Saturday, January 15, 2022

ഒറ്റക്കൊരാൾ ..

അതൊരു മഴക്കാലമായിരുന്നു. എന്റെ ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ബസ്സ് കാത്ത് നിൽകുകയായിരുന്നു ഞാൻ. ഗ്രാമത്തിൽ നിന്നും ടൗണിലേക്കുള്ള അവസാനത്തെ ബസ്സായിരുന്നു. കവലയിൽ ആളുകൾ വളരെ കുറവ്. ദൂരെ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകളുടെ സാരഥികളും കടയുടെ തിണ്ണയിലുണ്ടായിരുന്ന രണ്ടുമൂന്നു പേരുമൊഴിച്ചാൽ പരിസരം തീർത്തും വിജനം. ബസ്സെങ്ങാൻ  മുടങ്ങിയാൽ വീണ്ടും സുഹൃത്തിനെ ശല്ല്യം ചെയ്യേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അലട്ടാൻ തിടങ്ങി. വലിയൊരാൽ മരത്തിന്റെ ചുവട്ടിൽ കത്തി നിൽകുന്ന തെരുവു വിളക്കിനു ചുറ്റും പാറിക്കളിക്കുന്ന ഇയ്യാം പാറ്റകളെ നോക്കി ഞാൻ നിന്നു. വൈകുന്നേരം അല്പം ശമിച്ചിരുന്ന മഴ വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണെന്നു തോന്നുന്നു, ഒരു പിടി ചരൽ പോലെ തണുത്ത മഴത്തുള്ളികൾ മുഖത്ത് പതിച്ചപ്പോൾ ഞാൻ പഴകി ദ്രവിച്ച ഷെഡിലേക്കു കയറി. അവിടെ ഷെഡിന്റെ പൊളിഞ്ഞു തുടങ്ങിയ സിമിന്റു തിണ്ണയിൽ കിടക്കുക യായിരുന്നു അയാൾ. ഞാൻ കയറിച്ചെന്നപ്പോൾ സ്വാഗത ഭാവത്തിൽ ചിരിച്ചുകൊണ്ടയാൾ എഴുന്നേറ്റിരുന്നു. തൂവെള്ള മുടിയും താടിയും നീട്ടിവളർത്തിയിരുന്നു. മെലിഞ്ഞ് 
നീണ്ട ശരീരം. അവാച്യമായ ശാന്തി തുളുമ്പുന്ന മുഖം.എന്തോ എനിക്കയാളോട് വലിയ ആദരവു തോന്നി. ചാറ്റൽ മഴ കനക്കാൻ തുടങ്ങി. പെട്ടെന്ന് ഒരോട്ടോറിക്ഷ ഷെഡിനരികിൽ വന്നു നിന്നു. ഡ്രൈവർ ഇറങ്ങി കൈകൊണ്ട് തല പൊത്തി ഷെഡിൽ കയറി. കീശയിൽ നിന്നും ഒരു പത്തു രൂപ നോട്ട് എടുത്ത് അദ്ദേഹത്തിന്റെ നേരെനീട്ടി.
കേട്ടു നിൽകുന്ന എന്നെ അതിശയിപ്പിച്ചു കൊണ്ടദ്ദേഹം പറഞ്ഞു. "" മതി മോനേ ഇന്നത്തെ അത്താഴം കഴിഞ്ഞു. നാളെ രാവിലെ ഒരുകഷ്ണം പുട്ടും ഒരു പപ്പടവും ഒരു ചായയും കഴിക്കാൻ വേണ്ട  രൂപ കയ്യിലുണ്ട്... അതു കഴിഞ്ഞു വേണ്ടത് നാളെ ദൈവം തരും.'' ആദരവുകൊണ്ട് ഞാനദ്ദേഹത്തെ മനസാ നമിച്ചു... സ്നേഹപൂർവ്വം അദ്ദേഹത്തെ മാറോട് ചേർത്ത് ആലിംഗനം ചെയ്യാനുണ്ടായ അഭിനിവേശം ഞാൻ പണിപ്പെട്ടു നിയന്ത്രിക്കുമ്പോഴേക്കും ദൂരെ ബസ്സിന്റെ ഇരമ്പൽ കേൾക്കാൻ തുടങ്ങി. ബാഗിൽ നിന്നും കുട തപ്പിയെടുത്ത് നിവർത്തി ഞാൻ റോട്ടിലേക്കിറങ്ങി.... ബസ്സ് ഇങ്ങെത്തിപ്പോയി...

No comments: