Wednesday, December 13, 2017

എന്റെ ജനനം

വാർദ്ധക്യത്തിൽ നിന്ന്കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും തെളിവ് ബാല്ല്യത്തിന്റെ ഓർമ്മകൾക്കാകുന്നു. ഓർമ്മവെക്കുന്നതിന്ന് മുമ്പുള്ള കാലത്തെ നമുക്ക് ശൈശവം എന്ന് വിളിക്കാം. ശൈശവത്തിലെ കാര്യങ്ങൾ കേട്ടറിവേ നമുക്കുണ്ടാകൂ. മാതാപിതാക്കളോ ബന്ധുക്കളോ വീട്ടിലെ വിഏലക്കാരോ ഒക്കെ പറഞ്ഞു കേട്ട കഥകൾ. എന്റെ കഥയിൽ മുഖ്യം എന്റെ ജനനത്തിന്റെ കഥതന്നെയാകുന്നു. ജനിച്ചിട്ട് കുറേ നേരം കരയാൻ മഠിച്ച കുഞ്ഞിന്റെ കഥ. എന്നെ ഒന്ന് കരയിക്കാൻ പാടുപെട്ട് എന്റെ ഉറ്റവരുടെ കഥ... അതു ഞാനൊരിക്കൽ പങ്കു വെച്ചിട്ടുള്ള താണ്. അതു തന്നെയാകട്ടെ ആദ്യം അതിപ്രകാരമാകുന്നു......
**********************
അതത്ര വലിയ ഒരു സംഭവമൊന്നുമായിരുന്നില്ല. അക്കാലത്ത് എല്ലാവരും ജനിക്കുമ്പോലെ ഒരു ജനനം, ഒറ്റ വ്യത്യാസമേ പറയപ്പെട്ടിട്ടുള്ളൂ അതാണു കഥ. കാരക്കാട് റെയിൽ വേ സ്റ്റേഷനു തെക്ക് പുലാക്കൽ അബ്ദുറഹ്മാനിക്കാന്റെ അതായത് എന്റെ ഉമ്മാന്റെ വീട്ടിലെ വടക്ക്യാറ എന്ന വലിയവെളിച്ചമില്ലാത്ത മുറിയിലായിരുന്നു സംഭവം.ഒരു വേനൽ കാലത്ത്. ആശുപത്രിയില്ലാതെ പേറു നടക്കില്ല എന്ന നിലയിലേക്കൊന്നും ജനം അന്ന് പുരോഗമിച്ചിരുന്നില്ല. എന്തിന് സുൽത്താന്റെ കഥയിലെ കതീസാനെപ്പോലെ ഡാക്കിട്ടരെ കൊണ്ടുവായോ എന്ന് വാശിപിടിക്കാൻ പ്പോലും അന്നത്തെ സ്ത്രീകൾ വളർന്നിട്ടുണ്ടായിരുന്നില്ല
ഒസാത്തിയായിരുന്നു കർമ്മി. നഴ്സുമാരും രംഗപ്രവേശം ചെയ്തിരുന്നില്ല. സന്ധ്യയോടെ ഉമ്മാക്ക് നോവുതുടങ്ങി ചെറുതായിട്ട്. പ്രസവവേദന. ചിലരിതിനെ നൊമ്പലം തുടങ്ങുക എന്നും പറഞ്ഞുവന്നു. വെല്ലിമ്മാക്ക് സംശയം നോവുതന്നെയാണോ. സംഗതി ആകെയുള്ള മകളുടെ കടുഞ്ഞൂലായതുകൊണ്ട് വെല്ല്യുപ്പ ചില മുൻകരുതലൊക്കെ ചെയ്തിരുന്നു. വാല്ല്യക്കാരൻ ചാമിയെ വീട്ടിൽ നിർത്തിയിരുന്നു. ബീരാപ്പവെല്ലിപ്പാന്റെയും ഔളവെല്ലിപ്പാന്റെയും വീട്ടിൽ വിവരമറിയിച്ചു. അവർ വെല്ലിമ്മാരെയും കൂട്ടി വീട്ടിൽ വന്നു. ഇസാ ബാങ്കുകൊടുത്തപ്പോൾ വെല്ലിമ്മാക്കുറപ്പായി നോവുതന്നെ. കൊള്ളിപ്പറമ്പത്തേക്ക് ഒസാത്തിയെ വിളിക്കാൻ ഓല ചൂട്ടും കെട്ടി ചാമിയെ വിട്ടു. താമസിയാതെ ഒസാത്തിവന്നു. അറയിലേക്കുകയറി കതകടച്ചു. വെല്ല്യുമ്മമാർ പുറത്ത്. പ്രാർത്ഥനകളും ദിക്കൃകളുമായി, കോലായിൽ പുരുഷാരം. അയല്പക്കക്കാരും ബന്ധുക്കളും. പുലരാറായി കൊറ്റുദിച്ചു. പ്രഭാത നക്ഷത്രമുദിക്കുന്നതിനെ ഞങ്ങൾ കൊറ്റുദിക്കുക എന്ന് പറഞ്ഞിരുന്നു. ഒസാത്തി അറയുടെ വാതിൽ പാതി തുറന്നു പതിയെ പറഞ്ഞു പെറ്റു, കുട്ടികരയിണില്ലലോ. ആകെ ബേജാറായി കരയാത്തകുട്ടി മരിച്ചു പോവുകയോ ജീവിച്ചാൽതന്നെ മന്ദബുദ്ധിയായിപ്പോവുകയോ ചെയ്യുമത്രേ.. .വൈദ്യരെ വിളിക്കണോ.. കാത്തിരിക്കണോ എന്നൊക്കെയുള്ള ആലോചനലകൾക്കിടെ ആരോ പറഞ്ഞു കാഞ്ഞീരത്തിന്റെ തളിരുകൾകൊണ്ട് വീശിയാൽ ശരിയാകും. അതിന് ഈ ഇരുട്ടത്ത് എവിടെപ്പോയി തെരയാനാ... കേട്ടപാട് വെല്ലിപ്പ ഇരുട്ടിലേക്ക് ഇറങ്ങിയോടി... അന്നു വകുന്നേരം നമ്പുറത്തുള്ള പാടത്തുനിന്നും വരുംവഴി ഈശ്വരാനുഗ്രഹം പോലെ അദ്ദേഹം കണ്ടിരുന്നു കമ്പനിത്തൊടിയിൽ നിറയെ തളിർത്തു നിൽകുന്ന കാഞ്ഞിരക്കുറ്റി. വേനലിലും എനിക്കുവേണ്ടി തളിർത്തു നിന്നവൻ.. ഇരുട്ടിൽ തപ്പിപ്പിടിച്ച് കാഞ്ഞിരത്തളിരുമായി വെല്ലിപ്പഓടിയെത്തി... അദ്ദേഹത്തിന്റെ കാൽ വിരൽ വെച്ചുകുത്തി ചോര ഒഴുകുന്നുണ്ടായിരുന്നു... കിട്ടിയ ഉടൻ ഒസാത്തി അതുകൊണ്ട് വീശി. ഉടൻ തന്നെ ഞാൻ വാവിട്ട് കരയാൻ തുടങ്ങി വീട്ടിനകത്തും പുറത്തുമുള്ളവർ ചിരിക്കാനും. അതൊരു ഏപ്രിൽ മാസത്തിലായിരുന്നു. ഒരു റംസാൻ പതിനേഴ്.
*****************************
പലപ്പോഴും വല്ലിപ്പാന്റെ കൈപിടിച്ച് നമ്പ്രത്തേക്കും പുഴയിലേക്കുമൊക്കെ പോകുമ്പോഴും ഉമ്മ സ്നേഹപൂർവ്വം ചോറു വാരിത്തരുമ്പോഴും പേൻ നോക്കിത്തരുമ്പോഴുമൊക്കെ കേട്ടവർത്തമാനങ്ങളിൽ നിന്ന്... ഒരിക്കൽ എന്റെ വികൃതി സഹിക്കാതായപ്പോൾ ഉമ്മ പറഞ്ഞു ബലാല് പെറ്റപ്പൊ കരയാതിരുന്നത് അന്ന്തന്നെ അങ്ങ് ചത്തില്ലല്ലോ... കയ്യെത്താത്ത ദൂരത്തേക്ക് മാറിനിന്ന് ഞാൻ പറഞ്ഞു, പെറ്റപ്പൊ ഞാൻ ചിരിക്ക്യേർന്നു. ചിമ്മിനിയുടെ വെളിച്ചത്തിൽ ഒസാത്തി കാണാഞ്ഞതാ... ഉമ്മവടിയുമായി പിറകെയോടി. എന്നെകിട്ടിയില്ല.
അതെ എന്റെ ഉമ്മ സ്നേഹനിധിയായിരുന്നു. എന്നെ ധാരാളം അടിച്ചും പ്രാകിയും ഒരുപാടു നല്ലകാര്യങ്ങൾ പഠിപ്പിച്ചു... ഇന്നും എനിക്കുപകരിച്ചു കൊണ്ടിരിക്കുന്ന ശീലങ്ങൾ.


ദേശപുരാണം

വളരെ വിഖ്യാതമായ ദേശമാകുന്നു കാരക്കാട്..... അതായത് കേരള രാജ്യത്തെ പാലക്കാട് ജില്ലയിൽ  ഒറ്റപ്പാലം താലൂക്കിൽ ഇപ്പോഴത്, പട്ടാമ്പി ആണ് എന്നും കേൾക്കുന്നുണ്ട്, പട്ടാമ്പി പളളിപ്രം അംശത്തിലെ നമ്മുടെ കാരക്കാട്. കേരളത്തെ രാജ്യം എന്നു വിശേഷിപ്പിച്ചതിൽ പിണങ്ങണ്ട. രാഷ്ട്ര ഭാഷയിൽ രാജ്യം എന്നാൽ സ്റ്റേറ്റാകുന്നു. ദേശം എന്നാൽ രാജ്യവുമാകുന്നു. അതിനാൽ കാരക്കാട്ടുകാർ കാരക്കാടിനെ അത്യധികം സ്നേഹിക്കുന്ന ദേശസ്നേഹികളാവുകയും ചെയ്യുന്നു.
കിഴക്ക് ചേരിക്കല്ല് കട്ടി* മുതൽ പടിഞ്ഞാറ് കൊളളിപ്പറമ്പ് വരേയും വടക്ക് കാലം കുളം കുന്നംകുളം മുതൽ തെക്ക് ഭാരതപ്പുഴയിലെ മാമര് കുണ്ട് വരേയും പരന്ന് മലർന്ന് കിടക്കുന്നു ഞങ്ങളുടെ ദേശം.
ഇനിയാണു പുരാണം. പുരാണമെന്തിന് ചരിത്രം പോരേ എന്ന് ചോദിക്കുന്നു ഹ്യൂമാനിറ്റി വിദ്യാർത്ഥികളോട് പുതിയ നിയമത്തിൽ ഒന്നാമദ്ധ്യായത്തിൽ ഒന്നാം വാക്യപ്രകാരം ചരിത്രത്തേക്കാൾ പ്രധാനം പുരാണമാകുന്നു എന്നാണു മറുപടി. ചരിത്രം ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട് തിരുത്തപ്പെടാനോ പെടാതിരിക്കാനോ സാദ്ധ്യതയുണ്ട്. എന്നാൽ പുരാണം വിശ്വാസവുമായി നേരിട്ടാണ് അവിഹിതം അതിനാൽ പണ്ട് ചേട്ടത്തി പറഞ്ഞപോലെ  അതിന്മേൽ തൊട്ടാൽ അതങ്ങ് മുഴുക്കും. പിന്നെ അതും കൊണ്ട് കളിക്കേണ്ടി വരും ശിഷ്ടകാലം...
അതുകൊണ്ട് പുരാണം മതി  അതാണ് സേഫ്... എന്തേയ്.
പറഞ്ഞു തുടങ്ങിയാൽ പണ്ട് ഗണപതിയൻ കാവ് എന്നറിയപ്പെട്ടിരുന്ന ഓങ്ങല്ലൂർ പാറപ്പുറം മുതലായ അയൽ രാജ്യങ്ങളുടെ ചരിത്രങ്ങളും പുരാണ വേഷം പൂണ്ട് രംഗപ്രവേശം ചെയ്തേക്കാം. അതിൽ വിഷമം കരുതരുത്... പുരാണം തന്നെയാകുന്നു ചരിത്രം എന്ന് മുകളിൽ നിന്ന് ഉത്തരവായിട്ടുളളതിനാൽ പുരാണം പറയുന്ന ആൾ ചിലപ്പോൾ ചരിത്രകാരൻ എന്നോ സ്വന്തം ഗുരുവിനെ അനുകരിച്ച് വിനീതനായ ചരിത്രകാരൻ എന്നോ സ്വയം വിശേഷിപ്പിച്ചാൽ അലോഹ്യം കരുതരുത്... അനുകരണം എന്ന് അധിക്ഷേപിക്കയും അരുത്.

* കട്ടി എന്നാൽ ആംഗലത്തിലെ കട്ടിങ്ങാകുന്നു. റെയിൽ പാതയിടാൻ വെട്ടിത്താഴ്തിയ കുന്നുകൾ കട്ടി എന്നറിയപ്പെട്ടു.

Saturday, October 21, 2017

ചരിത്രം തിരുത്തിയ കാട്ടു ചിലന്തി..

ചരിത്രം തിരുത്തിയ കാട്ടു ചിലന്തി..
**********************************
പുറത്ത് വെയിൽ കത്തിയെരിയുകയായിരുന്നു.
ഗുഹയുടെ പൊള്ളുന്ന ഏകാന്തതയിൽ, താനൊരുക്കിയ വലയുടെ അവസാന മിനുക്കുപണികൾ തീർക്കുക യായിരുന്നു അവൾ. മരുഭൂവാസിയായ വലിയ പെൺചിലന്തി. മരുഭൂമിയിൽ പകൽ ചുട്ട് പഴുക്കുമ്പോൾ ഗുഹയിലെ ആശ്വാസം തേടി പറന്നുവരുന്ന ചെറു പ്രാണികളായിരുന്നു ലക്ഷ്യം. അവ യഥേഷ്ടം ഉണ്ടായിരുന്നതിനാൽ അഷ്ടിക്കു മുട്ടില്ലാതെ അവൾ കഴിഞ്ഞു പോന്നു... അങ്ങനെയൊരു വിരസമായ നാളിലാണ് തികച്ചും അപ്രതീക്ഷിതമായി അവൾക്ക് രണ്ടതിഥികൾ വന്നത്...
തേജോമയനായ  ഒരാളും അദ്ദേഹത്തിന്റെ ശിഷ്യനെന്ന് ഭാവഹാവദികളിൽ നിന്ന് മനസിലാക്കാവുന്ന മെലിഞ്ഞു നീണ്ട ഒരാളും. എന്തോ സാധാരണ മനുഷ്യരെ കാണുമ്പോൾ ഉച്ചത്തിൽ ചിറകടിച്ച് സ്ഥലം വിടാറുളള തന്റെ   അയൽവാസി കാട്ടുപ്രാവ് ഗുഹാഭിത്തിയിലെ തന്റെ കൂട്ടിൽ നിന്ന് അനങ്ങുക പോലും ചെയ്യാഞ്ഞതിനാലാകാം അവൾക്കും  പേടിയൊന്നും  തോന്നിയില്ല. മറിച്ച് ഭയത്തിനുപകരം ആ ദർശനം അവളിൽ സ്നേഹം നിറഞ്ഞ ബഹുമാനമുണർത്തി. ലോകത്തിനാകമാനം അനുഗ്രഹമായ ഒരാളെ കണ്ടാലെന്നപോലെ...  അവൾ അഭിമാനപൂർവ്വം അവരെ തന്റെ അതിഥികളായി സ്വയം വരിച്ചു.
അവർ ആരെയോ ഭയപ്പെടുന്നു എന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമായിരുന്നു. നല്ലവർക്കെ പ്പോഴുമുണ്ടാകുമല്ലോ ശത്രുക്കൾ ........
ബിസ്മില്ലാഹി റഹ്മാനി റഹീം എന്നുച്ചരിച്ചുകൊണ്ട് ഗുഹയുടെ വലതു വശത്തുകൂടി  തന്റെ വലയുടെ കാലുകൾ തകർത്തുകൊണ്ട് വളരെ തിടുക്കത്തിൽ  ഗുഹയുടെ ഇരുളിലേക്കവർ പ്രവേശിച്ച് ഗുഹയുടെ ഇരുളിൽ അഭയം തേടി. തകർക്കപ്പെട്ട തന്റെ വലയെക്കുറിച്ചവൾക്ക് വേവലാതിയൊന്നും തോന്നിയില്ല.  വേഗത്തിലദ്ധ്വാനിച്ചാൽ അല്പനേരം കൊണ്ടത് പൂർവ്വസ്ഥിതിയിലാക്കിയെടുക്കാവുന്ന തേയുള്ളൂ...... പിന്നെ സമയം കളയാതെ അവൾ പണി തുടങ്ങി. വലയുടെ കോണിലെ തന്റെ കേന്ദ്രത്തിൽ വിശ്രമിക്കുന്നതിനിടെ അവരുടെ സംസാരങ്ങളിൽ നിന്നും അവൾക്കൊരു കാര്യം മനസ്സിലായി തന്റെ അതിഥികൾ നിസ്സരക്കാരല്ല, ആരാധനക്കർഹൻ സർവ്വേശരൻ മാത്രമാകുന്നു എന്ന ചിരികാലസത്യം ഇനിയങ്ങോട്ടുളള മനുഷ്യരെ പഠിപ്പിക്കാൻ നിയുക്തനായ മഹമ്മദ് എന്ന പ്രവാചകനും അദ്ദേഹത്തിന്റെ പ്രഥമശിഷ്യൻ അബൂബക്കറുമാണ് അവർ എന്ന്.
സൃഷ്ടികളിലേറ്റം ബുദ്ധി നടിക്കുന്ന മനുഷ്യർക്കുമാത്രമേ ഇക്കാര്യത്തിൽ തർക്കമുള്ളൂ എന്ന് ഒട്ടൊരു അതിശയത്തോടെ അവളോർത്തു. അതുകൊണ്ടു തന്നെ അവർക്ക് ഇടക്കിടെ പ്രവചകന്മാരുടെ ആവശ്യം വരുന്നു. വിശേഷ ബുദ്ധിയില്ലാത്ത ജീവികൾക്കെല്ലാം ഈശ്വരൻ പ്രധാനം ചെയ്ത ജന്മവാസന എന്ന് മനുഷ്യർ പരിഹസിക്കുന്ന നൈസർഗ്ഗിക ബോധം കൊണ്ട് വഴിതെറ്റാതെ ജീവിക്കാനാകുന്നു... പ്രവാചകന്മാരേറെ അയക്കപ്പെട്ടിട്ടും മനുഷ്യർ തങ്ങളുടെ ഇടങ്ങൾ നരകസമാനമാക്കുകയും ചെയ്യുന്നു.
താഴെ കുതിരക്കുളമ്പടികളും ക്രുദ്ധ്രാരായ മനുഷ്യരുടെ ആരവങ്ങളും, അപ്പോളാദ്യമായി അവൾക്ക് പേടിതോന്നി. സർവ്വേശ്വരാ എന്റെ അതിഥികൾക്കാപത്തൊന്നും വരുത്തല്ലേ എന്ന് അവളുള്ളുരുക്കി... സ്തബ്ദയായി ശ്വാസം പോലും വിടാതെ വലയുടെ കോണിൽ അവളിരുന്നു.  ഗുഹാമുഖത്തേക്കവർ കയറി വന്നു. ഊരിപ്പിടിച്ച വാളുകളിന്മേൽ സൂര്യന്റെ പ്രതിഫലനം... ഉച്ചത്തിൽ ചിറകടിച്ചുകൊണ്ട് അവരുടെ മുഖത്തിനു നേരേ പറന്നു പറന്നു ചെന്ന കാട്ടു പ്രാവ് തന്റെ മുഖത്ത് തട്ടാതിരിക്കാൻ നേതാവ് ഞെട്ടി പിറകോട്ടു മാറി. ജാള്യതയോടെ അയാൾ പറഞ്ഞു'' അവരിതിൽ കയറിയിരുന്നൂ എങ്കിൽ ആ പ്രാവ് ഇവിടെ കാണുമായിരുന്നില്ല.'' അവളുടെ തികവുറ്റ വലക്ക് നേരേ വാൾ ചൂണ്ടി പ്രമാണി പറഞ്ഞു  ''പോരാത്തതിന്ന് കേടൊന്നും പറ്റാത്ത് ഈ ചിലന്തിവലയും അതിന്ന് മുഹമ്മദിനേക്കാൾ പ്രായമുണ്ട്,  വരൂ നമുക്ക് കളയാൻ സമയമില്ല ....''
അവർ തിടുക്കത്തിൽ ചരുവിറങ്ങി കുറച്ചകലെ നിർത്തിയിരുന്ന കുതിരപ്പുറത്ത് കയറി വേഗത്തിൽ ഓടിച്ചു പോയി.
'' അവർ അവരുടെ കാൽചുവട്ടിലേക്ക് നോക്കിയിരുന്നെങ്കിൽ നമ്മെയവർ കണ്ടേനേ...'' എന്ന് വേവലാതിപൂണ്ട ശിഷ്യനോട് '' ഓ അബൂബക്കർ മൂന്നാമാനായി സർവ്വേശ്വരൻ കൂടെയുള്ള രണ്ടു പേരെക്കുറിച്ച് താങ്കളെന്താണു കരുതിയത്'' *** എന്ന
സൗമ്യമായ ആ ചോദ്യം അവളെ സ്തബ്ദതയിൽ നിന്നുണർത്തി...  പ്രകാശരൂപികളായ വലിയൊരു സൈന്യം ഗുഹയിലും ചുറ്റും നിറഞ്ഞതിന്നവൾ സാക്ഷിയായി. അവർ രണ്ടു പേരും അത് കാണുന്നുണ്ടായിരുന്നില്ല......
ശത്രുക്കൾ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. കുറ നേരങ്ങൾക്കു ശേഷം തന്റെ അതിഥികളും യാത്രയായി. നിസ്സാര ജീവിയായ താൻ ലോകചരിത്രത്തിൽ വരുത്തിയ പരിവർത്തനമറിയാതെ ഗുഹയിലേക്ക് പറന്നു വരുന്ന പ്രാണികളെ കാത്ത് അവളിരുന്നു... ശത്രുക്കളെകണ്ട് പലായനം ചെയ്ത പ്രാവ് തിരികെ കൂടണഞ്ഞു. ലോക ചരിത്രം തിരുത്തിയ ഒരു പലായനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പുതുയുഗം അവിടെ പിറക്കുകയായിരുന്നു.
*** അവരിരുവരും ഗുഹയിലായിരുന്ന സന്ദർഭം അദ്ദേഹം തന്റെ കൂട്ടുകാരനോട് ദുഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് പറഞ്ഞപ്പോൾ അല്ലാഹു അവർക്കുമേൽ അവന്റെ ശാന്തി ചൊരിഞ്ഞു. അദൃശ്യമായ സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സർവ്വേശ്വരൻ സത്യനിഷേധികളുടെ സ്വരത്തെ താഴ്തുകയും സ്വന്തം സ്വരം ഉയർത്തുകയും ചെയ്തു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമത്രേ...
സൂറത് തൗബ : 40