെ എന്നെ പിന്‍തുടരുന്ന അവന്റെ തരളമായ മിഴികള്‍ മനസ്സില്‍ കണ്ടുകൊണ്ട് ....

Thursday, July 24, 2014

കലീവ....

എടപാട് തീർക്കുക എന്നൊരു ഏർപ്പാടുണ്ടായിരുന്നു പണ്ട്... തലാഖ് എന്ന പിൻതിരിപ്പൻ പരിപാടിയുടേയും ഡൈവോഴ്സ് എന്ന പുരോഗമന നടപടിയുടേയും പ്രാഗ്‌രൂപം.
ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഒന്നോരണ്ടോ പറഞ്ഞ് പിണങ്ങിയാൽ ഉടനെ  ഞാൻ നിന്റെ ഇടപാട് തീർത്തു എന്ന്‌ ഭർത്താവങ്ങു പറയുക എന്നതാണ്‌ നടപടിക്രമം. വളരെ ലളിതം. ദേഷ്യം തീർന്നാൽ മൂപ്പർക്കു തന്നെ അതു പിൻവലിക്കാവുന്നതേയുള്ളൂ. ഭർത്താവിന്റെ ദേഷ്യത്തിന്റെ കാഠിന്യമനുസരിച്ച് ഇടപാട്‌ മൂന്നും തീർത്തു എന്നെങ്ങാനും പറഞ്ഞു പോവുകയും മറ്റാരെങ്കിലും അതു കേൾക്കുകയും ചെയ്താലാണ്‌ കുഴയുന്നത്. അതോടെ സംഗതി സങ്കീർണമാകുന്നു. പിന്നെ മഹല്ല്‌ ഇടപെടണം. പെണ്ണിനെ മറ്റൊരുവൻ വിവാഹം ചെയ്ത് അയാൾ ഉപേക്ഷിച്ചെങ്കിലേ പിന്നീടവൾ ഈ അവിവേകിക്ക് അനുവദനീയയാവുകയുള്ളൂ.  അതായത് അവിവേകം കൊണ്ട് വിവാഹമോചനം ആവർത്തിക്കാതിരിക്കാൻ വെച്ച ഏർപ്പാട്. അതുകൊണ്ടൊന്നും അവിവേകങ്ങൾക്കൊരു കുറവും വരാഞ്ഞതിനാലും ദേഷ്യം വന്നപ്പോൾ എന്തോ പറഞ്ഞു എന്നല്ലാതെ അവളെക്കൂടാതെ തനിക്ക് ജീവിതം അസാദ്ധ്യമാണ്‌ എന്ന് ബോദ്ധ്യമുള്ളതിനാലും പുരുഷന്ന് ഈ നിയമം മറികടക്കേണ്ടത് അനിവര്യമായപ്പോൾ‌ കണ്ടു പിടിച്ച  സ്റ്റൈലൻ ഏർപ്പാടാകുന്നു ഇനി പറയാൻ പോകുന്ന കഥയുടെ തന്തു... ഏർപ്പാടിനെ ചടങ്ങ് എന്ന് വിളിച്ചു പോന്നു. അതായത് പരിത്യക്തയെ ഒരു താൽ കാലിക വിവാഹത്തിനു വിധേയയാക്കുക. മധുവിധു വിന്നു ശേഷം അവനിൽ നിന്നും വിവാഹ മോചനം വാങ്ങുക. പിന്നെ വീണ്ടും പഴയ ഭർത്താവ് അവളെ നിക്കാഹ്‌ ചെയ്യുക. മാന്യന്മാർക്ക് ചേർന്നപണിയല്ല എന്ന് ഉറപ്പുള്ളതുകൊണ്ടോ എന്തോ ഇങ്ങനെ താൽകാലിക വിവാഹം ചെയ്യാനും പിറ്റേന്ന് ഒഴിഞ്ഞു കൊടുക്കാനും തയ്യാറായ ത്യാഗിവര്യന്മാർ അന്ന്‌ വളരെകുറവായിരുന്നു. എന്നാൽ എവിടെയെങ്കിലും ഇത്തരം സഹായം ആവശ്യമുണ്ടോ എന്ന് അനേഷിച്ചു നടക്കുന്ന അപൂർവ്വം ചില മഹാന്മാരും അന്നുണ്ടായിരുന്നു കേട്ടോ. അക്കൂട്ടത്തിലൊരാളായിരുന്നു നമ്മുടെ നായകൻ. ഖലീവ എന്നപേരിലാണ്‌ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. അജ്മീറിലേക്കും നാഗൂരിലേക്കുമൊക്കെ നേർച്ചകൾ പിരിച്ച് എത്തിക്കുക എന്നണ്‌ പറയപ്പെട്ടിരുന്നത്. കലീവയെ ഏല്പിച്ച നേർച്ചകൾതൽസ്ഥാനത്ത് എത്തും എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു എത്തിയോ എന്നത് അല്ലാഹു അ അ് ലം .
പിന്നെ ഒരു പരോപകാരം എന്നനിലക്ക് അദ്ദേഹം ചെയ്തു വരുന്നതാണ്‌ ചടങ്ങു നിൽക്കൽ... അതും എല്ലാവർക്കും നിൽകില്ല ചെറുപ്പത്തിലേ തകർന്നു പോയ ദാമ്പത്യമാണെങ്കിൽ ഒരു ത്യാഗമെന്ന നിലയിൽ മാത്രം ....
ഏതുഗ്രാമത്തിൽ വന്നെത്തിയാലും നേർച്ചകൾ പിരിക്കുന്നതിനിടെ അദ്ദേഹം സ്വകാര്യമായി അന്വേഷിക്കും വല്ല ചെറുപ്പക്കാരികളും ഇടാപാട്‌ തീർത്ത് നികുന്നുണ്ടോ എന്ന്. ഉണ്ടെങ്കിൽ വേണ്ടപ്പെട്ടവർ നിർബന്ധിക്കുകയാണെങ്കിൽമാത്രം  മൂപ്പർ ആസഹായവും ചെയ്യും. ചെറുപ്പത്തിലേ അകന്നു പോയ ദാമ്പത്യം വിളക്കിച്ചേർക്കൽ എന്നമഹൽ കൃത്യം. എന്നാൽ എല്ലാത്തിനു മുണ്ടാകുമല്ലോ എതിരന്മാർ.. നട്ടിൽ കുറേ ചെറുപ്പക്കാർക്ക് കലീവക്കൊരു പണികൊടുക്കണമെന്ന് കലശലായ ആശയുണ്ടായി...
അവർ കെണിയൊരുക്കി. അത്തവണ കലീവ നാട്ടിൽ വന്നപോൾ ഒരാൾ ചെന്നു സ്വകാര്യം പറഞ്ഞു. ഒരു ചടങ്ങ്ണ്ടാർന്നു പറ്റ്വോ ?
ആദ്യം വലിയ താല്പര്യം കാണിക്കാതെ പുള്ളി പറഞ്ഞു ഇപ്പൊ അതിനൊന്നും നിക്കലില്ല കുട്ട്യേ...
പറ്റൂലെങ്കി വേണ്ട ... ന്നാ ഞാൻ പോട്ടേ..? വലിയ താല്പര്യം കാണിക്കാതെ മൂപ്പര്‌ ചോദിച്ചു ഓക്കെത്ര പ്രായണ്ട്... ന്റെ പെങ്ങളാ ....  ഈ റബീഉൽ അവ്വലിൽ ഇരുപത്തഞ്ചാകും. ന്നാ പിന്നെ ഞാമ്പോട്ടെ ങ്ങക്ക് പറ്റൂലലോ. ങാ  ... ഒരു കുട്ടീടെ ജീവിതത്തിന്റെ കാര്യല്ലേ നോക്കാ... പക്കേങ്കി  ക്ക് നാളെത്തന്നെ അജ്മീറിൽക്ക് പോണ്ടതാ...അതിനെന്താ ഇന്ന് തന്നെ ശരിയാക്കാലോ.
അന്ന് വൈകീട്ട്‌ ആളൊഴിഞ്ഞവീട്ടിൽ കുറേ ചെറുപ്പക്കാർ. ഇശാക്ക് നിക്കാഹ്‌... പിന്നെ വയറുനിറച്ച് അത്താഴം. അതുകഴിഞ്ഞ് മണിയറ... കലീവ അകത്തുകയറി... പുതു വസ്ത്രത്തിൽ മുഖം മറച്ചിരിക്കുന്ന വധുവിനെ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ കലീവ കണ്ടു.......
അദ്ദേഹം ശൃംഗാരഭാവത്തിൽ അടുത്തു ചെന്നു. അവൾ എഴുന്നേറ്റു.... മുൻകയ്യെടുത്തു.. ഒറ്റ ആലിംഗനം... മഹാഭാരതം വായിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹം ധൃദരാഷ്ട്രരെക്കുറിച്ചൊന്നും ഓർത്തുകാണില്ല എങ്കിലും കലീവക്ക് തന്റെ വാരിയെല്ലുകൾ നുറുങ്ങുന്നതുപോലെയും ജീവൻ തൊണ്ടയിലൂടെ പുറത്തു ചാടുന്നതു പോലെയും അനുഭവപ്പെട്ടു... അടുത്തൊന്നും വീടുകളില്ലാത്തതു കൊണ്ട് കലീവയുടെ നിലവിളി പുറത്തുണ്ടായിരുന്ന നാലു ചെറുപ്പക്കാർ മാത്രമേകേട്ടുള്ളൂ.... അവരാകട്ടെ അത് പ്രതീക്ഷിച്ച് ഇരിക്കുകയുമായിരുന്നു... അവരുടെ കൂട്ടത്തിൽ ഏറ്റവും തടിമിടുക്കള്ളവനെയായിരുന്നല്ലോ പുത്യെണ്ണായി ചമയിച്ചൊരുക്കിയിരുന്നത്....
പിന്നീട് കലീവയെ ആവഴിക്കൊന്നും കാണുകയുണ്ടായില്ല എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു......

Wednesday, June 25, 2014

പത്താം തരം പരീക്ഷ


ഉമ്മമരിച്ച് രണ്ടാഴ്ചകഴിഞ്ഞ പ്പോഴായിരുന്നു പത്താം തരം പരീക്ഷ ഒന്നും പഠിക്കാന്‍ തോന്നിയില്ല. പിന്നെയാരോ എന്നെ വാശികയറ്റിയപ്പോഴാണ് പരീക്ഷ എഴുതാന്‍ തന്നെ നിശ്ചയിച്ചത്എന്ന് തോന്നുന്നു. അവനേതായാലും തോല്കും അപ്പോ പിന്നെ അത് ഉമ്മ മരിച്ചകണക്കിലാക്കാന്‍ നോക്ക്വാ എന്ന് പറഞ്ഞതാരാണ്‌.?. അതോ അങ്ങനെ ആരെങ്കിലും പറയു മെന്ന് ഞാന്‍ സ്വയം ഭയന്നതാണോ ഓര്‍മ്മയില്ല.. ഏതായാലും പെട്ടന്ന് എഴുതിക്കളയാമെന്നു വെക്കുകയായിരുന്നു. ഉഴപ്പനായിരുന്നു ഞാന്‍. മനസു വെച്ചാല്‍ അമ്പതു ശതമാനത്തിനു മേല്‍ മാര്‍ക്കൊക്കെ കിട്ടു മായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ് എന്നാലൊരു സംഭവം തന്നെയായിരുന്നു. ഗുരുക്കന്മാരൊക്കെ അറു പിശുക്കന്മാര്‍....
പരീക്ഷയുടെ ദിവസം വന്നു. ഉമ്മമരിച്ചതിനു ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തറവാട്ടില്‍ നിന്നാണ്‌പരീക്ഷക്കിറങ്ങിയത്. ഞാനിറങ്ങാന്‍ തുടങ്ങവേ വീട്ടിലെ വനിതാ കാര്യസ്ഥ ബീവിയാത്ത പറഞ്ഞു നിക്ക്.. ഞാനാരെങ്കിലും വരുന്നുണ്ടോ എന്നു നോക്കട്ടെ .. ശകുനം നോക്കനുള്ളപരിപാടിയാണ്‌... അതൊരു ദൈവദോഷമാണെന്നൊന്നും അന്നെനിക്കറിയില്ലായിരുന്നു... അവര്‍ ഓടി മേലേ പടിപ്പുരയില്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു പോന്നോ ഉപ്പയാണു വരുന്നത്. ഞാന്‍ ബിസ്മിചൊല്ലി ഇറങ്ങി പടിപ്പുരയിലെത്തിയപ്പോള്‍‌ ശുഭ്രവസ്ത്ര ധാരിയായി ഉപ്പ വരുന്നു... എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടുപ്പപറഞ്ഞു പേടിക്കെണ്ട പോയി വാ...,.
അതെ പത്താം തരം പരീക്ഷ അന്നൊരു പേടി തന്നെയായിരുന്നു....
ആഗ്രാമത്തില്‍ നിന്നും ആകൊല്ലം പരീക്ഷയെഴുതിയ രണ്ടു പേരില്‍ ഒരുവനായിരുന്നു ഞാന്‍ ....

Wednesday, June 18, 2014

നാടോടിക്കഥകള്‍

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...
ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........
പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....
ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....
അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ
പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.
പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......
 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

Tuesday, June 3, 2014

അബൂബക്കര്‍ കോയ വി. കെ ... ഹാജര്‍ ...

 
എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുന്നു എന്ന് എല്ലാവരും പറഞ്ഞു. അതിന്റെ ആവശ്യമില്ല എന്നു തന്നെയായിരുന്നു എന്റെ ഉറച്ച വിശ്വാസം... കാരണമുണ്ട്‌ ഞാന്‍ പത്തുവരെ കൃത്യമായി എഴുതുകയും എണ്ണുകയും ചെയ്യുമായിരുന്നു വല്ലോ. അതില്‍ കവിഞ്ഞെന്ത് പഠിക്കാനാ.... അങ്ങനെ ആദിവസം വന്നു 1961 ലെ ജൂണ്‍ മാസം. തിയ്യതി ഓര്‍മ്മയില്ല ... അന്ന് ഞാനും ഉമ്മയും അനുജന്‍ അലിയും ഉമ്മായുടെ വീട്ടിലായിരുന്നു. കാരക്കാട് റെയിൽവേ സ്റ്റേഷനടുത്ത്. അവിടെനിന്നും സ്കൂളിലേക്ക് കൊണ്ടു പോകാന്‍ വന്നത് ഉപ്പയായിരുന്നു.. പോകണ്ട എന്നു ഞാന്‍ വാശി പിടിച്ചു, പോയേ ഒക്കു എന്ന് ഉപ്പയും.  എന്നെക്കാള്‍‌വലിയ വശിയിലായിരുന്നു മൂപ്പർ ... പുതിയ ഉടുപ്പ് അണിയിക്കാനുള്ള എല്ലാവരുടേയും ശ്രമം ദയനീയമായിത്തന്നെ പരാജയപ്പെട്ടു... ഉപ്പ അടിയും തുടങ്ങി ദിഗംബരനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാനും ... കുട്ടിയേ അടിക്കല്ലേ എന്ന് വഴിയിലുള്ളവരെല്ലാം പറഞ്ഞു അതു കേള്‍ക്കുന്തോറും അടി കൂടിയതേയുള്ളൂ. അങ്ങനെ സ്കൂളിലെത്തി. ഓടിനടക്കുന്നകുട്ടികള്‍ കീറിയ കുപ്പായമിട്ടവര്‍ ചുവന്ന തുണിമാത്രമെടുത്ത് കുപ്പായമിടാത്ത കുട്ടികള്‍ അങ്ങനെ പലകാഴ്ചകള്‍ ഒന്നും ഞാന്‍ ശ്രദ്ധിച്ചതേയില്ല...മടുത്തപ്പോൾ‌ ഉപ്പ എന്നെ വിട്ട് പോയി. സ്കൂള്‍ മിറ്റത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലെ പുല്ലില്‍ കിടന്ന് ഞാൻ കുറേ കരഞ്ഞു. കളിക്കൂട്ടുകാരാന്‍ ഹംസു വന്നു കുറേ വിളിച്ചു സ്കൂളിൽ നിന്നു കിട്ടാൻ പോകുന്ന പല കാര്യങ്ങളും അവൻ എണ്ണിപ്പറഞ്ഞു. വസാനം ആരോ വന്ന് എന്നെ ഉടുപ്പുകളണിയിച്ചു. പക്ഷേ ആരൊക്കെ പറഞ്ഞിട്ടും ഞാൻ സ്കൂളിലേക്കു കയറിയില്ല. പിന്നീട് അമ്മാവൻ മണിക്കാക്ക വന്ന് എന്നെ വീട്ടിലേക്കുതന്നെ മടക്കിക്കൊണ്ടു പോവുകയായിരുന്നു.
പിറ്റേന്ന് അമ്മാവന്‍ ബാപ്പുട്ടികാക്ക എളാപ്പമാര്‍ തുടങ്ങിയവരെല്ലാം ചേർന്ന് -അവര്‍ മുതിര്‍ന്ന കുട്ടികളായിരുന്നു- മിട്ടായിയും മറ്റും കൈകൂലികളും തന്ന് എന്നെ അനുനയിപ്പിച്ച് സ്കൂളിലേക്ക് കൊണ്ടു പോയി. വാസ്ഥവത്തില്‍ ഇന്നലെ സ്കൂളില്‍ കുട്ടികളെയൊക്കെ കണ്ടപ്പോള്‍ തന്നെ അങ്ങ് കയറിയാലോ എന്നു തോന്നിയിരുന്നതാണ്‌. വാശി അതിനു സമ്മതിച്ചില്ല എന്നേയുള്ളൂ.
സ്കൂളിലെത്തി ഒന്നാം ക്ലാസില്‍ എന്റെ ഒരുപാട് കളിക്കൂട്ടുകാർ കുഞ്ഞാന്‍‌,മാനു, മുഹമ്മദലി, സൈനുദ്ദീൻ തുടങ്ങിയവര്‍, അവര്‍ വിളിച്ചു അബ്ബോക്കര്‍ കോയേ വായോ. എനിക്ക് കുഞ്നുബാപ്പു എന്നതിന്‌പുറമേ അബൂബക്കർ കോയ എന്നഒരു പേരുകൂടി ഉണ്ട്‌എന്ന് ഞാന്‍ അപ്പോള്‍‌ അറിയുകയായിരുന്നു. വീട്ടില്‍ ഞാന്‍ കുഞ്ഞുബാപ്പുവാണല്ലോ. അവരുടെ സ്നേഹപൂർവ്വമുള്ള ക്ഷണം സ്വീകരിച്ച് ഞാൻ കുഞ്ഞാന്റെയും മാനുവിന്റെയും ഇടക്ക് ഇരുന്നു. കാര്യം മൊത്തത്തില്‍ ഒരു ഹരമൊക്കെ തോന്നി. അപോള്‍‌ കയ്യില്‍ ഒരു തെങ്ങിന്‍ പൂകുലയില്‍ നിന്നും അടര്‍ത്തിയ കോച്ചിലു മായി മേനോന്‍ മാഷ് വന്നു. തലമുഴുവന്‍ നരച്ച അദ്ദേഹത്തെ എല്ലാവരും തന്ത മാഷ് എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്... കയ്യില്‍ ഹാജര്‍ പട്ടികയുമായി വന്ന അദ്ദേഹത്തെകണ്ടപ്പോള്‍‌ എല്ലാവരും എണീറ്റു നിന്നു. കൂടെ ഞാനും ... കുഞ്ഞാന്‍ പറഞ്ഞു മാഷ് അബൂബക്കര്‍കോയ വി.കെ എന്ന് വിളിക്കുമ്പോള്‍ യ്യ് ഹാജര്‍ എന്നു പറയണം ... നെഞ്ചിടിപ്പോടെ കാത്തിരുന്നു. മാഷ് വിളിച്ചു അബൂബക്കര്‍ കോയ വി. കെ ഞാന്‍ പറഞ്ഞു ഹാജര്‍ ...