Wednesday, September 26, 2018

പട്ടാമ്പി പുരാണം‌‌.... വൈദ്യം

പണ്ട് അതായത് പട്ടാമ്പി മഞ്ഞളുങ്ങിന്നുമേൽ അധിനിവേശം നടത്തുന്നതിന്ന് മുമ്പ് പട്ടാമ്പി മേലേ പട്ടാമ്പി മഞ്ഞളുങ്ങൽ എന്നിങ്ങനെയായിരുന്നു രാജ്യങ്ങളുടെ ക്രമം. പുഴക്കടവു മുതൽ വലിയ ജുമാ മസ്ജിദു വരെ പട്ടാമ്പി പിന്നെ മൂന്നും കൂടിയേടം മുതൽ ഹൈസ്കൂൾ വരെ വടക്കോട്ടും ചെറുപ്പുള്ലശ്ശെരി റോഡുവരെ കിഴക്കോട്ടും മേലേ പട്ടാമ്പി. അവിടന്നങ്ങോട്ട് മഞ്ഞളുങ്ങൽ. പ്രാശാന്തസുന്ദരം എന്നു തന്നെ വേണം പറയാൻ. അക്കാലത്ത് നാട്ടിൽ ഡോക്റ്റർമാർ രണ്ടു പേരായിരുന്നു. രണ്ടും സവർണ്ണർ എൽ ഐ എം ബിരുദക്കാരനായ പട്ടരും  എൽ എം പി ക്കാരനായ വാരരും.വടക്കേ മലബാറിലെ പഴഞ്ചനായ ദറ്‌സൽ അപ്പോത്തിക്കിരി എന്നിത്യാദി സംബോധനകളിലൊന്നും ഞങ്ങൾ കാരക്കാട്ടുകാർക്ക് താല്പര്യമില്ലാതിരുന്നതിനാൽ
ഞങ്ങൾ അവരെ ആങ്കലേയത്തിനു ചെറിയൊരു കാരക്കാടൻ സ്പർശം നല്കി ലാക്കട്ടർമാർ എന്നു വിളിച്ചുവന്നു. പരിസരപ്രദേശങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെല്ലാം അവർ പരിഹരിച്ചു പോന്നു.  ഗ്രാമത്തിന്റെ വൈദ്യന്മാർ വാഴേലെ തണ്ടാൻ ഇണ്ണിപ്പരവൻ  കുഞ്ചു വൈദ്യർ തുടങ്ങിയവരായിരുന്നു. എല്ലാവരും അവർണ്ണർ. വാഴേലെ തണ്ടാൻ മണ്ണാൻ കുഞ്ചു ഇണ്ണിപ്പരവൻ തുടങ്ങി അവരുടെ ജാതിപ്പേരിൽ തന്നെ അറിയപ്പെട്ടു.  അവർ ചുരുങ്ങിയ ചിലവിൽ പച്ചമരുന്നുകൾ കൊണ്ട്‌ ഗ്രാമത്തിന്റെ ആരോഗ്യം  പരിപാലിച്ചു വരവേയാണ്‌‌‌ ആധുനിക വൈദ്യം പൊട്ടിവീണത്. വർഷങ്ങൾക്കു ശേഷം വന്നു പെട്ടേക്കാവുന്ന രോഗം ചികഞ്ഞു കണ്ടു  പിടിച്ച് ബേധമാക്കി ആയുസ്സ് നീട്ടുന്ന ഒരു  പരിപാടിയും ഇല്ലാതിരുന്നതുകൊണ്ടാകാം അന്ന് രോഗങ്ങൾ വളരെ കുറവായിരുന്നു. പറ്റെ അവശരാകുമ്പോൾ മാത്രം ചികിത്സതേടി. ഇന്നത്തെപ്പോലെ നാലു നേരം തിന്ന് ബാക്കി കൊണ്ടു പോയി കൊട്ടിക്കളയാൻ മാത്രം വിഭവങ്ങളില്ലയിരുന്നതിനാൽ അമിതാഹാരം കൊണ്ടുള്ള രോഗങ്ങളൂണ്ടായിരുന്നില്ല. അരവയറുമായി കഠിനാദ്വാനം ചെയ്തിരുന്നതുകൊണ്ട് വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും ഇല്ലായിരുന്നു. പത്തടി അകലേക്ക് വണ്ടികയറുന്ന ഏർപടും  കുറവായിരുന്നല്ലോ അതിനാൽ വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും കുറവ്‌.  മരണവും  ജനനവും  ഇന്നത്തെ പോലെ രോഗങ്ങളൂടെ ഗണത്തിൽ വന്നിരുന്നില്ല എന്നു സാരം. പ്രസവം വയറ്റാട്ടിമാരും ഒസാത്തികളും കൈകാര്യം ചെയ്തു. മരണം കാരണവന്മാർ ലക്ഷണം നോക്കി മനസിലാക്കി.
ആധുനികന്മാർ എത്തിയതോടെ കളി മാറി. പ്രസവങ്ങൾക്ക് ഡാക്റ്റർ മാരെ ആവശ്യമായിത്തുടങ്ങി. ഡോക്റ്ററെ കൊണ്ടു വന്നാലേ പ്രസവിക്കൂ എന്ന് ചില കശ്മലകൾ വാശി പിടിച്ചതായും  ചരിത്രമുണ്ട്. ഡാക്കിട്ടറെ കൊണ്ടു വായോ എന്ന് വലിയ വായിൽ നിലവിളിച്ച പെൺകൊടിയുടെ കഥ ബേപ്പൂർ സുൽത്താൻ വിവരിച്ചത് ഓർക്കുക.
അത്യാസാന്ന നിലയിലായവരുടെ അടുത്തേക്ക് ഡോകർമാരെ കൊണ്ടു വരികയായിരുന്നു പതിവ്‌. ആരുടെയെങ്കിലും വീട്ടിലേക്ക് ഡോക്റ്ററെ കൊണ്ടു വരുന്നത് കുട്ടികൾക്കും മുതിർന്ന വർക്കുമൊക്കെ വലിയ കൗതുകമായിരുന്നു. അടിവശം കറുപ്പും മുകളിൽ മഞ്ഞയും ചായം പൂശിയ വാടകക്കാറുകളിലാണ്‌ വരവ്‌. ഡോറ്റർക്ക് അഞ്ചു രൂപ ഫീസ് കാറിന്ന് മൂന്നു രൂപ ഡോക്റ്ററുടെ പെട്ടുതൂക്കുന്നതിന്ന് ഡ്രൈവർക്ക് ഒരു രൂപ അലവൻസ്.
പട്ടര്‌‌ വലിയ ദേഷ്യക്കാരനായിരുന്നു. ഏതുരോഗിയെ കൊണ്ടു  ചെന്നാലും എന്തേ ഇത്ര വൈകിയത്  എന്ന് ചോദിച്ച് കൂടെയുള്ളവരെ വിരട്ടുന്നത് മൂപ്പരുടെ സ്ഥിരം പതിവായിരുന്നു. അപ്പോൾ കൂടെയുള്ളവർ വായ്കൈ പൊത്തി ഭവ്യതയോടെ നില്കണം  എന്നാണ്‌ നിയമം.  ഏതവസരത്തിലും  നർമ്മം  വിടാത്ത കാരക്കാട്ടുകാർ അദ്ദേഹത്തിന്റെ ക്ഷോഭം ആസ്വദിക്കയായിരുന്നു എന്ന് മൂപ്പർക്ക് ഒരിക്കലും മനസ്സിലായില്ല. ഒരിക്കൽ മാവിൽ നിന്നും വീണ ഒരാളെയും കൊണ്ട്‌  ഡോക്റ്ററുടെ അടുത്തെത്തി. മൂപ്പർ പതിവു പോലെ ഫയറിങ്ങ് തുടങ്ങി കൂടെ യുള്ളവൻ വിനയ പൂർവ്വം  ചോദിച്ചു അതിനിങ്ങട്ട് വീണ്‌ കിട്ടണ്ടെ യശമാ എന്ന്. ചോദ്യം കേട്ട് ഡോക്റ്ററൂം ചിരിച്ചു എന്നാണ്‌ ചരിത്രകാരൻ കേട്ടിട്ടുള്ളത്. പിന്നെ എം ബി ബി എസ്സുകാർ വന്നു പ്രഥമൻ നമ്പൂതിരിപ്പാടായിരുന്നു. ഈ നാട്ടുകാരൻ തന്നെ.ഒരു പാടുകാലം പട്ടാമ്പി സർക്കാർ ആശുപ്ത്രിയിൽ സേവനം ചെയ്തു. പിന്നെ ബാല ഗോപാലനും  ബാലമീനാക്ഷിയും റബേക്കയും വന്നു. ഡോറ്റർമാരൊരു പാട് വന്നു. എംഡി കളും  എഫ് ആർ സി എസും ബിരുദമുളള വർ.  പതുക്കെ പതുക്കെ രോഗങ്ങളും കൂടി വന്നു.അവർക്കൊക്കെ ചികിത്സിക്കാൻ വേണ്ടത്ര രോഗികളുമുണ്ടായി. രോഗിയുടെ അടുക്കൽ വരുന്ന ഡോക്ക്റ്റർമാരുടെ കാറിന്റെ ഹോൺ‌ രോഗികളെ ആശുഒഅത്രിയിലേക്കു കൊണ്ടൂ‌പോകുന്ന ആമ്പുലന്സുകളൂടേ‌ ഭീകരമായ കൊലവിളികൾക്ക് വഴിമാറി. നല്ല നല്ല പെരുകളിൽ ആതുരരെ ശുസ്രൂഷിക്കാൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സർവ്വത്രയായി. ചുരുക്കിപ്പറഞ്ഞാൽ രോഗികളെ സേവിച്ച് സേവിച്ച്    വൈദ്യം ഒരു വലിയ വ്യവസായമായി പടർന്ന് പന്തലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ...

Saturday, September 22, 2018

കട്ടുറുമ്പുകൊണ്ടൊരു ടൈംബോമ്പ്

ക്ലാസിൽ അറബിക്ക് മുൻഷി യായിരുന്നു. സമയം പതിനൊന്ന് കഴിഞ്ഞുകാണണം. ബോർഡിൽ എഴുതിത്തന്ന അറബ് വാക്കുകൾ സ്ലേറ്റിലേക്ക് പകർത്തുകയായിരുന്നു കുട്ടികൾ. പകർത്തിക്കഴിഞ്ഞപ്പോൾ എനിക്ക് മടുപ്പ് തോന്നി. ഒന്ന് പുറത്ത് പോകാൻ പൂതി. ഞാൻ എഴുന്നേറ്റ് അഭർത്ഥിച്ചു സാറേ മൂത്രൊഴിക്കാൻ പോണം. ങൂം. സാറ് സമ്മതം മൂളി. ഞാൻ പതുക്കെ പുറത്ത് കടന്നു. സ്കൂൾ പറമ്പിന്റെ പടിഞ്ഞാറേ അതിർത്ഥിയിലെ ഇടവഴിയിലൂടെ കന്നുകളെയും തെളിച്ച് നീങ്ങുന്ന് കുട്ടികൾ. ഞാനവരെ അസൂയയോടെ നോക്കി. ആരെയും പേടിക്കേണ്ട. ആകാശത്തിനുകീഴേ സ്വതന്ത്രരായി തങ്ങളുടെ കാലികളെയും കൊണ്ട് അലയാം. തോട്ട് വക്കത്തെ തെങ്ങിൻ ചുവട്ടിലെ ചരലിലേക്ക് ശക്തിയിൽ മൂത്ർമൊഴിച്ചപ്പോൾ പൊങ്ങിവന്ന നുര. കുറച്ചപ്പുറത്ത് ഒരു വലിയ കട്ടുറുമ്പ്. ഞാനതിനെ ഒരു കമ്പുകൊണ്ട് അമർത്തി അതിന്റെ പൃഷ്ടഭാഗം മുറിച്ചെടുത്തു. അതും കൊണ്ട് ക്ലാസിലേക്ക് തിരിച്ചു. ക്ലാസിൽ കയറി. രാമൻ നായർ മാസ്റ്ററുടെ ക്ലാസ് നടക്കുന്നു. അക്ലാസിന്റെ അരികിലൂടെ വേണം എന്റെ നാലാം ക്ലാസിലേക്ക് പോകാൻ. ഒരറ്റത്തെ ബഞ്ചിൽ തലതാഴ്തിയിരന്ന് ഞങ്ങൾ കുണ്ടിപ്പൊട്ടൻ എന്ന് വിളിക്കുന്ന അയ്യൂബ് എന്തോ എഴുതുകയാണ്. ആൾ മൂന്നാം ക്ലാസിലാണെങ്കിലും വയസുകൊണ്ട് ഞങ്ങൾ നാലാം ക്ലാസുകാരെക്കാൾ മൂത്തതായിരുന്നു. വലിയവികൃതി. നല്ല നഖങ്ങളായിരുന്നു ആയുധം. അവയുടെ ചൂടറിയാത്ത കുട്ടികൾ ചുരുക്കം. ഞാൻ നോക്കുമ്പോൾ മൂപ്പർ എഴുത്തിൽ ബദ്ധശ്രദ്ധനാണ്. കീറിയ ബനിയനും മുണ്ടു മാണു വേഷം.കൂടതലൊന്നും ചിന്തിച്ചില്ല ഞാൻ കയ്യിൽ കരുതിയിരുന്ന കട്ടുറുമ്പിന്റെ പൃഷ്ടം ഞാൻ അയ്യൂബിന്റെ ബനിയന്നകത്തേക്ക് നിക്ഷേപിച്ചു. നേരെ എന്റെ ക്ലാസിലേക്ക് പോയി. നേരമേറെ കാത്തിരിക്കേണ്ടി വന്നില്ല. മൂന്നാം ക്ലാസിൽ നിന്നും അയ്യൂബിന്റെ നിലവിളി. മസ്റ്റർ അവനെ പരിശോധിക്കുന്നു കുപ്പായമഴിക്കുന്നു കുടയുന്നു. ഒന്നും കണ്ടില്ല എന്നുമാത്രം.
ഒന്നും അറിയത്ത പോലെ സ്ഥാനത്ത് ചെന്നിരുന്ന എന്നോട് അറബിക്ക് മാഷ് ചോദിച്ചു നീ ആ ചെക്കനെ എന്താടാ ചെയ്തത്. ഞാൻ അയ്യൂബിന്റെ പിറകിൽ ചെന്ന് നിന്നിരുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നിരിക്കാം.  ഞാനൊന്നും കാട്ടിയില്ല സാർ എന്ന എന്റെ പ്രസ്താവന അദ്ദേഹം  മുഖവിലക്കെടുത്തു.  ഞാൻ ക്ലാസിലെത്തി അല്പനേരം കഴിഞ്ഞാണു  സംഭവം എന്നതിനാൽ എനിക്കദ്ദേഹം സംശയത്തിന്റെ  ആനുകൂല്ല്യം തന്നതായിരിക്കാം.

Wednesday, September 19, 2018

മഴയുടെ പാട്ട്....

പ്രഭാതത്തിൽ ഓർക്കാപ്പുറത്ത് ഓടിയെത്തിയ മഴ കുട്ടിയെ നിരാശനാക്കി. സ്കൂളും മദ്രസയുമില്ലാത്ത ദിവസം അവനൊരുപാട് കളികൾക്ക് പദ്ധതിയിട്ടിരുന്നതാണ്. ഇന്നിനി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. പൂമുഖക്കോലായുടെ അരത്തിണ്ണയിലേക്ക് പാതി കമഴ്ന്നു കിടന്നുകൊണ്ട് അവൻ മിറ്റത്തേക്ക് നോക്കി. മിറ്റം നിറയെ വെള്ളം. അതിൽ വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി കുറേ ദൂരം ഒഴുകിയ ശേഷം പൊട്ടിപ്പോകുന്നതു കാണാൻ നല്ല രസം. അങ്ങ് പുഴക്കക്കരെയുള്ള കൊണ്ടൂരക്കുന്ന് കാണാനേയില്ല. വൈകോൽ മേഞ്ഞ തൊഴുത്തിനു മേൽ പടർത്തിയ മത്തൻ വള്ളിയിൽ നിറയെ മഞ്ഞപ്പൂക്കൾ... മഴക്കുമുമ്പ് ആപൂക്കൾക്കു ചുറ്റും പറന്നു നടന്നിരുന്ന കറുത്തവണ്ടുകളെ
ഇപ്പോൾ എവിടെയാണാവോ .
തൊഴുത്തിൽ പോത്തുകളും മൂരികളും അവയെ വിടാൻ കോപ്പൻ വരുന്നതും കാത്ത് നിൽകുകയാണ്. തൊഴുത്തിന്റെ അരികിൽ കയറി നിൽകുന്ന നനഞ്ഞ കോഴികൾ. മഴക്കിടയിലൂടെ കൂക്കിവിളിച്ചുകൊണ്ട് കിഴക്കോട്ട് പോയ തീവണ്ടി ഒരു നിഴൽ പോലെ. ചെവിനിറയെ കേൾക്കാനിമ്പമാർന്ന
മഴയുടെ ഇരമ്പം. ചെവികൾ രണ്ടും കൈകൾ കൊണ്ട് ഇടക്കിടെ അടച്ചും തുറന്നും മഴയുടെ ഇരമ്പലിനെ മധുരമാർന്ന സംഗീതമാക്കി ആസ്വദിച്ചു കൊണ്ടവൻ കിടന്നു.... മഴതോരുന്നതും കാത്ത്....

Tuesday, September 11, 2018

പാലക്കാട്ടെ കോട്ടയിലേക്ക് ഒരു വിനോദയാത്ര

ചില സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിയാൻ കാരണം ആസ്ഥലത്തിന്റെ ഭം‌‌ഗിയേക്കളും പ്രാധാന്യത്തേക്കളും ഉപരി അപ്പോൾ‌നാമവിടെ കേട്ട ചിലവാക്കുളായിരുക്കും. ഇവിടെ വെച്ച് ഇന്നയാൾ തന്നോട് ഇന്നയിന്നതൊക്കെ പറഞ്ഞു എന്ന ഓർമ്മ മനസ്സിൽ മായതെ നില്കുമ്പോൾ അതൊരു ചിത്രത്തേക്കാൾ മനോഹരമായി അനുഭവപ്പെടുന്നു. ഇത്തരം ഒരുപാടു ചിത്രങ്ങളിലൊന്നാണ്‌ 1971 ലെ പാലക്കാട്ട് ടിപ്പുവിന്റെ കോട്ടയുടെ കവാടം അന്ന് ഞങ്ങളോരു പഠനയാത്ര പോയതായിരുന്നു വാടാനം കുറുശ്ശി സ്കൂളിൽ നിന്നും. അഞ്ചു രൂപയായിരുന്നു ഫീസ്. അതൊരു വലിയ തുകയാണെന്നും അത്രയും ചിലവാക്കി ഒരു വിനോദയാത്ര വേണ്ട എന്നുമായിരുന്നു ആദ്യ വിധി. തുടർന്ന് നിലവിളി നിരാഹാരസത്യഗ്രഹം ഇത്യാദി സമരമുറകൾ പയറ്റിയതിൻ ഫലമായി ഉമ്മ ഇടപെടുകയും വിധി പുനപ്പരിശോധിക്കാൻ ഉപ്പ കനിവോടെ തയ്യാറാവുകയും ചെയ്തു. അങ്ങനെ ഒരു രൂപ കൈ കശടക്കം ആറുരൂപതന്നു അനുവദിക്കപ്പെട്ടു.
അങ്ങനെ ഞങ്ങൾ യു പി സ്കൂളിൽ ഞങ്ങൾക്ക് സാമൂഹ്യപാഠം എടുത്തിരുന്ന സുകുമാരൻ മാസ്റ്ററുടെ കീഴിൽ പാലക്കാട്‌ കോട്ടയുടെ കവാടത്തിലെത്തി. ഞങ്ങൾ ഭൂരിപക്ഷവും ഹിന്ദു കുട്ടികളൂം  നാലോ അഞ്ചോ മുസ്ലിം കുട്ടികളുമാണുണ്ടായിരുന്നത്. അവിടെ അന്നുണ്ടായിരുന്ന ചെറിയ ഗണപതി കോവിലിന്റെ മുന്നിലെത്തി. സാർ ഞങ്ങളെയെല്ലാം അതിന്നു മുന്നിൽ വിളിച്ചു കൂട്ടിയിട്ടു ചോദിച്ചു. നാം കാണാൻ പോകുന്നത് പണ്ട് നമ്മെ ഭരിച്ച ടിപ്പുസുൽത്താന്റെ കോട്ടയാണ്‌. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്താണ്‌ കേട്ടിട്ടുള്ളത് ?..
ഞാനോർത്തുനോക്കി എനിക്കു കൂടുതലൊന്നും അറിയില്ലായിരുന്നു തറവാട്ടിൽ വരുന്ന മുതിർന്ന ആളുകൾ ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നത് അദ്ദേഹം അമ്പലങ്ങൾ തകർക്കുകയും ആളുകളെ മതം മാറ്റുകയുമൊക്കെ ചെയ്തിരുന്ന ഒരു മുസ്ലിം രാജാവ് എന്നായിരുന്നു. മുസ്ലിംകൾ അതിനെ സന്തോഷത്തോടെ അറിഞ്ഞ് അദ്ദേഹത്തെ അത്തരത്തിൽ ആദരിച്ചപ്പോൾ സ്വാഭാവികമായും  ഹിന്ദുക്കൾ അതിനെ  വേദനയോടെ മനസിലാക്കി അദ്ദേഹത്തെ ശക്തിയായി വെറുക്കുകയും ചെയ്തിരിക്കണം. ഒമ്പതാം ക്ലാസുകാരും പത്താംക്ലാസുകാരു മായിരുന്നഞങ്ങളൊന്നും മിണ്ടിയില്ല.അപ്പോഴദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു വിഗ്രഹ ബഞ്ചകനും ഹിന്ദു മതവിരോധിയും ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ഈ കൊച്ചു പ്രതിഷ്ഠ നോക്കുക. ഇത് അദ്ദേഹം തന്റെ ഹിന്ദു മത വിശ്വാസികളായ സൈനികർക്കു വേണ്ടി ഉണ്ടാക്കിയതാണ്‌. അദ്ദേഹത്തിന്റെ എല്ലാ കോട്ടകളിലും ഇതുപോലെ അമ്പലങ്ങളുണ്ട്. മൈസൂരിൽ ശ്രീരംഗപട്ടണത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നേരെ മുന്നിലാണ്‌ ശ്രീ രംഗ നാഥ ക്ഷേത്രം ....
അന്ന് അതത്ര കാര്യമായൊന്നും തോന്നിയില്ല. ഇന്ന് ഇപ്പോൾ‌ മനസിലാകുന്നു എത്ര മഹത്തായ ഒരു സന്ദേശമാണ്‌ സുകുമാരൻ മാഷ് ഞങ്ങളുടെ മനസിലേക്ക് ഇട്ടു തന്നത് എന്ന്‌. .... ഞങ്ങളെല്ലാം തന്നെ എങ്ങനെ മതനിരപേക്ഷരായി എന്നും.  അതെ ഒരദ്ധ്യാപകൻ മതി ശിഷ്യന്മാരുടെ മനസുകളിൽ വിപ്ലവങ്ങൾ ശൃഷ്ടിക്കാൻ...
അങ്ങനെ പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയുടെ കവാടത്തിന്റെ 1971 ലെ സുന്ദരമായ ചിത്രം  എന്റെ ഗുരു സുകുമാരന്മാസ്റ്ററുടെ വാക്കുകളിലൂടെ എന്റെ മനസിൽ ആലേഖനം ചെയ്യപ്പെട്ടു...

Saturday, September 8, 2018

അടിയന്തരച്ചോറ്

ഹൗ ന്റെ ബാപ്പാ ആചോറ് ബെയ്ച്ചിലെങ്കിലല്ലേ കാഫിറാക്വാ ..... ?
പണ്ട് ഒരു ചെറുപ്പക്കാരൻ ബാപ്പാനോട് ചോദിച്ച ഈ ചോദ്യത്തിന്റെ കഥ കേട്ടോളൂ. പണ്ട് എന്നു വെച്ചാൽ വളരെ പണ്ടാണ്‌. ആളുകൾ നിർത്താതെ അലഞ്ഞാലും ഒരു നേരത്തെ അന്നത്തിനുള്ള വകയുണ്ടാക്കാൻ കഴിയാതെ പോയിരുന്നകാലം. ദിവസങ്ങളോളം അടുപ്പിൽ തീപുകയാതിരുന്ന വീടുകൾക്ക് ഭൂരിപക്ഷമുണ്ടായിരുന്നകാലം അന്നൊരിക്കൽ ഒരു മാപ്ലക്കുട്ടി കച്ചവടത്തിനിറങ്ങിയതായിരുന്നു. പത്തു പതിനാലു വയസുകാണും ഇന്നത്തെ പോലെ ബാല വേല നിരോധമൊന്നും അന്നില്ലായിരുന്നു. ബാപ്പ ഒരു വഴിക്കും മകൻ മറ്റൊരു വഴിക്കും  നാട്ടിലുടനീളം നടന്ന് വീടുകളിൽ നിന്നും വല്ലതുമൊക്കെ വാങ്ങിക്കൊണ്ട് പോയി അങ്ങാടിയിൽ വിൽകലായിരുന്നു ഏർപ്പാട്. അന്ന് നടന്നു നടന്ന് തളർന്നിട്ടും ചെക്കന് കച്ചവടമൊന്നും തരപ്പെട്ടില്ല. ഉച്ചയായി നല്ലവിശപ്പും. വിഷണ്ണനും വിയർത്തവനു മായി ഒരു മരത്തണലിൽ ഇരിക്കുമ്പോഴതാ ദൂരെ മാളികവീട്ടിൽ  വല്യ ഒരാൾകൂട്ടം. കാര്യമറിയാൻ ചെന്നു നോക്കിയപ്പോൾ ആവീട്ടിലൊരു സദ്യ നടക്കുകയാണ്‌. കേട്ടു നോക്കുമ്പൊ അവിടത്തെ കാരണവർ നാട്ടിലെ അധികാരി മരിച്ചതിന്റെ പതിനാറടിയന്തരമാണ്‌. മൂപ്പരൊന്നും ചിന്തിച്ചില്ല. മൂക്കിലടിച്ചു കയറിയ സദ്യയുടെ മണം കൂടുതലൊന്നും ചിന്തിക്കാനവസരം കൊടുത്തില്ല എന്നതായിരുന്നു ശരി. പന്തലിൽ കയറി വരിയിലിരുന്നു വയറുനിറയെ കഴിച്ചു. വിശപ്പും ദാഹവും തീർന്നു പതുക്കെ വീട്ടിലേക്കു മടങ്ങി. മൂപ്പര്‌ വീട്ടിലെത്തുന്നതിന്നു മുമ്പേ മകൻ അധികാരിയുടെ അടിയന്തരമുണ്ട വാർത്ത എങ്ങനെയോ ബാപ്പ അറിഞ്ഞിരുന്നു. മഗ്‌രിബിന്റെ നേരത്ത് ഉഷാറായി കയറിവന്ന മകന്നു മുന്നിൽ കലിതുള്ളി ബാപ്പ.. ഹമുക്കേ ഹിന്ദുക്കളുടെ അടിയന്തരച്ചോറു ബയ്ച്ചാ കാഫിറാകൂലേ എന്നൊരൂചോദ്യം ... മകൻ കൂടുതലൊന്നും ആലോചിക്കാതെ ഒരു മറുപടിയും പറഞ്ഞു
ങും ന്റെ ബാപ്പാ ആചോറ് ബെയ്ച്ചിലെങ്കിലല്ലേ കാഫിറാക്വാ ന്ന് ....  :‌‌)
************************************************************************************
ശരിയല്ലേ വിശന്ന് വലഞ്ഞനേരത്ത് ജാതി നോക്കി അന്നം ഉപേക്ഷിച്ചാലല്ലേ കാഫിറാക്വാ ... :)

Wednesday, September 5, 2018

പൂച്ചയും ഭാര്യയും

പൂച്ചകളെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. നവവധുവായ കളത്രത്തിനു നേരെ മറിച്ചും. പൂച്ചയെ കണ്ണെടുത്താൽ കണ്ടുകൂടാ. നായക്കാണെങ്കിൽ നന്ദിയുണ്ടാകും. പൂച്ചയുടെ വിചാരം അവൻ അവൻ മൻഷ്യന്റെ യജമാനനാണെന്നാ... ഇതായിരുന്നു അവളുടെ വാദം. തന്നെ ലാളിക്കേണ്ടതു പോലെ അയാൾ പൂച്ചയെ ലാളിക്കുന്നത് തനിക്ക് സഹിക്കുന്നില്ല എന്ന സത്യം അത് മറഞ്ഞുതന്നെ കിടന്നു. 
കുടുംബകലഹത്തിനു വേറെ എന്തു വേണം.‌കലഹം പതിവായി. ഒടുവിൽ അഭ്യുദയ കാംക്ഷികളുടെ മാദ്ധ്യസ്ഥത്തിൽ ഒരു വിധം ഒത്തു ഒത്തുതീർപ്പായി. പൂച്ചയെ അകത്തു കയറ്റേണ്ട. അങ്ങനെ കാറില്ലാത്ത ഷെഡിലേക്ക് മൂപ്പരെ മാറ്റിപ്പാർപ്പിച്ചു. ഭാര്യക്ക് അതും അത്ര തൃപ്തികരമൊന്നുമായിരുന്നില്ല. ഷെഡിൽ ചെന്ന് അയാൾ പൂച്ചയെ കൊഞ്ചുന്നത് മുറുമുറുപ്പോടെ അവൾ സഹിച്ചു. അവസരം വരും എന്നവൾക്കറിയാമായിരുന്നു. താമസിയാതെ അവർ കാറുവാങ്ങി ചുവന്നു മിനുങ്ങുന്ന പളപളപ്പൻ. കഷ്ടകാലമെന്നു തന്നെ പറയണം.പിറ്റേദിവസം മുതൽ പൂച്ച കാറിനു മീതെയാക്കി താമസം. സിംഹാസനസ്ഥനായരാജാവിലെപ്പോലെ അവൻ പുത്തൻ കാറിനു മേൽ വിളങ്ങി വിലസി. കശ്മലക്കു സഹിക്കുമോ കിട്ടിയ അവസരം മുതലാക്കാനുറച്ച് അവൾ കലഹം പുനരാരംഭിച്ചു. പൂച്ചയുടെ നഖം കോണ്ട് കാറിനുമേൽ വരവീഴുന്നു എന്ന ശ്രദ്ധേയമായ ഒരു കാരണവും അവൾ കണ്ടെത്തി. നോക്കുമ്പോൾ ശരിതന്നെ വരവീഴുന്നുണ്ട്. മനമില്ലാ മനസോടെ അയാൾ പൂച്ചയെ ഒരു ചാക്കിലാക്കി കാറിൽ കയറ്റി ദൂരെ കൊണ്ടാക്കി.
മുപ്പത്തിയാർക്കു പെരുത്ത് സന്തോഷമായി. താനും പൂച്ചയും തന്റെ ഭർത്താവും എന്ന വർത്തമാകാല യാഥാർത്ഥ്യം താനും തന്റെ ഭർതാവും എന്ന ചിരകാല സ്വപ്നത്തിലേക്ക് വഴിമാറുന്നു.
ആഹ്ലാദകരമായ ദിനങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം കാലത്ത് അവർ നാട്ടിലേക്കുള്ള യാത്രക്കിറങ്ങിയതായിരുന്നു. കാറു വാങ്ങിയതിനു ശേഷമുള്ല ആദ്യത്തെ ദൂര  യാത്ര. സാധനങ്ങളെല്ലാം കാറിൽ കയറ്റി. വീടുപൂട്ടി. അവർ കയറി. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തതും എഞ്ചിനിൽ നിന്നും പുക ഉയരുന്നു. തീ പിടിക്കുമോ എന്ന ഭയത്തിൽ അയാൾ വർക്ക് ഷോപ്പിലേക്ക് വിളിച്ചു.വിദഗ്ദർ വന്നു പരിശോധിച്ചു ഫലവും കിട്ടി. വയറിങ്ങ് മുഴുവൻ എലികടിച്ചു നശിപ്പിച്ചിരിക്കുന്നു. തീപിടിക്കാഞ്ഞതു ഭാഗ്യം. സിസ്റ്റം മുഴുവൻ മാറ്റണം. നാളെയോ മറ്റന്നാളോ ശരിയാക്കിത്തരാം. പതിനായിരം രൂപ കരുതിക്കോ......
അയാളോർത്തു നാടുകടത്താൻ പിടിച്ചു ചാക്കിലിടുമ്പോൾ തന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കിയ തന്റെ പൂച്ചയുടെ കണ്ണുകൾ...... അകലെ കൊണ്ടു പോയി ചാക്കഴിച്ച് വിട്ടപ്പോൾ തിരിഞ്ഞു നോക്കാതെ അവൻ ഓടിയ ഓട്ടം. പാവം തന്റെ പൂച്ച....
അവനന്ന് എന്താണെന്നോട്  പറയാതെ പറഞ്ഞത്.... പെൺചൊല്ലുകേട്ട പെരുമാൾ മുതൽ നീവരെ ആരും ഖേദിക്കാതിരുന്നിട്ടില്ല എന്നോ.... ?
അയാൾ നിശ്ശബ്ദനായി കാറിൽ നിന്നും ബാഗുകൾ ഇറക്കാൻ തുടങ്ങി.

വേണു മാസ്റ്റർ എന്റെ ഗുരു...

വായനയിലൂടെ ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനെല്ലാം ഞാനെന്റെ  പ്രിയപ്പെട്ട വേണുമാസ്റ്ററോട് കടപ്പെട്ടിരിക്കുന്നു.. അതുകൊണ്ടുതന്നെ എന്റെ എല്ലാ ഗുരു നാഥന്മാരുടേയും പ്രതീകമായി ഞാനദ്ദേഹത്തെ പ്രതിഷ്ടിച്ചിരിക്കുന്നു.. വാടാനാം കുറുശ്ശി ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ ചേർന്നതു മുതൽ അവിടത്തെ വായനശാലയിൽ എനിക്കദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം തന്നു.. ആദ്യം ടൊം സയർ, ടാർസൻ ഫാന്റം ഒക്കെ യായിരുന്നു വിഷയങ്ങൾ പിന്നെ അത് പാവങ്ങൾ കുറ്റവും ശിക്ഷയും അമ്മ തുടങ്ങിയ പുസ്തകങ്ങളിലേക്കു വളർന്നു. ഞാൻ ആറാം തരത്തിലായിരിക്കേ, ഒരു ദിവസം  ഉച്ചക്ക് ഞാൻ ലൈബ്രറിയിലേക്കു ചെന്നു.വളരെ മെലിഞ്ഞ ഒരു അശു വായിരുന്നു ഞാൻ.  സാർ അവിടെ മുതിർന്ന കുട്ടികളുമായി കാര്യമായ് എന്തോ ചർച്ചചെയ്തുകൊണ്ട് നില്കുകയായിരുന്നു. എല്ലാം മീശകിളിർത്തവർ അന്ന് പതിനെട്ടു കഴിഞ്ഞവരായിരിക്കും മിയ്കവാറൂം പത്താം ക്ലാസുകാർ.. അവരെയൊന്നും ഗൗനിക്കാതെ ഞാൻ അകത്തുകയറിയത് ചിലർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഞാൻ അലമാരയിൽ പരതി ദസ്തോവിസ്കിയുടെ കുറ്റവും ശിക്ഷയും എടുത്ത് സാറിനെ ക്കാണിച്ച് പുറത്തിറങ്ങവേ കൂട്ടത്തിലൊരുവൻ പുച്ഛത്തോടെ ചോദിച്ചു നിനക്കിതൊക്കെ ദഹിക്കുമോടാ?... ഞാനൊന്നും മിണ്ടാതെ പുറത്തു കടക്കവേ എന്റെ ഗുരുവിന്റെ അഭിമാനത്തോടെ യുള്ള വാക്കുകൾ ഞാൻ കേട്ടു " അവൻ കുറച്ചു ദഹനമുള്ള കൂട്ടത്തിലാ" .. ആ ചെറിയ വാകുകൾ എനിക്കെത്ര മാത്രം ഉത്തേജകമായി എന്ന് ഞാനിപ്പോളയുന്നു.... അവിടന്നങ്ങോട്ട് ഒരു പാടു വായിച്ചു ..ലോക ക്ലാസിക്കുകളടക്കം മല്യാളത്തിലെ പ്രസിദ്ധ എഴുത്തുകാരുടെ അന്നത്തെ നോവലുകളടക്കം .. പിന്നീട് മതപരവും തത്വശസ്ത്ര പരവുമായ പുസ്തകങ്ങൾ വായിക്കാനെല്ലാം അദ്ദേഹത്തിന്റെ പ്രോത്സാഹനം കാരണമായിത്തീർന്നു...
അതിനാൽ ഞാനദ്ദേഹത്തെ തുടക്കമുതൽ എന്നെ പഠിപ്പിച്ച എല്ലാ ഗുരു നാതന്മാരുടേയും പ്രതീകമായ് പ്രതിഷ്ടിച്ചിരിക്കുന്നു.. ഗുരുവേ നമഹ: അങ്ങയെയും എന്റെ മറ്റെല്ലാഗുരുക്കന്മാരേയും ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടേ...

Sunday, September 2, 2018

കോവർകഴുത

അവൻ നല്ലൊരു കുതിരയായിരുന്നു. ചുറുചുറുക്കും വേഗതയും അതിനൊത്ത ബുദ്ധിയും ആരോഗ്യവുമുള്ള ഒരു കുതിര. യജമാനൻ മാറി. പുതിയൊരാൾ വന്നു. വേഗതയെ ഭയക്കുന്നവൻ സ്വയം ഒരു കുതിരയെന്ന് ഉള്ളിൽ കരുതുന്ന കഴുത.ഞാനല്ലാതൊരു കുതിര ലോകത്തുണ്ടാകരുതെന്നു കരുതിക്കൂട്ടിയവൻ. അയാൾക്ക് കുതിരയെ തീരെ പിടിച്ചില്ല. ചുറ്റുമുള്ള കഴുതകളെ അയാൾക്കു നന്നേ ബോധിക്കുകയും ചെയ്തു. പണ്ടേ കുതിരയോടു അസൂയയുണ്ടായിരുന്ന കഴുതകൾ കുതിരക്കെതിരെ കിട്ടിയ തഞ്ചത്തിനു ഉപചാപവും തുടങ്ങി. പിന്നെ പീഢനങ്ങളുടെ കാലമായി ഓരോ തവണ പീഢിപ്പിക്കുമ്പോഴും ഒരു മുദ്രാവാക്യം പോലെ യജമാനൻ പറയും എനിക്ക് തുള്ളിച്ചാടുന്ന കുതിരയെ അല്ല വഴങ്ങുന്ന കഴുതയേയാണു വേണ്ടത്‌എന്ന്.
" I don't want jumping horses I want yielding Donkeys "
പീഢനം സഹിക്കവയ്യാതായി, കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയറ്റപ്പോൾ നമ്മുടെ കുതിരക്കു തോന്നി കഴുതയാകാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ എന്ന്‌. പക്ഷേ ശ്രമം വിജയിച്ചില്ല. കുതിരയല്ലാതാവുകയും ചെയ്തു കഴുതയൊട്ടായതുമില്ല... രണ്ടിനുമിടയിൽ അവനൊരു കോവർ ക്ഴുതയായി...
കാലം മാറി പുതിയ യജമാനൻ വന്നു. പണ്ട് നമ്മുടെ കുതിരയുടെ കഴിവ്‌കണ്ടറിഞ്ഞവൻ. വേഗതയെ പേടിയില്ലാത്ത, കഴുതകളെയും കുതിരകളെയും ഒരേപോലെ മേയ്കാൻ കഴിവുള്ള മിടുക്കൻ... അയാൾ കോവർ കഴുതയോടു പറഞ്ഞു നീ ഇങ്ങനെയൊന്നു മായിരുന്നില്ല ല്ലോ.. എന്തു പറ്റി എവിടെ പ്പോയീ നിന്റെ ചൊടിയും ചുണയും...? ഓർക്കുക നീ ഒരു കുതിരയാണ്‌‌ കുതിര എപ്പോഴും കുതിരയായിരിക്കണം.....
കോവർ കഴുത വിഷണ്ണനായി നിരാശയോടെ ഓർത്തു വേണ്ടായിരുന്നു എങ്ങനെ യെങ്കിലും പിടിച്ചു നിന്നാൽ മതിയായിരുന്നു... കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷ കൈവെടിയരുതായിരുന്നു.
അവൻ വീണ്ടുമൊരു കുതിരയാകാൻ ബഗീരഥപ്രയത്നം തുടങ്ങി. നിർഭാഗ്യമെന്നല്ലാതെന്തു പറയാൻ അപ്പോഴേക്കും കാലം കഴിഞ്ഞുപോയിരുന്നു...