Thursday, January 24, 2019

പുത്തരി ... 1

കുട്ടി ആറാം ക്ലാസിൽ പഠിക്കുന്ന കാലം ഒരു വെള്ളിയാഴ്ച. അന്ന് ഉച്ചക്ക് അര മണിക്കൂർ ഒഴിവുള്ളതുകൊണ്ട് നാലരക്കേ സ്കൂൾ‌ വിടൂ. വീട്ടിൽ ചെന്നിട്ട് പോത്താക്കലേക്ക് കുഞ്ഞാപ്പുട്ടിയോടൊപ്പം ചൂണ്ടയിടാൻ പോകാൻ പരിപാടിയിട്ടിട്ടുണ്ടായിരുന്നു. അതിനാൽ വേഗം ഒന്ന് പുറത്ത് ചാടിക്കിട്ടിയാൽ മതി എന്നായിരുന്നു പൂതി.  മൂന്നര മണിക്ക് പുറത്തു വീട്ടപ്പോഴാണ്‌ ആ ബുദ്ധി തോന്നിയത്. ടീച്ചറോട് ചോദിച്ച് ഇന്നിത്തിരി നേരത്തെ പോയാലെന്താ. അമ്മിണിട്ടീച്ചർക്ക് തന്നെ ഇഷ്ടമൊക്കെയാണ്‌ ചോദിച്ചാൽ വിടുമോ?‌. ഏതായാലും ചോദിച്ചു നോക്കാം.  പിന്നെ താമസിച്ചില്ല നേരെ ടിച്ചേഴ്സ് റൂമിലേക്ക് വെച്ചടിച്ചു. അവിടെ എത്തുന്നതിന്ന് മുമ്പ് തന്നെ എതിരെ വരുന്നു ക്ലാസ് ടീച്ചർ അമ്മിണിട്ടീച്ചർ. ഭവ്യത്യോടെയുള്ള എന്റെ ചിരി കണ്ടപ്പൊഴേ പന്തി കേടു തോന്നിക്കാണണം  അവർ  സ്നേഹപൂർവ്വം ചോദിച്ചു എന്താ കുട്ടീ  ?.
ന്ന് ത്തിരി നേരത്തെ ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്. ങൂം എന്താ വിശേഷിച്ച് ?. എന്തു നുണയാണ്‌ പറയേണ്ടത് എന്ന് അലോചിക്കും മുമ്പേ സമ്മതം കിട്ടി. ശരി പൊക്കോ?
വലിയ സന്തോഷമൊന്നും പുറത്തു കാണിക്കാതെ തിരിച്ച് നടന്നു. ടീച്ചറുടെ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ‌ ക്ലാസിലേക്ക് ഒറ്റ ഓട്ടം. പറഞ്ഞ നേരം കൊണ്ട് റോട്ടിലെത്തി. സ്കൂൾ‌പറമ്പിന്റെ പടിഞ്ഞാറേ അതിരിലുള്ള ഇടവഴിയിലൂടെ പൊന്നാത്ത് കാരുടെ പാടത്തേക്കിറങ്ങി. പാടം  മുറിച്ച കടന്ന് പുന്നാത്തെ മിറ്റത്തുകൂടെ മൂലേകാവിലേക്ക് വേലപുറപ്പെടുന്ന കാഞ്ഞിരച്ചുവട്ടിലൂടെ ഇടവഴികടന്ന് കുന്നിൻ പുറത്തേക്ക് കയറിയപ്പോൾ‌തോന്നി. ഇന്ന് പുതിയ വഴിയിലൂടെ പോകാം. വല്ലാതെ നേരത്തെയെത്തിയാൽ  വീട്ടിൽ നിന്നും  ചോദ്യം ചെയ്യലുണ്ടാകും  അതിനാൽ നടപ്പല്പം പതുക്കെയാക്കി. ദിവാസ്വപ്നങ്ങളിൽ മുഴുകി പുല്ലു പുഷപ്പങ്ങളോടൊക്കെ ലോഹ്യം പറഞ്ഞ് അങ്ങനെ...   നേരേ‌ കുന്നു കയറി മറിഞ്ഞാൽ വയ്യാട്ടിക്കാട് വഴി തണ്ണിപ്പാറ കുളക്കരയിലൂടെ ഇടവഴി കയറി കാരക്കാട്ടെത്താം. വൈകുകയാണെങ്കിൽ ഇന്നത്തെ മീൻ പിടുത്തം വേണ്ടെന്ന് വെക്കാം.
കഴിഞ്ഞ ആഴ്ച വരെ മഴതന്നെയായിരുന്നു. പുഴ നിറഞ്ഞു കവിഞ്ഞിരുന്നു. പുഴയിലൂടെ ഒഴുകിവരുന്ന മരങ്ങളും  തേങ്ങയും മറ്റും ചാടിപ്പിടിക്കാൻ കുട്ടിമത്തനും കൂട്ടരും സദാ സമയം പുഴക്കരയിൽ തന്നെയായിരുന്നു എന്ന് കേട്ടു. ഒരു ദിവസം  കാഴ്ചകൾ കാണാൻ കുട്ടിയും   പോയിരുന്നു. നുരയും പതയുമായി കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടി ഒഴുകിപ്പോകുന്ന വസ്തുക്കൾ പിടിക്കാൻ നല്ല ധൈര്യം വേണം . മൊട്ടത്തലയനായ കുട്ടിമത്തനിക്കാക്കും ചക്കനും കുഞ്ഞാടിക്കും ഒക്കെ ധൈര്യം വേണ്ടുവോളം ഉണ്ട്‌.
കുന്നിന്റെ നെറുകിലെത്തി ദൂരെ പടിഞ്ഞാറോട്ട് നോക്കിയപ്പോൾ കണ്ട മനോഹരമായ കാഴച്ചകൾ ഇളവെയിലിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം. ചക്രവാളത്തിലേക്ക് താഴുന്ന താഴുന്ന സൂര്യൻ, ആകാശത്തവിടവിടെ പാറി നടക്കുന്ന പഞ്ഞിക്കെട്ടു പോലുള്ള വെൺമേഘങ്ങൾ. ഒരു കൂട്ടം എരണ്ടകളും പിറകെ കുറേ കൊക്കുകളും കിഴക്കോട്ട് പറന്ന് പോകുന്നു. കാട്ടിൽ അവനൊറ്റക്ക് കാട്ടിൽ നിന്നും പലതരം കിളികളുടെ കളകൂജനങ്ങൾ. അങ്ങ് ദൂരെ ചെങ്ങണം കുന്ന് കടവിൽ ആളുകളെ കയറ്റി അക്കരെക്ക് പോകുന്ന തോണി. പച്ച നിറം പൂണ്ട കണ്ടാറിപ്പാടങ്ങളെ നെടുകേ പകുത്ത്  പിറകിലേക്ക് പുകയൂതിക്കൊണ്ട് കൂവിയാർത്ത്  പടിഞ്ഞാറോട്ട് പാഞ്ഞുപോകുന്ന ചരക്കുവണ്ടി ചീക്കരെപാലം കടന്ന് കൊള്ളിപ്പറമ്പ് കട്ടി കടന്ന് മറയുന്നതു വരെ കുട്ടി നോക്കിനിന്നു. പ്രകൃതിയെ നോക്കി എത്ര നേരം രസിച്ചു നിന്നു എന്നറിയില്ല അവൻ മെല്ലെ കുന്നിറങ്ങാൻ തുടങ്ങി. താഴെ നിന്നും ഒരാൾ കയറി വരുന്നു. അടുത്തെത്തിയപ്പോൾ മനസിലായി. ചക്കപ്പനാണ്‌. ആൾ നാട്ടിലെ പ്രധാന ഒടിയനാണ്‌എന്നാണ്‌ വെപ്പ്. അതുകൊണ്ട് കുന്നിൻ മുകളിലെ കൃഷികളുടെ കാവൽ  നാട്ടുകാർ അദ്ദേഹത്തെ ഏല്പിക്കുന്നു. മാട്ടിക്കുക എന്നാണ്‌ പറയുക. അദ്ദേഹം പറമ്പിന്റെ നാലു മൂലയിലും നടന്ന്  കരികൊണ്ട് കോലം വരച്ച കവിങ്ങി പാള മരങ്ങളിൽ കെട്ടിത്തൂക്കും. പിന്നെ ജീവനിൽ കൊതിയുള്ള ആരും  ആ വളപ്പിൽ കയറാറില്ല എന്നാണ്‌നാട്ട് സംസാരം. കുട്ടിയുടെ പ്രായക്കാർക്കൊക്കെ മൂപ്പരെ പേടിയാണ്‌. എന്നാൽ കുട്ടിക്ക് എന്തോ ചക്കപ്പനെ പേടിയില്ല. ഒരു പക്ഷേ പെരുന്നാളുകൾക്കു മൂപ്പരും ഭാര്യയും കൂടി വീട്ടിൽ വന്ന് അരിയും വെളിച്ചെണ്ണയും പപ്പടവുമെല്ലാം  കൊണ്ട് പോകാറുള്ളതു കൊണ്ടായിരിക്കാം... വീട്ടിലേക്കുള്ള പരമ്പും തൊട്ടികളും മുറങ്ങളും എല്ലാം കൊണ്ടു വരുന്നത് ചക്കപ്പനാണല്ലോ.
ഒറ്റക്കാ ?ചക്കപ്പൻ ചോദിച്ചു
ങൂം കുട്ടി മൂളി ... വെഗം കുന്നിറങ്ങി. താഴെ തണ്ണിപ്പാറ കുളത്തിൽ കുറെ സ്ത്രീകളും കുട്ടികളും കുളിക്കുന്നുണ്ട്.  വെള്ളത്തിൽ മതിച്ചു കുളിക്കുന്ന കുട്ടികളെ കുറച്ചു നേരം നോക്കി അവൻ  കാരക്കാട്ടേക്ക് പോകുന്ന് ഇടുങ്ങിയ ഇട വഴിയിലേക്ക് കയറി. ഇടവഴി ചെന്ന് അവസാനിക്കുന്നത് കോപ്പന്റെ യും മൈനാലി ഇസൂക്കാന്റെയുമൊക്കെ വീടുകൾക്കടുത്താണ്‌ അവിടെ നിന്നും ഇട വഴികൾ താണ്ടി മീതു മൊയ് ല്യാരുടെ പീടികയുടെ മുന്നിലൂടെ റോഡ്  മുറിച്ച് കടന്ന് വീട്ടിലെത്തി.
കാട്ടിലൂടെ ദിവാസ്വപ്നം കണ്ട് നടന്നതു കൊണ്ടാകാം  നേരം പതിവിലും വൈകിയിരുന്നു. കുഞ്ഞാപ്പുട്ടി കാത്തു നില്കുന്നുണ്ട്‌. അവൻ വേഗം  അടുക്കളയിലേക്ക് ചെന്നു. അടുക്കളയിൽ തിത്ത്യാത്താനെക്കൂടാതെ വേറെയുമുണ്ട് പെണ്ണുങ്ങൾ. എല്ലാവരും തിരക്കിലായിരുന്നു. ഏതോ  വിരുന്നുകാർ വരാനുണ്ടാകും. തിത്ത്യാത്ത വിളമ്പിക്കൊടുത്ത ചോറും തിന്ന് ചൂണ്ടയെടുക്കാൻ പോക്കവേ വെല്ല്യുമ്മ പിറകിൽ നിന്ന് വിളിച്ചു ഇന്നെങ്ങട്ടും പോണ്ട ഇന്ന് പുത്തിര്യാ. പോയി ഉസനിക്കാനോട് ഇതുവരെ വരാൻ പറ. ഒരു മൗലൂദ് ഓദണം ന്ന് പറയ്...
ഇന്നത്തെ മീൻ പിടുത്തം  മുടങ്ങിയതു തന്നെ പടിക്കൽ കാത്തു നില്കുന്ന കൂട്ടുകാരനെ എന്തു പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് ചിന്തിച്ച് കുട്ടി മിറ്റത്തേക്കിറങ്ങി. സാരമില്ല നാളെയും മറ്റന്നാളും അവധിയാണല്ലോ അവൻ സ്വയം സമാധാനിച്ചു കൊണ്ട് ഉസനിക്കായുടെ വീടിനു നേരെ നടന്നു . ....

Wednesday, January 23, 2019

ബാല പീഢനം

അതൊരു വേനലിന്റെ തുടക്കമായിരുന്നു. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്നകാലം. തറവാട്ടിലെ തോട്ടം നനക്കാൻ പുതിയ ഒരു എഞ്ചിൻ വാങ്ങി. അതു വരെ ഏത്തം കൊണ്ട് തേവി നനക്കലായിരുന്നു പതിവ്.
രാവിലെ മുതൽ എല്ലാവരും വലിയ ഉഷാറിലാണ്. കോപ്പൻ ചാത്തൻ ചക്കൻ തുടങ്ങിയവർക്കു മേൽനോട്ടം വഹിക്കാൻ മൂത്താപ്പ ഉപ്പ എളാപ്പ തുടങ്ങിയവർ. കൂടെ ഉപ്പാന്റെ സുഹൃത്ത് ആക്കയുമുണ്ട്.പിന്നെ അയൽ പക്കത്തെ കോമുക്കയും. കുളത്തിന്റെ മുകളിൽ എഞ്ചിൻ വെച്ചു പൈപ് വെള്ളത്തിലേക്കിറക്കി. പണിയെല്ലാം കഴിഞ്ഞപ്പോഴേക്കും മണി പത്തു കഴിഞ്ഞു. എഞ്ചിൻ സ്റ്റാർട്ടാക്കുന്നതിന്ന് കുഴലിൽ വെള്ളം നിറക്കുകയാണ്. എത്ര നിറച്ചിട്ടും നിറയുന്നില്ല. ''ചക്കാ ഫൂട്ട് വാൾവ് അടയുന്നുണ്ടാകില്ല അതാ വെള്ളം നിൽകാത്തത്'' കൂട്ടത്തിൽ അല്പം മെക്കാനിസത്തിൽ കമ്പമുള്ള ചക്കനോട് ഉപ്പ പറഞ്ഞു. കുഴൽ വീണ്ടും കരയിലേക്ക് വലിച്ചു‌ കയറ്റി ഫൂട്ട് വാൾവ് നന്നാക്കാനുള്ള ശ്രമമായി പിന്നെ... ഈ തിരക്കിൽ അന്നത്തെ സ്കൂളിൽ പോക്ക് ഒഴിവാക്കാൻ പറ്റിയാൽ അതൊരു വലിയ ലാഭം തന്നെ എന്ന കണക്കു കൂട്ടലിലായിരുന്നു ഞാൻ. അതിനിടെ പാര വന്നത് ഞാനറിഞ്ഞില്ല. ചക്കൻ കോമുക്കാനോട് എന്നെ നോക്കി എന്തോ സ്വകാര്യം പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോൾ കോമുക്ക ഉപ്പകേൾക്കുമാറ് ഉറക്കെ ചോദിച്ചു എന്താ കുഞ്ഞാപ്പ്വോ ഇന്ന് സ്കൂളൊന്നൂല്ലേ....പിടിക്കപ്പെട്ട കളളനെപ്പോലെ ഞാൻ ഒന്നു ചമ്മി. അപ്പോഴായിരിക്കും ഉപ്പ അതു ശ്രദ്ധിച്ചിട്ടുണ്ടാകുക... മര്യാദക്ക് സ്കൂളിപൊയ്കോ അതാണനക്ക് നല്ലത് ഉപ്പ കയർത്തു....
ഇനി രക്ഷയില്ല മറ്റുള്ളവരുടെ മുന്നിലിട്ടായാലും ദേഷ്യം വന്നാൽ അടി റെഡിയാണ്.ചക്കനെയും കോമുക്കാനെയും മനസാ പ്രാകിക്കൊണ്ട് ഞാൻ പുറപ്പെട്ടു. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.‌ അടിച്ചു കയറ്റുന്ന വെള്ളം ചാലുകളിലൂടെ കവുങ്ങുകളുടെ ചുവട്ടിലേക്ക് തിരിക്കുന്ന ചക്കന്റെയും ചാത്തന്റെയും കൂടെ ഒരു സ്വതന്ത്രമായ പകൽ ... പിന്നെ എഞ്ചിൻ നിർത്തൽ എന്ന മഹത്തായ കർമ്മം ചെയ്യാനുള്ള അവസരം കുളത്തിലെ വെള്ളത്തിലേക്ക് ഉയരത്തു നിന്നും ചാടി ഒരു കുളി... അങ്ങനെ നഷ്ടങ്ങളുടെ പട്ടിക നീണ്ടു എനിക്കു കരച്ചിൽ വന്നു. ശബ്ദത്തോടെ എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങി. കുഴലിലൂടെ കൊട്ടത്തളത്തിലേക്ക് ചീറ്റി വീഴുന്ന വെള്ളം. ആവെള്ളത്തിൽ കാലും മുഖവും കഴുകി വീട്ടിൽ പോയി പുസ്തകങ്ങളെടുത്ത് പാടത്തു കൂടി റെയിലിന്മേൽ കയറി ധൃതിയിൽ കിഴക്കോട്ട് വിട്ടു. റെയിൽ വേസ്റ്റേഷനിലെ വലിയ ക്ലോക്കിൽ മണി പതിനൊന്നര. വേഗത്തിൽ പോയാലേ രണ്ടാം ഷിഫ്റ്റ് തുടങ്ങുന്ന പന്ത്രണ്ടു മണിക്ക് സ്കൂളിലെത്തൂ.അല്ലെങ്കിൽ ഉപ്പാന്റടുത്തു നിന്നു കിട്ടിയതിന്റെ ബാക്കി ശാരദ ടീച്ചറുടെ കയ്യിൽ നിന്നു വാങ്ങേണ്ടി വരും...

Wednesday, January 16, 2019

ചെട്ട്യാരുടെ മൂരി

ഒരു കാരക്കാടൻ ചൊല്ല് ഓർമ്മവരുന്നു...
പണ്ട് ചെട്ട്യാർ തന്റെ ഇണക്കുട്ടനെയും കൊണ്ട് ചന്തക്കു പോവുകയായിരുന്നു. നല്ല തികവൊത്തകൂറ്റൻ തടിയനും  കരുത്തനുമായവൻ. നാട്ടിലെ ഗോക്കൾക്കെല്ലാം ആശ്രയമായവൻ സുന്ദരൻ. സൂചിക്കൊമ്പുകൾ  ആരെയു ആട്ടിക്കുത്തുന്ന സ്വഭാവം ചെട്ട്യാരോട് നല്ല അനുസരണ. ചെട്ട്യാർ മൂളിയാൽ മാത്രമേ മുട്ടി നികുകയാണെങ്കിൽ പോലും ഏതു ബന്ധത്തിലും ഏർപ്പെടൂ അത്രയ്ക്കു വിധേയൻ.
കയറിന്റെ ഒരു തലക്ക് മൂരിയും മറ്റേതലക്ക് ചെട്ട്യാരും എന്നക്രമത്തിലായിരുന്നു യാത്ര. റെയിലോരത്തു കൂടിയാണ്‌ യാത്ര. കിഴക്കോട്ടു പോയി ഷൊർണൂർ കുളപ്പുള്ളി വഴി വാണിയങ്കുളം എന്നായിരുന്നു ലക്ഷ്യം.
തന്നെക്കാൾ വലിയ കരുത്തനില്ല എന്ന് കരുതിയിരുന്ന മൂരിക്ക് തീവണ്ടിയെ വലിയ പരിചയമില്ലായിരുന്നു. അതാണ്‌ പ്രശ്നമായത്. അധികം പോകുന്നതിനു മുമ്പു തന്നെ മംഗലാപുരത്തേക്കുള്ള മെയിൽ കൂവിയാർത്ത്യു വന്നു. മൂരി വിരണ്ടു ചെട്ടായരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് മെയിലിനെ കുത്താൻ അതിന്റെ മുന്നിലേക്കു ചാടി  എന്നു പറഞ്ഞാൽ മതിയല്ലോ..
വിവരമറിഞ്ഞവരൊക്കെ ചോദിച്ചു  അപ്പൊണ്ണ്യേളേ ചെട്ട്യാര്‌ ണ്ടാർന്നിലേ മൂരിടൊപ്പം...
" ഞങ്ങൾ പറഞ്ഞു മൂരിക്ക് ആയസിനു പൂതില്ലെങ്കിൽ പിന്നെ ചെട്ട്യാരെന്താകാട്ട്വാ"

Image From Google

Sunday, January 6, 2019

ഐ സി യു വിൽ 2001 ജൂൺ 1

അബൂബക്കർ കണ്ണു തുറക്ക് ... നാവു നീട്ട്...അകലെനിന്നെന്നോണം എന്നിലേക്കൊഴുകിവന്ന അനസ്തിഷ്യ സ്പെഷ്യലിസ്റ്റിന്റെ കല്പന ഞാനനുസരിച്ചു.മൗലാനാ ആശുപത്രിയിലെ ശസ്ത്രക്രിയാനന്തര തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയിരുന്ന എന്റെ ശരീരത്തിലേക്ക് എന്റെ പ്രജ്ഞതിരിച്ചിറങ്ങി... നാവുനീട്ടവേ ഞാനറിഞ്ഞു. ല ല ല എന്ന് അതു ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബോധം കെടുത്തവേ ഞാനുരുവിട്ട ഖുർആൻ വചനത്തിന്റെ ബാക്കി. ""ലഹു മാഫിസ്സമാവാത്തി വൽ അർള്........""
പച്ച വസ്ത്രം ധരിച്ച ഡോക്റ്ററും നഴ്സുമാരും... ചില്ലു ജനലിലൂടെ എന്നെ ആകാംക്ഷയോടെ നോക്കിനിൽകുന്ന ബന്ധു മിത്രാദികളുടെ രൂപം‌ മെല്ലെ തെളിഞ്ഞു വന്നു. അവരിൽ പിന്നീട് മരിച്ചു പോയ സെബാസ്റ്റ്യൻ എന്ന കോണ്ട്രാക്റ്ററുമുണ്ടായിരുന്നു. എനിക്ക് കുഴപ്പമൊന്നുമില്ല എന്ന അർത്ഥത്തിൽ ഞാൻ ചിരിച്ചുകൊണ്ട് അവരുടെ നേരെ കൈ വീശി. മുറിയിൽ ഞാൻ ഒറ്റക്കായിരുന്നില്ല. വേറെയും മൂന്ന് നാലുപേരുണ്ടായിരുന്നു. എന്റെ‌നെഞ്ചിലും വയറ്റിലും കാൽമുട്ടിലും പ്ലാസ്റ്ററിട്ടിരുന്നു. പതുക്കെ ഞാൻ പൂർണ്ണ ബോധത്തിലേക്കു തിരിച്ചു വന്നു. കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ശ്രമിക്കയായിരുന്നു ഞാൻ. അങ്ങാടിപ്പുറത്തു നിന്നും ചായകുടിച്ച് കാറിൽ കയറിയതിനു ശേഷമുണ്ടായതൊന്നും എനിക്കോർമ്മ കിട്ടിയില്ല. പിന്നീട് ജീപ്പിൽ വെച്ചും ഓപ്പറേഷനുമുമ്പും ഉണ്ടായ ചില സംഭവങ്ങളുടെ ശിഥിലമായ ഓർമ്മകളൊഴികെ മനസ്സ് ശൂന്യമായിരുന്നു....
പതുക്കെ ഞാനെന്റെ ശരീരത്തെക്കുറിച്ച് ബോധവാനായി. ഇനിയെനിക്ക് പഴയ പോലെ കുന്നുകളും മേടുകളും താണ്ടി നടക്കാൻ കഴിയുമോ. മെല്ലെ ഞാനെന്റെ‌കൈവിരലുകൾ അനക്കി നോക്കി. കുഴപ്പമില്ല പിന്നെ കൈകൾ മടക്കി നോക്കി. പിന്നെ കാൽ വിരലുകൾ തുടർന്ന് പ്ലാസ്റ്റർ ചെയ്ത മുട്ട് പതുക്ക് മടക്കി നോക്കി പിന്നെ കാൽവിരലുകൾ... ഒന്നിനും കാര്യമായ കുഴപ്പമൊന്നുമില്ല. എന്നിൽ നിന്ന് ഒരു ദീർഘശ്വാസം പുറത്തുവന്നു. ഞാൻ പതിയെ പറഞ്ഞു അൽ ഹംദുലില്ലാഹ്. കാൽ മടക്കിയതിന് താമസിയാതെ വന്ന എല്ലുരോഗവിദഗ്ദന്റെ ശാസന കേൾക്കേണ്ടി വന്നു. അദ്ദേഹം പറഞ്ഞു '' ഒരിഞ്ചുകൊണ്ടാണ് നിങ്ങളുടെ കാൽ മുട്ട് രക്ഷപ്പെട്ടത് അല്ലായിരുന്നെങ്കിൽ കാൽ മുട്ട് സ്റ്റിഫ്ഫായി പ്പോയേനേ''..ഒരിക്കൽ കൂടി ഞാൻ ഈശ്വരനെ സ്തുതിച്ചു..
ഡോകറ്റ്ർ പോയി അല്പം കഴിഞ്ഞപ്പോൾ അനുജൻ മണിവന്നു. മകൾക്കും ഭാര്യക്കും കുഴപ്പമൊന്നുമില്ല എന്നറിയിച്ചു. ഞാനവനോടു പറഞ്ഞു ലോറി ഡ്രൈവറെ കുറ്റം പറയണ്ട ഞാൻ ഉറങ്ങിപ്പോയതാകാം. എനിക്കൊന്നും ഓർമ്മയില്ല. അവൻ പോയി വീണ്ടും ഞാനും മറ്റു രോഗികളും ഒരു നഴ്സും തനിച്ചായി. എന്റെ അടുത്ത ബെഡിൽ തടിയനായ ഒരു മനുഷ്യൻ കിടന്നിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് അപകടത്തിൽ പെട്ടതായിരുന്നു. അയാൾ ഉച്ചത്തിൽ നഴ്സിനെ തെറി‌പറയുന്നുണ്ടായിരുന്നു. തെറിയെന്നു പറഞ്ഞാൽ നല്ല പുളിച്ച തെറി.. എനിക്ക് വല്ലാത്ത ലജ്ജതോന്നി... ഞാൻ സിസ്റ്ററെ അടുത്ത് വിളിച്ച് പതിയെ ചോദിച്ചു. ഞാൻ ഇങ്ങനെ വല്ലതും പറഞ്ഞിരുന്നോ?...
അവർ പറഞ്ഞു ബാപ്പ ശാന്തമായി ഇറങ്ങുക യായിരുന്നു. ഒന്നു ഞരങ്ങിയതു പോലുമില്ല... മറുപടി എനിക്കിഷ്ടപ്പെട്ടെങ്കിലും ബാപ്പ എന്ന സംബോധന എനിക്ക് പിടിച്ചില്ല. ഞാൻ പറഞ്ഞു എന്നെ ബാപ്പ എന്നു വിളിക്കരുത്. എന്താ അങ്ങനെ വിളിച്ചാൽ എന്നായി അവൾ. അവൾ വിടാൻ ഭാവമില്ലായിരുന്നു. ഞാൻ പറഞ്ഞു ലോകത്ത് ആരും മറ്റൊരാളെ ബാപ്പ എന്നു വിളിക്കാറില്ല. അങ്കിൾ ഏട്ടൻ സർ എന്നൊക്കെ കേട്ടിട്ടുണ്ട്... ഇത് മലപ്പുറം കാക്കാമാരെ സോപ്പിടാൻ ആശുപത്രി മാഫിയ ഇറക്കിയ ഉഠായിപ്പാണ് എനിക്കതിഷ്ടമല്ല...
പിന്നീട് ആരുമെന്നെ ബാപ്പ എന്നു വിളിച്ചില്ല. ഹെഡ് നഴ്സ് മോനേ എന്നാണു വിളിച്ചത്... അവർ പലതും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. അഡ്മിറ്റ് ചെയ്ത സമയത്ത് ഞാൻ പറഞ്ഞ കാര്യത്തിന്ന് മറുപടിയെന്നോണം അവർ വേണ്ടതു മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അതവർ റിക്കാഡു ചെയ്തിട്ടുണ്ടെന്നും വേണമെങ്കിൽ എനിക്കു കാണാം എന്നും പറഞ്ഞു. ഒരുപാടു ഡോക്റ്റർ മാർ എന്റെയടുക്കൽ വന്നു. എല്ലാവരും വലിയ ബഹുമാനത്തോടെ പെരുമാറി. ഒട്ടൊരതിശയത്തോടെ ഞാനറിഞ്ഞു ആശുപത്രിയിലെത്തിയ സമയത്ത് ഞാൻ പ്രകടിപ്പിച്ച ധൈര്യവും പറഞ്ഞകാര്യങ്ങളും എന്നെ പ്രശസ്തനാക്കിയിരിക്കുന്നു...

Wednesday, January 2, 2019

മുള്ളും പഴം പറിക്കാം

മുളളും പഴം പറിക്കാം...
തറവാടിന്റെ അയൽ പക്കത്തായിരുന്നു അലവിക്കാന്റെ വീട്. അലിവിക്കാന്റെ മകൻ ഹംസു എന്റെ കളിക്കൂട്ടുകാരനായിരുന്നു. മിക്കപ്പോഴും ഹംസുവും കുഞ്ഞാപ്പുട്ടിയും മറ്റു കൂട്ടുകാരും തറവാട്ടിലേക്ക് കളിക്കാൻ വരികയായിരുന്നു പതിവ്.
വിശാലമായപറമ്പിൽ ഞങ്ങൾ കളിച്ചു തിമർത്തു. വളപ്പിൽ നിന്നും പുറത്തു പോകരുത് എന്നായിരുന്നു കല്പന. പലപ്പോഴും ഞങ്ങൾ മുതിർന്നവരുടെ കണ്ണു വെട്ടിച്ച് പുറത്തു കടക്കുമായിരുന്നു. അലിവിക്കാടെ വീട്ടിലേക്കോ ഉസ്സനിക്കാന്റെ വീട്ടിലേക്കോ പോകും. ഒരു മാറ്റം അത്രതന്നെ. ഹംസൂന്റെ അമ്മായിയായിരുന്നു പളളീം താത്ത. എല്ലാവരേയും കുഞ്ഞേ എന്നേ വിളിക്കൂ. ഹംസൂനെ അനുകരിച്ച് ഞങ്ങളും അവരെ അമ്മായീ എന്നു വിളിച്ചു. അമ്മായിക്ക് ഒരു പാട് ആടുകളുണ്ടായിരുന്നു. അവർ എന്നും രാവിലെ ആടുകളേയും കൊണ്ട് കാട്ടിലേക്ക് പോയാൽ വെയിലാറിയിട്ടാണ് മടങ്ങിയെത്തുക. ഒരു ദിവസം റേഷൻ കടയിലേക്ക് അരിയുമായി വന്ന ലോറിയുടെ ഇരമ്പൽ കേട്ട് റോട്ടിലേക്ക് പോയതായിരുന്നു ഞങ്ങൾ... ലോറി കണ്ട് ഞങ്ങൾ തിരിച്ച് ഹംസൂന്റെ വീട്ടിലെത്തി. ആടുകളെയും കൊണ്ട് പള്ളീമ മ്മായി തിരിച്ച് വന്ന നേരമായിരുന്നു. അവർ സ്നേഹ പൂർവ്വം എന്നെ അടുത്ത് വിളിച്ച് കറുത്ത മുണ്ടിന്റെ കോന്തലയിൽ നിന്നും ഒരു പിടി  പഴം എന്റെ കൈയ്യിൽ വെച്ചു തന്നു. മുള്ളും പഴാ തിന്നോളിട്ടോ. എന്റെ കൈകുടന്ന നിറയെ മുന്തിരിയേക്കാൾ അല്പം ചെറിയ കറുത്ത് തുടുത്ത പഴങ്ങൾ. ഞാൻ കരുമുരാ കടിച്ചു തിന്നു ഹൗ നല്ലരുചി. പിന്നീട് അമ്മായിക്ക് ഈ പഴങ്ങൾ കിട്ടുന്ന സ്ഥലത്തെക്കുറിച്ച് ഞാൻ സുന്ദരങ്ങളായ സ്വപനങ്ങൾ കാണാൻ തുടങ്ങി. വിശാലമായ പുൽമേടുകളിൽ വളർന്നു നിൽകുന്ന മരങ്ങളിൽ കുലകളായി കായ്ച്ചു നിൽകുന്ന മുള്ളിൻ പഴം പറിച്ച് തിന്നുകൊണ്ട് രസിച്ചു നടക്കുന്ന ഞാനും കൂട്ടുകാരും....
പിന്നീട് വാടാനാം കുറുശ്ശി സ്കൂളിലേക്ക് പോകാൻ തുടങ്ങിയ ശേഷമാണ് മിള്ളും പഴം എന്റെ സ്വപ്നത്തിലേതു പോലെ മരങ്ങളിലല്ല‌ കുറ്റിച്ചെടികളിലാണ് കായ്കുന്നത് എന്നറിഞ്ഞത്... ജൂൺ ജൂലൈ മാസങ്ങളിൽ പുൽ മേടുകളിൽ വളർന്നുന്നിൽകുന്ന മുള്ളുകളുള്ള‌ കുറ്റിച്ചെടികൾ നിറയെ കായ്ച്ചു നിൽകുന്ന മുള്ളിൻ പഴം പറിച്ച് തിന്ന് വീട്ടിലേക്കു മടങ്ങാറുള്ള സായാഹ്നങ്ങൾ. മുള്ളിൻ പഴം തിരയുന്നതിനിടെ പുല്ലാനിപ്പൊന്തകളിൽ നിന്ന് ചാടിയോടുന്ന മുയലുകൾ... കൊക്കിക്കൊണ്ട് പറന്നു പോകുന്ന ചെമ്പോത്തുകൾ... അപൂർവ്വമായി കാണാറുള്ള കുറുക്കന്മാർ ഉടുമ്പുകൾ ചുരുട്ടപ്പമ്പുകൾ‌ മുതലായ കൂട്ടുകാർ. ഓണക്കാലത്തോടെ കുന്നു നിറയെ‌ പൂത്തു വിലസുന്ന കാശിത്തുമ്പകൾ. ഓണാവധി കഴിയുന്നതോടെ മധുരം നഷ്ടപ്പെട്ട് ഓട്ടപ്പഴങ്ങളായി മാറുന്ന പഴങ്ങൾ. എല്ലാം മധുരമുള്ള ഓർമ്മകളായി. വെയിലിൽ മൂടൽ മഞ്ഞെന്നപോലെ മാഞ്ഞു കൊണ്ടിരിക്കുന്ന സുഖകരമായ ഓർമ്മകൾ..... പത്തമ്പത് വർഷങ്ങൾക്കു ശേഷം വീണ്ടും പ്രഭാത സവാരിക്കായി അതേ കുന്നിൻ പുറം തെരഞ്ഞെടുത്തപ്പോൾ പൊടി പിടിച്ച് മങ്ങിയ ഓർമ്മകളിലൂടെ രസനയിൽ തെളിയുന്ന മുള്ളിൻ പഴത്തിന്റെ രുചി ..
വെറുതെ ഗൃഹാതുരത്വത്തോടെ ഞാൻ പരതി അതിന്റെ ഒരു ചെടിയെങ്കിലും കണ്ടെങ്കിൽ. റബ്ബർ തോട്ടങ്ങൾക്ക് വഴിമാറിയ മേടുകൾ.. പിന്നെ പൊന്തക്കാടുകൾ... മുള്ളിൻപഴച്ചെടികൾ കാണാനേയില്ല. ഞാൻ ഇബ്രാഹീമിനോടു ചോദിച്ചു ""എടോ നമ്മുടെ പണ്ടത്തെ മുള്ളും പഴമൊക്കെ കുറ്റിയറ്റു പോയോ...'' അവനും തിരയാൻ തുടങ്ങി അപ്പോഴിതാ നിൽകുന്നു ഒരുത്തി അകാലത്ത് കായ്ച്ച കുറച്ചു കായ്കളുമായി. എനിക്കു വേണ്ടി മാത്ര മാണെന്നു തോന്നുന്നു അതിലൊന്ന് പഴുത്ത് പാകമായിരുന്നു. ആർത്തിയോടെ അതു പറിച്ചു വായിലിട്ട ശേഷം ഞാൻ ചെടിയുടെ ഫോട്ടോ എടുത്തു. പിന്നീടോർത്തു പഴുത്തത് ഫോട്ടോ എടുത്ത ശേഷംപറിച്ചാൽ മതിയായിരുന്നു.