Wednesday, April 22, 2020

ചെമ്മീൻ

ഞാനാദ്യമായി കണ്ട സിനിമയാണു ചെമ്മീൻ. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. ഒരു സിനിമയൊക്കെ കാണാൻ അവസരം കിട്ടുക എന്നത് ഗ്രാമത്തിലെ എന്റെ പ്രായക്കാർക്ക്..വലിയൊരു ഭാഗ്യമായിരുന്നു. കുട്ടികൾ സിനിമകാണുന്നത് ശരിയല്ല എന്ന് കരുതപ്പെട്ട കാലം.
അന്ന് സിനിമാലോകത്ത് സംഭവം തന്നെയായിരുന്നു ചെമ്മീൻ. പിന്നീടും അതുപോലൊരു ക്ലാസിക്ക് ഇറങ്ങിയിട്ടില്ല എന്നു തോന്നുന്നു വായന ഒരു ശീലമാക്കിയ മലയാളി വളരെയേറെ ഇഷ്ടപ്പെട്ട നോവലിന്റെ ചലച്ചിത്രാവിഷ്കരണം. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലത്ത് ഒരു മുഴു നീളൻ ഈസ്റ്റുമാൻ കളർ ചിത്രം. ഇറങ്ങിയേടങ്ങളിലെല്ലാം ഒരുപാടു കാലം ഓടിയ ചിത്രം. ആദ്യമായി രാഷ്ട്രപതിയുടെ സ്വർണണ മെഡൽ നേടിയ മലയാളചിത്രം. അങ്ങനെ ഒരു പാട് വിശേഷണങ്ങൾ.
വലിയ ടൗണുകളിലൊക്കെ ഇറങ്ങി കുറേ കാലം കഴിഞ്ഞാണ് ഷൊർണൂരിലെ ഓല മേഞ്ഞ 
ജവഹർ ടാക്കീസിൽ ചെമ്മീൻ എത്തിയത്. ഒരു പെരുന്നാൾകാലം. അന്ന് തറവാട്ടിൽ കുട്ടിയായി ഞാനൊറ്റക്കായിരുന്നു. അനുജൻ അലിയും ബൽകീസും ഉമ്മായുടെ കൂടെ ഉമ്മാന്റെ വീട്ടി ലായിരുന്നു എന്നാണ് ഓർമ്മ. 
ഉച്ചക്ക് പെരുന്നാൾ സദ്യയൊക്കെ കഴിഞ്ഞപ്പോൾ ഹംസക്കോയ എളാപ്പകൂട്ടുകാരായ കോമുക്ക മുഹമ്മൗട്ടിക്ക തുടങ്ങിയവരുമായി സിനിമക്ക് പോകാൻ പരിപാടിയിടുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു നിൽകുന്നത് കണ്ടു കൊണ്ട് വെല്ല്യുമ്മ കടന്നു വന്നു. പെരുന്നാളിന് ഒറ്റക്കുനിൽകുന്ന എന്നോട് വെല്ല്യുമ്മാക്ക് സഹതാപം തോന്നിയിരിക്കണം. വെല്ല്യുമ്മ പറഞ്ഞു പോകുമ്പൊ കുഞ്ഞാപ്പൂനിം കൂട്ടിക്കോള്യെടാ... 
ജോളിയായി സിനിമക്കു പോകാനിരിക്കുന്ന കൂട്ടുകാർക്ക് ഞാനൊരു കുരിശായി എന്നു പ്രത്യേകം പറയേണ്ടല്ലോ. എന്റെ കയ്യിൽ പൈസ ഇല്ല എന്നായി എളാപ്പ. പൈസ ഞാൻ തരാം എന്ന് വെല്ലുമ്മയും. പിന്നെ തർക്കമുണ്ടായില്ല. നാലുമണിയോടെ അവരെന്നെ കൂട്ടി റെയിലോരത്തുകൂടി നടന്ന് ഷൊറ്ണൂരിലെത്തി. ഇന്ന് സ്റ്റേറ്റു ബാങ്കു നിൽകുന്ന റോഡിനു കുറേകൂടി താഴെയായിരുന്നു അന്ന് ജവർ ടാക്കീസ്. അവിടെ എത്തി ചായയൊക്കെ കുടിച്ചു. എളാപ്പ സെക്കന്റ് ക്ലാസിലാണ് ഇരുന്നത്. ഞാനും കോമുക്കയും മുഹമ്മൗട്ടിക്കയും ബെഞ്ചിലും. സിനിമ കഴിഞ്ഞു ആറോട്ടിലൂടെ തന്നെ പരിത്തിപ്ര വന്ന് റെയിൽ മാർഗ്ഗം നടന്ന് പത്തു മണിയോടെ വീട്ടിലെത്തി. പിറ്റേന്ന് വെല്ല്യുമ്മ സിനിമയുടെ കഥ ചോദിച്ചു.കണ്ടതിൽ നിന്നും മനസിലായ കഥ ഞാൻ വിവരിച്ചു കൊടുത്തു. പരീക്കുട്ടിയും കറുത്തമ്മയും കൂട്ടുകാരായിരുന്ന കഥ. കറുത്തമ്മയെ പളനി കല്ല്യാണം കഴിച്ച് കൊണ്ടു പോയ കഥ. പരീക്കുട്ടിയുടെ പക്കൽ നിന്നും‌ തോണിയും വലയും വാങ്ങാൻ മീൻ കൊടുക്കാമെന്ന കരാറിൽ കറുത്തമ്മയുടെ അച്ഛൻ ചെമ്പൻ കുഞ്ഞ് കടം വാങ്ങി പരീകുട്ടിയെ ചതിച്ച കഥ. പരീക്കുട്ടി കച്ചവടം തുലഞ്ഞ് കടപ്പുറത്ത് അലഞ്ഞ കഥ. കറുത്തമ്മയെ കുറിച്ച് അപവാദം പറഞ്ഞ് കൂട്ടുകാർ പളനിയെ പിണക്കിയ കഥ. അവസാനം രാത്രിയിൽ  ഒരു സ്രാവിനെ പിടിക്കാനുളള ശ്രമത്തിൽ പളനി ചുഴിയിൽ മുങ്ങിയ കഥ. അന്ന് കറുത്തമ്മയെ അന്വേഷിച്ച് കടപ്പുറത്തെത്തിയ പരീക്കുട്ടിയുടെ പാട്ടുകേട്ട് കറുത്തമ്മ ഇറങ്ങിച്ചെന്ന കഥ. അവർ കടകിൽ മുങ്ങി മരിച്ച കഥ. അവസാനം പളനിയുടെ കുഞ്ഞിനേയുമെടുത്ത് ചേച്യേ എന്നും വിളിച്ചു കൊണ്ട് കടപ്പുറത്തലയുന്ന കറുത്തമ്മയുടെ അനുജത്തിയിൽ പടം അവസാനിക്കുന്നത്.. ഒരു പത്തു വയസുകാരന്റെ വാഗ്വിലാസത്തിൽ ഞാൻ വെല്ല്യുമ്മാക്ക് കഥ പറഞ്ഞു കൊടിത്തു....

No comments: