Saturday, July 24, 2021

പിതാവിന്റെ തണലിൽ നിന്ന് പൊട്ടക്കിണറ്റിലേക്ക്

ഇബ്രാഹീമിന്റെ പൗത്രൻ ഇസ്രാഈലിന്ന് (യാക്കൂബ്)മൂന്ന് ഭാര്യമാരിലായി മക്കൾ പന്ത്രണ്ടായിരുന്നു. രൂബേൻ, ശിമയോൻ, ലേവി, യെഹൂദാ, ദാൻ, നഫ്താലി, ഗാദ്, ആശേർ, യിസ്സാഖാർ, സെബൂലൂൻ, യോസേഫ് , ബെന്യാമീൻ എന്നിങ്ങനെ.  അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയിൽ ജനിച്ചമക്കളായിരുന്നു യൂസഫും ബെന്യാമീനും. ബിന്യാമിന്റെ പ്രസവത്തോടെ അവരുടെ അമ്മ മരിച്ചു പോയിരുന്നതുകൊണ്ടാവണം ഈ മക്കളോട് അദ്ദേഹത്തിനു പ്രത്യേക വാത്സല്ല്യമായിരുന്നു. ഇത് മറ്റു മക്കളിൽ കഠിനമായ അസൂയയും വെറുപ്പും ഉളവാക്കി.  പ്രത്യേകിച്ചും കൂട്ടത്തിലേറ്റവും സുന്ദരനായ യൂസഫിനോടുള്ള സ്നേഹം. അവരിലെ കുബുദ്ധികൾ എങ്ങനെയെങ്കിലും യൂസഫിനെ പിതാവിൽ നിന്ന് അകറ്റാനുള്ള വഴികൾ ആരാഞ്ഞുകൊണ്ടിരുന്നു.

ഒരു ദിവസം പുലർച്ചെ യൂസഫ് പിതാവിനോട് പറഞ്ഞു പിതാവേ ഇന്നലെ രാവിൽ ഞാനൊരു കിനാവു കണ്ടിരിക്കുന്നു. പതിനൊന്ന് നക്ഷത്രങ്ങളും സൂര്യചന്ദ്രാദികളും എന്നെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാൻ കണ്ടു. പ്രവാചകനായ യാക്കൂബിന് കാര്യം മനസിലായി. തന്റെ വത്സല പുത്രൻ തന്റെ മാതാപിതാക്കളും സഹോദരങ്ങളും ബഹുമാനിക്കേണ്ട ഉന്നത പദവിയിൽ എത്തുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു. പൊതുവേ യൂസഫിനോട് അസൂയ പുലർത്തുന്ന അവന്റെ അപക്വമതികളായ സഹോദരന്മാർ ഇതറിഞ്ഞാൽ വല്ല അവിവേകവും പ്രവർത്തിക്കുമോ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായി. അതുകൊണ്ട് സ്വപ്നത്തിന്റെ വൃത്താന്തം സഹോദരന്മാരെ അറിയിക്കരുത് എന്നദ്ദേഹം യൂസഫിനെ താക്കീത് ചെയ്തു. 
യൂസഫിന് സർവ്വേശ്വരൻ സ്വപ്ന വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കുകയും അവന്റെ അനുഗ്രം പൂർത്തീകരിച്ചു കൊടുക്കുകയും ചെയ്യും എന്ന സന്തോഷവാരത്ത അറിയിക്കുകയും ചെയ്തു....
സഹോദരന്മാരുടെ അസൂയ വർദ്ധിച്ചു വരികയായിരുന്നു. മരുഭൂമിയിൽ ആടു മേച്ചു കൊണ്ടിരിക്കേ തരം കിട്ടുമ്പോഴൊക്കെ അവർ യൂസഫിനെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു. എണ്ണത്തിൽ കൂടുതൽ നമ്മളാണെങ്കിലും യൂസുഫിനേയും അവന്‍റെ സഹോദരനേയുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടം. കണ്ടില്ലേ യൂസഫിനേയും ബിന്യാമിനേയും ആടുമേക്കാൻ പോലും അയക്കുന്നില്ല. 
നമ്മുടെ പിതാവിന്റെ രീതികൾ ശരിയല്ലാ. അതിനാൽ എങ്ങനെയെങ്കിലും യൂസഫിനെ കൊന്നിട്ടാണെങ്കിലും പിതാവിൽ നിന്നകറ്റണം. അതായിരുന്നു തീരുമാനം. അങ്ങനെയവർ യൂസഫിനെക്കൂടി ആടുമേക്കാൻ കൊണ്ടു പോകാൻ പിതാവിനോട് സമ്മതം ചോദിച്ചു. അവനും കളിച്ചുല്ലസിക്കയും മുരുഭൂജീവിതം പഠിക്കുകയും ചെയ്യട്ടേ എന്നവർ നിർദ്ദൃശിച്ചു. 
വേണ്ട നിങ്ങളുടെ ശ്രദ്ധയെങ്ങാനും തെറ്റിയാൽ അവനെ ചെന്നായ് പിടിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു എന്നായിരുന്നു പിതാവിന്റെ ആദ്യപ്രതികരണം . പക്ഷേ മക്കൾ വിടാൻ ഭാവമില്ലായിരുന്നു. ഞങ്ങൾ പത്തുപേർ കൂടെയുണ്ടായിരിക്കേ അവനൊരു കേടും പറ്റാതെ സൂക്ഷിക്കുന്നതാണ് എന്ന് അവർ പിതാവിനു വാക്കുകൊടുത്തു.ആദ്യമൊക്കെ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും മക്കളുടെ സ്നേഹപൂർണ്ണമായ നിരബന്ധത്തിന് മനസില്ലാ മനസോടെ അദ്ദേഹം വഴങ്ങി. അങ്ങിനെ അവർ ഒരു ദിവസം അവർ യൂസഫിനേയും കൂട്ടി മരുഭൂമിയിലേക്ക് യാത്രയായി.... 
മരുഭൂമിയിൽ ആടുകളെ മേയാൻ വിട്ട് അവർ യൂസഫിനെ കൂടാരത്തിൽ ഇരുത്തി ആടുകളെ നോക്കാനെന്ന ഭാവത്തിൽ പുറത്തിറങ്ങി ദൂരെ രഹ്സ്യയോഗം ചേർന്നു. കഴിയുന്നതും വേഗ യൂസഫിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. യൂസഫിനെ കൊന്നുകളയാം എന്നായിരുന്നു ചിന്ത. എന്നാൽ ആ പത്തു പേരിലൊരാൾ അതിനെ ശക്തിയായി എതിർത്തു. എത്രയായാലും അവർ നമ്മുടെ രക്തമല്ലേ എന്നായിരുന്നു അയാളുടെ ചിന്ത. നമുക്കവനെ വരും വഴി കണ്ട പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാം. വല്ല വഴിപോക്കരും അവനെ എടുത്ത് ദൂരെ കൊണ്ടു പോയ്ക്കൊള്ളും... 
അവസാനം അങ്ങനെ തീരുമാനിക്കപ്പെട്ടു. അവർ അനുജനെ അവറ്റെ കുപ്പായം ഊരിയെടുത്ത ശേഷം കിണറ്റിൽ ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങി. പിതാവിന്റെ നാപ്പിഴതന്നെ അവർ തങ്ങൾക്ക് തെളിവായി ഉപയോഗിച്ചു. ഒരു ആടിനെ കൊന്ന് അതിന്റെ രക്തം യൂസഫിന്റെ കുപ്പായത്തിൽ പുരട്ടി അതുമായി കരഞ്ഞുകൊണ്ട് പിതാവിന്റെ മുന്നിലെത്തി. പിതാവേ അങ്ങ് ആശങ്കിച്ച പോലെത്തന്നെ സംഭവിച്ചു. തങ്ങൾ ആടുകളെ മേച്ചുകൊണ്ടിരിക്കെ വിശ്രമിക്കുകയായിരുന്ന യൂസഫിനെ ചെന്നായ പിടിച്ച് തിന്നുകളഞ്ഞു എന്നും പറഞ്ഞ് ആട്ടിൻ ചോരപുരണ്ട യൂസഫിന്റെ കുപ്പായം പിതാവിന്റെ മുന്നിൽ വെച്ചു....
എന്തുകൊണ്ടോ പിതാവിന് അവരുടെ വാക്ക് വിശ്വാസമായില്ല. അദ്ദേഹം പറഞ്ഞു എന്തോരു കടുകൈ ചെയ്യാൻ പിശാച് നിങ്ങൾക്ക് തോന്നിച്ചതാകുന്നു. ഇനി ഭംഗിയായി ക്ഷമിക്കുകയല്ലാതെ എനിക്കെന്ത് പോംവഴി. അദ്ദേഹം ദുഖിതനായി. ദുഖം സഹിക്കവയ്യതെ കരഞ്ഞു കരഞ്ഞ് അദ്ദേഹത്തിന്റെ കാഴ്ച മങ്ങിപ്പോയി....
അസൂയാലുക്കളായ സഹോദരന്മാർക്കുണ്ടോ ദൈവത്തിന്റെ മനമറിയുന്നു... 
തങ്ങൾ നിർദ്ദയം തള്ളിയിട്ട പൊട്ടക്കിണറ്റിൽ നിന്നും ഈജിപ്തിലെ രാജകൊട്ടാരത്തിലേക്കാണ് യൂസഫ് ഉയർത്തപ്പെടാൻ പോകുന്നത് എന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു... 
(തുടരും)

No comments: