Saturday, December 22, 2018

ഘർ വാപ്പസി

വീട് വിട്ട് പോകുനതിനെ ഞങ്ങൾ കാരക്കാട്ടുകാർ രാജ്യം വിട്ടു പോവുക എന്നാണ്‌‌ പറഞ്ഞിരുന്നത്. കാരക്കാടെന്ന ഗ്രാമം ഞങ്ങൾക്ക് രാജ്യമായിരുന്നു. മാതാപിതാക്കളും മക്കളുമായുള്ള ബന്ധങ്ങളിൽ സർക്കാർ കടന്നുകയറ്റം അന്ന് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ചൈൽഡ് ഹെല്പ്ലൈൻ പോയിട്ട് അഡൽട്ട് ഹെല്പ്ലൈൻ പോലും അന്നുണ്ടായിരുന്നില്ല എന്ന് വെച്ചോളൂ. മക്കൾ  വേണ്ടാത്തതു കാണിച്ചാൽ ചുട്ട പിടകിട്ടുന്ന കാലമായിരുന്നതു കൊണ്ടായിരിക്കാം ഒരു പത്തു പന്ത്രണ്ട് വയസ്സായാൽ ഒരിക്കലെങ്കിലും ഒന്ന് നാടുവിട്ടു പോകണമെന്ന് തോന്നാത്ത കാരക്കാട്ടുകാരുണ്ടായിരുന്നില്ല എന്നാണ്‌ ചരിത്രകാരൻ പറയുന്നത്. വീട് വിട്ടു പോയിരുന്ന മറ്റൊരു കൂട്ടർ വീട്ടിലെ പട്ടിണി സഹിക്കാത്തതുകൊണ്ട് പോയവരായിരുന്നു. അവർ മ‌‌ഗലാപുരം മദിരാശി ബേംഗ്ലൂര്‌‌ മുതലായ വിദേശ രാജ്യങ്ങളിലേക്കാണ്‌ പോയിരുന്നത്. കുറച്ചു കൂടി ധൈര്യമുള്ളവർ ഇന്ന് മുമ്പേയായി അറിയപ്പെടുന്ന ബോംബേയിലേക്കും പോയി. അവിടെനിന്നും വടക്കോട്ട് ആരും പോയതായി രേഖകളിൽ കാണുന്നില്ല. അജ്മീറിലേക്ക് തീർത്ഥയാത്ര പോയവർ ഇതിൽ പെടുന്നില്ല.ഇങ്ങനെ പോയവർ ഒന്നോ രണ്ടോ കൊല്ലത്തിൽ ഒരിക്കൽ പെരുന്നാളുകളോട ടുപ്പിച്ച് നല്ല പത്രാസിൽ നാട്ടിൽ വന്നു പോകുന്നത് യുവതലമുറക്ക് പ്രചോദനവുമായിരുന്നു. എന്റെ അമ്മായിയുടെ മകൻ കുഞ്ഞിപ്പ  മംഗലാപുരം വരെ പോയി കാലങ്ങൾക്ക് ശേഷമാണ്‌ തിരിച്ചു വന്നത്. അതോടെ അവന്‌ വീട്ടിൽ വലിയ സ്വീകാര്യതയായി ആരും പിന്നീട് പഠിപ്പിന്റെ കാരം പറഞ്ഞ്‌ അവനെ അലട്ടിയതേയില്ല. പഠിനത്തിന്റെ പേരിലോ വീട്ടിൽ വികൃതി കാണിച്ചതിന്റെയോ പേരിലോ ദിവസത്തിൽ ഒരിക്കലെങ്കിലും പീഢനത്തിനു വിധേയനാകുമായിരുന്ന എനിക്ക് ഇത് ഒരു വലിയ പ്രചോദനമായി. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്നകാലം വൈകുന്നേരം അടുക്കളയിൽ എല്ലാവരും കൂടി പലക ഇട്ട് ഇരുന്നണ്‌ അത്താഴം. ഡൈനിങ്ങ് ടേബിൾ എന്ന ഏർപാടൊന്നും അന്നുണ്ടായിരുന്നില്ല. ഒന്നുണ്ടായിരുന്നു ഞങ്ങൾ ഉപ്പയും ഉമ്മയും മക്കളും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം. ആ സമയത്ത് ഉമ്മ ഒരു കേസ് ഫയൽ ചെയ്തു. ഞാൻ വായിക്കുന്നതൊന്നും പഠിക്കാനുള്ള പുസ്തകങ്ങളല്ല. വലിയ വലിയ നോവലുകളും കഥകളുമാണ്‌ എന്ന്. നേരം പാതിരാവരെ ചിമ്മിനിയും കത്തിച്ച് നോവലു വായിച്ചാൽ ഇവന്റെ കണ്ണു കേടു വരില്ലേ. അറിയാതെ ഉറങ്ങിപ്പോയാൽ വിളക്കെങ്ങാൻ മറിഞ്ഞ് തീപിടിച്ചാൽ എന്തായിരിക്കും കഥ ഇതൊക്കെയായിരുന്നു ഉമ്മായുടെ ബേജാറുകൾ. നാലാം ക്ലാസ് മുതൽ കഥാ പുസ്തകങ്ങൾ വാങ്ങിക്കൊടുത്ത് ചെക്കനെ കേടുവരുത്തിയത് ഉപ്പതന്നെയാണ്‌‌ എന്ന് കോടിതിയുടെ മേലും ഒരു കേസ് ചാർത്തി ഉമ്മ. ഉപ്പാക്ക്  ദേഷ്യം വന്നു മര്യാദക്ക് പഠിച്ചില്ലെങ്കിൽ പാടത്ത് ചാണകം കൊണ്ടു പോയിടാനാക്കും എന്ന് ഒരു ഉഗ്രൻ  ഭീഷണി...
പെട്ടന്ന് എനിക്ക് നാടുവിട്ടു പോയ മച്ചുനനെ ഓർമ്മ വന്നു ആ ലൈനൊന്ന്‌ പരീക്ഷിച്ചാലോ ... നോക്കാം .
ഞാൻ പതുക്ക പറഞ്ഞു "ന്നെ ങ്ങനെ എടങ്ങറാക്ക്യാ ഞാൻ രാജ്യം വിട്ടു പോകും." ഉപ്പ ദേഷ്യപ്പെട്ടില്ല. നാടകീയമായി ഇടത്തേ കൈ കൊണ്ട് അരപ്പട്ടയുടെ കീശ തുറന്ന് പച്ച നിറത്തിലുള്ള ഒരഞ്ചു രൂപനോട്ടേടുത്ത് എനിക്കു നേരെ നീട്ടിയിട്ടു പറഞ്ഞു "പ്പാടടുത്ത് ഇതേയുള്ളു ഇതും കൊണ്ടു പൊയ്കോ... പക്ഷേ ഒരു കാര്യം ഒരിക്കലും, ഞാൻ മരിച്ചു എന്നു കേട്ടാൽ പോലും ഇങ്ങട്ട് വരാൻ പാടില്ല".... യ്ക്ക് ഇനി ഇങ്ങനെ ഒരു മകനില്ല. എന്റെ അടുത്തിരിക്കുന്ന അനുജൻ അലിക്കു കൂടിയുള്ള ഒരു സന്ദേശമായിരുന്നു അത് ...
ഒരു നിലക്കും ഒരു ഘർ വാപ്പസി ഉണ്ടാകില്ല എന്ന്  ... പേടിച്ചു പോയീ... പകച്ച് പോയീ എന്നും പറയാം.
ഒന്നും മിണ്ടാതെ ഇരുന്നു ചോറു വാരിത്തിന്ന് എണീറ്റു പോന്നു. മുകളിൽ എന്റെ മുറിയിൽ ദസ്തെവിസ്കി യുടെ കുറ്റവും ശിക്ഷയും എന്നെ കാത്തിരിക്കുന്നുണ്ടാ യിരുന്നു...

ഉപ്പാന്റെ മുന്നിലെപ്പോഴും ഭീരുവും ദുർബലനുമായിരുന്നൂ ഞാൻ ....
23-12- 2014

No comments: