Thursday, April 28, 2022

മയിൽ പീലികൾ

മങ്ങിത്തുടങ്ങിയ ഓർമ്മകളിൽ കുറേ മയിൽ പീലികൾ....

ചെക്കാ അനക്ക് മയിൽ പീലിവേണോ എന്ന് ആർദ്രമായ സ്വരത്തിലാരാഞ്ഞവളാരായിരുന്നു കാച്ചിത്തുണിയും പുള്ളിക്കുപ്പായവും കണ്ണാടിമാളികത്തട്ടവുമിട്ട മയിൽ പീലിപോലെ  വിടർന്നകണ്ണുകളുള്ള കൊച്ചു ഹൂറി. നബീസയോ കദീജയോ കുഞ്ഞീരുമ്മയോ ആമിനുവോ പാത്തുണ്ണിയോ... 

ചെത്തുവഴിയുൽ നിന്ന്  സ്കൂളിലേക്ക് നീളുന്ന നടവഴിക്ക് താഴെക്കൂടി പുഴയിലേക്കൊഴുകുന്ന കൈത്തോട്ടിന്റെ അരികിൽ തോട്ടിലേക്ക് ചാഞ്ഞു നിക്കുന്ന പൊടിയെണ്ണി മരത്തിൽ ചാരിനിന്ന് തോട്ടിലെ തെളിഞ്ഞ വെള്ളത്തിൽ നീന്തിക്കളിക്കുന്ന പരൽ മീനുകളെ നോക്കി നിൽക്കയായിരുന്നു അന്നവൻ ...

അവന്റെ പിറകിൽ നിന്നും അവൾ ചോദിച്ചു ചെക്കാ അനക്ക് മയില്പീലി വേണോ?. അവൻ തിരിഞ്ഞു നോക്കി കയ്യിലിരിക്കുന്ന മയിൽ പീലിയുടെതിനേക്കാൾ വിടർന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്ന കുട്ടി. അവന്റെ സമ്മതത്തിനു കാത്തു നിൽക്കാതെ പീലിയിൽ നിന്ന് അടർത്തിയ ഒരു ഇതൾ അവന്റെ നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു "ന്നാ ബുസ്തകത്തിന്റെ ഉള്ളില് വെച്ചാമതി. പീലി പെറ്റ് പെരുകിക്കോളും." കേട്ടപ്പോളവനും തോന്നി കൊള്ളാമല്ലോ.  അവനത് വാങ്ങി. തോളിൽ തൂക്കിയിരിക്കുന്ന പുസ്തക സഞ്ചിയിൽ നിന്ന് കേരള പാഠാവലി മലയാളം എടുത്തി വിടർത്തി അതിന്റെ നടുവിൽ പീലി വെച്ച് പുസ്തകം സഞ്ചിയിൽ തന്നെയിട്ട് സ്കൂളിലേക്ക് നടന്നു.... മനസു നിറയെ പീലിപെറ്റുകൂട്ടാനിരിക്കുന്ന മയിൽ പീലികൾ. വിടർന്ന കണ്ണുകളുള്ള മയിൽ പീലികൾ .. രാത്രിയിലുറങ്ങാൻ കിടക്കുമ്പോഴും അവന്റെ മനസു നിറയെ വിടർന്ന കണ്ണുകളുള്ള മയിപീലികളായിരുന്നു...
പിന്നെ ക്രമേണ അവനത് മറന്നു. അവളും അത് മറന്നുകാണണം....
ഇപ്പോൾ ഈ വൈകിയവേളയിൽ അങ്ങു ദൂരെ ഓർമ്മയുടെ ചക്രവാളത്തിൽ നിന്നവൾ വിളിച്ചു ചോദിക്കുന്നു... ചെക്കാ നിനക്ക് ഞാൻ അന്ന് തന്ന മയിൽ പീലിയെവിടെ... പുസ്തകത്തിൽ വെച്ച് വിരിയിച്ചെടുക്കാൻ ഞാനേല്പിച്ച മയിൽ പീലി.. നീയത് കളഞ്ഞു അല്ലേ .... ? 

പാതിയുറക്കത്തിൽ അവൻ പറഞ്ഞു ഇല്ല ആയുസിന്റെ പുസ്തകത്താളുകൾക്കിടയി  ഞാനത് സൂക്ഷിച്ചിട്ടുണ്ട്....