Friday, June 18, 2021

കഥ

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...

ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....

ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....

അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ

പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.

പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......

 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

No comments: