Thursday, July 29, 2021

പെരുന്നാൾ

അന്നോക്കെ കാരക്കാട്ടെ പെരുന്നാള്‌ അങ്ങനെയായിരുന്നു ... ചെറിയവന്റെ വീട്ടിലും വലിയവന്റെ വീട്ടിലും ഒരേപോലെ .... തലേ ദിവസം തക് ബീർചൊല്ലി ഗ്രാമം മുഴുവൻ നടക്കുക. പിറ്റേദിവസം  കുഞ്ഞുങ്ങളടക്കം മൊട്ടത്തല നിറച്ചെണ്ണതേച്ച് ഭാരതപ്പുഴയിലോ വലിയകുളങ്ങളിലോ പോയി നന്നായൊരു കുളി. പ്രാതൽ മിക്കവാറും പുട്ടും പപ്പടവും, കഴിച്ച് പള്ളിയിലേക്ക് ... അവിടെനിന്നും വന്നാൽ ഏറ്റവും അടുത്ത രണ്ട് മൂന്നു കുടുംബങ്ങളിൽ കയറി ഉണ്ണുക. വിഭവങ്ങളെല്ലാം ഒരുപോലത്തന്നെയായിരിക്കും. ചോറ്. കുമ്പളങ്ങയും നേന്ത്രക്കായും മോരൊഴിച്ചു വെച്ച ഒരു കറി ഒന്നോ രണ്ടോ ഉപ ദംശങ്ങൾ പുളിയിഞ്ചി എന്നു വിളിക്കുന്ന അച്ചാറ്... വലിയ പപ്പടം പിന്നെ ഏറ്റവും പ്രധാനവിഭവമായ ഉണക്കസ്രാവ്‌ പൊരിച്ചതും ഇന്നത്തെപ്പോലെ നാലുകൂട്ടം ഇറച്ചികളും നയ്ച്ചോറും ബിരിയാണിയുമൊന്നും അന്നുണ്ടായിരുന്നില്ല. നൂഡിൽസ് ഫ്രൈഡ് റൈസ് എന്നൊന്നും അന്നാരും കേട്ടിട്ടുമുണ്ടായിരുന്നില്ല.   പിന്നെ ഭക്ഷണത്തിന്നു മേലെ പാലു പിഴിഞ്ഞത് എന്ന് വിളിക്കപ്പെട്ടിരുന്നു ശർക്കര പഴം ചെറിയഉള്ളി നാളികേരം മുതലായവ ചേർത്തുണ്ടാക്കിയ ഒരു പാനീയവും ... വേണമെങ്കിൽ മാപ്പളപ്പായസം എന്നു വിളിക്കാം. 
പിന്നീട് വൈകുന്നേരം കയ്യിലുള്ള ചില്ലറക്കാശ് തട്ടിക്കൂട്ടി പട്ടാമ്പിക്കോ ഷൊർണൂരിലേക്കോ ഒരു സിനിമക്ക് പോക്ക്... തൃശൂര്‌ പാലക്കാട്‌, കോഴിക്കോട്‌മുതലായ് ഇടങ്ങളീൽ പോയി സിനിമകണ്ടിരുന്ന അപൂർവ്വം ഭാഗ്യവാന്മാരെ മറക്കുന്നില്ല.... 
കാലം മാറി വിഭവങ്ങളും ആസ്വാദനങ്ങളും മാറി ... സിനിമയിലൊതുങ്ങിയിരുന്ന നേരമ്പോക്ക് മറ്റു പലതിനും വഴിമാറി.... ചൈനീസ് അമേരിക്കൻ അറേബ്യൻ വിഭവങ്ങളും ഇഷ്ട ഭോജ്യങ്ങളായി... തികയുമോ എന്നഭയത്താൽ പാകം ചെയ്ത ഭക്ഷണങ്ങൾ കൊണ്ടു പോയിക്കൊട്ടുന്നത് തിന്ന്‌ തെരുവുനായ്കൾക്കടക്കം ഒരു ഇമ്പീരിയൽ ലുക്ക് വന്നു... കണ്ടാലേതോ ശ്വാന സ്നേഹികൾ വള്ർത്തുന്നത് എന്ന് ധരിച്ചു പോയേക്കാവുന്ന നായ്കൾ നാട്ടിൽ പെരുകി... പക്ഷേ ഒരു കാര്യത്തിനു മാത്രം മാറ്റം വന്നില്ല ... ഉണക്ക സ്രാവ് നോടുള്ള കമ്പം ... ബിസിനസ് മാനേജുമെന്റ വിദഗ്ദന്മാർ അത് അറിഞ്ഞു തന്നെ കരുനീക്കുന്നു... ഒരു കിലോ ഉണക്ക സ്രാവിന്‌ വില  എഴുനൂറ്റമ്പതു മുതൽ എണ്ണൂറ് വരെ..
അപ്പോഴാണ്‌ ഞങ്ങളിൽ ചിലർ ആസത്യം കണ്ടെത്തി പ്രഖ്യാപിച്ചത് പെരുന്നാളിന്‌ സ്രാവ്‌ പൊരിച്ചില്ല എന്നുവെച്ച് " ദീനുൽ ഇസ്ലാമിൽ നിന്നും പുറത്താകുകയൊന്നുമില്ല എന്നസത്യം ... സ്രാവ് കടയിലിരുന്നു ഉണങ്ങിയെന്ന് കരുതി കേടു വരികയൊന്നുമില്ലല്ലോ ;)

No comments: