Thursday, July 29, 2021

പെരുന്നാൾ

അന്നോക്കെ കാരക്കാട്ടെ പെരുന്നാള്‌ അങ്ങനെയായിരുന്നു ... ചെറിയവന്റെ വീട്ടിലും വലിയവന്റെ വീട്ടിലും ഒരേപോലെ .... തലേ ദിവസം തക് ബീർചൊല്ലി ഗ്രാമം മുഴുവൻ നടക്കുക. പിറ്റേദിവസം  കുഞ്ഞുങ്ങളടക്കം മൊട്ടത്തല നിറച്ചെണ്ണതേച്ച് ഭാരതപ്പുഴയിലോ വലിയകുളങ്ങളിലോ പോയി നന്നായൊരു കുളി. പ്രാതൽ മിക്കവാറും പുട്ടും പപ്പടവും, കഴിച്ച് പള്ളിയിലേക്ക് ... അവിടെനിന്നും വന്നാൽ ഏറ്റവും അടുത്ത രണ്ട് മൂന്നു കുടുംബങ്ങളിൽ കയറി ഉണ്ണുക. വിഭവങ്ങളെല്ലാം ഒരുപോലത്തന്നെയായിരിക്കും. ചോറ്. കുമ്പളങ്ങയും നേന്ത്രക്കായും മോരൊഴിച്ചു വെച്ച ഒരു കറി ഒന്നോ രണ്ടോ ഉപ ദംശങ്ങൾ പുളിയിഞ്ചി എന്നു വിളിക്കുന്ന അച്ചാറ്... വലിയ പപ്പടം പിന്നെ ഏറ്റവും പ്രധാനവിഭവമായ ഉണക്കസ്രാവ്‌ പൊരിച്ചതും ഇന്നത്തെപ്പോലെ നാലുകൂട്ടം ഇറച്ചികളും നയ്ച്ചോറും ബിരിയാണിയുമൊന്നും അന്നുണ്ടായിരുന്നില്ല. നൂഡിൽസ് ഫ്രൈഡ് റൈസ് എന്നൊന്നും അന്നാരും കേട്ടിട്ടുമുണ്ടായിരുന്നില്ല.   പിന്നെ ഭക്ഷണത്തിന്നു മേലെ പാലു പിഴിഞ്ഞത് എന്ന് വിളിക്കപ്പെട്ടിരുന്നു ശർക്കര പഴം ചെറിയഉള്ളി നാളികേരം മുതലായവ ചേർത്തുണ്ടാക്കിയ ഒരു പാനീയവും ... വേണമെങ്കിൽ മാപ്പളപ്പായസം എന്നു വിളിക്കാം. 
പിന്നീട് വൈകുന്നേരം കയ്യിലുള്ള ചില്ലറക്കാശ് തട്ടിക്കൂട്ടി പട്ടാമ്പിക്കോ ഷൊർണൂരിലേക്കോ ഒരു സിനിമക്ക് പോക്ക്... തൃശൂര്‌ പാലക്കാട്‌, കോഴിക്കോട്‌മുതലായ് ഇടങ്ങളീൽ പോയി സിനിമകണ്ടിരുന്ന അപൂർവ്വം ഭാഗ്യവാന്മാരെ മറക്കുന്നില്ല.... 
കാലം മാറി വിഭവങ്ങളും ആസ്വാദനങ്ങളും മാറി ... സിനിമയിലൊതുങ്ങിയിരുന്ന നേരമ്പോക്ക് മറ്റു പലതിനും വഴിമാറി.... ചൈനീസ് അമേരിക്കൻ അറേബ്യൻ വിഭവങ്ങളും ഇഷ്ട ഭോജ്യങ്ങളായി... തികയുമോ എന്നഭയത്താൽ പാകം ചെയ്ത ഭക്ഷണങ്ങൾ കൊണ്ടു പോയിക്കൊട്ടുന്നത് തിന്ന്‌ തെരുവുനായ്കൾക്കടക്കം ഒരു ഇമ്പീരിയൽ ലുക്ക് വന്നു... കണ്ടാലേതോ ശ്വാന സ്നേഹികൾ വള്ർത്തുന്നത് എന്ന് ധരിച്ചു പോയേക്കാവുന്ന നായ്കൾ നാട്ടിൽ പെരുകി... പക്ഷേ ഒരു കാര്യത്തിനു മാത്രം മാറ്റം വന്നില്ല ... ഉണക്ക സ്രാവ് നോടുള്ള കമ്പം ... ബിസിനസ് മാനേജുമെന്റ വിദഗ്ദന്മാർ അത് അറിഞ്ഞു തന്നെ കരുനീക്കുന്നു... ഒരു കിലോ ഉണക്ക സ്രാവിന്‌ വില  എഴുനൂറ്റമ്പതു മുതൽ എണ്ണൂറ് വരെ..
അപ്പോഴാണ്‌ ഞങ്ങളിൽ ചിലർ ആസത്യം കണ്ടെത്തി പ്രഖ്യാപിച്ചത് പെരുന്നാളിന്‌ സ്രാവ്‌ പൊരിച്ചില്ല എന്നുവെച്ച് " ദീനുൽ ഇസ്ലാമിൽ നിന്നും പുറത്താകുകയൊന്നുമില്ല എന്നസത്യം ... സ്രാവ് കടയിലിരുന്നു ഉണങ്ങിയെന്ന് കരുതി കേടു വരികയൊന്നുമില്ലല്ലോ ;)

Saturday, July 24, 2021

പിതാവിന്റെ തണലിൽ നിന്ന് പൊട്ടക്കിണറ്റിലേക്ക്

ഇബ്രാഹീമിന്റെ പൗത്രൻ ഇസ്രാഈലിന്ന് (യാക്കൂബ്)മൂന്ന് ഭാര്യമാരിലായി മക്കൾ പന്ത്രണ്ടായിരുന്നു. രൂബേൻ, ശിമയോൻ, ലേവി, യെഹൂദാ, ദാൻ, നഫ്താലി, ഗാദ്, ആശേർ, യിസ്സാഖാർ, സെബൂലൂൻ, യോസേഫ് , ബെന്യാമീൻ എന്നിങ്ങനെ.  അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയിൽ ജനിച്ചമക്കളായിരുന്നു യൂസഫും ബെന്യാമീനും. ബിന്യാമിന്റെ പ്രസവത്തോടെ അവരുടെ അമ്മ മരിച്ചു പോയിരുന്നതുകൊണ്ടാവണം ഈ മക്കളോട് അദ്ദേഹത്തിനു പ്രത്യേക വാത്സല്ല്യമായിരുന്നു. ഇത് മറ്റു മക്കളിൽ കഠിനമായ അസൂയയും വെറുപ്പും ഉളവാക്കി.  പ്രത്യേകിച്ചും കൂട്ടത്തിലേറ്റവും സുന്ദരനായ യൂസഫിനോടുള്ള സ്നേഹം. അവരിലെ കുബുദ്ധികൾ എങ്ങനെയെങ്കിലും യൂസഫിനെ പിതാവിൽ നിന്ന് അകറ്റാനുള്ള വഴികൾ ആരാഞ്ഞുകൊണ്ടിരുന്നു.

ഒരു ദിവസം പുലർച്ചെ യൂസഫ് പിതാവിനോട് പറഞ്ഞു പിതാവേ ഇന്നലെ രാവിൽ ഞാനൊരു കിനാവു കണ്ടിരിക്കുന്നു. പതിനൊന്ന് നക്ഷത്രങ്ങളും സൂര്യചന്ദ്രാദികളും എന്നെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാൻ കണ്ടു. പ്രവാചകനായ യാക്കൂബിന് കാര്യം മനസിലായി. തന്റെ വത്സല പുത്രൻ തന്റെ മാതാപിതാക്കളും സഹോദരങ്ങളും ബഹുമാനിക്കേണ്ട ഉന്നത പദവിയിൽ എത്തുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു. പൊതുവേ യൂസഫിനോട് അസൂയ പുലർത്തുന്ന അവന്റെ അപക്വമതികളായ സഹോദരന്മാർ ഇതറിഞ്ഞാൽ വല്ല അവിവേകവും പ്രവർത്തിക്കുമോ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായി. അതുകൊണ്ട് സ്വപ്നത്തിന്റെ വൃത്താന്തം സഹോദരന്മാരെ അറിയിക്കരുത് എന്നദ്ദേഹം യൂസഫിനെ താക്കീത് ചെയ്തു. 
യൂസഫിന് സർവ്വേശ്വരൻ സ്വപ്ന വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കുകയും അവന്റെ അനുഗ്രം പൂർത്തീകരിച്ചു കൊടുക്കുകയും ചെയ്യും എന്ന സന്തോഷവാരത്ത അറിയിക്കുകയും ചെയ്തു....
സഹോദരന്മാരുടെ അസൂയ വർദ്ധിച്ചു വരികയായിരുന്നു. മരുഭൂമിയിൽ ആടു മേച്ചു കൊണ്ടിരിക്കേ തരം കിട്ടുമ്പോഴൊക്കെ അവർ യൂസഫിനെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു. എണ്ണത്തിൽ കൂടുതൽ നമ്മളാണെങ്കിലും യൂസുഫിനേയും അവന്‍റെ സഹോദരനേയുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടം. കണ്ടില്ലേ യൂസഫിനേയും ബിന്യാമിനേയും ആടുമേക്കാൻ പോലും അയക്കുന്നില്ല. 
നമ്മുടെ പിതാവിന്റെ രീതികൾ ശരിയല്ലാ. അതിനാൽ എങ്ങനെയെങ്കിലും യൂസഫിനെ കൊന്നിട്ടാണെങ്കിലും പിതാവിൽ നിന്നകറ്റണം. അതായിരുന്നു തീരുമാനം. അങ്ങനെയവർ യൂസഫിനെക്കൂടി ആടുമേക്കാൻ കൊണ്ടു പോകാൻ പിതാവിനോട് സമ്മതം ചോദിച്ചു. അവനും കളിച്ചുല്ലസിക്കയും മുരുഭൂജീവിതം പഠിക്കുകയും ചെയ്യട്ടേ എന്നവർ നിർദ്ദൃശിച്ചു. 
വേണ്ട നിങ്ങളുടെ ശ്രദ്ധയെങ്ങാനും തെറ്റിയാൽ അവനെ ചെന്നായ് പിടിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു എന്നായിരുന്നു പിതാവിന്റെ ആദ്യപ്രതികരണം . പക്ഷേ മക്കൾ വിടാൻ ഭാവമില്ലായിരുന്നു. ഞങ്ങൾ പത്തുപേർ കൂടെയുണ്ടായിരിക്കേ അവനൊരു കേടും പറ്റാതെ സൂക്ഷിക്കുന്നതാണ് എന്ന് അവർ പിതാവിനു വാക്കുകൊടുത്തു.ആദ്യമൊക്കെ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും മക്കളുടെ സ്നേഹപൂർണ്ണമായ നിരബന്ധത്തിന് മനസില്ലാ മനസോടെ അദ്ദേഹം വഴങ്ങി. അങ്ങിനെ അവർ ഒരു ദിവസം അവർ യൂസഫിനേയും കൂട്ടി മരുഭൂമിയിലേക്ക് യാത്രയായി.... 
മരുഭൂമിയിൽ ആടുകളെ മേയാൻ വിട്ട് അവർ യൂസഫിനെ കൂടാരത്തിൽ ഇരുത്തി ആടുകളെ നോക്കാനെന്ന ഭാവത്തിൽ പുറത്തിറങ്ങി ദൂരെ രഹ്സ്യയോഗം ചേർന്നു. കഴിയുന്നതും വേഗ യൂസഫിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. യൂസഫിനെ കൊന്നുകളയാം എന്നായിരുന്നു ചിന്ത. എന്നാൽ ആ പത്തു പേരിലൊരാൾ അതിനെ ശക്തിയായി എതിർത്തു. എത്രയായാലും അവർ നമ്മുടെ രക്തമല്ലേ എന്നായിരുന്നു അയാളുടെ ചിന്ത. നമുക്കവനെ വരും വഴി കണ്ട പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാം. വല്ല വഴിപോക്കരും അവനെ എടുത്ത് ദൂരെ കൊണ്ടു പോയ്ക്കൊള്ളും... 
അവസാനം അങ്ങനെ തീരുമാനിക്കപ്പെട്ടു. അവർ അനുജനെ അവറ്റെ കുപ്പായം ഊരിയെടുത്ത ശേഷം കിണറ്റിൽ ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങി. പിതാവിന്റെ നാപ്പിഴതന്നെ അവർ തങ്ങൾക്ക് തെളിവായി ഉപയോഗിച്ചു. ഒരു ആടിനെ കൊന്ന് അതിന്റെ രക്തം യൂസഫിന്റെ കുപ്പായത്തിൽ പുരട്ടി അതുമായി കരഞ്ഞുകൊണ്ട് പിതാവിന്റെ മുന്നിലെത്തി. പിതാവേ അങ്ങ് ആശങ്കിച്ച പോലെത്തന്നെ സംഭവിച്ചു. തങ്ങൾ ആടുകളെ മേച്ചുകൊണ്ടിരിക്കെ വിശ്രമിക്കുകയായിരുന്ന യൂസഫിനെ ചെന്നായ പിടിച്ച് തിന്നുകളഞ്ഞു എന്നും പറഞ്ഞ് ആട്ടിൻ ചോരപുരണ്ട യൂസഫിന്റെ കുപ്പായം പിതാവിന്റെ മുന്നിൽ വെച്ചു....
എന്തുകൊണ്ടോ പിതാവിന് അവരുടെ വാക്ക് വിശ്വാസമായില്ല. അദ്ദേഹം പറഞ്ഞു എന്തോരു കടുകൈ ചെയ്യാൻ പിശാച് നിങ്ങൾക്ക് തോന്നിച്ചതാകുന്നു. ഇനി ഭംഗിയായി ക്ഷമിക്കുകയല്ലാതെ എനിക്കെന്ത് പോംവഴി. അദ്ദേഹം ദുഖിതനായി. ദുഖം സഹിക്കവയ്യതെ കരഞ്ഞു കരഞ്ഞ് അദ്ദേഹത്തിന്റെ കാഴ്ച മങ്ങിപ്പോയി....
അസൂയാലുക്കളായ സഹോദരന്മാർക്കുണ്ടോ ദൈവത്തിന്റെ മനമറിയുന്നു... 
തങ്ങൾ നിർദ്ദയം തള്ളിയിട്ട പൊട്ടക്കിണറ്റിൽ നിന്നും ഈജിപ്തിലെ രാജകൊട്ടാരത്തിലേക്കാണ് യൂസഫ് ഉയർത്തപ്പെടാൻ പോകുന്നത് എന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു... 
(തുടരും)

Sunday, July 11, 2021

ലോതർ സായിപ്പ്


മുഹമ്മദ് മാസ്റ്റർ തന്റെ കുടുംബത്തെ നാട്ടിൽ വിട്ട് ജോലിസ്ഥലമായ സിംഗപ്പൂരിലേക്ക് പോകും വഴിയായിരുന്നു. കപ്പലിന്റെ മേൽതട്ടിൽ കടലിന്റെ വിജനമായ വിശാലതയിലേക്ക് നോക്കിക്കൊണ്ട്  ഒറ്റക്കിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് അയാൾ ആഹ്ലാദപൂർവ്വം സ്വയം പരിചയപ്പെടുത്തി. പേര് ലോതർ. ലോതർ ഒരു ഹോളീഡേ ട്രിപിലയിരുന്നു. സിങ്കപ്പൂർ സന്ദർശിക്കാൻ പോവുകയാണ്. അല്പനേരം കൊണ്ട് മാസ്റ്റർക്ക് ലോതറെ ഇഷ്ടപ്പെട്ടു. രസികൻ സംസാരപ്രിയൻ. 
കപ്പൽ യാത്രയായതു കൊണ്ട് അടുത്ത് പരിചയപ്പെടാൻ ധാരാള സമയം കിട്ടി. കപ്പലിറങ്ങുമ്പോഴേക്കും തങ്ങളുടെ കുടുംബ ചരിത്രങ്ങളെല്ലാം പരസ്പരം കൈമാറും വിധം അരുടെ സൗഹൃദം വളർന്നിരുന്നു. എന്നെങ്കിലും കേരളം സന്ദർശിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് പറഞ്ഞ ലോതറിന്‌ കുന്ദംകുളത്തിനടുത്തെ മുതുവമ്മലുള്ള തന്റെ വീട്ടിലേക്ക് എങ്ങെനെ എത്താമെന്നതിന്റെ രൂപരേഖ മാസ്റ്റർ കൈമാറി. ഒരു മര്യാദാ പ്രകടനം എന്ന നിലക്കത് ചെയ്തൂ എന്നല്ലാതെ ഒരിക്കലും തന്നെയന്വേഷിച്ച് എന്നെങ്കിലും ലോതർ എത്തുമെന്ന് മാസ്റ്റർ കരുതിയതുമില്ല...
കാലം കുറേ കഴിഞ്ഞു. മാസ്റ്റർ സിങ്കപ്പുരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമായി. ഒരു ദിവസം വകുന്നേരം മാസ്റ്ററുടെ വീട്ടു മിറ്റത്ത് ഒരു കാർ വന്നു നിന്നു. മുഖം നിറയെ ചിരിയുമായി ലോതർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുമ്പ് താൻ വഴിയും വിലാസവും വരഞ്ഞുകൊടുത്ത രൂപരേഖയുമായി കൊച്ചിയിൽ വിമാനമിറങ്ങി എയർപോർട്ടിൽ നിന്നും ഒരു ടാക്സിയെടുത്ത് നേരെ മുതുവമ്മലെ മാസ്റ്ററുടെ വീട്ടിൽ വന്നിറങ്ങിയിരിക്കയാണ്. സ്ഥലത്തെത്തും വരെ ചിരകാല പരിചയമുള്ളയാളെപ്പോലെ തനിക്ക് വഴി പറഞ്ഞു തന്നു എന്ന് ടാക്സി ഡ്രൈവർ അതിശയം കൂറി... 
കുശലമൊക്കെ പറഞ്ഞു തീർന്ന ശേഷം ലോതർ കാര്യം പറഞ്ഞു. ജർമ്മനിയിൽ പണിയെടുക്കുന്ന ഒരു കോട്ടയത്തുകാരി നഴ്സുമായി ലോതറിനു കലശലായ പ്രണയം. വീട്ടുകാരുടെ സമ്മതത്തോടെയേ കെട്ടൂ എന്ന് പെൺകുട്ടി. വീട്ടുകാർക്കാണെങ്കിൽ കുട്ടിയെ സായിപ്പിനു കൊടുക്കുന്നതിനോട് അത്ര യോജിപ്പുമില്ല. അതിനാൽ ലോതറുടെ പ്രതിനിധിയായി മുഹമ്മദ് മാസ്റ്റർ പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിക്കണം. ചുരുക്കിപ്പറഞ്ഞാൽ  തൃശൂർക്കാരൻ മേത്തൻ കോട്ടയത്തുകാരൻ നസ്രാണി യോട് അവരുടെ മകളെ തന്റെ സുഹൃത്തും സായിപ്പുമായ നസ്രാണിക്ക് വേണ്ടി കെട്ടാലോചിക്കണം എന്ന്. സായിപ്പേ ഇത് കേരളമാണ് എന്ന് പറഞ്ഞ് ഒഴിയാനൊന്നും മാസ്റ്റർ ശ്രമിച്ചില്ല. പിറ്റേദിവസം ലോതറുമൊത്ത് കോട്ടയത്ത് പോയി കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് സംസാരിച്ച് കാര്യാം ഉറപ്പിച്ച് മടങ്ങി.... ലോതർ ജർമ്മനിയിൽ ചെന്നാലുടെ കല്ല്യാണം എന്നായിരുന്നു തീരുമാനം.
തുടർന്ന് മൂന്നുനാലും ദിവസം ലോതർ മാസ്റ്ററുടെ അതിഥിയായി. കേരളം സന്ദർശിച്ച കൂട്ടത്തിൽ മാസ്റ്ററുടെ മരുമകനും എന്റെ എളാപ്പയുമായ Hamsakoya Vayyatukavil  മാസ്റ്ററുടെ വീട്ടിലും വന്നിരുന്നു. ഒരു പകൽ മുഴുവൻ അദ്ദേഹം ഞങ്ങളുടെ അതിഥിയായിരുന്നു. അന്ന് എന്റെ കൂടെ കണ്ടാറിപ്പാടത്തുകൂടിയും പുഴവക്കിലൂടെയുമൊക്കെ അദ്ദേഹം ചുറ്റി നടന്നു. ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ ഞാൻ മൂപ്പർക്ക് കാണിച്ചു കൊടുത്തു. നടത്തത്തിനിടെ താനൊരു മെക്കാനിക്കാണെന്നും കൊല്ലത്തിൽ ഒരു മാസം വെക്കേഷനിൽ ലോകം ചുറ്റലാണു വിനോദം എന്നും അദ്ദേഹം പറഞ്ഞു. അവിടെയൊക്കെ ജോലിചെയ്യുന്ന മണിക്കൂറിനാണു പ്രതിഫലം നൽകപ്പെടുന്നത് എന്ന് ആദ്യമായി ഞാൻ കേട്ടത് ലോതറിൽ നിന്നായിരുന്നു. പിറ്റേ ദിവസം ലോതർ ജർമ്മനിയിലേക്ക് മടങ്ങി. അവിടെ വെച്ച് അദ്ദേഹത്തിന്റെയും കോട്ടയത്തുകാരിയുടേയും വിവാഹം കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞു....
*********
ലോതർ ഇപ്പോഴെവിടെയാണാവോ. ഒരു വേള മലയാളിയായ തന്റെ കളത്രത്തോടും പുത്രാദികളോടു മൊത്ത് ജർമ്മനിയിൽ എവിടെയെങ്കിലും  സുഖമായി കഴിഞ്ഞു കൂടുന്നുണ്ടാകാം. അങ്ങനെയാവട്ടേ. അല്ലെങ്കിലൊരു പക്ഷേ തന്റെ നിയോഗം പൂർത്തിയാക്കി മടങ്ങിയിട്ടുമുണ്ടാകാം. ജീവിച്ചിരിപ്പുണ്ടെങ്കിലിപ്പോൾ എൺപതിനോടടുത്ത പ്രായമുണ്ടാകും....