Saturday, July 27, 2019

യാത്രക്കിടെ

ഫാമിലൂടെ ഒരാവൃത്തി അലഞ്ഞശേഷം ഓഫീസിൽ വന്നുകയറിയതേയുള്ളൂ. ഉടൻ വന്നു മേലെനിന്നും വിളി. ഡയറക്റ്ററുടെ പി വിജയനാണ്. തൊഴിലാളികളുമായുള്ള കേസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഉടൻ എത്തണം. ഡയറക്റ്റർ വിളിക്കുന്നു. എതിർവായില്ലല്ലോ  തലപ്പത്ത് നിന്നുള്ള വിളിയല്ലേ. ക്വാർട്ടേഴ്സിലേക്ക് വിളിച്ചു " ഞാൻ കോഴിക്കോട് ഓഫീസിലേക്ക് പോവുകയാണ് ഉച്ചക്ക് ഊണിന് ഉണ്ടാകില്ല." കെവികെ യിൽ അന്വേഷിച്ചപ്പോൾ ജീപ്പില്ല ബൈകേ യുള്ളൂ ഈ ഉച്ചക്ക് വയ്യ ബൈക്കോടിക്കാൻ. ഏതായാലും കടിയങ്ങാട്ട് ചെന്ന് കെ എസ് ആർ ട്ടീ സി പിടിക്കാം. സദാശിവൻ ബൈകിൽ കടിയങ്ങാട്ടെത്തിച്ചു. ഉടൻ വന്ന ആനവണ്ടിയിൽ കയറി ഡ്രൈവറുടെ പിറകിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിപ്പായി.
വണ്ടി ഓടിമ്പോൾ പോലും കുറവില്ലാത്ത ചൂട്. പുറത്ത് പ്രകൃതി തപിച്ചുരുകുകയാണ്. വണ്ടി പേരാമ്പ്രയിലെത്തി. കുറേപേരിറങ്ങി കുറെയാളുകൾ കയറുകയും ചെയ്തു. എന്റെ വലതുവശത്തെ സീറ്റൊഴികെ എല്ലാത്തിലും ആളായി. ഡബിൾ ബെല്ലടിച്ചു‌ വണ്ടിയെടുക്കാൻ ഒരുങ്ങുകയായിരുന്ന ഡ്രൈവർക്കു നേരെ കവീശിക്കൊണ്ട് അവനോടിവന്നു. പിറകിലെ വാതിലിലൂടെ അവൻ കയറി എന്നു കണ്ണാടിയിൽ നോക്കി ഉറപ്പാക്കി ഡ്രൈവർ വണ്ടി വിട്ടു. എന്റെ വലത്തുവശത്തെ സീറ്റുമാത്രമേ ഒഴിവുണ്ടായിരുന്നുള്ളു എന്നതിനാൽ അയാൾ വരുന്നത് പ്രതീക്ഷിച്ച് ഞാൻ തിരിഞ്ഞു നോക്കി.   കാഴ്ചക്ക് ഇരുപത്തഞ്ചു തോന്നിക്കുന്ന പയ്യൻ. കുത്തനെ നിർത്തിയ മുടി. കണ്ണും മുഖത്തിന്റെ പാതിയും മറക്കുന്ന കറുത്ത കണ്ണട. കഴുത്തിൽ ഉറുക്കുകളും ഏലസുകളും രുദ്രാക്ഷവും കോർത്തിട്ട മാലകൾ. ഒരു ചെവി തുളച്ച് ഒരു ചെറിയ കടുക്കനിട്ടിരുന്നു.‌ കയ്യിലും ചുറ്റിയിരിക്കുന്നു ഈ വകയൊക്കെ. വിരലുകളിൽ പലനിറത്തിലുള്ള കല്ലുകൾ പതിച്ച മോതിരങ്ങൾ... ആൾ ഒരു വിശ്വാസിതന്നെ. വിശ്വാസ വൈജാത്യത്തിന്റെ  ഈ ബന്ധനങ്ങളിൽ നിന്ന് എന്നെങ്കിലും ഇവൻ മോചിതനാകുമോ എന്ന് ഞാൻ വെറുതെ ഓർത്തു..
മറ്റെവിടെയും സീറ്റില്ലെന്ന് ബോദ്ധ്യമായപ്പോൾ സ്വല്പം നിരാശയോടെ എന്റെ സീറ്റിനു നേരെ തിരിഞ്ഞപ്പോഴാണ് എന്റെ വലതു വശത്ത് ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് അവൻ കണ്ടത്. സൗഹൃതഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് ഞാൻ ഒന്നുകൂടി ഒതുങ്ങിയിരുന്നിട്ടും അവനിൽ ഒരു ഭാവമാറ്റവും ഉണ്ടായില്ല.  പേശികളും ഞരമ്പുകളും പരമാവധി മുറുക്കിപ്പിടിച്ച് മുഖത്ത് മൃദു ഭാവങ്ങളൊന്നും പ്രത്യക്ഷപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് മൂപ്പർ എന്റെ ചാരേ ഉപവിഷ്ടനായി. എന്റെ ശരീരത്തിൽ മുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്...
ബസ് പുറപ്പെട്ട്അധിക നേരം കഴിഞ്ഞില്ല എന്റെ സഹയാത്രികൻ ഉറക്കം തൂങ്ങാൻ തുടങ്ങി. ഓരോ തവണയും തൂങ്ങും എന്റെ ശരീരത്തിൽ മുട്ടി ഞെട്ടിയുണരും അങ്ങനെ അങ്ങനെ. ആദ്യം എന്നോട് ചിരിക്കാൻ മടികാണിച്ചിരുന്ന ആൾ ഇപ്പോൾ എന്റെ മുഖത്ത് നോക്കി ദൈന്യഭാവത്തിൽ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.  ബലം പിടിച്ച് ഉറങ്ങാതിരിക്കാൻ ശ്രമിക്കും പിന്നെയും തൂങ്ങും ആദ്യമൊക്കെ എനിക്കലോസരം തോന്നിയെങ്കിലും ദയനീയമായ ചിരിയും വെപ്രാളവും കണ്ട് പാവം തോന്നിയ ഞാൻ അത് പുറത്ത് കാണിച്ചില്ല. ഞെട്ടിയും ഉറങ്ങിയും വണ്ടി നടുവണ്ണൂരെത്തിയപ്പോഴേക്കും മൂപ്പർ പൂർണ്ണ സുഷുപ്തിയിലാണ്ടു. ഞാനുണർത്താൻ നിന്നില്ല. കയറിവന്നപ്പോൾ എന്നോട് പുഛഭാവം കാണിച്ച അവൻ ഇപ്പോൾ എന്റെ ചുമലിൽ ചാഞ്ഞ് സുഖമായി ഉറങ്ങുകയാണ്. ഇടയിലെപ്പൊഴോ ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ഇപ്പോൾ ഗർവ്വിന്റെ ഭാവമില്ല. വെറുപ്പും പുഛവുമില്ല. നിദ്ര മനുഷ്യനു നൽകുന്ന നിഷ്കളങ്ക ഭാവം മാത്രം. ഈ മുടിയും താടിയും ഒന്ന്  വെട്ടി ഒതുക്കിയാൽ ഇവന് എനിക്ക് പരിചയമുള്ള ആരുടെയോ മുഖം. ഞാനൊന്നുകൂടി ശ്രദ്ധിച്ചു നോക്കി.‌‌ അതെ ചെറുപ്പത്തിൽ  മരിച്ചു പോയ എന്റെ അനുജന്റെ മുഖം. അല്ലെങ്കിലും ഇവൻ എന്റെ ഒരനുജനാണല്ലോ. ആദംസന്തതികളുടെ വംശവൃക്ഷത്തിൽ‌ എന്റെ വേരുകൾ‌ ഇവന്റേതുമായി കൂട്ടിമുട്ടുന്നത് എവിടെ വെച്ചാണാവോ എന്ന്
കൗതുകത്തോടെ ഓർത്തുകൊണ്ട് ഞാനിരിക്കവേ അവൻ തല ചായ്ച്ച എന്റെ ചുമലിൽ‌ നേരിയ തണുപ്പ്. നോക്കിയപ്പോൾ അവന്റെ വായിൽ നിന്നും തെളിഞ്ഞ ഉമിനീർ ഒരു നൂലുപോലെ ഒഴുകുകയാണ്. എന്തോ എനിക്കവനെ ഉണർത്താൻ തോന്നിയില്ല. കോഴിക്കോട്ടിറങ്ങി കഴുകിക്കളയാം. ഞാൻ കരുതി. പുതിയങ്ങാടിയിൽ എത്തിയപ്പോൾ ഞാനവനെ ഉണർത്തി. ഉണർന്നപ്പോൾ അവൻ പഴയ സ്റ്റാറ്റസുള്ള യുവാവായി. ഫാത്തിമാ ഹോസ്പിറ്റൽ സ്റ്റോപ്പിൽ ഒരു പരിചയവും ഭാവിക്കാതെ മൂപ്പരിറങ്ങിപ്പോവുകയും ചെയ്തു. ഇപ്പോഴത്തെ കുട്ടികളുടെ കാര്യം എന്നോർത്തപ്പോഴേക്കും വണ്ടി മാവൂർ റോഫിലെത്തി  ഞാനിറങ്ങി. ഉമിനീര് നനഞ്ഞ ഭാഗം കഴുകാൻ വെളളം എവിടെ കിട്ടും എന്നോർത്ത് ഞാൻ നോക്കി. അതവിടെയില്ല പാടുപോലും അവശേഷിപ്പിക്കാതെ അവിടം ഉണങ്ങി വൃത്തിയായിരിക്കുന്നു. ഞാൻ മാനാഞ്ചിറയിലേക്ക് ഓട്ടോ പിടിച്ചു. അവിടെനിന്ന് വേണം ചെലവൂരിലേക്ക് ബസ്സ് പിടിക്കാൻ...

No comments: