ഏഴാം ക്ലാസിൽ വെച്ച് കുഞ്ഞിക്കുട്ടൻ നമ്പൂതിരി മാസ്റ്ററുടെ തല്ല് ഒരുപാട് കൊണ്ടിട്ടും വലിയ പിടിപാടൊന്നും കിട്ടാതിരുന്ന ആംഗലേയത്തിന്റെ ലൈൻ തിരിച്ചു തന്നത് ഹൈസ്കൂളിൽ എന്റെ ഗുരുനാഥന്മാരായിരുന്ന വേണുമാഷും ശങ്കരൻ കുട്ടിമാഷുമായിരുന്നു. ഇന്നത്തെപ്പോലെയല്ല പഠിക്കാത്തകുട്ടികൾക്ക് നല്ല പെട കിട്ടിയിരുന്ന കാലം. നമ്പൂരി മാഷ തല്ല് ഞാൻ ഏണി വെച്ച് കയറി വാങ്ങിയതാണ് എന്ന് വേണമെങ്കിൽ പറയാം. ഇടക്കൊക്കെ സ്കൂളിലേക്കും തിരിച്ചും കുന്ന് കയറിയിറങ്ങിയിരുന്നത് നമ്പൂരി മാഷ കൂട്യായിരുന്നു. അങ്ങനെയുള്ള ഒരു ദിവസമാണ് അബദ്ധം പറ്റിയത്. മുണ്ടിന്റെ ഒരു തുമ്പ് കക്ഷത്തിൽ വെച്ച് ഇടക്ക് പുകലപ്പൊടിയും വലിച്ച് മുന്നിൽ ഗുരുവും ഭവ്യതയോടെ പിറകെ ശിഷ്യനും... ഗുരു ചോദിച്ചു താനെവിടത്യാ ?. കാരക്കാട്ട് എവിടെയാണ് എന്നാണ് ചോദ്യം. വയ്യാട്ടു കാവിലെ... ഉടൻ അദ്ദേഹം തിരിഞ്ഞ് നിന്ന് എന്നെ ഒന്നിരുത്തിനോക്കിയിട്ട് പറഞ്ഞു ങേ എന്നാപ്പിന്നെ തന്നെ ഇങ്ങനെ വിട്ടാപ്പറ്റില്ല്യല്ലോ... അന്ന് തുടങ്ങി പീഢനം. ഹാവും ഹാസും ഈസും വാസുമൊക്കെ യഥേഷ്ടം പ്രയോഗിച്ചിരുന്ന എനിക്ക് തല്ലും നിർലോഭം തന്നെ കിട്ടാൻ തുടങ്ങി. പിന്നത്തെ വില്ലൻ സ്പെല്ലിങ്ങായിരുന്നു. അക്ഷരത്തെറ്റ് കൂടാതെ ഒരു വാചകം എഴുതാൻ ഞാൻ പെടാപാട് പെട്ടു. ചുരുക്കിപ്പറഞ്ഞാൽ നമ്പൂരി മാഷോട് ഐഡന്റിറ്റി വെളിപ്പെടുത്തിയതാണ് കൊഴപ്പായത് എന്ന് പറഞ്ഞാൽ മതിയല്ലോ. എന്നിട്ടെന്താ അടികൊണ്ടൊന്നും യാതൊരു പുരോഗതിയുമുണ്ടായില്ല... എങ്കിലും എട്ടാം ക്ലാസിലേക്ക് ഒരു വിധത്തിൽ കടന്നുകൂടി. ഓരോക്ലാസിലും കുട്ടികൾ രണ്ടും മൂന്നും കൊല്ലം പഠിച്ചിരുന്ന കാലത്ത് തോൽക്കാതിരിക്കുക എന്നത് തന്നെ വലിയ ഒരു നേട്ടമായിരുന്നു...
ഹൈസ്കൂളിൽ ഇന്നത്തേപ്പോലെ ഇംഗ്ലീഷിന് പ്രത്യേക അദ്ധ്യാപകരൊന്നും ഉണ്ടായിരുന്നില്ല. ശാസ്ത്രാദ്ധ്യാപകരും ചരിത്രാദ്ധ്യാപരും കണക്ക് മാഷമ്മാരും ഒക്കെക്കൂടി അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു പതിവ്....
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ശങ്കരൻകുട്ടിമാഷും പത്തിൽ വേണുമാഷുമായിരുന്നു ആംഗലേയത്തിന്റെ ഗുരുക്കന്മാർ എന്നാണ് ഓർമ്മ...
ഗ്രാമറൊക്കെ ഒരു വിധം ശരിയായെങ്കിലും അക്ഷരപ്പിശക് എന്നെ വിടാതെ പിടികൂടി. ദൈവാനുഗ്രഹം കമ്പ്യൂട്ടറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുവോളം തൽ സ്ഥിതിതുടർന്നു എന്ന് പറയാം. ഒരു ദിവസം ശങ്കരൻകുട്ടി മാഷ് പറയുകയുണ്ടായി എടോ താനീ സ്പെല്ലിങ്ങൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നിനക്ക് നന്നായി സ്കോറ് ചെയ്യാൻ കഴിയുമായിരുന്നു. എട്ടാം ക്ലാസിലെ നോൺ ഡീറ്റൈൽ കോറൽ ഐലന്റായിരുന്നു. റാൽഫ് റോവർ, പീറ്റർ കിൻ, ജാക്ക് എന്നീ ബാലന്മാർ പവിഴദ്വീപിൽ കുടുങ്ങിപ്പോയ കഥ. നര ഭോജികളും കടൽ കൊള്ളാക്കാരുമായുമൊക്കെ നേരിൽ കണ്ട് അവസാനം രക്ഷപ്പെട്ട കഥ. കഥാപാത്രങ്ങളുടെ പ്രായക്കാരനായതുകൊണ്ടാകാം സാർ ക്ലാസ്സ് തുടങ്ങിയാൽ ഞാൻ ഭാവനയിൽ അവരിൽ ഒരാളാകും. വിസ്മയജനകമായ ആ കഥ ഇന്നും മനസിൽ മായാതെ നിൽക്കുന്നു.
അതുപോലെത്തന്നെ വെണു മാഷെ ക്ലാസുകൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനിടെ അദ്ദേഹം പ്രപഞ്ചത്തിലെ സമസ്ത വിഷയങ്ങളിലൂടെയും കടന്ന് പോകും. കോസ്മിക്ക് രശ്മികളും അൾട്രാവയലറ്റ് രശ്മികളുമൊക്കെ ഹിമാലയവും ശൂന്യാകാശവും സഹാറമരുഭൂമിയും ആഫ്രിക്കൻ പ്രദേശങ്ങളു മെല്ലാം സ്പർശിച്ചായിരിക്കും ക്ലാസ്. അതിനാൽ ഇന്നും അദ്ദേഹത്തിന്റെ ക്ലാസുകൾ ഓർമ്മയിൽ നിൽക്കുന്നു.
ഒരിക്കൽ വേണുമാഷ് ക്ലാസെടുക്കവേ പറഞ്ഞു ചിലർ അവരറിയാതെ ചില വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. എനിക്ക് അങ്ങനെ ഒന്നുമില്ല എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ വല്ലതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?. ക്ലാസ് പൂർണ്ണ നിശ്ശബ്ദം. ഞാൻ പതുക്കെ പറഞ്ഞു ഉണ്ട് സർ. ങേ അതെന്താണ്? അദ്ദേഹം കൗതുകത്തോടെ ചോദിച്ചു. പേടിയോടെ ഞാൻ പറഞ്ഞു പെക്യൂലിയർ എന്ന വാക്ക് സാർ ധാരാളമായി ഉപയോഗിക്കാറുണ്ട്. പെട്ടന്ന് പെൺ കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ആരോ എന്നെ പിന്താങ്ങി. പിന്നെ വേറെയും ഒന്ന് രണ്ട് കുട്ടികൾ.. അദ്ദേഹം അല്പനേരം മൗനിയായി. പിന്നെ തുറന്ന ചിരിയോടെ പറഞ്ഞു ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല...
പബ്ലിക്ക് പരീക്ഷയിൽ എഴുപത്തിരണ്ടിൽ വാടാനാംകുറിശ്ശി സ്കൂളിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഒരൊറ്റ ഫസ്റ്റ് ക്ലാസ് പോലും ഇല്ലാതെ പോയ വർഷം. എങ്കിലും ഇംഗ്ലീഷിൽ അമ്പത്തെട്ട് മാർക്കോടെ ഞാൻ പാസായി. മാർക്കിടൽ ഇന്നത്തെപ്പോലെ ഉദാരമല്ലായിരുന്ന അക്കാലത്ത് അതൊരു നല്ല മാർക്ക് തന്നെയായിരുന്നു...
അഗ്രിക്കൾച്ചറൽ സയസ് കോഴ്സ് കഴിഞ്ഞ് റിസൾട്ട് വരുന്നതിന്ന് മുമ്പേ തന്നെ ജോലിയിൽ കയറി. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ ഫാം സൂപ്രണ്ടായി ചീഫ് ടെക്നിക്കൽ ഓഫീസറായി ഇരുപത്തിനാല് വർഷത്തെ സേവനത്തിനു ശേഷം അടുത്തൂൺ പറ്റിയ ഈയുള്ളവന് കൈമുതലായി ഉണ്ടായിരുന്നത് ഈ ഗുരുക്കന്മാരിൽ നിന്നെല്ലാം കിട്ടിയ അറിവും ആശീർവാദവും ഈശ്വരാനുഗ്രഹവും മാത്രമായിരുന്നു.
ഇന്ന് ഈ സായഹ്നത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നു അവരെന്നെ വല്ലതും പഠിപ്പിക്കുകയായിരുന്നില്ല പലതും പഠിക്കാൻ പഠിപ്പിക്കുകയായിരുന്നു എന്ന്... വേണുമാഷ് ആറാം ക്ലാസ് മുതൽ സ്കൂൾ വായനശാലയുടെ അലമാരകൾ എന്റെ മുന്നിൽ തുറന്നിട്ടു. ആർത്തിയോടെ കയ്യിൽ കിട്ടിയതൊക്കെ ഞാൻ വായിച്ചു. എന്റെ സഹപ്രവർത്തകർ ഭൂരിഭാഗവും പി എച് ഡി ക്കാരായിരുന്നു. അവർക്കിടയിൽ ആത്മവിശ്വാസത്തോടെ നില നിൽകാൻ ഈ പത്താം തരക്കാരന് കഴിഞ്ഞതിനെക്കുറിച്ച് അഭിമാനിക്കുമ്പോൾ ഞാൻ എന്റെ ഗുരു സാഗരത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. ഇന്ന് പ്രേമനുമായി സംസാരിച്ചപ്പോഴാണ് ശങ്കരൻകുട്ടി മാഷും മരിച്ചുപോയീ എന്ന് ഞാനറിഞ്ഞത്. നമ്പൂരിമാഷും വേണുമാഷും അവരാരും ഇന്നില്ല. എല്ലാവരുടേയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുമാറാകട്ടെ....