ഇത് പരാസിറ്റമോൾ ഒരു ദിവ്യൗഷധമായി കരുതപ്പെട്ടുതുടങ്ങുന്നതിനു മുമ്പുള്ള കഥയാണ്. അന്നൊന്നും സമ്പാദനത്തിനായി ആരും വൈദ്യം പഠിച്ചിരുന്നില്ല പഠിപ്പിച്ചിരുന്നും ഇല്ല. പുണ്യം മാത്രം ഉദ്ദേശിച്ചായിരുന്നു ഏർപ്പാട്. പിന്നീടാണ് പുണ്യം വേണ്ട പണം മതി എന്ന ദിവ്യ സൂക്തം അവതരിച്ചത്. " ഞങ്ങളുടെ കൂടെ നാലാളെ അയച്ചാൽ ഞങ്ങളവരെ വൈദ്യശാസ്ത്രം പഠിപ്പിക്കാം ഞങ്ങൾ വൈദ്യ ശാസ്ത്ര വിദഗ്ദരാണ് എന്ന് പറഞ്ഞവരോട് ഞങ്ങൾക്ക് വൈദ്യ ശാസ്ത്രത്തിന്റെ ആവശ്യമില്ല ഞങ്ങൾ വിശക്കാതെ ഭക്ഷിക്കാറില്ല ഭക്ഷിക്കുമ്പോൾ വയർ നിറക്കാറുമില്ല" എന്ന് പറഞ്ഞ നിരക്ഷരനായ ഗുരുവായിരുന്നു റോൾ മോഡൽ. അതുകൊണ്ടുതന്നെ ഭീമൻ തുകകൾ ചെലവാക്കിയുള്ള ചികിത്സ ഒരു അഭിമാനമായി ജനങ്ങൾ കരുതിയിരുന്നുമില്ല. മരണഭീതി പൊതുവേ കുറവായിരുന്നു. മൃത്യൂഭീതിയുടെ കച്ചവട സാദ്ധ്യത മനസിലാക്കപ്പെട്ടത് പിന്നീടാണ്. മെട്രിക്കുലേറ്റായ കമ്പ്യൂട്ടർ വിദഗ്ദൻ ദുനിയാവിന്റെ അരോഗ്യത്തിന്റെ നടത്തിപ്പ് മൊത്തത്തിൽ ഏറ്റെടുത്തതിനു ശേഷം. കമ്പ്യൂട്ടർ വൈറസുകളെപ്പോലെ ജൈവ വൈറസുകളേയും ഉപയോഗപ്പെടുത്താമെന്ന മഹത്തായ ആശയം അയാളുടെ തലച്ചോറാകുന്ന കമ്പ്യൂട്ടറിൽ ഉദയം ചെയ്തത് ഈ ചരിത്രകാലത്താണ്. എന്നാൽ ചരിത്രാദീത കാലത്തുമുണ്ടായിരുന്നു നമ്മുടെ സീസണൽ ഫ്ലൂ. ചേറ് പൊടിയാകുമ്പോഴും പൊടി ചേറാകുമ്പൊഴും ഒന്നു പനിക്കും അത് കാര്യമാക്കാനില്ല എന്നാ അന്ധവിശ്വാസമായിരുന്നു നടപ്പ്. ആധുനിക ശാസ്ത്രമെന്ന സത്യവിശ്വാസം ഇത്രക്കങ്ങ് പ്രചരിച്ചിട്ടില്ലായിരുന്നു. വാർത്തക്കാരു വൈദ്യക്കാരും പരസ്പരം മുതുക് ചൊറിയാൻ തുടങ്ങുന്നതിനു മുമ്പ് ആരും സീസണൽ ഫ്ലൂവിന്റെ പിറകെ ക്യാമറയും തൂക്കി നടക്കാറില്ലായിരുന്നു.. നാട്ടിൽ നടക്കുന്ന മരണങ്ങളൊക്കെയും അതിന്റെ കണക്കിൽ എഴുതിച്ചേർക്കാറുമില്ല. പിന്നെ എങ്ങനെയാണ് ഈ മഹാമാരിയെ പ്രാകൃതർ അതിജീവിച്ചത് എന്നല്ലേ പറയാം...
നാട്ടു വൈദ്യമായിരുന്നു മുഖ്യം. ഹോമിയോപ്പതി പ്രകൃതിചികിത്സ തുടങ്ങിയ അപരിഷ്കൃത ഏർപ്പാടുകളും നടപ്പിലുണ്ടായിരുന്നു. വയറ്റിനു കനമുള്ള ഭക്ഷണമൊഴിവാക്കി ചുക്ക് കുരുമുളക് തുളസിയില പേരയില ചെറിയ ഉള്ളി കരിപ്പൊട്ടി ഇത്യാദികൾ കഷായം വെച്ച് കുടിച്ച് മൂടിപ്പുതച്ച് കിടക്കുക. അതായിരുന്നു മുഖ്യ ചികിത്സ. മലയാളത്തിലെ സാഹിത്യകാരനായ ഡോക്ടർ അതിനെപ്പറ്റി പറഞ്ഞത് ചികിത്സിച്ചാൽ ഒരാഴ്ച ഇല്ലെങ്കിൽ ഏഴു ദിവസം എന്നായിരുന്നു.
ങൂം അങ്ങനെ എന്തെല്ലാം ചരിത്രങ്ങൾ....