Friday, May 29, 2020

എന്റെ ഇംഗ്ലീഷ് ഗുരുനാഥന്മാർ...

ഏഴാം ക്ലാസിൽ വെച്ച് കുഞ്ഞിക്കുട്ടൻ നമ്പൂതിരി മാസ്റ്ററുടെ തല്ല് ഒരുപാട് കൊണ്ടിട്ടും വലിയ പിടിപാടൊന്നും കിട്ടാതിരുന്ന ആംഗലേയത്തിന്റെ ലൈൻ തിരിച്ചു തന്നത് ഹൈസ്കൂളിൽ എന്റെ ഗുരുനാഥന്മാരായിരുന്ന വേണുമാഷും ശങ്കരൻ കുട്ടിമാഷുമായിരുന്നു. ഇന്നത്തെപ്പോലെയല്ല പഠിക്കാത്തകുട്ടികൾക്ക് നല്ല പെട കിട്ടിയിരുന്ന കാലം. നമ്പൂരി മാഷ തല്ല് ഞാൻ ഏണി വെച്ച് കയറി വാങ്ങിയതാണ് എന്ന് വേണമെങ്കിൽ പറയാം. ഇടക്കൊക്കെ സ്കൂളിലേക്കും തിരിച്ചും കുന്ന് കയറിയിറങ്ങിയിരുന്നത് നമ്പൂരി മാഷ കൂട്യായിരുന്നു. അങ്ങനെയുള്ള ഒരു ദിവസമാണ് അബദ്ധം പറ്റിയത്.  മുണ്ടിന്റെ ഒരു തുമ്പ് കക്ഷത്തിൽ വെച്ച് ഇടക്ക് പുകലപ്പൊടിയും വലിച്ച് മുന്നിൽ ഗുരുവും ഭവ്യതയോടെ പിറകെ ശിഷ്യനും... ഗുരു ചോദിച്ചു താനെവിടത്യാ ?. കാരക്കാട്ട് എവിടെയാണ് എന്നാണ് ചോദ്യം. വയ്യാട്ടു കാവിലെ... ഉടൻ അദ്ദേഹം തിരിഞ്ഞ് നിന്ന് എന്നെ ഒന്നിരുത്തിനോക്കിയിട്ട് പറഞ്ഞു ങേ എന്നാപ്പിന്നെ തന്നെ ഇങ്ങനെ വിട്ടാപ്പറ്റില്ല്യല്ലോ... അന്ന് തുടങ്ങി പീഢനം. ഹാവും ഹാസും ഈസും വാസുമൊക്കെ യഥേഷ്ടം പ്രയോഗിച്ചിരുന്ന എനിക്ക്  തല്ലും നിർലോഭം തന്നെ കിട്ടാൻ തുടങ്ങി. പിന്നത്തെ വില്ലൻ സ്പെല്ലിങ്ങായിരുന്നു. അക്ഷരത്തെറ്റ് കൂടാതെ ഒരു വാചകം എഴുതാൻ ഞാൻ പെടാപാട് പെട്ടു.  ചുരുക്കിപ്പറഞ്ഞാൽ നമ്പൂരി മാഷോട് ഐഡന്റിറ്റി വെളിപ്പെടുത്തിയതാണ് കൊഴപ്പായത് എന്ന് പറഞ്ഞാൽ മതിയല്ലോ. എന്നിട്ടെന്താ അടികൊണ്ടൊന്നും  യാതൊരു പുരോഗതിയുമുണ്ടായില്ല... എങ്കിലും എട്ടാം ക്ലാസിലേക്ക് ഒരു വിധത്തിൽ കടന്നുകൂടി. ഓരോക്ലാസിലും കുട്ടികൾ രണ്ടും മൂന്നും കൊല്ലം പഠിച്ചിരുന്ന കാലത്ത് തോൽക്കാതിരിക്കുക എന്നത് തന്നെ വലിയ ഒരു നേട്ടമായിരുന്നു...
ഹൈസ്കൂളിൽ ഇന്നത്തേപ്പോലെ ഇംഗ്ലീഷിന് പ്രത്യേക അദ്ധ്യാപകരൊന്നും ഉണ്ടായിരുന്നില്ല. ശാസ്ത്രാദ്ധ്യാപകരും ചരിത്രാദ്ധ്യാപരും കണക്ക് മാഷമ്മാരും ഒക്കെക്കൂടി അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു പതിവ്....
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ശങ്കരൻകുട്ടിമാഷും പത്തിൽ വേണുമാഷുമായിരുന്നു ആംഗലേയത്തിന്റെ ഗുരുക്കന്മാർ എന്നാണ് ഓർമ്മ...
ഗ്രാമറൊക്കെ ഒരു വിധം ശരിയായെങ്കിലും അക്ഷരപ്പിശക് എന്നെ വിടാതെ പിടികൂടി. ദൈവാനുഗ്രഹം കമ്പ്യൂട്ടറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുവോളം തൽ സ്ഥിതിതുടർന്നു എന്ന് പറയാം. ഒരു ദിവസം ശങ്കരൻകുട്ടി മാഷ് പറയുകയുണ്ടായി എടോ താനീ സ്പെല്ലിങ്ങൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നിനക്ക് നന്നായി സ്കോറ് ചെയ്യാൻ കഴിയുമായിരുന്നു. എട്ടാം ക്ലാസിലെ നോൺ ഡീറ്റൈൽ കോറൽ ഐലന്റായിരുന്നു. റാൽഫ് റോവർ, പീറ്റർ കിൻ, ജാക്ക് എന്നീ ബാലന്മാർ പവിഴദ്വീപിൽ കുടുങ്ങിപ്പോയ കഥ. നര ഭോജികളും കടൽ കൊള്ളാക്കാരുമായുമൊക്കെ നേരിൽ കണ്ട് അവസാനം രക്ഷപ്പെട്ട കഥ. കഥാപാത്രങ്ങളുടെ പ്രായക്കാരനായതുകൊണ്ടാകാം സാർ ക്ലാസ്സ് തുടങ്ങിയാൽ ഞാൻ ഭാവനയിൽ അവരിൽ ഒരാളാകും.  വിസ്മയജനകമായ ആ കഥ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. 
അതുപോലെത്തന്നെ വെണു മാഷെ ക്ലാസുകൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനിടെ അദ്ദേഹം പ്രപഞ്ചത്തിലെ സമസ്ത വിഷയങ്ങളിലൂടെയും കടന്ന് പോകും. കോസ്മിക്ക് രശ്മികളും അൾട്രാവയലറ്റ് രശ്മികളുമൊക്കെ ഹിമാലയവും ശൂന്യാകാശവും സഹാറമരുഭൂമിയും ആഫ്രിക്കൻ പ്രദേശങ്ങളു മെല്ലാം സ്പർശിച്ചായിരിക്കും ക്ലാസ്. അതിനാൽ ഇന്നും അദ്ദേഹത്തിന്റെ ക്ലാസുകൾ ഓർമ്മയിൽ നിൽക്കുന്നു. 
ഒരിക്കൽ വേണുമാഷ് ക്ലാസെടുക്കവേ പറഞ്ഞു ചിലർ അവരറിയാതെ ചില വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. എനിക്ക് അങ്ങനെ ഒന്നുമില്ല എന്നാണ്  ഞാൻ കരുതുന്നത്. അങ്ങനെ വല്ലതും നിങ്ങൾ‌ ശ്രദ്ധിച്ചിട്ടുണ്ടോ?. ക്ലാസ് പൂർണ്ണ നിശ്ശബ്ദം. ഞാൻ പതുക്കെ പറഞ്ഞു ഉണ്ട് സർ. ങേ അതെന്താണ്? അദ്ദേഹം കൗതുകത്തോടെ ചോദിച്ചു. പേടിയോടെ ഞാൻ പറഞ്ഞു പെക്യൂലിയർ എന്ന വാക്ക് സാർ ധാരാളമായി ഉപയോഗിക്കാറുണ്ട്. പെട്ടന്ന് പെൺ കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ആരോ എന്നെ പിന്താങ്ങി. പിന്നെ വേറെയും ഒന്ന് രണ്ട് കുട്ടികൾ.. അദ്ദേഹം അല്പനേരം മൗനിയായി. പിന്നെ തുറന്ന ചിരിയോടെ പറഞ്ഞു ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല...
പബ്ലിക്ക് പരീക്ഷയിൽ എഴുപത്തിരണ്ടിൽ വാടാനാംകുറിശ്ശി സ്കൂളിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഒരൊറ്റ ഫസ്റ്റ് ക്ലാസ് പോലും ഇല്ലാതെ പോയ വർഷം. എങ്കിലും ഇംഗ്ലീഷിൽ അമ്പത്തെട്ട് മാർക്കോടെ ഞാൻ പാസായി. മാർക്കിടൽ‌ ഇന്നത്തെപ്പോലെ ഉദാരമല്ലായിരുന്ന അക്കാലത്ത് അതൊരു നല്ല മാർക്ക് തന്നെയായിരുന്നു...
അഗ്രിക്കൾച്ചറൽ സയസ് കോഴ്സ് കഴിഞ്ഞ് റിസൾട്ട് വരുന്നതിന്ന് മുമ്പേ തന്നെ ജോലിയിൽ കയറി. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ ഫാം സൂപ്രണ്ടായി ചീഫ് ടെക്നിക്കൽ ഓഫീസറായി ഇരുപത്തിനാല് വർഷത്തെ സേവനത്തിനു ശേഷം അടുത്തൂൺ പറ്റിയ ഈയുള്ളവന്  കൈമുതലായി ഉണ്ടായിരുന്നത് ഈ ഗുരുക്കന്മാരിൽ നിന്നെല്ലാം കിട്ടിയ അറിവും ആശീർവാദവും ഈശ്വരാനുഗ്രഹവും മാത്രമായിരുന്നു. 
ഇന്ന് ഈ സായഹ്നത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നു അവരെന്നെ വല്ലതും പഠിപ്പിക്കുകയായിരുന്നില്ല പലതും പഠിക്കാൻ പഠിപ്പിക്കുകയായിരുന്നു എന്ന്... വേണുമാഷ് ആറാം ക്ലാസ് മുതൽ സ്കൂൾ വായനശാലയുടെ അലമാരകൾ എന്റെ മുന്നിൽ‌ തുറന്നിട്ടു. ആർത്തിയോടെ കയ്യിൽ കിട്ടിയതൊക്കെ ഞാൻ വായിച്ചു. എന്റെ സഹപ്രവർത്തകർ ഭൂരിഭാഗവും പി എച് ഡി ക്കാരായിരുന്നു. അവർക്കിടയിൽ ആത്മവിശ്വാസത്തോടെ നില നിൽകാൻ ഈ പത്താം തരക്കാരന് കഴിഞ്ഞതിനെക്കുറിച്ച് അഭിമാനിക്കുമ്പോൾ ഞാൻ എന്റെ ഗുരു സാഗരത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. ഇന്ന് പ്രേമനുമായി സംസാരിച്ചപ്പോഴാണ് ശങ്കരൻകുട്ടി മാഷും മരിച്ചുപോയീ എന്ന് ഞാനറിഞ്ഞത്. നമ്പൂരിമാഷും വേണുമാഷും അവരാരും ഇന്നില്ല. എല്ലാവരുടേയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുമാറാകട്ടെ....

Thursday, May 28, 2020

ഒരു രാത്രിയാത്രയുടെ ഓർമ്മ...

എഴുപത്താറിലോ എഴുപത്തേഴിലോ ആയിരിക്കാം ചെറിയൊരു അവധിക്ക് ആറളം ഫാമിൽ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നൂ ഞാൻ. തലശ്ശേരിയിൽ നിന്നും പാതിരാത്രിയിൽ ഷൊർണൂരിൽ വന്നിറങ്ങി. ഇനി രാവിലെ അഞ്ച് മണിക്ക് കോഴിക്കോട്ടേക്ക് പോകുന്ന പാസഞ്ചറിൽ കാരക്കാട്ടേക്ക് പോകണം. അതുവരെ പ്ലാറ്റ് ഫോമിൽ കഴിച്ച് കൂട്ടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. പുറത്ത്‌ പോയി കാരക്കാട്ടേക്ക് ടിക്കറ്റെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിൽ വന്നു.‌ വിശ്രമമുറിയിലെ എല്ലാകശേരകളിലും ഇരുന്നുറങ്ങുന്നവർ. പ്ലാറ്റ് ഫോം സ്റ്റാളിൽ നിന്നും ഒരു ചായയും കുടിച്ച് പ്ലാറ്റ്ഫോമിൽ കിടക്കുന്ന ഒരു മരപ്പെട്ടിമേൽ വെറുതെ ഇരിപ്പായി.  പാതിരാത്രിയിലും പ്ലാറ്റ്ഫോം സജീവമായിരുന്നു. രാത്രിയിൽ വരാനിരിക്കുന്ന എക്സ്പ്രസ് വണ്ടികളെ കാത്തിരിക്കുന്ന യാത്രക്കാരും വണ്ടിയിറങ്ങി  നേരം വെളുത്തിട്ട് പോകാമെന്ന് കരുതി ഇരിക്കുന്ന എന്നെപ്പോലുള്ള യാത്രക്കാരും പത്രവിതരണക്കാരും വാണിഭക്കാരും പിന്നെ യൂണിഫോം ധരിച്ച റെയിൽവേ ജീവനക്കാരും പോലീസുകാരും. താമസിയാതെ വലിയ ആരവത്തോടെ മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ വന്ന് നിന്നു. വണ്ടിയിൽ വലിയ തിരക്ക്.‌ പെട്ടന്ന് ഞാൻ കേട്ടൂ മക്കളേ തൃശ്ശൂരെത്യോ എന്നൊരു  ചോദ്യം. നോക്കിയപ്പോൾ രോഗിയായ ഒരു വൃദ്ധയായിരുന്നു. വണ്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി. തൃശ്ശൂർ വിട്ട് പോന്നത് അറിഞ്ഞിട്ടില്ല. കൂടെയുള്ള മകൻ വണ്ടിയിൽ മറ്റേതോ ബോഗിയിൽ സുഗസുഷുപ്തിയിലായിരുന്നു. ഞാൻ വേഗം അവരെ വണ്ടിയിൽ നിന്നിറക്കി. ഞാനിരുന്നിരുന്ന പെട്ടിമേൽ ഇരുത്തി. ബ്രസ്റ്റ് കാൻസ ബാധിതയാണ്.  തിരുവനന്തപുരത്ത് നിന്നും‌ റേഡിയേഷൻ കഴിഞ്ഞ് വരികയാണ്. ഇടക്കിടെ ഇങ്ങനെ പോകണം. മകളുടെ വിലക്ക് വകവെക്കാതെ അവർ അവരുടെ മാറിടം എന്നെ കാണിച്ചു. റേഡിയേഷൻ മൂലം  കറുത്ത് കരുവാളിച്ച് വികൃതമായിരുന്നു. വല്ലാത്ത വിഷമം തോന്നി. എന്തൊക്കെയോ പറഞ്ഞ് ഞാൻ അവരെ സമാധാനിപ്പിച്ചു. പേടിക്കേണ്ട മകൻ ഉണരുന്നേടത്ത് ഇറങ്ങി അടുത്ത വണ്ടിക്ക് തൃശൂരെത്തിക്കൊള്ളും. നിങ്ങളെ ഞാൻ പുലർച്ചെയുള്ള എറണാംകുളം പാസഞ്ചറിന്ന് കയറ്റിത്തരാം. അതിന്ന് മോനേ ഞങ്ങളുടെ കയ്യിൽ പൈസയില്ല. പൈസ മകന്റെ കയ്യിലാണ്.  സാരമില്ല ഞാൻ ടിക്കറ്റെടുത്തിട്ട് വരാം. ഞാൻ വീണ്ടും കൗണ്ടറിൽ പോയി തൃശൂരിലേക്ക് രണ്ട് ടിക്കറ്റെടുത്തു. പത്ത് രൂപ. മുന്നൂറ് രൂപ മാസപ്പടി കിട്ടിയിരുന്ന അന്ന് എനിക്ക് അതൊരു വലിയ തുക തന്നെയായിരുന്നു. ടിക്കറ്റ് അവരെ ഏല്പിച്ചു. അപ്പോഴേക്കും എറണാകുളം പാസഞ്ചർ മൂന്നാം പ്ലാറ്റ് ഫോമിൽ എത്തിയിരുന്നു. ഞാൻ അവരുടെ കറുത്ത് മെലിഞ്ഞ കൈകൾ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി മിക്കവാറും കാലിയായിരുന്നു. അവരെ ഒഴിഞ്ഞ സീറ്റിൽ കിടത്തി മകളെ അടുത്തിരുത്തി ഞാൻ അവരോടെ യാത്രപറഞ്ഞു. അതുവരെ മൂകയായിരുന്ന മകൾ നന്ദിയോടെ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു വലിയ ഉപകാരം. ഞങ്ങളിത് മറക്കില്ല. ഞാനാദ്യമായാണ് അവളെ ശ്രദ്ധിച്ചത് വണ്ടിക്കകത്തെ മങ്ങിയ വെളിച്ചത്തിൽ... അവൾ ഒരു കൊച്ചു സുന്ദരിയായിരുന്നു...
എന്നാൽ ഞാനിറങ്ങട്ടേ എന്നും പറഞ്ഞ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. പഴയ മരപ്പെട്ടിമേൽ വന്ന് ഇരിപ്പായി. അരമണിക്കൂർ കൂടി കഴിയണം എനിക്ക് കാരക്കാട്ട് ഇറങ്ങാനുള്ള കോഴിക്കോട് പാസഞ്ചർ വരാൻ...

Saturday, May 16, 2020

മദ്രസക്കാലം 1

മദ്രസക്കാലം...1
സ്കൂളിൽ ചേർത്ത് കുറേ കാലം കഴിഞ്ഞായിരുന്നു മദ്രസാ പ്രവേശം. ഓതാനാക്കുക എന്നായിരുന്നു പ്രയോഗം. അന്നൊക്കെ റബീഉൽ അവ്വൽ മാസത്തിലായിരുന്നു പരിപാടി ......
രാവിലെ എട്ട് മണിയായിക്കാണും, ഞാൻ താഴെ കായ്ക്കറിക്കണ്ടത്തിൽ കോപ്പനും ചാത്തനും ചക്കനുമൊക്കെ പണിയെടുക്കുന്നേടത്ത് നിൽക്കുകയായിരുന്നു. അവിടെ നിന്നാൽ പാടം കാണാം പാടത്തിന്റെ നെടുകെ റെയിൽ പാതകാണാം. അങ്ങ് ദൂരെ കൊണ്ടൂരക്കുന്നും കാണാം. 
കുന്നിനു മേലേ ഇളവയിലിൽ മാഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞ്. വെളുത്ത പുകപോലേ.  കൊയ്ത്തു കഴിഞ്ഞ പാടം. എന്റെ കൂടെ മൂത്താപ്പായുടെ മകൾ മാളുവുമുണ്ടായിരുന്നു. പരസ്പരം വികൃതിയടിച്ചിരുന്നെങ്കിലും അവളെപ്പോഴും എന്റെ കൂടെയുണ്ടാകും.  
കോപ്പനായിരുന്നു പണിക്കാരുടെ നേതാവ്. കോപ്പന്റെ കൈമുട്ടിൽ വലിയൊരു മുഴയുണ്ട്. കിളക്കുമ്പോൾ ആ മുഴ കുലുങ്ങിയാടുന്നത് കാണാൻ നല്ല രസമായിരുന്നു. ചില വികൃതിക്കുട്ടികൾ തഞ്ചം കിട്ടിയാൽ ലോറി ഹോണടിക്കും പോലെ അതിൽ പിടിച്ച്  അമർത്തി പോം പോം എന്ന് പറഞ്ഞ് ഓടും. കോപ്പൻ പിറകെയും കയ്യിൽ കിട്ടിയാൽ ചന്തിക്ക് നല്ല നുള്ളും കിട്ടും... 
അവർ വരിയായി നിന്ന് കിളക്കുകയായിരുന്നു. 
മേലെ ചക്കപ്പുളി മൂച്ചിയുടെ ചുവട്ടിൽ നിന്ന് ഉപ്പ വിളിച്ചു.  "ചാത്താ കുട്ടികളെ കൂട്ടീട്ട് വായോ അവരെ ഇന്ന് മദ്രസയിൽ ചേർക്കണം". മദ്രസ എന്ന് കേട്ടപ്പോൾ കുട്ടിക്ക് പേടിയായി. അറിയാത്ത ഭാഷ. പഠിച്ചില്ലെങ്കിൽ മൊയ്ല്യാരുടെ ചൂരൽ കഷായം കിട്ടും എന്നാണ്‌ കേട്ടിട്ടുള്ളത്. ‌വേം വരിൻ എന്നും പറഞ്ഞ് ചാത്തൻ മുന്നിൽ നടന്നു.‌ മടിയോടെ പിറകിൽ ഞങ്ങളും. വീട്ടിൽ വെല്ലിമ്മയും ഉമ്മയും മൂത്തമ്മയുമൊക്കെ ഞങ്ങളെ യാത്രയയക്കാനുള്ള തിരക്കിലായിരുന്നു. എന്തോ വലിയ കാര്യം ചെയ്യുന്ന ഭാവത്തിലായിരുന്നു  അവർ.  വലിയൊരു വട്ടിനിറയെ ഈത്തപ്പഴപ്ലാവിന്റെ ചക്കച്ചുള പറിച്ച് വെച്ചിരുന്നു. പുതിയ കുട്ടികളെ ചേർക്കുമ്പോൾ മദ്രസയിലെ മറ്റു കുട്ടികൾക്ക് ചീരിനി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് അത് ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നു എന്നാണ്‌ കേട്ടത്. അതൊരു പുണ്യകർമ്മമായി അന്നുള്ളവർ കരുതി. ഞങ്ങൾ കയറിച്ചെല്ലുന്ന ശബ്ദം കേട്ട ആരോ പറഞ്ഞു ബോബനും മോളീം വര്ണ്‌ണ്ട്. മനോരമ ആഴ്ചപ്പതിപ്പിൽ ടോംസിന്റെ ബോബനും മോളിയും പ്രസിദ്ധമായി വരുന്ന കാലമായിരുന്നു അത്...
ചായയും അടയും കഴിച്ച് ഞങ്ങൾ വേഗം പുറപ്പെട്ടു. ഉപ്പയും കുട്ടിയും മാളുവും പിറകെ തലയിൽകുട്ടയുമായി ചാത്തനും. മേലേ പടിപ്പുരയിലെത്തിയപ്പോൾ എതിരെ വരുന്നു പള്ളീമാത്ത. എന്റെ കൂട്ടുകാരനായ ഹംസുവിന്റെ അമ്മായിയാണ്‌. മറ്റു കുട്ടികളും അവരെ അമ്മായി എന്ന്തന്നെ വിളിച്ചു. ചിരിച്ചുകൊണ്ട് അവർ ചോദിച്ചു കുഞ്ഞേ കുട്ട്യേളെ ഓതാനാക്കാൻ കൊണ്ടോക്വാണില്ലേ. എല്ലാവരേയും അവർ‌ കുഞ്ഞേ എന്നാണ്‌‌വിളിക്കുക. ഉപ്പ ചിരിച്ചുകൊണ്ട് മൂളി. ചെത്തു വഴിയിലൂടെ റോഡിൽ കയറി. റോഡിന്റെ വളവിലെ ആൽമരത്തിൽ നിറയെ ചുവന്ന ആലിൻ പഴങ്ങൾ. അത് തിന്നാൻ വന്ന പലതരം പക്ഷികളുടെ കലപില ശബ്ദങ്ങൾ. ഒരു കൂട്ടം ചൂളപ്രാവുകൾ ആൽ മരത്തിലേക്ക് പറന്ന് വന്നത് നോക്കിനിന്ന എന്നെ ചാത്തൻ  പതുക്കെ മുന്നോട്ട് തള്ളി. മേപ്പോട്ട് നോക്കി നടന്നിട്ട് തട്ടിത്തടഞ്ഞ് വിഗ്ഗും...ഞങ്ങൾ നടന്നു. അടുത്ത് ആലിക്കാടെ പലചരക്ക് പീടിക, അതിനടുത്ത് കൊള്ളിക്കുഞ്ഞാമുക്കാന്റെ ചായപ്പീടിക. പീടികയുടെ മുന്നിൽ ഒരു പരമ്പ് തട്ടികയിൽ സിനിമാപോസ്റ്റർ ഒട്ടിച്ചിരുന്നു. പട്ടാമ്പി കൃഷ്ണയിൽ "ഭാര്യ". അങ്ങാടിയിൽ നിന്നിരുന്ന പലരും ഞങ്ങളെ കൗതുകത്തോടെ നോക്കി. ഉപ്പാനോട് ലോഹ്യം പറഞ്ഞു. കുറച്ചുകൂടി നടന്ന് മദ്രസയിലെത്തി.‌ മദ്രസയിൽ വലിയ ആരവമായിരുന്നു. ഉച്ചത്തിൽ പാഠങ്ങൾ ഉരുവിട്ട് പഠിക്കുന്ന കുട്ടികൾ. ഞങ്ങളെ ചേർത്ത ഒന്നാംക്ലാസ് ചേക്കു  മൊല്ലക്കയുടേതായിരുന്നു. മൊല്ലക്കാനെക്കൂടാതെ ചേറ്യേ മൊയ്ല്യാരും വല്ല്യേ മൊയ്ല്യേരും മയമ്മൗട്ടി മൊയ്ല്യാരുമായിരുന്നു മറ്റ് ഉസ്താദുമാർ. കുട്ടികൾ ചെന്നപ്പോൾ മറ്റുകുട്ടികൾ ഓത്ത് നിർത്തി. സെയ്താലിക്കുട്ടി മൊയ്തീൻ കുട്ടി ഹംസു കുഞ്ഞഹമ്മദ് മുഹമ്മദാലി കുഞ്ഞിമാൻ എന്നിങ്ങനെ ഒരു പാട്‌ സഹപാഠികൾ. ഓത്തു നിർത്തിയ കുട്ടികൾക്ക് നേരേ മൊല്ലക്ക ചൂരൽ വീശിക്കൊണ്ട് കയർത്തു. ഓത്യെട പോത്ത്കളേ. എനിക്ക് ചെറുതായി പേടിതോന്നി. മൊല്ലക്ക എന്നെ മേശയുടെ അടുത്തേക്ക് ചേർത്ത് നിർത്തി. നെറുകയിൽ തലോടി. നീണ്ട് മെലിഞ്ഞ മൊല്ലക്ക. മല്ലിന്റെ തുണിയും ഒരു കറുത്ത സ്വെറ്ററുമായിരുന്നു വേഷം. അദ്ദേഹത്തിന്റെ അടുത്ത് നിന്നപ്പോൾ പുകയിലപ്പൊടിയുടെ മണം...
അലിഫ് ബാ താ ഇദാ ജീമ്  എന്നിങ്ങനെ അറബിയിലെ അക്ഷരമാലകൾ എനിക്കദ്ദേഹം. ചൊല്ലിത്തന്നു. മേശപ്പുറത്തിരിക്കുന്ന നീണ്ട ചൂരലിലേക്ക് ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ഞാൻ പേടിയോടെ അതേറ്റു ചൊല്ലി. പേടി വെറുതെയായിരുന്നു ഒരിക്കൽ പോലും അദ്ദേഹമെന്നെ തല്ലിയതായി ഓർമ്മയില്ല...
ഞങ്ങളെ മദ്രസയിലെത്തിച്ച് ഉപ്പയും ചാത്തനും സ്ഥലം വിട്ടിരുന്നു. 
പുറത്ത് വലിയ ഉച്ചത്തിൽ കൂവിയാർത്തുകൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞ് പോയി. റെയിൽ പാത് മദ്രസയുടെ അടുത്തായിരുന്നു..
പഠിച്ച് കഴിഞ്ഞാൽ പാഠം മാറ്റിത്തരുകയായിരുന്നു പതിവ്. ഒരു ക്ലാസിൽ തന്നെ പല പാഠങ്ങൾ പഠിക്കുന്ന കുട്ടികളുണ്ടായിരുന്നു. ഞങ്ങൾ കൊണ്ടു വന്ന ചക്കച്ചുള വിതരണം കഴിഞ്ഞ് മദ്രസ വിട്ടു. ബെല്ലടിച്ച ശബ്ദം കേട്ടതോടെ വലിയ ആരവത്തോടെ മറ്റു കുട്ടികൾ പുറത്തേക്കോടി കൂടെ ഞങ്ങളും...
പുറത്ത് വെയിൽ ചൂടായിരുന്നു. രാവിലെ ഉണ്ടായിരുന്ന മഞ്ഞ് മാഞ്ഞു പോയിരുന്നു...
റോട്ടിൽ കടപടാ ശബ്ദമുണ്ടാക്കിക്കൊണ്ട് കിഴക്കോട്ട് പോകുന്ന ഒരു കാളവണ്ടി. വണ്ടി നിറയെ വിറകായിരുന്നു. ഭാരം വലിച്ച് തളർന്ന കാളയുടെ വായിൽ നിന്നും നൂലുപോലെ ഒഴുകിവീഴുന്ന നുരയും പതയും... റോട്ടിലെ ചരലിൽ കാള മൂത്രമൊഴിച്ചതിന്റെ നീണ്ട പാട്... കിഴക്കോട്ട് പോകാനുള്ള കുട്ടികൾ വണ്ടിയുടെ പിറകേ കൂടി. കുറേ കുട്ടികൾ വണ്ടിയുടെ പിറകിൽ പിടിച്ച് തൂങ്ങുന്നുണ്ടായിരുന്നു.
കാഴ്ച കണ്ട് നില്ക്കുകയായിരുന്ന എന്നെ മാളു വിളിച്ചു. വായോ പോകാം. ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഇനി വീട്ടിൽ ചെന്ന് ചായകുടിച്ചിട്ട് വേണം സ്കൂളിലേക്ക് പോരാൻ...

Wednesday, April 22, 2020

അന്നം ജീവനാകുന്നു

അന്നം ജീവനാകുന്നു...
നാട്ടിൽ കേട്ട ഒരു കഥയാണ് അന്നത്തെ ബഹുമാനിക്കാത്തതിന് ഒരു കുലം മുടിഞ്ഞ് പോയ കഥ. എല്ലാ കഥകളേയും പോലെ പണ്ട് പണ്ട് നടന്ന കഥ. കഥമാത്രം. കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്. ആയിരങ്ങൾ പാട്ടം അളക്കാനുള്ള ഭൂസ്വത്ത്.‌  തറവാടിന്റെ ഐശ്വര്യം അതിന്റെ ഉഛസ്ഥായിയിലെത്തി നിൽക്കുന്ന കാലം കാരണവർക്ക് തോന്നി വീട് പ്രതാപത്തിനൊത്ത് പോരാ. ഇന്നത്തെപ്പോലെ അന്നും പ്രതാപം പ്രകടിപ്പിക്കാനുള്ള വിദ്യ വലിയ വീട് പണിയലായിരുന്നു.‌ വൈക്കോൽ പുര പൊളിച്ചുമാറ്റി ലക്ഷണമൊത്ത ഒരു നാലുകെട്ട് പണിയണം. കവളപ്പാറ കൊട്ടാരത്തേയും ദേശമംഗലം മനയേയുമൊക്കെ 
വെല്ലുന്ന ഒരു നാലുകെട്ട്. നാട്ടിൽ പ്രസിദ്ധരായ തച്ചു ശാസ്ത്ര വിദഗ്ദരെ വരുത്തി പുരക്ക് ഭൂമിയുടെ കിടപ്പിൽ മാറ്റം വരുത്തുന്നതിന്  ഭൂമിദേവിയോട് സമ്മതം വാങ്ങി കുറ്റിയടിച്ചു.‌ തറവാട്ടു വളപ്പിലെ ജീവിച്ച് കൊതി തീർന്ന മരത്തോടും അതു വെട്ടുകമൂലം പാർപ്പിടം നഷ്ടപ്പെടുന്ന പക്ഷി മൃഗാദികളോടും സമ്മതം വാങ്ങി മരം വെട്ടി. നാട്ടിലെ ഈർച്ചക്കാരായ മാപ്പിളമാരെക്കൊണ്ട് വന്ന് അവ ഈർന്ന് ഉരുപ്പടികളാക്കി.  പ്രസിദ്ധ തച്ചന്മാരെക്കൊണ്ട് മരപ്പണിയും തുടങ്ങി. 
അസ്തിവാരം കീറി തറപണിതു. ചുമരിന്റെ പണിതുടങ്ങി. മണ്ണുകൊണ്ടായിരുന്നു ചുമര്. ആശ്രിതരായ ചെറുമക്കളായിരുന്നു പണിക്കാർ. പശയുള്ള മണ്ണ വെട്ടിക്കൂട്ടി കൂനയാക്കി വെള്ള ഒഴിച്ച് ഒരുപാടാവർത്തി ചവിട്ടിക്കൂട്ടി വീണ്ടും  വെള്ള മൊഴിച്ചു നിർത്തി പിറ്റേന്ന് വീണ്ടും ചവിട്ടി അങ്ങനെ അങ്ങനെ പദം വരുത്തിയ മണ്ണ് കൊണ്ടായിരുന്നു അന്നൊക്കെ ചുമര് പണിതിരുന്നത്. പണി തുടങ്ങും മുമ്പ് മൂത്താശാരി കാരണവർക്ക് മണ്ണിന് ഉറപ്പ് കൂടാൻ ഒരുപായം പറഞ്ഞുകൊടുത്തു. ഉണങ്ങനെല്ലിട്ട് വേവിച്ച കഞ്ഞി മണ്ണിൽ ഒഴിച്ച് ചവിട്ടിക്കൂട്ടുക. ചുമരിന് വലിയ ഉറപ്പായിരിക്കും. കൊത്തിയാൽ കരിങ്കല്ലിൽ നിന്നെ പോലെ തീപറക്കും. കാരണവർക്ക് ഉപായം ഇഷ്ടപ്പെട്ടു. ആയിരം പറ പാട്ടം വരാനുള്ളവർക്ക് നാല് വടിപ്പൻ അരിയിട്ട് കഞ്ഞി വെച്ച് മണ്ണിൽ ചവിട്ടിച്ചേർക്കുക  ഒരു പ്രശ്നമാണോ.‌ അന്ന് മുതൽ വലിയ ചെമ്പിൽ കഞ്ഞിവെച്ച് ചുമരിനുള്ള മണ്ണിൽ ഒഴിച്ച് ചവിട്ടിക്കൂട്ടുക പതിവായി. പട്ടിണി കൊടും പിരി കൊണ്ട കാലം.‌ ഒരുനേരത്തെ അന്നത്തിനായി മനുഷ്യർ പെടാപാട് പടുന്നകാലം. ഒഴിഞ്ഞ വയറുമായി ജന്മിയുടെ ആശ്രിതർ കൊഴുത്ത പച്ചരിക്കഞ്ഞി ഒഴിച്ചമണ്ണ് ഹൃദയ വേദനയോടെ ചവിട്ടിക്കുഴച്ചു. കൂട്ടത്തിലൊരുത്തൻ മൺ കൂനയുടെ നെറുകയിൽ കെട്ടി നിർത്തിയ കഞ്ഞി കൈക്കുടന്നയിൽ കോരിക്കുടിച്ചത് യാദൃച്ഛികമായി അതു വഴി വന്ന കാരണവർക്ക് സഹിച്ചില്ല. ആള് കണിശക്കാരനാണല്ലോ അടുത്ത പണിക്കാരന്റെ കയ്യിൽ നിന്ന് കൈക്കോട്ട് പിടിച്ച് വാങ്ങി കഞ്ഞി കുടിച്ച കൊതിയന്റെ മണ്ടക്ക് ഒരടികൊടുത്തു. ഒരർച്ചയോടെ അവനപ്പൊഴേ യമപുരി പൂകുകയും ചെയ്തു. ചുറ്റും നിന്നവരോ കുറച്ചകലെ പണിയെടുത്തിരുന്ന തച്ചന്മാരോ ആരും ഒന്നും കണ്ടില്ല കേട്ടുമില്ല. കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്ടിലെ കാരണവരല്ലേ....
താമസിയാതെ പുരപ്പണി പൂർത്തിയായി. നാട്ടിൽ പ്രമാണികളെയൊക്കെ ക്ഷണിച്ച് നടത്തിയ ഗൃഹപ്രവേശവും അതി കേമമായി. അന്ന് രാത്രി അമൃതേത്ത് കഴിഞ്ഞ് അറപൂകിയ കാരണവർ പിന്നെ എഴുന്നേറ്റ് നടന്നില്ല പക്ഷാഘാതമായിരുന്നു... പിന്നെ വീട്ടിൽ ഒരു നിത്യരോഗി പതിവായി ഭാന്ത്, വെള്ളപ്പാണ്ട് അങ്ങനെ എന്തെങ്കിലുമൊന്ന്. അശ്വര്യം ക്ഷയിച്ചു. ക്രമേണ കുടുബം മുടിഞ്ഞു....മുച്ചൂടും മുടിഞ്ഞു.....

പെട്ടന്നിങ്ങനെയൊരു കഥപറയാനെന്തേ പ്രചോദനം എന്ന് ചോദിച്ചാൽ വെയർ ഹൗസിലെ അരിയെടുത്ത് കൈകഴുകാനുള്ള സാനിറ്റൈസർ  ഉണ്ടാക്കാനുള്ള തീരുമാനമത്രേ....

ചെമ്മീൻ

ഞാനാദ്യമായി കണ്ട സിനിമയാണു ചെമ്മീൻ. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. ഒരു സിനിമയൊക്കെ കാണാൻ അവസരം കിട്ടുക എന്നത് ഗ്രാമത്തിലെ എന്റെ പ്രായക്കാർക്ക്..വലിയൊരു ഭാഗ്യമായിരുന്നു. കുട്ടികൾ സിനിമകാണുന്നത് ശരിയല്ല എന്ന് കരുതപ്പെട്ട കാലം.
അന്ന് സിനിമാലോകത്ത് സംഭവം തന്നെയായിരുന്നു ചെമ്മീൻ. പിന്നീടും അതുപോലൊരു ക്ലാസിക്ക് ഇറങ്ങിയിട്ടില്ല എന്നു തോന്നുന്നു വായന ഒരു ശീലമാക്കിയ മലയാളി വളരെയേറെ ഇഷ്ടപ്പെട്ട നോവലിന്റെ ചലച്ചിത്രാവിഷ്കരണം. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലത്ത് ഒരു മുഴു നീളൻ ഈസ്റ്റുമാൻ കളർ ചിത്രം. ഇറങ്ങിയേടങ്ങളിലെല്ലാം ഒരുപാടു കാലം ഓടിയ ചിത്രം. ആദ്യമായി രാഷ്ട്രപതിയുടെ സ്വർണണ മെഡൽ നേടിയ മലയാളചിത്രം. അങ്ങനെ ഒരു പാട് വിശേഷണങ്ങൾ.
വലിയ ടൗണുകളിലൊക്കെ ഇറങ്ങി കുറേ കാലം കഴിഞ്ഞാണ് ഷൊർണൂരിലെ ഓല മേഞ്ഞ 
ജവഹർ ടാക്കീസിൽ ചെമ്മീൻ എത്തിയത്. ഒരു പെരുന്നാൾകാലം. അന്ന് തറവാട്ടിൽ കുട്ടിയായി ഞാനൊറ്റക്കായിരുന്നു. അനുജൻ അലിയും ബൽകീസും ഉമ്മായുടെ കൂടെ ഉമ്മാന്റെ വീട്ടി ലായിരുന്നു എന്നാണ് ഓർമ്മ. 
ഉച്ചക്ക് പെരുന്നാൾ സദ്യയൊക്കെ കഴിഞ്ഞപ്പോൾ ഹംസക്കോയ എളാപ്പകൂട്ടുകാരായ കോമുക്ക മുഹമ്മൗട്ടിക്ക തുടങ്ങിയവരുമായി സിനിമക്ക് പോകാൻ പരിപാടിയിടുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു നിൽകുന്നത് കണ്ടു കൊണ്ട് വെല്ല്യുമ്മ കടന്നു വന്നു. പെരുന്നാളിന് ഒറ്റക്കുനിൽകുന്ന എന്നോട് വെല്ല്യുമ്മാക്ക് സഹതാപം തോന്നിയിരിക്കണം. വെല്ല്യുമ്മ പറഞ്ഞു പോകുമ്പൊ കുഞ്ഞാപ്പൂനിം കൂട്ടിക്കോള്യെടാ... 
ജോളിയായി സിനിമക്കു പോകാനിരിക്കുന്ന കൂട്ടുകാർക്ക് ഞാനൊരു കുരിശായി എന്നു പ്രത്യേകം പറയേണ്ടല്ലോ. എന്റെ കയ്യിൽ പൈസ ഇല്ല എന്നായി എളാപ്പ. പൈസ ഞാൻ തരാം എന്ന് വെല്ലുമ്മയും. പിന്നെ തർക്കമുണ്ടായില്ല. നാലുമണിയോടെ അവരെന്നെ കൂട്ടി റെയിലോരത്തുകൂടി നടന്ന് ഷൊറ്ണൂരിലെത്തി. ഇന്ന് സ്റ്റേറ്റു ബാങ്കു നിൽകുന്ന റോഡിനു കുറേകൂടി താഴെയായിരുന്നു അന്ന് ജവർ ടാക്കീസ്. അവിടെ എത്തി ചായയൊക്കെ കുടിച്ചു. എളാപ്പ സെക്കന്റ് ക്ലാസിലാണ് ഇരുന്നത്. ഞാനും കോമുക്കയും മുഹമ്മൗട്ടിക്കയും ബെഞ്ചിലും. സിനിമ കഴിഞ്ഞു ആറോട്ടിലൂടെ തന്നെ പരിത്തിപ്ര വന്ന് റെയിൽ മാർഗ്ഗം നടന്ന് പത്തു മണിയോടെ വീട്ടിലെത്തി. പിറ്റേന്ന് വെല്ല്യുമ്മ സിനിമയുടെ കഥ ചോദിച്ചു.കണ്ടതിൽ നിന്നും മനസിലായ കഥ ഞാൻ വിവരിച്ചു കൊടുത്തു. പരീക്കുട്ടിയും കറുത്തമ്മയും കൂട്ടുകാരായിരുന്ന കഥ. കറുത്തമ്മയെ പളനി കല്ല്യാണം കഴിച്ച് കൊണ്ടു പോയ കഥ. പരീക്കുട്ടിയുടെ പക്കൽ നിന്നും‌ തോണിയും വലയും വാങ്ങാൻ മീൻ കൊടുക്കാമെന്ന കരാറിൽ കറുത്തമ്മയുടെ അച്ഛൻ ചെമ്പൻ കുഞ്ഞ് കടം വാങ്ങി പരീകുട്ടിയെ ചതിച്ച കഥ. പരീക്കുട്ടി കച്ചവടം തുലഞ്ഞ് കടപ്പുറത്ത് അലഞ്ഞ കഥ. കറുത്തമ്മയെ കുറിച്ച് അപവാദം പറഞ്ഞ് കൂട്ടുകാർ പളനിയെ പിണക്കിയ കഥ. അവസാനം രാത്രിയിൽ  ഒരു സ്രാവിനെ പിടിക്കാനുളള ശ്രമത്തിൽ പളനി ചുഴിയിൽ മുങ്ങിയ കഥ. അന്ന് കറുത്തമ്മയെ അന്വേഷിച്ച് കടപ്പുറത്തെത്തിയ പരീക്കുട്ടിയുടെ പാട്ടുകേട്ട് കറുത്തമ്മ ഇറങ്ങിച്ചെന്ന കഥ. അവർ കടകിൽ മുങ്ങി മരിച്ച കഥ. അവസാനം പളനിയുടെ കുഞ്ഞിനേയുമെടുത്ത് ചേച്യേ എന്നും വിളിച്ചു കൊണ്ട് കടപ്പുറത്തലയുന്ന കറുത്തമ്മയുടെ അനുജത്തിയിൽ പടം അവസാനിക്കുന്നത്.. ഒരു പത്തു വയസുകാരന്റെ വാഗ്വിലാസത്തിൽ ഞാൻ വെല്ല്യുമ്മാക്ക് കഥ പറഞ്ഞു കൊടിത്തു....

Tuesday, April 14, 2020

വിഷു

വിഷു
******
ഇന്ന് വിഷുവാണ്. നല്ലത് കണി കണ്ടു കൊണ്ടുണരണമെന്ന് മലയാളികൾ കരുതുന്ന ദിവസം. സുന്ദരമായ ഒരു വിഷുസ്മരണ പങ്ക് വെച്ചുകൊണ്ട് തുടങ്ങാം. ആയിരത്തിത്തോള്ളായിരത്തി എൺപത്തിമൂന്ന് ഏപ്രിൽ പതിനാല്. ഞാൻ പെരുവണ്ണാമൂഴി ഇറിഗേഷൻ പ്രൊജക്റ്റിലെ ബാച്ച്‌ലർ കോർട്ടേഴ്സിൽ താമസിച്ചിരുന്ന കാലം. ഒറ്റക്കായിരുന്നു പൊറുതി. ഭാര്യയും മകളും നാട്ടിൽ. ഒഴിവു ദിവസങ്ങളിൽ ഓഫീസിൽ പോയി കുറച്ചു നേരം ജോലി ചെയ്താൽ ഒരു ദിവസത്തെ കോമ്പൻസേഷൻ ലീവ് തരാക്കാം. അങ്ങനെ മൂന്നോ നാലോ ഒത്താൽ വീട്ടിൽ വരാം. പൈസക്ക് വലിയ മൂല്ല്യമുണ്ടായിരുന്നകാലമായിരുന്നു. മൊത്ത ശമ്പളം നാലക്കം തികഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാസത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പെടാപാട് പെട്ടിരുന്ന അക്കാലത്ത് ഒരാഴ്ചത്തെ അവധിയെങ്കിലും ഇല്ലാതെ നാട്ടിൽ പോകുന്നത് മുതലാകാത്ത കച്ചവടമായിരുന്നു. അവധി ദിവസം ജോലിചെയ്യണമെങ്കിൽ സൂപ്രണ്ടിന്റെ അനുവാദം വേണം. ഒറ്റപ്പാലത്തുകാരൻ സഹസ്രനാമ അയ്യരായിരുന്നു ബോസ്. വലിയ കൊമ്പൻ മീശയുമൊക്കെയായി ഒരജാനബാഹു. വിരമിക്കാനിനി ഒരുകൊല്ലം മാത്രം ബാക്കി. കാഴ്ചക്ക് ഭീകര രൂപിയായിരുന്നെങ്കിലും തങ്കപ്പെട്ട മനുഷ്യൻ. ഹോളീഡേവർക്ക് തന്നെ എന്നെപ്പോലുള്ളവർക്ക് അദ്ദേഹം ബോധപൂർവ്വം നൽകിയ ഔദാര്യമായിരുന്നു. 
ഞാൻ പുലർച്ചെ ഉണർന്നു. സൂപ്രണ്ട് താമസിക്കുന്ന  C 1 കോർട്ടേഴ്സിലേക്ക് പുറപ്പെട്ടു. എന്റെ കോർട്ടേഴ്സ് നിൽക്കുന്ന കുന്നിന്റെ നെറുകിലായിരുന്നു സി 1. അവിടെച്ചെന്ന് മൂപ്പരുടെ സമ്മതം വാങ്ങി ഒന്നര കിലോമീറ്റർ അകലെയുള്ള ഫാമിലേക്ക് നടക്കണം. വഴിക്ക് കെ വൈ ഐ പി കാന്റീനിൽ നിന്ന് പ്രാതലും അതായിരുന്നു പരിപാടി. ഞാൻ സി 1 ലേക്ക് കുറുക്ക് വഴിക്ക് കുന്ന് കയറി. ഇന്നലെ രാത്രി പെയ്ത മഴയിൽ കുതിർന്ന് കിടക്കുന്ന വഴിയിൽ ചിതറിക്കിടക്കുന്ന മരുതിൻ പൂക്കൾ. നെറുകിലെത്തി തിരിഞ്ഞു നോക്കി. സുന്ദരിയായ പ്രകൃതിയെ കണികണ്ടു. കക്കയം മലകൾക്ക് മുകളിലൂടെ ഉദിച്ചുയരുന്ന സൂര്യന്റെ പ്രഭയിൽ മുങ്ങി നിൽക്കുന്ന ഡാമും പരിസരങ്ങളും മനോഹരമായ കാഴ്ച കുറച്ച് നേരം ആസ്വദിച്ച് ഞാൻ സി 1 ലേക്ക് നടന്നു. കോർട്ടേഴ്സിനു മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന. ചെന്ന് ബെല്ലടിച്ചു. താമസിയാതെ അദ്ദേഹം വാതിൽ തുറന്നു ഗൗരവത്തിൽ നോക്കി. ചോദ്യരൂപത്തിൽ നീട്ടിയൊരു മൂളൽ. ങൂൂൂം…
ഞാൻ വിനീതനായി"ഓഫീസിൽ കുറച്ച് പണിയുണ്ട്. കാഷ്വൽ തൊഴിലാളികളുടെ വേജ് കൂട്ടണം. സ്റ്റോക് എൻട്രിയും ഉണ്ട്. അത് തീർത്താൽ എനിക്ക് അടുത്ത ആഴ്ച വീട്ടിലൊന്ന് പോകാമായിരുന്നു. സംഗതി പിടികിട്ടിയമട്ടിൽ അദ്ദേഹം ചിരിച്ചു. കേറിയിരിക്ക് എന്നും പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി. ഞാൻ ഇരുന്നു. ഒറ്റക്കാണ് താമസമെങ്കിലും എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
കയ്യിൽ ഒരു പഴ്സുമായി പുറത്ത് വന്നു. അതിൽ നിന്നും രണ്ടു രൂപയുടെ പുതിയ കെട്ട് എടുത്ത് പൊട്ടിച്ചു. ഒരു നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഞാൻ എഴുന്നേറ്റു. ഉപചാര പൂർവ്വം രണ്ട് കയ്യും നീട്ടി അത് വാങ്ങുകയും ചെയ്തു.
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇന്ന് ഇവിടെ എന്റെ കൂടെയാ ഇയാൾക്ക് ഡ്യൂട്ടി. ഇവിടെ ഇരുന്നോ. സർ ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല. അവിടെ ഇരി എല്ലാം ഇവിടെ വരും. എല്ലാം വന്നു. കുറേകഴിഞ്ഞപ്പോൾ മോഹൻ ദാസ് സാറും അനന്ദരാജ് സാറും വന്നു. അവർക്കെല്ലാം രണ്ടു രൂപയുടെ പുതിയ ഓരോ നോട്ട് കൈനീട്ടം. പ്രൊജക്റ്റിലെ പണിക്കാരും വന്ന് കൈനീട്ടം വാങ്ങുന്നുണ്ടായിരുന്നു. പിന്നെ റമ്മികളി തുടങ്ങി. കളിയും ചിരിയും തമാശകളുമായി അന്ന് ഉച്ചവരെ അവരോടൊപ്പം കൂടി. ഊണ് കഴിച്ച് മടങ്ങി റൂമിൽ വന്ന് കിടന്നുറങ്ങി………

അത് അന്നത്തെകാലം. ഇനി വർത്തമാന കാലത്തിലേക്ക്, എന്റെ ഇന്നത്തെ കണി ഇനി ശിഷ്ടകാലം എനിക്ക് മറക്കാൻ കഴിയും എന്ന് തോന്നുന്നില്ല. യുപി യിൽ ജാതിപറഞ്ഞ് ആശുപത്രിയിൽ നിന്ന് ഇറക്കിവിടപ്പെട്ട ഒരു സഹോദരി നടപ്പാതയിൽ പ്രസവിച്ച്കിടക്കുന്ന കാഴ്ച. തളർന്ന് കൂട്ടുകാരിയുടെ മടിയിൽ ചാഞ്ഞു കിടക്കുന്ന അമ്മയും സിമന്റ് പാതയിൽ കിടന്ന് തൊണ്ടകീറിക്കരയുന്ന പൈതലും. അതിന്റെ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നില്ല. അതിന്റെ ഫോട്ടോതന്നെ മതിയാകും മനുഷ്യർക്ക്.
കോവിഡിനേക്കാൾ വിഷം വമിക്കുന്ന വൈറസുകളുണ്ട് നമുക്കിടയിൽ എന്ന് നാം തിരിച്ചറിയുക

Friday, January 31, 2020

ഖുർആനിലേക്ക്

ഖുർആനിലേക്ക്
****************
അന്നൊരു ഞായറാഴ്ചയായിരുന്നു. കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ബാച്ചിലർ കോട്ടേഴ്സിൽ താസിക്കുന്നകാലം.എൺപത്തിമൂന്നിലായിരിക്കും. ഡാമിനോടുചേർന്ന് കുന്നിനുമുകളിലെ  കെ വൈ ഐ പി ഐ ബി യിൽ  ഞാങ്ങാട്ടിരിക്കാരൻ ഈസൂക്ക നടത്തുന്ന കാന്റീനിൽ നിന്നായിരുന്നു ശാപ്പാട്.  ഉച്ചക്ക് പതിവിലും രണ്ടുരുള അധികം കഴിച്ച് രണ്ടു മണിമുതൽ ഒരാറുമണിവരെ ഉറങ്ങിക്കൊണ്ടായിരുന്നു ഞായറാഴ്ചകൾ ആഘോഷിച്ചിരുന്നത്. ഊണുകഴിക്കാൻ പുറപ്പെടുമ്പോൾ നല്ലവെയിലായിരുന്നു. വിജനമായ റോഡ്. നടന്ന് അന്നത്തെ പോസ്റ്റാഫീസ് കെട്ടിടത്തിനടുത്തെത്തിയപ്പോളതാ  മുന്നറിയിപ്പൊന്നും  കൂടാതെ ഒരു മഴ. വെയിലും മഴയും കുഞ്ഞിക്കുറുക്കന്റെ കല്ല്യാണം എന്നും പറഞ്ഞ് ആർത്ത്         രസിച്ചിരുന്ന ബാല്യം കൈവിട്ടു പോയി രുന്നല്ലോ. ഞാൻ കൈ തലക്കു മീതെ പിടിച്ച് ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റാഫീസ് കെട്ടിടത്തിന്റെ വരാന്തയിലേക്ക്  പാഞ്ഞുകയറി. അപ്പോളയാളവിടെയുണ്ടായിരുന്നു.എന്നെപ്പോലെ മഴയിൽ നിന്നും അഭയം തേടിയെത്തിയിരിക്കയാണ്. വെളുത്ത് സുമുഖൻ വെട്ടിയൊതുക്കിയ നേരിയ താടി. കക്ഷത്തിൽ ഇളം പച്ച ചട്ടയുള്ള കട്ടിയുള്ള ഒരു പുസ്തകം. മുഖത്ത് സൗഹൃദ ഭാവത്തിലൊരു പുഞ്ചിരി. കാന്റീനിൽ ഇടക്ക് കാണാറുണ്ടെങ്കിലും പരിചയപ്പെട്ടിരുന്നില്ല. കയ്യിലുള്ള പുസ്തകത്തിലേക്ക് കൗതുകത്തോടെ നോക്കിക്കൊണ്ട് ഞാരാഞ്ഞു എന്താപേര്. മോഹനൻ. പന്തിരിക്കര ഗ്രാമീൺ ബാങ്കിൽ ജോലിചെയ്യുന്നു
 ഞാനെന്നെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ കലവറയില്ലാത്ത സൗഹൃദത്തോടെ അദ്ദേഹം പറഞ്ഞു സുഗന്ധത്തിൽ ഫാം അസിസ്റ്റന്റല്ലേ ഞാനറിയും. കൗതുകത്തോടെ ഞാൻ ചോദിച്ചു ഏതാപുസ്തകം. ഒന്നും പറയാതെ ചിരിച്ചുകൊണ്ട് പുസ്തകം എന്റെ നേരെ നീട്ടി "താല്പര്യമുണ്ടെങ്കിൽ കൊണ്ടു പൊയ്കോളൂ വായിച്ചിട്ടു തന്നാൽ മതി" ഞാൻ വായിച്ചുകഴിഞ്ഞു. നല്ലൊരു നോവൽ പ്രതീക്ഷിച്ച് കൈനീട്ടിയ ഞാൻ അതിശയിച്ചുപോയി. അല്ലാമാ യൂസ്ഫ് അലിയുടെ ഖുർ ആൻ ഇംഗ്ലീഷ് പരിഭാഷയുടെ ഒരദ്ധ്യായത്തിന്റെ മലയാള  വിവർത്തനം. അൽ ബഖറ.
മഴ ശമിച്ചിരുന്നു. ഞങ്ങൾ ഐ ബി യിൽ കയറി ഊണുകഴിച്ച് മടങ്ങി. ഒരു മാസത്തോളം ഞാനത് കയ്യിൽ വെച്ച് വായിച്ചു. അതുവരെ സി എന്നിന്റെയും കോയക്കുട്ടി സാഹിബിന്റെയും പരിഭാ ഷകൾ ഓടിച്ചു നോക്കിയിരുന്നതല്ലാതെ മനസിരുത്തി വായിച്ചിരുന്നില്ല. ഈ പരിഭാഷ ഖുർ ആനിൽ എന്റെ താല്പര്യം വളരാൻ കാരണമായി. പിന്നീട് ഇടമറുകിന്റെ ഖുർ ആൻ വിമർശനം വായിച്ചതും  ഖുർ ആൻ പഠിക്കാൻ ഉത്തേജകമാവുകയാണു ചെയ്തത്. പുസ്തകം തിരിച്ചു കൊടുക്കുമ്പോൾ ഞാനദ്ദേഹത്തോടു ചോദിച്ചു എന്താൺ് ഈ വകയോട് താല്പര്യം തോന്നാൻ കാരണം എന്ന്. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ഇതൊക്കെ  അറിവിന്റെ ഭണ്ഢാരങ്ങളല്ലേ. അങ്ങനെ ഒരു ഹിന്ദു സഹോദരനിലൂടെ അല്ലാഹു എന്നിലേക്ക് ഖുർ ആൻ എത്തിച്ചു. എങ്ങനെയുണ്ട്.