Saturday, May 16, 2020

മദ്രസക്കാലം 1

മദ്രസക്കാലം...1
സ്കൂളിൽ ചേർത്ത് കുറേ കാലം കഴിഞ്ഞായിരുന്നു മദ്രസാ പ്രവേശം. ഓതാനാക്കുക എന്നായിരുന്നു പ്രയോഗം. അന്നൊക്കെ റബീഉൽ അവ്വൽ മാസത്തിലായിരുന്നു പരിപാടി ......
രാവിലെ എട്ട് മണിയായിക്കാണും, ഞാൻ താഴെ കായ്ക്കറിക്കണ്ടത്തിൽ കോപ്പനും ചാത്തനും ചക്കനുമൊക്കെ പണിയെടുക്കുന്നേടത്ത് നിൽക്കുകയായിരുന്നു. അവിടെ നിന്നാൽ പാടം കാണാം പാടത്തിന്റെ നെടുകെ റെയിൽ പാതകാണാം. അങ്ങ് ദൂരെ കൊണ്ടൂരക്കുന്നും കാണാം. 
കുന്നിനു മേലേ ഇളവയിലിൽ മാഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞ്. വെളുത്ത പുകപോലേ.  കൊയ്ത്തു കഴിഞ്ഞ പാടം. എന്റെ കൂടെ മൂത്താപ്പായുടെ മകൾ മാളുവുമുണ്ടായിരുന്നു. പരസ്പരം വികൃതിയടിച്ചിരുന്നെങ്കിലും അവളെപ്പോഴും എന്റെ കൂടെയുണ്ടാകും.  
കോപ്പനായിരുന്നു പണിക്കാരുടെ നേതാവ്. കോപ്പന്റെ കൈമുട്ടിൽ വലിയൊരു മുഴയുണ്ട്. കിളക്കുമ്പോൾ ആ മുഴ കുലുങ്ങിയാടുന്നത് കാണാൻ നല്ല രസമായിരുന്നു. ചില വികൃതിക്കുട്ടികൾ തഞ്ചം കിട്ടിയാൽ ലോറി ഹോണടിക്കും പോലെ അതിൽ പിടിച്ച്  അമർത്തി പോം പോം എന്ന് പറഞ്ഞ് ഓടും. കോപ്പൻ പിറകെയും കയ്യിൽ കിട്ടിയാൽ ചന്തിക്ക് നല്ല നുള്ളും കിട്ടും... 
അവർ വരിയായി നിന്ന് കിളക്കുകയായിരുന്നു. 
മേലെ ചക്കപ്പുളി മൂച്ചിയുടെ ചുവട്ടിൽ നിന്ന് ഉപ്പ വിളിച്ചു.  "ചാത്താ കുട്ടികളെ കൂട്ടീട്ട് വായോ അവരെ ഇന്ന് മദ്രസയിൽ ചേർക്കണം". മദ്രസ എന്ന് കേട്ടപ്പോൾ കുട്ടിക്ക് പേടിയായി. അറിയാത്ത ഭാഷ. പഠിച്ചില്ലെങ്കിൽ മൊയ്ല്യാരുടെ ചൂരൽ കഷായം കിട്ടും എന്നാണ്‌ കേട്ടിട്ടുള്ളത്. ‌വേം വരിൻ എന്നും പറഞ്ഞ് ചാത്തൻ മുന്നിൽ നടന്നു.‌ മടിയോടെ പിറകിൽ ഞങ്ങളും. വീട്ടിൽ വെല്ലിമ്മയും ഉമ്മയും മൂത്തമ്മയുമൊക്കെ ഞങ്ങളെ യാത്രയയക്കാനുള്ള തിരക്കിലായിരുന്നു. എന്തോ വലിയ കാര്യം ചെയ്യുന്ന ഭാവത്തിലായിരുന്നു  അവർ.  വലിയൊരു വട്ടിനിറയെ ഈത്തപ്പഴപ്ലാവിന്റെ ചക്കച്ചുള പറിച്ച് വെച്ചിരുന്നു. പുതിയ കുട്ടികളെ ചേർക്കുമ്പോൾ മദ്രസയിലെ മറ്റു കുട്ടികൾക്ക് ചീരിനി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് അത് ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നു എന്നാണ്‌ കേട്ടത്. അതൊരു പുണ്യകർമ്മമായി അന്നുള്ളവർ കരുതി. ഞങ്ങൾ കയറിച്ചെല്ലുന്ന ശബ്ദം കേട്ട ആരോ പറഞ്ഞു ബോബനും മോളീം വര്ണ്‌ണ്ട്. മനോരമ ആഴ്ചപ്പതിപ്പിൽ ടോംസിന്റെ ബോബനും മോളിയും പ്രസിദ്ധമായി വരുന്ന കാലമായിരുന്നു അത്...
ചായയും അടയും കഴിച്ച് ഞങ്ങൾ വേഗം പുറപ്പെട്ടു. ഉപ്പയും കുട്ടിയും മാളുവും പിറകെ തലയിൽകുട്ടയുമായി ചാത്തനും. മേലേ പടിപ്പുരയിലെത്തിയപ്പോൾ എതിരെ വരുന്നു പള്ളീമാത്ത. എന്റെ കൂട്ടുകാരനായ ഹംസുവിന്റെ അമ്മായിയാണ്‌. മറ്റു കുട്ടികളും അവരെ അമ്മായി എന്ന്തന്നെ വിളിച്ചു. ചിരിച്ചുകൊണ്ട് അവർ ചോദിച്ചു കുഞ്ഞേ കുട്ട്യേളെ ഓതാനാക്കാൻ കൊണ്ടോക്വാണില്ലേ. എല്ലാവരേയും അവർ‌ കുഞ്ഞേ എന്നാണ്‌‌വിളിക്കുക. ഉപ്പ ചിരിച്ചുകൊണ്ട് മൂളി. ചെത്തു വഴിയിലൂടെ റോഡിൽ കയറി. റോഡിന്റെ വളവിലെ ആൽമരത്തിൽ നിറയെ ചുവന്ന ആലിൻ പഴങ്ങൾ. അത് തിന്നാൻ വന്ന പലതരം പക്ഷികളുടെ കലപില ശബ്ദങ്ങൾ. ഒരു കൂട്ടം ചൂളപ്രാവുകൾ ആൽ മരത്തിലേക്ക് പറന്ന് വന്നത് നോക്കിനിന്ന എന്നെ ചാത്തൻ  പതുക്കെ മുന്നോട്ട് തള്ളി. മേപ്പോട്ട് നോക്കി നടന്നിട്ട് തട്ടിത്തടഞ്ഞ് വിഗ്ഗും...ഞങ്ങൾ നടന്നു. അടുത്ത് ആലിക്കാടെ പലചരക്ക് പീടിക, അതിനടുത്ത് കൊള്ളിക്കുഞ്ഞാമുക്കാന്റെ ചായപ്പീടിക. പീടികയുടെ മുന്നിൽ ഒരു പരമ്പ് തട്ടികയിൽ സിനിമാപോസ്റ്റർ ഒട്ടിച്ചിരുന്നു. പട്ടാമ്പി കൃഷ്ണയിൽ "ഭാര്യ". അങ്ങാടിയിൽ നിന്നിരുന്ന പലരും ഞങ്ങളെ കൗതുകത്തോടെ നോക്കി. ഉപ്പാനോട് ലോഹ്യം പറഞ്ഞു. കുറച്ചുകൂടി നടന്ന് മദ്രസയിലെത്തി.‌ മദ്രസയിൽ വലിയ ആരവമായിരുന്നു. ഉച്ചത്തിൽ പാഠങ്ങൾ ഉരുവിട്ട് പഠിക്കുന്ന കുട്ടികൾ. ഞങ്ങളെ ചേർത്ത ഒന്നാംക്ലാസ് ചേക്കു  മൊല്ലക്കയുടേതായിരുന്നു. മൊല്ലക്കാനെക്കൂടാതെ ചേറ്യേ മൊയ്ല്യാരും വല്ല്യേ മൊയ്ല്യേരും മയമ്മൗട്ടി മൊയ്ല്യാരുമായിരുന്നു മറ്റ് ഉസ്താദുമാർ. കുട്ടികൾ ചെന്നപ്പോൾ മറ്റുകുട്ടികൾ ഓത്ത് നിർത്തി. സെയ്താലിക്കുട്ടി മൊയ്തീൻ കുട്ടി ഹംസു കുഞ്ഞഹമ്മദ് മുഹമ്മദാലി കുഞ്ഞിമാൻ എന്നിങ്ങനെ ഒരു പാട്‌ സഹപാഠികൾ. ഓത്തു നിർത്തിയ കുട്ടികൾക്ക് നേരേ മൊല്ലക്ക ചൂരൽ വീശിക്കൊണ്ട് കയർത്തു. ഓത്യെട പോത്ത്കളേ. എനിക്ക് ചെറുതായി പേടിതോന്നി. മൊല്ലക്ക എന്നെ മേശയുടെ അടുത്തേക്ക് ചേർത്ത് നിർത്തി. നെറുകയിൽ തലോടി. നീണ്ട് മെലിഞ്ഞ മൊല്ലക്ക. മല്ലിന്റെ തുണിയും ഒരു കറുത്ത സ്വെറ്ററുമായിരുന്നു വേഷം. അദ്ദേഹത്തിന്റെ അടുത്ത് നിന്നപ്പോൾ പുകയിലപ്പൊടിയുടെ മണം...
അലിഫ് ബാ താ ഇദാ ജീമ്  എന്നിങ്ങനെ അറബിയിലെ അക്ഷരമാലകൾ എനിക്കദ്ദേഹം. ചൊല്ലിത്തന്നു. മേശപ്പുറത്തിരിക്കുന്ന നീണ്ട ചൂരലിലേക്ക് ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ഞാൻ പേടിയോടെ അതേറ്റു ചൊല്ലി. പേടി വെറുതെയായിരുന്നു ഒരിക്കൽ പോലും അദ്ദേഹമെന്നെ തല്ലിയതായി ഓർമ്മയില്ല...
ഞങ്ങളെ മദ്രസയിലെത്തിച്ച് ഉപ്പയും ചാത്തനും സ്ഥലം വിട്ടിരുന്നു. 
പുറത്ത് വലിയ ഉച്ചത്തിൽ കൂവിയാർത്തുകൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞ് പോയി. റെയിൽ പാത് മദ്രസയുടെ അടുത്തായിരുന്നു..
പഠിച്ച് കഴിഞ്ഞാൽ പാഠം മാറ്റിത്തരുകയായിരുന്നു പതിവ്. ഒരു ക്ലാസിൽ തന്നെ പല പാഠങ്ങൾ പഠിക്കുന്ന കുട്ടികളുണ്ടായിരുന്നു. ഞങ്ങൾ കൊണ്ടു വന്ന ചക്കച്ചുള വിതരണം കഴിഞ്ഞ് മദ്രസ വിട്ടു. ബെല്ലടിച്ച ശബ്ദം കേട്ടതോടെ വലിയ ആരവത്തോടെ മറ്റു കുട്ടികൾ പുറത്തേക്കോടി കൂടെ ഞങ്ങളും...
പുറത്ത് വെയിൽ ചൂടായിരുന്നു. രാവിലെ ഉണ്ടായിരുന്ന മഞ്ഞ് മാഞ്ഞു പോയിരുന്നു...
റോട്ടിൽ കടപടാ ശബ്ദമുണ്ടാക്കിക്കൊണ്ട് കിഴക്കോട്ട് പോകുന്ന ഒരു കാളവണ്ടി. വണ്ടി നിറയെ വിറകായിരുന്നു. ഭാരം വലിച്ച് തളർന്ന കാളയുടെ വായിൽ നിന്നും നൂലുപോലെ ഒഴുകിവീഴുന്ന നുരയും പതയും... റോട്ടിലെ ചരലിൽ കാള മൂത്രമൊഴിച്ചതിന്റെ നീണ്ട പാട്... കിഴക്കോട്ട് പോകാനുള്ള കുട്ടികൾ വണ്ടിയുടെ പിറകേ കൂടി. കുറേ കുട്ടികൾ വണ്ടിയുടെ പിറകിൽ പിടിച്ച് തൂങ്ങുന്നുണ്ടായിരുന്നു.
കാഴ്ച കണ്ട് നില്ക്കുകയായിരുന്ന എന്നെ മാളു വിളിച്ചു. വായോ പോകാം. ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഇനി വീട്ടിൽ ചെന്ന് ചായകുടിച്ചിട്ട് വേണം സ്കൂളിലേക്ക് പോരാൻ...

No comments: