Saturday, December 19, 2020

എന്റെ സഹവർത്തികൾ


എന്റെ സാമ്രാജ്യത്തിന്റെ വിസ്തീർണ്ണം ഇരുപത്തഞ്ച് സെന്റാകുന്നു. അതിൽ വളർന്നുവന്ന മരങ്ങളെ ഒന്നും മുറിച്ചു മാറ്റാൻ മനാസനുവദിക്കാഞ്ഞതുകൊണ്ട് മരങ്ങൾ വലുതായി. ഒരടുക്കുംചിട്ടയുമില്ലാതെ വളർന്നുവന്നവയും അവയോടൊപ്പം ഞാൻ നട്ടു പിടിപ്പിച്ചവയുമായ മരങ്ങൾ. ചാമ്പകളും  കാരമ്പോളകളും റമ്പുട്ടാനും പേരമരങ്ങളും  കൂടെ വേങ്ങ വാക കഴനി തുടങ്ങിയ കുറേ കാട്ടുമരങ്ങളും. യാതൊരു നിയന്ത്രണങ്ങളു മില്ലാതെ മരങ്ങൾ വളർന്നു വരുന്നത് കാണാനൊരു രസമാണ്‌. അവരും അനുഭവിക്കട്ടേ സ്വാതന്ത്ര്യം. അലങ്കാരച്ചെടികളൊന്നും ഞാൻ നട്ടു പിടിപ്പിച്ചിട്ടില്ല. നിലം കട്ടവിരിച്ച് മൊഞ്ചാക്കിയിട്ടുമില്ല. മനുഷ്യനു കുടിക്കാൻ തന്നെ വെള്ളം കഷ്ടിയാണെന്നിരിക്കെ അലങ്കാരച്ചെടികൾ ധൂർത്താനെന്ന് ഞാൻകരുതി. നാം നട്ടുപരിപാലിച്ചവ ഉണങ്ങിപ്പോകുന്നത് കണ്ട് ദുഖിക്കേണ്ടല്ലോ. 
എന്നെ സ്നേഹിക്കുന്നവർക്ക് ഇതൊന്നും അത്ര ഇഷ്ടമാകുന്നില്ല. സിമന്റുകട്ട പതിക്കാത്ത മിറ്റവും  കൊമ്പുകോതാത്ത മരങ്ങളും ഒക്കെ. ഒരു കാാർഷിക സ്ഥാപനത്തിൽ പണിയെടുത്ത് പിരിഞ്ഞവന്റെ വീട് ഇങ്ങനെ മതിയോ എന്ന്.  എല്ലാം കൂടി കാടുപിടിച്ചു കിടക്കുന്നുവല്ലോ എന്നാണവരുടെ പരാതി. ഏതായാലും  ഒന്നു കോതി വൃത്തിയാക്കിക്കളയാമെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ഇൻശാഅല്ലാഹ് ചെറുതായി ഒരു മഴു പ്രയോഗം വേണ്ടി വരുമെന്നു തോന്നുന്നു. 
പക്ഷേ ഇപ്പോഴത്തെ സ്ഥിതി വളരെ ഇഷ്ടപ്പെട്ടത് രണ്ടു കൂട്ടർക്കാണ്‌‌ നാട്ടിലെ കുട്ടികൾക്കും പിന്നെ അകാശത്തിലെ പറവകൾക്കും. പിന്നെ ചില നാല്കാലികൾക്കും ചാമ്പമരങ്ങളും  കാരമ്പോള മരങ്ങളും പേരമരങ്ങളുമൊക്കെ മനുഷ്യമക്കൾക്കും പറവകൾകും ഒരുപോലെ ഇഷ്ടമായിരിക്കുന്നു. നാട്ടിലുള്ള മിക്ക പക്ഷികളേയും ദിവസത്തിലൊരിക്കലെങ്കിലും വീട്ടിലിരുന്നു തന്നെ കാണാൻ കഴിയുന്നത് സന്തോഷകരമല്ലേ. പക്ഷി നിരീക്ഷണത്തിന്‌ ദൂരെയെങ്ങും   പോകേണ്ട. വരാന്തയിൽ ഇരുന്നാൽ മതി. 
കാക്കക്കൾ സ്ഥിരം  സന്ദർശകരായി രണ്ടു പേരുണ്ട് ഒട്ടൊരു അധികരഭാവത്തിലാണ്‌ പെരുമാറ്റം. വേനൽ കാലത്ത് പിൻ വശത്ത് ചായ്പിൽ വെള്ളം വെച്ചു കൊടുക്കുന്ന പതിവുണ്ട്. മറന്നു പോയാൽ ഒരു പ്രത്യേക സ്വരത്തിൽ  അവ ഞങ്ങളെ വിളിച്ചറിയിക്കുകയും ചെയ്യും അത് പതിവാണ്‌. പിന്നെ ഭക്ഷണത്തിൽ ബാക്കി വരുന്നത് അവർതിന്നുകയും ചെയ്യുന്നു അന്നം പാഴാക്കിക്കളഞ്ഞു എന്ന മനസ്സാക്ഷിക്കുത്തിൽ നിന്നും  മോചനം തത്തകൾ സുന്ദരിമാരും സുന്ദരന്മാരു മായി മൂന്നു നാലു പേരുണ്ട്. സ്ഥിരമായി കാരമ്പോളാ മരത്തിൽ നിന്നും  അതിന്റെ പഴങ്ങൾ തിന്നുക എന്നതാണ്‌ പരിപാടി. കുരുന്നു കായാവുമ്പോഴേക്കും തീറ്റ തുടങ്ങും. അവരുടെ വിഹിതം കഴിഞ്ഞിട്ടു വേണം കായ്കൾ മൂത്ത് പഴുക്കാൻ. അപ്പോഴേക്കും  കുട്ടികളുടെ ഊഴമായി. അതോടെ മിക്കവാറും തീർന്നിരിക്കും. ഉടമസ്ഥന്‌ പുണ്യം ഭാക്കി. ഇടക്ക് ദേഷ്യമൊക്കെ തോന്നും. എന്നിട്ടെന്താ പക്ഷികളൂടെ അത്രപോലും നാണമില്ല കുട്ടികൾക്ക്. ഒരാൾ ഒരു മരം നടുകയും  വളർത്തുകയും ചെയ്താൽ അതിൽ നിന്നുണ്ടാകുന്ന പഴങ്ങളോ തണലോ മറ്റെന്തു ഗുണങ്ങളും  ആരുപയോഗിച്ചാലും  അതിന്റെ പുണ്യം നട്ടയാൾക്കുണ്ട്‌എന്നാണല്ലോ ഗുരു പഠിപ്പിച്ചിരിക്കുന്നത്. 
പിന്നെയുള്ളത് ഒട്ടു മാവിൽ കൂടു കൂട്ടിക്കഴിയുന്ന രണ്ട് വണ്ണാത്തിപ്പുള്ളുകളാണ്‌‌. അവരെക്കൊണ്ട് പ്രത്യേകിച്ച്  ഒരു ശല്ല്യവുമില്ല പുലർച്ചെ എഴുനേറ്റ് ഈണത്തിൽ പാടും എന്ന ഒരു പ്രശ്നമേയുള്ളൂ. എനിക്ക് പാട്ട് ഇഷ്ടവുമാണല്ലോ. ഇടക്ക് രണ്ട് ബുൾബുളുകളേയും കാണാം എവിടെയാണാവോ കൂട് രാവിലേയും വൈകീട്ടും കാണുന്നതുകൊണ്ട് ഇവിടെയെവിടെയോ ഒക്കെത്തന്നെയായിരിക്കും  ബംഗ്ലാവ്‌. പിന്നെ കുറേ പൂത്താംകീരികൾ എന്ന് വിളിക്കുന്ന കരിയിലക്കിളികളാണ്‌. രാവിലെയും വൈകീട്ടുമാണ്‌‌ സന്ദർശനം  ഈ ഗ്രൂപ്പിന്റെ കൂടെ രണ്ട് ഓലേഞ്ഞാലികളും  ആനറാഞ്ചികളും  ഉണ്ട്‌ തെങ്ങോലകളിലും  കറന്റു കമ്പിമേലു മൊക്കെയായി അവരെ കാണാം. ഉപയോഗമില്ലാത്ത കിണറിന്റെ പൊത്തിൽ രണ്ട പൊന്മാൻ മാരും. പേരക്കായിൽ ഭൂരി ഭാഗവും  തിന്നു തീർക്കുക എന്നത് ഇട്ടിക്കുർ എന്നകരയുന്ന കുട്ടുറുവന്മാരാണ്. ഇവർ പേരക്ക മൂത്താലേ വരൂ. കുയിലുകളും പച്ചപ്രാവുകളും  പാടമൊക്കെ തൂർത്തു തീർന്നതിന്റെ ദുഖത്തിൽ പറമ്പുകളിലേക്കു കയറിയ കുളക്കോഴികളും ഒരു കൊക്കും  ഒന്നു രണ്ട് മൈനകളും സന്ദർശകരായിട്ടുണ്ട്. മഞ്ഞക്കിളികളും കാവിപ്പക്ഷിയും പട്ടംപോലെ വാലുള്ള ഒരുത്തനും    അപൂർവ്വമായി വരാറുണ്ട്. അടക്കാ മണിയനും തേൻ കുരുവികളുമുണ്ട്‌... ഞാൻ പറഞ്ഞല്ലോ ബുദ്ധിമാന്മാരായ പൊന്മാൻ ദമ്പതികൾ. അവർ ഒരു മഴക്കാലത്തോടടുപ്പിച്ച് കിണറിന്റെ പൊത്തിൽ മുട്ടയിട്ടു. മഴക്കാലം തുടങ്ങി പൊത്തിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ദിനേന ഉയർന്നു വരുന്ന ജലവിതാനത്തെയും നോക്കി ഞാനും ഭാര്യയും നെടു വീർപ്പിട്ടു. ഒരു രാത്രി മുഴുവനും  മഴപെയ്ത അന്ന് രാവിലെ നോക്കിയപ്പോൾ‌ പൊത്തിൽ വെള്ളം  മൂടിയിരുന്നു. നോക്കുമ്പോൾ‌ ചാവാറായി രണ്ടു ചോരക്കുഞ്ഞുങ്ങൾ പൊങ്ങിക്കിടക്കുന്നു.ഒരു വിധത്തിൽ കഷ്ടപ്പെട്ട് ഞാനവയെ കരക്കുകയറ്റി. പറക്കമുറ്റുന്നതേയുള്ളൂ. ഉയരം കുറഞ്ഞ ഒരു മരക്കൊമ്പത്ത് ഇരുത്തി. പിറ്റേന്ന് ഒന്ന് പറന്ന് പോയി. മറ്റേത് ചത്തു എന്ന് തോന്നുന്നു. പിന്നീട് കിണറീന്‌ നെറ്റിട്ടു പിന്നെ അവയെ കിണറീന്റെ പരിസരത്ത്  കണ്ടിട്ടില്ല. ഇടക്ക് വൈദ്യുതി കമ്പിമേൽ വന്ന് ഇരിക്കുന്നതു കാണാം. 
സ്വതന്ത്രരായ രണ്ട്മൂന്ന് നായ്കളും ഒരു കീരിയും എല്ലാവരേയും ചീത്തപറഞ്ഞുകൊണ്ട് പുരപ്പുറത്തും മരങ്ങളില്മ് ഓടിനടക്കുന്ന രണ്ട്‌മൂന്ന് അണ്ണാന്മാരും ആണ്‌‌ നാല്കാലികളിൽ സഹവർത്തികളായി ഉള്ളത്. രാത്രീഞ്ചരന്മാരായ പാറാൻ വാവൽ പെരുച്ചാഴി മുതലായവരോട് ഒരു പ്രത്യേകലൈനാണ്‌. കൂടുതൽ ശല്ല്യം ചെയ്താൽ പ്രതികരിക്കും എന്നലൈൻ. അല്ലാത്തിടത്തോളം ജീവിച്ച് പൊയ്കോട്ടെ എന്നാണ്‌. മാങ്ങ പേരക്കാ മുതലായവയെല്ലാം യഥേഷ്ടം നശിപ്പിക്കുന്നതിനാൽ എന്റെ മൃദു സമീപനത്തോട് കളത്രം അത്ര യോജിപ്പിലല്ല. വാവലും പാറ്റാടയും പോകട്ടെ പെരുച്ചാഴികളോട് സന്ധി ചെയ്യേണ്ടതുണ്ടോ എന്ന കശ്മല വാദിക്കുന്നു. അഹാരപദാർത്ഥങ്ങൾ പാഴാക്കുന്നവർക്ക് പ്രകൃതി നല്കുന്ന ശിക്ഷയാണ്‌ പെരുച്ചാഴികളും അവയെ പിടിക്കാൻ വരുന്ന പാമ്പുകളും എന്നാണ്‌ എന്റെ സിദ്ധാന്തം. അതുകൊണ്ട് നീ ഭക്ഷണം  കളയുന്നത് നിർത്തുക പെരുച്ചാഴി നാടുവിട്ടുകൊള്ളും എന്ന് ഞാൻ. അണ്ണാന്മാർ ആവശ്യമില്ലാതെ ബഹളമുണ്ടാക്കുന്ന പതിവുണ്ട്. പ്രത്യേകിച്ചു മരങ്ങളിൽ വല്ല പരുന്തോ പ്രാപിടിയനോ വന്നിരുന്നാൽ  പിന്നത്തെ കാര്യം പറയാനില്ല.  കോഴിവളർത്തൽ  ഇല്ലാത്തതുകൊണ്ട് എനിക്ക് കീരിയെക്കൊണ്ട്‌ വലിയ ശല്ല്യമില്ല്ല. മതിലിന്നു മേലെക്കൂടി ചാടി വന്ന് പുതിയ ഒരു ചെരിപ്പ് കടിച്ചെടുത്തുകൊണ്ട്‌ ഓടിയ നായ്കളോട്‌ ഞാൻ മര്യാദക്ക് കാര്യം പറഞ്ഞിട്ടുണ്ട്. ശല്ല്യം ചെയ്താൽ തിരിച്ചടിയുണ്ടാകും മനേകാ ഗാന്ധി വന്നു രക്ഷപ്പെടുത്തും  എന്നൊന്നും വ്യമോഹിക്കേണ്ടാ എന്ന്.  ഓടി ദൂരെപ്പോയി തിരിഞ്ഞു നിന്ന് അവർ മൂക ഭാഷയിലെന്തോ പറഞ്ഞു എനിക്ക് ശരിക്ക് മനസിലായില്ല.. ... കൂടുതൽ വിളയണ്ട ഞങ്ങൾ കേന്ദ്ര സർക്കാർ പരിരക്ഷയിലാണ്‌ എന്നായിരിക്കാം... 

akoyavk@gmail.com