Thursday, May 25, 2023

പക്ഷികളിലേക്ക് നിങ്ങൾ നോക്കുന്നില്ലേ

ഇടമറുക് ഖുർആൻ വിമർശന പഠനം എഴുതിയകാലം. ഇസ്ലാമിനെക്കുറിച്ചുള്ള എന്റെ  പഠനം തുടങ്ങിയതും അക്കാലത്തായിരുന്നു. ഇടമറുകിന്റെ പുസ്തകം അതിനു ഹേതുവായി എന്നത് സത്യം. ഇടമറുകിന്റെ പുസ്തകത്തിനു മറുപടി അന്വൃഷിച്ചന്വേഷിച്ച് ചെന്ന് പെട്ടത് കോഴിക്കോട് ഒയാസിസ് കോമ്പൗണ്ടി നകത്തുള്ള ഐ പി എച്ചിലും തുടർന്ന് ആ കെട്ടിടത്തിന്റെ മുകളിൽ സ്ഥിതി ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിലും. 
അവിടെ അന്ന് ഉണ്ടായിരുന്ന അബ്ദുൽ അഹദ് തങ്ങൾ സാഹിബും കൊണ്ടോട്ടി അബ്ദുറഹ്മാൻ സാഹിബും തിരൂർക്കാരൻ കുഞ്ഞാലി സാഹിബും അന്ന് എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണവും പരിഗണയുമായിരുന്നു ഇസ്ലാമിക പ്രസ്ഥാനത്തിലേക്കുള്ള പ്രചോദനം. സലാം പറഞ്ഞ് കയറിച്ചെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. എന്റെ ചില സംശയങ്ങൾ ചോദിച്ചു അവർ എനിക്കു തന്ന മറുപടി എനിക്ക് ബോദ്ധ്യമാവുകയും ചെയ്തു. കുറച്ച് നേരം അവിടെ ചിലവഴിച്ചു ഞാൻ പോകാനിറങ്ങവേ അബ്ദുറഹ്മാൻ സാഹിബ് എനിക്ക് രണ്ട് പുസ്തകങ്ങൾ തന്നു. ഖുത്ബാത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഫണ്ടമെന്റൽസ് ഓഫ് ഇസ്ലാം, മോറീസ് ബുക്കായ് യുടെ ബൈബിൾ  ഖുർആൻ സയൻസ് എന്നിവ. അവിടെനിന്നായിരുന്നു തുടക്കം... 
മൗദൂദി സാഹിബിന്റെ ഖുത്ബാത് ഇസ്ലാമിന്റെ രാഷ്ട്രീയ മാനങ്ങളെ അതിലളിതമായി എനിക്ക് വിവരിച്ച് തന്നപ്പോൾ ബുഖായ് യുടെ പുസ്തകം ഖുർആനും ശാസ്ത്രവുമായുള്ള അതിശയകരമായ ബന്ധങ്ങൾ എനിക്ക് മനസിലാക്കിത്തന്നു. നേർക്കു നേർ ഒരു ശാസ്ത്ര ഗ്രന്ഥമൊന്നും അല്ലാതിരുന്നിട്ടും  പ്രപഞ്ചോൽപ്പത്തി മുതൽ പ്രകൃതിയുടെ നിലനില്പ് പരിപാലനം തുടങ്ങിയവിഷയങ്ങളിൽ  ഖുർആൻ നൽകുന്ന ആനുഷംഗികമായ സൂചനകൾ ആധുനിക ശാസ്ത്രവുമായി എത്രമാത്രം ഒത്തുപോകുന്നു എന്ന വസ്തുത അതിശയകരമാണ്.  ഖുർആനിലേക്ക് എന്നെ ആകർഷിക്കാൻ ബുക്കായ് യുടെ ഈ പുസ്തകം എനിക്ക് വലിയ പ്രചോദനമായി. ഇന്നും ഇടക്കിടെ മറിച്ചു നോക്കുമ്പോൾ പുതിയ പുതിയ അറിവുകൾ വെളിവായിവരുന്നു. 
ഖുർആനിലെ പക്ഷികളെ പ്രതിപാദിക്കുന്ന ഈ വചനം

 " അന്തരീക്ഷത്തില്‍ ചിറകുകളടിച്ച് പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌."
 
 അതിലിത്ര അതിശയിക്കാനെന്തിരിക്കുന്നു എന്നാണ് യുക്തി വാദികളുടെ സംശയം. എന്നാൽ പക്ഷികളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നവരെ അവ അതിശയിപ്പിക്കുകതന്നെ ചെയ്യും. അമേരിക്കയിലെ അലാസ്കയിൽ നിന്നും ന്യൂസിലൻഡ് വരെ പന്തീരായിരത്തോളം കിലോമീറ്റർ നിർത്താതെ പറന്ന് ദേശാടനം നടത്തുന്ന വരവാലൻ (Bartailed God wit) ഉദാഹരണം. ഇക്കാലമത്രയും ഊണോ ഉറക്കമോ കൂടാതെ പറക്കാൻ ഇവക്ക് മാർഗ്ഗദർശനം നൽകിയത് ആരാണ്. യാത്രയുടെ മാസങ്ങൾക്ക് മുമ്പ് അവ ഭക്ഷണം ഇരട്ടിപ്പിക്കുന്നു. അങ്ങനെ ശരീരത്തിൽ ശേഖരിക്കുന്ന കൊഴുപ്പാണ് ഇവക്ക് യാത്രക്കുള്ള ഊർജ്ജം. ഭക്ഷണം പരിഹരിക്കപ്പെട്ടു. ഇനി വിശ്രമത്തിന്റെ കാര്യം. ഇവയുടെ തലച്ചോറിന്റെ പകുതിഭാഗം ഉണർന്നിരിക്കുമ്പോൾ മറ്റേ പാതി ഉറങ്ങുന്നു എന്നാണ് മനസിലാക്കപ്പെട്ടിട്ടുള്ളത്...
 
ചിലപക്ഷികൾ ദീർഘ യാത്രക്ക് ശേഷം അവ പുറപ്പെട്ട വൃക്ഷക്കൊമ്പിൽ തന്നെ വന്നിറങ്ങുന്നു. ഈ വക അറിവുകളൊന്നും ഒരുവന്റെ ധിഷണയെ അതിശയിപ്പിക്കുന്നില്ല എങ്കിൽ ഈശ്വരാനുഗ്രഹത്തിന്റെ വിശാല പ്രപഞ്ചത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഹതഭാഗ്യൻ എന്നല്ലാതെ അയാളെ എന്ത് വിശേഷിപ്പിക്കാം....

പോലീസു മൊല്ലാക്കമാർ

കാരക്കാട് മദ്രസയിൽ പഠിക്കുന്നകാലം. ചേക്കുമൊല്ലക്കയും മയമ്മൗട്ടി മൊയ്ല്യാരും ഇമ്പു മൊയ്ല്യാരുമായിരുന്നു ഉസ്താദുമാർ. ഒന്നാം ക്ലാസിൽ മൊല്ലക്ക. രണ്ടാം ക്ലാസിൽ ഈസുപ്പുമൊയ്ല്യാർ. മൂന്നാം ക്ലാസിൽ മയമ്മൗട്ടി മൊയ്ല്യാർ. നാലാം ക്ലാസിൽ ഇമ്പു മൊയ്ല്യാർ എന്നിങ്ങനെയായിരുന്നു ക്രമം. സ്കൂളിനെ അപേക്ഷിച്ച് ചൂരൽ കഷായം ധാരാളമായി കുടിക്കേണ്ടി വരിക മദ്രസാ പഠനത്തിലായിരുന്നു. ഇന്നത്തെപ്പോലെ സമസ്തയുടെ വ്യവസ്ഥാപിതമായി സിലബസും പാഠ്യപദ്ധതിയും നടപ്പിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്ഷരമാലകൾ തൊട്ട് ഒന്നാം ജൂസ് വരെ മൊല്ലക്ക പഠിപ്പിക്കും. പിന്നീട് നമസ്കാരം ശർത്ത് ഫർള്. ദീനിയാത്ത് അമലിയാത്ത്. ഖുർആൻ ഖത്തം തീർക്കൽ തുടങ്ങി നാലാം ക്ലാസ് വരെ. മൊല്ലക്കാന്റെ ക്ലാസിലാണ് അടികൂടുതൽ. പ്രത്യേകിച്ചും നോമ്പ് കാലങ്ങളിൽ. അന്ന് റംസാനിൽ മദ്രസ പൂട്ടുന്ന പരിപാടി തുടങ്ങിയിട്ടില്ലായിരുന്നു. നോമ്പിന് ഒരൊമ്പത് മണിയോടെ മൊല്ലക്കാക്ക്   ദേഷ്യം വരാൻ തുടങ്ങും. പുകലപ്പൊടി വലിക്കാൻ പറ്റാത്തതുകൊണ്ടുള്ള ദേഷ്യത്തെ മറ്റു ഉസ്താദുമാർ പോലപ്രാന്ത് എന്നാണു വിശേഷിപ്പിച്ചിരുന്നത്. അത് വന്നാൽ പിന്നെ ചൂരലെടുത്ത് ഒരു തലക്കൽ നിന്നും അടി തുടങ്ങുകയായി. അടി തുടങ്ങിയാൽ പിന്നെ ഒന്നാം ബെഞ്ചിലെ ആദ്യത്തെ കുട്ടിമുതൽ നാലാമത്തെ ബെഞ്ചിലെ അവസാനത്തെ കുട്ടികവരെ അടിച്ചങ്ങ് പോവുകയാണ്. ഓതിക്കൊണ്ടിരിക്കുന്നവനും അല്ലാത്തവനുമൊക്കെട്ടും ഓരോ പെട... പെൺകുട്ടികൾക്ക് ഇളവുണ്ടായിരുന്നു. അവരുടെ ബെഞ്ച് മൊല്ലാക്ക മിക്കപ്പോഴും ഒഴിവാക്കുകയാണു പതിവ്. അടി തുടങ്ങിയാൽ കുട്ടികൾ ഉച്ചത്തിൽ എന്തെങ്കിലും ഓതാൻ തുടങ്ങും. ചില വിരുതന്മാർ തഞ്ചം നോക്കി അടികഴിഞ്ഞ ബെഞ്ചിലേക്ക് മാറിയിരുന്ന് അടിയിൽ നിന്ന് രക്ഷപ്പെടുന്ന പതിവും ഉണ്ട്....
ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ പൗരന്മാരെ നിര നിരയായി അടിച്ച് വിടുന്ന പോലീസി മുറകണ്ടപ്പോൾ ചേക്കുമൊല്ലക്കാനെ ഓർമ്മ വന്നു...

Saturday, May 6, 2023

വീരമ്മ

വീരമ്മേ വെള്ളം ഇന്ന് അടിക്ക്വോ" എന്ന് ചോദ്യം. "വീരമ്മ പണിയെടുത്ത കാശുകൊണ്ട് വീരമ്മ വെള്ളമടിച്ചാൽ  സുഗന്ധത്തിലെ സാർന്മാർക്കെന്താ ചേതം" എന്ന് മറുചോദ്യം…

ഇനി ചരിത്രത്തിലേക്ക്,കാലം ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ രണ്ടാം പാതി. ഈ വിനീതനായ ചരിത്രകാരൻ, പെരുവണ്ണാമൂഴിക്കാർക്കിടയിൽ സുഗന്ധം എന്ന് അറിയപ്പെടുന്ന സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ഫാം അസിസ്റ്റന്റ് ആയിജോലി നോക്കുന്ന കാലം. അന്ന് പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ഇറ്ഗേഷൻ പ്രൊജക്റ്റിന്റെ ഔദാര്യത്തിൽ അവരുടെ ഡി ടൈപ്പ് ക്വാർട്ടേഴ്സിലായിരുന്നു പൊറുതി. ഡി 1ക്വാർട്ടേഴ്സ്.കളത്രവും അഞ്ച് വയസുകാരിയായ മകൾ ശംസും കൈക്കുഞ്ഞായ മകൻ ശാഫിയും പിന്നെ ഞാനും…
പാർപ്പിട സങ്കല്പങ്ങൾ ഇത്രക്ക് വികാസം പ്രാപിച്ചിട്ടില്ലാതിരുന്ന ആകാലത്ത് ഒരു ബെഡ് റൂം മാത്രമുള്ള പി ഡബ്ല്യൂ ഡിയുടെ ഡി ടൈപ് കോർട്ടേഴ്സ് വലിയ സൗകര്യം തന്നെയായിരുന്നു. പ്രത്യേകിച്ചും  വാടകക്ക് വീടുകൾ ലഭ്യമല്ലാത്ത പെരുവണ്ണാമൂഴി പോലുള്ള ഒരു കുഗ്രാമത്തിൽ. അതിനാൽ അതെങ്കിലും കിട്ടാൻ പലരും പെടാപാട് പെട്ടു. സ്വന്തം വീടുകളിൽ താമസിച്ചിരുന്ന ഡിപ്പർട്ട്മെന്റ് ജീവനക്കാർ ക്വേർട്ടേഴ്സുകൾ തങ്ങളുടെ പേരിലെടുത്ത് പുറം ജീവനക്കാർക്ക് മേൽ വാടകക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. പലരും വളഞ്ഞതെങ്കിലും  എളുപ്പമായ ആ വഴി സ്വീകരിച്ചു. എന്റെ സ്വന്തം പേരിൽ കിട്ടുകയാണെങ്കിൽ മതി എന്ന് ശാഠ്യം പിടിച്ച എനിക്ക് ഒരു പാട് തടസ്സങ്ങളുണ്ടായെങ്കിലും  അവസാനാം ഡി1 കെട്ടിടം അനുവദിച്ചു കിട്ടുകയാഅയിരുന്നു. അത് വേറെ ഒരു കഥ.  
കിട്ടുന്ന ശമ്പളം കൊണ്ട്‌ മാസത്തിന്റെ രണ്ടു തലയും കൂട്ടിമുട്ടിക്കാൻ ഒരല്പം ഞെരുക്കമുണ്ടായിരുന്നൂ എങ്കിലും പൊതുവേ സുഖം സന്തുഷ്ടം. ആകെ ഉള്ള പ്രശ്നം ഇടക്കിടെ നേരിടാറുള്ള കുടിവെള്ളക്ഷാമം മാത്രമായിരുന്നു… അതാകുന്നു ചരിത്രത്തിന്റെ മർമ്മം. 
അണക്കെട്ടിന്റെ ചാരേ സ്ഥിതി ചെയ്യുന്ന ഈ പാർപ്പിട കേന്ദ്രത്തിൽ എന്തുകൊണ്ട് ജലക്ഷാമം എന്ന് ചോദിച്ചാൽ അത് ഒരു കഥയാകുന്നു. " വെള്ളം വെള്ളം സർവ്വത്ര തുള്ളികുടിക്കാനില്ലത്രേ" എന്ന കവിത പിറന്നത് ഇത് സംബന്ധമായിട്ടാണ് എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ അക്കാലത്ത് ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 
ഡാമിന്റെ വലതു വശത്തായി വലിയ ഒരു കുന്ന്. കുന്നിന്റെ ഏറ്റവും മുകളിൽ സി ടൈപ്പ് ക്വാർട്ടേഴ്സുകൾ. കുന്നിനെ ച്ചുറ്റി ഡാം സൈറ്റിൽ നിന്നും പിള്ളപ്പെരുവണ്ണ ചക്കിട്ടപ്പാറ വഴി കൂരാച്ചുണ്ടിലേക്ക് പോകുന്ന റോഡ്. റോഡിനു മുകൾ വശത്ത് ഡി ടൈപ് ക്വാർട്ടേഴ്സുകൾ. റോഡിനു താഴെ ഇ ടൈപ്പും എഫ് ടൈപ്പും. ഡാം പണി നടന്നിരുന്നകാലത്ത് കെട്ടിടങ്ങളിലെല്ലാം ഡിപ്പാർട്ട്മെന്റ് ജീവനക്കാരത്തന്നെയായിരുന്നു താമസം. പിന്നീട് വകുപ്പ് ജീവനക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ ഒഴിവു വന്ന കെട്ടിടങ്ങൾ മറ്റു വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ തുടങ്ങുകയായിരുന്നു. അതോടെ പരിപാലനവും  കുടിവെള്ള വിതരണവുമൊക്കെ ചിട്ടയില്ലാതായി. ആഴ്ചയിൽ രണ്ടും മൂന്നും  ദിവസങ്ങൾ‌‌ ചിലപ്പോൾ‌ ആഴ്ചതന്നെ വെള്ളമില്ലാതെയാവുന്ന സ്ഥിതിയുണ്ടായിരുന്നു. ആ ദിവസങ്ങളായിരുന്നു കഷ്ടം. കുന്നിന്റെ മുകളിൽ നിന്നും അരക്കിലോമീറ്റർ താഴെ വാൽ മണ്ണേൾ എന്ന വീട്ടിലെ ഓലിയിൽ നിന്നും വെള്ളം  ചുമന്ന് കൊണ്ട് വരണം. വെക്കാനും കുടിക്കാനും  കുളിക്കാനുമെല്ലാം. ഭാര്യയെക്കൊണ്ട് വെള്ളം ചുമപ്പിക്കുന്നത് രണ്ടാം തരം ഏർപ്പാടായി കരുതിയിരുന്നതു കൊണ്ട്‌ ജല സംഭരണം  നേരിട്ടായിരുന്നു പതിവ്‌… രണ്ടുകയ്യിലും നിറകുടവും തൂക്കി കടും തൂക്കായ കുന്ന് കയറിയുള്ളയാത്ര ഈ ജന്മത്തിൽ മറക്കാൻ കഴിയുമെന്ന് തോന്നുന്നുല്ല…
അങ്ങനെയൊരു ദിവസം സന്ധ്യക്ക് ജലകുംഭങ്ങളും പേറി കിതച്ച് വിയർത്ത് കുന്നു കയറവേ താഴെ പിള്ളപ്പെരുവണ്ണയിൽ നിന്നും കയറിവരുന്നു കെവൈഐപി യിലെ ക്ലാസ് ഫോർ ജീവനക്കാരി വീരമ്മ. പ്രൊജക്റ്റിലെ ജോലികഴിഞ്ഞ് പിള്ളപ്പെരുവണ്ണ അങ്ങാടിയിൽ പോയി വീട്ടിലേക്ക് വേണ്ട വസ്തുവഹകളൊക്കെ വാങ്ങിയശേഷം പൊന്മലപ്പാറയിലുള്ള കോളനിയിലേക്കുള്ള മടക്കമാണ്.
തലയിൽ ഒരു കുട്ടിച്ചാക്കും ചുമന്നിട്ടുണ്ട്. വെള്ളം പമ്പ് ചെയ്തിട്ടുണ്ടെങ്കിൽ ചുമട് നിർത്താമല്ലോ എന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ച ചോദ്യവും അതിന് മൂപ്പത്തിയാർ തന്ന മറുപടിയുമാണ് നടേ കുറിച്ചത്.
"വീരമ്മ പണിയെടുത്ത കാശുകൊണ്ട് വീരമ്മ വെള്ളമടിച്ചാൽ  സുഗന്ധത്തിലെ സാറന്മാർക്കെന്താ ചേതം" 
പെട്ടന്നാണ് എനിക്ക് കാര്യം ഓർമ്മവന്നത് വീരമ്മ വക്കൻ ചേട്ടന്റെ പട്ടക്കട കൂടി സന്ദർശിച്ചിട്ടാണ് മടക്കം എന്ന്….

Wednesday, May 3, 2023

ലക്ഷദ്വീപ് യാത്ര...

കേട്ടും വായിച്ചും അറിഞ്ഞ ലക്ഷദ്വീപിനെ ഒന്ന് അനുഭവിച്ചറിയുക എന്ന ഒരാഗ്രഹം ബാക്കി യായിരുന്നു. നാടക്കാനിടയില്ലാത്ത മോഹങ്ങളിൽ അതിനെ ഒതുക്കി നിർത്തിയപ്പോളാണ് ഓർക്കാപ്പുറത്ത് മകന്റെയൊരു വിളി. ഉപ്പാ നമുക്ക് ലക്ഷദ്വീപിൽ ഒന്ന് പോയാലോ. എനിക്ക് ലീവു കുറവാണ്. നാലു ദിവസത്തേക്ക് ഒരു ചിന്ന ട്രിപ്പ്. ആശിച്ചിരുന്ന അവസരം മുന്നിൽ വന്നാൽ ആരെങ്കിലും നിരസിക്കുമോ ?. ഉടനേ ചാടിപ്പുറപ്പെട്ടു. പട്ടാമ്പി പോലീസ് സ്റ്റേഷനിൽ പോയി കടലാസുകൾ ശരിയാക്കാൻ അനുജൻ മണി സഹായിച്ചു. അത് സിങ്ക്പ്പൂരിലേക്ക് അയച്ചുകൊടുത്തു ബാക്കിയെല്ലാം മകൻ ശരിയാക്കി.
നെടുമ്പാശേരിയിൽ നിന്നും രാവിലെ ഒമ്പത് മണിയോടെ ഞങ്ങളേയും വഹിച്ചുകൊണ്ട് എയർ ഇന്ത്യയുടെ കൊച്ചു വിമാനം പടിഞ്ഞാറോട്ട് പറന്നുയർന്നു.
 ജാലകത്തിനരികെ താഴേക്ക് നോക്കിക്കൊണ്ട് ഞാനിരുന്നു. ആദ്യമൊക്കെ താഴെ പച്ചപ്പ് കാണാമായിരുന്നു. പിന്നെ അഗാധമായ നീലിമ.  ഇടക്ക് വെണ്മഞ്ഞ് കൂനലൾ പോലെ മേഘങ്ങൾ... വിമാനം ചാഞ്ഞ് പറക്കാൻ തുടങ്ങി... കടലിലേക്ക് പറന്നിറങ്ങുന്ന ഗരുഡനെപ്പോലെ അഗത്തി ദ്വീപിന്റെ തെക്കേയറ്റത്തെ റൺ വേയിൽ വിമാനം പറന്നിറങ്ങി... രേഖകളുടെ പരിശോധനകൾ പൂർത്തിയാക്കി പോലീസ് സ്റ്റേഷനിൽ പോയി പെർമിറ്റ് റജിസ്റ്റർ ചെയ്തു. ശാഫി ഏർപ്പാടാക്കിയിരുന്ന പൂമോൻ സാഹിബ് ഞങ്ങൾക്ക് വേണ്ടി പാർപ്പിടം ഒരുക്കിയിരുന്നു. വസ്തുവകകളൊക്കെ മുറിയിൽ വെച്ച് ഞങ്ങൾ ബീച്ചിലേക്ക് പോയി. ബീച്ചിൽ സുഖകരമായ കാറ്റും കൊണ്ട് കുറേ നേരമിരുന്നു. അവിടെ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഊണിനു ശേഷം റൂമിലെത്തിയപ്പോൾ പണ്ടത്തെ സഹപ്രവർത്തകൻ കെ കെ മുഹമ്മദ് വന്നു. കുറേ ഓർമ്മകൾ അയവിക്കി ഞങ്ങളെ അത്താഴത്തിനു ക്ഷണിച്ച് അദ്ദേഹം പോയി.


അല്പം മയങ്ങിയുണർന്ന ശേഷം വീണ്ടും ബീച്ച് ലേക്ക് പോയി. വലിയ തിരക്കൊന്നുമില്ലാതെ ശാന്തമായ തീരം. പക്കവടയും കട്ടനും റഡിയായിരുന്നു. അതു കഴിഞ്ഞപ്പോഴേക്ക് വണ്ടിയും കൊണ്ട് മിഥിലാജ് എത്തി. അവന്റെ കൂടെ അഗത്തി മുഴുവൻ കറങ്ങി കൂട്ടത്തി ഐ സി എ ആറിന്റെ കേന്ദ്രവും കണ്ടു. അവിടത്തെ ബോട്ടു ജട്ടികളും തുറമുകവുമൊക്കെ കണ്ട് മടങ്ങി....
കടൽ തീരത്തെ വിളക്കിനു കീഴിൽ പൂമോൻ അത്താഴമൊരുക്കിയിരുന്നു. ചോറും ചപ്പാത്തിയും മീൻ കറികളും. പതിവില്ലാതെ ഞാനും വയറു നിറയെ അത്താഴമുണ്ടു...
25-04-23
കോറൽ ഫിഷ് വാച്ചിങ്ങ് സ്നോർക്ലിങ്ങ്.... സാങ്കേതിക പേരുകൾ കേട്ട് ഞെട്ടേണ്ട.  ഇന്നത്തെ പരിപാടി ഇതൊക്കെ യായിരുന്നു. പവിഴപ്പുറ്റുകൾ കാണുക അവക്കിടയിലൂടെ പാഞ്ഞ് നടക്കുന്ന മത്സ്യങ്ങളെ കാണുക ആഴം കുറഞ്ഞ കടലിൽ ഇറങ്ങിയാണു പരിപാടികൾ. 
രാവിലെ ഏഴ് മണിയോടെ പൂമോൻ ബോട്ടുമായി വന്നു. കരയിൽ നിന്ന് ഒരു കിലോമീറ്റർ കടലിലേക്ക് കൊണ്ടു പോയി അവിടെ നങ്കൂരമിട്ടു. അധികം ആഴമില്ലാത്തകടൽ. തെളിഞ്ഞവെള്ളം പവിഴപ്പുറ്റുകളും അവക്കിടയിലൂടെ നീന്തിനടക്കുന്ന വിവിധയിനം ചെറു മത്സ്യങ്ങളും വ്യക്തമായി കാണാം. ഇന്നേവരെ കേട്ടും വായിച്ചും അറിഞ്ഞതല്ലാത്ത കടലിനെ ഞാൻ അനുഭവിക്കുകയായിരുന്നു. ഞാനൊഴികെ നീന്തൽ അറിയാത്ത കുട്ടികളടക്കം എല്ലാവരും കടലിലിറങ്ങി.  ഒരുപാടു നേരം കടലിൽ കഴിച്ചുകൂട്ടി. പതിനൊന്ന് മണിയോടെ കരയിലേക്ക് തിരിച്ചു. തീരത്ത് ഭക്ഷണം തയ്യാറായിരിന്നു. ഭക്ഷണം കഴിഞ്ഞ് മൂന്നര വരെ വിശ്രമം. പിന്നെ വീണ്ടും കടലിലേക്ക്. ചൂണ്ടയിട്ട് മീൻ പിടിക്കലായിരുന്നു പരിപാടി. പൂമോന്റെ സഹായികൾ കുറേക്കൂടി വലിയ ഒരു ബോട്ടുമായി കാത്ത് നിൽക്കുന്നു.... 
ഒരുപാടു നേരം കടലിൽ കഴിച്ച് കൂട്ടി.  കുറേ മീനുംകിട്ടി. ഒരു പത്ത് കിലോ കാണും. ആറുമണിയോടെ തിരികെ പോന്നു. അത്താഴം റെഡിയായിരുന്നു. തേങ്ങാപാലിൽ വേവിച്ച ചോറ് ചപ്പാത്തി മീങ്കറി സാമ്പാർ മീൻ പൊരിച്ചത് അങ്ങനെ പലവിധ വിഭവങ്ങൾ..


26-04-23
രാവിലെ ഏഴര മണിക്ക് പ്രാതിലിന്ന് എത്താനാണു പറഞ്ഞിരുന്നത്. Ship wreck, തിന്നഗര, ബംഗാരം,പക്ഷിപ്പെട്ടി മണൽതിട്ട ഇവിടങ്ങളൊക്കെ കാണുക എന്നതായിരുന്നു ലക്ഷ്യം. തിന്നഗരക്കടുത്ത് പണ്ട് തകർന്ന് പോയ കപ്പലിന്റെ അവശിഷ്ടമുണ്ട്. അതാണു ഷിപ്രക്ക് (Ship wreck). ആദ്യം അവിടേക്കാണു പോയത്. കപ്പലിന്റെ അവശിഷ്ടത്തിനു ചുറ്റും കടലിൽ മുങ്ങിയും നീന്തിയും ഒരു പാടു സമയം കഴിച്ചുകൂട്ടി. ഞാനും ഇറങ്ങി കുറേ നേരം നീന്തി. മകന്റെ പ്രോത്സാഹനം... സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ പല വർണ്ണങ്ങളിലുള്ള മത്സ്യങ്ങളുടെ കൂടെ മുങ്ങി നീന്തിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായി...
അവിടെ നിന്നു നേരേ ബംഗാരത്തേക്ക് വിട്ടു. ആൾ പാർപ്പില്ലാത്ത ഈ ദ്വീപിലാണ് സർക്കാർ റസ്റ്റ് ഹൗസുകൾ സ്ഥിതി ചെയ്യുന്നത്. ഉടനേ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കുള്ള തിരക്കിലായിരുന്നു  അധികൃതർ. മരാമത്തു പണികൾ തകൃതിയായി നടക്കുന്നു. കുറേ നേരം ചുറ്റിക്കറങ്ങി പക്ഷിപ്പെട്ടി മണൽ തിട്ടയിലേക്ക് പോന്നു. വലിയൊരു മണൽ തിട്ടയും ചുറ്റും തീരെ ആഴം കുറഞ്ഞ കടലും. കുട്ടികൾക്കൊക്കെ ധൈര്യമായി നീന്താം. തെളിനീരിൽ വിഹരിക്കുന്ന പലജാതി മത്സ്യങ്ങളും ആമകളും. എല്ലാം കണ്ട് പത്ത് പതിനൊന്ന് കിലോമീറ്റ അകലെയുള്ള ഞങ്ങളുടെ താവളമായ് അഗത്തിയിലേക്ക് മടങ്ങി. 
നല്ല വിശപ്പ്. പൂമോന്റെ തേങ്ങാച്ചോറിനും മീങ്കറിക്കും പതിവിൽ കവിഞ്ഞ രുചി.

27/04/23
മകനും കുട്ടികളും ഇന്ന് മടങ്ങുകയാണ്. ഒരുമിച്ച് പോകാൻ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഞങ്ങളുടെ മടക്കയാത്ര നാളെയേ നടക്കൂ. രാവിലെ പ്രാതൽ കഴിഞ്ഞതും അവരെയും കൊണ്ട് മിഥിലാജ് വിമാനത്താവളത്തിലേക്ക് വിട്ടു. 
കുട്ടികൾ പോയപ്പോൾ വല്ലാത്ത ശൂന്യത. ഞങ്ങൾ കുറേ നേരം കടൽക്കരയിലൂടെ നടന്നു. അങ്ങ് കിഴക്കേ ചക്രവാളത്തിൽ ബംഗാരം ദ്വീപ് കാണാം. അവിടേക്ക് അലങ്കാരച്ചെടികളും കൊണ്ട് പോകുന്ന ബോട്ട്. ജി 20 ഉച്ചകോടിക്കുള്ള ഒരുക്കങ്ങളാണ്. വൈകീട്ട് അടുത്തുള്ള ജട്ടി വരെ നടന്നു. അതിനടുത്താണ് മുഹമ്മദിന്റെ വീട്. അവിടെ കയറി നോക്കുമ്പോൾ മൂപ്പർ കടലിൽ പോയിരിക്കുന്നു. മുഹമ്മദിന്റെ മക്കളോട് കുശലം പറഞ്ഞ് കുറച്ചു നേരം അവിടെ കഴിച്ച്കൂട്ടിയ ശേഷം മടങ്ങി. കുറേ നേരം ജട്ടിയിലൂടെ നടന്നു. രാത്രി ഭക്ഷണം കഴിച്ച് വന്ന് കിടന്നപ്പോൾ മുഹമ്മദ് വന്നു. . പെരുവണ്ണാമൂഴിയിൽ കഴിഞ്ഞ് കൂടിയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കി കുറേ നേരം ഇരുന്ന ശേഷം യാത്രപറഞ്ഞ് പിരിഞ്ഞു. പോകുമ്പോഴദ്ദേഹം പറഞ്ഞു. നമ്മൾ ഇരു കരകളിലാണ്. ഇനി കാണാൻ ഒക്കുമോ എന്നറിയില്ല. അല്ലാഹു അനുഗ്രഹിക്കട്ടേ...

28/04/23...
കഴിഞ്ഞ നാലു ദിവസങ്ങൾ സമ്മാനിച്ച മനോഹരങ്ങളായ ഓർമ്മകളും പേറി ഇന്ന് മടങ്ങുകയാണ്. വീണ്ടും കരയിലേക്ക്. ബീച്ചിൽ പോയി പ്രാതൽ കഴിച്ചു. പുട്ടും കടലയും. കൊള്ളാം. ഏറേ നേരം കഴിയും മുമ്പ് വണ്ടി വന്നു. പൂമോനും കുടുംബവും ഞങ്ങളെ യാത്രയയച്ചു. അരമണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്തി. കേവലം എൺപതു പേർ മാത്രം യാത്രചെയ്യുന്ന കൊച്ചു വിമാനം. അതിനു തക്ക കൊച്ച് കൊച്ച് ഏർപ്പാടുകളും. ഞങ്ങളെത്തിയപ്പോൾ വിമാനം വന്നിട്ടില്ല. ബാഗേജ് പരിശോധനകഴിഞ്ഞ് ബോഡിങ്ങ് പാസ് എടുത്ത് വിമാനത്തെ കാത്തിരിപ്പായി. അവിടെയിരുന്നാൽ വിശാലമാായ കടൽ കാണാം. ഒരു തൃശൂർ ക്കാരൻ സെബാസ്റ്റ്യനേയും കുടുംബത്തേയും പരിചയപ്പെട്ടു. താമസിയാതെ വിമാനമെത്തി. അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കും തുടർന്ന് ബാംഗ്ലൂർ ലേക്കും പോകുന്ന ഒരു കൊച്ചു വിമാനം... വിമാനത്തിൽ കയറാനുള്ള അറിയിപ്പുണ്ടായി. ഞങ്ങൾ വിമാനത്തിലേക്ക് നടന്നു. കയറി അധികം താമസിയാതെ പക്ഷി ഞങ്ങളേയും വഹിച്ച് വിഹായസ്സിലേക്ക് പറന്നുയർന്നു. ഒരു മണിക്കൂറും ഇരുപത് മിനിറ്റും പറന്ന് നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. 
വിമാനത്താവളത്തിൽ നിന്നും അത്താണിയിലേക്കും തുടർന്ന് തൃശൂരിലേക്കും ബസ്സിൽ വന്നു. സഫീറിന് പനിയായതുകൊണ്ട് എയർപോർട്ട് ലേക്ക് വരേണ്ട എന്ന് പറഞ്ഞിരുന്നു. അവൻ ബസ്സ്റ്റാന്റിലേക്ക് കാറുമായെത്തി. ഒരു ഹോട്ടലിൽ നിന്നും ഊണു കഴിച്ചു. സഫീറിനെ അവന്റെ റൂമിൽ വിട്ടശേഷം  സ്വയം കാറോടിച്ച് കാരക്കാട്ടേക്ക്.....