Saturday, December 22, 2018

അമ്മാവന്റെ പാര...

മരുമക്കത്തായത്തിൽ നിന്നും മക്കത്തായത്തിലേക്കുള്ള പരിണാമം പുരോഗമിച്ചുകൊണ്ടിരുന്ന കാലം. നമ്മുടെ അമ്മാവന്ന് നാലു പെങ്ങന്മാരിലായി മരുമക്കൾ പതിനാറായിരുന്നു. മക്കൾ നാലും. ചുരുക്കിപ്പറഞ്ഞാൽ നാട്ടുനടപ്പു പ്രകാരം ന്യായമായും‌ മരുമക്കൾക്ക് കിട്ടേണ്ടിയിരുന്ന പല സ്വത്തു വഹകളും മക്കൾക്ക് കൊടുത്തതു സംബന്ധമായി അമ്മാവനും മരുമക്കളും തമ്മിൽ അസാരം അസ്വാരസ്യങ്ങളൊക്കെണ്ടായീന്ന് പറഞ്ഞാൽ മതിയല്ലോ. ഒന്നും രണ്ടു പറഞ്ഞ് വഴക്കങ്ങു മൂത്തു. കേസായി കൂട്ടമായി കേസിൽ അമ്മാവൻ തോൽകുക കൂടി ചെയ്തതോടെ അമ്മാവനും മരുമക്കളും വരമ്പത്തു വെച്ചു കണ്ടാൽ പോലും മിണ്ടാത്ത അവസ്ഥയിലുമായി. മരുമക്കളിൽ മൂത്തവൻ രാവുണ്ണിയായിരുന്നു ചെങ്കീരി. അവനാണു മറ്റുള്ളവരെ കൂടി പിഴപ്പിക്കുന്നത് എന്നായിരുന്നു അമ്മാവന്റെ പരാതി. അതിനാൽ രാവുണ്ണിക്കിട്ടൊന്ന് കൊടുക്കണം എന്ന ആഗ്രഹം അമ്മാവനിൽ വളർന്നു വന്നു. പക്ഷേ പ്രാപ്തനും എക്സ് മിലിറ്റിറിക്കാരനും ജനസമ്മതനുമൊക്കെയായിരുന്ന രാവുണ്ണിയുടെ നേരെ അമ്മാവന്റെ പരിപാടികൾ ഒന്നും തന്നെ ജയം കണ്ടില്ല. അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കേ പെട്ടന്ന് അമ്മാവൻ രോഗിയായി. രോഗം മൂർച്ഛിച്ചു. മരണം ഏകദേശം ഉറപ്പായി ഒരു ദിവസം അമ്മാവൻ കാര്യസ്ഥനെ വിളിച്ചു പറഞ്ഞു താൻ പോയി രാവുണ്ണിയോടൊന്ന് ഇതുവരെ ഒന്ന് വരാൻ പറ. രാവുണ്ണിവന്നു. ബഹുമാനത്തോടെ അമ്മാവനെ മുഖം കാണിച്ചു. മുറിയിലുണ്ടായിരുന്നവരെയെല്ലാം പറഞ്ഞയച്ച്, മരുമകനെ അടുപ്പിച്ചു നിർത്തി കാതിൽ പറഞ്ഞു ഉണ്ണീ കഴിഞ്ഞതൊക്കെ കഴിഞ്ഞു. എനിക്ക് നിന്നോടൊരു വിരോദോല്ല്യ. എന്റെ സമയം അടുത്തിരിക്ക്ണു. അതുകൊണ്ട് നീ എന്റെ അരികിൽ വേണം . എന്റെ ഒരാഗ്രഹം പറഞ്ഞാൽ നീ അതു സാധിപ്പിച്ചു തരുമോ. താൻ ഒരിക്കൽ പോലും കണ്ടിട്ടൊല്ലാത്ത,അമ്മാവന്റെ സ്നേഹത്തിന്റെ മുഖം കണ്ട് രാവുണ്ണി വീണു പോയി. അമ്മാവൻ പറഞ്ഞോളൂ ഞാൻ സാധിപ്പിച്ചു തരാം. ''ഒന്നര ചാൺ നീളമുള്ള നല്ല ആരുള്ള മുള കൊണ്ടുണ്ടാക്കിയ ഒരു  പാരയുമായി നീ എന്റെ മരണസമയത്ത് എന്റെ അരികിൽ വേണം. മറ്റാരും അപ്പോഴവിടെ ഉണ്ടാകരുത്. മരണം ഉറപ്പായിക്കഴിഞ്ഞാൽ നീ ആപാര എന്റെ മലദ്വാരത്തിൽ അടിച്ചു കയറ്റണം. ഇതെന്റെ അന്ത്യാഭിലാഷമാണ്... സത്യം പറയാമല്ലോ ജീവിച്ചിരിക്കുമ്പോൾ തന്നെ താൻ അമ്മാവനു ചെയ്തു കൊടുക്കാനാഗ്രഹിച്ച കാര്യത്തിന് മരണശേഷത്തേക്കെങ്കിലും അനുവാദം നൽകിയ അമ്മാവനോട് രാവുണ്ണിക്ക് വലിയ മതിപ്പും സ്നേഹവും തോന്നി. ഉടൻ തന്നെ പാരയുടെ പണിയും തുടങ്ങി. അധികനാൾ കഴിയും മുമ്പുതന്നെ അമ്മാവന്ന് മരണം ആസന്നമായി വിവരമറിഞ്ഞ രാവുണ്ണി ചെത്തിമിനുക്കിയ കൃത്യ അളവിലുള്ള പാരയുമായി അമ്മാവന്നടുത്തെത്തി. അമ്മാവന്രെ ഒസിയത്ത് പ്രകാരം മക്കളെയടക്കം എല്ലാവരെയും മുറിയിൽ നിന്നും പുറത്താക്കി... മരണം സംഭവിച്ചു എന്നുറപ്പായ ഉടൻ പാര യഥാസ്ഥാനത്ത് ബദ്രമായി അടിച്ച് കയറ്റുകയും ചെയ്തു....
അനന്തരം ശരീരം വെള്ള പുതപ്പിച്ച് മുറിയുടെ‌ വാതിൽ തുറന്ന് മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിച്ചു...
പെട്ടന്ന് പ്രശ്നങ്ങളൊന്നു മുണ്ടായില്ല. ശാരീരം കുളിപ്പിക്കാനെടുക്കുന്ന നേരത്താണ് പ്രശ്നം തലപൊക്കിയത്. മൂത്താരുടെ പൃഷ്ടത്തിൽ അടിച്ച് കയറ്റപ്പെട്ട മുളം പാര. പിന്നെ താമസമുണ്ടായില്ല മുൻ വൈരാഗ്യം മൂത്ത് മരുമകൻ അമ്മാവനെ മൂലത്തിൽ പാരകയറ്റിക്കൊന്നു എന്ന് പ്രസിദ്ധമാകാൻ. ശവം ചിതയിലേക്കെടുമ്മും മുമ്പ് തന്നെ രാവുണ്ണിയുടെ കയ്യിൽ വിലങ്ങു വീണൂ. മരുമകൻ അമ്മാവനിട്ടല്ല അമ്മാവൻ മരുമകനിട്ടാണ് പാരവെച്ചത് എന്ന് വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരും തയ്യാറല്ലായിരുന്നു രാവുണ്ണിയുടെ അമ്മ അമ്മാളു അമ്മയൊഴിച്ച്. പോലീസകമ്പടിയോടെ‌ ജീപ്പിലേക്ക് നടന്നു നീങ്ങുന്ന മകനോടവർ വിളിച്ചു ചോദിച്ചു മണ്ട ശിരോമണി എന്റെ ആങ്ങള എന്തു പറഞ്ഞാലും അത് കടലാസിൽ എഴുതി വാങ്ങണമെന്ന് നിന്നോട് ഞാൻ പലകുറി പറഞ്ഞതല്ലേ... നിന്റെ അമ്മാനാകുന്നതിന്നു മുമ്പ് അയാൾ എന്റെ ആങ്ങളയായതാ...
2015 Dec 23

No comments: