Thursday, December 9, 2021

കുഞ്ചു വൈദ്യർ

എന്റെ ഗ്രാമത്തിന്റെ വൈദ്യർ
ഒരു ദിവസം രാവിലെ എണിറ്റു നോക്കിയപ്പോൾ‌വെല്ല്യുമ്മാക്ക് മുടികെട്ടാൻ കൈ പൊങ്ങുന്നില്ല. കാര്യം വലിയ  പ്രശ്നമായി. ചർച്ചയായി. ആദ്യം പട്ടാമ്പീലെ നമ്പൂരി ഡൊക്റ്റർ നോക്കി. പിന്നെ തൃശൂരുള്ള ചില ഡോക്റ്റർമാർ നോക്കി. ഫലം നാസ്തി. വെല്ലിമ്മ ഹംസക്കോയ എളാപ്പാന്റെ ഫുൾ കൈ ഷർട്ടു മിട്ടുകൊണ്ട് തറവാട്ടിലെ രാജ്ഞിയായിത്തന്നെ എല്ലായിടത്തും ഓടി നടന്നു. ഒരു രോഗിയായി എന്ന ഭയമൊന്നും അവരിൽ കണ്ടില്ല. മുടി ആരെങ്കിലും കെട്ടിക്കൊടുക്കണമെന്നു മാത്രം... 
ബന്ധുക്കളും കുടുംബക്കാരും ആശ്രിതരും സ്കൂളിലെ മാഷമ്മാരുമൊകെ രോഗം കണാൻ വെല്ലിമ്മാനെ സന്ദർശിച്ചു. പലരും പലവിധം ഉപദേശങ്ങളും നല്കി. അതുപ്രകാരം അലോപ്പതിയും ഹോമിയോപ്പതിയും മറ്റു പല പൊതികളും നോക്കി. പിന്നെ മറ്റു വല്ല ദോഷങ്ങളുമുണ്ടോ എന്നു നോക്കാനും  ഉപദേശങ്ങളുണ്ടായി എങ്കിലും അങ്ങോട്ടൊന്നും പ്രവേശിക്കാൻ അവസരമുണ്ടായില്ല. അവസാനം മകളെക്കെട്ടിയ മരുമകൻ സൈതാലിക്കുട്ടി  സാഹിബിന്റെ വക പ്രസിദ്ധ ആയുർവ്വേദ വൈദ്യൻ തൈക്കാട്ട് മൂസിന്റെ ചികിത്സയും കഴിഞ്ഞു. ഒരു മാറ്റവുമില്ല. പതുക്കെ ഉപദേശകരും നിർദ്ദേശകരുമൊക്കെ പിൻ വലിഞ്ഞു. ശിഷ്ടകാലം ഫുൾകൈ ഷർട്ടു മിട്ട് കഴിഞ്ഞു കൂടാമെന്ന് വെല്ല്യുമ്മയും തീരുമാനിച്ചു. ആരും ആവിഷയമേ ഗൗനിക്കാതായപ്പോളതാവരുന്നു വെല്ലിമ്മാന്റെ കുടുംബ വൈദ്യൻ മെലിഞ്ഞ് കറുത്ത് ഉയരം കുറഞ്ഞ കുഞ്ചു വൈദ്യർ. തറവാട്ടു വളപ്പിന്നപ്പുറം പാടത്തിന്റെ അങ്ങേകരയിലാണ്‌‌ വീട്. ഓലമേഞ്ഞ ഒരു കൊച്ചു കൂര.  പാരമ്പര്യ വൈദ്യൻ. കുട്ടികൾക്ക് ചിരങ്ങും ചൊറിയുമുണ്ടാകുക, ആർക്കെങ്കിലും ദഹനക്കേടുണ്ടാകുകയൊക്കെ ചെയ്താൽ വെല്ലിമ്മ ആരെയെങ്കിലും വിട്ട് മൂപ്പരെ വിളിപ്പിക്കും. ചെറിയ ഒരു സഞ്ചിയുമായി മൂപ്പരുടെ വരവുകണ്ടാൽ എളാപ്പമാർ  പതുക്കെ തെല്ലൊരു പരിഹാസസ്വരത്തിൽ പറയും ഉമ്മാന്റെ ഡോക്റ്റർ വരുന്നുണ്ട്. വൈദ്യർ ചോദിച്ചു " സുഖ ല്ല്യാന്നു കേട്ടു. എല്ലാരെ നോട്ടവും കഴിഞ്ഞെങ്കി ഇനി ഞാനൊന്നു നോക്കട്ടെ...  
" വെല്ലിമ്മ ചിരിച്ചു കൊണ്ട്‌പറഞ്ഞു വെല്ല്യെ വെല്ലോരൊക്കെ നോക്കി മടുത്തതല്ലേ യ്യാ യിട്ടെന്തിനാ നോക്കാതിരിക്കണ്‌‌ നോക്കിക്കോ" 
എന്തൊക്കെ യോ ചോദിച്ചു മനസിലാക്കി വൈദ്യരു പോയി. പിറ്റേദിവസം ഒരു കുപ്പി എണ്ണകൊണ്ടു വന്നു... ഇത് തേച്ച് കുളിക്വ.. നോക്കാലോ......
പരീക്ഷണമെന്നനിലയിൽ വെല്ല്യുമ്മ അനുസരിച്ചു. കൃത്യം ഏഴാമത്തെ ദിവസം വെല്ല്യുമ്മ സ്വന്തം കൈകൊണ്ട് മുടി കെട്ടി... പിന്നീട് ദശാബ്ദങ്ങൾക്കു ശേഷമാണ്‌‌ വെല്ല്യുമ്മ മരിച്ചത് അതുവരെ ആരോഗമവർക്കു വന്നിട്ടില്ല... 
 എത്രാ അന്റെ ഫീസ് എന്ന ചോദ്യത്തിന് ഇവിടെന്നിഷ്ടമുള്ളതെന്താച്ചാ തന്നോളൂ എന്നായിരുന്നു മറുപടി.
രോഗം ബേധമായ സന്തോഷത്തിൽ വെല്ല്യുമ്മ എന്തോകൊടുത്തതല്ലാതെ ഒന്നും കണക്കു പറഞ്ഞു വാങ്ങിയില്ല.
ആമരുന്നൊന്ന്‌ എഴുതത്തന്നാ ഞങ്ങക്ക് അവശ്യള്ളപ്പോ കാച്ചായിരുന്നു എന്നു വല്ല്യുമ്മ പറഞ്ഞപ്പോൾ അതിനു ഞാൻ ഈ വിളിച്ചാ കേൾക്കുന്നേടത്തുണ്ടല്ലോ എന്നായിരുന്നു മറുപടി.. പക്ഷേ അധിക കാലം കഴിയുന്നതിന്നു മുമ്പ് അദ്ദേഹം മരിച്ചു പോയി വൈദ്യം കൊണ്ടൊന്നും സമ്പാദിച്ചില്ല. മക്കൾക്കാർക്കും അതു പകർന്നു കൊടുത്തുമില്ല. അതിനു യോഗ്യതയുള്ള മക്കൾ തനിക്കില്ല എന്നദ്ദേഹത്തിനു തോന്നികാണണം.
കാരക്കാട്ടങ്ങാടിയിൽ ആലിഹാജിയുടെ പീടികമുറിയിൽ കുറച്ചുകാലം അദ്ദേഹം ഒരു വൈദ്യശാല നടത്തിനോക്കുകയുണ്ടായി പക്ഷേ പച്ച പിടിച്ചില്ല. അന്നത്തെ കാരക്കാട്ടു കാരെല്ലാം പറയുമായിരുന്നു നല്ല കൈപുണ്യള്ളോനാ പറഞ്ഞിട്ടെന്താ പത്തു കായി ണ്ടാക്കാൻ പാഗ്യല്ല...

No comments: