Friday, August 27, 2021

ആലിഹാജിയോടൊപ്പം

ഒരാഴ്ചത്തെ ലീവിൽ നാട്ടിൽ വന്നതായിരുന്നൂ ഞാൻ. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഒരു രണ്ടാം ശനിയാഴ്ചയും ഒഴിവു ദിവസങ്ങളിൽ ജോലിചെയ്തുണ്ടാക്കുന്ന  കോമ്പൻസേഷൻ ലീവും കൂട്ടിച്ചേർത്ത് ഒരാഴ്ചത്തെ അവധി അതായിരുന്നു പതിവ്...
അന്ന് വൈകുന്നേരം പുറത്തേക്കിറങ്ങി. കൂട്ടുകാരെയാരെയെങ്കിലും കിട്ടിയാൽ പുഴയിൽ പോകാം എന്നായിരുന്നു പദ്ധതി. 
ആലിഹാജിയുടെ വീടിനടുത്തെത്തിയപ്പോൾ ചെറിയൊരു വീശുവലയും മീൻ കുണ്ടയുമായി പുഴയിലേക്ക് പോകാനുള്ള ഒരുക്കത്തിൽ നിൽകുകയാണ് ആലിഹാജി. മൂപ്പരൊരു കൊച്ചു വലവാങ്ങിയതും അതുമായി പുഴയിലൂടെ അലഞ്ഞ് പലപ്പോഴും ഒന്നും കിട്ടാതെ മടങ്ങാറൂള്ളതും നാട്ടിൽ സംസാരമായിരുന്നു. ചെയ്ത ഏർപ്പാടുകളില്ലാം നഷ്ടം മാത്രം മിച്ചമാക്കി അദ്ദേഹമിപ്പോൾ സ്വസ്ഥനായിരുന്നു. 
ഹാജി എനിക്ക് ഗുരു തുല്ല്യനാണ്... ഉപ്പായുടെ സുഹൃത്തും അകന്ന ബന്ധുവും.... എന്റെ മനസിൽ അഴിമതി രഹിത ഔദ്യോഗിക ജീവിതം എന്ന ആശയം പാകിവളർത്തിയതിൽ ഹാജിയാർക്ക് വലിയ പങ്കുണ്ടായിരുന്നു. അവസാനം ഒരു പി ഡ്ബ്ലിയുഡി കോണ്ട്രാക്റ്ററായിനോക്കിയ അദ്ദേഹം അഴിമതിയോട് കലഹിച്ച് പണി വലിച്ചെറിഞ്ഞത് എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ചെറുപ്പത്തിലേ ബോബെയിൽ പോയി അവിടെ വെച്ച് മരിച്ച അദ്ദേഹത്തിന്റെ മകൻ സൈനുദ്ദീൻ എന്റെ കളിക്കൂട്ടുകാരനായിരുന്നു. ചെറുപ്പത്തിലേ സർക്കാറുദ്യോഗസ്ഥനായി മാറിയ എന്നെ അദ്ദേഹത്തിന്ന് വലിയ ഇഷ്ടമായിരുന്നു. 
മീൻ പിടിക്കാൻ തുണയന്വേഷിച്ച് നിൽക്കുകയായിരുന്ന ഹാജ്യാർക്ക് എന്നെ കണ്ടപ്പോൾ സന്തോഷമായി. വരീൻ കുട്ടീ നമുക്ക് ഒരുപിടി പരൽ കിട്ടുമോ എന്ന് നോക്കാം. അവധിയിലെ ഒരു സായാഹ്നം എങ്ങനെ ചെലവഴിക്കണം എന്ന് ചിന്തിച്ചിരുന്ന എനിക്ക് ക്ഷണം സ്വീകാര്യമായി. ഭാര്യ അവളുടെ വീട്ടിലാണ്. ഇനി രാത്രിയിലേ അങ്ങോട്ട് എത്തേണ്ടതുള്ളൂ. സന്തോഷത്തോടെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മീൻ കുണ്ടയും വാങ്ങി ഞാനദേഹത്തെ പിന്തുടർന്നു... ഓവുപാലത്തിന്റെ അരികിലൂടെ റെയിലിന്മേൽ കയറി പടിഞ്ഞാട്ട് വെച്ചു. ചീക്കരത്തെ പാലത്തിന്റെയതിലേ കണ്ടാറിയിലേക്കിറങ്ങി അവുടെനിന്നും നിളയുടെ പഞ്ചാരമണൽ പരപ്പിലേക്ക്. മണലിൽ ആർത്തു ചിരിച്ചുകൊണ്ട് കളികളിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ. കരിമ്പനയോലകൊണ്ട് ചക്രമുണ്ടാക്കി മണലിൽ വെക്കുമ്പോൾ കാറ്റിൽ ചക്രം കിഴക്കോട്ട് പായുന്നു. അതിനെപ്പിടിക്കാൻ കൂവിയാർത്ത് പിറകെ അവരും പായുകയാണ്.  പുഴയിലെത്തുമ്പോഴേക്ക് അദ്ദേഹം ഒരുപാട്  ചരിത്രങ്ങൾ പറഞ്ഞു തീർത്തു. വിട്ടു വീഴ്ച യില്ലാത്തെ നീതി ബോധം കാരണം പലപ്പോഴും ഉപേക്ഷിക്കേണ്ടി വന്ന നല്ല നല്ല ജോലികൾ. പിന്നീട് ഏർപ്പെട്ട ബിസിനസുകളിലെല്ലാം നേരിടേണ്ടി വന്ന നഷ്ടങ്ങൾ. ഏറ്റവും ഒടുവിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പിണിങ്ങി ഉപേക്ഷിക്കപ്പെട്ട പി ഡബ്ല്യുഡി കോണ്ട്രാക്റ്റ്. കൃത്യമായി സിമന്റും മണലും ചേർക്കുന്നില്ലേ എന്ന് പരിശോധിക്കേണ്ടവർ അത്രയും ചേർക്കേണ്ട കുറവു വരുത്തിയതിന്റെ വിഹിതം തങ്ങൾക്ക് എത്തിച്ചാൽ മതിയെന്ന് പറയുമ്പോൾ എങ്ങനെ അവരുമായി ഒത്തു പോകും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാനത് വേണ്ടെന്ന് വെച്ചു കൂട്ടി. നമുക്ക് മരിച്ച് പോകേണ്ടേ.... വലയും ചുമലിലിട്ട് കഥപറഞ്ഞ് കൊണ്ട് മുന്നിൽ നടക്കുന്ന അദ്ദേഹത്തെ മൂളിക്കേട്ടുകൊണ്ട് ഞാൻ പിൻ തുടർന്നു. എന്റെ നാട്ടിലെ അറിയപ്പെടാത്ത ഒരു മഹാന്റെ കൂടെയാണ് ഞാൻ നടക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. 

വേനലറുതിയിൽ മെലിഞ്ഞൊട്ടിയ പുഴ. അവിടവിടെ മാത്രം കുറേശ്ശെ വെള്ളം. ഇവിടെയൊക്കെ വീശിയാൽ വല്ലതും കിട്ടുമായിരിക്കും. വെയിലാറിവരുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വീശുന്ന ഇളം കാറ്റ്. കുഞ്ഞിരാമൻ നായരുടെ പമ്പ് ഹൗസിന്റെ ഭാഗത്തുനിന്നും ഞങ്ങൾ വീശാൻ തുടങ്ങി. വീശി വീശി ഞങ്ങൾ മാമരു കുണ്ടിലെത്തി. ഇതുവരെ കുണ്ടയുടെ അടി പരന്നിട്ടില്ല. ഇന്നിനി മീനൊന്നും കിട്ടുമെന്ന് തോന്നുന്നില്ല എന്ന് ഞാൻ മനസിൽ പറഞ്ഞു. 
പകലസ്തമിക്കുകയാണ്. ഇപ്പോൾ പുഴയിലെങ്ങും വെയിലില്ല. ഗ്രാമത്തിന്റെ കിഴക്കേ അതിരിലെ വാടാനാംകുറുശ്ശി കുന്നുകളിൽ പോക്കുവെയിലിന്റെ പൊന്നൊളി. 
അക്കരെ നിന്നും കടവിലേക്കിറങ്ങിയ വല്ല്യാട്ടെ നാരായണന്റെ മകൻ മണി വിളിച്ചു ചോദിച്ചു ഹാജ്യാരെ മീൻ കിട്ട്യോ. ചിരിച്ചുകൊണ്ട് ഹാജ്യാർ പറഞ്ഞു ഒന്നും കിട്ടിണില്ലെടോ യ്യ് രണ്ട് വല വീശിക്കാട്ട്... മണി സമ്മതിച്ചു.  ഹാജ്യാരുടെ കയ്യിൽ നിന്നും വലവാങ്ങി അവൻ വെള്ളത്തിലേക്കിറങ്ങി. 
ഇടക്കിടക്ക് ഓരോ വലവീശി ഞാങ്ങൾ കിഴക്കോട്ട് നീങ്ങി. കുടപ്പാറ കയത്തിൽ  എത്തിയപ്പോഴേക്കും സൂര്യനസ്തമിച്ചിരുന്നു.
ആകാശത്തിലൂടെ കിഴക്കോട്ട് കൂട്ടമായി പറന്ന് പോകുന്ന കൊക്കുകളും കാക്കകളും മറ്റു നീർ പക്ഷികളും. 
വലിയപള്ളിയിൽ നിന്നും യൂസഫ് മുസ്ല്യാരുടെ ബാങ്കൊലി. പുഴയിൽ അധികമാരുമില്ല. കുണ്ടയിൽ ഇതു വരെ അരക്കിലോ പരൽ പോലും ആയിട്ടില്ല. ന്നാ ഞാനിഞ്ഞ് പോട്ടെ ഹാജ്യാരേ ഇക്ക് അക്കരെ പോയിട്ട് കുറച്ച് പണിയുണ്ട്. വല ഹാജ്യാരെ തിരിച്ചേല്പിച്ച് മണി കുട്ടന്റെ പീടികയുടെ വശത്തേക്ക് നടന്നു... പുഴയിൽ ഞങ്ങളൊറ്റക്കായി.
ന്ന് പ്പൊ ഇത് മതി മേൽകഴുകി പോകാൻ നോക്കാം എന്ന് പറഞ്ഞ് ഹാജ്യാർ മടങ്ങാൻ ഒരുങ്ങവേ "ഇതാരാ ഇപ്പൊ മീൻ പിടുത്തക്കര്" എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വന്നു. മങ്ങിയ വെളിച്ചത്തി ആൾ അടുത്തെത്തിയപ്പോഴാണ് മനസിലായത്.  പറമ്പിലെ ബാപ്പുഹാജി. ഞങ്ങൾ രണ്ടു പേരുടേയും ബന്ധു. വലിയൊരു വലയും ചുമലിലിട്ട് അദ്ദേഹം മീൻ പിടിക്കാൻ ഇറങ്ങിയിരിക്കയാണ്. ഇനി രാത്രി പത്തുമണി വരെ വീശി നിറയെ മീനും പിടിച്ചേ മൂപ്പർ മടങ്ങൂ. 
നോക്കട്ടെ മോനേ വല്ലതും കിട്ട്യോ അദ്ദേ ഹത്തിന്റെ സ്നേഹപൂർണ്ണമായ അന്വേഷണം. ഞാൻ ലജ്ജയോടെ ഞങ്ങളുടെ ശുഷ്കമായ കുണ്ട അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു. അത് പൊക്കി നോക്കിയിട്ടദ്ദേഹം ഞങ്ങളെ കളിയാക്കി. ങ്ങാ നല്ല മീൻ പുടുത്തക്കാരാ... ഇത്ര നേരം അലഞ്ഞിട്ടും ഒരു റാത്തല് തികഞ്ഞിട്ടില്ലല്ലോ. കുണ്ട താഴെ വെച്ച് അദ്ദേഹം തന്റെ വലിയ വലയുമായി കൊടപ്പാറ കയത്തിലേക്കിറങ്ങി. അരയോളം വെള്ളത്തിലേക്കിറങ്ങി അദ്ദേഹം വീശി. വല വലിച്ചു നോക്കിയപ്പോൾ നിറയെ മീൻ. വല മണലിൽ വിരിച്ചിട്ടദ്ദേഹം പറഞ്ഞു "ങൂം വേഗം പെറുക്കി കുണ്ട നിറക്കിൻ". ഞങ്ങൾ ധൃതിയിൽ  മീൻ പെറുക്കി കുണ്ടയിലാക്കി. ഒരു വലകൂടി ഞങ്ങൾക്ക് വേണ്ടി അദ്ദേഹം വീശിയപ്പോഴേക്കും ഞങ്ങളുടെ കുണ്ട നിറഞ്ഞിരുന്നു..."ഞ്ഞ് വേഗം സ്ഥലം വിട്ടോളിൻ. ഞാൻ എനിക്ക് വല്ലതും കിട്ട്വോ നോക്കട്ടേ..." അദ്ദേഹം വലയും കുണ്ടയുമെടുത്ത് കിഴക്കോട്ട് നടക്കുന്നത് നന്ദിയോടെ നോക്കിക്കൊണ്ട് നിൽക്കവേ ഞാൻ കണ്ടു. അങ്ങകലെ മലയുടെ മറവിൽ നിന്നും ഉദിച്ചുയരുന്ന പൂർണ്ണ ചന്ദ്രൻ.
കൊടപ്പാറ ആശ്രമത്തിൽ നിന്നും മൈക്കിലൂടെ മുഴങ്ങുന്ന ജ്ഞാനപ്പാന....

ആലിഹാജി മേൽ കഴുകി വല ചുമലിലിട്ട് പുറപ്പെട്ടു. മീൻ കുണ്ടയുമായി പിറകെ ഞാനും. കുണ്ടയുടെ ഭാരം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഞാനോർത്തു...ബാപ്പുഹാജി വന്നില്ലായിരുന്നെങ്കിൽ ഒരാശ്വാസമായേനേ...
നിളയുടെ മണലിന്മേൽ പരന്നൊഴുകുന്ന നിലാവിൽ കുളിച്ചുകൊണ്ട് ഞങ്ങൾ കാരക്കാട് മുക്രിക്കടവ് ലക്ഷ്യമാക്കി നടന്നു. പുഴയിൽ നിന്നും പള്ളിക്കടവിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ വലിയപള്ളിയിൽ നിന്നു. ഇശാ ബാങ്ക് കൊടുക്കുന്നു...

Friday, August 13, 2021

നീതി നന്മ വിട്ടുവീഴ്ച


ഖലീഫ ഉമറിന്റെ ഭരണകാലം നീതിയുടേയും നന്മയുടേയും പുഷ്കല കാലം. കുറ്റവിചാരണയിലും ശിക്ഷാ വിധികളിലും അത് നടപ്പാക്കുന്നതിലും അങ്ങേ അറ്റത്തെ കണിശത പുലർത്തപ്പെട്ടിരുന്ന കാലം. ഒരു ഭരണാധികാരി നീതിമാനാകുമ്പോൾ സ്വാഭാവികമായും ഭരണീയരും നീതിമാന്മാരായി മാറുന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഒരിക്കൽ അദ്ദേഹത്തിന്റെ കോടതിയിലേക്ക് ഒരാളെയും കൊണ്ട് രണ്ട് ചെറുപ്പക്കാർ കടന്നുവന്നു. അവരുടെ പിതാവിനെ അയാൾ കൊന്നുകളഞ്ഞു എന്നായിരുന്നു അവരുടെ പരാതി. ഖലീഫ പ്രതിയെ വിചാരണ ചെയ്തു. ഇവരുടെ പിതാവ് തന്റെ ഒട്ടകത്തെയുകൊണ്ട് എന്റെ കൃഷിയിടത്തിൽ കയറി. എന്റെ കൃഷി നശിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. പെട്ടെന്നുണ്ടായ കോപത്താൽ ഞാൻ എറിഞ്ഞ കല്ല് അദ്ദേഹത്തിന്റെ മർമ്മത്ത് കൊണ്ടതിനാൽ അയാൾ മരണപ്പെട്ടു. ഇതായിരുന്നു പ്രതിയുടെ മൊഴി. വിസ്താരത്തിന്നു ശേഷം ഉമർ പ്രതിക്ക് വിധിച്ചത് വധശിക്ഷയായിരുന്നു. വധിക്കപ്പെട്ടയാളുടെ മക്കളോട് പ്രതിക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ അവരത് നിരസിക്കുകയാണു ചെയ്തത്. അതിനാൽ ശിക്ഷ ഉറപ്പിക്കപ്പെട്ടു. ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബത്തെ ഒന്ന് സന്ദർശിച്ച് വരാൻ അനുവാദം വേണമെന്ന് അയാൾ അപേക്ഷിച്ചു. തികച്ചും മാനുഷികമായ ആ അപേക്ഷ ആൾ ജാമ്മ്യത്തിന്റെ പുറത്ത് അനുവദിക്കാൻ കോടതി തയ്യാറായി. പക്ഷേ അപരിചിതനായ ഒരു വ്യക്തിക്ക് സ്വജീവൻ കൊണ്ട് ആരു ജാമ്മ്യം നിൽകും എന്നത് പ്രശ്നമായി. അപരിചിതനായ അയാൾക്ക് ജാമ്യം നില്‍ക്കാന്‍ ആരും തയാറായിരുന്നില്ല. മാപ്പുകൊടുക്കാന്‍ വാദികളും തയാറായില്ല.
ഈ അവസരത്തിൽ മുതിർന്ന സഹാബിയും പണ്ഡിതനുമായ    അബൂദര്‍രില്‍ ഗിഫാരി പ്രതിക്ക് വേണ്ടി ജാമ്യം നില്‍ക്കാൻ തയ്യാറായി. ഏതെങ്കിലും കാരണവശാൽ പ്രതി നിശ്ചിത സമയത്തിനകം ഹാജരാകാതെ വന്നാൽ ഗിഫാരിക്കുമേൽ ശിക്ഷ നടപ്പാക്കപ്പെടും എന്നായിരുന്നു ജാമ്മ്യവ്യവസ്ഥ.  മൂന്നാം നാള്‍ ശിക്ഷ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ പ്രതി ഹാജരായില്ലെങ്കില്‍ നീതി നടപ്പാക്കുന്നതില്‍ പിന്നോട്ടുപോകില്ലെന്നും ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല എന്നുമുള്ള ഖലീഫയുടെ മുന്നറിയിപ്പിന്ന് " ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു" എന്നായിരുന്നു  അബൂദര്‍റിന്റെ മറുപടി. മൂന്നാം ദിവസം കോടതികൂടി. പരാതിക്കാരും ജാമ്മ്യക്കാരനും എത്തി. ശിക്ഷക്ക് സാക്ഷികളാകാൻ ധാരാളം സത്യവിശ്വാസികളും ഹാജറായി. പക്ഷേ പ്രതിമാത്രം എത്തിയില്ല. സമയം തീരാറായപ്പോൾ ജാമ്മ്യക്കാരൻ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി ജഡ്ജിക്ക് മുന്നില്‍ ഹാജരായി. അതൊരു വല്ലാത്ത സന്ദർഭമായിരുന്നു. നിരപരാധിയായ  തലമുതിർന്ന സഹാബി അപരിചിതനായ പ്രതിക്കു പകരം വധിക്കപ്പെടുക. അപ്പോഴതാ ഓടിക്കിതച്ച് അയാൾ വരുന്നു വധ ശിക്ഷ ഏറ്റുവാങ്ങാൻ. സദസ്സ് ആശ്വാസത്താൽ നെടുവിർപ്പിട്ടു. അതേസമയം പ്രതിയുടെ നടപടി കലീഫയടക്കം എല്ലാവരേയും അത്ഭുത് സ്തബ്ദരാക്കി. ഖലീഫ അയാളോട് ചോദിച്ചു. ജാമ്മ്യ വ്യവസ്ഥപ്രകാരം ആരും താങ്കളെ അന്വേഷിച്ച് വരില്ല എന്ന് ഉറപ്പായിട്ടും മരണമേറ്റുവാങ്ങാൻ ഓടിയെത്തിയ താങ്കളുടെ പ്രചോദനമെന്തായിരുന്നു. 
അപരിചിതനായ എന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തിയോട് ഞാൻ ചെയ്ത കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ ലോകത്ത് കരാർ പാലനം എന്ന മൂല്ല്യം തന്നെ നശിച്ചതായി ലോകം മനസിലാക്കുമെന്ന് ഞാൻ ഭയപ്പെട്ടു. 
തുടർന്ന് ഖലീഫ അബൂദര്‍റിനോട് ചോദിച്ചു ‘ഗോത്രമേതെന്ന് പോലും അറിയാത്ത ഈ പ്രതിക്ക് സ്വജീവൻ കൊണ്ട് ജാമ്യം നില്‍ക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചതെന്താണ്?’ അദ്ദേഹം പറഞ്ഞു ഞാന്‍ ഇദ്ദേഹത്തിനുവേണ്ടി ജാമ്യം നിന്നില്ലായിരുന്നുവെങ്കില്‍ ലോകത്ത് എല്ലാ നന്മയും നശിച്ചുവെന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ പറയുമോ എന്ന് ഞാന്‍ ഭയന്നു’.
ഈ രണ്ടു മൊഴികളും ശ്രവിച്ച പരാതിക്കാരായ ചെറുപ്പക്കാർ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നിട്ട് പറഞ്ഞു. ഞങ്ങൾ ഈ സഹോദരന്ന് മാപ്പു കൊടുക്കുകയാണ്. ഞങ്ങൾ മൂലം വിട്ടുവീഴ്ച എന്ന നന്മ ലോകത്ത് ഇല്ലാതായീ എന്ന് ഭാവിയിൽ ജനങ്ങൾ പറയാനിടവരരുത് എന്ന് ഞങ്ങളാഗ്രഹിക്കുന്നു.
ഇത് കോട്ടതോടെ ഖലീഫയും സദസ്സും സർവ്വേശ്വരനെ വാഴ്തി ക്കൊണ്ട് പിരിഞ്ഞു പോയി.
akoyavk@gmail.com