ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Thursday, December 12, 2019
വൈദ്യം
Saturday, December 7, 2019
പ്രാർത്ഥന
Sunday, November 17, 2019
ഉസൈർ
Monday, November 11, 2019
ഒരു വിരുന്നിന്റെ കഥ
Friday, November 8, 2019
ആദ് - നശിപ്പിക്കപ്പെട്ട ഒരു പട്ടണത്തിന്റെ കഥ (Aadh tale of a lost city)
സർവ്വേശ്വരൻ ഏറ്റവും വെറുക്കുകയും അവന്റെ ശിക്ഷയെപറ്റി ഗൗരവമായി താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ള പാപമാണ് ശിർക്ക്. പ്രഞ്ച സൃഷ്ടാവായ സർവ്വേശ്വരന്ന് സമന്മാരെ കല്പിക്കുകയും അവന് അർപ്പിക്കേണ്ട ആരാധനകൾ ഇവർക്ക് അർപ്പിക്കുകയും ചെയ്യുന്നതിനെയണ് സാമാന്യമായി ശിർക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മനുഷ്യന്റെ ശാന്തിക്കും മോചനത്തിന്നും കാരണമാകേണ്ട ദൈവ വിശ്വാസം ശിർക്ക് മൂലം, ദൈവത്തിന്റെ തന്നെ പേരിലുള്ള ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും കാരണമായി ഭവിക്കുന്നു എന്നതായിരിക്കാം ശിർക്ക് ഏറ്റവും വലിയ പാപമായി പഠിപ്പിക്കപ്പെടാൻ കാരണം. മോചനത്തിന്റെ പ്രത്യയ ശാസ്ത്രം ചൂഷണത്തിന്ന് ഉപയോഗിക്കുന്നത് അതിന്റെ ഉപജ്ഞാതവ് വെറുക്കുന്നു എങ്കിൽ അതിൽ അതിശയിക്കാനില്ലല്ലോ.
സമൂഹത്തിൽ ശിർക്ക് പടർന്ന് പിടിച്ചപ്പോഴൊക്കെ അത് കടുത്ത ദൈവനിഷേധമാണ്, ഈ ദുരാചാരം ആചരിക്കുന്നവർ കടുത്ത ദൈവകോപത്തിന്ന് ഇരയാകേണ്ടി വരും, ഇതിൽ നിന്നും ഒഴിഞ്ഞു നില്കേണ്ടത് മോക്ഷത്തിന് അത്യന്താപേക്ഷിതമാണ് എന്നും ഈശ്വരൻ മനുഷ്യർക്ക് അവന്റെ പ്രവാചകന്മാരിലൂടെ മുന്നറിയിപ്പ് നൽകിപ്പോന്നു. ഇത്തരം മുന്നറിയിപ്പുകളോടൊപ്പം ഇത്തരം പാപങ്ങൾ മൂലം നശിപ്പിക്കപ്പെട്ട ജനതകളുടെ കഥകളും, വിശുദ്ധ ഖുർആൻ പല സാന്ദർഭങ്ങളിലായി പരാമർശിക്കുന്നുണ്ട്. ചരിത്രപരമായ വിശദാംശങ്ങളിലേക്കൊന്നും പോകാതെ വസ്തുതകളെ മാത്രം പരാമർശിക്കുന്ന ശൈലിയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. കാരണം ഖുർആൻ ഒരു ചരിത്ര ഗ്രന്ഥമോ സാഹിത്യ ഗ്രന്ഥമോ അല്ല എന്നതു തന്നെ. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് അനുവാചകനോട് ആവശ്യപ്പെടുമ്പോൾ ആ കല്പന നിഷേധിക്കമൂലം നാശത്തിലകപ്പെട്ട ജനതകളെ പറ്റിയുള്ള ചില ഓർമ്മിപ്പിക്കലുകൾകൂടി നടത്തുന്നൂ എന്ന് മാത്രം. അവയിൽ പലതും പില്‍ക്കാലത്ത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകളാണ്.
ഇത്തരം പരാമർശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആദ് സമുദായത്തിന്റെ കഥ. മറ്റുപല സമുദായങ്ങളും നശിപ്പിക്കപ്പെട്ടതിന്റെ കഥകൾ ബൈബിളിലും മറ്റും പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ് സമുദായത്തിന്റെ കഥ ഖുർ ആനിൽ മാത്രമേ പറയപ്പെടുന്നുള്ളൂ.
1980 കളിൽ നടന്ന ഉദ്ഘനനങ്ങളിൽ ഈ പ്രദേശത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടത് വിശുദ്ധ ഖുർആനിന്റെ അമാനുഷികതക്ക് തെളിവായി ഉദ്ദരിക്കപ്പെടുന്നു…
ആറേഴായിരം വർഷങ്ങൾക്ക് മുമ്പാണ്, നൂഹിന്റെ കാലത്തുണ്ടായ മഹാപ്രളയത്തിനു ശേഷം ഭൂമിയിലവശേഷിച്ചവരുടെ പിൻമുറക്കാരിൽ നിന്ന് വളർന്നു വന്ന വളരെ പുരോഗതി പ്രാപിച്ച ഒരു ജനതയായിരുന്ന് ആദ്. ഇന്നത്തെ ഒമാനിൽ സ്ഥിതി ചെയ്യുന്ന ഉബാർ (അഅ്ഖാഫ്) പ്രദേശമായിരുന്നു അവരുടെ കേന്ദ്രം. അന്ന് ആ പ്രദേശം ഫലഭൂയിഷ്ടവും ജല സമൃദ്ധവും ആയിരുന്നു. ആദ് എല്ലാം തികഞ്ഞ ഒരു ജനസമൂഹമായിരുന്നു. ആകാര സൗഷ്ടവവംകൊണ്ടും കരുത്തുകൊണ്ടും അവരെ വെല്ലാൻ അക്കാലത്ത് ഭൂമിയിൽ മറ്റാരുമുണ്ടായിരുന്നില്ല എന്നാണ് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. (തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.’ (89/8)..)
കൃഷിയും കച്ചവടവുമായിരുന്നു അവരുടെ വരുമാന മാർഗ്ഗം. വിശ്വാസപരമായി അവർ നൂഹിന്റെ ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ അനുശാസനങ്ങൾക്ക് വിധേയരായിരുന്നു. കാലത്തിനൊപ്പം അവരുടെ ഭൗതികമായ അറിവുകൾ വികാസം പ്രാപിച്ചപ്പോൾ അവർ ഈ അടിസ്ഥാന വിശ്വാസത്തിൽ നിന്നും അകന്നു പോയി.
ജല സമൃദ്ധമായ പ്രദേശങ്ങളിൽ അവർ അണക്കെട്ടുകളും തടാകങ്ങളും പണിതു. മനുഷ്യർക്ക് അത്യാവശ്യങ്ങളായ കാർഷികോത്പന്നങ്ങളും കുന്തിരിക്കം പോലുള്ള വിലപിടിപ്പുള്ള സുഗന്ധവസ്തുക്കളും നട്ട് നനച്ചുണ്ടാക്കി, അവ കച്ചവടം ചെയ്ത് അതി സമ്പന്നരായി. കൃഷിയെക്കൂടാതെ നിരമ്മാണ കലകളിലും അവർ വിദഗ്ദരായിരുന്നു. സ്വാഭാവികമായും ഭൗതികജ്ഞാനത്തിന്റെ വികാസത്തോടൊപ്പം ആത്മീയ ജ്ഞാനത്തിന്ന് മങ്ങലും സംഭവിച്ചു. അതായിരുന്നു പതനത്തിന്റെ അടിസ്ഥാനം. ഭൗതികമായ അറിവ് അവരെ അഹങ്കാരികളാക്കി. അഷ്ടിക്ക് മുട്ടിലാതായപ്പോൾ മിച്ചം വന്ന ധനം മുഴുവൻ അവർ പൊങ്ങച്ചപ്രകടനങ്ങൾക്കായി ദുർവ്വിനിയോഗം ചെയ്യാൻ തുടങ്ങി. പിന്നീട് അവരുടെ പ്രയത്നം മുഴുവൻ ഭൂമിയിൽ അവരുടെ അഹങ്കാരത്തിന്റെ മുദ്രകൾ പതിപ്പിക്കാൻ വേണ്ടിയായി മാത്രമായി മാറി. അതിനായി അവർ മലകൾ തുരന്ന് കൂറ്റൻ കോട്ട കൊത്തളങ്ങൾ പണിതുയർത്താൻ തുടങ്ങി. ഉയരമേറിയ സ്ഥലങ്ങളിലെല്ലാം ഉന്നതങ്ങളായ സ്തൂപങ്ങൾ പണിതുയർത്തി. അങ്ങനെയവർ സ്തൂപങ്ങളുടെ ജനതയായി മാറി. ഇതൊന്നും സമൂഹ നന്മക്കായിട്ടായിരുന്നില്ല പ്രത്യുത തങ്ങളുടെ പൊങ്ങച്ചം പ്രകടിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.
ഇന്നും ലോകത്ത് ഇത്തരം പ്രവണതകൾ നിലനില്ക്കുന്നത് നാം കാണുന്നുണ്ടല്ലോ. രാജ്യ നിവാസികളിൽ ഭൂരിഭാഗവും പട്ടിണിയിൽ ഉഴറുന്ന രാജ്യങ്ങൾപോലും കോടികൾ ചെലവഴിച്ച് വൻ പ്രതിമകൾ നിർമ്മിക്കുന്നതും ലോകത്ത് ഭഹുഭൂരി ഭാഗം പട്ടിണികിടക്കുമ്പോഴും സമ്പന്ന രാജ്യങ്ങൾ ബുർജ് കലീഫകൾ കെട്ടി ഉയർത്തുന്നതും ഇത്തരം ദുരഭിമാനപ്രകടനങ്ങൾ തന്നെ. ഈ വക ചെയ്തികൾ സർവ്വേശ്വരൻ ഒട്ടും ഇതിഷ്ടപ്പെടുന്നില്ല എന്ന് ഓർമ്മിപ്പിക്കാൻ കൂടിയാണ് വിശുദ്ധ വേദം ഈ വക വിഷയങ്ങൾ പരാമർശിക്കുന്നത്, അല്ലാതെ വെറുമൊരു കഥ എന്ന നിലക്ക് വായിച്ചു രസിക്കാനോ കവല പ്രസംഗങ്ങൾ നടത്താനോ അല്ല....
നടേ പറഞ്ഞ പോലെ ആദ്യമാദ്യം ഭക്തരും വിനയശാലികളുമായിരുന്ന ആദ് ജനതയെ അവർ നേടിയ അറിവും സാമ്പത്തിക അഭിവൃദ്ധിയും, അഹങ്കാരികളും താൻപോരിമക്കാരുമാക്കി. നൂഹ് പഠിപ്പിച്ച ഏകദൈവ വിശ്വാസത്തിന്റെ പാഠങ്ങളവർ പാടേ മറന്നു. ധൂർത്തും സുഖലോലുപതയും അവരുടെ മുഖമുദ്രയായിമാറി. ഏക ദൈവ വിശ്വാസത്തിൽ നിന്നും തീർത്തും വ്യതിചലിച്ച അവർ സർവ്വേശ്വരനെക്കൂടാതെ അവരുടെ ഇഷ്ടങ്ങൾക്ക് ചേരുന്ന ദൈവങ്ങളെ സ്വയം മെനഞ്ഞുണ്ടാക്കി അവയെ ആരാധിക്കാൻ തുടങ്ങി. ഏറ്റവും വലിയ ദൈവനിന്ദയായ ബഹു ദൈവാരാധനയിൽ അവർ മുഴുകി, ഒപ്പം ശിർക്കിന്റെ ഉപോത്പ്പന്നങ്ങളായ മറ്റു പാപങ്ങളും. അവരെ നയിച്ചിരുന്നത് അഹങ്കാരവും താൻപോരിമയുമായിരുന്നു. ഞങ്ങൾ കരുത്തുറ്റ ജനതയാണ് എന്നും ഞങ്ങളെ തോല്പിക്കാൻ ലോകത്ത് ആരുമില്ല എന്നും അവർ വീമ്പിളക്കാൻ തുടങ്ങി. തലമുറകൾ കഴിഞ്ഞു നിഷേധം അതിരു വിട്ടപ്പോൾ കരുണാമയനായ ഈശ്വരൻ അവരിലേക്ക് മാർഗ്ഗദർശനത്തിനായി അവരിൽ നിന്ന് തന്നെ ഒരു സന്ദേശവാഹകനെ നിയോഗിച്ചു....
അദ്ദേഹമായിരുന്നു ഹ: ഹൂദ് (അലൈ സലാം)
അദ്ദേഹംഅവരോട് പറഞ്ഞു:
“തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്‌തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ സർവ്വേശ്വരനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീന്‍. ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്നു മാത്രമാകുന്നു”.
“വൃഥാ പൊങ്ങച്ചം കടിപ്പിക്കാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപ്പൊക്കുകയാണോ? ഈ ഭൂമിയിൽ നിങ്ങള്‍ക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൗധങ്ങള്‍ പണിയുകയാണോ?
നിങ്ങള്‍ ബലം പ്രയോഗിക്കുമ്പോൾ നിഷ്‌ഠൂരമായിക്കൊണ്ട് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് തന്നെ അറിയാവുന്ന (സുഖസൗകര്യങ്ങള്‍) മുഖേന അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു.” (26/125-134) എന്നകാര്യം മറക്കാതിരിക്കുക…
അതൊരു തുടക്കമായിരുന്നു ദൈവം അവർക്ക് നല്കിയ അനുഗ്രഹങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടും അവർ ചെയ്യുന്ന നദികേടുകളെ എടുത്ത് പറഞ്ഞുകൊണ്ടും അദ്ദേഹം അവർക്കിടയിൽ സഞ്ചരിച്ചു…
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. “നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി നിങ്ങളില്‍പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉദ്‌ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്റെ ജനതയ്‌ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്‌ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്‌തത് നിങ്ങള്‍ ഓര്‍ത്തുനോക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.’ (7/69)
“ആദ് ജനതയിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച് പറയുന്നവര്‍ മാത്രമാകുന്നു.”(ഖുർആൻ 11:50)
അവരുടെ ധൃഷ്ടിൽ ഉറച്ചുനിന്നതല്ലാതെ ഹൂദിന്റെ സദുപദേശങ്ങളൊന്നും അവരുടെ ചെവിയിൽ കയറിയതേയില്ല.. അവർ അനുസരിക്കാൻ ഒട്ടും തന്നെ തയ്യാറല്ലായിരുന്നു.
“എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ക്ക് കണ്ടു കൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്? നമ്മുടെ മുന്നറിയിപ്പുകളെ അവര്‍ നിഷേധിച്ച് കളയുകയായിരുന്നു.” (41:15)
നിഷേധം അതിന്റെ പാരമ്മ്യത്തിലെത്തി. പ്രവചകൻ ദൈവശിക്ഷയെപ്പറ്റി താക്കീത് ചെയ്തതൊന്നും അവർ ചെവിക്കൊണ്ടില്ല. അവർ ഹൂദിനെ പരിഹസിക്കുകയും ഭീഷണീപ്പെടുത്തുകയും ചെയ്തു. ഹൂദിനോടവർ പറഞ്ഞു നിനക്ക് ഭ്രാന്താണ്‌എല്ലെങ്കിൽ ഞങ്ങളുടെ ദൈവങ്ങളുടെ ശാപം നിനക്ക് ഏറ്റിട്ടുണ്ടാകും. പലപ്പോഴും അവർ തമ്മിൽ വാദപ്രതിവാദങ്ങളുണ്ടായി.
സ്നേഹത്തിന്റെ സ്വരം ഫലം ചെയ്യാതെ വന്നപ്പോൾ അവരെ അദ്ദേഹം ഭയപ്പെടുത്തിക്കൊണ്ട് താക്കീത് ചെയ്ത് നോക്കി.
“ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്.
(വിഖു 7:71)”
ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്.)(21)
ഈ വചനങ്ങളൊന്നും വകവെക്കാതെ അവർ അവരുടെ പരിഹാസം ആവർത്തിച്ചു. കളിയാക്കിക്കൊണ്ടവർ തങ്ങളുടെ പഴയ പല്ലവി ആവർത്തിച്ചു. നിനക്ക് ഞങ്ങളുടെ ദൈവങ്ങളിലൊന്നിന്റെ ശാപമേറ്റിരിക്കയാണ്. നിനക്ക് ദേവന്മാരുടെ ഗുരുത്വക്കേട് തട്ടിയിരിക്കുന്നു. അതാണ്‌നീയിങ്ങനെ ഭ്രാന്തന്മാരെപ്പോലെ സംസാരിക്കുന്നത്.
“ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.”
ഹൂദ് പറഞ്ഞു: “നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക.”
(വി ഖു 11:54).
ദൈവ നിഷേധികൾക്ക് ഒരു ന്യായവും പറയാൻ ബാക്കിയില്ലാതായപ്പോൾ സർവ്വേശ്വരൻ അവന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. വലിയ ഒരു വരൾച്ചയോടെയായിരുന്നു തുടക്കം. അവരുടെ തടാകങ്ങളും കിണറുകളും വറ്റി വരണ്ടു പോയി. കൃഷിയിടങ്ങൾ ഉണങ്ങി തരിശായി. മനുഷ്യരും വളർത്തു മൃഗങ്ങളും ദാഹിച്ച് ചാകാൻ തുടങ്ങി. അതൊടെ അവരുടെ വരുമാനം നിലച്ചു എന്നിട്ടും അതൊരു കേവല കാലാവസ്ഥാ വ്യതിയാനമാണ് എന്നല്ലാതെ തങ്ങുളുടെ കർമ്മ ഫലമായി ഭവിച്ച ദൈവകോപമാണ് എന്ന് അവർക്ക് മനസിലായില്ല.
ഹൂദ് അവരെ.സ്നേഹപൂർവ്വം വീണ്ടും വീണ്ടും ആഹ്വാനം ചെയ്തു.
“എന്റെ ജനങ്ങളെ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായ മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തു തരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞുപോകരുത്.” (11/52)
ആദിന്റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. നിങ്ങളുടെ മേല്‍ വന്ന് പതിച്ചേക്കാവുന്ന അതിഭയങ്കരമായ ഒരയെ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്.
അപ്പോഴും അവര്‍ പറഞ്ഞു.
" നീ ഞങ്ങളെ ഉപദേശിക്കേണ്ട. അതുകൊണ്ടൊന്നും കാര്യമില്ല. നീ പറയുന്നതുപോലെ ഒരു പുനരുത്ഥാനത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഞങ്ങളുടെ ബഹുദൈവവിശ്വാസം ഒഴിവാക്കുകയും ഇല്ല. ഞങ്ങള്‍ ഞങ്ങളുടെ അച്ഛനപ്പൂപ്പന്മാരെ പിന്തുടരുകയാണ്. "
രാജ്യത്തെ ബാധിച്ച വരൾച്ച അതിന്റെ പാരമ്മ്യത്തിലെത്തി. എന്നിട്ടും അവർക്കൊരു മാറ്റവും വന്നില്ല. ദുരനുഭവങ്ങളിൽ നിന്ന് ഒരു പാഠവും അവർ ഉൾക്കൊണ്ടില്ല. അവരുടെ ആധുനികമായ അറിവിൽ ദൈവകോപം എന്ന ഒന്നുണ്ടായിരുന്നില്ല. പ്രകൃതി ദുരന്തങ്ങൾക്ക് അവർ പേരുകൾ നല്കി ഭൂചലനം, പേമാരി കൊടുംകാറ്റ് പ്രളയം എന്നിങ്ങനെ വകതിരിച്ചു. അവയൊക്കെ സ്വാഭാവിക മെന്ന് വിശ്വസിക്കുകയും ചെയ്തു. താമസിയാതെ തന്നെ മഴ കിട്ടുമെന്നും തങ്ങളുടെ നഷ്ടപ്രതാപം കിരികെ കിട്ടുമെന്നും വ്യാമോഹിച്ചുകൊൊണ്ട് അവർ കഴിഞ്ഞു കൂടി. അതേസമയം ദൈവകോപം തിരിച്ചറിഞ്ഞ ഹൂദും വളരെ കുറച്ച് അനുയായികളും കാറ്റിനു മുമ്പ് തന്നെ അഅ്ഖാഫിൽ നിന്ന് പലായനം ചെയ്തു.
അങ്ങനെ ആ അവസരം വന്നെത്തി. കൊടിയ വരൾച്ചക്കൊടുവിൽ അവർ കണ്ടു… അകലെ മഴയുടെ ലക്ഷണങ്ങൾ. ചക്രവാളത്തിൽ നിന്നുയർന്ന് വരുന്ന കാർമേഘശകലങ്ങൾ, കൂടെ മഴയുടെ ആഗമനം വിളിച്ചോതുന്ന തണുത്ത കാറ്റും. താമസിയാതെ വാനമൊട്ടാകെ മേഘാവൃതമായി ചാരെയെത്തിയ കുളിർ മാരിയെ പ്രതീക്ഷിച്ച് അവർ ആഹ്ലാദഭരിതരായി. പക്ഷേ വിധിമറിച്ചായിരുന്നു. മഴ പെയ്തില്ല. പതിയെ വീശിയിരുന്ന മന്ദമാരുതൻ കാറ്റായി. പിന്നീടത് കൊടും കാറ്റായി. മലകളെപ്പോലും ധൂളികളാക്കി പറപ്പിച്ച് കൊണ്ട് വീശിയടിച്ച കൊടുംകാറ്റ്. അത് മനുഷ്യരെ ആകാശത്തിലേക്കുയർത്തി തലകുത്തനെ താഴെയിട്ടു. കരുത്തന്മാർ കടപുഴകിയ പനപോലെ നിലം പതിച്ചു. അവരുടെ കോട്ട കൊത്തളങ്ങളും അഭിമാന സ്തംബങ്ങളും സ്തൂപങ്ങളും തകർന്ന് തരിപ്പണമായി. തവിടു പൊടിയായ അവരുടെ സൗദങ്ങൾക്ക് മേൽ ധൂളികളായ പർവ്വതങ്ങൾ നിക്ഷേപിക്കപ്പെട്ടു. ഏട്ട് പകലുകളും ഏഴ് രാവുകളും വീശിയടിച്ച സർവ്വ സംഹാരിയായ കാറ്റ് ഒന്നിനേയും ബാക്കിവെച്ചില്ല. പ്രദേശമൊട്ടാകെ മണൽ മൂടി അപ്രത്യക്ഷമായി.. കനമുള്ള ഒരു വസ്തു ഇട്ടാൽ അത് വേള്ളത്തിലെന്ന പോലെ ആണ്ട് പോകുന്നത്ര നേർത്തമാണലിൽ മൂടപ്പെട്ട ആ പ്രദേശം പിന്നീട്നൂറ്റാണ്ടുകൾക്ക് ശേഷം കണ്ടു പിടിക്കപ്പെട്ടു.
https://earthobservatory.nasa.gov/features/SpaceArchaeology
ഖുർആൻ പറയുന്നു…
എന്നാല്‍ ആദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു. ആഞ്ഞുവീശുന്ന അത്യുഗ്രമായ ഒരു കാറ്റുകൊണ്ട്. തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈത്തപ്പനത്തടികള്‍പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണു കിടക്കുന്നതായി നിനക്ക് കാണാം. ഇനി അവരുടേതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ? (69/6-8)
അങ്ങിനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹിക ജീവിതത്തില്‍ തന്നെ അവര്‍ക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെഅത്. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ് കൂടുതല്‍ അപമാനകരം. അവര്‍ക്ക് സഹായമൊന്നും നല്‍കപ്പെടുകയില്ല.” (41/16)
ചിന്തിക്കുന്ന ജനങ്ങൾക്ക് ഇന്നും ദൃഷ്ടാന്തങ്ങൾ അവതരിക്കുന്നുണ്ട്. പക്ഷേ അവ അവഗണിക്കപ്പെടുന്നൂ എന്ന് മാത്രം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ശാത്രീയമായി വിശകലനം ചെയ്ത് നല്കിയ ഓമനപ്പേരിട്ട് നാം വിളിച്ച് പോരുന്ന എത്രയോ ദൃഷ്ടാന്തങ്ങൾ നമ്മുടെ കർമ്മ ഫലങ്ങൾക്കുള്ള താക്കീതോ മുന്നറിയിപ്പോ ഒക്കെയല്ല എന്ന് എങ്ങനെ ഉറപ്പിക്കും ..
https://earthobservatory.nasa.gov/features/SpaceArchaeology
Wednesday, October 16, 2019
ഫാൾസ് ലോക്ക്
പുലർച്ചെ അഞ്ചര മണിക്ക് നൂറ്റി എൺപതു കിലോമീറ്റർ അകലെനിന്നും കളത്രത്തിന്റെ വിളി...ഇക്കാ കിടപ്പറയുടെ വാതിൽ തുറക്കാൻ പറ്റുന്നില്ല ഞങ്ങളിതിനകത്ത് കുടുങ്ങിയിരികയാണ്. പതിവുപോലെ പെട്ടന്ന് സാമാന്യം തരക്കേടില്ലാത്ത ദേഷ്യമാണ് വന്നത്. ഇത്രയകലെ കിടക്കുന്ന ഈ മനുഷ്യനെ വിളിക്കാതെ നിന്റെ തൊട്ടടുത്തുള്ള അല്ലാഹു വിനെ വിളിച്ചു കൂടേ പോത്തേ എന്നു പറഞ്ഞാലോ എന്നാണ് ആദ്യം തോന്നിയത്. വേണ്ടപാവം ഒരു വിഷമത്തിൽ പെട്ടാൽ ഏറ്റവുംസ്നേഹിക്കുന്നവരെയാണ് മനുഷ്യൻ ആദ്യം വിളിക്കുക എന്നനിലക്ക് ഞാൻ സന്തോഷിക്കേണ്ടതുമാണ് .തല്കാലം സ്വൈരക്കേടായാലും... പിന്നെ അല്ലാഹുവിനെ വിളിച്ചാലും സഹായം നടപ്പാക്കപ്പെടുക മിക്കവാറും മനുഷ്യരിലൂടെ ത്തന്നെയാണല്ലോ...
ഞാൻപറഞ്ഞു സാവകാശം വാതിലിന്റെ പിടി ഒന്നുകൂടി മേലോട്ട് പ്രസ്സു ചെയ്ത് താഴ്ത്തി നോക്ക്
അപ്പുറത്തു നിന്നും നിലവിളിയോടടുത്തെത്തിയ ശബ്ദം " അരമണിക്കൂറായി ഞാൻ ശ്രമിക്കുന്നു.ഞാൻ ഫോൺ കട്ടുചെയ്തു വീണ്ടും വിളിച്ചപ്പോൾ അവൾ നമസ്കരിക്കുകയാണെന്ന് മകൾ.കൊള്ളാം അതു കഴിയട്ടെ.. അതുകഴിഞ്ഞു വീണ്ടും വിളിച്ചു ...നോക്കിയോ ?
നോക്കി തുറക്കുന്നില്ല. നീയൊന്ന് ആയത്തുൽ കുർശിയ്യൊക്കെ ഓതി മനസ്സിനെ ശാന്തമാക്കിയിട്ട് ശ്രമിക്ക്...
" ങാ ഇപ്പൊതൊറന്നു..."
അൽ ഹംദു ലില്ലാഹ് നന്നായി...
******************************************************************************** ഇനി വാതിലിന്ന് ഫാൾസ് ലോക്ക് വീണാൽ ആയത്തുൽ കുർശിയ്യ ഓതിയാൽ മതി എന്നു ഞാൻ പറഞ്ഞു എന്നൊന്നും ഒരാളും പറഞ്ഞു കളയരുത്. ഒരു ആശാരിയേയോ കരുവാനേയോ വിളിച്ച് പൂട്ട് പോളിക്കുക എന്നതാണ് അതിന്റെ യുക്തി മിയ്കവാറും അതു തന്നെ വേണ്ടി വരികയും ചെയ്യും ... പിന്നെ നിസസഹായരെ ചിലപ്പോൾ മറ്റു വഴികളിലൂടെയും ഈശ്വരൻ സഹായിച്ചെന്നിരിക്കും ... സായിപ്പതിനെ മിറാക്കിൾ എന്നു വിളിക്കുന്നു.
Monday, October 14, 2019
ഓർമ്മയിൽ ആദ്യത്തെ തെരഞ്ഞെടുപ്പ്......
ഓർമ്മയിൽ ആദ്യത്തെ തെരഞ്ഞെടുപ്പ്......
ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചിലായിരിക്കാം. അതൊരുവേനലറുതിയിലായിരുന്നു.ഞാൻ ഉമ്മായുടെ കൂടെ കുളത്തിലേക്ക് പോയതായിരുന്നു. വലിയ കുളം. വേനലായതുകൊണ്ട് വെള്ളം കുറവായിരുന്നു. ഉള്ള വെള്ളത്തിന്റെ പകുതി ഭാഗവും കുളച്ചണ്ടി മൂടിക്കിടന്നു. ബാക്കി പരൽ മീനുകൾ ഓടിക്കളിക്കുന്ന സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. നടയിൽ അലക്കുകല്ലുകൾ. കുളത്തിനു ചുറ്റും തിങ്ങി നിൽകുന്ന് മരങ്ങളും മുളം കാടുകളും തെക്കുവശത്ത് പരന്നു കിടക്കുന്ന നെൽ പാടം നടുക്ക് പടിഞ്ഞാരോട്ട് നീണ്ടു കിടക്കുന്ന റെയിൽ... പിന്നെ പുഴ അതിനുമപ്പുറം വീണ്ടും കരിമ്പനകൾ തല ഉയർത്തി നിൽകുന്ന വയലുകൾക്കപ്പുറം ചക്രവാളത്തിലേക്കുയർന്നു നിൽകുന്ന കൊണ്ടൂരക്കുന്ന്.
താഴെ ഉമ്മ അലക്കിക്കൊണ്ടു നിൽകുമ്പോൾ കൗതുകക്കാഴ്ചകളിൽ മിഴുകി ഞാൻ നിന്നു. പടിഞ്ഞാറുനിന്നും ഒരു ചരക്കുവണ്ടി കൂവിയാർത്ത് പാഞ്ഞു പോയി. വണ്ടിയുടെ ശബ്ദം മാഞ്ഞു പോകും മുമ്പ് ഒരു മൈക്കിന്റെ ശബ്ദം ഞാൻ കേട്ടു.
ഞാൻ ഓടിവേലിക്കരികിലെത്തി. വളപ്പിന്റെ വടക്കേ അതിരിലൂടെ റെയിൽ വേസ്റ്റേഷനിലേക്കു നീളുന്ന ചെത്തു വഴിയേ ""ബഹുമാനപ്പെട്ട നാട്ടുകാരേ നിങ്ങളുടെ വിലയേറിയവോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ അടയാളപ്പെടുത്തി നമ്മുടെ ബഹുമാനപ്പെട്ട സ്ഥാനാർത്ഥി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിനെ വിജയിപ്പിക്കുക"". എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് മൈക്കു കെട്ടിയ ഒരു കാർ പൊടി പറത്തി കിഴക്കോട്ട് പാഞ്ഞുപോയി.തിരിച്ചു ഞാൻ വീട്ടിലെത്തി അധികം കഴിയുന്നതിന്നു മുമ്പ് വേറൊരു ശബ്ദവും കേട്ടു. ഇത്തവണ പടിപ്പുരയിലേക്കാണ് ഓടിയത്.
അതും മൈക്കുകെട്ടിയ കാറായിരുന്നു. നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥി പട്ടാമ്പിയുടെ കണ്ണിലുണ്ണി ജനാബ് കെ പി തങ്ങൾക്ക് അരിവാൾ കതിരിൽ വോട്ടു ചെയ്യുക എന്നായിരുന്നു വിളിച്ചു പറഞ്ഞിരുന്നത്.
*****************************
ഇരു പക്ഷത്തിന്റേയും ചെങ്കൊടികളേന്തിയ വലിയ ജാഥകളുണ്ടായി... തെരഞ്ഞെടുപ്പു കഴിഞ്ഞു. വൈകാതെ '' പട്ടാമ്പീലെ ചട്ടമ്പീനെ മലർത്തിയടിച്ചു ഇ എം എസ്""എന്ന് ഘോഷിച്ചുകൊണ്ട് ഒരു പാടു കാറുകളുടെ വലിയ ഒരു ജാഥയുമുണ്ടായി. ഒരുകാറിൽ നമ്പൂതിരിപ്പാടുമുണ്ടായിരുന്നു.
ജാഥക്കുനേരെ തോൽ വിയിൽ നിരാശനായ ആരോ ഒരാൾ മുണ്ട് പൊക്കിക്കണിച്ചു എന്നും അദ്ദേഹം അടിവസ്ത്രം ഉടുത്തിരുന്നില്ല എന്നും ചരിത്രം പറയുന്നു... വിനീതനായ ഈ ചരിത്രകാരൻ അന്ന് കേവലം ഒരെട്ടുവസുകാരൻ മാത്രമായിരുന്നതുകൊണ്ട് സത്യം കൃത്യമായി അറിഞ്ഞുകൂടാ എന്നേ പറഞ്ഞുകൂടൂ...ജീവിതത്തിൽ ഞാനോർക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. എന്റെ കുടുംബം കോൺഗ്രസ്സുകാരായിരുന്നതിനാൽ അന്ന് സഖ്യ കക്ഷിയായ അരിവാൾ കതിരിന്റെ പക്ഷത്തായിരുന്നു...അങ്ങനെ ആദ്യ തെര ഞ്ഞെടുപ്പിലേ തോറ്റു എന്ന് പറഞ്ഞാൽ മതിയല്ലോ...
Monday, October 7, 2019
നബിയുടെ പട്ടണത്തിൽ ഒരു പ്രഭാതം
മദീനയിൽ താമസിച്ചിരുന്ന തൈബാ ആർക്ക് എന്ന സ്റ്റാർ സ്യൂട്ടിന്റെ ഒരൊന്നൊന്നര കിലോമീറ്റർ അകലെയായിരുന്നു മലപ്പുറത്തു കാരുടെ മദീനാ ഹോട്ടൽ. കേരള വിഭവങ്ങളോടുളള ആശ പെരുത്തപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന നടു വേദന കാര്യമാക്കാതെ മദീനാഹോട്ടലന്വേഷിച്ച് ഞാനും ഇറങ്ങിപ്പുറപ്പെട്ടു. സമയം കാലത്ത് ഏഴ് കഴിഞ്ഞതേയുളളൂ. നല്ല ഉന്മേഷകരമായ പുലരി. അങ്ങു ദൂരെയുളള എന്റെ നാട്ടിലെ കാര്യങ്ങളൊക്കെ ഓർത്ത് നാടപ്പാതയുടെ ഓരം ചാരി ഞാൻ നടന്നു. മുന്നിൽ അങ്ങു ദൂരെ ഉയർന്നു നിൽകുന്ന ഉഹദു മലകാണാം. തനിക്ക് വെളിപാടു ലഭിച്ച ഹിറാഗുഹ സ്ഥിതിചെയ്യുന്ന ജബലുന്നൂറിനെയോ പലായനത്തിനിടെ തനിക്കഭയമേകിയ സൗർ ഗുഹയേയോ അദ്ദേഹം പുകഴ് തുകയോ അവസന്ദർശിക്കാൻ അനുയായായികളെ ഉപദേശിക്കയോ ചെയ്തില്ല. പക്ഷേ ഉഹദ് കാണുന്നതു പോലും പുണ്യമാണെന്നദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷേ മുസ്ലിംകളൊരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പാഠം ആമലഞ്ചെരുവിൽ പഠിപ്പിക്കപ്പെട്ടതിനാലാകാം. വഴിയോരക്കച്ചവടക്കാരെയും കഴിഞ്ഞ് വിജനമായ ഒരു കെട്ടിടത്തിന്റെ മുന്നിൽ ഞാനെത്തി. അവിടെ ഒരാൾ ഒറ്റക്കിരുന്ന് പ്രാതൽ കഴിക്കുന്നു. ഒരു വലിയ കുബ്ബൂസും അടുത്ത് ഒരു ജ്യൂസിന്റെ പാക്കും മാത്രം. കണ്ടിട്ട് ഒരു പഠാണിയാണെന്നു തോന്നി. വടക്കേ ഇന്ത്യക്കാരനോ പാക്കിസ്ഥനിയോ ആകാം. ദാരിദ്രത്തിന്റെയും ഭയത്തിന്റെയും മുദ്രകൾ അയാളിൽ ഞാൻ കണ്ടു. മിച്ചം വരുന്ന കാശ് നാട്ടിലെത്തിക്കാനുളള തത്രപ്പാടിലായിരിക്കാം. അങ്ങുദൂരെ തന്റെ വരുമാനമൊന്നുകൊണ്ടു മാത്രം കഴിഞ്ഞു കൂടുന്ന തന്റെ ഇണയേയും സന്തതികളേയും കുറിച്ചുളള ഓർമ്മകളദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടാകാം. അതോ താനീ കഷ്ടപ്പെടുന്നതത്രയും പൊടിച്ചുകളയുന്ന ഭാര്യയേയോ മക്കളേയോ ഓർക്കുകയാണോ?.
അതോ അതിർത്തിയിൽ ഒരുംകൂടുന്നതായി കേട്ട യുദ്ധസന്നാഹങ്ങൾ അയാളെ ഭയ ചകിതനാക്കുന്നുണ്ടോ. അതെ യുദ്ധമെപ്പോഴും ഭരണകർത്താക്കൾക്കും ധനികർക്കും ദേശസ്നേഹമാഘോഷിക്കാനും സാധാരണക്കാരന് നിശ്ശബ്ദം ദുരന്തമനുഭവിക്കാനുമുളള വേളകളാണല്ലോ. ഏതായാലും പുഞ്ചിരിയോടെ തലയുയർത്തി സ്വാഗത ഭാവത്തിലെന്നെ നോക്കിയ അയാളുടെ നേരെ സ്നേഹഭാവത്തിൽ ഞാൻ കയ്യുയർത്തി. വ അലൈക്കുമുസ്സലാം. അയാൾ പ്രതിവചിച്ചു. ചിന്തകൾക്കിടെ മദീനാ ഹോട്ടലിന്റെ മുന്നിലെത്തിയതറിഞ്ഞില്ല. അവിടെ വലിയതിരക്ക്. ഇന്നലെ മക്കയിൽ നിന്നെത്തിയവർ ക്യൂ നിൽക്കുന്നു. നിശ്ശബ്ദം ഞാനും അതിലൊരംഗമായി.....
Wednesday, October 2, 2019
പുനസ്സമാഗമം
വന്നുകയറി കൂടെയുണ്ടായിരുന്നവർ സ്ഥലം വിട്ടപ്പോൾ ഭാര്യ രണ്ട് റമ്പുട്ടാൻ പഴങ്ങൾ കൊണ്ടു വന്നിട്ട് പറഞ്ഞു അഞ്ചുപത്തെണ്ണം കിട്ടി. അതിൽ നിന്നും സൂക്ഷിച്ചു വെച്ചിരുന്നതാണ്. ബാക്കിയൊക്കെ അണ്ണാന്മാരും കിളികളും തിന്നു തീർത്തു. ഞാൻ പറഞ്ഞു അവർ തിന്നട്ടെടീ ഞാനവരെക്കൂടി ഉദ്ദേശിച്ച് നട്ടതാണ്. എനിക്കറിയാം ഈശ്വരനിഛിക്കുന്നുവെങ്കിൽ അതിന്റെ പുണ്യം അവൻ അങ്ങ് ദുബായിലും സിങ്കപൂരിലുമൊക്കെ എത്തിക്കും എന്റെ മക്കൾക്കും പേരക്കുട്ടികൾക്കും, പിന്നെ ഭാവിയിൽ എന്റെ കുഴിമാടത്തിലേക്കും.....
തൊടിയിലെ കാരമ്പോളക്കു കീഴെ രണ്ടു കാട്ടു കോഴികൾ ചിക്കിച്ചിനക്കുന്നു... ദൂരെ ഒരു കോഴിയുടെ കൂവൽ പിന്നെ കാക്കകളുടേയും കിളികളുടേയും കലപില ശബ്ദങ്ങളും. ഓടി നടന്ന് ചിലക്കുന്ന അണ്ണാന്മാർ.ഞാൻ സന്തോഷത്തോടെ ഓർത്തു ഈ സംഗീതം നാളുകളായി എനിക്കന്യമായിരുന്നു വല്ലോ..
നാലഞ്ച് വർഷം മുമ്പ് ഞാൻ നട്ട റമ്പുട്ടാൻ മരത്തിൽ ഒരണ്ണാൻ ഇപ്പോഴും പഴം തിരയുന്നുണ്ട്....
മിറ്റത്തെ വരണ്ട മണ്ണിലേക്കു നോക്കി ഞാനോർത്തു, ഈയിടെ യൊന്നും മഴ പെയ്തിട്ടില്ല. അടുത്തൊന്നും പെയ്യുന്നതിന്റെ ലാഞ്ജനയും കാണുന്നില്ല. നല്ല മഞ്ഞ്.വരാനിരിക്കുന്ന വേനൽ മലയാളിക്ക് കടുത്തതായിരിക്കും.
റോഡിൽ രാവിലെത്തന്നെ നല്ല തിരക്ക്. വരാനിരിക്കുന്ന വേനലിനെക്കുറിച്ചുളള വേവലാതിയൊന്നും ആർക്കുമുളളതായി തോന്നുന്നില്ല. നമുക്കു കുടിക്കാനുളള വെളളമെത്തിക്കുന്ന മഴ കുറഞ്ഞു പോകുന്നത് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നോടിയാണെ മനസ്സിലാക്കാനുളള വിവേകം നമുക്കില്ലാതെ പോയല്ലോ മക്കളേ എന്നൊന്ന് വിളിച്ചു പറഞ്ഞാലോ ... വേണ്ടല്ലേ ... വെറുതെ ഹജ്ജു കഴിഞ്ഞു വന്നതു മുതൽ മൂപ്പരുടെ തലക്കത്ര സുഖമില്ല എന്ന് തോന്നുന്നു
എന്ന് വെറുതേ ജനങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ...
പിന്നെ ഒരുമാസം മരുഭൂമിയിൽ കഴിച്ചു കൂട്ടേണ്ടി വന്ന എനിക്ക് ഒരു കാര്യം മനസിലായി. ഞാനൊരു ദേശസ്നേഹിയാകുന്നു. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി പളളിപ്രം അംശത്തിൽ സ്ഥിതിചെയ്യുന്ന കാരക്കാട് ദേശത്തെ ഞാൻ അത്രക്ക് സ്നേഹിക്കുന്നു... ഈയിടെയായി ഏറെ പറഞ്ഞു കേൾക്കുന്ന രാജ്യസ്നേഹം ഇതുതന്നെയായുരിക്കും അല്ലേ....
Have a nice day....
Thursday, September 26, 2019
പട്ടാമ്പി പുരാണം.... വൈദ്യം
പണ്ട് അതായത് പട്ടാമ്പി മഞ്ഞളുങ്ങലിന്നുമേൽ അധിനിവേശം നടത്തുന്നതിന്ന് മുമ്പ് പട്ടാമ്പി മേലേ പട്ടാമ്പി മഞ്ഞളുങ്ങൽ എന്നിങ്ങനെയായിരുന്നു രാജ്യങ്ങളുടെ ക്രമം. പുഴക്കടവു മുതൽ വലിയ ജുമാ മസ്ജിദു വരെ പട്ടാമ്പി പിന്നെ മൂന്നും കൂടിയേടം മുതൽ ഹൈസ്കൂൾ വരെ വടക്കോട്ടും ചെറുപ്പുള്ലശ്ശെരി റോഡുവരെ കിഴക്കോട്ടും മേലേ പട്ടാമ്പി. അവിടന്നങ്ങോട്ട് മഞ്ഞളുങ്ങൽ. പ്രാശാന്തസുന്ദരം എന്നു തന്നെ വേണം പറയാൻ. അക്കാലത്ത് നാട്ടിൽ ഡോക്റ്റർമാർ രണ്ടു പേരായിരുന്നു. രണ്ടും സവർണ്ണർ എൽ ഐ എം ബിരുദക്കാരനായ പട്ടരും എൽ എം പി ക്കാരനായ വാരരും.വടക്കേ മലബാറിലെ പഴഞ്ചനായ ദറ്‌സൽ അപ്പോത്തിക്കിരി എന്നിത്യാദി സംബോധനകളിലൊന്നും ഞങ്ങൾ കാരക്കാട്ടുകാർക്ക് താല്പര്യമില്ലാതിരുന്നതിനാൽ
ഞങ്ങൾ അവരെ ആങ്കലേയത്തിനു ചെറിയൊരു കാരക്കാടൻ സ്പർശം നല്കി ലാക്കട്ടർമാർ എന്നു വിളിച്ചുവന്നു. പരിസരപ്രദേശങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെല്ലാം അവർ പരിഹരിച്ചു പോന്നു. ഗ്രാമത്തിന്റെ വൈദ്യന്മാർ വാഴേലെ തണ്ടാൻ ഇണ്ണിപ്പരവൻ കുഞ്ചു വൈദ്യർ തുടങ്ങിയവരായിരുന്നു. എല്ലാവരും അവർണ്ണർ. വാഴേലെ തണ്ടാൻ മണ്ണാൻ കുഞ്ചു ഇണ്ണിപ്പരവൻ തുടങ്ങി അവരുടെ ജാതിപ്പേരിൽ തന്നെ അറിയപ്പെട്ടു. അവർ ചുരുങ്ങിയ ചിലവിൽ പച്ചമരുന്നുകൾ കൊണ്ട് ഗ്രാമത്തിന്റെ ആരോഗ്യം പരിപാലിച്ചു വരവേയാണ് ആധുനിക വൈദ്യം പൊട്ടിവീണത്. വർഷങ്ങൾക്കു ശേഷം വന്നു പെട്ടേക്കാവുന്ന രോഗം ചികഞ്ഞു കണ്ടു പിടിച്ച് ബേധമാക്കി ആയുസ്സ് നീട്ടുന്ന ഒരു പരിപാടിയും ഇല്ലാതിരുന്നതുകൊണ്ടാകാം അന്ന് രോഗങ്ങൾ വളരെ കുറവായിരുന്നു. പറ്റെ അവശരാകുമ്പോൾ മാത്രം ചികിത്സതേടി. ഇന്നത്തെപ്പോലെ നാലു നേരം തിന്ന് ബാക്കി കൊണ്ടു പോയി കൊട്ടിക്കളയാൻ മാത്രം വിഭവങ്ങളില്ലയിരുന്നതിനാൽ അമിതാഹാരം കൊണ്ടുള്ള രോഗങ്ങളൂണ്ടായിരുന്നില്ല. അരവയറുമായി കഠിനാദ്വാനം ചെയ്തിരുന്നതുകൊണ്ട് വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും ഇല്ലായിരുന്നു. പത്തടി അകലേക്ക് വണ്ടികയറുന്ന ഏർപടും കുറവായിരുന്നല്ലോ അതിനാൽ വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും കുറവ്. മരണവും ജനനവും ഇന്നത്തെ പോലെ രോഗങ്ങളൂടെ ഗണത്തിൽ വന്നിരുന്നില്ല എന്നു സാരം. പ്രസവം വയറ്റാട്ടിമാരും ഒസാത്തികളും കൈകാര്യം ചെയ്തു. മരണം കാരണവന്മാർ ലക്ഷണം നോക്കി മനസിലാക്കി.
ആധുനികന്മാർ എത്തിയതോടെ കളി മാറി. പ്രസവങ്ങൾക്ക് ഡാക്റ്റർ മാരെ ആവശ്യമായിത്തുടങ്ങി. ഡോക്റ്ററെ കൊണ്ടു വന്നാലേ പ്രസവിക്കൂ എന്ന് ചില കശ്മലകൾ വാശി പിടിച്ചതായും ചരിത്രമുണ്ട്. ഡാക്കിട്ടറെ കൊണ്ടു വായോ എന്ന് വലിയ വായിൽ നിലവിളിച്ച പെൺകൊടിയുടെ കഥ ബേപ്പൂർ സുൽത്താൻ വിവരിച്ചത് ഓർക്കുക.
അത്യാസാന്ന നിലയിലായവരുടെ അടുത്തേക്ക് ഡോകർമാരെ കൊണ്ടു വരികയായിരുന്നു പതിവ്. ആരുടെയെങ്കിലും വീട്ടിലേക്ക് ഡോക്റ്ററെ കൊണ്ടു വരുന്നത് കുട്ടികൾക്കും മുതിർന്ന വർക്കുമൊക്കെ വലിയ കൗതുകമായിരുന്നു. അടിവശം കറുപ്പും മുകളിൽ മഞ്ഞയും ചായം പൂശിയ വാടകക്കാറുകളിലാണ് വരവ്. ഡോറ്റർക്ക് അഞ്ചു രൂപ ഫീസ് കാറിന്ന് മൂന്നു രൂപ ഡോക്റ്ററുടെ പെട്ടുതൂക്കുന്നതിന്ന് ഡ്രൈവർക്ക് ഒരു രൂപ അലവൻസ്.
പട്ടര് വലിയ ദേഷ്യക്കാരനായിരുന്നു. ഏതുരോഗിയെ കൊണ്ടു ചെന്നാലും എന്തേ ഇത്ര വൈകിയത് എന്ന് ചോദിച്ച് കൂടെയുള്ളവരെ വിരട്ടുന്നത് മൂപ്പരുടെ സ്ഥിരം പതിവായിരുന്നു. അപ്പോൾ കൂടെയുള്ളവർ വായ്കൈ പൊത്തി ഭവ്യതയോടെ നില്കണം എന്നാണ് നിയമം. ഏതവസരത്തിലും നർമ്മം വിടാത്ത കാരക്കാട്ടുകാർ അദ്ദേഹത്തിന്റെ ക്ഷോഭം ആസ്വദിക്കയായിരുന്നു എന്ന് മൂപ്പർക്ക് ഒരിക്കലും മനസ്സിലായില്ല. ഒരിക്കൽ മാവിൽ നിന്നും വീണ ഒരാളെയും കൊണ്ട് ഡോക്റ്ററുടെ അടുത്തെത്തി. മൂപ്പർ പതിവു പോലെ ഫയറിങ്ങ് തുടങ്ങി കൂടെ യുള്ളവൻ വിനയ പൂർവ്വം ചോദിച്ചു അതിനിങ്ങട്ട് വീണ് കിട്ടണ്ടെ യശമാ എന്ന്. ചോദ്യം കേട്ട് ഡോക്റ്ററൂം ചിരിച്ചു എന്നാണ് ചരിത്രകാരൻ കേട്ടിട്ടുള്ളത്. പിന്നെ എം ബി ബി എസ്സുകാർ വന്നു പ്രഥമൻ നമ്പൂതിരിപ്പാടായിരുന്നു. ഈ നാട്ടുകാരൻ തന്നെ.ഒരു പാടുകാലം പട്ടാമ്പി സർക്കാർ ആശുപ്ത്രിയിൽ സേവനം ചെയ്തു. പിന്നെ ബാല ഗോപാലനും ബാലമീനാക്ഷിയും റബേക്കയും വന്നു. ഡോറ്റർമാരൊരു പാട് വന്നു. എംഡി കളും എഫ് ആർ സി എസും ബിരുദമുളള വർ. പതുക്കെ പതുക്കെ രോഗങ്ങളും കൂടി വന്നു.അവർക്കൊക്കെ ചികിത്സിക്കാൻ വേണ്ടത്ര രോഗികളുമുണ്ടായി. രോഗിയുടെ അടുക്കൽ വരുന്ന ഡോക്ക്റ്റർമാരുടെ കാറിന്റെ ഹോൺ രോഗികളെ ആശുഒഅത്രിയിലേക്കു കൊണ്ടൂപോകുന്ന ആമ്പുലന്സുകളൂടേ ഭീകരമായ കൊലവിളികൾക്ക് വഴിമാറി. നല്ല നല്ല പെരുകളിൽ ആതുരരെ ശുസ്രൂഷിക്കാൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സർവ്വത്രയായി. ചുരുക്കിപ്പറഞ്ഞാൽ രോഗികളെ സേവിച്ച് സേവിച്ച് വൈദ്യം ഒരു വലിയ വ്യവസായമായി പടർന്ന് പന്തലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ...
Thursday, September 19, 2019
മഴയുടെ പാട്ട്....
പ്രഭാതത്തിൽ ഓർക്കാപ്പുറത്ത് ഓടിയെത്തിയ മഴ കുട്ടിയെ നിരാശനാക്കി. സ്കൂളും മദ്രസയുമില്ലാത്ത ദിവസം അവനൊരുപാട് കളികൾക്ക് പദ്ധതിയിട്ടിരുന്നതാണ്. ഇന്നിനി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. പൂമുഖക്കോലായുടെ അരത്തിണ്ണയിലേക്ക് പാതി കമഴ്ന്നു കിടന്നുകൊണ്ട് അവൻ മിറ്റത്തേക്ക് നോക്കി. മിറ്റം നിറയെ വെള്ളം. അതിൽ വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി കുറേ ദൂരം ഒഴുകിയ ശേഷം പൊട്ടിപ്പോകുന്നതു കാണാൻ നല്ല രസം. അങ്ങ് പുഴക്കക്കരെയുള്ള കൊണ്ടൂരക്കുന്ന് കാണാനേയില്ല. വൈകോൽ മേഞ്ഞ തൊഴുത്തിനു മേൽ പടർത്തിയ മത്തൻ വള്ളിയിൽ നിറയെ മഞ്ഞപ്പൂക്കൾ... മഴക്കുമുമ്പ് ആപൂക്കൾക്കു ചുറ്റും പറന്നു നടന്നിരുന്ന കറുത്തവണ്ടുകൾ
ഇപ്പോൾ എവിടെയാണാവോ .
തൊഴുത്തിൽ പോത്തുകളും മൂരികളും അവയെ വിടാൻ കോപ്പൻ വരുന്നതും കാത്ത് നിൽകുകയാണ്. തൊഴുത്തിന്റെ അരികിൽ കയറി നിൽകുന്ന നനഞ്ഞ കോഴികൾ. മഴക്കിടയിലൂടെ കൂക്കിവിളിച്ചുകൊണ്ട് കിഴക്കോട്ട് പോയ തീവണ്ടി ഒരു നിഴൽ പോലെ. ചെവിനിറയെ കേൾക്കാനിമ്പമാർന്ന മഴയുടെ ഇരമ്പം. ചെവികൾ രണ്ടും കൈകൾ കൊണ്ട് ഇടക്കിടെ അടച്ചും തുറന്നും മഴയുടെ ഇരമ്പലിനെ മധുരമാർന്ന സംഗീതമാക്കി ആസ്വദിച്ചു കൊണ്ടവൻ കിടന്നു.... മഴതോരുന്നതും കാത്ത്....