Wednesday, June 23, 2021

സ്വാലിഹ് പ്രവാചകന്റെ കഥ

 
സ്വാലിഹ് പ്രവാചകന്റെ കഥ
**************************
വിശുദ്ധഖുർ ആൻ മനുഷ്യർക്ക് നല്കുന്ന മുന്നറിയിപ്പുകളുടെ രീതി ഇങ്ങനെയാണ്‌. ദൈവ നിഷേധവും അഹങ്കാരവും അതിന്റെ പരിധി ലംഘിക്കുമ്പോൾ ഈശ്വരൻ ആ ജനതയിലേക്ക് മുന്നറിയിപ്പുകാരെ അയക്കുന്നു. എന്നിട്ടും തിരുത്താൻ തയ്യാറാകാതെ മനുഷ്യർ അവരുടെ അധർമ്മം തുടരുമ്പോൾ ആജനതയെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെടുന്ന പ്രകൃതി കോപങ്ങ‌‌ൾക്ക് അവർ ഇരയാക്കപ്പെടുന്നു. ഇതു ചിലപ്പോൾ ശതാബ്ദങ്ങളോ സഹസ്രാബ്ദങ്ങളോ കൊണ്ട്‌ നിറവേറുന്ന ഒരു പ്രക്രിയയായിരിക്കും. അകൊണ്ടു തന്നെ അതനുഭവിക്കുന്ന ജനത അതൊരു ശിക്ഷയാണെന്ന് തിരിച്ചറിഞ്ഞു കൊള്ളണം എന്നില്ല. പക്ഷേ മനുഷ്യരാശിയുടെ ചരിത്രം പഠിക്കുന്നവർക്ക് അത് മനസിലാകും.വരും തലമുറകൾക്ക് മുന്നറിയിപ്പ് എന്ന നിലക്ക് അവ വിശുദ്ധ വേദത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നൂഹിന്റെ ജനതക്കുമേൽ സംഭവിച്ച പ്രളയം ആദിന്റെ മേല വീശിയടിച്ച കൊടുങ്കാറ്റ് സമൂദ് ജനത നശിപ്പിക്കപ്പെട്ട ഘോര ശബ്ദത്തെ തുടർന്നുണ്ടായ വിപത്ത് ലൂത്തിന്റെ ജനതയെ ചെങ്കടലിലാഴ്ത്തിക്കളഞ്ഞ പ്രകൃതിക്ഷോഭം മൂസയുടെ ശത്രുക്കൾ കടലിൽ മുക്കപ്പെട്ടത് എന്നിങ്ങനെ. ഇവയെല്ലാം സന്ദർഭോചിതമായി ഖുർആൻ പരാമർശിക്കുന്നു. അനുവാചകനെ കാര്യത്തിന്റെ ഗൗരവം ഉണർത്താനുതകും വിധം ആനുഷംഗികമായ ഹ്രസ്വ പരാമർശങ്ങൾ നൽകുന്നതൊഴികെ വിശദാംശങ്ങളൊന്നും നൽകാതെയാണ്‌‌ മിക്ക സംഭവങ്ങളും പരാമർശിക്കപ്പെട്ടിട്ടുള്ളത്. പ്രവചകൻ യൂസഫ്‌ അലൈസലാമിന്റെ ചരിത്രം കുറേക്കൂടി വിശദമായി കാണാം....
സമുദ് ഗോത്രത്തിന്റെ അത്യാചാരങ്ങൾക്ക് എതിരെ അവരെ താക്കീതു ചെയ്യാൻ നിയുക്തനായ പ്രവാചകനായിരുന്നു സ്വാലിഹ്. പേരിനെ അന്വർത്ഥമാക്കുന്ന സ്വഭാവ വൈശിഷ്ഠ്യത്തിന്ന് ഉടമ. ബഹുദൈവാരാധനയും അതിന്റെ അനുബന്ധ ചൂഷണങ്ങളും കൊണ്ട് കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഏകദൈവാരാധനാ നിർദ്ദേശവുമായി കടന്നു വന്നതോടെ അതുവരെ സ്വാലിഹിനെ ആദരിച്ചിരുന്ന ജനങ്ങൾ അദ്ദേഹത്തെസംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി. സ്വാലിഹ് ഒരു പാടുകാലം അദ്ദേഹത്തിന്റെ ജനതയെ ഉപദേശിച്ചു. മറ്റെല്ലാ പ്രവാചകന്മാരുടെയും പോലെ ലളിതമായ ഉപദേശം. പ്രപഞ്ച സൃഷടവായ സർവ്വേശ്വരനെയൊഴികെ ങ്ങൾ ആരാധിക്കരുത് എന്ന് മാത്രം.
"അദ്ദേഹം പറഞ്ഞു ജനങ്ങളേ നിങ്ങൾ സർവ്വേശ്വരനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല. അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു 11:61" പക്ഷേ സമ്പന്നരുംസുഖലോലുപരുമായ ആ ജനത ഉപദേശങ്ങൾയ കൈക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അവർ പറഞ്ഞത് ഞങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളെ ആരാധിക്കുന്നതിൽ നിനും നീ ഞങ്ങളെ വിലക്കുകയാണെങ്കിൽ ഞങ്ങളതിനെ നിരാകരിക്കുന്നു എന്നായിരുന്നു. അവർ പറഞ്ഞു
 "നീ വിശ്വസിക്കുന്നതിൽ ഞങ്ങൾ സംശയത്തിലാണ്‌". വീണ്ടും വീണ്ടും അദ്ദേഹമവരെ ഉപദേശിച്ചു ഞാൻ നിങ്ങളുടെ മേൽ അയക്കപ്പെട്ട ദൈവദൂതനാകുന്നു. നിങ്ങളെന്നെ അനുസരിക്കാത്ത പക്ഷം നിങ്ങൾ ദൈവ കോപത്തിന്ന് പാത്രമാകും എന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് നിങ്ങളെന്നെ അനുസരിക്കുകയും അല്ലാഹുവെ മാത്രം ആരാധിക്കുകയും ചെയ്യുക. അങ്ങനെയാണെങ്കിൽ നീ അതിനു തഎളിവു കൊണ്ടുവരിക എന്നായി ജനം. ഭൗമികമായ തെളിവുകളൊന്നും അവർക്ക് പോരായിരുന്നു തിച്ചും അഭൗമമായ തെളീവുതന്നെ വേണം. അത്തരം തെളിവുകൾ ചോദിക്കുന്നത് ദൈവകോപത്തിനു കാരണമാകുന്ന അവിവേകമാണെന്ന് അദ്ദേഹം അവരെ ഉപദേശിച്ചെങ്കിലും അവരത് കൈക്കൊള്ളാൻ തയ്യാറല്ലായിരുന്നു.... അവസാനം അല്ലഹുവിന്റെ ദൃഷടാന്തം ആവിർഭവിച്ചു. തികച്ചും അഭൗമമായ ദൃഷ്ടാന്തം. മലഞ്ചെരുവിലെ പാറയിൽ നിന്നും ഉരുവം കൊണ്ട ഗർഭിണിയായ ഒരൊട്ടകം. ഒട്ടകം ഉണ്ടായ ശേഷം സ്വാലിഹ് ജനങ്ങളോട് പറഞ്ഞു..
"എന്റെ ജനങ്ങളേ, നിങ്ങള് അല്ലാഹുവിനെ ആരാധിക്കുവിന്. അവനല്ലാതെ നിങ്ങള്ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്ക്കു വന്നിട്ടുണ്ട്‌. നിങ്ങള്ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്റെ ഒട്ടകമാണിത്‌. ആകയാല് അല്ലാഹുവിന്റെ ഭൂമിയില് (നടന്നു) തിന്നുവാന് നിങ്ങള് അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്‌. ചെയ്താൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.....
ആദ് സമുദായത്തിനു ശേഷം അവന് നിങ്ങളെ പിന്ഗാമികളാക്കുകയും, നിങ്ങള്ക്കവന് ഭൂമിയില് വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്ഭം നിങ്ങള് ഓര്ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില് നിങ്ങള് സൌധങ്ങളുണ്ടാക്കുന്നു. മലകള് വെട്ടിയെടുത്ത് നിങ്ങള് വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള് നിങ്ങള് ഓര്ത്ത് നോക്കുക. നിങ്ങള് നാശകാരികളായിക്കൊണ്ട് ഭൂമിയില് കുഴപ്പം സൃഷ്ടിക്കരുത്‌..."
വ്യക്തമായ താക്കീതുമായി ദൃഷ്ടാന്തം അവതരിച്ചതോടെ സമൂഹത്തിലെ ദുർബലർ കൂട്ടമായി സ്വാലിഹിനെ വിശ്വസിച്ചു. എന്നാൽ അവരിലെ ധനികരുടെ അഹങ്കാരം വർദ്ധിപ്പിക്കാനല്ലാതെ ഒന്നിനും ഈ തെളിവുകൾ ഉപകരിച്ചില്ല. അവർ വിശ്വാസികളോട് ചോദിച്ചു
"സ്വാലിഹ് തന്റെ രക്ഷിതാവിങ്കല് നിന്ന് അയക്കപ്പെട്ട ആള് തന്നെയാണെന്ന് നിങ്ങള്ക്കറിയുമോ? അവര് പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില് ഞങ്ങള് തീര്ച്ചയായും വിശ്വസിക്കുന്നവരാകുന്നു.
അഹങ്കാരം കൈക്കൊണ്ടവര് ദുർബലരായ വിശ്വാസികളോട് പറഞ്ഞു: നിങ്ങള് ഏതൊന്നില് വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള് തീര്ത്തും നിഷേധിക്കുന്നവരാണ്‌".
തങ്ങൾക്ക് ചൂഷണം ചെയ്യാനുള്ള ഇരകളായ ദുരബലർ സത്യവിശ്വാസം കൈക്കൊള്ളുന്നത് അഹങ്കാരികളായ പ്രമുഖരെ അസ്വസ്ഥരും രോഷാകുലരുമാക്കി. സ്വാലിഹിനും അനുയായികൾക്കുമെതിരെ അവർ ഉടക്കമൊഴിച്ച് ഗൂഢാലോചന നടത്തി. അഭൗമിക ദൃഷ്ടാന്തമായ അല്ലാഹുവിന്റെ ഒട്ടകം വേണ്ടവർക്കെല്ലാം പാലും ചുരത്തിക്കൊണ്ട് സമൂഹത്തിലൂടെ നടക്കുന്നേടത്തോളം കാലം സ്വാലിഹിന് അനുയായികൾ വർദ്ധിച്ചുവരും എന്നവർ കണക്കുകൂട്ടി. അവസാനം അതിനെ ഇല്ലാതാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നവർ തീരുമാനിച്ചു. അതിന് ഒരു കാരണവും അവർ കണ്ടെത്തി ഒരു ദിവസത്തെ വെള്ളം ഒട്ടകത്തിനായി നീക്കി വെക്കേണ്ടതുകൊണ്ട് ജനങ്ങൾക്ക് ജലക്ഷാമം ഉണ്ടാകുന്നു. അങ്ങനെ അവരൊമ്പതുപേർ അതിനൊരുങ്ങിപ്പുറപ്പെട്ടു. അവരിലൊരാൾ ആ ക്രൂരകൃത്യം നടപ്പാക്കികയും ചെയ്തു. അവർക്ക് യഥേഷ്ടം പാൽ നൽകിക്കൊണ്ട് അവർക്കിടയിലൂടെ ശാന്തയായി നടന്നിരുന്ന ആ ഒട്ടകത്തെ അവർ കൊന്നുകളഞ്ഞു....
സ്വാലിഹ് പറഞ്ഞു. ഞാൻ നിങ്ങളുടെ അഭ്യുദയ കാംക്ഷിയായിരുന്നു. എന്നാലാവും വിധം നിങ്ങൾക്ക് ഞാൻ താക്കീത് നല്കി. നിങ്ങൾ ഗൗനിച്ചില്ല.ഇനി നിങ്ങളുടെ കർമ്മഫലം നിങ്ങളനുഭവിച്ചുകൊള്ളൂക.
ഖുർ ആൻ പറയുന്നു...
“പക്ഷെ , അവർ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു.അപ്പോൾ സ്വാലിഹ് അവരോട് പറഞ്ഞു: ഇനി നിങ്ങൾ മൂന്ന് ദിവസം മാത്രം സ്വവസതിയിൽ കഴിഞ്ഞുകൊള്ളുക.ഒട്ടും തെറ്റിപ്പോകാത്ത ഒരു സമയനിർണ്ണയമാണിത് ”
( ഹുദ് 65 ).
ഇപ്രകാരം പറഞ്ഞുകൊണ്ട് ആ നാട് വിട്ടുപോയി: എന്റെ ജനമേ , എന്റെ റബ്ബിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരുന്നു . ഞാൻ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനുമായി.പക്ഷെ , എന്തുചെയ്യാം! നിങ്ങൾക്ക് നിങ്ങളുടെ ഗുണകാംക്ഷികളെ ഇഷ്ടമായതേയില്ല” ( അഅ്റാഫ് 79 )....
അവർക്ക് ഇനി മൂന്ന് ദിവസം മാത്രമേ ഈ ഭൂമിയിൽ അവശേഷിച്ചിട്ടുള്ളൂ എന്ന് അവരെ അറിയിച്ചുകൊണ്ട് സാലിഹും അനുയായികളും ആ നാട്ടിൽ നിന്നും
പലായനം ചെയ്തു. നാലാം ദിവസം അതി ഘോരമായ ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ ശിക്ഷ ആഗതമായി. അവർ ആ നാട്ടിൽ ജീവിച്ചിരുന്നൂ എന്നു പോലും തോന്നാത്ത വിധം ആ പട്ടണത്തെ വിജനമാക്കിക്കൊണ്ട്‌ അവരുടെ നാഗരീകതയുടെ അടയാളം പോലും അവശേഷിപ്പിക്കാത്ത വിധം അല്ലാഹു വിന്റെ ശിക്ഷ നടപ്പിലാക്കപ്പെട്ടു...
വരും തലമുറകൾക്ക് ദൃഷ്ടാന്തമായി ഇന്നും അവരുടെ അടയാളങ്ങൾ അവശേഴിച്ചിരിക്കുന്നു. മദീനയിൽ നിന്നും ഏകദേശം നാനൂറ്‌കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഹിജർ എന്ന സ്ഥലത്ത് ഇന്നും നമുക്കവ കാണാം.
ഒരു ഹദീസിൽ നമുക്കിങ്ങനെ കാണാം. അനുചരന്മാരോടൊപ്പം ഹിജറിൽ എത്തിയ പ്രവാചകൻ അനുയായികളോട് പറഞ്ഞു.
"‘അല്ലാഹുവിന്റെ ശാപത്തിന്നിരയായ ഒരു നാടാണിത് . കരഞ്ഞുകൊണ്ടല്ലാതെ നിങ്ങളതിൽ പ്രവേശിക്കരുത് ‘ഒരിടത്ത് ഒരു കിണർ ചൂണ്ടിക്കാണിച്ചുകൊണ്ട് , സ്വാലിഹ് നബിയുടെ ഒട്ടകം അതിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് നബി (സ്വ) പറഞ്ഞു . ആ കിണറിൽ നിന്ന് മാത്രമേ വെള്ളമെടുക്കാവു , മറ്റു കിണറുകളിൽ നിന്നെടുക്കരുതെന്ന് മുസ്ലീങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു."






Friday, June 18, 2021

കഥ

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...

ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....

ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....

അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ

പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.

പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......

 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

Tuesday, June 1, 2021

ഇടവപ്പാതി....

സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...