Tuesday, December 18, 2018

തൃശൂർ രാഗത്തിൽ നിന്നും ഒരു സിനിമ

19-12-2014

തൊള്ളായിരത്തി എഴുപത്തി നാലിലാണെന്നു തോന്നുന്നു അല്ലെങ്കിൽ എഴുപത്തിമൂന്നിൽ  ഒരുദിവസം തറവാട്ടിലെ കോമാവിന്റെ തണലിൽ എന്റെ സൈക്കിൾ എണ്ണയിട്ടു മിനുക്കുകയായിരുന്നു ഞാൻ ഉച്ചയോടടുക്കുന്നനേരം... പിറകിൽ വന്നുനിന്ന മാനു വിളിച്ചു വേഗം വാ നമുക്ക് തൃശൂർ വരെ പോകണം. രാഗത്തിൽ പോയി നെല്ല് കാണണം.വത്സലയുടെ നെല്ല് എന്ന നോവൽ അത് പ്രസിദ്ധീകരിച്ച വർഷം തന്നെ വായിച്ചിരുന്നു. സിനിമ ഒരു സ്വപ്നമായി കൊണ്ടു നടന്ന കാലം വായിക്കുന്ന കഥകളൊക്കെ സിനിയാകുന്നതും സ്വപനം കണ്ടു. അങ്ങനെയിരിക്കിമ്പോഴാണ് രാമുകാര്യാട്ടും കെ ജി ജോജ്ജും ചേർന്ന് വത്സലയുടെ നെല്ലിനെ സെല്ലുലോയ്ഡിലോക്ക് പകർത്തിയത്. അത് കാണാനുള്ള അവസരം അങ്ങനെയാണ് വീണു കിട്ടിയത്. തൃശൂർ രാഗം തിയ്യേറ്റർ ഉത്ഘാടനം കഴിഞ്ഞകാലം. അതിൽ നിന്നൊരു പടം കാണുക എന്നത് ഗ്രാമത്തിലെ ചെറുപ്പക്കാർക്ക് ഒരു ഹരം തന്നെയായിരുന്നു. കണ്ടു വന്ന പ്രധാനികൾ കാക്കുവിന്റെ ചായക്കടയിലിരുന്ന്‌ അനുഭവങ്ങളയവിറക്കുന്നതു കേൾക്കാൻ ഞങ്ങളെപ്പോലുള്ളവർ ചുറ്റും കൂടുമായിരുന്നു.  

എന്റെ സമപ്രായക്കാരനായ മാനു ബന്ധത്തിൽ എന്റെ എളാപ്പയാണ്‌. എങ്കിലും ഏറ്റവുമടുത്ത കൂട്ടുകാരൻ. മാനു അല്പം വാശിയിലായിരുന്നു. മൂപ്പരുടെ ജ്യേഷ്ടൻ കുഞ്ഞാൻ മൂപ്പരറിയാതെ കാര്യസ്തൻ ഹംസയേയും കൂട്ടി രാഗത്തിൽ ഉത്ഘാടന ചിത്രമായ നെല്ല്  കാണാൻ പോയിരിക്കയാണ്. ഓങ്ങല്ലൂർ വഴിയാണ് പോയിരിക്കുന്നത്.  അവർക്കുമുമ്പേ നമ്മൾ തൃശൂരെത്തണം അത്രയേയുള്ളു കാര്യം. ബാക്കിവരുന്നേടത്ത് വെച്ച് കാണാം. തെറ്റിദ്ധരിക്കണ്ട ആദ്യം കണ്ടത് ഞാനാണ്‌ എന്ന പത്രാസിനു വേണ്ടിയുള്ള മത്സരമാണ്‌‌ വേറെ പിണക്കമൊന്നുമില്ല. രണ്ടു പേരുടെ കയ്യിലും അത്യാവശ്യത്തിനുള്ള കാശുണ്ടാകുക പതിവാണ്‌‌. ഞാൻ പറഞ്ഞു എന്റെകയ്യിലൊരു ചില്ലിക്കാശില്ല. എന്നും അങ്ങനെയായിരുന്നു. പോകറ്റുമണിയുടെ കാര്യത്തിൽ ഞാനല്പം ദരിദ്രനായിരുന്നു. പക്ഷേ കുലീനനായ എന്റെ സുഹൃത്ത് എപ്പോഴും എന്നെ സഹായിച്ചു. അവന്റെ കയ്യിൽ പൈസയുള്ളപ്പോഴൊക്കെ എന്നെകൊണ്ടു പോകും എന്നെക്കൊണ്ട് ചെലവാക്കിക്കില്ല. മറിച്ച് എന്റെ കയ്യിൽ പൈസയുണ്ടായാൽ പൈസ കയ്യിലില്ലാത്ത എന്റെ മറ്റു സുഹൃത്തുക്കളെ കൊണ്ടു പോകും അതായിരുന്നു എന്റെ പതിവ്‌‌. അതിൽ മാനുവിന് പരിഭവവുമില്ലായിരുന്നു. അതൊരു നല്ല സ്വഭാവമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
തീരെ കാലിയായ കീശ എന്നെ വല്ലാതെ  വിഷമിപ്പിച്ചു. കുപ്പായം മുഷിഞ്ഞിരിക്കുന്നു എന്നെല്ലാം പറഞ്ഞു ഞാൻ ഒഴിയാൻ  നോക്കി. അതൊന്നും സാരല്ല നീ വാഎന്ന് പറഞ്ഞ്  അവനെന്നെയും കൂട്ടി   ധൃതിയിൽ പുറപ്പെട്ടു. പാടത്തുകൂടി  പാതയിൽ കയറി  എവിടെക്കാമക്കളേ ഈ പൊട്ടിത്തെറിച്ച വെയിലത്ത് എന്ന സ്നേഹാന്വേഷണങ്ങൾ അവഗണിച്ച് റെയിൽ മാർഗ്ഗം കിഴക്കോട്ട്...   കുഞ്ഞാനും ഹംസയും എത്തുന്നതിന്നു മുമ്പ് രാഗത്തിലെത്തണം എന്ന ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു മനസിൽ പിന്നെ എന്ത് വെയിൽ.  ഷൊർണൂർ നിന്നും എന്തോകഴിച്ചു കിട്ടിയ കെ എസ് ആർ ടിസിക്ക് തൃശൂരെത്തിയപ്പോൾ മാറ്റിനിയുടെ ടിക്കറ്റ് ബന്ധായിരുന്നു. വിയർത്തു കുളിച്ച് വിഷണ്ണരായി റൗണ്ടിലെ ഒരു മരത്തിനു ചുവട്ടിലേക്ക് മാറിനിന്നപ്പോഴതാ ദൂരെനിന്ന് കുഞ്ഞാനും ഹംസയും ഞങ്ങളെ നോക്കി ചിരിക്കുന്നു. അവർക്കും ടിക്കറ്റ് കിട്ടിയിട്ടുണ്ടായിരുന്നില്ല. തുല്ല്യ ദുഖിതരായതിനാൽ മത്സരം മറന്നു കൂട്ടായി. ഫസ്റ്റ് ഷോകാത്തു നില്പുമായി. ഹംസയെക്കൊണ്ട് ടിക്കറ്റെടുപ്പിച്ചു. നെല്ല് കണ്ടു.കദളി ചെങ്കദളി എന്ന ലതാമങ്കേഷകറുടെ പാട്ട് .... പ്രേം നസീറും സഹോദരം പ്രേം നവാസും ഒന്നിച്ചഭിനയിച്ച വർണ്ണ ചിത്രം. വയനാടിന്റെ പശ്ചാത്തലത്തിൽ....
എ സി തീയേറ്ററിലിരുന്ന് കളർ പടം കാണുക എന്നൊക്കെ പറഞ്ഞാൽ വലിയകാര്യമായിരുന്നു അന്ന്. പടം കണ്ടിറങ്ങിയപ്പോൾ മാനുവിനു പുതിയൊരാശ. ഗിരിജയിൽ ബോബി കളിക്കുന്നുണ്ട് അതും കൂടിക്കണ്ടാലോ എന്ന്.ഹം തും ഏക്ക് കമരേമെ ബന്ധ് ഹോ പോയ്കളയാം. കാശ് തികയുമോ? പോകറ്റിന്റെ ഘനം നോക്കി ഭക്ഷണം ബസ്സുകൂലി ഒക്കെ കണക്കാക്കി നോക്കിയപ്പോൾ ഏകദേശം       ഒ കെ. അങ്ങനെ നേരിയ ചാറ്റൽ മഴ വകവെക്കാതെ ഗിരിജയിലെത്തി.. ബോബികണ്ടു തിരിച്ച് കെ എസ് ആർ ടി സി യിലെത്തിയപ്പോൾ മിന്നൽ പണിമുടക്ക്. അഞ്ചുമണിവരെ. പുലരുവോളം ഓരോ തമാശകളും പറഞ്ഞ് സ്റ്റാന്റിലിരുന്നു. അതിനിടെ ഒരു ഹെഡ് ലൈറ്റ് പൊട്ടിപ്പോയ ഒരു ബസ്സിനെചൂണ്ടി ഹംസ ചോദിച്ചു എടോ ഇവനെവിടെ പ്പോണതാണാവോ...
മാനുചൂടായി ബാക്കി എല്ലാ ബസുകളും എവിടെ പോക്വാന്ന് അവൻ പഠിച്ചു ഇനി ഇതും കൂടിയേ ബാക്യൊള്ളൂ... ഒരുവിധത്തിൽ അഞ്ചു മണിവരെ കാത്തു  ആദ്യ പെരിന്തൽ മണ്ണ ബസിന് ഓങ്ങല്ലൂരിറങ്ങി. നേരം  പറ്റെ വെളുക്കും മുമ്പ് കൂടണഞ്ഞു ...

കാലം വേഗം കടന്നു പോയി ഒന്നു രണ്ടു വർഷത്തിനകം എനിക്ക് ആറളം ഫാമിൽ ജോലികിട്ടി... മാനു ദുബായിൽ പോയി പ്രസിദ്ധമമായ ഒരാശുപത്രിയിൽ തീയേറ്റർ ടെക്നീഷ്യനായി.. കുഞ്ഞാൻ ഉർദുമാഷായി ഹംസ എന്തോ ഉൾ വലിഞ്ഞു വീട്ടിൽ നിന്നും പുറത്തിറങ്ങാറേയില്ല....ഇന്നും അങ്ങനെ ത്തന്നെ....
നഷ്ട ബാല്ല്യങ്ങളിലേക്ക് ഇനിയുമൊരു തിരിച്ചു പോക്ക് അത് സാധിക്കില്ലായിരിക്കും അല്ലേ ?
കാലം അതൊഴുകുകതന്നെയാണ്‌... അനസ്യൂതമായ ഒരു പ്രവാഹം പോലെ ....തിരിച്ചൊഴുകാൻ കഴിയാത്തതിൽ നദിയിലെ ജലം ദുഖിക്കുന്നുണ്ടോ ആവോ

No comments: