Tuesday, December 28, 2021

ഏകാന്തത എന്റെ കൂട്ടുകാരൻ.

ഏകാന്തത എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഹൈസ്കൂൾ പഠനത്തിനായി  കാരക്കാട്ടുനിന്നും വാടാനാംകുറുശ്ശിയിലേക്ക് അഞ്ച് വർഷം ഒറ്റക്ക് നടത്തിയ യാത്രകളും പിന്നെ ആറളം ഫാമിലെ വിജനതയിൽ അനുഭവിച്ച ഔദ്യോഗിക ജീവിതവും സമ്മാനിച്ച ശീലം.  പ്രവർത്തിസമയങ്ങൾക്ക് ശേഷം തീർത്തും വിജനമായിപ്പോകാറുള്ള ആറളം കൃഷിത്തോട്ടം. എസ്റ്റേറ്റുകളിലും ഫാമുകളിലുമൊക്കെ അങ്ങനെയാണ്. പ്രവൃത്തി സമയം കഴിഞ്ഞാൽ പിന്നെ ഏകാന്തതയായിരിക്കും കൂട്ട്...ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് വന്നിരുന്ന തൊഴിലാളികൾ പോയിക്കഴിഞ്ഞാൽ പിന്നെ എന്നെപ്പോലുള്ള അപൂർവ്വം ഉദ്യോഗസ്ഥരും വാച്ച് മാന്മാരും മാത്രം. തോട്ടമെന്ന് പറയാറായിരുന്നില്ല. വെട്ടിത്തെളിച്ച് തീയിട്ട് വൃത്തിയാക്കിയ കാട് എന്ന് വേണം പറയാൻ. തോട്ടമാകാൻ കാലമെടുക്കും. വന്യമൃഗങ്ങളുടേതും പേരറിയാത്ത 
പക്ഷികളുടേതുമൊക്കെയല്ലാതെ  മറ്റൊരു ശബ്ദവുമില്ലാത്ത ചുറ്റുപാട്. അങ്ങകലെ ഇടക്ക് ആനകളുടെ ചിന്നം വിളിയോ മാനിന്റെ ചെപ്പലോ കടുവയുടെ മുരളലോ ഒക്കെ ക്കേൾക്കാറുണ്ട് എന്ന് പറഞ്ഞാൻ വിശ്വസിക്കുമോ എന്തോ. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രായത്തിന്റെ തിളപ്പിൽ ഒരു സാഹസിക നോവലിലെ നായകനായി ഞാനങ്ങനെ കഴിഞ്ഞു കൂടി. അടുത്ത കൂപ്പുകളിൽ സഹപ്രവർത്തകർ ഉതുപ്പും വത്സനും പരിപ്പ് തോട് ഓഫീസിൽ ഞങ്ങളുടെ സീനിയറായ ഗോപാലകൃഷ്ണൻ നായരും.... അവിടെ രാജകീയ സെറ്റപ്പായിരുന്നു. എ കെ കുഞ്ഞിമോനാജി പണിയിപ്പിച്ച ബംഗ്ലാവിലായിരുന്നു യൂണിറ്റ് ആറിന്റെ ഓഫീസും കാന്റീനും മറ്റും. മൂന്നൂറേക്കർ വരുന്ന കൂപ്പ് നമ്പർ അമ്പത്തെട്ടിനു നടുക്ക് പണിത മൺകട്ട കെട്ടി ടാർഷീറ്റ് മേഞ്ഞ ഷെഡിൽ കൂടെ പ്പാർക്കാൻ മുഹമ്മദും ഗോപാലനും. മിക്കവാറും ദിവസങ്ങളിൽ അവർ എന്നെത്തനിച്ചാക്കി എവിടെയെങ്കിലും പോയിരിക്കും. എത്ര അടുത്താലും ഞാനവർക്ക് സാറായിരുന്നല്ലോ. അതുകൊണ്ട് അല്പം സ്വാതന്ത്യം വേണ്ടപ്പോൾ അവർ പുറത്ത് പോകും. പരിപ്പുതോട്ടിലെ ചായക്കടയിലിരുന്നു അവർക്കൊത്തവരോട് സൊറപറഞ്ഞിരിക്കും. രാത്രിയേറെ വൈകി ഷെഡിൽ വന്ന് കിടക്കുകയും ചെയ്യും.  ചിലപ്പോൾ വന്നില്ലെന്നും വരും. ഒരു ദിവസം രാത്രി. ഷെഡിൽ ഞാനൊറ്റക്ക്. ചുമരിലെ മൺ കട്ട കൾ കൊണ്ട് ഒരു ജനൽ പോലെ ഉണ്ടാക്കിയ പഴുതിൽ വെച്ചിരുന്ന കണ്ണാടിയിൽ എന്റെ രൂപം തന്നെ കണ്ട് പേടിച്ചതോർത്ത് ഇപ്പോഴും ചിരിക്കാറുണ്ട്. നിശ്ശബ്ദതയോട് സംവദിച്ചുകൊണ്ട് കഴിച്ചു കൂട്ടിയ ആ കാലത്തിന്റെ വിദൂരസ്മരണകൾ വല്ലാത്ത ഗൃഹാതുരത്വമുണ്ടാക്കിക്കൊണ്ടിരി ക്കവേ ഒരു ദിനം മകൻ പറഞ്ഞു ഉപ്പ ഒറ്റക്കാകുമല്ലോ എന്ന് കരുതിയിട്ടാ അല്ലെങ്കിൽ ഞാനൊരു യാത്ര പോയേനേ.  കമ്പ്യൂട്ടറിനു മുന്നിൽ അവൻ കഴിച്ചു കൂട്ടുന്ന വരണ്ട ദിവസങ്ങളെയോർത്ത് എതിരൊന്നും പറഞ്ഞില്ല. അങ്ങനെ തന്റെ ഭാര്യയേയും മക്കളേയും അവരുടെ വീട്ടിൽ വിട്ട് അവൻ പോയി. അയിഷാബി അതായത് ഭാര്യ ഒരത്യാവശ്യം പ്രമാണിച്ച് ആദ്യമേ അവളുടെ വീട്ടിൽ പോയിരുന്നു. അങ്ങനെ ഒത്തുവന്ന അവസരം. ഇവിടെ ഇപ്പോൾ ഞാൻ മാത്രം...ഞാനും എനിക്കിതുവരെ വരുതിയിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്റെ ചിന്തകളും....

ഇൻശാഅല്ലാഹ് മറ്റന്നാൾ ഭാര്യ വരും പിന്നെ മകനും കൂടെ കുട്ടികളും വീട് വീണ്ടു ശബ്ദ മുഖരിതമാകും... അതുവരെ എനിക്കെന്റെ സ്മരണകളിലൂടെ മുങ്ങാംകുഴിയിടാം...

No comments: