Friday, June 7, 2019

തവളകളും മുഞ്ഞയും

ഇത് കുറേ തവളകളുടെ കഥയാണ്. അവനവന്റെ കാര്യം നോക്കി വല്ല കിണറുകളിലും കുളങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന പോക്കാച്ചിത്തവളകളുടെ കഥയല്ല, പ്രത്യുത നിളയുടെ ഇരു കരകളിലുമുണ്ടായിരുന്ന പാടശേഖരങ്ങളിൽ കഴിഞ്ഞ്കൂടിയിരുന്ന സാമൂഹ്യ സേവകന്മാരായ തവളാച്ചികളുടെ കഥ. പാടങ്ങൾക്ക് ശത്രക്കളായ കീടങ്ങളെ മൃഷ്ടാന്നം ഭുജിച്ചും വർഷകാലാരംഭത്തിൽ പേക്രൊം പേക്രോം എന്ന് ഉച്ചത്തിൽ പ്രകീർത്തനം ചെയ്തും അവർ സാമോദം കഴിഞ്ഞു കൂടിയിരുന്ന കാലം... ആയിടക്കാണ് തവളയുടെ കാലുകൾ വളരേ രുചികരമായ ഭക്ഷണമാണെന്ന് സായിപ്പന്മാർ കണ്ടെത്തിയത്...  ഈ സാധനം അങ്ങ് കേരളത്തിലെ മലബാറിൽ‌ സുലഭമാണ് എന്നും അവർ മൻസ്സിലാക്കി. ഡോളർ കിട്ടുമെന്നായപ്പോൾ പെട്രോൾ മാക്സും ചാക്കുമായി തവളപിടുത്തക്കാർ പാടത്തിറങ്ങി. രാത്രി പുലരുവോളം അവർ തവളകളെ പിടിച്ചു. പകൽ അവയുടെ കാലുകൾ വെട്ടിയെടുത്ത് കയറ്റിയയച്ച് കാശുണ്ടാക്കി... ഒരിക്കൽ ഞാനും ഈ ക്രിയക്ക് സക്ഷ്ക്ഷിയാവുകയുണ്ടായി ആതാണ് കഥ...

കഥനടക്കുന്ന കാലത്ത് ഈയുള്ളവൻ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. നിളക്കക്കരെ മാമ്മാംഗത്തിന്റെ ചരിത്രത്താൽ പ്രസിദ്ധമായ തിരുനാവായ. അവിടെനിന്നും നാലഞ്ചു കിലോമീറ്ററുകൾ അകലെ പട്ടർനടക്കാവിനടുത്ത് കുണ്ടിലങ്ങാടി എന്ന സ്ഥലത്തുള്ള എന്റെ അമ്മായിയുടെ വീട്ടിൽ താമസിച്ചായിരുന്നു പഠനം രാവിലെ എട്ട് മണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ കാൽനടയായി ഒമ്പതരക്ക് മുമ്പ് ക്ലാസിലെത്തും അതായിരുന്നു പതിവ്. നിറയെ മീൻ കച്ചവടക്കാരെയും അവരുടെ കൊട്ടകളേയും വഹിച്ചുകൊണ്ട് ആദവനാട്ട് നിന്നും തിരൂരിലേക്ക് പോകുന്ന പരപ്പിൽ ട്രാൻസ്പോർട്ടിൽ കയറി അഞ്ച് പൈസ കൊടുത്താൽ തിരുനാവായയി ലിറങ്ങാമായിരുന്നു. ബസ്സിലെ തിരക്കും മീൻ നാറ്റവും സഹിക്കാവുന്നതിലപ്പുറമായതുകൊണ്ട് ഞാൻ കാൽനട തന്നെ തെരഞ്ഞെടുത്തു. അഞ്ച് പൈസക്ക് പുറമെ ദിവാസ്വപ്നം കണ്ടുകൊണ്ട് കാലത്തും വൈകിയിട്ടുമുള്ള നടത്തം അത് ഞാൻ ശരിക്കും ആസ്വദിച്ചു. അഞ്ചാക്ലാസ് മുതൽ ആറു കിലോമീറ്റർ അകലെ വാടാനാംകുറുശിയിലേക്കും തിരിച്ചും നടത്തം പതിവായിരുന്നത്കൊണ്ട് ഈ നടത്തം ഒട്ടും വിഷമകരമായിരുന്നില്ല. ഈ നടത്തിനിടയിലൊരു ദിവസമാണ് ദാരുണമായ ആ കാഴ്ചക്ക് സാക്ഷിയാവേണ്ടി വന്നത്. അന്ന് പന്ത്രണ്ട് മണിതൊട്ടുള്ള ഗോപാലകൃഷ്ണൻ സാറിന്റെ അതി വിരസമായ സിഡി ആന്റ് എക്സ്റ്റൻഷൻ ക്ലാസ് കട്ട് ചെയ്ത് ഞാൻ പുറത്തിറങ്ങി. കുന്നിൻ മുകളിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്ന് താഴെ നിളയുടെ തീരത്തായിരുന്നു ഫാം. താഴെ വിശാലമായ നെൽ വയലുകളും കുന്നിൽ ചെരുവിൽ ഫലവൃക്ഷങ്ങളും കുന്നിൻ മുകളിൽ ഹോസ്റ്റലടക്കമുള്ള കെട്ടിടങ്ങളും എന്നിങ്ങനെയായിരുന്നു സ്ഥാപനം വയലിനുനടുവിലൂടെ പുഴവരെ വീതിയേറിയ ഒരു റോഡ്. റോഡിനിരുവശവും ഭംഗിയായി നട്ടു പിടിപ്പിച്ച തെങ്ങുകളും..ഫാം വിജനമായിരുന്നു. . ഞാൻ റോട്ടിലൂടെ പുഴയിറമ്പിലെത്തി. വേനലായതുകൊണ്ട് പുഴയുടെ നടുവിൽ ചെറിയ ഒരു നീർച്ചാലേ പുഴയായി അവശേഷിച്ചിരുന്നുള്ളൂ.... ബാക്കിയെല്ലാം മണൽ പരപ്പ്. അക്കരെ നവാമുകുന്ദാ ക്ഷേത്ര നടയിലൂടെ എനിക്ക് ഗാന്ധിപ്രതിമക്കടുത്ത്  റോഡിൽ കയറാം. പെട്ടന്ന് ദൂരെ നീർച്ചാലിനരികെ ഒരുപാട് കാക്കകൾ കലപില കൂട്ടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരാൾ അവിടെ ഇരുന്ന് എന്തോ ചെയ്യുന്നുണ്ട്. എനിക്ക് കൗതുകമായി. മീൻ പിടിക്കുകയായിരിക്കും എന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നു. നോക്കുമ്പോൾ ഒരു ചാക്ക് നിറയെ വലിയ തവളകൾ. അയാൾ ഒറ്റക്കായിരുന്നു. അയാളുടെ മുന്നിൽ ഒരു മരമുട്ടിയുണ്ടായിരുന്നു. ചാക്കിൽ കയ്യിട്ട് അയാൾ തവളകളേ ഓരോന്നിനെ പുറത്തെടുത്ത് മുട്ടിയിൽ വെച്ച് മൂർച്ചയേറിയ മടവാൾ കൊണ്ട് ഓരോ വെട്ട്. കാല് വേറൊരു ചാക്കിലേക്കിട്ട് ബാക്കി ബാഗം വലിച്ചെറിയുന്നു. അയാൾക്ക് ചുറ്റും ജീവൻ പോകാതെ തുറിച്ച കണ്ണുകളുമായി പിടയുന്ന പാതിത്തവളകൾ. ഞാനൊന്നേ നോക്കിയുള്ളൂ നടുമുറിഞ്ഞ് ജീവൻ പോകാതെ പിടയുന്ന മിണ്ടാപ്രാണികളുടെ തുറിച്ച കണ്ണുകൾ. ആമനുഷ്യനെ ശപിച്ചുകൊണ്ട് ഞാൻ വേഗം മടങ്ങി... എനിക്കയാളോട് വലിയ വെറുപ്പ് തോന്നാനുണ്ടായ കാരണം ഒരുപക്ഷേ തവളകളേ ഉപദ്രവിക്കരുത് എന്ന് വെല്ല്യുമ്മ പഠിപ്പിച്ച പാഠമായിരിക്കാം... പിന്നീട് ഇടക്കൊക്കെ അരക്കുതാഴേ വേർപെട്ട് ചോരയിൽകുളിച്ച്  കണ്ണും തുറിച്ച് ആകാശത്തേക്ക് നോക്കി കിടന്നിരുന്ന് പിടഞ്ഞിരുന്ന ആ മിണ്ടാപ്രാണികളുടെ ചിത്രം എന്നെ വല്ലാതെ  അസ്വസ്ഥനാക്കിയിരുന്നു....

ആയിടെയാണ് നെൽകൃഷിയെ ബാധിക്കുന്ന മുഞ്ഞ എന്ന കീടം ശ്രദ്ധിക്കപ്പെട്ടത്. അതുവരെ നെല്ലിന് അങ്ങനെയൊരു ശത്രു അവതരിച്ചിട്ടുണ്ടായിരുന്നില്ല. അഗ്രോണമി ക്ലാസിൽ എന്റെ അഭിവന്ദ്യഗുരു ഇട്ടിയവര സാർ പറഞ്ഞു " എടോ മുഞ്ഞ പെരുകാൻ കാരണം നമ്മുടെ തവള പിടുത്തമാണ്. തവള ഈ വക കീടങ്ങളുടെ നാച്ച്വറൽ പ്രിഡേറ്ററാണ്.
താമസിയാതെ മുഞ്ഞയെ നിയന്ത്രിക്കാൻ ഡൈമക്രോൺ എന്ന കീടനാശിനിയും ഉപയോഗത്തിൽ വന്നു. ആകാശവാണി വാർത്തകൾക്ക് മുമ്പും പിമ്പും ഡൈമെക്രോണിന്റെ പരസ്യം സാധാരണയായി. പിറകെ ആ വിഷങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സർവത്രയായി....

No comments: