Sunday, July 11, 2021

ലോതർ സായിപ്പ്


മുഹമ്മദ് മാസ്റ്റർ തന്റെ കുടുംബത്തെ നാട്ടിൽ വിട്ട് ജോലിസ്ഥലമായ സിംഗപ്പൂരിലേക്ക് പോകും വഴിയായിരുന്നു. കപ്പലിന്റെ മേൽതട്ടിൽ കടലിന്റെ വിജനമായ വിശാലതയിലേക്ക് നോക്കിക്കൊണ്ട്  ഒറ്റക്കിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് അയാൾ ആഹ്ലാദപൂർവ്വം സ്വയം പരിചയപ്പെടുത്തി. പേര് ലോതർ. ലോതർ ഒരു ഹോളീഡേ ട്രിപിലയിരുന്നു. സിങ്കപ്പൂർ സന്ദർശിക്കാൻ പോവുകയാണ്. അല്പനേരം കൊണ്ട് മാസ്റ്റർക്ക് ലോതറെ ഇഷ്ടപ്പെട്ടു. രസികൻ സംസാരപ്രിയൻ. 
കപ്പൽ യാത്രയായതു കൊണ്ട് അടുത്ത് പരിചയപ്പെടാൻ ധാരാള സമയം കിട്ടി. കപ്പലിറങ്ങുമ്പോഴേക്കും തങ്ങളുടെ കുടുംബ ചരിത്രങ്ങളെല്ലാം പരസ്പരം കൈമാറും വിധം അരുടെ സൗഹൃദം വളർന്നിരുന്നു. എന്നെങ്കിലും കേരളം സന്ദർശിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് പറഞ്ഞ ലോതറിന്‌ കുന്ദംകുളത്തിനടുത്തെ മുതുവമ്മലുള്ള തന്റെ വീട്ടിലേക്ക് എങ്ങെനെ എത്താമെന്നതിന്റെ രൂപരേഖ മാസ്റ്റർ കൈമാറി. ഒരു മര്യാദാ പ്രകടനം എന്ന നിലക്കത് ചെയ്തൂ എന്നല്ലാതെ ഒരിക്കലും തന്നെയന്വേഷിച്ച് എന്നെങ്കിലും ലോതർ എത്തുമെന്ന് മാസ്റ്റർ കരുതിയതുമില്ല...
കാലം കുറേ കഴിഞ്ഞു. മാസ്റ്റർ സിങ്കപ്പുരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമായി. ഒരു ദിവസം വകുന്നേരം മാസ്റ്ററുടെ വീട്ടു മിറ്റത്ത് ഒരു കാർ വന്നു നിന്നു. മുഖം നിറയെ ചിരിയുമായി ലോതർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുമ്പ് താൻ വഴിയും വിലാസവും വരഞ്ഞുകൊടുത്ത രൂപരേഖയുമായി കൊച്ചിയിൽ വിമാനമിറങ്ങി എയർപോർട്ടിൽ നിന്നും ഒരു ടാക്സിയെടുത്ത് നേരെ മുതുവമ്മലെ മാസ്റ്ററുടെ വീട്ടിൽ വന്നിറങ്ങിയിരിക്കയാണ്. സ്ഥലത്തെത്തും വരെ ചിരകാല പരിചയമുള്ളയാളെപ്പോലെ തനിക്ക് വഴി പറഞ്ഞു തന്നു എന്ന് ടാക്സി ഡ്രൈവർ അതിശയം കൂറി... 
കുശലമൊക്കെ പറഞ്ഞു തീർന്ന ശേഷം ലോതർ കാര്യം പറഞ്ഞു. ജർമ്മനിയിൽ പണിയെടുക്കുന്ന ഒരു കോട്ടയത്തുകാരി നഴ്സുമായി ലോതറിനു കലശലായ പ്രണയം. വീട്ടുകാരുടെ സമ്മതത്തോടെയേ കെട്ടൂ എന്ന് പെൺകുട്ടി. വീട്ടുകാർക്കാണെങ്കിൽ കുട്ടിയെ സായിപ്പിനു കൊടുക്കുന്നതിനോട് അത്ര യോജിപ്പുമില്ല. അതിനാൽ ലോതറുടെ പ്രതിനിധിയായി മുഹമ്മദ് മാസ്റ്റർ പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിക്കണം. ചുരുക്കിപ്പറഞ്ഞാൽ  തൃശൂർക്കാരൻ മേത്തൻ കോട്ടയത്തുകാരൻ നസ്രാണി യോട് അവരുടെ മകളെ തന്റെ സുഹൃത്തും സായിപ്പുമായ നസ്രാണിക്ക് വേണ്ടി കെട്ടാലോചിക്കണം എന്ന്. സായിപ്പേ ഇത് കേരളമാണ് എന്ന് പറഞ്ഞ് ഒഴിയാനൊന്നും മാസ്റ്റർ ശ്രമിച്ചില്ല. പിറ്റേദിവസം ലോതറുമൊത്ത് കോട്ടയത്ത് പോയി കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് സംസാരിച്ച് കാര്യാം ഉറപ്പിച്ച് മടങ്ങി.... ലോതർ ജർമ്മനിയിൽ ചെന്നാലുടെ കല്ല്യാണം എന്നായിരുന്നു തീരുമാനം.
തുടർന്ന് മൂന്നുനാലും ദിവസം ലോതർ മാസ്റ്ററുടെ അതിഥിയായി. കേരളം സന്ദർശിച്ച കൂട്ടത്തിൽ മാസ്റ്ററുടെ മരുമകനും എന്റെ എളാപ്പയുമായ Hamsakoya Vayyatukavil  മാസ്റ്ററുടെ വീട്ടിലും വന്നിരുന്നു. ഒരു പകൽ മുഴുവൻ അദ്ദേഹം ഞങ്ങളുടെ അതിഥിയായിരുന്നു. അന്ന് എന്റെ കൂടെ കണ്ടാറിപ്പാടത്തുകൂടിയും പുഴവക്കിലൂടെയുമൊക്കെ അദ്ദേഹം ചുറ്റി നടന്നു. ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ ഞാൻ മൂപ്പർക്ക് കാണിച്ചു കൊടുത്തു. നടത്തത്തിനിടെ താനൊരു മെക്കാനിക്കാണെന്നും കൊല്ലത്തിൽ ഒരു മാസം വെക്കേഷനിൽ ലോകം ചുറ്റലാണു വിനോദം എന്നും അദ്ദേഹം പറഞ്ഞു. അവിടെയൊക്കെ ജോലിചെയ്യുന്ന മണിക്കൂറിനാണു പ്രതിഫലം നൽകപ്പെടുന്നത് എന്ന് ആദ്യമായി ഞാൻ കേട്ടത് ലോതറിൽ നിന്നായിരുന്നു. പിറ്റേ ദിവസം ലോതർ ജർമ്മനിയിലേക്ക് മടങ്ങി. അവിടെ വെച്ച് അദ്ദേഹത്തിന്റെയും കോട്ടയത്തുകാരിയുടേയും വിവാഹം കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞു....
*********
ലോതർ ഇപ്പോഴെവിടെയാണാവോ. ഒരു വേള മലയാളിയായ തന്റെ കളത്രത്തോടും പുത്രാദികളോടു മൊത്ത് ജർമ്മനിയിൽ എവിടെയെങ്കിലും  സുഖമായി കഴിഞ്ഞു കൂടുന്നുണ്ടാകാം. അങ്ങനെയാവട്ടേ. അല്ലെങ്കിലൊരു പക്ഷേ തന്റെ നിയോഗം പൂർത്തിയാക്കി മടങ്ങിയിട്ടുമുണ്ടാകാം. ജീവിച്ചിരിപ്പുണ്ടെങ്കിലിപ്പോൾ എൺപതിനോടടുത്ത പ്രായമുണ്ടാകും....

No comments: