Monday, July 15, 2019

കർക്കിടകം ഒന്ന് ചില രാമായണ ചിന്തകൾ

അദ്ധ്യാത്മ രാമായണം കമ്പരാമായണം എന്നിങ്ങനെ രാമകഥകൾ പലതുണ്ട് എന്ന് ഹൈസ്കൂളിൽ മലയാളം പഠിപ്പിച്ച എഴുത്തശ്ശൻ മാഷ് പറഞ്ഞു തന്നിരുന്നു. എന്നാൽ മാപ്പിള രാമയണം എന്ന ഒന്നുണ്ട് എന്ന അറിവ് എനിക്ക് കിട്ടിയത് സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമൊക്കെയായ എ എ മലയാളിയിൽ നിന്നായിരുന്നു. 1970 കളുടെ അവസാനത്തിൽ മാതൃഭൂമിയുടെ പാലാക്കാട് ഏരിയാ ഫീൽഡ് ഓഫീസറായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കാരക്കാട്ട് മാതൃഭൂമി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ എളാപ്പാനെ കാണാൻ തറവാട്ടിൽ വന്നപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടാൻ ഇടയായത്. അന്ന് എളാപ്പ Imbichi Mohammedvk Imbichi Muhammed Vayyattu Kavil യെക്കൊണ്ട് മാതൃഭൂമി ഏജൻസി എടുപ്പിച്ചതും മനോരമ പാര വെച്ചതിന്റെ ഫലമായി ഒരു സുപ്രഭാതത്തിൽ പത്ര വിതരണക്കാരൻ മുങ്ങിയതും തൽ സ്ഥാനത്ത് ഞാൻ അവരോധിതനായതുമൊക്കെ ഞാനും മാതൃഭൂമിയും എന്ന ചരിത്രത്തിലൂടെ ഒരിക്കൽ പങ്കുവെച്ചിട്ടുള്ളതാണ്.
പിന്നീട് എൺപതിൽ ഞാൻ‌ ആറളം ഫാമിലെ യൂണിറ്റ് അഞ്ചിൽ (കക്കുവാ) പണിയെടുക്കുന്നകാലം. ഞാനും സുഹൃത്തും ബോസുമായ ആദിത്യവർമ്മത്തമ്പുരാനും‌  ഫാം ഓഫീസായും താമസസ്ഥലമായും ഒക്കെ ഉപയോഗിക്കുന്ന ചെറിയ ഷെഡിലേക്ക് വിയർത്ത് കുളിച്ച് അദ്ദേഹം കയറിവന്നു.‌ അദ്ദേഹം എന്തോ ആവശ്യത്തിനായി കീഴ്പള്ളിയിൽ വന്നതായിരുന്നു. നേരം വൈകി തിരിച്ചു പോകാൻ ബസ്സ് രാവിലെയേ ഉള്ളൂ. അപ്പോഴാണ് അടുത്ത് ഒരു പട്ടാമ്പിക്കാരൻ ഉണ്ട് എന്ന് കേട്ടത്. നോക്കിക്കളയാം എന്ന്കരുതി വന്നതാണ് അന്ന് അദ്ദേഹം ഉള്ള സൗകര്യത്തിൽ തൃപ്തനായി ഞങ്ങളുടെ അതിഥിയായി കൂടി. അന്നദ്ദേഹം മാതൃഭൂമി വിട്ട് മലബാറിലെ മുസ്ലിംകളെപ്പറ്റി ഗവേഷണം ചെയ്യുകയായിരുന്നു. ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ സൂര്യനു കീഴിലുള്ള പലതും ചർച്ചാവിഷയ  മായകൂട്ടത്തിൽ മുസ്ലിം സമുദായത്തിന്റെ അന്നത്തെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ വിവരിക്കവേ അദ്ദേഹം പറഞ്ഞു " നമ്മളിങ്ങനെയൊന്നുമായിരുന്നില്ല കുട്ടിക്കറിയാമോ രാമായണം മലയാളത്തിൽ എഴുതപ്പെടുന്നതിന്നുമുമ്പ് അറബ് മലയാളത്തിൽ എഴുതപ്പെട്ടിരുന്നു. അന്നത്തെ മാപ്പിളമാർ അത് പാടിയിരുന്നു. അതൊക്കെയാണ് എന്റെ ഗവേഷണ വിഷയം. അന്നത് അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് പലപ്പോഴും ഞാനത് സൂചിപ്പിക്കാറുണ്ടായിരുന്നു. പിറ്റേന്ന് പുലർച്ചെ അദ്ദേഹം പോയി. തന്റെ ഗവേഷണം പൂർത്തിയാക്കും മുമ്പേ അദ്ദേഹം കിടപ്പിലായതായി എന്നറിഞ്ഞു. പിന്നീടത് പൂർത്തിയാക്കിയോ ആവോ?. ഏതായാലും രാമായണ മാസം ഒന്നാം തിയ്യതീന്നാണല്ലോ എന്നോർക്കവേ ഈ ചിന്തകൾ മനസിലേക്ക് കയറി ‌വന്നു. പണ്ട് രാമൻ മലബാറിലെ മാപ്പിളമാർക്ക് അന്യനായിരുന്നില്ല. രാമായണം അവർ പഠിച്ചിരുന്നു. പാടിയിരുന്നു അസ്വദിക്കയും ചെയ്തിരുന്നു. ...
ഇനി ഇന്നത്തെ മാപ്പിളമാർക്കായി മാപ്പിള രാമായണത്തിൽ നിന്ന് അല്പം...

“പണ്ടു താടിക്കാരനൌലി പാടിവന്നൊരു പാട്ട്‌
കണ്ടതല്ലേ ഞമ്മളീ ലാമായണം കത പാട്ട്‌
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്‌
മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്‌.
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്
കെട്ടിയോൾക്ക് വരംകൊടുത്തുസുയാപ്പിലായപാട്ട്
ലങ്കവാഴും പത്തുമൂക്കനെഹലാക്കിലാക്കിയപാട്ട്
നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്
ഹാലിളകിത്താടിലാമൻ വൈ തടഞ്ഞ പാട്ട്
ഹാല്‌മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
നാടുവാഴാൻ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്
കൂനിനൊണകേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്
ലാമനെപ്പതിനാലുകൊല്ലം കാട്ടിലാക്കിയ പാട്ട്
കൂടെയനുശൻ കൂട്ടിനോളും കൂടിപ്പോയ പാട്ട്
മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്
വിക്കിവിക്കി ലാശലാശൻ മൌത്തിലായ പാട്ട്
ഉമ്മ നാട്ടിനു പോയ വരതൻ ഓടി വന്ന പാട്ട്
ലാമനെക്കൂട്ടിവരുവാൻ പോയി വന്ന പാട്ട്”....
.............................
Sasikumar B

No comments: