Friday, December 21, 2018

വയനാട്ടിലൂടെ ...

ഔദ്യോകികമായി ഒരു യാത്ര വേണ്ടി വന്നു കല്പറ്റയിലേക്ക്. കൂടെ സദാശിവനും ചാക്കോച്ചനും. രാവിലെ പത്തരയോടെ അടിവാരത്തെത്തി. താമരശ്ശേരി ചുരം കയറുമ്പോൾ എന്റെ മനസിൽ പ്രസിദ്ധ ഹാസ്യനടൻ കുതിരവട്ടം പപ്പുവിന്റെ രണ്ട് കഥാപാത്രങ്ങളായിരുന്നു. ബാലനും സുലൈമാനും.
ബസ് കണ്ടക്റ്ററായ ബാലൻ ഒരു പൊതി മീനുമായി ഭാര്യവീട്ടിലെത്തി മുത്തശ്ശിയോടു ചുരത്തിൽ നിന്നും മറിഞ്ഞ് താഴോട്ടുരുണ്ട് വരുന്ന ബസ്സ് മുത്തശ്ശ്യേ എന്നു വിളിച്ചപ്പോൾ ഉണങ്ങിയ വാഴയിൽ തട്ടി നിന്നതിന്റെ ദിവ്യാത്ഭുതം വിവരിക്കുന്നു. കേട്ടുനിന്ന അനുജത്തിയുടെ  എത്രയടി താഴ്ചയിലേക്കാ ബാലേട്ടാ എന്ന ചോദ്യത്തിന്‌ "ചൊരം ഇടീണെയ്ന്റെ മുമ്പെ ആയിരത്തഞ്ഞൂറടി ഉയരേയിനി ഇടിഞ്ഞെയ്ന്റെ ശേഷം ആരാപ്പദ്  അളന്ന്വോക്കാൻ പോണത്‌ ന്ന്. എന്ന് പരിഹാസച്ചോദ്യം സുലൈമാൻ ചുരത്തിൽ നിന്നും ബ്രേക്ക് പൊട്ടിയ റോഡ് എഞ്ചിൻ കോഴിക്കോട് ചീഫെഞ്ചിനീയറുടെ ആഫീസിനു മുന്നിലെ ആൽ മരത്തിലിടിച്ചു നിർത്തിയപ്പോൾ‌"സുലൈമാനേ ജ്ജ് സുലൈമാനല്ല സാക്ഷാൽ ഹനു മാനാ എന്ന് അനുമോദിച്ച് എഞ്ചിനീയർ" ചുരം കയറുവോളം ഞാനൊർത്തു കൂടെ അദ്ദേഹത്തിന്റെ മറ്റു പല കഥാ പാത്രങ്ങളേയും... അനുഗ്രഹീതനായ കലാകാരൻ. 
കല്പറ്റയിൽ നിന്നും മടക്കം തരുവണ നിരവിൽ പുഴ വഴി കുറ്റ്യാഡി ചുരമിരങ്ങിയാകട്ടെ എന്നു കരുതി വയനാടിന്റെ തെക്കേഅറ്റം മുതൽ വടക്കേ അറ്റം വരെ  പടിഞ്ഞാറേ അതിരിലൂടെ ദീർഘമായ ഒരു യാത്ര. ഇരുവശങ്ങളിലും വളർന്നു നില്കുന്ന നാണ്യ വിളകത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്രയിലെന്റെ  ചിന്ത ഈ വനഭൂമിയെ മനുഷ്യ വാസയോഗ്യമാക്കി മാറ്റാൻ അന്നത്തെ മനുഷ്യർ ചിന്തിയ വയർപ്പിനെ ക്കുറിച്ചായിരുന്നു. അതിനായി ജീവൻ ത്യജിച്ച പാവങ്ങളെക്കുറിച്ചും. നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരൻ എസ് കെ പൊറ്റേക്കാട്‌ വിഷകന്യക എന്ന പേരിൽ എഴുതിയ നോവൽ എന്റെ മനസിൽ തെളിഞ്ഞു. മാത്തൻ ഭാര്യ മറിയം മക്കളായ മേരിക്കുട്ടിയും ജോണും ചെറിയാനും കുടുംബവും, വര്‍ഗീസും വര്‍ക്കിസാറും ആനിക്കുട്ടിയും അങ്ങനെ ജീവിതം കരുപ്പിടിപ്പിക്കാനിറങ്ങിയ പാവം മനുഷ്യർ പക്ഷേ ഉള്ളതത്രയും വിറ്റു പെറുക്കി വയനാട്ടിൽ വന്ന അവരെ കാത്തു കിടന്നിരുന്നത്   മലമ്പനിയും മാറാവ്യാധികളും, കാട്ടാനകളും കാട്ടുപന്നി കളുമായിരുന്നു. പലരും മരിച്ചു എല്ലാം കൈവിട്ടു ജീവനും കൊണ്ടവർ മലയിറങ്ങുമ്പോൾ മറ്റൊരു കൂട്ടം മലകയറുന്നതായാണു കഥ.
കർത്താവിന്റെ ദാസനാകാൻ കച്ചകെട്ടിയ അന്തോണി എന്ന ചെറുപ്പക്കാരനെ വിലക്കപ്പെട്ട കനി തീറ്റി ഭ്രഷ്ടനാക്കിയ മാധവിയെയും ഞാനോർത്തു. ഇരുളേറിയ ഒരു തണുത്ത രാത്രിയിൽ മിന്നാമിന്നികൾ മിന്നിക്കുന്നത് തന്റെ ഇണയെ വിളിക്കാനാണ്‌ എന്ന് ഒറ്റക്കായിരുന്ന അന്തോണിയുടെ മുറിയിലേക്ക് ക്ഷണിക്കാതെ വന്നു കയറിയ അവ‌‌ൾ അന്തോണിക്കു പറഞ്ഞു കൊടുത്തു എന്നിട്ട് ചോദിച്ചു നീ മിന്നിച്ചിട്ടുണ്ടോ... ഒടുവിൽ വിലക്കപ്പെട്ട കനി തീറ്റിയിട്ടേ അവൾ ഒഴിഞ്ഞു പോയുള്ളൂ (ഓർമ്മയിൽ നിന്നാണ്‌ കെട്ടോ ചിലപ്പോൾ വ്യത്യാസമുണ്ടാകാം.)
അങ്ങനെ  വന്നവർ നട്ടു വളർത്തിയ തോട്ടങ്ങക്കു നടുവിലൂടെ ഞാൻ നടത്തിയ ഈ യാത്ര എനിക്ക് അനിർവജനീയമായ ഒരനുഭൂതി തന്നെയായിരുന്നു.  വൈകുന്നേരത്തോടെ പക്രംതളം വഴി ചുരമിറങ്ങുമ്പോൾ മലകൾ കോട മൂടിക്കിടക്കുകയായിരുന്നു....
മൂടുപടമണിഞ്ഞ വിഷകന്യക യെപ്പോലെ ....

No comments: