Friday, January 31, 2020

ഖുർആനിലേക്ക്

ഖുർആനിലേക്ക്
****************
അന്നൊരു ഞായറാഴ്ചയായിരുന്നു. കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ബാച്ചിലർ കോട്ടേഴ്സിൽ താസിക്കുന്നകാലം.എൺപത്തിമൂന്നിലായിരിക്കും. ഡാമിനോടുചേർന്ന് കുന്നിനുമുകളിലെ  കെ വൈ ഐ പി ഐ ബി യിൽ  ഞാങ്ങാട്ടിരിക്കാരൻ ഈസൂക്ക നടത്തുന്ന കാന്റീനിൽ നിന്നായിരുന്നു ശാപ്പാട്.  ഉച്ചക്ക് പതിവിലും രണ്ടുരുള അധികം കഴിച്ച് രണ്ടു മണിമുതൽ ഒരാറുമണിവരെ ഉറങ്ങിക്കൊണ്ടായിരുന്നു ഞായറാഴ്ചകൾ ആഘോഷിച്ചിരുന്നത്. ഊണുകഴിക്കാൻ പുറപ്പെടുമ്പോൾ നല്ലവെയിലായിരുന്നു. വിജനമായ റോഡ്. നടന്ന് അന്നത്തെ പോസ്റ്റാഫീസ് കെട്ടിടത്തിനടുത്തെത്തിയപ്പോളതാ  മുന്നറിയിപ്പൊന്നും  കൂടാതെ ഒരു മഴ. വെയിലും മഴയും കുഞ്ഞിക്കുറുക്കന്റെ കല്ല്യാണം എന്നും പറഞ്ഞ് ആർത്ത്         രസിച്ചിരുന്ന ബാല്യം കൈവിട്ടു പോയി രുന്നല്ലോ. ഞാൻ കൈ തലക്കു മീതെ പിടിച്ച് ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റാഫീസ് കെട്ടിടത്തിന്റെ വരാന്തയിലേക്ക്  പാഞ്ഞുകയറി. അപ്പോളയാളവിടെയുണ്ടായിരുന്നു.എന്നെപ്പോലെ മഴയിൽ നിന്നും അഭയം തേടിയെത്തിയിരിക്കയാണ്. വെളുത്ത് സുമുഖൻ വെട്ടിയൊതുക്കിയ നേരിയ താടി. കക്ഷത്തിൽ ഇളം പച്ച ചട്ടയുള്ള കട്ടിയുള്ള ഒരു പുസ്തകം. മുഖത്ത് സൗഹൃദ ഭാവത്തിലൊരു പുഞ്ചിരി. കാന്റീനിൽ ഇടക്ക് കാണാറുണ്ടെങ്കിലും പരിചയപ്പെട്ടിരുന്നില്ല. കയ്യിലുള്ള പുസ്തകത്തിലേക്ക് കൗതുകത്തോടെ നോക്കിക്കൊണ്ട് ഞാരാഞ്ഞു എന്താപേര്. മോഹനൻ. പന്തിരിക്കര ഗ്രാമീൺ ബാങ്കിൽ ജോലിചെയ്യുന്നു
 ഞാനെന്നെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ കലവറയില്ലാത്ത സൗഹൃദത്തോടെ അദ്ദേഹം പറഞ്ഞു സുഗന്ധത്തിൽ ഫാം അസിസ്റ്റന്റല്ലേ ഞാനറിയും. കൗതുകത്തോടെ ഞാൻ ചോദിച്ചു ഏതാപുസ്തകം. ഒന്നും പറയാതെ ചിരിച്ചുകൊണ്ട് പുസ്തകം എന്റെ നേരെ നീട്ടി "താല്പര്യമുണ്ടെങ്കിൽ കൊണ്ടു പൊയ്കോളൂ വായിച്ചിട്ടു തന്നാൽ മതി" ഞാൻ വായിച്ചുകഴിഞ്ഞു. നല്ലൊരു നോവൽ പ്രതീക്ഷിച്ച് കൈനീട്ടിയ ഞാൻ അതിശയിച്ചുപോയി. അല്ലാമാ യൂസ്ഫ് അലിയുടെ ഖുർ ആൻ ഇംഗ്ലീഷ് പരിഭാഷയുടെ ഒരദ്ധ്യായത്തിന്റെ മലയാള  വിവർത്തനം. അൽ ബഖറ.
മഴ ശമിച്ചിരുന്നു. ഞങ്ങൾ ഐ ബി യിൽ കയറി ഊണുകഴിച്ച് മടങ്ങി. ഒരു മാസത്തോളം ഞാനത് കയ്യിൽ വെച്ച് വായിച്ചു. അതുവരെ സി എന്നിന്റെയും കോയക്കുട്ടി സാഹിബിന്റെയും പരിഭാ ഷകൾ ഓടിച്ചു നോക്കിയിരുന്നതല്ലാതെ മനസിരുത്തി വായിച്ചിരുന്നില്ല. ഈ പരിഭാഷ ഖുർ ആനിൽ എന്റെ താല്പര്യം വളരാൻ കാരണമായി. പിന്നീട് ഇടമറുകിന്റെ ഖുർ ആൻ വിമർശനം വായിച്ചതും  ഖുർ ആൻ പഠിക്കാൻ ഉത്തേജകമാവുകയാണു ചെയ്തത്. പുസ്തകം തിരിച്ചു കൊടുക്കുമ്പോൾ ഞാനദ്ദേഹത്തോടു ചോദിച്ചു എന്താൺ് ഈ വകയോട് താല്പര്യം തോന്നാൻ കാരണം എന്ന്. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ഇതൊക്കെ  അറിവിന്റെ ഭണ്ഢാരങ്ങളല്ലേ. അങ്ങനെ ഒരു ഹിന്ദു സഹോദരനിലൂടെ അല്ലാഹു എന്നിലേക്ക് ഖുർ ആൻ എത്തിച്ചു. എങ്ങനെയുണ്ട്.