Thursday, April 15, 2021

ഉറക്കം

കലാപഭൂമിയില്‍ നിന്നും  ഒരു വിധത്തില്‍ രക്ഷപ്പെട്ട് ഓടി വരികയായിരുന്നു അയാള്‍. തന്റെ കൂട്ടുകാര്‍ ഒളിച്ചുകഴിയുന്ന കെട്ടിടത്തിന്റെ  വാതിലിനടുത്ത് അയാളെത്തി. അതു ചാരിയിട്ടേ  ഉണ്ടായിരുനുള്ളൂ. അതിനകത്തുള്ളവര്‍ അത്രക്ക് സുരക്ഷിതബോധമുള്ളവരാണല്ലോ എന്നയാള്‍ അതിശയിച്ചു. മര്യാദയോര്‍ത്ത് അയാള്‍ വാതിലില്‍ മുട്ടി. അകത്തുനിന്നും  മറുപടിയൊന്നുമുണ്ടായില്ല. കുറേ നേരം  കാത്തുനിന്നശേഷം  പതുക്കെ അയാള്‍ ചാരിയിട്ട വാതിലിലൂടെ  അകത്തുകടന്നു... അതിശയം  ഈ പകലിലും  മുറിക്കകത്തുള്ളവര്‍ ഉറങ്ങുകയിരുന്നു... വെറുതെയല്ല താന്‍ മുട്ടിവിളിച്ചിട്ടും  ആരും  പുറത്തു വരാഞ്ഞത് എന്നയാള്‍ സമാധാനിച്ചു. എങ്കിലും  പുറത്തു നടക്കുന്ന കലാപത്തെക്കുറിച്ച് അവരോടു പറയാനയാള്‍ വെമ്പി. ഉടനെ എഴുന്നേറ്റ് രക്ഷപ്പെട്ടില്ലെങ്കില്‍ തങ്ങളുമതിന്നിരയാവുമെന്ന് അവരെ അറിയിക്കേണ്ടത് തന്റെ കടമയായി അയാള്‍ കരുതി. അയാള്‍ അവരെ ഊണര്‍ത്താന്‍ ശ്രമം  തുടങ്ങി. പടിച്ചപണി പതിനെട്ടും  പയറ്റിയിട്ടും  അവരുണരാനുള്ള ഭാവമില്ലായിരുന്നു. ഒരാളൊഴികെ ക്ഷീണിതനായ ഒരു വൃദ്ധന്‍. കണ്ണുതിരുമ്മി കോട്ടുവായിട്ട് അയാള്‍ സംഗതിയാരാഞ്ഞു. അയാള്‍ക്കു മുന്നറിയിപ്പു നല്കിയപ്പോള്‍ അയാള്‍ പറഞ്ഞു കുഞ്ഞേ കാതിനു കേള്‍വി കുറവായ എന്നെപ്പോലും  ഉണര്‍ത്തുമാറ്‌നീതൊള്ളയിട്ടിട്ടും  അവരുണര്‍ന്നില്ലെങ്കില്‍... എങ്കില്‍ അവര്‍ ഉറങ്ങുകയല്ല ഉറക്കം  നടിക്കുകയാണ്‌. ഉറക്കം  നടിക്കുനവനെയുണര്‍ത്താന്‍ ദൈവം  പോലും  മിനക്കെടില്ല..... 
അവര്‍ ഉറങ്ങുകയല്ല ഉറക്കം  നടിക്കുകയാണ്‌എന്ന് അയാള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും  കലാപകാരികളുടെ ആരവം   അടുത്തെത്തിക്കഴിഞ്ഞിരുന്നു.....
സഹതാപത്തോടെ കിടക്കുന്നവരെ നോക്കി അയാള്‍ വൃദ്ധനോടൊപ്പം   പിന്‍ വാതിലിലൂടെ പലായനം  തുടങ്ങി. അങ്ങു ദൂരെ കുന്നിന്‍ മുകളിലെത്തിയപ്പോള്‍  അവര്‍ തിരിഞ്ഞുനോക്കി. അപ്പോളവര്‍ കണ്ടു മുകളിലേക്കുയരുന്ന കറുത്ത പുകച്ചുരുളുകള്‍. ഉറക്കം  നടിച്ചവര്‍ക്കൊപ്പം  അവര്‍ സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന കെട്ടിടം  കത്തിയമര്‍ന്നു കഴിഞ്ഞിരുന്നു.

No comments: