Wednesday, December 12, 2018

ലോകത്തെ മുഴുവൻ ശോകത്തിലാഴ്തിയ അന്ന് ഒരു റബീഉൽ അവ്വൽ പന്ത്രണ്ടായിരുന്നു.

ഹിജ്റ പതിനൊന്നാം കൊല്ലം റബീഉൽ അവ്വൽ പന്ത്രണ്ട്, കുറച്ചു ദിവസങ്ങളായി രോഗഗ്രസ്ഥനായിരുന്ന മുഹമ്മദ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം ഹസ്രത്ത് അലിയുടേയും ഫസ് ൽ ബിൻ അബ്ബാസിന്റെയും ചുമലുകളിൽ താങ്ങി, അന്ന് പളളിയിൽ വന്നു. അപ്പോൾ അബൂബക്കറിന്റെ നേതൃത്വത്തിൽ സുബഹ് നമസ്കാരം നടക്കുകയായിരുന്നു. നബിയുടെ സാന്നിദ്ധ്യമറിഞ്ഞ അബൂബക്കർ അല്പം പിറകോട്ടു മാറാൻ തുനിയവേ ദ്ദേഹത്തെ മുന്നോട്ടു തളളിയിട്ട് പ്രവാചകൻ പറഞ്ഞു താങ്കൾ തന്നെ നമസ്കാരത്തിന്ന് നേതൃത്വം നൽകുക. അബൂബക്കറിന്റെ വലതുവശത്ത് ഇരുന്നുകൊണ്ട് അദ്ദേഹവും നമസ്കാരത്തിൽ പങ്കുകൊണ്ടു. നമസ്കാരത്തിനു ശേഷം പളളിക്ക് പുറത്തുളളവർ പോലും കേൾക്കുമാറ് അദ്ദേഹം പറഞ്ഞു "" ജനങ്ങളേ അഗ്നി കൊളുത്തപ്പെട്ടു കഴിഞ്ഞു. തമ്മോമയങ്ങളായ നിശാഖണ്ഢങ്ങൾ പോലുളള കുഴപ്പങ്ങൾ വരാനിരിക്കുന്നു. അല്ലാഹുവാണെ ഇതിൽ ഞാൻ ഉത്തരവാദിയായിരിക്കില്ല. അല്ലാഹുവാണെ ഖുർ ആൻ അനുവദിച്ചതല്ലാതൊന്നും ഞാൻ അനുവദിച്ചിട്ടില്ല. ഖുർ ആൻ വിലക്കിയതല്ലാതൊന്നും ഞാൻ വിലക്കിയിട്ടുമില്ല. ശവകുടീരങ്ങൾ ആരാധനാലയങ്ങളാക്കിയ ജനതക്ക് ദൈവ ശാപം.''
സുഹൃത്ത് അബൂബക്കറിന്ന് ആശ്വാസമായി. റസൂലിന്റെ അസുഖം ബേധമായി എന്ന്  അദ്ദേഹം ധരിച്ചു. അത്യാവശ്യമായ ചിലകാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടാ- യിരുന്നതുകൊണ്ട് പ്രവാചകരോട് അനുവാദം വാങ്ങി അദ്ദേഹം മദീനക്കടുത്ത് സുൻഹിലുളള സ്വന്തം വീട്ടിലേക്കു പോയി.
അന്നൊരു ചൂടേറിയ ദിവസമായിരുന്നു
പളളിയിൽ നിന്നും തിരിച്ചെത്തിയ പ്രവാചകൻ പത്നി ആയിശാ(റ) യുടെ വീട്ടിൽ പ്രവേശിച്ചു. തിരുമേനിയുടെ ക്ഷീണം വർദ്ധിച്ചു വന്നു. അദ്ദേഹം കുറച്ച് വെളളം കൊണ്ടു വരാനാവശ്യപ്പെട്ടു. അതിൽ കൈമുക്കി ഇടക്കിടെ മുഖം തടവിക്കൊണ്ട് മരണവേദനയിൽ നിന്നും മുക്തിനൽകാൻ അല്ലാഹുവോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇടക്ക് പത്നിയുടെ കയ്യിൽ കണ്ട മിശ് വാക്ക് വാങ്ങി ദന്ധശുദ്ധി വരുത്തി. താമസിയാതെ പത്നിയുടെ മടിയിൽ കിടന്ന് ലോകാനുഗ്രഹി ദൈവ സന്നിധിയിലേക്ക് യാത്രയായി.. സുൻ ഹിൽ ഓടിക്കിതച്ചെത്തിയ ദൂതനിൽ നിന്ന് ദുഖ വാർത്തയറിഞ്ഞ അബൂബക്കർ പെട്ടന്നുണ്ടായ ഞെട്ടലിൽ നിന്നും മുക്തനായി സമചിത്തത കൈകൊണ്ട് ഉടൻ തന്നെ മദീനയിൽ, ആയിശായുടെ ഭവനത്തിലെത്തി. അവിടെ പുതപ്പിട്ട്  മൂടിക്കിടത്തിയിരിക്കുന്ന തന്റെ ആത്മസുഹൃത്തിന്റെ വദനത്തിൽ നിന്നും പുതപ്പു മാറ്റി അന്ത്യ ചുംബനമർപ്പിച്ച് പുറത്തു വന്നു. ജനങ്ങൾ ദുഖഭാരത്താൽ ഇതികർതവ്യാ മൂഢരായിരുന്നു. സുഹൃത്ത് ഉമറാകട്ടെ പ്രവാചകൻ മരിച്ചു എന്നാരെങ്കിലും പറഞ്ഞാൽ അവന്റെ തലയെടുക്കാനായി വാളുയർത്തി നിൽകുകയാണ്. സ്ഫോടനാത്മകമായ ഈ അന്തരീക്ഷത്തിൽ ഒട്ടും സമചിത്തത കൈ വെടിയാതെ അബൂബക്കർ ജനങ്ങളെ അഭിസംബോധന ചെയ്തു ...

""ജനങ്ങളേ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കിൽ അദ്ദേഹമിതാ മരിച്ചുകഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവെയാണ് ആരാധിക്കുന്നത് എങ്കിൽ അല്ലാഹും മരണമില്ലാത്തവനും എക്കാലവും ജീവിച്ചിരിക്കുന്നവനുമാകുന്നു''
കൂടെ അദ്ദേഹം ഖുർ ആൻ സൂറ ആലി ഇമ്രാനിലെ 144 ആം വചനം ഓതുകയും ചെയ്തു...

'' മുഹമ്മദ് ഒരു പ്രവാചകൻ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും പ്രവാചകന്മാർ കഴിഞ്ഞ് പോയിട്ടുണ്ട്. അദ്ദേഹം മൃതിയടയുകയോ വധിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ പിൻതിരിഞ്ഞോടുകയോ.
ആരെങ്കിലും അങ്ങനെ ചെയ്താൽ അവർ അല്ലാഹുവിന്ന് ഒരു ദോഷവും വരുത്താൻ പോകുന്നില്ല. നന്ദി കാണിക്കുന്നവർക്ക് അല്ലാഹു തക്ക പ്രതിഫലം നൽകുന്നതാണ്.''
അതോടെ ഉമർ മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു. പ്രക്ഷുബ്ദമായിരുന്ന അന്തരീക്ഷത്തിന്ന് അയവ് വന്നു. പ്രവാചകശിഷ്യന്മാർ അനന്തര കടമകളിൽ മുഴുകി...
ലോകത്തെ മുഴുവൻ ശോകത്തിലാഴ്തിയ  അന്ന് റബീഉൽ അവ്വൽ പന്ത്രണ്ടായിരുന്നു.
''അല്ലാഹുവും മാലാഖമാരും പ്രവാചകന്നുമേൽ സ്വലാത്ത് ചൊല്ലുന്നു. സത്യ വിശ്വാസികളേ നിങ്ങളും അദ്ദേഹത്തിന്നു മേൽ സ്വലാത്ത് ചൊല്ലുക.''
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം...

No comments: