Saturday, December 19, 2020

എന്റെ സഹവർത്തികൾ


എന്റെ സാമ്രാജ്യത്തിന്റെ വിസ്തീർണ്ണം ഇരുപത്തഞ്ച് സെന്റാകുന്നു. അതിൽ വളർന്നുവന്ന മരങ്ങളെ ഒന്നും മുറിച്ചു മാറ്റാൻ മനാസനുവദിക്കാഞ്ഞതുകൊണ്ട് മരങ്ങൾ വലുതായി. ഒരടുക്കുംചിട്ടയുമില്ലാതെ വളർന്നുവന്നവയും അവയോടൊപ്പം ഞാൻ നട്ടു പിടിപ്പിച്ചവയുമായ മരങ്ങൾ. ചാമ്പകളും  കാരമ്പോളകളും റമ്പുട്ടാനും പേരമരങ്ങളും  കൂടെ വേങ്ങ വാക കഴനി തുടങ്ങിയ കുറേ കാട്ടുമരങ്ങളും. യാതൊരു നിയന്ത്രണങ്ങളു മില്ലാതെ മരങ്ങൾ വളർന്നു വരുന്നത് കാണാനൊരു രസമാണ്‌. അവരും അനുഭവിക്കട്ടേ സ്വാതന്ത്ര്യം. അലങ്കാരച്ചെടികളൊന്നും ഞാൻ നട്ടു പിടിപ്പിച്ചിട്ടില്ല. നിലം കട്ടവിരിച്ച് മൊഞ്ചാക്കിയിട്ടുമില്ല. മനുഷ്യനു കുടിക്കാൻ തന്നെ വെള്ളം കഷ്ടിയാണെന്നിരിക്കെ അലങ്കാരച്ചെടികൾ ധൂർത്താനെന്ന് ഞാൻകരുതി. നാം നട്ടുപരിപാലിച്ചവ ഉണങ്ങിപ്പോകുന്നത് കണ്ട് ദുഖിക്കേണ്ടല്ലോ. 
എന്നെ സ്നേഹിക്കുന്നവർക്ക് ഇതൊന്നും അത്ര ഇഷ്ടമാകുന്നില്ല. സിമന്റുകട്ട പതിക്കാത്ത മിറ്റവും  കൊമ്പുകോതാത്ത മരങ്ങളും ഒക്കെ. ഒരു കാാർഷിക സ്ഥാപനത്തിൽ പണിയെടുത്ത് പിരിഞ്ഞവന്റെ വീട് ഇങ്ങനെ മതിയോ എന്ന്.  എല്ലാം കൂടി കാടുപിടിച്ചു കിടക്കുന്നുവല്ലോ എന്നാണവരുടെ പരാതി. ഏതായാലും  ഒന്നു കോതി വൃത്തിയാക്കിക്കളയാമെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ഇൻശാഅല്ലാഹ് ചെറുതായി ഒരു മഴു പ്രയോഗം വേണ്ടി വരുമെന്നു തോന്നുന്നു. 
പക്ഷേ ഇപ്പോഴത്തെ സ്ഥിതി വളരെ ഇഷ്ടപ്പെട്ടത് രണ്ടു കൂട്ടർക്കാണ്‌‌ നാട്ടിലെ കുട്ടികൾക്കും പിന്നെ അകാശത്തിലെ പറവകൾക്കും. പിന്നെ ചില നാല്കാലികൾക്കും ചാമ്പമരങ്ങളും  കാരമ്പോള മരങ്ങളും പേരമരങ്ങളുമൊക്കെ മനുഷ്യമക്കൾക്കും പറവകൾകും ഒരുപോലെ ഇഷ്ടമായിരിക്കുന്നു. നാട്ടിലുള്ള മിക്ക പക്ഷികളേയും ദിവസത്തിലൊരിക്കലെങ്കിലും വീട്ടിലിരുന്നു തന്നെ കാണാൻ കഴിയുന്നത് സന്തോഷകരമല്ലേ. പക്ഷി നിരീക്ഷണത്തിന്‌ ദൂരെയെങ്ങും   പോകേണ്ട. വരാന്തയിൽ ഇരുന്നാൽ മതി. 
കാക്കക്കൾ സ്ഥിരം  സന്ദർശകരായി രണ്ടു പേരുണ്ട് ഒട്ടൊരു അധികരഭാവത്തിലാണ്‌ പെരുമാറ്റം. വേനൽ കാലത്ത് പിൻ വശത്ത് ചായ്പിൽ വെള്ളം വെച്ചു കൊടുക്കുന്ന പതിവുണ്ട്. മറന്നു പോയാൽ ഒരു പ്രത്യേക സ്വരത്തിൽ  അവ ഞങ്ങളെ വിളിച്ചറിയിക്കുകയും ചെയ്യും അത് പതിവാണ്‌. പിന്നെ ഭക്ഷണത്തിൽ ബാക്കി വരുന്നത് അവർതിന്നുകയും ചെയ്യുന്നു അന്നം പാഴാക്കിക്കളഞ്ഞു എന്ന മനസ്സാക്ഷിക്കുത്തിൽ നിന്നും  മോചനം തത്തകൾ സുന്ദരിമാരും സുന്ദരന്മാരു മായി മൂന്നു നാലു പേരുണ്ട്. സ്ഥിരമായി കാരമ്പോളാ മരത്തിൽ നിന്നും  അതിന്റെ പഴങ്ങൾ തിന്നുക എന്നതാണ്‌ പരിപാടി. കുരുന്നു കായാവുമ്പോഴേക്കും തീറ്റ തുടങ്ങും. അവരുടെ വിഹിതം കഴിഞ്ഞിട്ടു വേണം കായ്കൾ മൂത്ത് പഴുക്കാൻ. അപ്പോഴേക്കും  കുട്ടികളുടെ ഊഴമായി. അതോടെ മിക്കവാറും തീർന്നിരിക്കും. ഉടമസ്ഥന്‌ പുണ്യം ഭാക്കി. ഇടക്ക് ദേഷ്യമൊക്കെ തോന്നും. എന്നിട്ടെന്താ പക്ഷികളൂടെ അത്രപോലും നാണമില്ല കുട്ടികൾക്ക്. ഒരാൾ ഒരു മരം നടുകയും  വളർത്തുകയും ചെയ്താൽ അതിൽ നിന്നുണ്ടാകുന്ന പഴങ്ങളോ തണലോ മറ്റെന്തു ഗുണങ്ങളും  ആരുപയോഗിച്ചാലും  അതിന്റെ പുണ്യം നട്ടയാൾക്കുണ്ട്‌എന്നാണല്ലോ ഗുരു പഠിപ്പിച്ചിരിക്കുന്നത്. 
പിന്നെയുള്ളത് ഒട്ടു മാവിൽ കൂടു കൂട്ടിക്കഴിയുന്ന രണ്ട് വണ്ണാത്തിപ്പുള്ളുകളാണ്‌‌. അവരെക്കൊണ്ട് പ്രത്യേകിച്ച്  ഒരു ശല്ല്യവുമില്ല പുലർച്ചെ എഴുനേറ്റ് ഈണത്തിൽ പാടും എന്ന ഒരു പ്രശ്നമേയുള്ളൂ. എനിക്ക് പാട്ട് ഇഷ്ടവുമാണല്ലോ. ഇടക്ക് രണ്ട് ബുൾബുളുകളേയും കാണാം എവിടെയാണാവോ കൂട് രാവിലേയും വൈകീട്ടും കാണുന്നതുകൊണ്ട് ഇവിടെയെവിടെയോ ഒക്കെത്തന്നെയായിരിക്കും  ബംഗ്ലാവ്‌. പിന്നെ കുറേ പൂത്താംകീരികൾ എന്ന് വിളിക്കുന്ന കരിയിലക്കിളികളാണ്‌. രാവിലെയും വൈകീട്ടുമാണ്‌‌ സന്ദർശനം  ഈ ഗ്രൂപ്പിന്റെ കൂടെ രണ്ട് ഓലേഞ്ഞാലികളും  ആനറാഞ്ചികളും  ഉണ്ട്‌ തെങ്ങോലകളിലും  കറന്റു കമ്പിമേലു മൊക്കെയായി അവരെ കാണാം. ഉപയോഗമില്ലാത്ത കിണറിന്റെ പൊത്തിൽ രണ്ട പൊന്മാൻ മാരും. പേരക്കായിൽ ഭൂരി ഭാഗവും  തിന്നു തീർക്കുക എന്നത് ഇട്ടിക്കുർ എന്നകരയുന്ന കുട്ടുറുവന്മാരാണ്. ഇവർ പേരക്ക മൂത്താലേ വരൂ. കുയിലുകളും പച്ചപ്രാവുകളും  പാടമൊക്കെ തൂർത്തു തീർന്നതിന്റെ ദുഖത്തിൽ പറമ്പുകളിലേക്കു കയറിയ കുളക്കോഴികളും ഒരു കൊക്കും  ഒന്നു രണ്ട് മൈനകളും സന്ദർശകരായിട്ടുണ്ട്. മഞ്ഞക്കിളികളും കാവിപ്പക്ഷിയും പട്ടംപോലെ വാലുള്ള ഒരുത്തനും    അപൂർവ്വമായി വരാറുണ്ട്. അടക്കാ മണിയനും തേൻ കുരുവികളുമുണ്ട്‌... ഞാൻ പറഞ്ഞല്ലോ ബുദ്ധിമാന്മാരായ പൊന്മാൻ ദമ്പതികൾ. അവർ ഒരു മഴക്കാലത്തോടടുപ്പിച്ച് കിണറിന്റെ പൊത്തിൽ മുട്ടയിട്ടു. മഴക്കാലം തുടങ്ങി പൊത്തിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ദിനേന ഉയർന്നു വരുന്ന ജലവിതാനത്തെയും നോക്കി ഞാനും ഭാര്യയും നെടു വീർപ്പിട്ടു. ഒരു രാത്രി മുഴുവനും  മഴപെയ്ത അന്ന് രാവിലെ നോക്കിയപ്പോൾ‌ പൊത്തിൽ വെള്ളം  മൂടിയിരുന്നു. നോക്കുമ്പോൾ‌ ചാവാറായി രണ്ടു ചോരക്കുഞ്ഞുങ്ങൾ പൊങ്ങിക്കിടക്കുന്നു.ഒരു വിധത്തിൽ കഷ്ടപ്പെട്ട് ഞാനവയെ കരക്കുകയറ്റി. പറക്കമുറ്റുന്നതേയുള്ളൂ. ഉയരം കുറഞ്ഞ ഒരു മരക്കൊമ്പത്ത് ഇരുത്തി. പിറ്റേന്ന് ഒന്ന് പറന്ന് പോയി. മറ്റേത് ചത്തു എന്ന് തോന്നുന്നു. പിന്നീട് കിണറീന്‌ നെറ്റിട്ടു പിന്നെ അവയെ കിണറീന്റെ പരിസരത്ത്  കണ്ടിട്ടില്ല. ഇടക്ക് വൈദ്യുതി കമ്പിമേൽ വന്ന് ഇരിക്കുന്നതു കാണാം. 
സ്വതന്ത്രരായ രണ്ട്മൂന്ന് നായ്കളും ഒരു കീരിയും എല്ലാവരേയും ചീത്തപറഞ്ഞുകൊണ്ട് പുരപ്പുറത്തും മരങ്ങളില്മ് ഓടിനടക്കുന്ന രണ്ട്‌മൂന്ന് അണ്ണാന്മാരും ആണ്‌‌ നാല്കാലികളിൽ സഹവർത്തികളായി ഉള്ളത്. രാത്രീഞ്ചരന്മാരായ പാറാൻ വാവൽ പെരുച്ചാഴി മുതലായവരോട് ഒരു പ്രത്യേകലൈനാണ്‌. കൂടുതൽ ശല്ല്യം ചെയ്താൽ പ്രതികരിക്കും എന്നലൈൻ. അല്ലാത്തിടത്തോളം ജീവിച്ച് പൊയ്കോട്ടെ എന്നാണ്‌. മാങ്ങ പേരക്കാ മുതലായവയെല്ലാം യഥേഷ്ടം നശിപ്പിക്കുന്നതിനാൽ എന്റെ മൃദു സമീപനത്തോട് കളത്രം അത്ര യോജിപ്പിലല്ല. വാവലും പാറ്റാടയും പോകട്ടെ പെരുച്ചാഴികളോട് സന്ധി ചെയ്യേണ്ടതുണ്ടോ എന്ന കശ്മല വാദിക്കുന്നു. അഹാരപദാർത്ഥങ്ങൾ പാഴാക്കുന്നവർക്ക് പ്രകൃതി നല്കുന്ന ശിക്ഷയാണ്‌ പെരുച്ചാഴികളും അവയെ പിടിക്കാൻ വരുന്ന പാമ്പുകളും എന്നാണ്‌ എന്റെ സിദ്ധാന്തം. അതുകൊണ്ട് നീ ഭക്ഷണം  കളയുന്നത് നിർത്തുക പെരുച്ചാഴി നാടുവിട്ടുകൊള്ളും എന്ന് ഞാൻ. അണ്ണാന്മാർ ആവശ്യമില്ലാതെ ബഹളമുണ്ടാക്കുന്ന പതിവുണ്ട്. പ്രത്യേകിച്ചു മരങ്ങളിൽ വല്ല പരുന്തോ പ്രാപിടിയനോ വന്നിരുന്നാൽ  പിന്നത്തെ കാര്യം പറയാനില്ല.  കോഴിവളർത്തൽ  ഇല്ലാത്തതുകൊണ്ട് എനിക്ക് കീരിയെക്കൊണ്ട്‌ വലിയ ശല്ല്യമില്ല്ല. മതിലിന്നു മേലെക്കൂടി ചാടി വന്ന് പുതിയ ഒരു ചെരിപ്പ് കടിച്ചെടുത്തുകൊണ്ട്‌ ഓടിയ നായ്കളോട്‌ ഞാൻ മര്യാദക്ക് കാര്യം പറഞ്ഞിട്ടുണ്ട്. ശല്ല്യം ചെയ്താൽ തിരിച്ചടിയുണ്ടാകും മനേകാ ഗാന്ധി വന്നു രക്ഷപ്പെടുത്തും  എന്നൊന്നും വ്യമോഹിക്കേണ്ടാ എന്ന്.  ഓടി ദൂരെപ്പോയി തിരിഞ്ഞു നിന്ന് അവർ മൂക ഭാഷയിലെന്തോ പറഞ്ഞു എനിക്ക് ശരിക്ക് മനസിലായില്ല.. ... കൂടുതൽ വിളയണ്ട ഞങ്ങൾ കേന്ദ്ര സർക്കാർ പരിരക്ഷയിലാണ്‌ എന്നായിരിക്കാം... 

akoyavk@gmail.com

Monday, November 23, 2020

ഒരു വിദ്യാർത്ഥി സമരത്തിന്റെ ഓർമ്മ

ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഏഴ്. ഈയുള്ളവൻ വാടാനാംകുറുശിയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. Premkumar Padinhattimmuri Mozhiyote SG Suresh Kumar Rajendran Rajeevan 
T Kunhiyousuf തുടങ്ങിയവരൊക്കെയായിരുന്നു സഹപാഠികൾ. ഇക്കാലത്താണ് വാടാനാംകുറുശ്ശി സ്കൂളിൽ കെ എസ് യു വിന്റെ യൂണിറ്റ് സ്ഥാപിതമായത്. കോൺഗ്രസ് നേതാവ് യു കെ ഭാസി, ഷണ്മുഖദാസ് മുതലായവർ ഈ ആവശ്യത്തിനായി പലവട്ടം കാരക്കാട്ട് വയ്യാട്ടുകാവിലെ തറവാട്ടിൽ വന്ന് താമസിച്ചതും എന്റെ എളാപ്പമാരായ, ഇമ്പിച്ചിമുഹമ്മദ് ഹംസക്കോയ ചേക്കാമു തുടങ്ങിയവരുമായി കൂടിയാലോചിച്ചിരുന്നതും ഓർമ്മവരുന്നു. ആ പ്രവർത്തനങ്ങൾക്കൊടുവിലാണ് വാടാനാം കുറുശ്ശി യൂണിറ്റ് സ്ഥാപിക്കപ്പെട്ടത് എന്നാണ് ഓർമ്മ. അതോടൊപ്പം പാപ്പിനിശ്ശേരി ശ്രീനിവാസൻ പ്രസിഡന്റും ഹംസക്കോയ സെക്രട്ടറിയുമായി ഒറ്റപ്പാലം താലൂക്ക് യൂണിറ്റും നിലവിൽ വന്നു. അന്ന് വാടാനാംകുറുശിയിൽ പഠിച്ചിരുന്ന കല്ലന്മാർതൊടി സുകുമാരൻ ഹംസക്കോയ മുതലായവരായിരുന്നു സ്കൂൾ യൂണിറ്റിന്റെ സാരഥികൾ 
പി എം വിശ്വനാഥൻ വി കെ ചേക്കാമു ആലിക്കുട്ടി  തുടങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയും. 
ആ വർഷം സ്കൂൾ പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സുകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു. വേണുമാസ്റ്ററുടെ സഹോദരീ പുത്രി അംബികയായിരുന്നു എതിർ സ്ഥാർത്ഥി എന്ന് തോന്നുന്നു. വേണുമാസ്റ്റർ ഒരു ഉറച്ച കോൺഗ്രസ്സ്‌ കാരനായിരുന്നു എങ്കിലും വിദ്യാർത്ഥി രാഷ്ട്രിയത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. 
സഖാവ് ഇ എം എസ് ന്റെ നേതൃത്ത്വത്തിൽ സപ്തകക്ഷി മന്ത്രിസഭ കേരളം വാണിരുന്ന കാലം. നാട്ടിൽ അരിക്ക് വലിയ ക്ഷാമം നേരിട്ടു.‌ റേഷൻ കടവഴികിട്ടുന്ന നാറുന്ന ചാക്കരിയും ഗോതമ്പും നാട്ടിൽ കിലോവിൻ അഞ്ച് പൈസക്ക് കിട്ടിയിരുന്ന പൂളക്കിഴങ്ങ് എന്നറിയപ്പെടുന്ന കപ്പയും തിന്ന് ജനം വിശപ്പടക്കിപ്പോന്നു. അതുപോലും ലഭിക്കാതെ ദിവസങ്ങളോളം തീപുകയാത്ത അടുപ്പുകളും കേരളീയ ഗ്രമങ്ങളിൽ അന്ന് സുലഭമായിരുന്നു എന്നോർക്കണം. കെ കരുണാകരന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇ എം എസ്‌ മന്ത്രിസഭയെ താഴെയിറക്കാൻ കോപ്പുകൂട്ടിയിരുന്ന കാലമായിരുന്നു അത്. അതിന് പ്രധാനകാരണമായി അവതരിപ്പിക്കപ്പെട്ടത് നാട്ടിൽ നടമാടിയിരുന്ന പട്ടിണിതന്നെ. കൂടാതെ മന്ത്രിമാരുടെ പേരിൽ ഉയർന്നുവന്ന അഴിമതിയാരോപണങ്ങളും. മന്ത്രിമാരിൽ പലരും അഴിമതിയാരോപണങ്ങൾക്ക് വിധേയരായി. ഇന്നത്തെ അഴിമതികൾ വെച്ച് നോക്കുമ്പോൾ അവയെല്ലാം വെറും നിസ്സാരമായിരുന്നു എന്നത് വേറെ കാര്യം. നാട്ടിൽ പല രൂപത്തിൽ സമരങ്ങൾ അരങ്ങേറി കൂട്ടത്തിൽ കെ എസ്‌ യു വിന്റെ വകയായി കേരളത്തിന്റെ വിവിധയിടങ്ങളിൽ വിദ്യാർത്ഥിസമരവും ഉണ്ടായി. ഇക്കൂട്ടത്തിൽ വാടാനാംകുറുശ്ശി ഹൈസ്കൂളിലും സമരം നടന്നു…
സമരത്തിന്റെ അന്ന് കുട്ടികളോടെല്ലാം പഠിപ്പുമുടക്കി പുറത്തിറങ്ങാൻ നേതാക്കന്മാർ ആഹ്വാനം ചെയ്തു. എങ്കിലും നടാടത്തെ സംഭവമായതുകൊണ്ടാകാം പേടികാരണം കുട്ടികളാരും ക്ലാസ് വിട്ട് ഇറങ്ങിയില്ല…
അവേശം മൂത്ത് നേതാക്കന്മാർ ഹെഡ് മാസ്റ്ററുടെ ഓഫീസിനു മുന്നിൽ‌ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ആരും പുറത്തിറങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഹംസക്കോയ ലോങ്ങ് ബെല്ലടിച്ചു. അത് കേട്ടതോടെ കുട്ടികൾ പുറത്തിറങ്ങി. നേതാക്കന്മാർ കുറേ നേരം ഹെഡ് മാസ്റ്ററെ ഘൊരാവോ ചെയ്ത് മുദ്രാവാക്യം വിളിച്ചതോടെ സ്കൂൾ വിടുകയും ചെയ്തു…
അന്ന് അങ്ങനെ നേരത്തെ വീട്ടിൽ ചെന്ന് കയറിയ എന്റെ സഹപാഠി സുരേഷിനോട് അച്ഛൻ ഗുരുക്കൾ മാസ്റ്റർ ചോദിച്ചു ങൂം എന്തെടാ ഇന്ന് നേരത്തെ. ഇന്ന് സ്കൂളിൽ സമരമായിരുന്നു. ഹെഡ്മാഷെ ഘൊരാവോ ചെയ്തു. 
എന്നാൽ നീ ഇങ്ങോട്ട് മാറി നിൽക്ക് നിന്നെ ഞാൻ ഘൊരാവോ ചെയ്തിരിക്കുന്നു. സുരേഷിന് ഒരുപാട് നേരം വീട്ടിന്റെ വരാന്തയുടെ മൂലയിൽ നിൽക്കേണ്ടി വന്നു. അമ്മ പാറുക്കുട്ടിട്ടീച്ചറുടേയോ നിവേവദനങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ല എന്നും അവസാനം അതുവഴിവന്ന രാമകൃഷ്ണൻ മാസ്റ്ററുടെ അപേക്ഷയിലാണ് സുരേഷിന് വീട്ടിൽ കയറിപ്പറ്റാൻ കഴിഞ്ഞത് എന്നുമാണ് ചരിത്രം...

നടാടത്തെ സംഭവമായതുകൊണ്ട് അദ്യാപകരും രക്ഷിതാക്കളും ഇളകിവശായി. അച്ചടക്കാരാഹിത്യം പൊറുപ്പിച്ചാൽ സ്കൂളിന്റെ അച്ചടക്കം തകർന്ന് തരിപ്പണമാകും എന്ന് നിരീക്ഷിക്കപ്പെട്ടു. 
ലോംഗ് ബെല്ലടിച്ച് സ്കൂൾ വിട്ടതിന്റെ ഉത്തരവാദിത്വം ഹംസക്കോയക്ക് ആയതുകൊണ്ട് അദ്ദേഹത്തെ അച്ചടക്ക നടപടിക്ക് വിധേയനാക്കണം എന്ന് തീരുമാനിക്കപ്പെട്ടു. അതുപ്രകാരം, നാട്ടുകാരനായ നാരായണൻ നമ്പൂതിരി മാസ്റ്റർ ഹംസക്കോയയുടെ രക്ഷിതാവായ വയ്യാട്ടുകാവിൽ കുഞ്ഞഹമ്മദിനെ(എന്റെ പിതാവ്) വിവരമറിയിച്ചു. പ്രശ്നം തീരാതെ ഹംസക്കോയയെ ക്ലാസിൽ കയറ്റുകയില്ല എന്നായിരുന്നു തീരുമാനം. അവസാനം അന്നത്തെ കെ എസ്‌ യു സംസ്ഥാന പ്രസിടന്റ് ഉമ്മൻ ചാണ്ടി എ ഐ സി സി അംഗമായിരുന്ന പുലമന്തോൾ കാരൻ എൻ അബൂബക്കർ സാഹിബിനെ മധ്യസ്ഥനായി നിശ്ചയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഹംസക്കോയ ലോംഗ് ബെല്ലടിച്ചതും ഹെഡ് മാസ്റ്ററെ അനുസരിക്കാതിരുന്നതും തെറ്റാണെന്ന് സമ്മതിച്ചതോടെ പ്രശ്നം രമ്മ്യമായി അവസാനിച്ചു...

ഇത് എന്റെ സ്മരണകളിൽ നിന്നാണ്. അരനൂറ്റാണ്ട് പഴക്കമുള്ള മങ്ങിയ ചിത്രങ്ങൾ...ചിലപ്പോൾ ചിലതെല്ലാം വിട്ടു പോയിരിക്കാം. ഓർമ്മപ്പിശകുകളും സ്വാഭാവികം...

Monday, October 19, 2020

ഉക്കുറു ഔല്യാനെ ഏറ്റിയപോലെ

കാരക്കാട്ട് കാർ ഉക്കുറു ഔല്യാനെ ഏറ്റിയപോലെ  എന്നാണ് ചൊല്ല്.  ഈ  പഴഞ്ചൊല്ലിന്റെ ഉൽപ്പത്തിയാകുന്നൂ കഥാബീജം. അതിനു മുമ്പ് എന്റെ അമുസ്ലിം  സഹോദരന്മാരുടെ അറിവിനായിപ്പറയട്ടേ ഔലിയ എന്നാൽ ദിവ്യനാകുന്നു അല്ലെങ്കിൽ  സിദ്ധൻ. ആധുനിക വ്യവഹാരങ്ങളിൽ ഇവർ ആൾ ദൈവം എന്നറിയപ്പെടുന്നു. സാധാരണ  മനുഷ്യർക്ക് ഈശ്വരൻ നിശ്ചയിച്ച പല്ല് തേപ്പ് കുളി മുതൽ നമസ്കാരം നോമ്പ്  സക്കാത്ത് എന്നിത്യാദി കടമകളൊന്നും ബാധകമല്ലാത്ത ഇക്കൂട്ടർ മാപ്ലാർക്ക്  ഔല്യയും അല്ലാത്തവർക്ക് സിദ്ധനോ ആൾ ദൈവമോ ഒക്കെയാകുന്നു എന്ന് ചുരുക്കം.  ഇവർക്ക് ജാതി മത ബേധങ്ങളൊന്നും ഇല്ലാ...
പണ്ടൊക്കെ എന്ന് വെച്ചാൽ  സലാത്തുകൾ ശേഖരിച്ച് വാട്സപ്പിലൂടെ മദീനയിലേക്കയക്കലും, ഇരുപത്തേഴാം രാവിന്  പാടത്തേക്കിറങ്ങി കൂട്ടപ്രാർത്ഥന നടത്തലും നബിദിനത്തിന്ന് വീട്ടുകൾതോറും  ചെന്നുള്ള മൊബൈൽ പ്രാർത്ഥനയും ഒക്കെ തുടങ്ങി വെക്കുന്നതിന്ന് വളരെ മുമ്പ്   ഗ്രാമത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഔല്യാക്കന്മാരായിരുന്നു  ഗ്രാമത്തിന്റെ ചൈതന്യം. അവരുടെ വെളിപാടുകളും കറാമത്തുകളും അന്നത്തെ  ഗ്രാമത്തിൽ ദീനിയായ ചൈതന്യം നിലനിർത്തി. ഔല്യക്കന്മാർ അവർ പടച്ചവന്റെ  അടുത്ത ആളുകളാണെന്നും അത്രക്കങ്ങ് അടുപ്പം സിദ്ധിച്ചിട്ടില്ലാത്ത  ഞങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ള വിധി വിലക്കുകളൊന്നും അവർക്ക്  ബാധമമല്ല എന്നും ഞങ്ങൾ ബലമായിത്തന്നെ വിശ്വസിച്ചു. അതുകൊണ്ട് അവർ പള്ളിയിൽ  വരാത്തതോ നോമ്പുകാലത്ത് വെറ്റിലമുറുക്കി ഗ്രാമത്തിലൂടെ ഉലാത്തുന്നതോ  നോമ്പിന് കുട്ടന്റെ പീടികയിൽ കയറി ചായ കുടിക്കുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമായില്ല. ഞങ്ങൾ അതിനപ്പുറവും  ചിലതും ചില ഔലിയാക്കന്മാരെപറ്റി കേൾക്കുകയുണ്ടായി പക്ഷേ ഞങ്ങൾ ഗീബത്ത്  (പരദൂഷണം) ഇഷ്ടപ്പെടാത്തവർ  അതൊന്നും ഗൗനിക്കാറേഇല്ല...അല്ലെങ്കിലും ഒരാൾ  തന്റെ ഭാര്യയെ മടുത്തപ്പോൾ മുത്തലാഖ് ചൊല്ലിയെങ്കിൽ‌ അതിന് ഔലിയാനെ കുറ്റം  പറഞ്ഞിട്ടെന്താ കാര്യം. പടച്ചോനേറ്റ് അടുത്തോരെപ്പറ്റി നൊനാമ്പ്രം പറഞ്ഞാ  പടച്ചോൻ പൊറുക്ക്വോ? . വെള്ളിയാഴ്ച ജുമഅക്ക് ഇറങ്ങിയവന്റെ തലയി  ആകാശത്തുകൂടി പോയ കാക്ക കൃത്യമായി തൂറിയതും വസ്ത്രം മാറാൻ മടങ്ങിച്ചെന്ന  അദ്ദേഹം വീട്ടിനകത്ത് വീടരെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഔലിയാനെ കണ്ടതും  ഒക്കെ വേണ്ടുകകൾ എന്ന് വെച്ച് മിണ്ടാതിരിക്കാതെ വലിയ കാര്യമാക്കേണ്ട വല്ല  കാര്യവുമുണ്ടോ.... 
ങാ അതൊക്കെ പോകട്ടെ അത് ഞങ്ങടെ മാലീസൗല്യാടെ കഥയാണ്...പറഞ്ഞ് തുടങ്ങിയത് ഉക്കുറു ഔല്യാടെ കഥയാണല്ലോ...
എല്ലാ  ദിവ്യന്മാരും ഗ്രാമത്തിൽ പെട്ടന്നങ്ങ് പ്രത്യക്ഷപ്പെടലായിരുന്നു പതിവ്.  എന്നാൽ ഉക്കുറൗല്യാനെ ഗ്രാമത്തിലെ ഇടയ ബാലർ കണ്ടെത്തുകയായിരുന്നു.  ഗ്രാമത്തിലെ കുട്ടികൾക്ക് ഓപ്ഷൻ രണ്ടായിരുന്നു. ഒന്നുകിൽ സ്കൂളിൽ പോവുക  അല്ലെങ്കിൽ ആടിനെ മേക്കാൻ പോവുക. സ്കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടം കുറേകൂടി  സ്വാതന്ത്ര്യം ലഭിക്കുന്നത് ഇടയവൃത്തിയായതുകൊണ്ട് കുട്ടികൾ അത് ഓപ്റ്റ്  ചെയ്തുവന്നു...
 നിർബന്ധിച്ച് സ്കൂളിലയക്കപ്പെട്ട അപൂർവ്വം ചിലർ  സർവ്വതന്ത്ര സ്വതന്ത്രരായ ഈ കൂട്ടുകാരെക്കുറിച്ച് വലിയ അസൂയയിലായിരുന്നു  എന്നാണ് ചരിത്രകാരന്മാർ പറയുന്നത്..
 ഗ്രാമത്തിന്റെ തെക്ക് ഭാരതപ്പുഴ  കിഴക്ക് ചേരിക്കല്ല്, അവിടം മുതൽ  വടക്ക് കാലൻ കുളംവരെ ഉയർന്ന് നിൽകുന്ന  മൊട്ടക്കുന്നുകൾ.‌ പടിഞ്ഞാറ് കൊണ്ടുക്കര പാടശേഖരം അങ്ങ പാമ്പാടിതൊട്ട്  ഭാരതപ്പുഴവരെ. ഇതിൽ വടക്ക് വശത്തെ  കുന്നുകളായിരുന്നു ഇടയ ബാലന്മാരുടെ  വിഹാര ഭൂമിക. ഇതിന്റെ വടക്ക് കിഴക്കേ കോണിലെ കുന്നിൻ മുകളിൽ പരന്ന്  കിടക്കുന്ന പീഢഭൂമിയുടെ പേരാകുന്നു തിലാമുറ്റം.  അതിന്റെ കിഴക്കേചെരുവിൽ  ഒരിക്കലും വറ്റാത്ത ഒരു ഉറവയുണ്ട്. ഒരു പാറയുടെ വിള്ളൽ പോലെ  കുന്നിനകത്തേക്ക് നീണ്ടു കിടക്കുന്ന ചെറിയ ഒരു കുഴിയിൽ ഒരിക്കലും വറ്റാത്ത  തണുത്ത തെളിനീർ. ആടു മേക്കാൻ വരുന്നവരും വിറകെടുക്കാൻ വരുന്നവരുമൊക്കെ  കൈക്കുടന്നയിൽ കോരിക്കുടിച്ച് ദാഹമകറ്റുന്ന തീർത്ഥം. ഒരു ദിവസം ആടു മേക്കാൻ  ചെന്ന കുട്ടികൾ വെള്ളം കുടിക്കാൻ ചെന്നപ്പോളാണത് കണ്ടത് ഉറവയുടെ അടുത്ത്  ചവതമരങ്ങളുടെ തണലിൽ ഒരാളിരിക്കുന്നു. ചെറിയ ഒരൊറ്റമുണ്ട് അരയിൽ  ചുറ്റിയതൊഴിച്ചാൽ വേറെ നൂൽ ബന്ധമില്ല. നിർബന്ധമുള്ളവർക്ക് അർദ്ധനഗ്നനായ  ഫക്കീർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രൂപം. ആരെന്ത് ചോദിച്ചാലും  മിണ്ടാട്ടമില്ല. കുട്ടികൾ പറഞ്ഞ് മുതിർന്നവരറിഞ്ഞു.‌ പലരും കാണാൻ ചെന്നു.  വേഷം കൊണ്ടും മൗനം കൊണ്ടും ഭക്തന്മാർക്ക് കാര്യം വേഗം മനസിലായി. സംഗതി ആൾ  ദിവ്യനാകുന്നു. ഉടനെ ചിലർ ഭക്ഷണമെത്തിച്ചു. ദിവ്യനെ പരിചരിക്കാൻ തുടങ്ങി.  ക്രമേണ സന്ദർശകർ കൂടി. എല്ലാവരും ആവലാതികൾ ബോധിപ്പിക്കാൻ തുടങ്ങി.  ബോധിപ്പിച്ചവർക്കൊക്കെ അദ്ദേഹം മരുന്നുകൾ കൊടുത്തു. മുന്നിൽ കണ്ട ചെടികളുടെ  ഇലകൾ തന്നെയായിരുന്നു മരുന്ന്...
 
നാല് ദിവസം കൊണ്ട് തെക്കേ  തലക്കലും ചേരിക്കല്ലിന്മേലും കൊള്ളിപ്പറമ്പത്തും ഗണപത്യേം കാവിലുമെല്ലാം  സംഗതി മശ്ഹൂറായി.... രോഗം മാറിയവരും വീണു പോയ മുതൽ കിട്ടിയവരും നാട് വിട്ട്  പോയ മകൻ തിരിച്ചെത്തിയ വരുമൊക്കെയായി ദിവ്യാത്ഭുതങ്ങൾക്ക് സാക്ഷികളേറെ...  ദിവ്യനെ ഇങ്ങനെ കാട്ടിൽ വിട്ടാൽ പറ്റില്ലല്ലോ അനുഗ്രഹം  നാട്ടിലെത്തിക്കുകയാണെങ്കിൽ വലിയ പുണ്യമായിരിക്കും എന്ന് കരുതി അദ്ദേഹത്തെ  പതുക്കെ നാട്ടിലേക്ക് കൊണ്ടു പോകാൻ ഭക്തന്മാരിൽ ചിലർ കച്ചകെട്ടി... 
  ഒരു ദിവസം പുലർച്ചെ ജന സഞ്ചാരം തുടങ്ങുന്നതിന്ന് മുമ്പ് തന്നെ അവർ  തുലാമിറ്റത്തെത്തി. ദിവ്യന്‌ അന്നപാനീയങ്ങളെത്തിച്ചു കൊടുക്കുന്ന നിഷ്കളങ്ക  ഭക്തർ സ്ഥലത്തെത്തും മുമ്പ് ഔല്യാനെ പൊക്കണം എന്നായിരുന്നു പരിപാടി.   പതിവു പോലെ മരച്ചുവട്ടിൽ പത്മാസനത്തിലിരിപ്പുണ്ട് ദിവ്യൻ. അവർ ചെന്ന്  ഔല്യാനെ വിളിച്ചു. ണീക്കിൻ ഉപ്പാപ്പ ഞമ്മക്ക് ഒർ വൈക്ക് പോകാനുണ്ട്. ഔല്യ  കേട്ടം ഭാവം നടിക്കുന്നില്ല എഴുന്നേല്ക്കുന്നുമില്ല. പിന്നെ പതുക്കെ ചെന്ന്  പിടിച്ചെണിപ്പിക്കാനായി ശ്രമം. അപ്പോഴാണ്‌ സംഗതി മനസിലാകുന്നത്.ഔല്യാന്റെ  അരക്ക്ന്ന് കീഴ്പോട്ട് തളർന്നതാണ്‌ എന്ന്. ഭക്തൻ മാരുടെ വീടുകൾ തോറും  ദിവ്യനെ കൊണ്ട്‌നടന്ന് ബർക്കത്ത് വിറ്റ് കാശാക്കാനായിരുന്നല്ലോ പദ്ധതി.  അതിൽ നിന്ന് പിറകോട്ട് പോകാൻ അവരേതായാലും തയ്യാറായില്ല. ഔലായാനെ ചുമക്കാം  എന്നായി സംഘം. അങ്ങനെ അവർ ദിവ്യനേയും ചുമലിലേറ്റി യാത്രയായി.  കുണ്ടനിടവഴികളിലൂടെ രാജ വീഥിയിലിറങ്ങി പടിഞ്ഞാട്ട് വെച്ചു.   നാലാള്‌ കൂടുന്ന കവലയായ ഗണപതിയൻ കാവായിരുന്നു ലക്ഷ്യം.ആദ്യം ചുമന്നവൻ വിയർത്ത് കുളിച്ചപ്പോൾ രണ്ടാമൻ പിന്നെ  മൂന്നാമൻ അങ്ങനെ മാറി മാറി നാലമത്തവൻ. വഴിക്ക് പല ഭക്തർക്കും ദർശനം നല്കി  ഗണപതിയൻ കാവിലെത്തിയപ്പോഴേക്കും  നേരം നട്ടുച്ച. നാലു പുറവും ആളു കൂടി.  ദിവ്യന്റെ മഹത്വം പ്രകീർത്തിക്കാൻ തുടങ്ങി ....  അപ്പോഴാണ്‌ അത്യാഹിതം  സംഭവിച്ചത്. വാണിയംകുളം ചന്തയിൽ നിന്നും പെരുമ്പിലാവ് ചന്തയിലേക്ക്  കന്നുകളെ കൊണ്ടു പോകുന്ന തൃശൂര്കാരൻ നസ്രാണി അന്തോണിച്ചനും കൂട്ടരും അവരുടെ  കാലികളുമായി ആവഴിവരുന്നു. കാഴ്ചകണ്ട നസ്രാണി കാര്യമന്വേഷിച്ചു. മേത്തന്റെ   ചുമലിലിരിക്കുന്ന മഹാൻ വലിയ ദിവ്യനാണെന്നും എന്ത് പറഞ്ഞാലും ഫലിക്കും  എന്നു മൊക്കെ കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് വർണ്ണിച്ചു. പുണ്യവും  പണവും എവിടെന്നായാലും ആരുടേതായാലും കളയരുത് എന്ന് തൃശ്ശിവപ്പേരൂർ  തത്വത്തിൽ വിശ്വസിക്കുന്ന അന്തോണിക്ക് ഹരം കയറി.  എന്നാപ്പിന്നെ ആ  മുഖമൊന്ന് കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ച് അന്തോണി ദിവ്യന്റെ  മുന്നിലെത്തി..... ദിവ്യന്റെ മുഖം കണ്ടതും അന്തോണിയൊരു ചോദ്യം ....
അല്ലെടാ  ദ് മ്പടെ ഉക്കുറ്വല്ലേന്ന്....അതും ചോദിച്ച് ചേട്ടനും കൂട്ടരും   കന്നുകളേയും കൊണ്ട്  സ്ഥലം വിട്ടു. അപ്പഴാണ്‌ നമ്മുടെ ഭക്തന്മാർക്ക് കാര്യം  പിടികിട്ടിയത്.ഈ വെയിലും കൊണ്ട് തങ്ങളേറ്റിക്കൊണ്ട് നടക്കുന്നത്  തൃശൂരങ്ങടിയിൽ ഇരുന്നു നിരങ്ങി ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന  ഉക്കുറുവിനെയാണ്‌എന്ന് ... 
പിന്നെ താമസിച്ചില്ല ദിവ്യനെ പാതവക്കിൽ  കല്ലന്മാർതൊടീക്കർ സ്ഥാപിച്ച കരിങ്കല്ലത്താണിമേൽ ഇറക്കി വെച്ച് ഭക്താന്മാർ  സ്ഥലം വിട്ടുഎന്നാണ്‌ ചരിത്രം പറയുന്നത്... നട്ടുച്ചയായിരുന്നു.  കരിങ്കല്ലത്താണി വെയിലേറ്റ് പതച്ചിരുന്നു എന്നതൊന്നും അവർക്ക്  പ്രശ്നമായില്ലത്രേ...  ആള്‌ ദിവ്യനാണല്ലോ... വലിയ ചൂടൊന്നും പ്രശ്നമാകില്ല  എന്ന് അവർ കരുതിക്കാണും .... ആര്‌ ദിവ്യനെ എടുത്ത്  താഴെ ഇറക്കിയെന്നോ  അദ്ദേഹമെങ്ങനെ സ്ഥലം വിട്ടു എന്നോ ഒന്നും ചരിത്രത്തിൽ കാണുന്നില്ല.  കാരക്കാട്ടുകാർ ഉക്ക്‌റൂനെ ഏറ്റിയപോലെ എന്ന് ചൊല്ലിന്‌ ജന്മം ലഭിച്ചേടത്ത്  ചരിത്രം അവസാനിക്കുന്നു.

Tuesday, September 29, 2020

സീതാപഹരണങ്ങൾ

"പ്രണയം നടിച്ച് ജിഹാദ്
 മാരീചനായി വരുന്നു കുഞ്ഞുങ്ങളേ…
കരുതുക, കരുതുക, കരുതിയിരിക്കുക
കുരുതിയായിത്തീരാതെ കരുതിയിരിക്കുക..."
ഇടത് വിപ്ലവകവി വയലാർ ശരത് ചന്ദ്രവർമ്മ എഴുതി  അനിൽ പനച്ചൂരാൻ ബി ജെ പി യുടെ  ജനരക്ഷായാത്രക്ക്  വേണ്ടി ആലപിച്ച  വരികൾ.....
മാരീചൻ എന്നാലാരാ...കാക്കാ പണ്ഡിതന്മാർക്ക് വല്ലതും പിടികിട്ട്യോ...
നമ്മുടെ രാമന്റെ ഭാര്യ സീതയെ അറിയ്വോ?. അവരൊന്നിച്ച് കാട്ടിൽ കഴിയേണ്ടി വന്നകാലം. രാവണന്ന് സീതിയെ കട്ടുകൊണ്ടു പോകാനുളള പൂതി കലശലായി. പറഞ്ഞിട്ടെന്താ...ഒന്നൊറ്റക്ക് കിട്ടണ്ടേ, എപ്പൊ നോക്ക്യാലും സീതയുടെ കൂടെ രാമനുണ്ടാകും.  പരിസരത്ത് ചുറ്റിയും പറ്റിയും ലക്ഷ്മണനും... ഇവരെ സീതയുടെ പരിസരത്തു നിന്നകറ്റിയാലേ രാവണന്റെ പദ്ധതി വിജയിക്കൂ. പല പണിയും നോക്കി ഉരലുഴിഞ്ഞിട്ട കോഴിയേപോലെ എപ്പോഴും രാമൻ കൂടെ. പർണ്ണശാലയുടെ പരിസരത്ത് കാവലാളായി ലക്ഷ്മണനും. അവസാനം രാവണനൊരു വേലയൊപ്പിച്ചു. തന്റെ പരിചാരകനായ മാരീചൻ എന്ന രാക്ഷസനെ ഒരു പുളളി മാനിന്റെ വേഷത്തിൽ കാട്ടിലേക്കയച്ചു.... വളളിക്കുടിലിന്റെ അടുത്ത് മേഞ്ഞു നടക്കുന്ന മാനിനെകണ്ട് സീതക്ക് കൗതുകമോ കൊതിയോ  തോന്നുന്നു. പിടിച്ച് കൊടുത്തേ പറ്റൂ എന്ന് വാശി. അതു പിന്നെ അങ്ങനെയാണല്ലോ....
രാമൻ ലക്ഷ്മണനെ സീതക്ക് കാവൽ നിർത്തി അമ്പും വില്ലുമെടുത്ത് മാനിന്റെ പിറകേ കൂടി. എയ്തു പിടിക്കാനുള്ള ശ്രമത്തിൽ നിന്നും വളർത്താനല്ല തിന്നാനായിരുന്നൂ എന്നു വേണം ഊഹിക്കാൻ. ദൂരെയെത്തി കാണാമറയത്തെത്തി. രാമൻ അമ്പെയ്തു. അമ്പുകൊണ്ട മാരീചൻ രാമന്റെ ശബ്ദത്തിൽ നിലവിളിച്ചു. രാമനപകടം പറ്റി എന്ന് വിശ്വസിച്ച സീത ഉടൻ ചെന്ന് രാമനെ സഹായിക്കാൻ ലക്ഷ്മണനോട് 
ആവശ്യപ്പെടുന്നു. ഒരുകാരണവശാലും സീതയെ വിട്ടു പോകരുത് എന്ന ആജ്ഞ ഓർത്ത് പോകാൻ മടിച്ച ലക്ഷ്മണനെ സീത ശാസിച്ച് അയക്കുന്നു. സീത ഒറ്റക്കായ തക്കത്തിന്ന് രാവണൻ സീതയെ റാഞ്ചി ലങ്കയിലേക്ക് പ റക്കുകയും ചെയ്യുന്നു. 
ഇപ്പോ മനസിലായോ വിപ്ലവ കവിതയുടെ സാരം....

Sunday, September 27, 2020

ഒരു സിനിമയുടെ ഓർമ്മ

കൗമാരം. അപൂർവ്വമായി വീണുകിട്ടുന്ന അവസരങ്ങളിൽ കാണുന്ന ഒരു സിനിമയായിരുന്നു മുഖ്യ നേരം പോക്ക്. പ്രത്യേകിച്ചും വായിച്ച നോവലുകൾ സിനിമയായി ഇറങ്ങുമ്പോൾ അതു കാണാൻ കഴിയുക വലിയ സന്തോഷമായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് പണി തീരാത്ത വീട്...ഈ നോവൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ വായിച്ചിരുന്നു. സിനിമ ഒരു സ്വപ്നമായി കൊണ്ടു നടന്ന കാലം, വായിക്കുന്ന കഥകളൊക്കെ സിനിമയാകുന്നതും സ്വപനം കണ്ടു. അങ്ങനെയിരിക്കെയാണ് 1972 ൽ സേതുമാധവന്റെ സംവിധാനത്തിൽ ആ പടം ഇറങ്ങിയത്. അന്ന് പട്ടാമ്പിയിലോ ഷൊർണ്ണൂരിലോ സിനിമയെത്താൻ കാലം പിടിക്കും. തൃർശൂരും പാലക്കാടുമൊക്കെ കുറെ ഓടിയിട്ടു വേണം ഇങ്ങെത്താൻ. അങ്ങനെ എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു പട്ടാമ്പി അലക്സിൽ പടം എത്തിയത്.‌ കാണാൻ വലിയ ആശ. കയ്യിലാണെങ്കിൽ ഒരു ചില്ലിക്കാശില്ല. എന്താണൊരു വഴിയെന്നാലോചിച്ചപ്പോൾ അലിക്കാക്കാനെ ഓർമ്മ വന്നു. മൂപ്പരെ ഒന്ന് കണ്ട് നോക്കാമെന്നായി. പ്രാരബ്ദമൊക്കെയുണ്ടെങ്കിലും ഇടക്കൊക്കെ അദ്ദേഹം എന്നെ സിനിമക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. അദ്ദേഹമന്ന് റേഷൻ കട നടത്തുകയായിരുന്നു. സഹായിയായി മീതുട്ടിക്കയും.... അങ്ങനെ അദ്ദേഹത്തെ റേഷൻ കടയിൽ ചെന്ന് കണ്ടു. കടയിൽ വലിയ തിരക്കില്ലാത്ത ദിവസം അദ്ദേഹം കാർഡുകൾ ചേർക്കുന്ന മുറക്ക് മീതുട്ടിക്ക തൂക്കിക്കൊടുക്കുന്നു. ഞാനല്പനേരം അടുത്ത് ചെന്ന് നിന്നിട്ട് പറഞ്ഞു " അലിക്കാക്കാ അലക്സിൽ  പണിതീരാത്ത വീട് വന്നിട്ടുണ്ടത്രേ" ഉഗ്രൻ കളർ പടമാണ്. എന്റെ കയ്യിലാണെങ്കിൽ ഒരു ചില്ലിക്കാശില്ല എന്തു ചെയ്യും. അവതരണം മൂപ്പർക്ക് ഇഷ്ടപ്പെട്ടു ചിരിച്ചിട്ട് പറഞ്ഞു. നിക്ക് നമുക്ക് വഴിയുണ്ടാക്കാം... 
അഞ്ചരക്ക് പടിഞ്ഞാറോട്ടുള്ള പാസഞ്ചർ ബ്ലാക്കായപ്പോൾ കാര്യങ്ങൾ മീതുട്ടിക്കാനെ ഏല്പിച്ച് ഞങ്ങളിറങ്ങി. വണ്ടി സമയത്തിനുതന്നെ എത്തി. പട്ടാമ്പിയിലിറങ്ങി റെയിൽ മുറിച്ച് കടന്ന് മാർക്കറ്റ് റോഡിലൂടെ മേലേ പട്ടാമ്പിയിലേക്ക് നടന്നു. അന്നത്തെ ഓലമേഞ്ഞ അലക്സ് ടക്കീസിലെത്തിയപ്പോൾ ടിക്കറ്റ് കൊടുക്കാൻ തുടങ്ങുന്നതേയുള്ളൂ... അദ്ദേഹം തന്ന പൈസ കൊണ്ട് ഞാൻ ടിക്കറ്റെടുത്തു. നസീറും നന്ദിതാബോസും ഗോവിന്ദൻ കുട്ടിയും ബഹദൂറും റോജാരമണിയും ജോസ്പ്രകാശും ആലും മൂടനും ഒക്കെ അഭിനയിച്ച വർണ്ണ ചിത്രം. അന്ന് കളർപടങ്ങൾ അപൂർവ്വമായിരുന്നു. സർവ്വോപരി എം എസ്‌ വിശ്വനാഥന്റെ സംഗീതം നൽകിയ മനോഹരങ്ങളായ ഗാനങ്ങൾ. അതിൽ അദ്ദേഹം തന്നെ ആലപിച്ച കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ എന്ന ഗാനം അതി ഗംഭീരമായിരുന്നു... കൂടാതെ അണിയം അണിയം പൊയ്കയിൽ .. സുപ്രഭാതം.. കാറ്റുമൊഴുക്കും കിഴക്കോട്ട് മുതലായ ഗാനങ്ങളും.. 
നീലഗിരിയുടെ പശ്ചാത്തലത്തിലെ വർണ്ണച്ചിത്രീകരണവും മനോഹരമായ ഗാനങ്ങളും പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുമായി ജീവിതം തള്ളി നീക്കുന്നവരുടെ ഹൃദയസ്പൃക്കായ കഥയും....

പടം വിട്ട് പുറത്തിറങ്ങിയപ്പോൾ മണി ഒമ്പത് കഴിഞ്ഞ് കാണും. മൂന്നും കൂടിയേടത്ത് വന്ന്. കരുണാപ്രസ്സിന്റെ അടുത്തുണ്ടായിരുന്ന ഹോട്ടലിൽ നിന്നും ചായ കഴിച്ചു. രണ്ട് മുറുക്ക് പൊതിഞ്ഞു വാങ്ങി. ഓങ്ങല്ലൂർ വരെപോകാൻ  തൃശൂർ കെ എസ്‌ ആർ ടി സി വരണണ മെങ്കിൽ പത്തര മണി വരെ കാത്തു നിൽകണം. പുറത്തിറങ്ങി ഒരു മെഴുകുതിരിയും തീപ്പെട്ടിയും വാങ്ങി മുറുക്കും തിന്നുകൊണ്ട് ഞങ്ങൾ പതുക്കെ കിഴക്കോട്ട് തിരിച്ചു.‌ നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ അടുത്തെത്തിയപ്പോൾ നേരിയ ഒരു ചാറ്റൽ മഴ. വിജനമായ റോഡ്... ഉടുതുണിയുടെ തുമ്പ്  പൊക്കി തലയിലൂടെയിട്ട് കൊണ്ട് നടന്നു. പെട്ടന്ന് തന്നെ മഴ തോർന്നു. ഇടക്കിടെ പോകുന്ന ഓരോ വാഹനങ്ങളോഴിച്ചാൽ റോഡ് തികച്ചു വിജനം. ഒരു തെരുവ് വിളക്ക് പോലുമില്ലാത്ത വിജനമായ ഓങ്ങല്ലൂർ കവല... ആകാശം നിറയെ നക്ഷത്രങ്ങൾ. അമ്പത് വർഷം പിന്നിട്ടാൽ
തിമർപ്പിന്റെ ഒരു കാലം വരാനിരിക്കുന്നു എന്നോ അന്ന് കാൽനട എന്നാൽ ഒരു മാനക്കേടായിരിക്കുമെന്നോ അന്ന് രാവ് പകലായിമാറു മെന്നോ ഒന്നും ഓർക്കാതെ ഞങ്ങൾ രണ്ട് ചെറുപ്പക്കാർ സന്തോഷപൂർവ്വം ഇരുട്ടിൽ നടന്ന് പന്ത്രണ്ട് മണിയോടെ കാരക്കാട്ടെത്തി. അന്ന് രാത്രി അലിക്കാക്കാന്റെ കൂടെ വടക്കേ പറമ്പിലാണ് (അലിക്കാക്കാന്റെ വീട്) കിടന്നത്....
Hyder Ali Vayyattukavil

Thursday, September 24, 2020

വാടാനാംകുറുശ്ശി ഹൈസ്കൂളിലേക്ക്

അന്ന് ഞാൻ ഉമ്മായുടെ വീട്ടിലായിരുന്നു. എന്നെ വാടാനാം കുറുശ്ശി സ്കൂളിൽ ചേർക്കാൻ കൊണ്ടു പോകാൻ ഉപ്പ വരുന്നതും കാത്ത് അതിരാവിലെത്തന്നെ ഞാൻ ഒരുങ്ങി. കുന്നും മലയും കയറി ചെന്നെത്തേണ്ട എന്റെ  ഹൈസ്കൂളിനെക്കുറിച്ച് ഞാനൊരുപാട് കേട്ടിരുന്നു. എന്റെ അമ്മാവനും എളാപ്പമാരുമൊക്കെ പഠിച്ചത് അവിടെയാണല്ലോ. കേട്ടറിവുകളിൽ നിന്നുണർന്ന  ഭാവനകൾ  എന്നെ ഉത്സാഹ ഭരിതനാക്കി. കുന്നും മലയും കയറി അഞ്ചാറ് കിലോമീറ്റർ നടന്നെത്തേണ്ടതിന്റെ യാതനകളെക്കുറിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല. അല്ലെങ്കിലും നടത്തം ഒരു ഭാരമായി അന്നാരും കണക്കാക്കിയിരുന്നില്ലല്ലോ. പതിവിലും നേരത്തെ പ്രാതൽ കഴിച്ച് ഉടുപ്പുകൾ മാറി ഞാൻ ഉപ്പവരുന്നതും കാത്ത് വഴിയിലേക്ക് നോക്കി നില്പായി. നേരമേറെക്കഴിഞ്ഞില്ല കയ്യിലൊരു കുടയും കക്ഷത്തിലൊരു ചെറിയ ബാഗുമായി  റെയിൽ മുറിച്ച് കടന്ന്  ഉപ്പ വന്നു. കണ്ട ഉടൻ ഞാൻ ചോദിച്ചു  ഉപ്പാ ടി സി എടുത്തില്ലേ. ഇന്നലെ ഗുരുക്കൾ മാസ്റ്റർ തന്ന ടി സി സ്കൂളിൽ ചേരാൻ അത്യാവശ്യമാണ് എന്ന് ഞാൻ മനസിലാക്കിയിരുന്നു. ഉപ്പ കയ്യിലെ ചെറിയ ബാഗിൽ തൊട്ട് പറഞ്ഞു ഇതിലുണ്ട്. 
ഉമ്മ കൊണ്ടു വന്ന ചായ കുടിച്ച ശേഷം ഉപ്പ എന്നെയും കൊണ്ടിറങ്ങി. പടിയിറങ്ങുമ്പോൾ പിറകിൽ നിന്നും ഉമ്മപറഞ്ഞു ബിസ്മി ചെല്ലീട്ട് എറങ്ങ്. ഞാൻ അനുസരിച്ചു.. ബിസ്മില്ലാഹി തവക്കൽത്തു അലല്ലാഹ് എന്ന് പ്രാർത്ഥനയൊന്നും അന്നറിയില്ലായിരുന്നു. എന്നാലും എല്ലാം ബിസ്മി ചൊല്ലി തുടങ്ങണം എന്ന് ഉമ്മ പഠിപ്പിച്ചിരുന്നു... റെയിൽ മുറിച്ചു കടന്ന് മണൽ വിരിച്ച റെയിൽവേ  പ്ലാറ്റ്ഫോമിൽ  കയറി കിഴക്കോട്ട് നടനു. സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററും മുഹമ്മദുണ്ണി മാഷും  പോട്ടർ കുഞ്ഞിരാമനുംം  നില്ക്കുന്നുണ്ടായിരുന്നു.. മുഹമ്മദുണ്ണി മാസ്റ്റ്റുടെ മകൻ നാസർ എന്റെ കൂട്ടുകാരനാണല്ലോ. കഴിഞ്ഞ വർഷം അവൻ ഷൊർണൂർ സ്കൂളിൽ ചേർന്നു.   ഉപ്പ അവരോട് കുശലം പറഞ്ഞു. ഇവനെ സ്കൂളില്ചേർക്കൻ പോവ്വാണ്‌. സ്റ്റേഷനിലെ വലിയ വാച്ചിൽ അപ്പോൾ സമയം ഒമ്പതു കഴിഞ്ഞിരുന്നു. റെയിൽ പാതയോരത്തെ നടവഴിയിലൂടെ ഞങ്ങൾ കിഴക്കോട്ട് നടന്നു. കൊയലി ബാവക്കായുടെ ചായപ്പീടികക്കരികിലൂടെ പാടത്തേക്കിറങ്ങി. വേനലിൽ വരണ്ടു കിടക്കുന്ന പാടത്ത് മേഞ്ഞു നടക്കുന്ന കലികൾ. കൂട്ടത്തിൽ വലിയൊരു മൂരിയുമുണ്ടായിരുന്നു. മനക്കലെ കൂറ്റൻ എന്ന പേരിൽ നാട്ടിൽ പ്രസിദ്ധൻ. പാടത്തിന്റെ പടിഞ്ഞാറേ അരികിലെ വരമ്പിലൂടെ ചൊവ്വല്ലൂർ മനയും കടന്ന് അമ്മച്ചിപ്ലാവിന്റെ ചുവട്ടിലൂടെ കുന്നിൻ ചരുവിലെത്തി. മൂത്താപ്പയും ഉപ്പയും മുയലിനെ വെടിവെക്കാൻ വരുന്നത് ഈ കുന്നിന്മേലേക്കാണെന്ന് ഉപ്പ പറഞ്ഞുതന്നു. കുന്നിൻ മേട്ടിൽ മേഞ്ഞു നടക്കുന്ന കാലികളൊഴികെ മനുഷ്യരെ ആരെയും വഴിയിൽ കണ്ടില്ല.  കുന്ന് കയറി കാരമുൾ ചെടികളും പുല്ലാനിപ്പൊന്തകളുമല്ലാതെ അധികം മരങ്ങളൊന്നുമില്ലാത്ത മൊട്ടക്കുന്നിന്റെ മുകളിലൂടെ കുറേ നടന്ന് വടക്കോട്ട് തിരിഞ്ഞ് മറ്റൊരു കുന്നിന്റെ നെറുകയിലെത്തിയപ്പോൾ‌ കിഴക്കോട്ട് നോക്കിയപ്പോൾ അങ്ങ് ദൂരെ ചക്രവാളസീമയിൽ തെളിവാർന്ന നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാടൻ മലകൾ. മലകളിലേക്ക് ചൂണ്ടി ഉപ്പ പറഞ്ഞു അതാണ്‌ പശ്ചിമഘട്ടം. നാലാം ക്ലാസിൽ കേരളത്തിന്റെ അതിർത്തികൾ പഠിപ്പിച്ച രാമകൃഷ്ണൻ മാസ്റ്റർ പറഞ്ഞു തന്ന മലകൾ. കുന്നിറങ്ങാൻ തുടങ്ങവേ വലത്തോട്ട് നോക്കിയപ്പോൾ ഞാൻ കണ്ടു കുന്നിനു താഴെ പാടങ്ങൾക്കപ്പുറത്ത്  ഇനിയെനിക്ക് അഞ്ച് വർഷം പഠിക്കേണ്ട വിദ്യാലയം. വാടാനാം കുറുശ്ശി ഹൈസ്കൂൾ. സ്കൂളിന്റെ പടിഞ്ഞാറ്‌ ഭാഗത്ത് പുതുതായുണ്ടാക്കിയ അസ്ബെസ്റ്റോസ് മേഞ്ഞ കെട്ടിടങ്ങൾ അകലെനിന്നും കാണാൻ നല്ലഭംഗിയായിരുന്നു. സ്കൂളിന്റെ ഗേറ്റിനിരു വശവും വളർന്ന് നിന്നിരുന്ന വാകമരങ്ങൾ നിറയെ കടും ചുവപ്പ് പൂക്കൾ. ഉപ്പ നന്നായി വിയർത്തിരുന്നു ചെറുതായി കിതക്കുന്നുമുണ്ട്. വേഗം വാ എന്നും പറഞ്ഞ് മുന്നോട്ട് പോകുന്ന ഉപ്പയെ പിൻ തുടരവേ  ഞാനോർത്തു ഒന്നാം ക്ലാസിൽ ചേരക്കാൻ എന്നെയും കൊണ്ട് ഉപ്പ പോയാന്നുണ്ടായ കുതൂഹലങ്ങൾ. അന്ന് ഞാൻ സ്കൂളിൽ കയറിയില്ല.  സ്കൂൾ മിറ്റത്ത് കിടന്ന് കരഞ്ഞ എന്നെ അവിടെ ഉപേക്ഷിച്ച് ഉപ്പ പോവുകയായിരുന്നു. പിറ്റേന്ന് അമ്മാവനും എളാപ്പരുമൊക്കെയാണ്‌ എന്നെ അനു നയിപ്പിച്ച് സ്കൂളിൽ കൊണ്ടാകിയത്. കുന്നിറങ്ങി പൊന്നാത്തെ പടിക്കലൂടെ പാടത്തേക്കിറങ്ങി തോട് മുറിച്ചുകടന്ന് സ്കൂളിന്റെ വടക്കേ അതിരിലെ ഇടവഴിയിലൂടെ പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ടാറിട്ട റോട്ടിൽ കയറി സ്കൂളിലെത്തി. കുന്നിൻ മുകളിൽ നിന്നും‌ കണ്ട നിറയേ പൂത്ത വാകമരങ്ങൾ സ്കൂൾ ഗേറ്റിന്റെ അടുത്തായിരുന്നു. 
കുറച്ചു കഴിഞ്ഞപ്പോൾ സുരേഷിനേയും കൊണ്ട് ഗുരുക്കൾ മാസ്റ്ററും വന്നു. സ്കൂളിൽ വലിയ തിരക്കായിരുന്നു. കുട്ടികളും‌ അവരുടെ രക്ഷിതാക്കളും. വേണു മാസ്റ്ററും സുകുമാരൻ മാസ്റ്ററും കുട്ടൻ നായർ മാസ്റ്ററും ജാനകിട്ടീച്ചറും പത്മാവതിട്ടീച്ചറും ശാരദട്ടീച്ചറുമൊക്കെ അവിടെയുണ്ടായിരുന്നു. എല്ലാവരും പുതിയ കുട്ടികളെ ചേർക്കുന്നതിന്റെ തിരക്കുകളിലായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ സ്കൂലിൽ നിന്നും ഒഴിവായി. ജൂൺ ഒന്നാം തിയ്യതി വരുമ്പോൾ കൊണ്ടുവരാൻ ഓരോ കുറിപ്പും സ്കൂളിൽ നിന്ന് തന്നിരുന്നു. സ്കൂളിൽ നിന്നിറങ്ങിയ ഞങ്ങൾ അടുത്തുള്ള കുട്ടന്റെ ചായക്കടയിലേക്ക് കയറി.  പരിപ്പുവട പൊരിക്കുന്നതിന്റെ കൊതിയൂറുന്ന മണം. ഉയരം കുറഞ്ഞ് കഷണ്ടിക്കാരനായ കുട്ടൻ ഇടത്തേ കൈയിലെ ഗ്ലാസ് ഉയർത്തി  ഇടത്തേ കയ്യിലെ തകരപ്പാട്ടയിലേക്ക് ചായ ഒഴിക്കുന്നതിന്റെ ശബ്ദം ദൂരെ കേൾക്കാം.  ചായകുടിച്ചു കൂടെ പരിപ്പു വടയും. ചായകുടിക്കെ മാസ്റ്റർ ചോദിച്ചു ഇനി പടിഞ്ഞാട്ട് ഏതാ ബസ്സ്. ഇരിങ്ങാട്ടിരി വരാനുണ്ട് അരമണിക്കൂർ കഴിയണം. കഷണ്ടി തടവിക്കൊണ്ട് കുട്ടൻ ചിരിച്ചു. ഞങ്ങൾ ഗുരുക്കൾ മാസ്റ്ററുടേയും സുരേഷിന്റേയും കൂടെ  ഓങ്ങല്ലൂർ വഴിയാണ് മടങ്ങിയത്. ബസ്സ് വരാൻ കാത്തുനിൽകാതെ ഞങ്ങൾ ഇറങ്ങി നടന്നു.  റോഡിന് ഇരു വശവും വളർന്നു നിൽകുന്ന വലിയ മാവുകളുടെ തണൽ പറ്റി നടക്കവേ ഗുരുക്കൾ മാസ്റ്റർ പറഞ്ഞു പൊന്നാനിയിൽ നിന്നും പാലക്കാട്ടേക്ക് ടിപ്പു സുൽത്താൻ വെട്ടിയ റോഡാണ്. ഈ മാവുകളും അദ്ദേഹം പിടിപ്പിച്ചവതന്നെ. ഉപ്പ മാസ്റ്റർ പറയുന്നതെല്ലാം ഭവ്യതയോടെ മൂളിക്കേൾക്കുന്നു. അദ്ദേഹം ഉപ്പായുടേയും ഗുരുവാണല്ലോ. റോട്ടിൽ ഇടക്കിടെ തലച്ചുമടുകാരുടെ സൗകര്യത്തിന് അത്താണികളും കാലികൾക്ക് വെള്ളം കുടിക്കാൻ കൽതൊട്ടികളും. വഴി നീളെ മാസ്റ്ററും ഉപ്പയും തമ്മിൽ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. കാറുകളെക്കുറിച്ചും  അതിവേഗത്തിൽ കാറോടിച്ചിരുന്ന ഒരാളെക്കുറിച്ചും കൂട്ടത്തിൽ അവർ പറഞ്ഞിരുന്നു. അമിത വേഗം കൊണ്ട് അപകടത്തിൽ പെട്ട് മരിച്ച ഒരാളുടെ കഥ. അതൊക്കെ കേട്ട് സുരേഷും ഞാനും പിറകെ. ഗുരുക്കൾ മാസ്റ്ററുടെ വീടിന്റെ കിഴക്കു വശത്തെ ഇടവഴിയിലൂടെ പള്ള്യായിലിറങ്ങി വരണ്ടു കിടക്കുന്ന കാലൻ കുളത്തിനരികിലൂടെ പുത്തൻ റോട്ടിൽ കയറി തറവാട്ടിലെത്തി. പുത്തൻ റോഡ് എന്നറിയുന്ന  കാരക്കാട് പോക്കുപ്പടി റോഡ് അന്ന് പണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല. കാലൻ കുളത്തിനടുത്തെത്തി പണി നിന്നു പോയതായിരുന്നു.  
അന്ന് വൈകുന്നേരമാണ് ഞാൻ വീണ്ടും ഉമ്മായുടെ വീട്ടിലേക്ക് പോയത്. ഉപ്പ പുതിയ പുസ്തകങ്ങളുമായി വരുന്നതും ജൂൺ ഒന്നിന്  സ്കൂളിലേക്ക് പോകുന്നതുമെല്ലാം മനസിൽ കണ്ട് ഞാൻ കാത്തിരിപ്പായി.....

Friday, September 11, 2020

പാലക്കാട്ടെ കോട്ടയിലേക്ക് ഒരു വിനോദയാത്ര

ചില സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിയാൻ കാരണം ആസ്ഥലത്തിന്റെ ഭം‌‌ഗിയേക്കളും പ്രാധാന്യത്തേക്കളും ഉപരി അപ്പോൾ‌നാമവിടെ കേട്ട ചിലവാക്കുളായിരുക്കും. ഇവിടെ വെച്ച് ഇന്നയാൾ തന്നോട് ഇന്നയിന്നതൊക്കെ പറഞ്ഞു എന്ന ഓർമ്മ മനസ്സിൽ മായതെ നില്കുമ്പോൾ അതൊരു ചിത്രത്തേക്കാൾ മനോഹരമായി അനുഭവപ്പെടുന്നു. ഇത്തരം ഒരുപാടു ചിത്രങ്ങളിലൊന്നാണ്‌ 1970 ലെ പാലക്കാട്ട് ടിപ്പുവിന്റെ കോട്ടയുടെ കവാടം അന്ന് ഞങ്ങളോരു പഠനയാത്ര പോയതായിരുന്നു വാടാനം കുറുശ്ശി സ്കൂളിൽ നിന്നും. അഞ്ചു രൂപയായിരുന്നു ഫീസ്. അതൊരു വലിയ തുകയാണെന്നും അത്രയും ചിലവാക്കി ഒരു വിനോദയാത്ര വേണ്ട എന്നുമായിരുന്നു ആദ്യ വിധി. തുടർന്ന് നിലവിളി നിരാഹാരസത്യഗ്രഹം ഇത്യാദി സമരമുറകൾ പയറ്റിയതിൻ ഫലമായി ഉമ്മ ഇടപെടുകയും വിധി പുനപ്പരിശോധിക്കാൻ ഉപ്പ കനിവോടെ തയ്യാറാവുകയും ചെയ്തു. അങ്ങനെ ഒരു രൂപ കൈ കശടക്കം ആറുരൂപതന്നു അനുവദിക്കപ്പെട്ടു.
അങ്ങനെ ഞങ്ങൾ യു പി സ്കൂളിൽ ഞങ്ങൾക്ക് സാമൂഹ്യപാഠം എടുത്തിരുന്ന സുകുമാരൻ മാസ്റ്ററുടെ കീഴിൽ പാലക്കാട്‌ കോട്ടയുടെ കവാടത്തിലെത്തി. ഞങ്ങൾ ഭൂരിപക്ഷവും ഹിന്ദു കുട്ടികളൂം  നാലോ അഞ്ചോ മുസ്ലിം കുട്ടികളുമാണുണ്ടായിരുന്നത്. അവിടെ അന്നുണ്ടായിരുന്ന ചെറിയ ഗണപതി കോവിലിന്റെ മുന്നിലെത്തി. സാർ ഞങ്ങളെയെല്ലാം അതിന്നു മുന്നിൽ വിളിച്ചു കൂട്ടിയിട്ടു ചോദിച്ചു. നാം കാണാൻ പോകുന്നത് പണ്ട് നമ്മെ ഭരിച്ച ടിപ്പുസുൽത്താന്റെ കോട്ടയാണ്‌. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്താണ്‌ കേട്ടിട്ടുള്ളത് ?..
ഞാനോർത്തുനോക്കി എനിക്കു കൂടുതലൊന്നും അറിയില്ലായിരുന്നു തറവാട്ടിൽ വരുന്ന മുതിർന്ന ആളുകൾ ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നത് അദ്ദേഹം അമ്പലങ്ങൾ തകർക്കുകയും ആളുകളെ മതം മാറ്റുകയുമൊക്കെ ചെയ്തിരുന്ന ഒരു മുസ്ലിം രാജാവ് എന്നായിരുന്നു. മുസ്ലിംകൾ അതിനെ സന്തോഷത്തോടെ അറിഞ്ഞ് അദ്ദേഹത്തെ അത്തരത്തിൽ ആദരിച്ചപ്പോൾ സ്വാഭാവികമായും  ഹിന്ദുക്കൾ അതിനെ  വേദനയോടെ മനസിലാക്കി അദ്ദേഹത്തെ ശക്തിയായി വെറുക്കുകയും ചെയ്തിരിക്കണം. ഒമ്പതാം ക്ലാസുകാരും പത്താംക്ലാസുകാരു മായിരുന്നഞങ്ങളൊന്നും മിണ്ടിയില്ല.അപ്പോഴദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു വിഗ്രഹ ബഞ്ചകനും ഹിന്ദു മതവിരോധിയും ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ഈ കൊച്ചു പ്രതിഷ്ഠ നോക്കുക. ഇത് അദ്ദേഹം തന്റെ ഹിന്ദു മത വിശ്വാസികളായ സൈനികർക്കു വേണ്ടി ഉണ്ടാക്കിയതാണ്‌. അദ്ദേഹത്തിന്റെ എല്ലാ കോട്ടകളിലും ഇതുപോലെ അമ്പലങ്ങളുണ്ട്. മൈസൂരിൽ ശ്രീരംഗപട്ടണത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നേരെ മുന്നിലാണ്‌ ശ്രീ രംഗ നാഥ ക്ഷേത്രം ....
അന്ന് അതത്ര കാര്യമായൊന്നും തോന്നിയില്ല. ഇന്ന് ഇപ്പോൾ‌ മനസിലാകുന്നു എത്ര മഹത്തായ ഒരു സന്ദേശമാണ്‌ സുകുമാരൻ മാഷ് ഞങ്ങളുടെ മനസിലേക്ക് ഇട്ടു തന്നത് എന്ന്‌. .... ഞങ്ങളെല്ലാം തന്നെ എങ്ങനെ മതനിരപേക്ഷരായി എന്നും.  അതെ ഒരദ്ധ്യാപകൻ മതി ശിഷ്യന്മാരുടെ മനസുകളിൽ വിപ്ലവങ്ങൾ ശൃഷ്ടിക്കാൻ...
അങ്ങനെ പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയുടെ കവാടത്തിന്റെ 1971 ലെ സുന്ദരമായ ചിത്രം  എന്റെ ഗുരു സുകുമാരന്മാസ്റ്ററുടെ വാക്കുകളിലൂടെ എന്റെ മനസിൽ ആലേഖനം ചെയ്യപ്പെട്ടു...

Thursday, September 10, 2020

ഓണം ഒരു ഗ്ലാസ് പാല്പായസത്തിന്റെ ഓർമ്മ

അന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. ചിലപ്പോൾ എട്ടിലുമാകാം. പത്രങ്ങളിൽ  കാർട്ടൂണുകൾ വായിച്ച് ടാർസൻ എന്ന കഥയിൽ കമ്പം കയറി. പുസ്തകരൂപത്തിൽ കിട്ടിയാൽ വായിക്കാമായിരുന്നു എന്ന് വലിയ പൂതി. ടാർസന്റെ തർജ്ജുമ ഇറങ്ങിയിട്ടുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു. സ്കൂൾ‌ ലൈബ്രറി നോക്കി നടത്തിയിരുന്നത് എന്റെ പ്രിയപ്പെട്ട ഗുരു വേണു മാഷായിരുന്നു. സ്കൂൾ ലൈബ്രറിയിൽ‌ എനിക്ക് അദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഒരു ദിവസം ലബ്രറിയിൽ ചെന്നപ്പോൾ രണ്ടും കല്പിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സാർ ടാർസന്റെ മലയാളം ഉണ്ടോ. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇവിടെയുണ്ടല്ലോ. അലമാറയിൽ നോക്കി എടുത്തോളൂ. ഞാൻ ആർത്തിയോടെ തെരഞ്ഞു കൊണ്ടിരിക്കേ അദ്ദേഹം പറഞ്ഞു. അത് പ്രേമന്റെ കയ്യിലാണെന്ന് തോന്നുന്നു. അവനോട് തരാൻ പറയൂ. അദ്ദേഹത്തിന്റെ അനുജൻ പ്രേം കുമാർ എന്റെ ക്ലാസിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഞാൻ ചെന്ന് വിവരം പറഞ്ഞപ്പോൾ പിറ്റേദിവസം കൊണ്ടു വരാമെന്ന് അവൻ ഏറ്റു. 
പിറ്റേന്ന്, ഓണം അവധി തുടങ്ങുന്നതിന്റെ തലേദിവസം. അതൊരു ഉത്രാടനാളായിരുന്നു എന്നാണ് ഓർമ്മ. രാവിലെ നോക്കുമ്പോൾ പ്രേമൻ പുസ്തകത്തിന്റെ കാര്യം മറന്നിരുന്നു എനിക്ക് വലിയ സങ്കടമായി. ഓണം അവധിക്ക് വായിക്കാം എന്ന് സ്വപ്നം കണ്ടത് വെറുതെയായല്ലോ എന്ന നിരാശ. എന്റെ ദുഖം കണ്ട് മനസലിഞ്ഞിട്ടാകാം പ്രേമനെന്നോട് ചോദിച്ചു ഉച്ചക്കലെ ഇന്റർ വെല്ലിൽ നിനക്ക് വീട്ടിൽ പോയി വാങ്ങാമോ. വീട്ടിലേക്കുള്ള വഴിയും അവൻ പറഞ്ഞുതന്നു. ഞാൻ സമ്മതിച്ചു. ഉച്ചക്ക് ബെല്ലടിച്ച ഉടൻ ഞാൻ വേണുമാസ്റ്ററുടെ വീട്ടിലേക്കോടി. കാടക്കണ്ണന്റെയും ഹാജിയാരുടെയും പീടികകൾ കടന്ന് ഇടത്തോട്ട് തിരിയുന്ന ചെത്ത് വഴിയിലൂടെ...
ഞാൻ ചെന്നപ്പോൾ വരാന്തയിൽ  വേണുമാസ്റ്ററുടെ പെങ്ങളുടെ മകൾ പത്മജയും വേറെ ഒന്ന് രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. മിറ്റത്ത് ഭംഗിയുള്ള പൂക്കളം. 
ഞാൻ പത്മജയോട് പുസ്തകത്തിന്റെ കാര്യം പറഞ്ഞു. അവൾ അകത്തേക്ക് പോകവേ അകത്തുനിന്ന് ആരോ ചോദിക്കുന്നു. അമ്മയാകാം.. 
ആരാ പുറത്ത് വന്നിരിക്കുന്നത്.? 
"സ്കൂളിൽ പഠിക്കുന്ന കുട്ട്യാ, ഒരു പുസ്തകം വാങ്ങാൻ വന്നതാ". ആരായാലും ഒരു ഗ്ലാസ് പായസം  കൊടുക്കൂ..."
മിറ്റത്തെ മാവിലിരുന്ന് കരയുന്ന കാക്കകളേയും മിറ്റത്തെ പൂക്കളത്തേയുമൊക്കെ നോക്കികൊണ്ട് ഞാൻ  വരാന്തയിൽ കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഒരു ഗ്ലാസ് പായസവുമായി പത്മജ വന്നു. ഗ്ലാസ് തിണ്ണയിൽ വെച്ച് അവൾ പുസ്തകം എന്റെ നേരെ നീട്ടി. ഞാൻ പായസം എടുത്ത് കുടിച്ച് ഗ്ലാസ് തിണ്ണയിൽ‌ വെച്ച് സ്കൂളിലേക്ക് തിരിച്ചു... 
നാവിൽ ജീവിതത്തിലാദ്യമായി കുടിച്ച പാൽ പായസത്തിന്റെ രുചിയും മനസിൽ ആശിച്ച് കിട്ടിയ പുസ്തകത്തെകുറിച്ചുള്ള ഭാവനകളുമായി ഞാൻ മടങ്ങി....
സത്യം പറയാമല്ലോ അന്ന് പായസം വെപ്പിൽ കാക്കമാർ പ്രാവീണ്യം നേടിയിട്ടുണ്ടായിരുന്നില്ല. ഇറച്ചി പത്തിരി നൈച്ചോറ് ബിരിയാണി പോലൊത്തതൊക്കെയായിരുന്നു അവരുടെ മേഖല. തറവാട്ടിൽ പെരുന്നാളിന് പായസം വെച്ചിരുന്നത് രാമകൃഷ്ണൻ മാസ്റ്ററുടെ മേൽ നോട്ടത്തിലായിരുന്നു....
ഓടിക്കിതച്ച് സ്കൂളിലെത്തി പ്രേമനോടു വേണു മാസ്റ്ററോടും പുസ്തകം കിട്ടിയ കാര്യം പറഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് മുതൽ ഓണാവധി തുടങ്ങുകയായിരുന്നതിനാൽ  അന്ന് ഉച്ച്ക്ക് ശേഷം ഒഴിവായിരുന്നു... 
ആ അവധിക്ക് പുസ്തകം വായിച്ച് തീർത്തു. കഥയെയും കഥാപാത്രങ്ങളേയും മറന്നു. ആരായാലും ഒരു ഗ്ലാസ് പായസം കൊടുക്കൂ എന്ന കല്പനയും തുടർന്ന് ലഭിച്ച പായസത്തിന്റെ രുചിയും ഓർമ്മയിൽ മങ്ങാതെ നിൽകുന്നു.
Premkumar Padinhattimmuri Mozhiyote
Gopikrishnan Thekkemannemkote

Monday, July 20, 2020

കറന്റ് ഭാസ്കരൻ നായർ

പെരുവണ്ണാമൂഴിയിലെ എന്റെ ആദ്യകാലം. 1983. ഇറിഗേഷൻ പ്രൊജക്റ്റിന്റെ ബാച്ചിലർ റൂമിൽ താമസം. കറന്റ് ഭാസ്കരൻ നായർ എന്ന പി ഡ ബ്ല്യൂ ഡി യിലെ ഇലക്ട്രീഷ്യനാ യിരുന്നു തൊട്ടടു ത്ത റൂമിൽ. തിരുവനന്ത പുരത്തുകാരൻ. മൂപ്പർ കളത്രവുമായി ലേശം പിണങ്ങിയതു സംബന്ധിച്ച് കശ്മല ചെലവിന്ന് കേസു കൊടുത്തു. വാശിക്കാരനായ മൂപ്പർ വിധി വന്നിട്ടും ചെലവിനു കൊടുത്തില്ല. അങ്ങനെ മൂപ്പർ സസ്പെസസ്പെൻഷനിലായി.  അങ്ങനെ സസ്പെൻഷനിൽ നിൽക്കുന്നകാലം. സദാസമയവും മൂക്കറ്റം മദ്യപിച്ച് ഇറിഗേഷൻ പ്രൊജക്റ്റ് അധികൃതരെ തെറി വിളിക്കുക എന്ന ഒറ്റ ജോലിയേ ഉണ്ടായിരുന്നുളളൂ. ആദ്യമൊക്കെ പേടി തോന്നി. ഇങ്ങനെയൊരു കുടിയനെയാണല്ലോ അയൽവാസിയായി കിട്ടിയത് എന്ന ദുഖവും. ഏതായാലും കുറച്ചു ദിവസം കൊണ്ട് ഇണങ്ങി നോക്കിയപ്പോൾ ആളൊരു പച്ചപ്പാവം. ഭാര്യ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന പരിഭവം വെറുപ്പായി വിദ്വേഷമായി കേസായി അവസാനം മൂപ്പർ സസ്പെൻഷനിലുമായി അത്ര്യേളളൂ കാര്യം. ഞാൻ നാട്ടിലേക്ക് പോരാത്ത ദിവസങ്ങളിൽ  ഞങ്ങൾ രണ്ടു പേരും ഒറ്റക്കായിരിക്കും. ഒരു ദിവസം രാത്രി ഐ ബിയിലെ കാന്റീനിൽ പോയി ഊണു കഴിച്ച് വരുമ്പോൾ നായർ കെട്ടിടത്തിലേക്കുളള ചവിട്ടു പടിയിൽ കുടിച്ച് ബോധം കെട്ടു വിലങ്ങനെ വീണു കിടക്കുന്നു. തടിയൻ നല്ല കനം. അവിടെയിട്ടു പോയാൽ മഴപെയ്താൽ പഹയൻ നനയും പാവം തോന്നി ഒരു വിധത്തിൽ വലിച്ചിഴച്ച് ചാരിയിട്ടിരുന്ന മുറി തുറന്ന് അകത്ത് കൊണ്ടുപോയി ഇട്ടു. ഇതിനു ശേഷം എന്നോട് വലിയ ഇഷ്ടമായി. വൈകുന്നേരങ്ങളിൽ എന്റെ അടുത്ത് വന്നിരുന്ന് പലകഥകളും പറഞ്ഞ് തരും. ആധൈര്യത്തിൽ ഒരിക്കൽ ഞാൻ മൂപ്പരെ പതുക്കെ ഒന്ന് ഉപദേശിച്ചു. നായരേ ഈ കുടിയൊന്ന് നിർത്തിക്കൂടേ എന്തിനാ നാം സ്വയം നശിക്കുന്നത്. ചെത്തരുത് കുടിക്കരുത് മദ്യം വിഷമാണ് എന്നല്ലേ ശ്രീ നാരായണ ഗുരു പറഞ്ഞിരിക്കുന്നത്. ഞാൻ ഭയപ്പെട്ട പോലെ മൂപ്പരെന്നോട് ദേഷ്യ പ്പെടുകയോ പിണങ്ങുകയോ ഒന്നും ചെയ്തില്ല ദൂരെ വയനാടൻ മലയിലേക്ക് നോക്കി താടി തടവിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ശരിയാണു സാറേ ഗുരു പറഞ്ഞത് വളരേ ശരിയാണ്.തെങ്ങിലോ പനയിലോ ഒക്കെ കയറി ചെത്താനും കവർപ്പും നാറ്റവും സഹിച്ച് കുടിക്കാനും ഒക്കെ വലിയ വിഷമം തന്നെയാണ്. പക്ഷേ അകത്തു ചെന്നുകിട്ടിയാൽ എല്ലാ വിഷമവും മറക്കുന്ന സുഖമാണ്. സാറത് അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞത് മനസ്സിലാകില്ല. ..  ഒന്ന് പരീക്ഷിക്കണോ ? 
പിന്നീടൊരിക്കലും ഈ വിഷയത്തിൽ ഞാൻ അദ്ദേഹത്തെ ഉപദേശിക്കാൻ മെനക്കെട്ടിട്ടില്ല.....

Thursday, June 25, 2020

പത്താം തരം പരീക്ഷ

ഉമ്മമരിച്ച് രണ്ടാഴ്ചകഴിഞ്ഞ പ്പോഴായിരുന്നു പത്താം  തരം പരീക്ഷ ഒന്നും  പഠിക്കാന്‍ തോന്നിയില്ല. പിന്നെയാരോ എന്നെ വാശികയറ്റിയപ്പോഴാണ് പരീക്ഷ എഴുതാന്‍ തന്നെ നിശ്ചയിച്ചത് എന്ന് തോന്നുന്നു. അവനേതായാലും  തോല്കും  അപ്പോ പിന്നെ അത് ഉമ്മ മരിച്ചകണക്കിലാക്കാന്‍ നോക്ക്വാ എന്ന്  പറഞ്ഞതാരാണ്‌.?. അതോ അങ്ങനെ ആരെങ്കിലും  പറയു മെന്ന് ഞാന്‍ സ്വയം ഭയന്നതാണോ ഓര്‍മ്മയില്ല.. ഏതായാലും  പെട്ടന്ന് എഴുതിക്കളയാ മെന്നു വെക്കുകയായിരുന്നു. ഉഴപ്പനായിരുന്നു ഞാന്‍.  മനസു വെച്ചാല്‍ അമ്പതു ശതമാനത്തിനു മേല്‍ മാര്‍ക്കൊക്കെ കിട്ടു മായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ് എന്നാലൊരു സംഭവം  തന്നെയായിരുന്നു. ഗുരുക്കന്മാരൊക്കെ അറു പിശുക്കന്മാര്‍.... പരീക്ഷയുടെ ദിവസം  വന്നു. ഉമ്മമരിച്ചതിനു ശേഷം  വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തറവാട്ടില്‍ നിന്നാണ്‌പരീക്ഷക്കിറങ്ങിയത്. ഞാനിറങ്ങാന്‍ തുടങ്ങവേ വീട്ടിലെ വനിതാ കാര്യസ്ഥ ബീവിയാത്ത പറഞ്ഞു നിക്ക്.. ഞാനാരെങ്കിലും  വരുന്നുണ്ടോ എന്നു നോക്കട്ടെ .. ശകുനം  നോക്കനുള്ളപരിപാടിയാണ്‌... അതൊരു ദൈവദോഷമാണെന്നൊന്നും  അന്നെനിക്കറിയില്ലായിരുന്നു... അവര്‍ ഓടി മേലേ പടിപ്പുരയില്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു പോന്നോ ഉപ്പയാണു വരുന്നത്. ഞാന്‍ ബിസ്മിചൊല്ലി ഇറങ്ങി പടിപ്പുരയിലെത്തിയപ്പോള്‍‌ ശുഭ്രവസ്ത്ര ധാരിയായി ഉപ്പ വരുന്നു... എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടുപ്പപറഞ്ഞു പേടിക്കെണ്ട പോയി വാ...,.
അതെ പത്താം  തരം  പരീക്ഷ അന്നൊരു പേടി തന്നെയായിരുന്നു....
ആഗ്രാമത്തില്‍ നിന്നും  ആകൊല്ലം  പരീക്ഷയെഴുതിയ രണ്ടു പേരില്‍ ഒരുവനായിരുന്നു ഞാന്‍ ....

Thursday, June 18, 2020

മരുന്നുകൾ

മരുന്നുകൾ
***************
മേലാസകലം കുളിർ കോരിയിട്ടുകൊണ്ട് മൂപ്പർ വന്നത് നോമ്പിനോടൊപ്പമായിരുന്നു.  ഗ്രാമത്തിൽ ഡങ്കിപ്പേടി കൊടുമയാർന്നകാലം. നാലുപേരുടെ ഉയിരെടുത്ത്കൊണ്ട് അവൻ അഴിഞ്ഞാടിക്കൊണ്ടിരിക്കിന്നു. നോമ്പു കാലമായതുകൊണ്ട് ആയുർവേദ വിധിപ്രകരം പനിചികിത്സയുടെ ഒന്നാം ഘട്ടമായ ബന്ധനം ( പട്ടിണി കിടക്കൽ ) ആചരിക്കാൻ വിഷമമുണ്ടായില്ല... പിന്നെത്തെ ചികിത്സ ഗുരു പറഞ്ഞ പ്രകാരമായിരുന്നു. ഭക്ഷണമായിരിക്കട്ടേ നിനക്കുളള മരുന്ന് എന്ന് ഹിപ്പോക്രാറ്റ് പറഞ്ഞ പോലെ. മരുന്നായിരിക്കട്ടെ നിന്റെ പ്രധാനഭക്ഷണം എന്ന് അദ്ദേഹത്തിന്റെ ആധുനിക 
ശിഷ്യന്മാരും പറയുന്നുണ്ട്. ഏതായാലും ഞാനിപ്പോഴും ഗുരുവിന്റെ പക്ഷത്താണ്... 
ആദ്യ ദിവസം പട്ടിണിമാത്രം കിടന്നു മരുന്നൊന്നും കഴിച്ചില്ല. രണ്ടാം ദിവസം നോമ്പു തുറന്ന ഉടൻ ഒരു ഡോസ് ബ്രയൊണിയ. മൂന്നാം ദിവസവും പനി പഴയപടി തന്നെ..  ചുക്ക് കുരുമുളക്  തുളസിയില പേരയില ചുവന്നുളളി തുടങ്ങിയവയുടെ കഷായം ഓരോഗ്ലാസ്സ് നോമ്പു തുറന്ന ഉടനും പുലർച്ചെ  അത്താഴത്തിനു ശേഷവും... 
നാലാം ദിവസം പനിയില്ല. അത്യാവശ്യ ത്തിനു ക്ഷീണം മാത്രം. പിന്നെ ദോഷം പറയരുതല്ലോ ഭക്ഷണം എന്ന വസ്തുക്കളുടെ രുചിയെന്താണെന്ന് മറന്നുകഴിഞ്ഞിരുന്നു.. മധുരവും പുളിയും അറിയാം പക്ഷേ രുചിയെപറ്റി ഒന്നും ചോദിക്കരുത്. അനാർ മാങ്ങ മുതലായവ തിന്നിട്ടായിരുന്നു നോമ്പ്.  വിശപ്പുണ്ടെങ്കില ല്ലേ മറ്റു വല്ലതും വേണ്ടൂ...
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ രുചിയായി അല്പം കഞ്ഞിയെങ്കിലും കുടിച്ചില്ലെങ്കിൽ കിടപ്പിലാകുമല്ലോ....
ഭക്ഷണം തന്നെയാകട്ടെ മരുന്ന്. ഒച്ച ഉയർത്താതെ കശ്മലയെ വിളിച്ചു ഹോമിയോ ഭാഷയിൽ കല്പിച്ചു. അല്പം  കാപ്സിക്കം ആലിയം സെപ്പ സോഡിയം ക്ലോറൈഡ് എന്നിവയെടുക്കുക. അടുക്കളയുടെ മൂലയിൽ പൊടിപിടിച്ചു കിടക്കുന്ന മുട്ടിക്കോരി എന്ന ഗ്രൈന്റർ നന്നായി കഴുകി അതിന്മേ ലിട്ട് ചിരട്ടക്കയിൽ കൊണ്ട് നന്നായി പട്ടു പോലെ അരക്കുക അതിനു മേൽ നാരിയേൽ കി തേൽ തൂവി കുഴമ്പു പരുവത്തിലാക്കുക. ഇവനെയെടുത്ത് നാവിന്റെ കടക്കൽ പുരട്ടിയാൽ അടഞ്ഞുപോയ രുചിയുടെ വാതിലുകൾ തുറന്നു കിട്ടുമെന്ന് വെളിപാടുണ്ടായിട്ടുണ്ട്. അന്തം വിട്ട് വാപൊളിച്ചു നിൽകുന്നവളോട് പറഞ്ഞു എടീ അല്പം ചുട്ട ഉണക്കമുളക് ചുവന്നുളളി എന്നീ ഹോമിയോ മരിന്നുകൾ മുട്ടിക്കോരിമേലിട്ട് ഉപ്പ് ചേർത്തരച്ച് വെളിച്ചെണ്ണ തൂവി കഞ്ഞിയോടൊപ്പം താ എന്ന് ....
ഇതങ്ങ് മലയാളത്തിൽ പറഞ്ഞുകൂടേ എന്നായി ...അരമണിക്കൂർ കൊണ്ട് മരുന്ന് റെഡി... ഏഴു ദിവസങ്ങൾക്ക് ശേഷം വയർ നിറയെ കഞ്ഞി കുടിച്ച് പളളിയിൽ പോയി
ശുഭം...

Tuesday, June 16, 2020

ഇന്ദിരാ പ്രിയദർശിനി....

ഇന്ദിരാ പ്രിയദർശിനിയെ എനിക്കെന്നും ഇഷ്ടമായിരുന്നു. കുഞ്ഞായിരുന്നപ്പോഴേ അന്നത്തെ കുട്ടികൾക്ക് പ്രിയപ്പെട്ടവനനായിരുന്ന ചാച്ചാജിയുടെ മകളെന്ന നിലക്ക് അവരെനിക്കു പരിചിതയായി. പിന്നീട് ഞാനൊരു കെ എസ്‌ യു കാരനും യൂത്തുകോൺഗ്രസു കാരനുമൊക്കെയായപ്പോൾ അവരെനിക്ക് പ്രിയപ്പെട്ട നേതാവായി. പിന്നീടവരെന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയായി. കരുത്തുറ്റ രാഷ്ട്ര നായികയായി. രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ബഹുമാന്യയും ആരാധ്യയുമായ നേതാവ്. പിന്നീട് അടിയന്തരാവസ്ഥ വന്നു. അവർ നൽകിയ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് ഉപചാപക സംഘം അഴിഞ്ഞാടി. സുവർണ്ണക്ഷേത്രത്തിലെ പട്ടാള നടപടികൾ തുടങ്ങി ഒരുപാടു കരിനിഴലുകൾ വീഴ്ത്തിയ ചരിത്ര സംഭവങ്ങൾ മെല്ലെ അവരെക്കുറിച്ച് മനസിലുണ്ടായിരുന്ന രൂപത്തിനു മങ്ങലേല്പിച്ചു. ഒരു ചരിത്ര വനിത എന്നതിൽ കവിഞ്ഞതൊന്നും അവരെക്കുറിച്ച് മനസിലില്ലാതായി. 
യക്ഷിയായും ഭാരതമാതാവിന്റെ വീര പുത്രിയായും രക്തസാക്ഷിയായും നന്മയുടെ ദേവതയായും അവർ കൊണ്ടാടപ്പെട്ടപ്പോൾ  ഇവക്കു മധ്യേ ഭാരത ചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായത്തിന്റെ രചയിതാവായി മാത്രം, ആവേശമുണർത്തുന്ന ആരാധനാഭാവമൊന്നും കൂടാതെ ഒരു യാഥാർത്ഥ ചരിത്ര വനിതയായി അവരെന്റെ മനസിൽ നിലനിന്നു. മനുഷ്യൻ അവന്റെ നിയന്ത്രണങ്ങൾക്കപ്പുറം ചില നിയോഗങ്ങൾക്കു വിധേയനാണ് എന്ന വിശ്വാസം എന്നിലുരുവായ ശേഷം പ്രിയദർശിനിയെ ഒരിക്കൽകൂടി ഒന്ന് വിലയിരുത്താൻ ഈയിടെ ഞാൻ  നടത്തിയ ഡൽഹിയാത്ര ഒരു കാരണമായി. സഫ്ദർജങ്ക് റോഡിലെ അവർ താമസിച്ചിരുന്ന വീട് ഇന്ന് അവരുടെ സ്മാരകമായിനിലനിർത്തിയിരിക്കുകയാണ്. അവരുടെ സ്വകാര്യ മുറികളും അവരുടെ ഭൗതികാവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആവീടിന്റെയും അവിടെ അവരുപയോഗിച്ചിരുന്ന ഉപകരണങ്ങളുടേയും ലാളിത്യം എന്നിൽ വല്ലാത്ത മതിപ്പുളവാക്കി. മൊസൈക്കു പതിച്ച നിലം ഇടത്തരം വലിപ്പം മാത്രമുള്ള മുറികൾ ലളിതവും കുലീനവുമായ ഫർണിച്ചറുകളും ഉപകരണങ്ങളും. ധൂർത്തിന്റെയോ ധരാളിത്തത്തിന്റെയോ ലാഞ്ഛന പോലും ഞാനെവിടെയും കണ്ടില്ല. തീർച്ചയായും എതിരാളികൾ വിമർശിക്കും വിധം ഒരു സ്വാർത്ഥയും അഹങ്കാരിയുമായ ഏകാതിപതിയുടെ ഗേഹത്തിന്റെ ലക്ഷണമായിരുന്നില്ല അവരുടെ ഭവനത്തിന്. അധികമായി അവിടെ കണ്ടത് അറിവിന്റെ ബണ്ഡാരങ്ങളായ ഗ്രന്ധങ്ങൾ മാത്രമായിരുന്നു.വെടിയേറ്റു വീണ നിമഷത്തിൽ അവർ ധരിച്ചിരുന്ന സാരിയും ചെരുപ്പും സഞ്ചിയും അവരുടെ ലാളിത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്  ഇന്നും അവിടെയുണ്ട്. നാലായിരം പട്ടുസാരിയും രണ്ടായിരം ചെരുപ്പുകളും സ്വർണ്ണനൂലിൽ പേരു നെയ്ത കോട്ടുകളും ഒക്കെ പ്രസിദ്ധമായ ഇക്കാലത്ത് ഇത് നമ്മിൽ അതിശയം ജനിപ്പിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ഇപ്പോഴത്തെ ഒരു മണ്ഡലം നേതാവിന്റെയോ, ആക്രിക്കച്ചവടക്കാരന്റെയോ വീട്ടിൽ കാണുന്ന ആഡംബരം പോലും അവിടെ ഞാൻ കണ്ടില്ല.
അവിടെ സൂക്ഷിച്ചിരിക്കുന്ന ഒരുപാടു ചിത്രങ്ങളിൽ ഒരു ചിത്രം എന്റെ മനസിൽ പതിഞ്ഞു. അവരുടെ ബാല്യകാല ചിത്രം. മുഖത്തിന്റെ കുലീനതയേക്കാൾ അവരുടെ കണ്ണുകളിലെ ശോകഭാവമാണ് എന്റെ മൻസിൽ തട്ടിയത്. അതു വരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു കോണിലൂടെ അവരെ നോക്കാൻ, ഒരു പെൺ കുട്ടിയുടെ വിധി എന്നരൂപത്തിലവരുടെ ജീവിതത്തെ വിലയിരുത്താൻ ലളിതമായ അവരുടെ ഭവനവും ആചിത്രവും എന്നെ പ്രചോദിപ്പിക്കുകയായിരുന്നു. രാജകുടുംബങ്ങൾക്കു സമാനമായ കുടുംബത്തിൽ പിറന്നകുട്ടി. ഇന്ത്യ വിലക്കു ചോദിച്ച പിതാമഹന്റെ പേരക്കുട്ടി,  പിതാവിന്റെ ഏകപുത്രി, എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് വളരേണ്ടിയിരുന്നവൾ പക്ഷേ ചെറുപ്പത്തിലേയുണ്ടായ മാതാവിന്റെ വിയോഗവും അങ്ങേ അറ്റം സ്നേഹിച്ച പിതാവിന്റെ ഇടക്കിടെയുള്ള‌ ജെയിൽ വാസവും മൂലം അനാഥവും സംഘർഷ പൂരിതവുമായ ഒരു ബാല്യം അനുഭവിച്ചു വളരാനാണവർക്ക് വിധിയുണ്ടായത്. അതേസമയം മഹാത്മാ ഗാന്ധിജിയെപ്പോലുള്ള മഹാന്മാരുടെ സഹവാസം അറിവിന്റെ വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നു കൊടുത്തു. ജയിലിൽ നിന്നും പിതാവ് അവർക്കയച്ചിരുന്ന കത്തുകൾ മതി ചെറുപ്പത്തിലേ  അവർക്ക് ലഭിച്ചിരുന്ന അറിവിന്റെ ഘഹനത മനസ്സിലാക്കാൻ. മകൾക്കദ്ദേഹം പറഞ്ഞു കൊടുത്തത് കഥകളോ വെറും ഉപദേശങ്ങളോ ആയിരുന്നില്ല മറിച്ച് ലോക ചരിത്രത്തിന്റെ സംഗ്രഹം തന്നെയായിരുന്നു. Glimpses of world history എന്ന പേരിൽ വിഖ്യാതമായ ഈകത്തുകൾ "ഒരച്ഛൻ മകൾക്കയച്ച കത്തുകളെ"ന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്.  ബാല്യ  കൗമാരങ്ങളിൽ അവരനുഭവിച്ച ഈ അനുഭവങ്ങളും ലോകത്തിന്റെ ചരിത്രത്തെക്കുറിച്ച അവർക്കു ലഭിച്ച അതിരുകളില്ലാത്ത അറിവും ആകാം ഒരു പക്ഷേ താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളുടെ വിജയത്തിന്നായി ഏതറ്റം വരെയും പോകാനുള്ള  നിശ്ചയദാർഢ്യവും കാർക്കശ്ശ്യവും അവരിൽ വളർത്തിയത്. അങ്ങനെ ബാല്ല്യം കഴിഞ്ഞു. യൗവനത്തിൽ അതിനെക്കാൾവലിയ സംഘർഷങ്ങൾ അവരെ വരവേറ്റു.അവർ സ്വയം തെരഞ്ഞെടുത്ത ഇണ ഫിറോസ് , അവർ ജീവനെക്കാൾ സ്നേഹിച്ച പിതാവിന്റെ രാഷ്ട്രീയ എതിരാളിയായി മാറിയതുകൊണ്ടോ തന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലുണ്ടായ അഭിപ്രായവ്യത്യാസം കൊണ്ടോ  എന്തോ‌ ആ ദാമ്പത്യ ബന്ധം അസുഖകരമായി അവസാനിച്ചു. ക്ഷയരോഗ ബാധിതനായി ഫിറോസ് അകാല മൃത്യുവിന്നിരയായകാലത്ത് തന്റെ രണ്ടു മക്കളോടൊപ്പം അവർ വേർപെട്ട് താസിക്കുകയായിരുന്നു‌. മരണ സമയത്ത് അവർ കൂടെയുണ്ടായിരുന്നു എന്നു മാത്രം.
അങ്ങനെ അകാലത്ത് അവർ വിധവയായി. പിന്നീട് രഷ്ട്രീയത്തിൽ സജീവമായി. കോൺഗ്രസിന്റെ അദ്ധ്യക്ഷയായി പ്രധാനമന്ത്രിയായി. . അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‌ അതിനിടെ രാഷ്ട്രീയത്തിൽ തന്റെ പിൻ ഗാമിയായി താൻ വളർത്തിക്കൊണ്ടു വരാൻ ശ്രമിച്ച സഞ്ചെയ് ഗാന്ധിയുടെ അപകടമരണം. സ്വാർത്ഥികളുമായ ഉപചാപ സംഘം കാട്ടിക്കൂട്ടിയ പാപാങ്ങളഖിലവും പേറി തെരഞ്ഞെടുപ്പിൽ  ഏറ്റുവാങ്ങിയ വൻപരാജയം തുടങ്ങിയ കൈപേറിയ അനുഭവങ്ങൾ....
 താമസിയാതെ തന്നെ മുരുക്കിനെ പേടിച്ച് തങ്ങൾ കയറിയിരിക്കുന്നത് മുള്ളിലവിന്മേലാണെന്ന് തിരിച്ചറിഞ്ഞപോലെ ജനം അവരെത്തന്നെ പ്രധാനമന്ത്രിയായി വൻ ഭൂരിപക്ഷത്തോടെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. രാഷ്ട്രീയതന്ത്ര മെന്ന നിലക്ക് അവർ ചെയ്ത പല പ്രവൃത്തികളും പിന്നീട് അവർക്കുതന്നെ ദോഷകരമായി ഭവിച്ചതു നാം കാണുന്നു. സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളനടപടി സ്വീകരിക്കാൻ ഉത്തര വിട്ടതിന്റെ പേരിൽ  സിഖ് മതവിശ്വാസികൾ തനിക്കെതിരാണെന്ന് അറിഞ്ഞിട്ടും ആവിഭാഗത്തിൽ പെട്ടവരെ തന്റെ അംഗരക്ഷകരായി നിലനിർത്തിയത് അവരുടെ നിഷ്കളങ്കതയായി മനസിലാക്കാം. അവർക്കവരെ വിശ്വാസമായിരുന്നു. രാജ്യത്തിന്റെ നന്മക്കായി താനെടുത്ത നടപടികൾ താൻ തന്റെ ജീവനു കാവലായി വിശ്വസിച്ചേല്പിച്ചവരിൽ ഇത്രകൊടിയ പക വളർത്തുമെന്ന് അവർ സ്വപ്നേഭി കരുതിയിരിക്കില്ല. അവസാനം അവരുടെ കൈകൊണ്ടുതന്നെ അവരുടെ അന്ത്യം സംഭവിക്കുകയും ചെയ്തു.എന്നും രാവിലെ അവർ വിക്കറ്റ് ഗേറ്റിലൂടെ അക്ബർ റോട്ടിലിറങ്ങി കുറേദൂരം അവർ നടക്കുമായിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചുകൊണ്ട്.
അന്നും പതിവുപോലെ കാലത്ത് അവർനടക്കാനിറങ്ങിയതായിരുന്നു..
**********************************
തങ്ങളുടെ നിയോഗം പൂർത്തിയാക്കിയശേഷം എല്ലാവരും മരിക്കുന്നു. മരണം ഓർമ്മകളെ മായ്ച്ചുകളയുന്ന മറവിയാകുന്നു... അപൂർവ്വം ചിലർ സ്വന്തം രക്തംകൊണ്ട് തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. പെട്ടന്നൊന്നും മാഞ്ഞു പോകാത്ത അടയാളങ്ങൾ.  അതുകൊണ്ട് തന്നെ  നാം എല്ലാവരും പറയുന്നു രക്തസാക്ഷികൾ മരിക്കുന്നില്ല എന്ന്.

Monday, June 15, 2020

പെരുന്നാൾ വിരുന്ന്

പെരുന്നാൾ വിരുന്ന്
********************
ആദ്യത്തെ പെരുന്നാളിന്റെ ഓർമ്മക്ക് എന്ത് പഴക്കം വരും എന്ന് ചോദിച്ചാൽ കഷ്ടി ഒരു അറുപത് വർഷം വരുമായിരിക്കും.  ഒരു മഴക്കാലത്തായിരുന്നൂ അത്.  പേമാരിയിൽ പുഴയും പാടവും തറവാട്ടിലെ കുളവും ഒന്നായി. ഭാഗ്യത്തിന്ന് അന്ന് മഴ ഇല്ലായിരുന്നു. രാവിലെ ഉമ്മ കുളത്തിൽ കൊണ്ടു പോയി കുളിപ്പിച്ചു. പുതു വസ്ത്രങ്ങളണിയിച്ചു. ട്രൗസറും കുപ്പായവും കോളറിന്നു പിറകിൽ ഒരു ടവ്വലും. ഒരു പഞ്ഞിയിൽ സെന്റ് നനച്ച് അത് ചെവിയിൽ വെച്ചു തരികയും ചെയ്തു. അങ്ങനെ  പെരുന്നാൾ കോടി അണിഞ്ഞ ആമോദത്തിൽ കുട്ടപ്പനായി എളാപ്പമാരുടെ കൂടെ തറവാട്ടിന്റെ പൂമുഖത്ത് നിൽകുകയായിരുന്നൂ ഞാൻ. പുറത്തു നിന്നും കയറിവന്ന മൂത്താപ്പ " ഹായ് ദാരാപ്പത് പുത്യാപ്ല്യായിട്ടിണ്ടല്ലോ" എന്നും പറഞ്ഞ് എന്റെ മുഖത്ത് കടിക്കുകയും കുറ്റിത്താടിവെച്ച് ഉരക്കുകയും ചെയ്തു" എനിക്ക് കരച്ചിൽ വന്നു. അപ്പോഴേക്കും" വേണ്ട വാപ്പുട്ട്യേ നല്ലോരു ദിവസായിട്ട് ആകുട്ട്യേ കരയിക്കണ്ട"  എന്നും പറഞ്ഞ് വെല്ലിമ്മ എന്നെ രക്ഷപ്പെടുത്തി. മിറ്റത്ത് അപ്പോഴും രാത്രി പെയ്ത മഴയുടെ ശേഷിപ്പ് കാണാമായിരുന്നു. മേലേ പടിപ്പുരയിറങ്ങി ഇക്കാക്ക വരുന്നു.  ഉപ്പാനെയും ഉമ്മാനെയും എന്നേയും കൂട്ടിക്കൊണ്ട് പോകാൻ വന്നിരിക്കയാണ്.  അന്ന്  അങ്ങനെയായിരുന്നു പതിവ്. അളിയൻ വന്ന് വിളിച്ചോണ്ട് പോകണം. ഇക്കാക്കയും എളാപ്പമാരും കൂട്ടുകാരാണല്ലോ. വന്ന ഉടൻ അവർ ചിരിച്ചാർത്ത് കുളത്തിലേക്ക് പോയി. കൂടെ ഞാനും.  നിറഞ്ഞൊഴുകുന്ന വെള്ളം കാണാൻ. ഒന്നായിക്കഴിഞ്ഞ കുളവും കണ്ടാറിയും പുഴയും അവയെ പകുത്തുകൊണ്ട് പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാത മാത്രമുണ്ട് മുങ്ങാതെ ബാക്കി. മഴയില്ലാത്തതുകൊണ്ട് കൊണ്ടൂരക്കുന്നും തെളിഞ്ഞ് കാണാം.  കുറേ നേരം കാഴ്ച്ചകൾ കണ്ട് കൊണ്ട് ഞങ്ങൾ നിന്നു. ഇക്കാക്കയും എളാപ്പമാരും എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസിലായില്ല. കൂവിയാർത്തുകൊണ്ട് ഒരു തീവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. എഞ്ചിന്റെ കുഴലിൽ നിന്നും കറുത്ത പുക പിറകോട്ട് നീണ്ട് പോയി... കുറേ നേരം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. എല്ലാവരും കൂടി ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഉപ്പ ഇക്കാക്കാനോട് പറഞ്ഞു. " ന്നാ മണി നടന്നോ ഞങ്ങള് വൈന്നാരം അങ്ങട്ടെത്തിക്കോളാ " 
വെല്ലിമ്മാനോടു ഉമ്മാനോടും യാത്രപറഞ്ഞ് ഇക്കാക്ക പോയി. മഗ്രിബ് നമസ്കാരം കഴിഞ്ഞപ്പോഴേക്ക് വസ്ത്രങ്ങളൊക്കെ ഒരു പെട്ടിയിലാക്കി ഉമ്മ യാത്രക്ക് തെയ്യാറായി. കുറെ കഴിഞ്ഞപ്പോൾ കോപ്പനും മയമ്മൗട്ടിക്കയും വന്നു. ഉപ്പ ഒരു ചെറിയ ടോർച്ചുമായി മുന്നിൽ. ടോർച്ച് അന്നൊരു അപൂർവ്വ വസ്തുവായിരുന്നു. ഒരാഢംബരം. ചൂട്ടുകറ്റയായിരുന്നു പതിവ്. പിറകിൽ എന്നെയും എടുത്ത് മയമ്മൗട്ടിക്ക. അതിന്ന് പിറകിൽ ഒരു കുടയും ചൂടി. ഉമ്മ. മഴയില്ലെങ്കിലും രാത്രിയാണെങ്കിലും തറവാട്ടിലെ പെണ്ണുങ്ങൾ പുറത്തിറങ്ങുമ്പോൾ കുടപിടിക്കണം എന്നായിരുന്നു വെപ്പ്. വഴിയിൽ കാണുന്നവരൊക്കെ ഉപ്പാനോട് കുശലം പറഞ്ഞു ചിലർ എന്നെ തലോടുകയും കൊഞ്ചുകയും ചെയ്തു.  ഏറ്റവും പിറകിൽ പെട്ടി തലയിൽ വെച്ച് കയ്യിലൊരു റാന്തൽ വിളക്കുമായി കോപ്പാൻ. റോട്ടിൽ നിന്നും സ്കൂൾ വളപ്പിലൂടെ റെയിലിന്മേൽ കയറി കിഴക്കോട്ട്. അവിടെ നിന്നും ഇവിടെനിന്നുമെല്ലം പടക്കങ്ങൾ പൊട്ടുന്നത് കേൾക്കാമായിരുന്നു. സ്റ്റേഷന്റെ അടുത്തു നിന്നും റെയിൽ മുറിച്ച് കടന്ന് ഞങ്ങൾ ഉമ്മാന്റെ വീട്ടിന്റെ പടിക്കലെത്തി. ഇക്കാക്ക ഒരു കുപ്പി വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുകയായിരുന്നു. പടിക്കൽ ഞങ്ങളെ കണ്ടതും സ്നേഹം നിറഞ്ഞ സ്വരത്തിൽ " മ്മാ ആത്ത വന്നു"  എന്നും പറഞ്ഞുകൊണ്ട് ഇക്കാക്ക അകത്തേക്കോടി. വെല്ലിമ്മയും വെല്ലിപ്പയും ചിരിച്ചുകൊണ്ട്  പുറത്ത് വന്നു.‌ വെല്ലിമ്മ മയമ്മൗട്ടിക്കാന്റെ കയ്യിൽ നിന്നും എന്നെ വാങ്ങി. സ്റ്റേഷനിൽ നിന്നും നീണ്ട മണിയടി കേട്ടപ്പോൾ വെല്ലിപ്പ പറഞ്ഞു പെണ്ണേ ചോറ് വിളമ്പ് എട്ടരക്ക് ബ്ലാക്കായി...
ഭക്ഷണമൊക്കെ കഴിഞ്ഞ് മയമ്മൗട്ടിക്കയും കോപ്പനും മടങ്ങി. റാന്തലിന്റെ വെളിച്ചത്തിൽ പടികയറിപ്പോയ അവരുടെ ഓർമ്മയിൽ ആദ്യ പെരുന്നാളിന്റെ ദീപ്തമായ സ്മരണകൾ അവസാനിക്കുന്നു.

Sunday, June 14, 2020

അല്പം സെൻസിറ്റിവിറ്റിയും വേണം....

ഒരല്പം ലജ്ജയുണ്ട് എന്നാലും പറയുക യാണ്. കേന്ദ്ര സർക്കാർ ഇപ്പോൾ മനസ്സിലാക്കിയിട്ടുളളതു പോലെ മനുഷ്യർ മറ്റു മൃഗങ്ങളെപ്പോലെ വംശവർദ്ധനക്കു വേണ്ടി മാത്രം ഇണ ചേരുന്ന ഒരു മൃഗമല്ല. വളരെ സെൻസിറ്റീവായ അത് ഇണകൾക്ക് ഒരു നിർവൃതികൂടിയാണ്. എന്ന് വെച്ച് വെറും നിർവൃതിക്കായി മാത്രം നടത്തേണ്ട് ഒരു നേരമ്പോക്കുമല്ല അത്. നമ്മുടെ വംശ വർദ്ധനക്ക് സർവ്വേശ്വരൻ നിശ്ചയിച്ച പവിത്രമായ കർമ്മം കൂടിയാണ്. ഒരു യോഗി അഗ്നിയിൽ ഹവിസ്സർപ്പിക്കുന്ന മനോഭാവത്തോടെ പൂർത്തിയാക്കേണ്ടത്.
ഗർഭാവസ്ഥയിൽ സ്ത്രീ പതിവിൽ കവിഞ്ഞ ലാളനയും പ്രോത്സാഹനവുമൊക്കെ ആഗ്രഹുക്കും. അതവൾക്ക് നൽകുന്നതിൽ മറുവശം ആനന്ദിക്കയും ചെയ്യും. അതിനിടെ ചിലപ്പോൾ നേരം പോക്കും നടന്നെന്നിരിക്കും. അല്ലാതെ മതിയിളകുന്ന ദിവസം നോക്കി ചവിട്ടിക്കാ*വുന്ന ഒരു മൃഗമല്ല മനുഷ്യസ്ത്രീ...
ഇതൊക്കെ മനസിലാകണമെങ്കിൽ ആർഷഭാരത സംസ്കാരത്തിൽ പറഞ്ഞിട്ടുളള ഗൃഹസ്താശ്രമത്തിന്റെ ബാല പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കണം. പിന്നെ മമ്മുട്ടി പറഞ്ഞപോലെ സെൻസ് വേണം അല്പം സെൻസിറ്റിവിറ്റിയും....

* ചവിട്ടിക്കുക...  പശുവിനെ ഇണ ചേർക്കുന്നതിന്റെ പാലക്കാടൻ പ്രയോഗം.

Tuesday, June 9, 2020

തവളകളും മുഞ്ഞയും

ഇത് കുറേ തവളകളുടെ കഥയാണ്. അവനവന്റെ കാര്യം നോക്കി വല്ല കിണറുകളിലും കുളങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന പോക്കാച്ചിത്തവളകളുടെ കഥയല്ല, പ്രത്യുത നിളയുടെ ഇരു കരകളിലുമുണ്ടായിരുന്ന പാടശേഖരങ്ങളിൽ കഴിഞ്ഞ്കൂടിയിരുന്ന സാമൂഹ്യ സേവകന്മാരായ തവളാച്ചികളുടെ കഥ. പാടങ്ങൾക്ക് ശത്രക്കളായ കീടങ്ങളെ മൃഷ്ടാന്നം ഭുജിച്ചും വർഷകാലാരംഭത്തിൽ പേക്രൊം പേക്രോം എന്ന് ഉച്ചത്തിൽ പ്രകീർത്തനം ചെയ്തും അവർ സാമോദം കഴിഞ്ഞു കൂടിയിരുന്ന കാലം... ആയിടക്കാണ് തവളയുടെ കാലുകൾ വളരേ രുചികരമായ ഭക്ഷണമാണെന്ന് സായിപ്പന്മാർ കണ്ടെത്തിയത്...  ഈ സാധനം അങ്ങ് കേരളത്തിലെ മലബാറിൽ‌ സുലഭമാണ് എന്നും അവർ മൻസ്സിലാക്കി. ഡോളർ കിട്ടുമെന്നായപ്പോൾ പെട്രോൾ മാക്സും ചാക്കുമായി തവളപിടുത്തക്കാർ പാടത്തിറങ്ങി. രാത്രി പുലരുവോളം അവർ തവളകളെ പിടിച്ചു. പകൽ അവയുടെ കാലുകൾ വെട്ടിയെടുത്ത് കയറ്റിയയച്ച് കാശുണ്ടാക്കി... ഒരിക്കൽ ഞാനും ഈ ക്രിയക്ക് സക്ഷ്ക്ഷിയാവുകയുണ്ടായി ആതാണ് കഥ...

കഥനടക്കുന്ന കാലത്ത് ഈയുള്ളവൻ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. നിളക്കക്കരെ മാമ്മാംഗത്തിന്റെ ചരിത്രത്താൽ പ്രസിദ്ധമായ തിരുനാവായ. അവിടെനിന്നും നാലഞ്ചു കിലോമീറ്ററുകൾ അകലെ പട്ടർനടക്കാവിനടുത്ത് കുണ്ടിലങ്ങാടി എന്ന സ്ഥലത്തുള്ള എന്റെ അമ്മായിയുടെ വീട്ടിൽ താമസിച്ചായിരുന്നു പഠനം രാവിലെ എട്ട് മണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ കാൽനടയായി ഒമ്പതരക്ക് മുമ്പ് ക്ലാസിലെത്തും അതായിരുന്നു പതിവ്. നിറയെ മീൻ കച്ചവടക്കാരെയും അവരുടെ കൊട്ടകളേയും വഹിച്ചുകൊണ്ട് ആദവനാട്ട് നിന്നും തിരൂരിലേക്ക് പോകുന്ന പരപ്പിൽ ട്രാൻസ്പോർട്ടിൽ കയറി അഞ്ച് പൈസ കൊടുത്താൽ തിരുനാവായയി ലിറങ്ങാമായിരുന്നു. ബസ്സിലെ തിരക്കും മീൻ നാറ്റവും സഹിക്കാവുന്നതിലപ്പുറമായതുകൊണ്ട് ഞാൻ കാൽനട തന്നെ തെരഞ്ഞെടുത്തു. അഞ്ച് പൈസക്ക് പുറമെ ദിവാസ്വപ്നം കണ്ടുകൊണ്ട് കാലത്തും വൈകിയിട്ടുമുള്ള നടത്തം അത് ഞാൻ ശരിക്കും ആസ്വദിച്ചു. അഞ്ചാക്ലാസ് മുതൽ ആറു കിലോമീറ്റർ അകലെ വാടാനാംകുറുശിയിലേക്കും തിരിച്ചും നടത്തം പതിവായിരുന്നത്കൊണ്ട് ഈ നടത്തം ഒട്ടും വിഷമകരമായിരുന്നില്ല. ഈ നടത്തിനിടയിലൊരു ദിവസമാണ് ദാരുണമായ ആ കാഴ്ചക്ക് സാക്ഷിയാവേണ്ടി വന്നത്. അന്ന് പന്ത്രണ്ട് മണിതൊട്ടുള്ള ഗോപാലകൃഷ്ണൻ സാറിന്റെ അതി വിരസമായ സിഡി ആന്റ് എക്സ്റ്റൻഷൻ ക്ലാസ് കട്ട് ചെയ്ത് ഞാൻ പുറത്തിറങ്ങി. കുന്നിൻ മുകളിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്ന് താഴെ നിളയുടെ തീരത്തായിരുന്നു ഫാം. താഴെ വിശാലമായ നെൽ വയലുകളും കുന്നിൽ ചെരുവിൽ ഫലവൃക്ഷങ്ങളും കുന്നിൻ മുകളിൽ ഹോസ്റ്റലടക്കമുള്ള കെട്ടിടങ്ങളും എന്നിങ്ങനെയായിരുന്നു സ്ഥാപനം വയലിനുനടുവിലൂടെ പുഴവരെ വീതിയേറിയ ഒരു റോഡ്. റോഡിനിരുവശവും ഭംഗിയായി നട്ടു പിടിപ്പിച്ച തെങ്ങുകളും..ഫാം വിജനമായിരുന്നു. . ഞാൻ റോട്ടിലൂടെ പുഴയിറമ്പിലെത്തി. വേനലായതുകൊണ്ട് പുഴയുടെ നടുവിൽ ചെറിയ ഒരു നീർച്ചാലേ പുഴയായി അവശേഷിച്ചിരുന്നുള്ളൂ.... ബാക്കിയെല്ലാം മണൽ പരപ്പ്. അക്കരെ നവാമുകുന്ദാ ക്ഷേത്ര നടയിലൂടെ എനിക്ക് ഗാന്ധിപ്രതിമക്കടുത്ത്  റോഡിൽ കയറാം. പെട്ടന്ന് ദൂരെ നീർച്ചാലിനരികെ ഒരുപാട് കാക്കകൾ കലപില കൂട്ടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരാൾ അവിടെ ഇരുന്ന് എന്തോ ചെയ്യുന്നുണ്ട്. എനിക്ക് കൗതുകമായി. മീൻ പിടിക്കുകയായിരിക്കും എന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നു. നോക്കുമ്പോൾ ഒരു ചാക്ക് നിറയെ വലിയ തവളകൾ. അയാൾ ഒറ്റക്കായിരുന്നു. അയാളുടെ മുന്നിൽ ഒരു മരമുട്ടിയുണ്ടായിരുന്നു. ചാക്കിൽ കയ്യിട്ട് അയാൾ തവളകളേ ഓരോന്നിനെ പുറത്തെടുത്ത് മുട്ടിയിൽ വെച്ച് മൂർച്ചയേറിയ മടവാൾ കൊണ്ട് ഓരോ വെട്ട്. കാല് വേറൊരു ചാക്കിലേക്കിട്ട് ബാക്കി ബാഗം വലിച്ചെറിയുന്നു. അയാൾക്ക് ചുറ്റും ജീവൻ പോകാതെ തുറിച്ച കണ്ണുകളുമായി പിടയുന്ന പാതിത്തവളകൾ. ഞാനൊന്നേ നോക്കിയുള്ളൂ നടുമുറിഞ്ഞ് ജീവൻ പോകാതെ പിടയുന്ന മിണ്ടാപ്രാണികളുടെ തുറിച്ച കണ്ണുകൾ. ആമനുഷ്യനെ ശപിച്ചുകൊണ്ട് ഞാൻ വേഗം മടങ്ങി... എനിക്കയാളോട് വലിയ വെറുപ്പ് തോന്നാനുണ്ടായ കാരണം ഒരുപക്ഷേ തവളകളേ ഉപദ്രവിക്കരുത് എന്ന് വെല്ല്യുമ്മ പഠിപ്പിച്ച പാഠമായിരിക്കാം... പിന്നീട് ഇടക്കൊക്കെ അരക്കുതാഴേ വേർപെട്ട് ചോരയിൽകുളിച്ച്  കണ്ണും തുറിച്ച് ആകാശത്തേക്ക് നോക്കി കിടന്നിരുന്ന് പിടഞ്ഞിരുന്ന ആ മിണ്ടാപ്രാണികളുടെ ചിത്രം എന്നെ വല്ലാതെ  അസ്വസ്ഥനാക്കിയിരുന്നു....

ആയിടെയാണ് നെൽകൃഷിയെ ബാധിക്കുന്ന മുഞ്ഞ എന്ന കീടം ശ്രദ്ധിക്കപ്പെട്ടത്. അതുവരെ നെല്ലിന് അങ്ങനെയൊരു ശത്രു അവതരിച്ചിട്ടുണ്ടായിരുന്നില്ല. അഗ്രോണമി ക്ലാസിൽ എന്റെ അഭിവന്ദ്യഗുരു ഇട്ടിയവര സാർ പറഞ്ഞു " എടോ മുഞ്ഞ പെരുകാൻ കാരണം നമ്മുടെ തവള പിടുത്തമാണ്. തവള ഈ വക കീടങ്ങളുടെ നാച്ച്വറൽ പ്രിഡേറ്ററാണ്. 
താമസിയാതെ മുഞ്ഞയെ നിയന്ത്രിക്കാൻ ഡൈമക്രോൺ എന്ന കീടനാശിനിയും ഉപയോഗത്തിൽ വന്നു. ആകാശവാണി വാർത്തകൾക്ക് മുമ്പും പിമ്പും ഡൈമെക്രോണിന്റെ പരസ്യം സാധാരണയായി. പിറകെ ആ വിഷങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സർവത്രയായി....

Thursday, June 4, 2020

ലോക പരിസ്ഥിതി ദിനത്തിൽ ..

പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ അതിനു വേണ്ടി ഒന്നും ചെയ്യണ്ടതില്ല... 
അതിനെ അതിന്റെ പാട്ടിനു വിട്ടാൽ മാത്രം മതി...
മലകളെയും മരങ്ങളേയും പുഴകളേയും വെറുതെവിടുക.......
ഒരിക്കൽ ഞാനും യാത്രക്കിടയിൽ കണ്ടുമുട്ടിയ ഒരു സുഹൃത്തുമായി ഒരു സംവാദമുണ്ടായി. പണ്ടൊക്കെ അങ്ങനെയായിരുന്നു. വണ്ടി കോഴിക്കോട്ടെത്തുമ്പോഴേക്കും പേരുപോലും അറിയാത്ത സഹയാത്രികനുമായി കുടുംബകാര്യങ്ങളടക്കം ഒരുപാടു കാര്യങ്ങൾ ചർച്ച ചെയ്തിരിക്കും. അന്ന്  അദ്ദേഹം എന്നെ ഉപദേശിക്കുകയായിരുന്നു നാം ജൈവ ശൃംഗലയിലെ അവസാനകണ്ണിയാണ്. അതിനാൽ പ്രകൃതിക്ക് നാം വരുത്തുന്ന നാശം നമ്മുടെതന്നെ നാശത്തിന്ന് വഴിവെക്കും. ഞാൻ പറഞ്ഞു ചെറിയൊരു ഭേദഗതിയോടെ ഞാൻ അംഗീകരിക്കാം. മനുഷ്യൻ ഈ ജൈവ സൃംഗലയുടെ ഭാഗമല്ല. അവൻ വേറെ തന്നെയാണ്. എങ്കിലും പ്രകൃതിയുടെ മേൽ അവൻ നടത്തുന്ന കയ്യേറ്റങ്ങൾ അവന്റെ തന്നെ നാശത്തിനു കാരണമാകും. ആദ്ദേഹത്തിന്റെ ആശയം ഞാൻ സ്വീകരിച്ചിട്ടും മനുഷ്യനെ ജൈവ ശൃംഗലയിൽ നിന്നും വേർപെടുത്തിയത് അദ്ദേഹത്തിന്ന് ഇഷ്ടമായില്ല. അദ്ദേഹം ഒരു ശാസ്ത്ര വിശ്വാസിയായിരുന്നു ഞാനാകട്ടെ ദൈവവിശ്വാസിയും. അദ്ദേഹം വിശദീകരണമാവശ്യപ്പെട്ടു. ഞാൻ പറഞ്ഞു ഇന്ന് ലോകത്ത് അറുനൂറു കോടി ജനങ്ങളുണ്ട്. ഇവരെ ഒന്നടങ്കം ഭൂമിയിൽ നിന്നങ്ങ് പിൻ വലിക്കുന്നു എന്ന് സങ്കല്പിക്കുക. രണ്ട് ക്യുബിക്ക് മൈൽ വലിപ്പമുള്ള ഒരു പെട്ടിയിൽ അടുക്കി ശാന്തസമുദ്രത്തിൽ താഴ്തിയാൽ സാധിക്കാവുന്നതേയുള്ളൂ. എന്നാൽ പിറ്റേദിവസം ഭൂമിയിൽ എന്ത് സംഭവിക്കും. കാര്യമായി ഒന്നും സംഭവിക്കില്ല. മലകളും മരങ്ങളും അവശേഷിക്കും നദികൾ സ്വയം ശുദ്ധമാകും. ആകാശവും ഭൂമിയോടൊപ്പം ശുദ്ധമാകും. ഓർസോൺ പാളികളിൽ മനുഷ്യൻ വീഴ്തിയ തുളകൾ സ്വയം അടയും. പിന്നെ പ്ലാസ്റ്റിക് മലിനീകരണമുണ്ടാകില്ല. ആവശ്യത്തിൽ കവിഞ്ഞ ഭക്ഷണമുണ്ടാക്കി വെളിയിലെറിയുന്നതു മൂലമുള്ള മലിനീകരണമുണ്ടാകില്ല ശബ്ദമലിനീകരണമോ ആണവ മലിനീകരണമോ ഉണ്ടാകില്ല സർവ്വം ശാന്തം സുന്ദരം. 
അതേ സമയം മനുഷ്യൻ നിസ്സാരമെന്ന് കരുതുന്ന ഏത് ജീവി ഇല്ലാതായാലും പ്രകൃതിയുടെ താളം തെറ്റും. ഉദാഹരണത്തിന് കാക്ക ഇല്ലാതായാൽ ഒരാഴ്ചകൊണ്ട് ഭൂമി മാലിന്യക്കുമ്പാരമാകും. അല്ലെങ്കിൽ ചിതൽ തെരുവുപട്ടികൾ എന്ന് വേണ്ട പ്രകൃതിയിലെ എല്ലാം അവയുടെ നിലനില്പിന്ന് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു... മനുഷ്യന്ന് പ്രകൃതിയിൽ നിന്ന് എടുക്കാനേ ഉള്ളൂ. പ്രകൃതിക്ക് ഒന്നും കൊടുക്കാനില്ല. അതുകൊണ്ടാണ് പ്രകൃതിയെ കേടുകൂടാതെ പരിപാലിക്കാൻ പ്രകൃതിയിലേക്ക് പ്രത്യേകമായി അയക്കപ്പെട്ട പ്രതിനിധിയാണു മനുഷ്യൻ എന്ന് ഈശ്വര വിശ്വാസികൾ വിശ്വസിക്കുന്നത്. അവന്റെ നിലനില്പിന്ന് ആവശ്യമായതുമാത്രം  പ്രകൃതിയിൽനിന്നെടുക്കാൻ അവന്ന് അനുമതിയുണ്ട്. അതിൽ അവൻ അതിരു കവിയുന്നുവോ എന്നതാണ് അവന്റെ യജമാനൻ അവന്ന്മേൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷണം. അതിൽ വിജയിച്ചാൽ ഇതിനേക്കാൾ മഹത്തായ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് അവൻ ഉയർത്തപ്പെടും. മറിച്ചായാൽ അവൻ തിരസ്കരിക്കപ്പെടുകയും ചെയ്യും.
അതിനാൽ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ അതിനു വേണ്ടി ഒന്നും ചെയ്യണ്ടതില്ല... അമിത ചൂഷണം ഒഴിവാക്കി അതിനെ അതിന്റെ പാട്ടിനു വിട്ടാൽ മാത്രം മതി...
എന്റെ വാദം അദ്ദേഹത്തിന്ന് സ്വീകാര്യമായോ എന്തോ?. വണ്ടി കല്ലായി കടന്നിരുന്നു. മറിച്ചൊന്നും പറയാതെ അദ്ദേഹം ഇറങ്ങാൻ വട്ടം കൂട്ടി. അദ്ദേഹത്തിന്റെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന കുണ്ഠിതം ബാക്കിയുമായി...

Monday, June 1, 2020

റൈഡർ ഓൺ ദ റൈൻ


സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...

Friday, May 29, 2020

എന്റെ ഇംഗ്ലീഷ് ഗുരുനാഥന്മാർ...

ഏഴാം ക്ലാസിൽ വെച്ച് കുഞ്ഞിക്കുട്ടൻ നമ്പൂതിരി മാസ്റ്ററുടെ തല്ല് ഒരുപാട് കൊണ്ടിട്ടും വലിയ പിടിപാടൊന്നും കിട്ടാതിരുന്ന ആംഗലേയത്തിന്റെ ലൈൻ തിരിച്ചു തന്നത് ഹൈസ്കൂളിൽ എന്റെ ഗുരുനാഥന്മാരായിരുന്ന വേണുമാഷും ശങ്കരൻ കുട്ടിമാഷുമായിരുന്നു. ഇന്നത്തെപ്പോലെയല്ല പഠിക്കാത്തകുട്ടികൾക്ക് നല്ല പെട കിട്ടിയിരുന്ന കാലം. നമ്പൂരി മാഷ തല്ല് ഞാൻ ഏണി വെച്ച് കയറി വാങ്ങിയതാണ് എന്ന് വേണമെങ്കിൽ പറയാം. ഇടക്കൊക്കെ സ്കൂളിലേക്കും തിരിച്ചും കുന്ന് കയറിയിറങ്ങിയിരുന്നത് നമ്പൂരി മാഷ കൂട്യായിരുന്നു. അങ്ങനെയുള്ള ഒരു ദിവസമാണ് അബദ്ധം പറ്റിയത്.  മുണ്ടിന്റെ ഒരു തുമ്പ് കക്ഷത്തിൽ വെച്ച് ഇടക്ക് പുകലപ്പൊടിയും വലിച്ച് മുന്നിൽ ഗുരുവും ഭവ്യതയോടെ പിറകെ ശിഷ്യനും... ഗുരു ചോദിച്ചു താനെവിടത്യാ ?. കാരക്കാട്ട് എവിടെയാണ് എന്നാണ് ചോദ്യം. വയ്യാട്ടു കാവിലെ... ഉടൻ അദ്ദേഹം തിരിഞ്ഞ് നിന്ന് എന്നെ ഒന്നിരുത്തിനോക്കിയിട്ട് പറഞ്ഞു ങേ എന്നാപ്പിന്നെ തന്നെ ഇങ്ങനെ വിട്ടാപ്പറ്റില്ല്യല്ലോ... അന്ന് തുടങ്ങി പീഢനം. ഹാവും ഹാസും ഈസും വാസുമൊക്കെ യഥേഷ്ടം പ്രയോഗിച്ചിരുന്ന എനിക്ക്  തല്ലും നിർലോഭം തന്നെ കിട്ടാൻ തുടങ്ങി. പിന്നത്തെ വില്ലൻ സ്പെല്ലിങ്ങായിരുന്നു. അക്ഷരത്തെറ്റ് കൂടാതെ ഒരു വാചകം എഴുതാൻ ഞാൻ പെടാപാട് പെട്ടു.  ചുരുക്കിപ്പറഞ്ഞാൽ നമ്പൂരി മാഷോട് ഐഡന്റിറ്റി വെളിപ്പെടുത്തിയതാണ് കൊഴപ്പായത് എന്ന് പറഞ്ഞാൽ മതിയല്ലോ. എന്നിട്ടെന്താ അടികൊണ്ടൊന്നും  യാതൊരു പുരോഗതിയുമുണ്ടായില്ല... എങ്കിലും എട്ടാം ക്ലാസിലേക്ക് ഒരു വിധത്തിൽ കടന്നുകൂടി. ഓരോക്ലാസിലും കുട്ടികൾ രണ്ടും മൂന്നും കൊല്ലം പഠിച്ചിരുന്ന കാലത്ത് തോൽക്കാതിരിക്കുക എന്നത് തന്നെ വലിയ ഒരു നേട്ടമായിരുന്നു...
ഹൈസ്കൂളിൽ ഇന്നത്തേപ്പോലെ ഇംഗ്ലീഷിന് പ്രത്യേക അദ്ധ്യാപകരൊന്നും ഉണ്ടായിരുന്നില്ല. ശാസ്ത്രാദ്ധ്യാപകരും ചരിത്രാദ്ധ്യാപരും കണക്ക് മാഷമ്മാരും ഒക്കെക്കൂടി അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു പതിവ്....
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ശങ്കരൻകുട്ടിമാഷും പത്തിൽ വേണുമാഷുമായിരുന്നു ആംഗലേയത്തിന്റെ ഗുരുക്കന്മാർ എന്നാണ് ഓർമ്മ...
ഗ്രാമറൊക്കെ ഒരു വിധം ശരിയായെങ്കിലും അക്ഷരപ്പിശക് എന്നെ വിടാതെ പിടികൂടി. ദൈവാനുഗ്രഹം കമ്പ്യൂട്ടറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുവോളം തൽ സ്ഥിതിതുടർന്നു എന്ന് പറയാം. ഒരു ദിവസം ശങ്കരൻകുട്ടി മാഷ് പറയുകയുണ്ടായി എടോ താനീ സ്പെല്ലിങ്ങൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നിനക്ക് നന്നായി സ്കോറ് ചെയ്യാൻ കഴിയുമായിരുന്നു. എട്ടാം ക്ലാസിലെ നോൺ ഡീറ്റൈൽ കോറൽ ഐലന്റായിരുന്നു. റാൽഫ് റോവർ, പീറ്റർ കിൻ, ജാക്ക് എന്നീ ബാലന്മാർ പവിഴദ്വീപിൽ കുടുങ്ങിപ്പോയ കഥ. നര ഭോജികളും കടൽ കൊള്ളാക്കാരുമായുമൊക്കെ നേരിൽ കണ്ട് അവസാനം രക്ഷപ്പെട്ട കഥ. കഥാപാത്രങ്ങളുടെ പ്രായക്കാരനായതുകൊണ്ടാകാം സാർ ക്ലാസ്സ് തുടങ്ങിയാൽ ഞാൻ ഭാവനയിൽ അവരിൽ ഒരാളാകും.  വിസ്മയജനകമായ ആ കഥ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. 
അതുപോലെത്തന്നെ വെണു മാഷെ ക്ലാസുകൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനിടെ അദ്ദേഹം പ്രപഞ്ചത്തിലെ സമസ്ത വിഷയങ്ങളിലൂടെയും കടന്ന് പോകും. കോസ്മിക്ക് രശ്മികളും അൾട്രാവയലറ്റ് രശ്മികളുമൊക്കെ ഹിമാലയവും ശൂന്യാകാശവും സഹാറമരുഭൂമിയും ആഫ്രിക്കൻ പ്രദേശങ്ങളു മെല്ലാം സ്പർശിച്ചായിരിക്കും ക്ലാസ്. അതിനാൽ ഇന്നും അദ്ദേഹത്തിന്റെ ക്ലാസുകൾ ഓർമ്മയിൽ നിൽക്കുന്നു. 
ഒരിക്കൽ വേണുമാഷ് ക്ലാസെടുക്കവേ പറഞ്ഞു ചിലർ അവരറിയാതെ ചില വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. എനിക്ക് അങ്ങനെ ഒന്നുമില്ല എന്നാണ്  ഞാൻ കരുതുന്നത്. അങ്ങനെ വല്ലതും നിങ്ങൾ‌ ശ്രദ്ധിച്ചിട്ടുണ്ടോ?. ക്ലാസ് പൂർണ്ണ നിശ്ശബ്ദം. ഞാൻ പതുക്കെ പറഞ്ഞു ഉണ്ട് സർ. ങേ അതെന്താണ്? അദ്ദേഹം കൗതുകത്തോടെ ചോദിച്ചു. പേടിയോടെ ഞാൻ പറഞ്ഞു പെക്യൂലിയർ എന്ന വാക്ക് സാർ ധാരാളമായി ഉപയോഗിക്കാറുണ്ട്. പെട്ടന്ന് പെൺ കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ആരോ എന്നെ പിന്താങ്ങി. പിന്നെ വേറെയും ഒന്ന് രണ്ട് കുട്ടികൾ.. അദ്ദേഹം അല്പനേരം മൗനിയായി. പിന്നെ തുറന്ന ചിരിയോടെ പറഞ്ഞു ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല...
പബ്ലിക്ക് പരീക്ഷയിൽ എഴുപത്തിരണ്ടിൽ വാടാനാംകുറിശ്ശി സ്കൂളിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഒരൊറ്റ ഫസ്റ്റ് ക്ലാസ് പോലും ഇല്ലാതെ പോയ വർഷം. എങ്കിലും ഇംഗ്ലീഷിൽ അമ്പത്തെട്ട് മാർക്കോടെ ഞാൻ പാസായി. മാർക്കിടൽ‌ ഇന്നത്തെപ്പോലെ ഉദാരമല്ലായിരുന്ന അക്കാലത്ത് അതൊരു നല്ല മാർക്ക് തന്നെയായിരുന്നു...
അഗ്രിക്കൾച്ചറൽ സയസ് കോഴ്സ് കഴിഞ്ഞ് റിസൾട്ട് വരുന്നതിന്ന് മുമ്പേ തന്നെ ജോലിയിൽ കയറി. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ ഫാം സൂപ്രണ്ടായി ചീഫ് ടെക്നിക്കൽ ഓഫീസറായി ഇരുപത്തിനാല് വർഷത്തെ സേവനത്തിനു ശേഷം അടുത്തൂൺ പറ്റിയ ഈയുള്ളവന്  കൈമുതലായി ഉണ്ടായിരുന്നത് ഈ ഗുരുക്കന്മാരിൽ നിന്നെല്ലാം കിട്ടിയ അറിവും ആശീർവാദവും ഈശ്വരാനുഗ്രഹവും മാത്രമായിരുന്നു. 
ഇന്ന് ഈ സായഹ്നത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നു അവരെന്നെ വല്ലതും പഠിപ്പിക്കുകയായിരുന്നില്ല പലതും പഠിക്കാൻ പഠിപ്പിക്കുകയായിരുന്നു എന്ന്... വേണുമാഷ് ആറാം ക്ലാസ് മുതൽ സ്കൂൾ വായനശാലയുടെ അലമാരകൾ എന്റെ മുന്നിൽ‌ തുറന്നിട്ടു. ആർത്തിയോടെ കയ്യിൽ കിട്ടിയതൊക്കെ ഞാൻ വായിച്ചു. എന്റെ സഹപ്രവർത്തകർ ഭൂരിഭാഗവും പി എച് ഡി ക്കാരായിരുന്നു. അവർക്കിടയിൽ ആത്മവിശ്വാസത്തോടെ നില നിൽകാൻ ഈ പത്താം തരക്കാരന് കഴിഞ്ഞതിനെക്കുറിച്ച് അഭിമാനിക്കുമ്പോൾ ഞാൻ എന്റെ ഗുരു സാഗരത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. ഇന്ന് പ്രേമനുമായി സംസാരിച്ചപ്പോഴാണ് ശങ്കരൻകുട്ടി മാഷും മരിച്ചുപോയീ എന്ന് ഞാനറിഞ്ഞത്. നമ്പൂരിമാഷും വേണുമാഷും അവരാരും ഇന്നില്ല. എല്ലാവരുടേയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുമാറാകട്ടെ....

Thursday, May 28, 2020

ഒരു രാത്രിയാത്രയുടെ ഓർമ്മ...

എഴുപത്താറിലോ എഴുപത്തേഴിലോ ആയിരിക്കാം ചെറിയൊരു അവധിക്ക് ആറളം ഫാമിൽ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നൂ ഞാൻ. തലശ്ശേരിയിൽ നിന്നും പാതിരാത്രിയിൽ ഷൊർണൂരിൽ വന്നിറങ്ങി. ഇനി രാവിലെ അഞ്ച് മണിക്ക് കോഴിക്കോട്ടേക്ക് പോകുന്ന പാസഞ്ചറിൽ കാരക്കാട്ടേക്ക് പോകണം. അതുവരെ പ്ലാറ്റ് ഫോമിൽ കഴിച്ച് കൂട്ടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. പുറത്ത്‌ പോയി കാരക്കാട്ടേക്ക് ടിക്കറ്റെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിൽ വന്നു.‌ വിശ്രമമുറിയിലെ എല്ലാകശേരകളിലും ഇരുന്നുറങ്ങുന്നവർ. പ്ലാറ്റ് ഫോം സ്റ്റാളിൽ നിന്നും ഒരു ചായയും കുടിച്ച് പ്ലാറ്റ്ഫോമിൽ കിടക്കുന്ന ഒരു മരപ്പെട്ടിമേൽ വെറുതെ ഇരിപ്പായി.  പാതിരാത്രിയിലും പ്ലാറ്റ്ഫോം സജീവമായിരുന്നു. രാത്രിയിൽ വരാനിരിക്കുന്ന എക്സ്പ്രസ് വണ്ടികളെ കാത്തിരിക്കുന്ന യാത്രക്കാരും വണ്ടിയിറങ്ങി  നേരം വെളുത്തിട്ട് പോകാമെന്ന് കരുതി ഇരിക്കുന്ന എന്നെപ്പോലുള്ള യാത്രക്കാരും പത്രവിതരണക്കാരും വാണിഭക്കാരും പിന്നെ യൂണിഫോം ധരിച്ച റെയിൽവേ ജീവനക്കാരും പോലീസുകാരും. താമസിയാതെ വലിയ ആരവത്തോടെ മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ വന്ന് നിന്നു. വണ്ടിയിൽ വലിയ തിരക്ക്.‌ പെട്ടന്ന് ഞാൻ കേട്ടൂ മക്കളേ തൃശ്ശൂരെത്യോ എന്നൊരു  ചോദ്യം. നോക്കിയപ്പോൾ രോഗിയായ ഒരു വൃദ്ധയായിരുന്നു. വണ്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി. തൃശ്ശൂർ വിട്ട് പോന്നത് അറിഞ്ഞിട്ടില്ല. കൂടെയുള്ള മകൻ വണ്ടിയിൽ മറ്റേതോ ബോഗിയിൽ സുഗസുഷുപ്തിയിലായിരുന്നു. ഞാൻ വേഗം അവരെ വണ്ടിയിൽ നിന്നിറക്കി. ഞാനിരുന്നിരുന്ന പെട്ടിമേൽ ഇരുത്തി. ബ്രസ്റ്റ് കാൻസ ബാധിതയാണ്.  തിരുവനന്തപുരത്ത് നിന്നും‌ റേഡിയേഷൻ കഴിഞ്ഞ് വരികയാണ്. ഇടക്കിടെ ഇങ്ങനെ പോകണം. മകളുടെ വിലക്ക് വകവെക്കാതെ അവർ അവരുടെ മാറിടം എന്നെ കാണിച്ചു. റേഡിയേഷൻ മൂലം  കറുത്ത് കരുവാളിച്ച് വികൃതമായിരുന്നു. വല്ലാത്ത വിഷമം തോന്നി. എന്തൊക്കെയോ പറഞ്ഞ് ഞാൻ അവരെ സമാധാനിപ്പിച്ചു. പേടിക്കേണ്ട മകൻ ഉണരുന്നേടത്ത് ഇറങ്ങി അടുത്ത വണ്ടിക്ക് തൃശൂരെത്തിക്കൊള്ളും. നിങ്ങളെ ഞാൻ പുലർച്ചെയുള്ള എറണാംകുളം പാസഞ്ചറിന്ന് കയറ്റിത്തരാം. അതിന്ന് മോനേ ഞങ്ങളുടെ കയ്യിൽ പൈസയില്ല. പൈസ മകന്റെ കയ്യിലാണ്.  സാരമില്ല ഞാൻ ടിക്കറ്റെടുത്തിട്ട് വരാം. ഞാൻ വീണ്ടും കൗണ്ടറിൽ പോയി തൃശൂരിലേക്ക് രണ്ട് ടിക്കറ്റെടുത്തു. പത്ത് രൂപ. മുന്നൂറ് രൂപ മാസപ്പടി കിട്ടിയിരുന്ന അന്ന് എനിക്ക് അതൊരു വലിയ തുക തന്നെയായിരുന്നു. ടിക്കറ്റ് അവരെ ഏല്പിച്ചു. അപ്പോഴേക്കും എറണാകുളം പാസഞ്ചർ മൂന്നാം പ്ലാറ്റ് ഫോമിൽ എത്തിയിരുന്നു. ഞാൻ അവരുടെ കറുത്ത് മെലിഞ്ഞ കൈകൾ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി മിക്കവാറും കാലിയായിരുന്നു. അവരെ ഒഴിഞ്ഞ സീറ്റിൽ കിടത്തി മകളെ അടുത്തിരുത്തി ഞാൻ അവരോടെ യാത്രപറഞ്ഞു. അതുവരെ മൂകയായിരുന്ന മകൾ നന്ദിയോടെ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു വലിയ ഉപകാരം. ഞങ്ങളിത് മറക്കില്ല. ഞാനാദ്യമായാണ് അവളെ ശ്രദ്ധിച്ചത് വണ്ടിക്കകത്തെ മങ്ങിയ വെളിച്ചത്തിൽ... അവൾ ഒരു കൊച്ചു സുന്ദരിയായിരുന്നു...
എന്നാൽ ഞാനിറങ്ങട്ടേ എന്നും പറഞ്ഞ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. പഴയ മരപ്പെട്ടിമേൽ വന്ന് ഇരിപ്പായി. അരമണിക്കൂർ കൂടി കഴിയണം എനിക്ക് കാരക്കാട്ട് ഇറങ്ങാനുള്ള കോഴിക്കോട് പാസഞ്ചർ വരാൻ...

Saturday, May 16, 2020

മദ്രസക്കാലം 1

മദ്രസക്കാലം...1
സ്കൂളിൽ ചേർത്ത് കുറേ കാലം കഴിഞ്ഞായിരുന്നു മദ്രസാ പ്രവേശം. ഓതാനാക്കുക എന്നായിരുന്നു പ്രയോഗം. അന്നൊക്കെ റബീഉൽ അവ്വൽ മാസത്തിലായിരുന്നു പരിപാടി ......
രാവിലെ എട്ട് മണിയായിക്കാണും, ഞാൻ താഴെ കായ്ക്കറിക്കണ്ടത്തിൽ കോപ്പനും ചാത്തനും ചക്കനുമൊക്കെ പണിയെടുക്കുന്നേടത്ത് നിൽക്കുകയായിരുന്നു. അവിടെ നിന്നാൽ പാടം കാണാം പാടത്തിന്റെ നെടുകെ റെയിൽ പാതകാണാം. അങ്ങ് ദൂരെ കൊണ്ടൂരക്കുന്നും കാണാം. 
കുന്നിനു മേലേ ഇളവയിലിൽ മാഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞ്. വെളുത്ത പുകപോലേ.  കൊയ്ത്തു കഴിഞ്ഞ പാടം. എന്റെ കൂടെ മൂത്താപ്പായുടെ മകൾ മാളുവുമുണ്ടായിരുന്നു. പരസ്പരം വികൃതിയടിച്ചിരുന്നെങ്കിലും അവളെപ്പോഴും എന്റെ കൂടെയുണ്ടാകും.  
കോപ്പനായിരുന്നു പണിക്കാരുടെ നേതാവ്. കോപ്പന്റെ കൈമുട്ടിൽ വലിയൊരു മുഴയുണ്ട്. കിളക്കുമ്പോൾ ആ മുഴ കുലുങ്ങിയാടുന്നത് കാണാൻ നല്ല രസമായിരുന്നു. ചില വികൃതിക്കുട്ടികൾ തഞ്ചം കിട്ടിയാൽ ലോറി ഹോണടിക്കും പോലെ അതിൽ പിടിച്ച്  അമർത്തി പോം പോം എന്ന് പറഞ്ഞ് ഓടും. കോപ്പൻ പിറകെയും കയ്യിൽ കിട്ടിയാൽ ചന്തിക്ക് നല്ല നുള്ളും കിട്ടും... 
അവർ വരിയായി നിന്ന് കിളക്കുകയായിരുന്നു. 
മേലെ ചക്കപ്പുളി മൂച്ചിയുടെ ചുവട്ടിൽ നിന്ന് ഉപ്പ വിളിച്ചു.  "ചാത്താ കുട്ടികളെ കൂട്ടീട്ട് വായോ അവരെ ഇന്ന് മദ്രസയിൽ ചേർക്കണം". മദ്രസ എന്ന് കേട്ടപ്പോൾ കുട്ടിക്ക് പേടിയായി. അറിയാത്ത ഭാഷ. പഠിച്ചില്ലെങ്കിൽ മൊയ്ല്യാരുടെ ചൂരൽ കഷായം കിട്ടും എന്നാണ്‌ കേട്ടിട്ടുള്ളത്. ‌വേം വരിൻ എന്നും പറഞ്ഞ് ചാത്തൻ മുന്നിൽ നടന്നു.‌ മടിയോടെ പിറകിൽ ഞങ്ങളും. വീട്ടിൽ വെല്ലിമ്മയും ഉമ്മയും മൂത്തമ്മയുമൊക്കെ ഞങ്ങളെ യാത്രയയക്കാനുള്ള തിരക്കിലായിരുന്നു. എന്തോ വലിയ കാര്യം ചെയ്യുന്ന ഭാവത്തിലായിരുന്നു  അവർ.  വലിയൊരു വട്ടിനിറയെ ഈത്തപ്പഴപ്ലാവിന്റെ ചക്കച്ചുള പറിച്ച് വെച്ചിരുന്നു. പുതിയ കുട്ടികളെ ചേർക്കുമ്പോൾ മദ്രസയിലെ മറ്റു കുട്ടികൾക്ക് ചീരിനി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് അത് ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നു എന്നാണ്‌ കേട്ടത്. അതൊരു പുണ്യകർമ്മമായി അന്നുള്ളവർ കരുതി. ഞങ്ങൾ കയറിച്ചെല്ലുന്ന ശബ്ദം കേട്ട ആരോ പറഞ്ഞു ബോബനും മോളീം വര്ണ്‌ണ്ട്. മനോരമ ആഴ്ചപ്പതിപ്പിൽ ടോംസിന്റെ ബോബനും മോളിയും പ്രസിദ്ധമായി വരുന്ന കാലമായിരുന്നു അത്...
ചായയും അടയും കഴിച്ച് ഞങ്ങൾ വേഗം പുറപ്പെട്ടു. ഉപ്പയും കുട്ടിയും മാളുവും പിറകെ തലയിൽകുട്ടയുമായി ചാത്തനും. മേലേ പടിപ്പുരയിലെത്തിയപ്പോൾ എതിരെ വരുന്നു പള്ളീമാത്ത. എന്റെ കൂട്ടുകാരനായ ഹംസുവിന്റെ അമ്മായിയാണ്‌. മറ്റു കുട്ടികളും അവരെ അമ്മായി എന്ന്തന്നെ വിളിച്ചു. ചിരിച്ചുകൊണ്ട് അവർ ചോദിച്ചു കുഞ്ഞേ കുട്ട്യേളെ ഓതാനാക്കാൻ കൊണ്ടോക്വാണില്ലേ. എല്ലാവരേയും അവർ‌ കുഞ്ഞേ എന്നാണ്‌‌വിളിക്കുക. ഉപ്പ ചിരിച്ചുകൊണ്ട് മൂളി. ചെത്തു വഴിയിലൂടെ റോഡിൽ കയറി. റോഡിന്റെ വളവിലെ ആൽമരത്തിൽ നിറയെ ചുവന്ന ആലിൻ പഴങ്ങൾ. അത് തിന്നാൻ വന്ന പലതരം പക്ഷികളുടെ കലപില ശബ്ദങ്ങൾ. ഒരു കൂട്ടം ചൂളപ്രാവുകൾ ആൽ മരത്തിലേക്ക് പറന്ന് വന്നത് നോക്കിനിന്ന എന്നെ ചാത്തൻ  പതുക്കെ മുന്നോട്ട് തള്ളി. മേപ്പോട്ട് നോക്കി നടന്നിട്ട് തട്ടിത്തടഞ്ഞ് വിഗ്ഗും...ഞങ്ങൾ നടന്നു. അടുത്ത് ആലിക്കാടെ പലചരക്ക് പീടിക, അതിനടുത്ത് കൊള്ളിക്കുഞ്ഞാമുക്കാന്റെ ചായപ്പീടിക. പീടികയുടെ മുന്നിൽ ഒരു പരമ്പ് തട്ടികയിൽ സിനിമാപോസ്റ്റർ ഒട്ടിച്ചിരുന്നു. പട്ടാമ്പി കൃഷ്ണയിൽ "ഭാര്യ". അങ്ങാടിയിൽ നിന്നിരുന്ന പലരും ഞങ്ങളെ കൗതുകത്തോടെ നോക്കി. ഉപ്പാനോട് ലോഹ്യം പറഞ്ഞു. കുറച്ചുകൂടി നടന്ന് മദ്രസയിലെത്തി.‌ മദ്രസയിൽ വലിയ ആരവമായിരുന്നു. ഉച്ചത്തിൽ പാഠങ്ങൾ ഉരുവിട്ട് പഠിക്കുന്ന കുട്ടികൾ. ഞങ്ങളെ ചേർത്ത ഒന്നാംക്ലാസ് ചേക്കു  മൊല്ലക്കയുടേതായിരുന്നു. മൊല്ലക്കാനെക്കൂടാതെ ചേറ്യേ മൊയ്ല്യാരും വല്ല്യേ മൊയ്ല്യേരും മയമ്മൗട്ടി മൊയ്ല്യാരുമായിരുന്നു മറ്റ് ഉസ്താദുമാർ. കുട്ടികൾ ചെന്നപ്പോൾ മറ്റുകുട്ടികൾ ഓത്ത് നിർത്തി. സെയ്താലിക്കുട്ടി മൊയ്തീൻ കുട്ടി ഹംസു കുഞ്ഞഹമ്മദ് മുഹമ്മദാലി കുഞ്ഞിമാൻ എന്നിങ്ങനെ ഒരു പാട്‌ സഹപാഠികൾ. ഓത്തു നിർത്തിയ കുട്ടികൾക്ക് നേരേ മൊല്ലക്ക ചൂരൽ വീശിക്കൊണ്ട് കയർത്തു. ഓത്യെട പോത്ത്കളേ. എനിക്ക് ചെറുതായി പേടിതോന്നി. മൊല്ലക്ക എന്നെ മേശയുടെ അടുത്തേക്ക് ചേർത്ത് നിർത്തി. നെറുകയിൽ തലോടി. നീണ്ട് മെലിഞ്ഞ മൊല്ലക്ക. മല്ലിന്റെ തുണിയും ഒരു കറുത്ത സ്വെറ്ററുമായിരുന്നു വേഷം. അദ്ദേഹത്തിന്റെ അടുത്ത് നിന്നപ്പോൾ പുകയിലപ്പൊടിയുടെ മണം...
അലിഫ് ബാ താ ഇദാ ജീമ്  എന്നിങ്ങനെ അറബിയിലെ അക്ഷരമാലകൾ എനിക്കദ്ദേഹം. ചൊല്ലിത്തന്നു. മേശപ്പുറത്തിരിക്കുന്ന നീണ്ട ചൂരലിലേക്ക് ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ഞാൻ പേടിയോടെ അതേറ്റു ചൊല്ലി. പേടി വെറുതെയായിരുന്നു ഒരിക്കൽ പോലും അദ്ദേഹമെന്നെ തല്ലിയതായി ഓർമ്മയില്ല...
ഞങ്ങളെ മദ്രസയിലെത്തിച്ച് ഉപ്പയും ചാത്തനും സ്ഥലം വിട്ടിരുന്നു. 
പുറത്ത് വലിയ ഉച്ചത്തിൽ കൂവിയാർത്തുകൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞ് പോയി. റെയിൽ പാത് മദ്രസയുടെ അടുത്തായിരുന്നു..
പഠിച്ച് കഴിഞ്ഞാൽ പാഠം മാറ്റിത്തരുകയായിരുന്നു പതിവ്. ഒരു ക്ലാസിൽ തന്നെ പല പാഠങ്ങൾ പഠിക്കുന്ന കുട്ടികളുണ്ടായിരുന്നു. ഞങ്ങൾ കൊണ്ടു വന്ന ചക്കച്ചുള വിതരണം കഴിഞ്ഞ് മദ്രസ വിട്ടു. ബെല്ലടിച്ച ശബ്ദം കേട്ടതോടെ വലിയ ആരവത്തോടെ മറ്റു കുട്ടികൾ പുറത്തേക്കോടി കൂടെ ഞങ്ങളും...
പുറത്ത് വെയിൽ ചൂടായിരുന്നു. രാവിലെ ഉണ്ടായിരുന്ന മഞ്ഞ് മാഞ്ഞു പോയിരുന്നു...
റോട്ടിൽ കടപടാ ശബ്ദമുണ്ടാക്കിക്കൊണ്ട് കിഴക്കോട്ട് പോകുന്ന ഒരു കാളവണ്ടി. വണ്ടി നിറയെ വിറകായിരുന്നു. ഭാരം വലിച്ച് തളർന്ന കാളയുടെ വായിൽ നിന്നും നൂലുപോലെ ഒഴുകിവീഴുന്ന നുരയും പതയും... റോട്ടിലെ ചരലിൽ കാള മൂത്രമൊഴിച്ചതിന്റെ നീണ്ട പാട്... കിഴക്കോട്ട് പോകാനുള്ള കുട്ടികൾ വണ്ടിയുടെ പിറകേ കൂടി. കുറേ കുട്ടികൾ വണ്ടിയുടെ പിറകിൽ പിടിച്ച് തൂങ്ങുന്നുണ്ടായിരുന്നു.
കാഴ്ച കണ്ട് നില്ക്കുകയായിരുന്ന എന്നെ മാളു വിളിച്ചു. വായോ പോകാം. ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഇനി വീട്ടിൽ ചെന്ന് ചായകുടിച്ചിട്ട് വേണം സ്കൂളിലേക്ക് പോരാൻ...

Wednesday, April 22, 2020

അന്നം ജീവനാകുന്നു

അന്നം ജീവനാകുന്നു...
നാട്ടിൽ കേട്ട ഒരു കഥയാണ് അന്നത്തെ ബഹുമാനിക്കാത്തതിന് ഒരു കുലം മുടിഞ്ഞ് പോയ കഥ. എല്ലാ കഥകളേയും പോലെ പണ്ട് പണ്ട് നടന്ന കഥ. കഥമാത്രം. കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്. ആയിരങ്ങൾ പാട്ടം അളക്കാനുള്ള ഭൂസ്വത്ത്.‌  തറവാടിന്റെ ഐശ്വര്യം അതിന്റെ ഉഛസ്ഥായിയിലെത്തി നിൽക്കുന്ന കാലം കാരണവർക്ക് തോന്നി വീട് പ്രതാപത്തിനൊത്ത് പോരാ. ഇന്നത്തെപ്പോലെ അന്നും പ്രതാപം പ്രകടിപ്പിക്കാനുള്ള വിദ്യ വലിയ വീട് പണിയലായിരുന്നു.‌ വൈക്കോൽ പുര പൊളിച്ചുമാറ്റി ലക്ഷണമൊത്ത ഒരു നാലുകെട്ട് പണിയണം. കവളപ്പാറ കൊട്ടാരത്തേയും ദേശമംഗലം മനയേയുമൊക്കെ 
വെല്ലുന്ന ഒരു നാലുകെട്ട്. നാട്ടിൽ പ്രസിദ്ധരായ തച്ചു ശാസ്ത്ര വിദഗ്ദരെ വരുത്തി പുരക്ക് ഭൂമിയുടെ കിടപ്പിൽ മാറ്റം വരുത്തുന്നതിന്  ഭൂമിദേവിയോട് സമ്മതം വാങ്ങി കുറ്റിയടിച്ചു.‌ തറവാട്ടു വളപ്പിലെ ജീവിച്ച് കൊതി തീർന്ന മരത്തോടും അതു വെട്ടുകമൂലം പാർപ്പിടം നഷ്ടപ്പെടുന്ന പക്ഷി മൃഗാദികളോടും സമ്മതം വാങ്ങി മരം വെട്ടി. നാട്ടിലെ ഈർച്ചക്കാരായ മാപ്പിളമാരെക്കൊണ്ട് വന്ന് അവ ഈർന്ന് ഉരുപ്പടികളാക്കി.  പ്രസിദ്ധ തച്ചന്മാരെക്കൊണ്ട് മരപ്പണിയും തുടങ്ങി. 
അസ്തിവാരം കീറി തറപണിതു. ചുമരിന്റെ പണിതുടങ്ങി. മണ്ണുകൊണ്ടായിരുന്നു ചുമര്. ആശ്രിതരായ ചെറുമക്കളായിരുന്നു പണിക്കാർ. പശയുള്ള മണ്ണ വെട്ടിക്കൂട്ടി കൂനയാക്കി വെള്ള ഒഴിച്ച് ഒരുപാടാവർത്തി ചവിട്ടിക്കൂട്ടി വീണ്ടും  വെള്ള മൊഴിച്ചു നിർത്തി പിറ്റേന്ന് വീണ്ടും ചവിട്ടി അങ്ങനെ അങ്ങനെ പദം വരുത്തിയ മണ്ണ് കൊണ്ടായിരുന്നു അന്നൊക്കെ ചുമര് പണിതിരുന്നത്. പണി തുടങ്ങും മുമ്പ് മൂത്താശാരി കാരണവർക്ക് മണ്ണിന് ഉറപ്പ് കൂടാൻ ഒരുപായം പറഞ്ഞുകൊടുത്തു. ഉണങ്ങനെല്ലിട്ട് വേവിച്ച കഞ്ഞി മണ്ണിൽ ഒഴിച്ച് ചവിട്ടിക്കൂട്ടുക. ചുമരിന് വലിയ ഉറപ്പായിരിക്കും. കൊത്തിയാൽ കരിങ്കല്ലിൽ നിന്നെ പോലെ തീപറക്കും. കാരണവർക്ക് ഉപായം ഇഷ്ടപ്പെട്ടു. ആയിരം പറ പാട്ടം വരാനുള്ളവർക്ക് നാല് വടിപ്പൻ അരിയിട്ട് കഞ്ഞി വെച്ച് മണ്ണിൽ ചവിട്ടിച്ചേർക്കുക  ഒരു പ്രശ്നമാണോ.‌ അന്ന് മുതൽ വലിയ ചെമ്പിൽ കഞ്ഞിവെച്ച് ചുമരിനുള്ള മണ്ണിൽ ഒഴിച്ച് ചവിട്ടിക്കൂട്ടുക പതിവായി. പട്ടിണി കൊടും പിരി കൊണ്ട കാലം.‌ ഒരുനേരത്തെ അന്നത്തിനായി മനുഷ്യർ പെടാപാട് പടുന്നകാലം. ഒഴിഞ്ഞ വയറുമായി ജന്മിയുടെ ആശ്രിതർ കൊഴുത്ത പച്ചരിക്കഞ്ഞി ഒഴിച്ചമണ്ണ് ഹൃദയ വേദനയോടെ ചവിട്ടിക്കുഴച്ചു. കൂട്ടത്തിലൊരുത്തൻ മൺ കൂനയുടെ നെറുകയിൽ കെട്ടി നിർത്തിയ കഞ്ഞി കൈക്കുടന്നയിൽ കോരിക്കുടിച്ചത് യാദൃച്ഛികമായി അതു വഴി വന്ന കാരണവർക്ക് സഹിച്ചില്ല. ആള് കണിശക്കാരനാണല്ലോ അടുത്ത പണിക്കാരന്റെ കയ്യിൽ നിന്ന് കൈക്കോട്ട് പിടിച്ച് വാങ്ങി കഞ്ഞി കുടിച്ച കൊതിയന്റെ മണ്ടക്ക് ഒരടികൊടുത്തു. ഒരർച്ചയോടെ അവനപ്പൊഴേ യമപുരി പൂകുകയും ചെയ്തു. ചുറ്റും നിന്നവരോ കുറച്ചകലെ പണിയെടുത്തിരുന്ന തച്ചന്മാരോ ആരും ഒന്നും കണ്ടില്ല കേട്ടുമില്ല. കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്ടിലെ കാരണവരല്ലേ....
താമസിയാതെ പുരപ്പണി പൂർത്തിയായി. നാട്ടിൽ പ്രമാണികളെയൊക്കെ ക്ഷണിച്ച് നടത്തിയ ഗൃഹപ്രവേശവും അതി കേമമായി. അന്ന് രാത്രി അമൃതേത്ത് കഴിഞ്ഞ് അറപൂകിയ കാരണവർ പിന്നെ എഴുന്നേറ്റ് നടന്നില്ല പക്ഷാഘാതമായിരുന്നു... പിന്നെ വീട്ടിൽ ഒരു നിത്യരോഗി പതിവായി ഭാന്ത്, വെള്ളപ്പാണ്ട് അങ്ങനെ എന്തെങ്കിലുമൊന്ന്. അശ്വര്യം ക്ഷയിച്ചു. ക്രമേണ കുടുബം മുടിഞ്ഞു....മുച്ചൂടും മുടിഞ്ഞു.....

പെട്ടന്നിങ്ങനെയൊരു കഥപറയാനെന്തേ പ്രചോദനം എന്ന് ചോദിച്ചാൽ വെയർ ഹൗസിലെ അരിയെടുത്ത് കൈകഴുകാനുള്ള സാനിറ്റൈസർ  ഉണ്ടാക്കാനുള്ള തീരുമാനമത്രേ....

ചെമ്മീൻ

ഞാനാദ്യമായി കണ്ട സിനിമയാണു ചെമ്മീൻ. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. ഒരു സിനിമയൊക്കെ കാണാൻ അവസരം കിട്ടുക എന്നത് ഗ്രാമത്തിലെ എന്റെ പ്രായക്കാർക്ക്..വലിയൊരു ഭാഗ്യമായിരുന്നു. കുട്ടികൾ സിനിമകാണുന്നത് ശരിയല്ല എന്ന് കരുതപ്പെട്ട കാലം.
അന്ന് സിനിമാലോകത്ത് സംഭവം തന്നെയായിരുന്നു ചെമ്മീൻ. പിന്നീടും അതുപോലൊരു ക്ലാസിക്ക് ഇറങ്ങിയിട്ടില്ല എന്നു തോന്നുന്നു വായന ഒരു ശീലമാക്കിയ മലയാളി വളരെയേറെ ഇഷ്ടപ്പെട്ട നോവലിന്റെ ചലച്ചിത്രാവിഷ്കരണം. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലത്ത് ഒരു മുഴു നീളൻ ഈസ്റ്റുമാൻ കളർ ചിത്രം. ഇറങ്ങിയേടങ്ങളിലെല്ലാം ഒരുപാടു കാലം ഓടിയ ചിത്രം. ആദ്യമായി രാഷ്ട്രപതിയുടെ സ്വർണണ മെഡൽ നേടിയ മലയാളചിത്രം. അങ്ങനെ ഒരു പാട് വിശേഷണങ്ങൾ.
വലിയ ടൗണുകളിലൊക്കെ ഇറങ്ങി കുറേ കാലം കഴിഞ്ഞാണ് ഷൊർണൂരിലെ ഓല മേഞ്ഞ 
ജവഹർ ടാക്കീസിൽ ചെമ്മീൻ എത്തിയത്. ഒരു പെരുന്നാൾകാലം. അന്ന് തറവാട്ടിൽ കുട്ടിയായി ഞാനൊറ്റക്കായിരുന്നു. അനുജൻ അലിയും ബൽകീസും ഉമ്മായുടെ കൂടെ ഉമ്മാന്റെ വീട്ടി ലായിരുന്നു എന്നാണ് ഓർമ്മ. 
ഉച്ചക്ക് പെരുന്നാൾ സദ്യയൊക്കെ കഴിഞ്ഞപ്പോൾ ഹംസക്കോയ എളാപ്പകൂട്ടുകാരായ കോമുക്ക മുഹമ്മൗട്ടിക്ക തുടങ്ങിയവരുമായി സിനിമക്ക് പോകാൻ പരിപാടിയിടുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു നിൽകുന്നത് കണ്ടു കൊണ്ട് വെല്ല്യുമ്മ കടന്നു വന്നു. പെരുന്നാളിന് ഒറ്റക്കുനിൽകുന്ന എന്നോട് വെല്ല്യുമ്മാക്ക് സഹതാപം തോന്നിയിരിക്കണം. വെല്ല്യുമ്മ പറഞ്ഞു പോകുമ്പൊ കുഞ്ഞാപ്പൂനിം കൂട്ടിക്കോള്യെടാ... 
ജോളിയായി സിനിമക്കു പോകാനിരിക്കുന്ന കൂട്ടുകാർക്ക് ഞാനൊരു കുരിശായി എന്നു പ്രത്യേകം പറയേണ്ടല്ലോ. എന്റെ കയ്യിൽ പൈസ ഇല്ല എന്നായി എളാപ്പ. പൈസ ഞാൻ തരാം എന്ന് വെല്ലുമ്മയും. പിന്നെ തർക്കമുണ്ടായില്ല. നാലുമണിയോടെ അവരെന്നെ കൂട്ടി റെയിലോരത്തുകൂടി നടന്ന് ഷൊറ്ണൂരിലെത്തി. ഇന്ന് സ്റ്റേറ്റു ബാങ്കു നിൽകുന്ന റോഡിനു കുറേകൂടി താഴെയായിരുന്നു അന്ന് ജവർ ടാക്കീസ്. അവിടെ എത്തി ചായയൊക്കെ കുടിച്ചു. എളാപ്പ സെക്കന്റ് ക്ലാസിലാണ് ഇരുന്നത്. ഞാനും കോമുക്കയും മുഹമ്മൗട്ടിക്കയും ബെഞ്ചിലും. സിനിമ കഴിഞ്ഞു ആറോട്ടിലൂടെ തന്നെ പരിത്തിപ്ര വന്ന് റെയിൽ മാർഗ്ഗം നടന്ന് പത്തു മണിയോടെ വീട്ടിലെത്തി. പിറ്റേന്ന് വെല്ല്യുമ്മ സിനിമയുടെ കഥ ചോദിച്ചു.കണ്ടതിൽ നിന്നും മനസിലായ കഥ ഞാൻ വിവരിച്ചു കൊടുത്തു. പരീക്കുട്ടിയും കറുത്തമ്മയും കൂട്ടുകാരായിരുന്ന കഥ. കറുത്തമ്മയെ പളനി കല്ല്യാണം കഴിച്ച് കൊണ്ടു പോയ കഥ. പരീക്കുട്ടിയുടെ പക്കൽ നിന്നും‌ തോണിയും വലയും വാങ്ങാൻ മീൻ കൊടുക്കാമെന്ന കരാറിൽ കറുത്തമ്മയുടെ അച്ഛൻ ചെമ്പൻ കുഞ്ഞ് കടം വാങ്ങി പരീകുട്ടിയെ ചതിച്ച കഥ. പരീക്കുട്ടി കച്ചവടം തുലഞ്ഞ് കടപ്പുറത്ത് അലഞ്ഞ കഥ. കറുത്തമ്മയെ കുറിച്ച് അപവാദം പറഞ്ഞ് കൂട്ടുകാർ പളനിയെ പിണക്കിയ കഥ. അവസാനം രാത്രിയിൽ  ഒരു സ്രാവിനെ പിടിക്കാനുളള ശ്രമത്തിൽ പളനി ചുഴിയിൽ മുങ്ങിയ കഥ. അന്ന് കറുത്തമ്മയെ അന്വേഷിച്ച് കടപ്പുറത്തെത്തിയ പരീക്കുട്ടിയുടെ പാട്ടുകേട്ട് കറുത്തമ്മ ഇറങ്ങിച്ചെന്ന കഥ. അവർ കടകിൽ മുങ്ങി മരിച്ച കഥ. അവസാനം പളനിയുടെ കുഞ്ഞിനേയുമെടുത്ത് ചേച്യേ എന്നും വിളിച്ചു കൊണ്ട് കടപ്പുറത്തലയുന്ന കറുത്തമ്മയുടെ അനുജത്തിയിൽ പടം അവസാനിക്കുന്നത്.. ഒരു പത്തു വയസുകാരന്റെ വാഗ്വിലാസത്തിൽ ഞാൻ വെല്ല്യുമ്മാക്ക് കഥ പറഞ്ഞു കൊടിത്തു....

Tuesday, April 14, 2020

വിഷു

വിഷു
******
ഇന്ന് വിഷുവാണ്. നല്ലത് കണി കണ്ടു കൊണ്ടുണരണമെന്ന് മലയാളികൾ കരുതുന്ന ദിവസം. സുന്ദരമായ ഒരു വിഷുസ്മരണ പങ്ക് വെച്ചുകൊണ്ട് തുടങ്ങാം. ആയിരത്തിത്തോള്ളായിരത്തി എൺപത്തിമൂന്ന് ഏപ്രിൽ പതിനാല്. ഞാൻ പെരുവണ്ണാമൂഴി ഇറിഗേഷൻ പ്രൊജക്റ്റിലെ ബാച്ച്‌ലർ കോർട്ടേഴ്സിൽ താമസിച്ചിരുന്ന കാലം. ഒറ്റക്കായിരുന്നു പൊറുതി. ഭാര്യയും മകളും നാട്ടിൽ. ഒഴിവു ദിവസങ്ങളിൽ ഓഫീസിൽ പോയി കുറച്ചു നേരം ജോലി ചെയ്താൽ ഒരു ദിവസത്തെ കോമ്പൻസേഷൻ ലീവ് തരാക്കാം. അങ്ങനെ മൂന്നോ നാലോ ഒത്താൽ വീട്ടിൽ വരാം. പൈസക്ക് വലിയ മൂല്ല്യമുണ്ടായിരുന്നകാലമായിരുന്നു. മൊത്ത ശമ്പളം നാലക്കം തികഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാസത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പെടാപാട് പെട്ടിരുന്ന അക്കാലത്ത് ഒരാഴ്ചത്തെ അവധിയെങ്കിലും ഇല്ലാതെ നാട്ടിൽ പോകുന്നത് മുതലാകാത്ത കച്ചവടമായിരുന്നു. അവധി ദിവസം ജോലിചെയ്യണമെങ്കിൽ സൂപ്രണ്ടിന്റെ അനുവാദം വേണം. ഒറ്റപ്പാലത്തുകാരൻ സഹസ്രനാമ അയ്യരായിരുന്നു ബോസ്. വലിയ കൊമ്പൻ മീശയുമൊക്കെയായി ഒരജാനബാഹു. വിരമിക്കാനിനി ഒരുകൊല്ലം മാത്രം ബാക്കി. കാഴ്ചക്ക് ഭീകര രൂപിയായിരുന്നെങ്കിലും തങ്കപ്പെട്ട മനുഷ്യൻ. ഹോളീഡേവർക്ക് തന്നെ എന്നെപ്പോലുള്ളവർക്ക് അദ്ദേഹം ബോധപൂർവ്വം നൽകിയ ഔദാര്യമായിരുന്നു. 
ഞാൻ പുലർച്ചെ ഉണർന്നു. സൂപ്രണ്ട് താമസിക്കുന്ന  C 1 കോർട്ടേഴ്സിലേക്ക് പുറപ്പെട്ടു. എന്റെ കോർട്ടേഴ്സ് നിൽക്കുന്ന കുന്നിന്റെ നെറുകിലായിരുന്നു സി 1. അവിടെച്ചെന്ന് മൂപ്പരുടെ സമ്മതം വാങ്ങി ഒന്നര കിലോമീറ്റർ അകലെയുള്ള ഫാമിലേക്ക് നടക്കണം. വഴിക്ക് കെ വൈ ഐ പി കാന്റീനിൽ നിന്ന് പ്രാതലും അതായിരുന്നു പരിപാടി. ഞാൻ സി 1 ലേക്ക് കുറുക്ക് വഴിക്ക് കുന്ന് കയറി. ഇന്നലെ രാത്രി പെയ്ത മഴയിൽ കുതിർന്ന് കിടക്കുന്ന വഴിയിൽ ചിതറിക്കിടക്കുന്ന മരുതിൻ പൂക്കൾ. നെറുകിലെത്തി തിരിഞ്ഞു നോക്കി. സുന്ദരിയായ പ്രകൃതിയെ കണികണ്ടു. കക്കയം മലകൾക്ക് മുകളിലൂടെ ഉദിച്ചുയരുന്ന സൂര്യന്റെ പ്രഭയിൽ മുങ്ങി നിൽക്കുന്ന ഡാമും പരിസരങ്ങളും മനോഹരമായ കാഴ്ച കുറച്ച് നേരം ആസ്വദിച്ച് ഞാൻ സി 1 ലേക്ക് നടന്നു. കോർട്ടേഴ്സിനു മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന. ചെന്ന് ബെല്ലടിച്ചു. താമസിയാതെ അദ്ദേഹം വാതിൽ തുറന്നു ഗൗരവത്തിൽ നോക്കി. ചോദ്യരൂപത്തിൽ നീട്ടിയൊരു മൂളൽ. ങൂൂൂം…
ഞാൻ വിനീതനായി"ഓഫീസിൽ കുറച്ച് പണിയുണ്ട്. കാഷ്വൽ തൊഴിലാളികളുടെ വേജ് കൂട്ടണം. സ്റ്റോക് എൻട്രിയും ഉണ്ട്. അത് തീർത്താൽ എനിക്ക് അടുത്ത ആഴ്ച വീട്ടിലൊന്ന് പോകാമായിരുന്നു. സംഗതി പിടികിട്ടിയമട്ടിൽ അദ്ദേഹം ചിരിച്ചു. കേറിയിരിക്ക് എന്നും പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി. ഞാൻ ഇരുന്നു. ഒറ്റക്കാണ് താമസമെങ്കിലും എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
കയ്യിൽ ഒരു പഴ്സുമായി പുറത്ത് വന്നു. അതിൽ നിന്നും രണ്ടു രൂപയുടെ പുതിയ കെട്ട് എടുത്ത് പൊട്ടിച്ചു. ഒരു നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഞാൻ എഴുന്നേറ്റു. ഉപചാര പൂർവ്വം രണ്ട് കയ്യും നീട്ടി അത് വാങ്ങുകയും ചെയ്തു.
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇന്ന് ഇവിടെ എന്റെ കൂടെയാ ഇയാൾക്ക് ഡ്യൂട്ടി. ഇവിടെ ഇരുന്നോ. സർ ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല. അവിടെ ഇരി എല്ലാം ഇവിടെ വരും. എല്ലാം വന്നു. കുറേകഴിഞ്ഞപ്പോൾ മോഹൻ ദാസ് സാറും അനന്ദരാജ് സാറും വന്നു. അവർക്കെല്ലാം രണ്ടു രൂപയുടെ പുതിയ ഓരോ നോട്ട് കൈനീട്ടം. പ്രൊജക്റ്റിലെ പണിക്കാരും വന്ന് കൈനീട്ടം വാങ്ങുന്നുണ്ടായിരുന്നു. പിന്നെ റമ്മികളി തുടങ്ങി. കളിയും ചിരിയും തമാശകളുമായി അന്ന് ഉച്ചവരെ അവരോടൊപ്പം കൂടി. ഊണ് കഴിച്ച് മടങ്ങി റൂമിൽ വന്ന് കിടന്നുറങ്ങി………

അത് അന്നത്തെകാലം. ഇനി വർത്തമാന കാലത്തിലേക്ക്, എന്റെ ഇന്നത്തെ കണി ഇനി ശിഷ്ടകാലം എനിക്ക് മറക്കാൻ കഴിയും എന്ന് തോന്നുന്നില്ല. യുപി യിൽ ജാതിപറഞ്ഞ് ആശുപത്രിയിൽ നിന്ന് ഇറക്കിവിടപ്പെട്ട ഒരു സഹോദരി നടപ്പാതയിൽ പ്രസവിച്ച്കിടക്കുന്ന കാഴ്ച. തളർന്ന് കൂട്ടുകാരിയുടെ മടിയിൽ ചാഞ്ഞു കിടക്കുന്ന അമ്മയും സിമന്റ് പാതയിൽ കിടന്ന് തൊണ്ടകീറിക്കരയുന്ന പൈതലും. അതിന്റെ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നില്ല. അതിന്റെ ഫോട്ടോതന്നെ മതിയാകും മനുഷ്യർക്ക്.
കോവിഡിനേക്കാൾ വിഷം വമിക്കുന്ന വൈറസുകളുണ്ട് നമുക്കിടയിൽ എന്ന് നാം തിരിച്ചറിയുക

Friday, January 31, 2020

ഖുർആനിലേക്ക്

ഖുർആനിലേക്ക്
****************
അന്നൊരു ഞായറാഴ്ചയായിരുന്നു. കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ബാച്ചിലർ കോട്ടേഴ്സിൽ താസിക്കുന്നകാലം.എൺപത്തിമൂന്നിലായിരിക്കും. ഡാമിനോടുചേർന്ന് കുന്നിനുമുകളിലെ  കെ വൈ ഐ പി ഐ ബി യിൽ  ഞാങ്ങാട്ടിരിക്കാരൻ ഈസൂക്ക നടത്തുന്ന കാന്റീനിൽ നിന്നായിരുന്നു ശാപ്പാട്.  ഉച്ചക്ക് പതിവിലും രണ്ടുരുള അധികം കഴിച്ച് രണ്ടു മണിമുതൽ ഒരാറുമണിവരെ ഉറങ്ങിക്കൊണ്ടായിരുന്നു ഞായറാഴ്ചകൾ ആഘോഷിച്ചിരുന്നത്. ഊണുകഴിക്കാൻ പുറപ്പെടുമ്പോൾ നല്ലവെയിലായിരുന്നു. വിജനമായ റോഡ്. നടന്ന് അന്നത്തെ പോസ്റ്റാഫീസ് കെട്ടിടത്തിനടുത്തെത്തിയപ്പോളതാ  മുന്നറിയിപ്പൊന്നും  കൂടാതെ ഒരു മഴ. വെയിലും മഴയും കുഞ്ഞിക്കുറുക്കന്റെ കല്ല്യാണം എന്നും പറഞ്ഞ് ആർത്ത്         രസിച്ചിരുന്ന ബാല്യം കൈവിട്ടു പോയി രുന്നല്ലോ. ഞാൻ കൈ തലക്കു മീതെ പിടിച്ച് ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റാഫീസ് കെട്ടിടത്തിന്റെ വരാന്തയിലേക്ക്  പാഞ്ഞുകയറി. അപ്പോളയാളവിടെയുണ്ടായിരുന്നു.എന്നെപ്പോലെ മഴയിൽ നിന്നും അഭയം തേടിയെത്തിയിരിക്കയാണ്. വെളുത്ത് സുമുഖൻ വെട്ടിയൊതുക്കിയ നേരിയ താടി. കക്ഷത്തിൽ ഇളം പച്ച ചട്ടയുള്ള കട്ടിയുള്ള ഒരു പുസ്തകം. മുഖത്ത് സൗഹൃദ ഭാവത്തിലൊരു പുഞ്ചിരി. കാന്റീനിൽ ഇടക്ക് കാണാറുണ്ടെങ്കിലും പരിചയപ്പെട്ടിരുന്നില്ല. കയ്യിലുള്ള പുസ്തകത്തിലേക്ക് കൗതുകത്തോടെ നോക്കിക്കൊണ്ട് ഞാരാഞ്ഞു എന്താപേര്. മോഹനൻ. പന്തിരിക്കര ഗ്രാമീൺ ബാങ്കിൽ ജോലിചെയ്യുന്നു
 ഞാനെന്നെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ കലവറയില്ലാത്ത സൗഹൃദത്തോടെ അദ്ദേഹം പറഞ്ഞു സുഗന്ധത്തിൽ ഫാം അസിസ്റ്റന്റല്ലേ ഞാനറിയും. കൗതുകത്തോടെ ഞാൻ ചോദിച്ചു ഏതാപുസ്തകം. ഒന്നും പറയാതെ ചിരിച്ചുകൊണ്ട് പുസ്തകം എന്റെ നേരെ നീട്ടി "താല്പര്യമുണ്ടെങ്കിൽ കൊണ്ടു പൊയ്കോളൂ വായിച്ചിട്ടു തന്നാൽ മതി" ഞാൻ വായിച്ചുകഴിഞ്ഞു. നല്ലൊരു നോവൽ പ്രതീക്ഷിച്ച് കൈനീട്ടിയ ഞാൻ അതിശയിച്ചുപോയി. അല്ലാമാ യൂസ്ഫ് അലിയുടെ ഖുർ ആൻ ഇംഗ്ലീഷ് പരിഭാഷയുടെ ഒരദ്ധ്യായത്തിന്റെ മലയാള  വിവർത്തനം. അൽ ബഖറ.
മഴ ശമിച്ചിരുന്നു. ഞങ്ങൾ ഐ ബി യിൽ കയറി ഊണുകഴിച്ച് മടങ്ങി. ഒരു മാസത്തോളം ഞാനത് കയ്യിൽ വെച്ച് വായിച്ചു. അതുവരെ സി എന്നിന്റെയും കോയക്കുട്ടി സാഹിബിന്റെയും പരിഭാ ഷകൾ ഓടിച്ചു നോക്കിയിരുന്നതല്ലാതെ മനസിരുത്തി വായിച്ചിരുന്നില്ല. ഈ പരിഭാഷ ഖുർ ആനിൽ എന്റെ താല്പര്യം വളരാൻ കാരണമായി. പിന്നീട് ഇടമറുകിന്റെ ഖുർ ആൻ വിമർശനം വായിച്ചതും  ഖുർ ആൻ പഠിക്കാൻ ഉത്തേജകമാവുകയാണു ചെയ്തത്. പുസ്തകം തിരിച്ചു കൊടുക്കുമ്പോൾ ഞാനദ്ദേഹത്തോടു ചോദിച്ചു എന്താൺ് ഈ വകയോട് താല്പര്യം തോന്നാൻ കാരണം എന്ന്. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ഇതൊക്കെ  അറിവിന്റെ ഭണ്ഢാരങ്ങളല്ലേ. അങ്ങനെ ഒരു ഹിന്ദു സഹോദരനിലൂടെ അല്ലാഹു എന്നിലേക്ക് ഖുർ ആൻ എത്തിച്ചു. എങ്ങനെയുണ്ട്.