Tuesday, July 2, 2019

എളിയ ഒരു ബദർ സന്ദേശം

അതൊരു കല്പനയായിരുന്നു. ഇങ്ങോട്ടാക്രമിക്കുകയും സ്വന്തം ഭവനങ്ങളിൽ നിന്നും സ്വന്തം നാട്ടിൽ നിന്നുപോലും തങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തതും പോരാഞ്ഞിട്ട് തങ്ങൾക്കഭയം കിട്ടിയേടത്തു വന്ന് തങ്ങളെ ഉന്മൂലനം ചെയ്യാൻ ഒരുങ്ങിപ്പുറപ്പെട്ട ആയിരത്തില്പരം സർവ്വസജ്ജരായ ഒരു വലിയ സൈന്യത്തെ  പ്രതിരോധിക്കാനുള്ള കല്പന.അങ്ങനെ കൈവശമുള്ള പരിമിതങ്ങളായ വിഭവങ്ങളുമായി തങ്ങളുടെ എല്ലാമെല്ലാമായ പ്രവാചകന്റെ നേതൃത്വത്തിൽ അവർ മുന്നൂറ്റിപ്പതിമൂന്നുപേർ പുറപ്പെട്ടു. അംഗബലത്തിൽ മാത്രമല്ല ആയുധങ്ങളുടെയും വാഹനങ്ങളുടേയും മറ്റെല്ലാ വിഭവങ്ങളുടെയും കാര്യത്തിലും  അവർ ദരിദ്രരായിരുന്നു. അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും ഈശ്വരവിശ്വാസത്തിലും
മാത്രം അവർ മികച്ചുനിന്നു.വാഹനങ്ങൾ അവർ ഊഴമിട്ട് ഉപയോഗിക്കാൻ നിശ്ചയിച്ചു. വീതിച്ചപ്പോൾ മൂന്നു പേർക്ക് ഒരുവാഹനം എന്നായിരുന്നു കണക്ക്. നബി തിരുമേനിക്കും ഇക്കാര്യത്തിൽ പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല. ചെറുപ്പക്കാരായ ഹുബാബും അലിയുമായിരുന്നു അദ്ദേഹത്തിന്റെ പങ്കാളികൾ. തങ്ങൾ വാഹനപ്പുറത്തും നബി കാൽനടയായും സഞ്ചരിക്കുന്നത് യുവാക്കൾക്ക് സഹിച്ചില്ല. അവർ തങ്ങൾ നടന്നുകൊള്ളാമെന്നും തങ്ങളുടെ ഊഴം കൂടി നബി (സ) ക്ക് വിട്ടുകൊടുക്കാമെന്നും ഗുരുവിനെ ഉണർത്തി. സൗമ്യനായി അദ്ദേഹം പറഞ്ഞു " എന്നെക്കാൾ കൂടുതൽ നടക്കാൽ കെല്പുള്ളവരാണു നിങ്ങൾ എന്നു ഞാൻ കരുതുന്നില്ല. മറിച്ച് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചാണ് നിങ്ങളീത്യാഗത്തിനൊരുങ്ങുന്ന തെങ്കിൽ ഞാനും നിങ്ങളെപ്പോലെതന്നെ അത് ആഗ്രഹിക്കുന്നവനാണ്."
ബദറിലെത്തുവോളം അദ്ദേഹം തന്റെ ഊഴം നടന്നുതന്നെ യാത്രചെയ്തു.
നീതിയുടെ കാര്യത്തിൽ നേതാവും അനുയായികളും തമ്മിലായാലും ഗുരുവും ശിഷ്യന്മാരും തമ്മിലായാലും ഒരുവിട്ടു വീഴ്ചയുമില്ല എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുകയായിരുന്നു. പ്രപഞ്ചത്തെ അതിന്റെ നാഥൻ നീതിയുടെ മേൽ സ്ഥാപിച്ചിരിക്കുന്നു എന്നുമദ്ദേഹം മനുഷ്യകുലത്തിനു പറഞ്ഞു കൊടുത്തു..... അനീതിപെരുകിയാൽ പ്രപഞ്ചതാളം തെറ്റുകതന്നെ ചെയ്യും.

യൗമുൽ ഫുർഖാൻ

അവർ ദുർബലരായിരുന്നു. അവരിലേക്ക് അവരിൽ നിന്നും നിരക്ഷരനായ ഒരു പ്രവാചകൻ വന്നു. അബ്ദുല്ലായുടെ മകൻ മുഹമ്മദ്.(സ).‌ പ്രപഞ്ചസൃഷ്ടാവായ സർവ്വേശ്വരനൊഴികെ മറ്റാരേയും ആരാധിക്കരുത്, അവൻ മനുഷ്യരിലേക്ക് അയക്കുന്ന സന്ദേശവാഹകരെ വിശ്വസിക്കണം, ജീവിതത്തിന്ന് മരണാനന്തരം ഒരു കണക്കെടുപ്പുണ്ടാകും എന്നീ തത്വങ്ങളിലൂന്നി മനുഷ്യത്വത്തിന്റെ ബാലപാഠങ്ങൾ അവരെ അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ നിന്ദിതരും പീഢിതരും കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങി. ഇത് ഉന്നതരെ അസ്വസ്ഥരാക്കി. ധനികരും പുരോഹിതരും പ്രമാണിമാരും ദുർബലരുടെ കൂട്ടയ്മക്കെതിരെ സംഘടിച്ചു.  ധനികരിൽ ഒന്നോരണ്ടോ പേരൊഴികെ എല്ലാവരും മറുചേരിയിലായിരുന്നു. കൂട്ടയ അക്രമങ്ങളെ പ്രതിരോധിക്കാൻ അവർക്കാകുമായിരുന്നില്ല. ശാരീരികവും മാനസികവുമാായ കൊടിയ പീഢനങ്ങൾ ഉപരോധം ചതി എന്നിവയിലൂടെ അവർ സ്വന്തം ജന്മനാട്ടിൽ നിന്നും തുരത്തപ്പെട്ടു. എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് വെറും കയ്യോടെ അവർക്ക് പലായനം ചെയ്യേണ്ടി വന്നു. അവർക്ക് തിരിച്ചടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അനുവാദം നൽകപ്പെട്ടില്ല. ക്ഷമിക്കാനായിരുന്നൂ കല്പന. 
തങ്ങൾ ജന്മദേശത്ത് ഉപേക്ഷിച്ച് പോന്നതൊക്കെയും ശത്രുക്കൾ കയ്യടക്കി എന്ന വേദനാജനകമായ വിവരം ദൂരെയിരുന്ന് കേൾക്കേണ്ടിവന്ന അവർ തിരിച്ചടിക്കാൻ അനുവാദം ചോദിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവിൽ അനുവാദം നൽകപ്പെട്ടു....
വലിയൊരു സമ്പത്തുമായി ശാമിൽ നിന്നും മടങ്ങു ശത്രുക്കളുടെ നേതാവ് അബൂസുഫ്യാന്റെ കച്ചവട സംഘത്തെ തടഞ്ഞ് സ്വത്ത് പിടിച്ചെടുക്കാൻ അവർ തീരുമാനിച്ചു. അതിന്നായി വിരലിലെണ്ണാവുന്ന സന്നാഹങ്ങളുമായി അവർ മുന്നൂറ്റിപ്പതിമൂന്ന് പേർ പുറപ്പെടുകയും ചെയ്തു. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമായിരുന്നു അവർക്കുണ്ടായിരുന്നത്. സന്നാഹങ്ങൾ കുറവാണെങ്കിലും ചെറിയ സംഘമായ വർത്തക സംഘത്തെ കിട്ടിയാൽ തങ്ങൾക്ക് എളുപ്പമായിരുന്നേനേ എന്നവർ അകമേ ആഗ്രഹിച്ചു. പക്ഷേ വിധി മറിച്ചായിരുന്നു. അവർ കച്ചവട സംഘം കടന്നു പോകേണ്ട ബദറിൽ തമ്പടിച്ചു. ഈ വിവരം നേരത്തെതന്നെ അങ്ങ് മക്കയിലറിഞ്ഞിരുന്നു. തങ്ങളുടെ നേതാവിന്റെ സ്വത്ത് പിടിച്ചെടുക്കാൻ മദീനയിൽ നിന്നും മുഹമ്മദും കൂട്ടരും പുറപ്പെട്ടിരിക്കുന്നു. ഉടൻ യുദ്ധ സജ്ജരാവുക. ഖുറൈശികളുടെ നേതാവ് അബൂജഹൽ വിളംഭരം ചെയ്തു. ആയിരത്തിൽ പരം പേർ, സർവ്വ സന്നാഹങ്ങളുമായി അവരും ബദറിലെത്തി. തൊള്ളായിരത്തമ്പത് കാലാൾപ്പട, നൂറ് കുതിരകൾ, നൂറ്റി എഴുപത് ഒട്ടകങ്ങൾ എന്നിവയൊക്കെ അടങ്ങിയതായിരുന്നു കുറൈശിപ്പട. തങ്ങൾ എത്തിയ വിവരം വർത്തക സംഘത്തെ അറിയിക്കാൻ അബൂജഹൽ ദൂതനെ അയച്ചു. ബദറിൽ മുഹമ്മദും കൂട്ടരും കാത്തു നിൽകുന്ന വിവരമറിഞ്ഞ അബൂസുഫ്യാൻ അബൂജഹൽ ഉദ്ദേശിച്ച പോലെ യുദ്ധത്തിന്ന് തയ്യാറായില്ല. അയാൾ തന്റെ കച്ചവട സംഘത്തെ ബദറിൽ നിന്നും അകലെയുള്ള മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് നയിച്ചു. മടങ്ങിയെത്തിയ ദൂതനിൽ നിന്നും വിവരമറിഞ്ഞ ഖുറൈശികളിൽ ഭൂരിഭാഗവും കച്ചവട സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഏറ്റുമുട്ടൽ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു. ബന്ധ്ക്കളും കുടുംബക്കാരുമായ മുസ്ലിം കളോട് അനാവശ്യമായ ഒരേറ്റുമുട്ടൽ അവർ ആഗ്രഹിച്ചില്ല. എന്നാൽ പ്രവാചകനോടും അദ്ദേഹത്തിന്റെ ആദർശത്തോടും ഒടുങ്ങാപകയുണ്ടായിരുന്ന അബൂജഹൽ പിന്മാറാൻ തയ്യാറല്ലായിരുന്നു. എല്ലാം കൊണ്ടും ദുർബലരായ മുസ്ലിംകളേയും മുഹമ്മദിനേയും ഈ ലോകത്ത് നിന്നും തുടച്ചു നീക്കാൻ ഇത്പോലൊരു അവസരം ഇനി ഒത്തു കിട്ടുകയില്ല എന്നയാൾ കണക്കാക്കി. സമാധാനത്തിനു വാദിച്ചവരെ സ്ത്രീകളെന്നും ഭീരുക്കളെന്നും വിളിച്ച്  അധിക്ഷേപിച്ചു. തങ്ങളുടെ ദൈവങ്ങളായ ലാത്തയേയും ഉസ്സയേയും തള്ളിപ്പറഞ്ഞവരെ തോല്പിക്കേണ്ടതിന്റെ ആവശ്യകത തന്റെ വാഗ്ദോരണികൊണ്ട് അയാൾ സ്ഥാപിച്ചെടുത്തു... എതിരഭിപ്രായക്കാരെ നിശ്ശബ്ദരാക്കി ആയാൾ സൈന്യത്തെ യുദ്ധ സജ്ജരാക്കി....
അതയിരുന്നു വിധി. ചുരുങ്ങിയ സമയം മാത്രം നീണ്ടു നിന്ന യുദ്ധത്തിൽ കരുത്തരും സർവ്വായുധ വിഭൂഷിതരുമായിരുന്ന ഖുറൈശി സൈന്യം നിലം പരിശായി അവരിൽ അബൂജാഹിൽ അടക്കം പ്രമുഖരായ എഴുപതോളം പേരും മുസ്ലിം കളിൽ നിന്നും പതിനാലു പേരും വധിക്കപ്പെട്ടു. മിഥ്യക്കുമേൽ സത്യത്തിന്റെ വ്യക്തമായ വിജയം. പിന്നീട് ആ ദിവസം യൗമുൽ ഫുർഖാൻ എന്ന് അറിയപ്പെട്ടു....

وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَنْ يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ

രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌.
-Sura Al-Anfal, Ayah 7

No comments: