Friday, December 31, 2021

കൊയ്ത്തു കാലം

കൊയ്ത്തിനു മുമ്പാണ്‌ മമ്പണീ. മണ്ണുകൊണ്ടുള്ള പണിയെന്നതായിരിക്കാം മമ്പണിയായത്.  വിശാലമായ മിറ്റം അതിരുകളെല്ലാം മണ്ണു കുഴച്ച് തേമ്പി മിറ്റം ചാണകം മെഴുകി വൃത്തിയാക്കും. ഒരു ദിവസം മൂന്നിലോ നാലിലോ പഠിക്കുന്ന കാലം ഞാനും പെങ്ങൾ         ( മൂത്താപ്പാന്റെ മകൾ) മാളു വും സ്കൂൾ വിട്ടു വരികയാണ്‌. മിറ്റത്ത് മമ്പണി നടക്കുന്നു.കോപ്പൻ ചക്കൻ ചാത്തൻ നീലി കോച്ചി എന്നിങ്ങനെ ആണും പെണ്ണു മായി  ഒരു പാട് പേർ പണിയെടുക്കുന്നു. വഴിയിൽ വലിയൊരു കൂന മണ്ണ്‌ നനച്ച് ചളിയാക്കി കുഴച്ചിട്ടിട്ടുണ്ട്. ഞാൻ അതിൽ കയറാതെ വളഞ്ഞ് പോന്നു. കോലായിൽ കാര്യങ്ങൾ നിരീക്ഷിച്ച് ബാവ എളാപ്പ ഇരിപ്പുണ്ട്. മാളു ഏതിലെ വീട്ടിലേക്കു കയറണമെന്ന് ശങ്കിച്ച് നില്കുകയാണ്‌. എളാപ്പപറഞ്ഞു എളാപ്പടെ കുട്ടി നേരെ ഇങ്ങു പോന്നോളിൻ. കേൾക്കേണ്ടതാമസം അവൾ കുഴച്ച മണ്ണിൽ ചവിട്ടി ഉടൻ കാൽ ചെളിയിൽ പൂണ്ടു. അപ്പോൾ ഒരു കൈ കുത്തി അതും പൂണ്ടു. ഉടനെ കുനിഞ്ഞു നിന്ന് വലിയ വായിൽ കരച്ചിലും തുടങ്ങി. അകത്തു നിന്നും വെല്ലിമ്മയും മൂത്തമ്മയും ഉമ്മയുമൊക്കെ ഓടിവന്നു. എളാപ്പയുടെ കൂടെ അവരും ചിര്ച്ചെങ്കിലും വെല്ല്യുമ്മാക്ക് ദേഷ്യം വന്നു എളാപ്പാനെ കുറേ ശകാരിച്ചു. നിലം മെഴുകുകയായിരുന്ന ചക്കി കൈയ്യിലെ മണ്ണു കഴുകി ഓടി വന്ന് മാളുവിനെ പൊക്കിയെടുത്തു....
കൊയ്ത കറ്റയെല്ലാം മിറ്റത്ത് അട്ടിവെച്ച് പിന്നീടാണു മെതിക്കുക. മെതി കഴിഞ്ഞാൽ പൊലിയളക്കും കൊയ്ത്തു കാർക്ക് പതം നല്കും. ആദ്യം പത്തിനൊന്ന് എന്നായിരുന്നു. പിന്നെ എട്ടിനൊന്ന് ആറിനൊന്ന് എന്നൊക്കെയായി. ഇപ്പോൾ പതത്തിന്‌ ആരും കൊയ്യില്ലത്രേ കൂലിയേ വേണ്ടൂ... അതുപോലെ പാടത്തിട്ടു തന്നെ കൊയ്ത് മെതിച്ച് നെല്ല് വില്കുകയാണ്‌ ഇപ്പോഴത്തെ പതിവ്‌. എന്നിട്ട് ആന്ത്രയിൽ നിന്ന്‌ വരുന്ന അരി വാങ്ങി ഉണ്ണും. ലാഭം നോക്കി ലാഭം നോക്കി എത്തിയ സ്ഥിതയാണ്‌. 
എല്ലാവരും തന്ത മാഷ് എന്ന് വിളിച്ചിരുന്ന മേനോൻ മാഷ് പഠിപ്പിച്ചു തന്ന ഒരു പദ്യത്തിന്റെ ഓർമ്മയിൽ ബാക്കിയുള്ള വരികൾ 
നാട്ടിൻ പുറങ്ങളിലുള്ള 
കുട്ടികൾക്കു നല്ലൊരോണം 
വിട്ടാൽ പിന്നെ കൊയ്തുകാലം വിശേഷമല്ലോ...
...........................................................
വൈകോലെല്ലാം പുരയോളം പൊക്കത്തിൽ നൽകുണ്ടയാക്കി വെക്കുമതിൽ കേറി ബാലർ കേളിയാടീടും

No comments: