Monday, November 23, 2020

ഒരു വിദ്യാർത്ഥി സമരത്തിന്റെ ഓർമ്മ

ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഏഴ്. ഈയുള്ളവൻ വാടാനാംകുറുശിയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. Premkumar Padinhattimmuri Mozhiyote SG Suresh Kumar Rajendran Rajeevan 
T Kunhiyousuf തുടങ്ങിയവരൊക്കെയായിരുന്നു സഹപാഠികൾ. ഇക്കാലത്താണ് വാടാനാംകുറുശ്ശി സ്കൂളിൽ കെ എസ് യു വിന്റെ യൂണിറ്റ് സ്ഥാപിതമായത്. കോൺഗ്രസ് നേതാവ് യു കെ ഭാസി, ഷണ്മുഖദാസ് മുതലായവർ ഈ ആവശ്യത്തിനായി പലവട്ടം കാരക്കാട്ട് വയ്യാട്ടുകാവിലെ തറവാട്ടിൽ വന്ന് താമസിച്ചതും എന്റെ എളാപ്പമാരായ, ഇമ്പിച്ചിമുഹമ്മദ് ഹംസക്കോയ ചേക്കാമു തുടങ്ങിയവരുമായി കൂടിയാലോചിച്ചിരുന്നതും ഓർമ്മവരുന്നു. ആ പ്രവർത്തനങ്ങൾക്കൊടുവിലാണ് വാടാനാം കുറുശ്ശി യൂണിറ്റ് സ്ഥാപിക്കപ്പെട്ടത് എന്നാണ് ഓർമ്മ. അതോടൊപ്പം പാപ്പിനിശ്ശേരി ശ്രീനിവാസൻ പ്രസിഡന്റും ഹംസക്കോയ സെക്രട്ടറിയുമായി ഒറ്റപ്പാലം താലൂക്ക് യൂണിറ്റും നിലവിൽ വന്നു. അന്ന് വാടാനാംകുറുശിയിൽ പഠിച്ചിരുന്ന കല്ലന്മാർതൊടി സുകുമാരൻ ഹംസക്കോയ മുതലായവരായിരുന്നു സ്കൂൾ യൂണിറ്റിന്റെ സാരഥികൾ 
പി എം വിശ്വനാഥൻ വി കെ ചേക്കാമു ആലിക്കുട്ടി  തുടങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയും. 
ആ വർഷം സ്കൂൾ പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സുകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു. വേണുമാസ്റ്ററുടെ സഹോദരീ പുത്രി അംബികയായിരുന്നു എതിർ സ്ഥാർത്ഥി എന്ന് തോന്നുന്നു. വേണുമാസ്റ്റർ ഒരു ഉറച്ച കോൺഗ്രസ്സ്‌ കാരനായിരുന്നു എങ്കിലും വിദ്യാർത്ഥി രാഷ്ട്രിയത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. 
സഖാവ് ഇ എം എസ് ന്റെ നേതൃത്ത്വത്തിൽ സപ്തകക്ഷി മന്ത്രിസഭ കേരളം വാണിരുന്ന കാലം. നാട്ടിൽ അരിക്ക് വലിയ ക്ഷാമം നേരിട്ടു.‌ റേഷൻ കടവഴികിട്ടുന്ന നാറുന്ന ചാക്കരിയും ഗോതമ്പും നാട്ടിൽ കിലോവിൻ അഞ്ച് പൈസക്ക് കിട്ടിയിരുന്ന പൂളക്കിഴങ്ങ് എന്നറിയപ്പെടുന്ന കപ്പയും തിന്ന് ജനം വിശപ്പടക്കിപ്പോന്നു. അതുപോലും ലഭിക്കാതെ ദിവസങ്ങളോളം തീപുകയാത്ത അടുപ്പുകളും കേരളീയ ഗ്രമങ്ങളിൽ അന്ന് സുലഭമായിരുന്നു എന്നോർക്കണം. കെ കരുണാകരന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇ എം എസ്‌ മന്ത്രിസഭയെ താഴെയിറക്കാൻ കോപ്പുകൂട്ടിയിരുന്ന കാലമായിരുന്നു അത്. അതിന് പ്രധാനകാരണമായി അവതരിപ്പിക്കപ്പെട്ടത് നാട്ടിൽ നടമാടിയിരുന്ന പട്ടിണിതന്നെ. കൂടാതെ മന്ത്രിമാരുടെ പേരിൽ ഉയർന്നുവന്ന അഴിമതിയാരോപണങ്ങളും. മന്ത്രിമാരിൽ പലരും അഴിമതിയാരോപണങ്ങൾക്ക് വിധേയരായി. ഇന്നത്തെ അഴിമതികൾ വെച്ച് നോക്കുമ്പോൾ അവയെല്ലാം വെറും നിസ്സാരമായിരുന്നു എന്നത് വേറെ കാര്യം. നാട്ടിൽ പല രൂപത്തിൽ സമരങ്ങൾ അരങ്ങേറി കൂട്ടത്തിൽ കെ എസ്‌ യു വിന്റെ വകയായി കേരളത്തിന്റെ വിവിധയിടങ്ങളിൽ വിദ്യാർത്ഥിസമരവും ഉണ്ടായി. ഇക്കൂട്ടത്തിൽ വാടാനാംകുറുശ്ശി ഹൈസ്കൂളിലും സമരം നടന്നു…
സമരത്തിന്റെ അന്ന് കുട്ടികളോടെല്ലാം പഠിപ്പുമുടക്കി പുറത്തിറങ്ങാൻ നേതാക്കന്മാർ ആഹ്വാനം ചെയ്തു. എങ്കിലും നടാടത്തെ സംഭവമായതുകൊണ്ടാകാം പേടികാരണം കുട്ടികളാരും ക്ലാസ് വിട്ട് ഇറങ്ങിയില്ല…
അവേശം മൂത്ത് നേതാക്കന്മാർ ഹെഡ് മാസ്റ്ററുടെ ഓഫീസിനു മുന്നിൽ‌ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ആരും പുറത്തിറങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഹംസക്കോയ ലോങ്ങ് ബെല്ലടിച്ചു. അത് കേട്ടതോടെ കുട്ടികൾ പുറത്തിറങ്ങി. നേതാക്കന്മാർ കുറേ നേരം ഹെഡ് മാസ്റ്ററെ ഘൊരാവോ ചെയ്ത് മുദ്രാവാക്യം വിളിച്ചതോടെ സ്കൂൾ വിടുകയും ചെയ്തു…
അന്ന് അങ്ങനെ നേരത്തെ വീട്ടിൽ ചെന്ന് കയറിയ എന്റെ സഹപാഠി സുരേഷിനോട് അച്ഛൻ ഗുരുക്കൾ മാസ്റ്റർ ചോദിച്ചു ങൂം എന്തെടാ ഇന്ന് നേരത്തെ. ഇന്ന് സ്കൂളിൽ സമരമായിരുന്നു. ഹെഡ്മാഷെ ഘൊരാവോ ചെയ്തു. 
എന്നാൽ നീ ഇങ്ങോട്ട് മാറി നിൽക്ക് നിന്നെ ഞാൻ ഘൊരാവോ ചെയ്തിരിക്കുന്നു. സുരേഷിന് ഒരുപാട് നേരം വീട്ടിന്റെ വരാന്തയുടെ മൂലയിൽ നിൽക്കേണ്ടി വന്നു. അമ്മ പാറുക്കുട്ടിട്ടീച്ചറുടേയോ നിവേവദനങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ല എന്നും അവസാനം അതുവഴിവന്ന രാമകൃഷ്ണൻ മാസ്റ്ററുടെ അപേക്ഷയിലാണ് സുരേഷിന് വീട്ടിൽ കയറിപ്പറ്റാൻ കഴിഞ്ഞത് എന്നുമാണ് ചരിത്രം...

നടാടത്തെ സംഭവമായതുകൊണ്ട് അദ്യാപകരും രക്ഷിതാക്കളും ഇളകിവശായി. അച്ചടക്കാരാഹിത്യം പൊറുപ്പിച്ചാൽ സ്കൂളിന്റെ അച്ചടക്കം തകർന്ന് തരിപ്പണമാകും എന്ന് നിരീക്ഷിക്കപ്പെട്ടു. 
ലോംഗ് ബെല്ലടിച്ച് സ്കൂൾ വിട്ടതിന്റെ ഉത്തരവാദിത്വം ഹംസക്കോയക്ക് ആയതുകൊണ്ട് അദ്ദേഹത്തെ അച്ചടക്ക നടപടിക്ക് വിധേയനാക്കണം എന്ന് തീരുമാനിക്കപ്പെട്ടു. അതുപ്രകാരം, നാട്ടുകാരനായ നാരായണൻ നമ്പൂതിരി മാസ്റ്റർ ഹംസക്കോയയുടെ രക്ഷിതാവായ വയ്യാട്ടുകാവിൽ കുഞ്ഞഹമ്മദിനെ(എന്റെ പിതാവ്) വിവരമറിയിച്ചു. പ്രശ്നം തീരാതെ ഹംസക്കോയയെ ക്ലാസിൽ കയറ്റുകയില്ല എന്നായിരുന്നു തീരുമാനം. അവസാനം അന്നത്തെ കെ എസ്‌ യു സംസ്ഥാന പ്രസിടന്റ് ഉമ്മൻ ചാണ്ടി എ ഐ സി സി അംഗമായിരുന്ന പുലമന്തോൾ കാരൻ എൻ അബൂബക്കർ സാഹിബിനെ മധ്യസ്ഥനായി നിശ്ചയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഹംസക്കോയ ലോംഗ് ബെല്ലടിച്ചതും ഹെഡ് മാസ്റ്ററെ അനുസരിക്കാതിരുന്നതും തെറ്റാണെന്ന് സമ്മതിച്ചതോടെ പ്രശ്നം രമ്മ്യമായി അവസാനിച്ചു...

ഇത് എന്റെ സ്മരണകളിൽ നിന്നാണ്. അരനൂറ്റാണ്ട് പഴക്കമുള്ള മങ്ങിയ ചിത്രങ്ങൾ...ചിലപ്പോൾ ചിലതെല്ലാം വിട്ടു പോയിരിക്കാം. ഓർമ്മപ്പിശകുകളും സ്വാഭാവികം...

Monday, October 19, 2020

ഉക്കുറു ഔല്യാനെ ഏറ്റിയപോലെ

കാരക്കാട്ട് കാർ ഉക്കുറു ഔല്യാനെ ഏറ്റിയപോലെ  എന്നാണ് ചൊല്ല്.  ഈ  പഴഞ്ചൊല്ലിന്റെ ഉൽപ്പത്തിയാകുന്നൂ കഥാബീജം. അതിനു മുമ്പ് എന്റെ അമുസ്ലിം  സഹോദരന്മാരുടെ അറിവിനായിപ്പറയട്ടേ ഔലിയ എന്നാൽ ദിവ്യനാകുന്നു അല്ലെങ്കിൽ  സിദ്ധൻ. ആധുനിക വ്യവഹാരങ്ങളിൽ ഇവർ ആൾ ദൈവം എന്നറിയപ്പെടുന്നു. സാധാരണ  മനുഷ്യർക്ക് ഈശ്വരൻ നിശ്ചയിച്ച പല്ല് തേപ്പ് കുളി മുതൽ നമസ്കാരം നോമ്പ്  സക്കാത്ത് എന്നിത്യാദി കടമകളൊന്നും ബാധകമല്ലാത്ത ഇക്കൂട്ടർ മാപ്ലാർക്ക്  ഔല്യയും അല്ലാത്തവർക്ക് സിദ്ധനോ ആൾ ദൈവമോ ഒക്കെയാകുന്നു എന്ന് ചുരുക്കം.  ഇവർക്ക് ജാതി മത ബേധങ്ങളൊന്നും ഇല്ലാ...
പണ്ടൊക്കെ എന്ന് വെച്ചാൽ  സലാത്തുകൾ ശേഖരിച്ച് വാട്സപ്പിലൂടെ മദീനയിലേക്കയക്കലും, ഇരുപത്തേഴാം രാവിന്  പാടത്തേക്കിറങ്ങി കൂട്ടപ്രാർത്ഥന നടത്തലും നബിദിനത്തിന്ന് വീട്ടുകൾതോറും  ചെന്നുള്ള മൊബൈൽ പ്രാർത്ഥനയും ഒക്കെ തുടങ്ങി വെക്കുന്നതിന്ന് വളരെ മുമ്പ്   ഗ്രാമത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഔല്യാക്കന്മാരായിരുന്നു  ഗ്രാമത്തിന്റെ ചൈതന്യം. അവരുടെ വെളിപാടുകളും കറാമത്തുകളും അന്നത്തെ  ഗ്രാമത്തിൽ ദീനിയായ ചൈതന്യം നിലനിർത്തി. ഔല്യക്കന്മാർ അവർ പടച്ചവന്റെ  അടുത്ത ആളുകളാണെന്നും അത്രക്കങ്ങ് അടുപ്പം സിദ്ധിച്ചിട്ടില്ലാത്ത  ഞങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ള വിധി വിലക്കുകളൊന്നും അവർക്ക്  ബാധമമല്ല എന്നും ഞങ്ങൾ ബലമായിത്തന്നെ വിശ്വസിച്ചു. അതുകൊണ്ട് അവർ പള്ളിയിൽ  വരാത്തതോ നോമ്പുകാലത്ത് വെറ്റിലമുറുക്കി ഗ്രാമത്തിലൂടെ ഉലാത്തുന്നതോ  നോമ്പിന് കുട്ടന്റെ പീടികയിൽ കയറി ചായ കുടിക്കുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമായില്ല. ഞങ്ങൾ അതിനപ്പുറവും  ചിലതും ചില ഔലിയാക്കന്മാരെപറ്റി കേൾക്കുകയുണ്ടായി പക്ഷേ ഞങ്ങൾ ഗീബത്ത്  (പരദൂഷണം) ഇഷ്ടപ്പെടാത്തവർ  അതൊന്നും ഗൗനിക്കാറേഇല്ല...അല്ലെങ്കിലും ഒരാൾ  തന്റെ ഭാര്യയെ മടുത്തപ്പോൾ മുത്തലാഖ് ചൊല്ലിയെങ്കിൽ‌ അതിന് ഔലിയാനെ കുറ്റം  പറഞ്ഞിട്ടെന്താ കാര്യം. പടച്ചോനേറ്റ് അടുത്തോരെപ്പറ്റി നൊനാമ്പ്രം പറഞ്ഞാ  പടച്ചോൻ പൊറുക്ക്വോ? . വെള്ളിയാഴ്ച ജുമഅക്ക് ഇറങ്ങിയവന്റെ തലയി  ആകാശത്തുകൂടി പോയ കാക്ക കൃത്യമായി തൂറിയതും വസ്ത്രം മാറാൻ മടങ്ങിച്ചെന്ന  അദ്ദേഹം വീട്ടിനകത്ത് വീടരെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഔലിയാനെ കണ്ടതും  ഒക്കെ വേണ്ടുകകൾ എന്ന് വെച്ച് മിണ്ടാതിരിക്കാതെ വലിയ കാര്യമാക്കേണ്ട വല്ല  കാര്യവുമുണ്ടോ.... 
ങാ അതൊക്കെ പോകട്ടെ അത് ഞങ്ങടെ മാലീസൗല്യാടെ കഥയാണ്...പറഞ്ഞ് തുടങ്ങിയത് ഉക്കുറു ഔല്യാടെ കഥയാണല്ലോ...
എല്ലാ  ദിവ്യന്മാരും ഗ്രാമത്തിൽ പെട്ടന്നങ്ങ് പ്രത്യക്ഷപ്പെടലായിരുന്നു പതിവ്.  എന്നാൽ ഉക്കുറൗല്യാനെ ഗ്രാമത്തിലെ ഇടയ ബാലർ കണ്ടെത്തുകയായിരുന്നു.  ഗ്രാമത്തിലെ കുട്ടികൾക്ക് ഓപ്ഷൻ രണ്ടായിരുന്നു. ഒന്നുകിൽ സ്കൂളിൽ പോവുക  അല്ലെങ്കിൽ ആടിനെ മേക്കാൻ പോവുക. സ്കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടം കുറേകൂടി  സ്വാതന്ത്ര്യം ലഭിക്കുന്നത് ഇടയവൃത്തിയായതുകൊണ്ട് കുട്ടികൾ അത് ഓപ്റ്റ്  ചെയ്തുവന്നു...
 നിർബന്ധിച്ച് സ്കൂളിലയക്കപ്പെട്ട അപൂർവ്വം ചിലർ  സർവ്വതന്ത്ര സ്വതന്ത്രരായ ഈ കൂട്ടുകാരെക്കുറിച്ച് വലിയ അസൂയയിലായിരുന്നു  എന്നാണ് ചരിത്രകാരന്മാർ പറയുന്നത്..
 ഗ്രാമത്തിന്റെ തെക്ക് ഭാരതപ്പുഴ  കിഴക്ക് ചേരിക്കല്ല്, അവിടം മുതൽ  വടക്ക് കാലൻ കുളംവരെ ഉയർന്ന് നിൽകുന്ന  മൊട്ടക്കുന്നുകൾ.‌ പടിഞ്ഞാറ് കൊണ്ടുക്കര പാടശേഖരം അങ്ങ പാമ്പാടിതൊട്ട്  ഭാരതപ്പുഴവരെ. ഇതിൽ വടക്ക് വശത്തെ  കുന്നുകളായിരുന്നു ഇടയ ബാലന്മാരുടെ  വിഹാര ഭൂമിക. ഇതിന്റെ വടക്ക് കിഴക്കേ കോണിലെ കുന്നിൻ മുകളിൽ പരന്ന്  കിടക്കുന്ന പീഢഭൂമിയുടെ പേരാകുന്നു തിലാമുറ്റം.  അതിന്റെ കിഴക്കേചെരുവിൽ  ഒരിക്കലും വറ്റാത്ത ഒരു ഉറവയുണ്ട്. ഒരു പാറയുടെ വിള്ളൽ പോലെ  കുന്നിനകത്തേക്ക് നീണ്ടു കിടക്കുന്ന ചെറിയ ഒരു കുഴിയിൽ ഒരിക്കലും വറ്റാത്ത  തണുത്ത തെളിനീർ. ആടു മേക്കാൻ വരുന്നവരും വിറകെടുക്കാൻ വരുന്നവരുമൊക്കെ  കൈക്കുടന്നയിൽ കോരിക്കുടിച്ച് ദാഹമകറ്റുന്ന തീർത്ഥം. ഒരു ദിവസം ആടു മേക്കാൻ  ചെന്ന കുട്ടികൾ വെള്ളം കുടിക്കാൻ ചെന്നപ്പോളാണത് കണ്ടത് ഉറവയുടെ അടുത്ത്  ചവതമരങ്ങളുടെ തണലിൽ ഒരാളിരിക്കുന്നു. ചെറിയ ഒരൊറ്റമുണ്ട് അരയിൽ  ചുറ്റിയതൊഴിച്ചാൽ വേറെ നൂൽ ബന്ധമില്ല. നിർബന്ധമുള്ളവർക്ക് അർദ്ധനഗ്നനായ  ഫക്കീർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രൂപം. ആരെന്ത് ചോദിച്ചാലും  മിണ്ടാട്ടമില്ല. കുട്ടികൾ പറഞ്ഞ് മുതിർന്നവരറിഞ്ഞു.‌ പലരും കാണാൻ ചെന്നു.  വേഷം കൊണ്ടും മൗനം കൊണ്ടും ഭക്തന്മാർക്ക് കാര്യം വേഗം മനസിലായി. സംഗതി ആൾ  ദിവ്യനാകുന്നു. ഉടനെ ചിലർ ഭക്ഷണമെത്തിച്ചു. ദിവ്യനെ പരിചരിക്കാൻ തുടങ്ങി.  ക്രമേണ സന്ദർശകർ കൂടി. എല്ലാവരും ആവലാതികൾ ബോധിപ്പിക്കാൻ തുടങ്ങി.  ബോധിപ്പിച്ചവർക്കൊക്കെ അദ്ദേഹം മരുന്നുകൾ കൊടുത്തു. മുന്നിൽ കണ്ട ചെടികളുടെ  ഇലകൾ തന്നെയായിരുന്നു മരുന്ന്...
 
നാല് ദിവസം കൊണ്ട് തെക്കേ  തലക്കലും ചേരിക്കല്ലിന്മേലും കൊള്ളിപ്പറമ്പത്തും ഗണപത്യേം കാവിലുമെല്ലാം  സംഗതി മശ്ഹൂറായി.... രോഗം മാറിയവരും വീണു പോയ മുതൽ കിട്ടിയവരും നാട് വിട്ട്  പോയ മകൻ തിരിച്ചെത്തിയ വരുമൊക്കെയായി ദിവ്യാത്ഭുതങ്ങൾക്ക് സാക്ഷികളേറെ...  ദിവ്യനെ ഇങ്ങനെ കാട്ടിൽ വിട്ടാൽ പറ്റില്ലല്ലോ അനുഗ്രഹം  നാട്ടിലെത്തിക്കുകയാണെങ്കിൽ വലിയ പുണ്യമായിരിക്കും എന്ന് കരുതി അദ്ദേഹത്തെ  പതുക്കെ നാട്ടിലേക്ക് കൊണ്ടു പോകാൻ ഭക്തന്മാരിൽ ചിലർ കച്ചകെട്ടി... 
  ഒരു ദിവസം പുലർച്ചെ ജന സഞ്ചാരം തുടങ്ങുന്നതിന്ന് മുമ്പ് തന്നെ അവർ  തുലാമിറ്റത്തെത്തി. ദിവ്യന്‌ അന്നപാനീയങ്ങളെത്തിച്ചു കൊടുക്കുന്ന നിഷ്കളങ്ക  ഭക്തർ സ്ഥലത്തെത്തും മുമ്പ് ഔല്യാനെ പൊക്കണം എന്നായിരുന്നു പരിപാടി.   പതിവു പോലെ മരച്ചുവട്ടിൽ പത്മാസനത്തിലിരിപ്പുണ്ട് ദിവ്യൻ. അവർ ചെന്ന്  ഔല്യാനെ വിളിച്ചു. ണീക്കിൻ ഉപ്പാപ്പ ഞമ്മക്ക് ഒർ വൈക്ക് പോകാനുണ്ട്. ഔല്യ  കേട്ടം ഭാവം നടിക്കുന്നില്ല എഴുന്നേല്ക്കുന്നുമില്ല. പിന്നെ പതുക്കെ ചെന്ന്  പിടിച്ചെണിപ്പിക്കാനായി ശ്രമം. അപ്പോഴാണ്‌ സംഗതി മനസിലാകുന്നത്.ഔല്യാന്റെ  അരക്ക്ന്ന് കീഴ്പോട്ട് തളർന്നതാണ്‌ എന്ന്. ഭക്തൻ മാരുടെ വീടുകൾ തോറും  ദിവ്യനെ കൊണ്ട്‌നടന്ന് ബർക്കത്ത് വിറ്റ് കാശാക്കാനായിരുന്നല്ലോ പദ്ധതി.  അതിൽ നിന്ന് പിറകോട്ട് പോകാൻ അവരേതായാലും തയ്യാറായില്ല. ഔലായാനെ ചുമക്കാം  എന്നായി സംഘം. അങ്ങനെ അവർ ദിവ്യനേയും ചുമലിലേറ്റി യാത്രയായി.  കുണ്ടനിടവഴികളിലൂടെ രാജ വീഥിയിലിറങ്ങി പടിഞ്ഞാട്ട് വെച്ചു.   നാലാള്‌ കൂടുന്ന കവലയായ ഗണപതിയൻ കാവായിരുന്നു ലക്ഷ്യം.ആദ്യം ചുമന്നവൻ വിയർത്ത് കുളിച്ചപ്പോൾ രണ്ടാമൻ പിന്നെ  മൂന്നാമൻ അങ്ങനെ മാറി മാറി നാലമത്തവൻ. വഴിക്ക് പല ഭക്തർക്കും ദർശനം നല്കി  ഗണപതിയൻ കാവിലെത്തിയപ്പോഴേക്കും  നേരം നട്ടുച്ച. നാലു പുറവും ആളു കൂടി.  ദിവ്യന്റെ മഹത്വം പ്രകീർത്തിക്കാൻ തുടങ്ങി ....  അപ്പോഴാണ്‌ അത്യാഹിതം  സംഭവിച്ചത്. വാണിയംകുളം ചന്തയിൽ നിന്നും പെരുമ്പിലാവ് ചന്തയിലേക്ക്  കന്നുകളെ കൊണ്ടു പോകുന്ന തൃശൂര്കാരൻ നസ്രാണി അന്തോണിച്ചനും കൂട്ടരും അവരുടെ  കാലികളുമായി ആവഴിവരുന്നു. കാഴ്ചകണ്ട നസ്രാണി കാര്യമന്വേഷിച്ചു. മേത്തന്റെ   ചുമലിലിരിക്കുന്ന മഹാൻ വലിയ ദിവ്യനാണെന്നും എന്ത് പറഞ്ഞാലും ഫലിക്കും  എന്നു മൊക്കെ കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് വർണ്ണിച്ചു. പുണ്യവും  പണവും എവിടെന്നായാലും ആരുടേതായാലും കളയരുത് എന്ന് തൃശ്ശിവപ്പേരൂർ  തത്വത്തിൽ വിശ്വസിക്കുന്ന അന്തോണിക്ക് ഹരം കയറി.  എന്നാപ്പിന്നെ ആ  മുഖമൊന്ന് കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ച് അന്തോണി ദിവ്യന്റെ  മുന്നിലെത്തി..... ദിവ്യന്റെ മുഖം കണ്ടതും അന്തോണിയൊരു ചോദ്യം ....
അല്ലെടാ  ദ് മ്പടെ ഉക്കുറ്വല്ലേന്ന്....അതും ചോദിച്ച് ചേട്ടനും കൂട്ടരും   കന്നുകളേയും കൊണ്ട്  സ്ഥലം വിട്ടു. അപ്പഴാണ്‌ നമ്മുടെ ഭക്തന്മാർക്ക് കാര്യം  പിടികിട്ടിയത്.ഈ വെയിലും കൊണ്ട് തങ്ങളേറ്റിക്കൊണ്ട് നടക്കുന്നത്  തൃശൂരങ്ങടിയിൽ ഇരുന്നു നിരങ്ങി ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന  ഉക്കുറുവിനെയാണ്‌എന്ന് ... 
പിന്നെ താമസിച്ചില്ല ദിവ്യനെ പാതവക്കിൽ  കല്ലന്മാർതൊടീക്കർ സ്ഥാപിച്ച കരിങ്കല്ലത്താണിമേൽ ഇറക്കി വെച്ച് ഭക്താന്മാർ  സ്ഥലം വിട്ടുഎന്നാണ്‌ ചരിത്രം പറയുന്നത്... നട്ടുച്ചയായിരുന്നു.  കരിങ്കല്ലത്താണി വെയിലേറ്റ് പതച്ചിരുന്നു എന്നതൊന്നും അവർക്ക്  പ്രശ്നമായില്ലത്രേ...  ആള്‌ ദിവ്യനാണല്ലോ... വലിയ ചൂടൊന്നും പ്രശ്നമാകില്ല  എന്ന് അവർ കരുതിക്കാണും .... ആര്‌ ദിവ്യനെ എടുത്ത്  താഴെ ഇറക്കിയെന്നോ  അദ്ദേഹമെങ്ങനെ സ്ഥലം വിട്ടു എന്നോ ഒന്നും ചരിത്രത്തിൽ കാണുന്നില്ല.  കാരക്കാട്ടുകാർ ഉക്ക്‌റൂനെ ഏറ്റിയപോലെ എന്ന് ചൊല്ലിന്‌ ജന്മം ലഭിച്ചേടത്ത്  ചരിത്രം അവസാനിക്കുന്നു.

Tuesday, September 29, 2020

സീതാപഹരണങ്ങൾ

"പ്രണയം നടിച്ച് ജിഹാദ്
 മാരീചനായി വരുന്നു കുഞ്ഞുങ്ങളേ…
കരുതുക, കരുതുക, കരുതിയിരിക്കുക
കുരുതിയായിത്തീരാതെ കരുതിയിരിക്കുക..."
ഇടത് വിപ്ലവകവി വയലാർ ശരത് ചന്ദ്രവർമ്മ എഴുതി  അനിൽ പനച്ചൂരാൻ ബി ജെ പി യുടെ  ജനരക്ഷായാത്രക്ക്  വേണ്ടി ആലപിച്ച  വരികൾ.....
മാരീചൻ എന്നാലാരാ...കാക്കാ പണ്ഡിതന്മാർക്ക് വല്ലതും പിടികിട്ട്യോ...
നമ്മുടെ രാമന്റെ ഭാര്യ സീതയെ അറിയ്വോ?. അവരൊന്നിച്ച് കാട്ടിൽ കഴിയേണ്ടി വന്നകാലം. രാവണന്ന് സീതിയെ കട്ടുകൊണ്ടു പോകാനുളള പൂതി കലശലായി. പറഞ്ഞിട്ടെന്താ...ഒന്നൊറ്റക്ക് കിട്ടണ്ടേ, എപ്പൊ നോക്ക്യാലും സീതയുടെ കൂടെ രാമനുണ്ടാകും.  പരിസരത്ത് ചുറ്റിയും പറ്റിയും ലക്ഷ്മണനും... ഇവരെ സീതയുടെ പരിസരത്തു നിന്നകറ്റിയാലേ രാവണന്റെ പദ്ധതി വിജയിക്കൂ. പല പണിയും നോക്കി ഉരലുഴിഞ്ഞിട്ട കോഴിയേപോലെ എപ്പോഴും രാമൻ കൂടെ. പർണ്ണശാലയുടെ പരിസരത്ത് കാവലാളായി ലക്ഷ്മണനും. അവസാനം രാവണനൊരു വേലയൊപ്പിച്ചു. തന്റെ പരിചാരകനായ മാരീചൻ എന്ന രാക്ഷസനെ ഒരു പുളളി മാനിന്റെ വേഷത്തിൽ കാട്ടിലേക്കയച്ചു.... വളളിക്കുടിലിന്റെ അടുത്ത് മേഞ്ഞു നടക്കുന്ന മാനിനെകണ്ട് സീതക്ക് കൗതുകമോ കൊതിയോ  തോന്നുന്നു. പിടിച്ച് കൊടുത്തേ പറ്റൂ എന്ന് വാശി. അതു പിന്നെ അങ്ങനെയാണല്ലോ....
രാമൻ ലക്ഷ്മണനെ സീതക്ക് കാവൽ നിർത്തി അമ്പും വില്ലുമെടുത്ത് മാനിന്റെ പിറകേ കൂടി. എയ്തു പിടിക്കാനുള്ള ശ്രമത്തിൽ നിന്നും വളർത്താനല്ല തിന്നാനായിരുന്നൂ എന്നു വേണം ഊഹിക്കാൻ. ദൂരെയെത്തി കാണാമറയത്തെത്തി. രാമൻ അമ്പെയ്തു. അമ്പുകൊണ്ട മാരീചൻ രാമന്റെ ശബ്ദത്തിൽ നിലവിളിച്ചു. രാമനപകടം പറ്റി എന്ന് വിശ്വസിച്ച സീത ഉടൻ ചെന്ന് രാമനെ സഹായിക്കാൻ ലക്ഷ്മണനോട് 
ആവശ്യപ്പെടുന്നു. ഒരുകാരണവശാലും സീതയെ വിട്ടു പോകരുത് എന്ന ആജ്ഞ ഓർത്ത് പോകാൻ മടിച്ച ലക്ഷ്മണനെ സീത ശാസിച്ച് അയക്കുന്നു. സീത ഒറ്റക്കായ തക്കത്തിന്ന് രാവണൻ സീതയെ റാഞ്ചി ലങ്കയിലേക്ക് പ റക്കുകയും ചെയ്യുന്നു. 
ഇപ്പോ മനസിലായോ വിപ്ലവ കവിതയുടെ സാരം....

Sunday, September 27, 2020

ഒരു സിനിമയുടെ ഓർമ്മ

കൗമാരം. അപൂർവ്വമായി വീണുകിട്ടുന്ന അവസരങ്ങളിൽ കാണുന്ന ഒരു സിനിമയായിരുന്നു മുഖ്യ നേരം പോക്ക്. പ്രത്യേകിച്ചും വായിച്ച നോവലുകൾ സിനിമയായി ഇറങ്ങുമ്പോൾ അതു കാണാൻ കഴിയുക വലിയ സന്തോഷമായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് പണി തീരാത്ത വീട്...ഈ നോവൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ വായിച്ചിരുന്നു. സിനിമ ഒരു സ്വപ്നമായി കൊണ്ടു നടന്ന കാലം, വായിക്കുന്ന കഥകളൊക്കെ സിനിമയാകുന്നതും സ്വപനം കണ്ടു. അങ്ങനെയിരിക്കെയാണ് 1972 ൽ സേതുമാധവന്റെ സംവിധാനത്തിൽ ആ പടം ഇറങ്ങിയത്. അന്ന് പട്ടാമ്പിയിലോ ഷൊർണ്ണൂരിലോ സിനിമയെത്താൻ കാലം പിടിക്കും. തൃർശൂരും പാലക്കാടുമൊക്കെ കുറെ ഓടിയിട്ടു വേണം ഇങ്ങെത്താൻ. അങ്ങനെ എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു പട്ടാമ്പി അലക്സിൽ പടം എത്തിയത്.‌ കാണാൻ വലിയ ആശ. കയ്യിലാണെങ്കിൽ ഒരു ചില്ലിക്കാശില്ല. എന്താണൊരു വഴിയെന്നാലോചിച്ചപ്പോൾ അലിക്കാക്കാനെ ഓർമ്മ വന്നു. മൂപ്പരെ ഒന്ന് കണ്ട് നോക്കാമെന്നായി. പ്രാരബ്ദമൊക്കെയുണ്ടെങ്കിലും ഇടക്കൊക്കെ അദ്ദേഹം എന്നെ സിനിമക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. അദ്ദേഹമന്ന് റേഷൻ കട നടത്തുകയായിരുന്നു. സഹായിയായി മീതുട്ടിക്കയും.... അങ്ങനെ അദ്ദേഹത്തെ റേഷൻ കടയിൽ ചെന്ന് കണ്ടു. കടയിൽ വലിയ തിരക്കില്ലാത്ത ദിവസം അദ്ദേഹം കാർഡുകൾ ചേർക്കുന്ന മുറക്ക് മീതുട്ടിക്ക തൂക്കിക്കൊടുക്കുന്നു. ഞാനല്പനേരം അടുത്ത് ചെന്ന് നിന്നിട്ട് പറഞ്ഞു " അലിക്കാക്കാ അലക്സിൽ  പണിതീരാത്ത വീട് വന്നിട്ടുണ്ടത്രേ" ഉഗ്രൻ കളർ പടമാണ്. എന്റെ കയ്യിലാണെങ്കിൽ ഒരു ചില്ലിക്കാശില്ല എന്തു ചെയ്യും. അവതരണം മൂപ്പർക്ക് ഇഷ്ടപ്പെട്ടു ചിരിച്ചിട്ട് പറഞ്ഞു. നിക്ക് നമുക്ക് വഴിയുണ്ടാക്കാം... 
അഞ്ചരക്ക് പടിഞ്ഞാറോട്ടുള്ള പാസഞ്ചർ ബ്ലാക്കായപ്പോൾ കാര്യങ്ങൾ മീതുട്ടിക്കാനെ ഏല്പിച്ച് ഞങ്ങളിറങ്ങി. വണ്ടി സമയത്തിനുതന്നെ എത്തി. പട്ടാമ്പിയിലിറങ്ങി റെയിൽ മുറിച്ച് കടന്ന് മാർക്കറ്റ് റോഡിലൂടെ മേലേ പട്ടാമ്പിയിലേക്ക് നടന്നു. അന്നത്തെ ഓലമേഞ്ഞ അലക്സ് ടക്കീസിലെത്തിയപ്പോൾ ടിക്കറ്റ് കൊടുക്കാൻ തുടങ്ങുന്നതേയുള്ളൂ... അദ്ദേഹം തന്ന പൈസ കൊണ്ട് ഞാൻ ടിക്കറ്റെടുത്തു. നസീറും നന്ദിതാബോസും ഗോവിന്ദൻ കുട്ടിയും ബഹദൂറും റോജാരമണിയും ജോസ്പ്രകാശും ആലും മൂടനും ഒക്കെ അഭിനയിച്ച വർണ്ണ ചിത്രം. അന്ന് കളർപടങ്ങൾ അപൂർവ്വമായിരുന്നു. സർവ്വോപരി എം എസ്‌ വിശ്വനാഥന്റെ സംഗീതം നൽകിയ മനോഹരങ്ങളായ ഗാനങ്ങൾ. അതിൽ അദ്ദേഹം തന്നെ ആലപിച്ച കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ എന്ന ഗാനം അതി ഗംഭീരമായിരുന്നു... കൂടാതെ അണിയം അണിയം പൊയ്കയിൽ .. സുപ്രഭാതം.. കാറ്റുമൊഴുക്കും കിഴക്കോട്ട് മുതലായ ഗാനങ്ങളും.. 
നീലഗിരിയുടെ പശ്ചാത്തലത്തിലെ വർണ്ണച്ചിത്രീകരണവും മനോഹരമായ ഗാനങ്ങളും പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുമായി ജീവിതം തള്ളി നീക്കുന്നവരുടെ ഹൃദയസ്പൃക്കായ കഥയും....

പടം വിട്ട് പുറത്തിറങ്ങിയപ്പോൾ മണി ഒമ്പത് കഴിഞ്ഞ് കാണും. മൂന്നും കൂടിയേടത്ത് വന്ന്. കരുണാപ്രസ്സിന്റെ അടുത്തുണ്ടായിരുന്ന ഹോട്ടലിൽ നിന്നും ചായ കഴിച്ചു. രണ്ട് മുറുക്ക് പൊതിഞ്ഞു വാങ്ങി. ഓങ്ങല്ലൂർ വരെപോകാൻ  തൃശൂർ കെ എസ്‌ ആർ ടി സി വരണണ മെങ്കിൽ പത്തര മണി വരെ കാത്തു നിൽകണം. പുറത്തിറങ്ങി ഒരു മെഴുകുതിരിയും തീപ്പെട്ടിയും വാങ്ങി മുറുക്കും തിന്നുകൊണ്ട് ഞങ്ങൾ പതുക്കെ കിഴക്കോട്ട് തിരിച്ചു.‌ നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ അടുത്തെത്തിയപ്പോൾ നേരിയ ഒരു ചാറ്റൽ മഴ. വിജനമായ റോഡ്... ഉടുതുണിയുടെ തുമ്പ്  പൊക്കി തലയിലൂടെയിട്ട് കൊണ്ട് നടന്നു. പെട്ടന്ന് തന്നെ മഴ തോർന്നു. ഇടക്കിടെ പോകുന്ന ഓരോ വാഹനങ്ങളോഴിച്ചാൽ റോഡ് തികച്ചു വിജനം. ഒരു തെരുവ് വിളക്ക് പോലുമില്ലാത്ത വിജനമായ ഓങ്ങല്ലൂർ കവല... ആകാശം നിറയെ നക്ഷത്രങ്ങൾ. അമ്പത് വർഷം പിന്നിട്ടാൽ
തിമർപ്പിന്റെ ഒരു കാലം വരാനിരിക്കുന്നു എന്നോ അന്ന് കാൽനട എന്നാൽ ഒരു മാനക്കേടായിരിക്കുമെന്നോ അന്ന് രാവ് പകലായിമാറു മെന്നോ ഒന്നും ഓർക്കാതെ ഞങ്ങൾ രണ്ട് ചെറുപ്പക്കാർ സന്തോഷപൂർവ്വം ഇരുട്ടിൽ നടന്ന് പന്ത്രണ്ട് മണിയോടെ കാരക്കാട്ടെത്തി. അന്ന് രാത്രി അലിക്കാക്കാന്റെ കൂടെ വടക്കേ പറമ്പിലാണ് (അലിക്കാക്കാന്റെ വീട്) കിടന്നത്....
Hyder Ali Vayyattukavil

Thursday, September 24, 2020

വാടാനാംകുറുശ്ശി ഹൈസ്കൂളിലേക്ക്

അന്ന് ഞാൻ ഉമ്മായുടെ വീട്ടിലായിരുന്നു. എന്നെ വാടാനാം കുറുശ്ശി സ്കൂളിൽ ചേർക്കാൻ കൊണ്ടു പോകാൻ ഉപ്പ വരുന്നതും കാത്ത് അതിരാവിലെത്തന്നെ ഞാൻ ഒരുങ്ങി. കുന്നും മലയും കയറി ചെന്നെത്തേണ്ട എന്റെ  ഹൈസ്കൂളിനെക്കുറിച്ച് ഞാനൊരുപാട് കേട്ടിരുന്നു. എന്റെ അമ്മാവനും എളാപ്പമാരുമൊക്കെ പഠിച്ചത് അവിടെയാണല്ലോ. കേട്ടറിവുകളിൽ നിന്നുണർന്ന  ഭാവനകൾ  എന്നെ ഉത്സാഹ ഭരിതനാക്കി. കുന്നും മലയും കയറി അഞ്ചാറ് കിലോമീറ്റർ നടന്നെത്തേണ്ടതിന്റെ യാതനകളെക്കുറിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല. അല്ലെങ്കിലും നടത്തം ഒരു ഭാരമായി അന്നാരും കണക്കാക്കിയിരുന്നില്ലല്ലോ. പതിവിലും നേരത്തെ പ്രാതൽ കഴിച്ച് ഉടുപ്പുകൾ മാറി ഞാൻ ഉപ്പവരുന്നതും കാത്ത് വഴിയിലേക്ക് നോക്കി നില്പായി. നേരമേറെക്കഴിഞ്ഞില്ല കയ്യിലൊരു കുടയും കക്ഷത്തിലൊരു ചെറിയ ബാഗുമായി  റെയിൽ മുറിച്ച് കടന്ന്  ഉപ്പ വന്നു. കണ്ട ഉടൻ ഞാൻ ചോദിച്ചു  ഉപ്പാ ടി സി എടുത്തില്ലേ. ഇന്നലെ ഗുരുക്കൾ മാസ്റ്റർ തന്ന ടി സി സ്കൂളിൽ ചേരാൻ അത്യാവശ്യമാണ് എന്ന് ഞാൻ മനസിലാക്കിയിരുന്നു. ഉപ്പ കയ്യിലെ ചെറിയ ബാഗിൽ തൊട്ട് പറഞ്ഞു ഇതിലുണ്ട്. 
ഉമ്മ കൊണ്ടു വന്ന ചായ കുടിച്ച ശേഷം ഉപ്പ എന്നെയും കൊണ്ടിറങ്ങി. പടിയിറങ്ങുമ്പോൾ പിറകിൽ നിന്നും ഉമ്മപറഞ്ഞു ബിസ്മി ചെല്ലീട്ട് എറങ്ങ്. ഞാൻ അനുസരിച്ചു.. ബിസ്മില്ലാഹി തവക്കൽത്തു അലല്ലാഹ് എന്ന് പ്രാർത്ഥനയൊന്നും അന്നറിയില്ലായിരുന്നു. എന്നാലും എല്ലാം ബിസ്മി ചൊല്ലി തുടങ്ങണം എന്ന് ഉമ്മ പഠിപ്പിച്ചിരുന്നു... റെയിൽ മുറിച്ചു കടന്ന് മണൽ വിരിച്ച റെയിൽവേ  പ്ലാറ്റ്ഫോമിൽ  കയറി കിഴക്കോട്ട് നടനു. സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററും മുഹമ്മദുണ്ണി മാഷും  പോട്ടർ കുഞ്ഞിരാമനുംം  നില്ക്കുന്നുണ്ടായിരുന്നു.. മുഹമ്മദുണ്ണി മാസ്റ്റ്റുടെ മകൻ നാസർ എന്റെ കൂട്ടുകാരനാണല്ലോ. കഴിഞ്ഞ വർഷം അവൻ ഷൊർണൂർ സ്കൂളിൽ ചേർന്നു.   ഉപ്പ അവരോട് കുശലം പറഞ്ഞു. ഇവനെ സ്കൂളില്ചേർക്കൻ പോവ്വാണ്‌. സ്റ്റേഷനിലെ വലിയ വാച്ചിൽ അപ്പോൾ സമയം ഒമ്പതു കഴിഞ്ഞിരുന്നു. റെയിൽ പാതയോരത്തെ നടവഴിയിലൂടെ ഞങ്ങൾ കിഴക്കോട്ട് നടന്നു. കൊയലി ബാവക്കായുടെ ചായപ്പീടികക്കരികിലൂടെ പാടത്തേക്കിറങ്ങി. വേനലിൽ വരണ്ടു കിടക്കുന്ന പാടത്ത് മേഞ്ഞു നടക്കുന്ന കലികൾ. കൂട്ടത്തിൽ വലിയൊരു മൂരിയുമുണ്ടായിരുന്നു. മനക്കലെ കൂറ്റൻ എന്ന പേരിൽ നാട്ടിൽ പ്രസിദ്ധൻ. പാടത്തിന്റെ പടിഞ്ഞാറേ അരികിലെ വരമ്പിലൂടെ ചൊവ്വല്ലൂർ മനയും കടന്ന് അമ്മച്ചിപ്ലാവിന്റെ ചുവട്ടിലൂടെ കുന്നിൻ ചരുവിലെത്തി. മൂത്താപ്പയും ഉപ്പയും മുയലിനെ വെടിവെക്കാൻ വരുന്നത് ഈ കുന്നിന്മേലേക്കാണെന്ന് ഉപ്പ പറഞ്ഞുതന്നു. കുന്നിൻ മേട്ടിൽ മേഞ്ഞു നടക്കുന്ന കാലികളൊഴികെ മനുഷ്യരെ ആരെയും വഴിയിൽ കണ്ടില്ല.  കുന്ന് കയറി കാരമുൾ ചെടികളും പുല്ലാനിപ്പൊന്തകളുമല്ലാതെ അധികം മരങ്ങളൊന്നുമില്ലാത്ത മൊട്ടക്കുന്നിന്റെ മുകളിലൂടെ കുറേ നടന്ന് വടക്കോട്ട് തിരിഞ്ഞ് മറ്റൊരു കുന്നിന്റെ നെറുകയിലെത്തിയപ്പോൾ‌ കിഴക്കോട്ട് നോക്കിയപ്പോൾ അങ്ങ് ദൂരെ ചക്രവാളസീമയിൽ തെളിവാർന്ന നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാടൻ മലകൾ. മലകളിലേക്ക് ചൂണ്ടി ഉപ്പ പറഞ്ഞു അതാണ്‌ പശ്ചിമഘട്ടം. നാലാം ക്ലാസിൽ കേരളത്തിന്റെ അതിർത്തികൾ പഠിപ്പിച്ച രാമകൃഷ്ണൻ മാസ്റ്റർ പറഞ്ഞു തന്ന മലകൾ. കുന്നിറങ്ങാൻ തുടങ്ങവേ വലത്തോട്ട് നോക്കിയപ്പോൾ ഞാൻ കണ്ടു കുന്നിനു താഴെ പാടങ്ങൾക്കപ്പുറത്ത്  ഇനിയെനിക്ക് അഞ്ച് വർഷം പഠിക്കേണ്ട വിദ്യാലയം. വാടാനാം കുറുശ്ശി ഹൈസ്കൂൾ. സ്കൂളിന്റെ പടിഞ്ഞാറ്‌ ഭാഗത്ത് പുതുതായുണ്ടാക്കിയ അസ്ബെസ്റ്റോസ് മേഞ്ഞ കെട്ടിടങ്ങൾ അകലെനിന്നും കാണാൻ നല്ലഭംഗിയായിരുന്നു. സ്കൂളിന്റെ ഗേറ്റിനിരു വശവും വളർന്ന് നിന്നിരുന്ന വാകമരങ്ങൾ നിറയെ കടും ചുവപ്പ് പൂക്കൾ. ഉപ്പ നന്നായി വിയർത്തിരുന്നു ചെറുതായി കിതക്കുന്നുമുണ്ട്. വേഗം വാ എന്നും പറഞ്ഞ് മുന്നോട്ട് പോകുന്ന ഉപ്പയെ പിൻ തുടരവേ  ഞാനോർത്തു ഒന്നാം ക്ലാസിൽ ചേരക്കാൻ എന്നെയും കൊണ്ട് ഉപ്പ പോയാന്നുണ്ടായ കുതൂഹലങ്ങൾ. അന്ന് ഞാൻ സ്കൂളിൽ കയറിയില്ല.  സ്കൂൾ മിറ്റത്ത് കിടന്ന് കരഞ്ഞ എന്നെ അവിടെ ഉപേക്ഷിച്ച് ഉപ്പ പോവുകയായിരുന്നു. പിറ്റേന്ന് അമ്മാവനും എളാപ്പരുമൊക്കെയാണ്‌ എന്നെ അനു നയിപ്പിച്ച് സ്കൂളിൽ കൊണ്ടാകിയത്. കുന്നിറങ്ങി പൊന്നാത്തെ പടിക്കലൂടെ പാടത്തേക്കിറങ്ങി തോട് മുറിച്ചുകടന്ന് സ്കൂളിന്റെ വടക്കേ അതിരിലെ ഇടവഴിയിലൂടെ പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ടാറിട്ട റോട്ടിൽ കയറി സ്കൂളിലെത്തി. കുന്നിൻ മുകളിൽ നിന്നും‌ കണ്ട നിറയേ പൂത്ത വാകമരങ്ങൾ സ്കൂൾ ഗേറ്റിന്റെ അടുത്തായിരുന്നു. 
കുറച്ചു കഴിഞ്ഞപ്പോൾ സുരേഷിനേയും കൊണ്ട് ഗുരുക്കൾ മാസ്റ്ററും വന്നു. സ്കൂളിൽ വലിയ തിരക്കായിരുന്നു. കുട്ടികളും‌ അവരുടെ രക്ഷിതാക്കളും. വേണു മാസ്റ്ററും സുകുമാരൻ മാസ്റ്ററും കുട്ടൻ നായർ മാസ്റ്ററും ജാനകിട്ടീച്ചറും പത്മാവതിട്ടീച്ചറും ശാരദട്ടീച്ചറുമൊക്കെ അവിടെയുണ്ടായിരുന്നു. എല്ലാവരും പുതിയ കുട്ടികളെ ചേർക്കുന്നതിന്റെ തിരക്കുകളിലായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ സ്കൂലിൽ നിന്നും ഒഴിവായി. ജൂൺ ഒന്നാം തിയ്യതി വരുമ്പോൾ കൊണ്ടുവരാൻ ഓരോ കുറിപ്പും സ്കൂളിൽ നിന്ന് തന്നിരുന്നു. സ്കൂളിൽ നിന്നിറങ്ങിയ ഞങ്ങൾ അടുത്തുള്ള കുട്ടന്റെ ചായക്കടയിലേക്ക് കയറി.  പരിപ്പുവട പൊരിക്കുന്നതിന്റെ കൊതിയൂറുന്ന മണം. ഉയരം കുറഞ്ഞ് കഷണ്ടിക്കാരനായ കുട്ടൻ ഇടത്തേ കൈയിലെ ഗ്ലാസ് ഉയർത്തി  ഇടത്തേ കയ്യിലെ തകരപ്പാട്ടയിലേക്ക് ചായ ഒഴിക്കുന്നതിന്റെ ശബ്ദം ദൂരെ കേൾക്കാം.  ചായകുടിച്ചു കൂടെ പരിപ്പു വടയും. ചായകുടിക്കെ മാസ്റ്റർ ചോദിച്ചു ഇനി പടിഞ്ഞാട്ട് ഏതാ ബസ്സ്. ഇരിങ്ങാട്ടിരി വരാനുണ്ട് അരമണിക്കൂർ കഴിയണം. കഷണ്ടി തടവിക്കൊണ്ട് കുട്ടൻ ചിരിച്ചു. ഞങ്ങൾ ഗുരുക്കൾ മാസ്റ്ററുടേയും സുരേഷിന്റേയും കൂടെ  ഓങ്ങല്ലൂർ വഴിയാണ് മടങ്ങിയത്. ബസ്സ് വരാൻ കാത്തുനിൽകാതെ ഞങ്ങൾ ഇറങ്ങി നടന്നു.  റോഡിന് ഇരു വശവും വളർന്നു നിൽകുന്ന വലിയ മാവുകളുടെ തണൽ പറ്റി നടക്കവേ ഗുരുക്കൾ മാസ്റ്റർ പറഞ്ഞു പൊന്നാനിയിൽ നിന്നും പാലക്കാട്ടേക്ക് ടിപ്പു സുൽത്താൻ വെട്ടിയ റോഡാണ്. ഈ മാവുകളും അദ്ദേഹം പിടിപ്പിച്ചവതന്നെ. ഉപ്പ മാസ്റ്റർ പറയുന്നതെല്ലാം ഭവ്യതയോടെ മൂളിക്കേൾക്കുന്നു. അദ്ദേഹം ഉപ്പായുടേയും ഗുരുവാണല്ലോ. റോട്ടിൽ ഇടക്കിടെ തലച്ചുമടുകാരുടെ സൗകര്യത്തിന് അത്താണികളും കാലികൾക്ക് വെള്ളം കുടിക്കാൻ കൽതൊട്ടികളും. വഴി നീളെ മാസ്റ്ററും ഉപ്പയും തമ്മിൽ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. കാറുകളെക്കുറിച്ചും  അതിവേഗത്തിൽ കാറോടിച്ചിരുന്ന ഒരാളെക്കുറിച്ചും കൂട്ടത്തിൽ അവർ പറഞ്ഞിരുന്നു. അമിത വേഗം കൊണ്ട് അപകടത്തിൽ പെട്ട് മരിച്ച ഒരാളുടെ കഥ. അതൊക്കെ കേട്ട് സുരേഷും ഞാനും പിറകെ. ഗുരുക്കൾ മാസ്റ്ററുടെ വീടിന്റെ കിഴക്കു വശത്തെ ഇടവഴിയിലൂടെ പള്ള്യായിലിറങ്ങി വരണ്ടു കിടക്കുന്ന കാലൻ കുളത്തിനരികിലൂടെ പുത്തൻ റോട്ടിൽ കയറി തറവാട്ടിലെത്തി. പുത്തൻ റോഡ് എന്നറിയുന്ന  കാരക്കാട് പോക്കുപ്പടി റോഡ് അന്ന് പണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല. കാലൻ കുളത്തിനടുത്തെത്തി പണി നിന്നു പോയതായിരുന്നു.  
അന്ന് വൈകുന്നേരമാണ് ഞാൻ വീണ്ടും ഉമ്മായുടെ വീട്ടിലേക്ക് പോയത്. ഉപ്പ പുതിയ പുസ്തകങ്ങളുമായി വരുന്നതും ജൂൺ ഒന്നിന്  സ്കൂളിലേക്ക് പോകുന്നതുമെല്ലാം മനസിൽ കണ്ട് ഞാൻ കാത്തിരിപ്പായി.....

Friday, September 11, 2020

പാലക്കാട്ടെ കോട്ടയിലേക്ക് ഒരു വിനോദയാത്ര

ചില സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിയാൻ കാരണം ആസ്ഥലത്തിന്റെ ഭം‌‌ഗിയേക്കളും പ്രാധാന്യത്തേക്കളും ഉപരി അപ്പോൾ‌നാമവിടെ കേട്ട ചിലവാക്കുളായിരുക്കും. ഇവിടെ വെച്ച് ഇന്നയാൾ തന്നോട് ഇന്നയിന്നതൊക്കെ പറഞ്ഞു എന്ന ഓർമ്മ മനസ്സിൽ മായതെ നില്കുമ്പോൾ അതൊരു ചിത്രത്തേക്കാൾ മനോഹരമായി അനുഭവപ്പെടുന്നു. ഇത്തരം ഒരുപാടു ചിത്രങ്ങളിലൊന്നാണ്‌ 1970 ലെ പാലക്കാട്ട് ടിപ്പുവിന്റെ കോട്ടയുടെ കവാടം അന്ന് ഞങ്ങളോരു പഠനയാത്ര പോയതായിരുന്നു വാടാനം കുറുശ്ശി സ്കൂളിൽ നിന്നും. അഞ്ചു രൂപയായിരുന്നു ഫീസ്. അതൊരു വലിയ തുകയാണെന്നും അത്രയും ചിലവാക്കി ഒരു വിനോദയാത്ര വേണ്ട എന്നുമായിരുന്നു ആദ്യ വിധി. തുടർന്ന് നിലവിളി നിരാഹാരസത്യഗ്രഹം ഇത്യാദി സമരമുറകൾ പയറ്റിയതിൻ ഫലമായി ഉമ്മ ഇടപെടുകയും വിധി പുനപ്പരിശോധിക്കാൻ ഉപ്പ കനിവോടെ തയ്യാറാവുകയും ചെയ്തു. അങ്ങനെ ഒരു രൂപ കൈ കശടക്കം ആറുരൂപതന്നു അനുവദിക്കപ്പെട്ടു.
അങ്ങനെ ഞങ്ങൾ യു പി സ്കൂളിൽ ഞങ്ങൾക്ക് സാമൂഹ്യപാഠം എടുത്തിരുന്ന സുകുമാരൻ മാസ്റ്ററുടെ കീഴിൽ പാലക്കാട്‌ കോട്ടയുടെ കവാടത്തിലെത്തി. ഞങ്ങൾ ഭൂരിപക്ഷവും ഹിന്ദു കുട്ടികളൂം  നാലോ അഞ്ചോ മുസ്ലിം കുട്ടികളുമാണുണ്ടായിരുന്നത്. അവിടെ അന്നുണ്ടായിരുന്ന ചെറിയ ഗണപതി കോവിലിന്റെ മുന്നിലെത്തി. സാർ ഞങ്ങളെയെല്ലാം അതിന്നു മുന്നിൽ വിളിച്ചു കൂട്ടിയിട്ടു ചോദിച്ചു. നാം കാണാൻ പോകുന്നത് പണ്ട് നമ്മെ ഭരിച്ച ടിപ്പുസുൽത്താന്റെ കോട്ടയാണ്‌. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്താണ്‌ കേട്ടിട്ടുള്ളത് ?..
ഞാനോർത്തുനോക്കി എനിക്കു കൂടുതലൊന്നും അറിയില്ലായിരുന്നു തറവാട്ടിൽ വരുന്ന മുതിർന്ന ആളുകൾ ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നത് അദ്ദേഹം അമ്പലങ്ങൾ തകർക്കുകയും ആളുകളെ മതം മാറ്റുകയുമൊക്കെ ചെയ്തിരുന്ന ഒരു മുസ്ലിം രാജാവ് എന്നായിരുന്നു. മുസ്ലിംകൾ അതിനെ സന്തോഷത്തോടെ അറിഞ്ഞ് അദ്ദേഹത്തെ അത്തരത്തിൽ ആദരിച്ചപ്പോൾ സ്വാഭാവികമായും  ഹിന്ദുക്കൾ അതിനെ  വേദനയോടെ മനസിലാക്കി അദ്ദേഹത്തെ ശക്തിയായി വെറുക്കുകയും ചെയ്തിരിക്കണം. ഒമ്പതാം ക്ലാസുകാരും പത്താംക്ലാസുകാരു മായിരുന്നഞങ്ങളൊന്നും മിണ്ടിയില്ല.അപ്പോഴദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു വിഗ്രഹ ബഞ്ചകനും ഹിന്ദു മതവിരോധിയും ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ഈ കൊച്ചു പ്രതിഷ്ഠ നോക്കുക. ഇത് അദ്ദേഹം തന്റെ ഹിന്ദു മത വിശ്വാസികളായ സൈനികർക്കു വേണ്ടി ഉണ്ടാക്കിയതാണ്‌. അദ്ദേഹത്തിന്റെ എല്ലാ കോട്ടകളിലും ഇതുപോലെ അമ്പലങ്ങളുണ്ട്. മൈസൂരിൽ ശ്രീരംഗപട്ടണത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നേരെ മുന്നിലാണ്‌ ശ്രീ രംഗ നാഥ ക്ഷേത്രം ....
അന്ന് അതത്ര കാര്യമായൊന്നും തോന്നിയില്ല. ഇന്ന് ഇപ്പോൾ‌ മനസിലാകുന്നു എത്ര മഹത്തായ ഒരു സന്ദേശമാണ്‌ സുകുമാരൻ മാഷ് ഞങ്ങളുടെ മനസിലേക്ക് ഇട്ടു തന്നത് എന്ന്‌. .... ഞങ്ങളെല്ലാം തന്നെ എങ്ങനെ മതനിരപേക്ഷരായി എന്നും.  അതെ ഒരദ്ധ്യാപകൻ മതി ശിഷ്യന്മാരുടെ മനസുകളിൽ വിപ്ലവങ്ങൾ ശൃഷ്ടിക്കാൻ...
അങ്ങനെ പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയുടെ കവാടത്തിന്റെ 1971 ലെ സുന്ദരമായ ചിത്രം  എന്റെ ഗുരു സുകുമാരന്മാസ്റ്ററുടെ വാക്കുകളിലൂടെ എന്റെ മനസിൽ ആലേഖനം ചെയ്യപ്പെട്ടു...

Thursday, September 10, 2020

ഓണം ഒരു ഗ്ലാസ് പാല്പായസത്തിന്റെ ഓർമ്മ

അന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. ചിലപ്പോൾ എട്ടിലുമാകാം. പത്രങ്ങളിൽ  കാർട്ടൂണുകൾ വായിച്ച് ടാർസൻ എന്ന കഥയിൽ കമ്പം കയറി. പുസ്തകരൂപത്തിൽ കിട്ടിയാൽ വായിക്കാമായിരുന്നു എന്ന് വലിയ പൂതി. ടാർസന്റെ തർജ്ജുമ ഇറങ്ങിയിട്ടുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു. സ്കൂൾ‌ ലൈബ്രറി നോക്കി നടത്തിയിരുന്നത് എന്റെ പ്രിയപ്പെട്ട ഗുരു വേണു മാഷായിരുന്നു. സ്കൂൾ ലൈബ്രറിയിൽ‌ എനിക്ക് അദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഒരു ദിവസം ലബ്രറിയിൽ ചെന്നപ്പോൾ രണ്ടും കല്പിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സാർ ടാർസന്റെ മലയാളം ഉണ്ടോ. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇവിടെയുണ്ടല്ലോ. അലമാറയിൽ നോക്കി എടുത്തോളൂ. ഞാൻ ആർത്തിയോടെ തെരഞ്ഞു കൊണ്ടിരിക്കേ അദ്ദേഹം പറഞ്ഞു. അത് പ്രേമന്റെ കയ്യിലാണെന്ന് തോന്നുന്നു. അവനോട് തരാൻ പറയൂ. അദ്ദേഹത്തിന്റെ അനുജൻ പ്രേം കുമാർ എന്റെ ക്ലാസിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഞാൻ ചെന്ന് വിവരം പറഞ്ഞപ്പോൾ പിറ്റേദിവസം കൊണ്ടു വരാമെന്ന് അവൻ ഏറ്റു. 
പിറ്റേന്ന്, ഓണം അവധി തുടങ്ങുന്നതിന്റെ തലേദിവസം. അതൊരു ഉത്രാടനാളായിരുന്നു എന്നാണ് ഓർമ്മ. രാവിലെ നോക്കുമ്പോൾ പ്രേമൻ പുസ്തകത്തിന്റെ കാര്യം മറന്നിരുന്നു എനിക്ക് വലിയ സങ്കടമായി. ഓണം അവധിക്ക് വായിക്കാം എന്ന് സ്വപ്നം കണ്ടത് വെറുതെയായല്ലോ എന്ന നിരാശ. എന്റെ ദുഖം കണ്ട് മനസലിഞ്ഞിട്ടാകാം പ്രേമനെന്നോട് ചോദിച്ചു ഉച്ചക്കലെ ഇന്റർ വെല്ലിൽ നിനക്ക് വീട്ടിൽ പോയി വാങ്ങാമോ. വീട്ടിലേക്കുള്ള വഴിയും അവൻ പറഞ്ഞുതന്നു. ഞാൻ സമ്മതിച്ചു. ഉച്ചക്ക് ബെല്ലടിച്ച ഉടൻ ഞാൻ വേണുമാസ്റ്ററുടെ വീട്ടിലേക്കോടി. കാടക്കണ്ണന്റെയും ഹാജിയാരുടെയും പീടികകൾ കടന്ന് ഇടത്തോട്ട് തിരിയുന്ന ചെത്ത് വഴിയിലൂടെ...
ഞാൻ ചെന്നപ്പോൾ വരാന്തയിൽ  വേണുമാസ്റ്ററുടെ പെങ്ങളുടെ മകൾ പത്മജയും വേറെ ഒന്ന് രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. മിറ്റത്ത് ഭംഗിയുള്ള പൂക്കളം. 
ഞാൻ പത്മജയോട് പുസ്തകത്തിന്റെ കാര്യം പറഞ്ഞു. അവൾ അകത്തേക്ക് പോകവേ അകത്തുനിന്ന് ആരോ ചോദിക്കുന്നു. അമ്മയാകാം.. 
ആരാ പുറത്ത് വന്നിരിക്കുന്നത്.? 
"സ്കൂളിൽ പഠിക്കുന്ന കുട്ട്യാ, ഒരു പുസ്തകം വാങ്ങാൻ വന്നതാ". ആരായാലും ഒരു ഗ്ലാസ് പായസം  കൊടുക്കൂ..."
മിറ്റത്തെ മാവിലിരുന്ന് കരയുന്ന കാക്കകളേയും മിറ്റത്തെ പൂക്കളത്തേയുമൊക്കെ നോക്കികൊണ്ട് ഞാൻ  വരാന്തയിൽ കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഒരു ഗ്ലാസ് പായസവുമായി പത്മജ വന്നു. ഗ്ലാസ് തിണ്ണയിൽ വെച്ച് അവൾ പുസ്തകം എന്റെ നേരെ നീട്ടി. ഞാൻ പായസം എടുത്ത് കുടിച്ച് ഗ്ലാസ് തിണ്ണയിൽ‌ വെച്ച് സ്കൂളിലേക്ക് തിരിച്ചു... 
നാവിൽ ജീവിതത്തിലാദ്യമായി കുടിച്ച പാൽ പായസത്തിന്റെ രുചിയും മനസിൽ ആശിച്ച് കിട്ടിയ പുസ്തകത്തെകുറിച്ചുള്ള ഭാവനകളുമായി ഞാൻ മടങ്ങി....
സത്യം പറയാമല്ലോ അന്ന് പായസം വെപ്പിൽ കാക്കമാർ പ്രാവീണ്യം നേടിയിട്ടുണ്ടായിരുന്നില്ല. ഇറച്ചി പത്തിരി നൈച്ചോറ് ബിരിയാണി പോലൊത്തതൊക്കെയായിരുന്നു അവരുടെ മേഖല. തറവാട്ടിൽ പെരുന്നാളിന് പായസം വെച്ചിരുന്നത് രാമകൃഷ്ണൻ മാസ്റ്ററുടെ മേൽ നോട്ടത്തിലായിരുന്നു....
ഓടിക്കിതച്ച് സ്കൂളിലെത്തി പ്രേമനോടു വേണു മാസ്റ്ററോടും പുസ്തകം കിട്ടിയ കാര്യം പറഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് മുതൽ ഓണാവധി തുടങ്ങുകയായിരുന്നതിനാൽ  അന്ന് ഉച്ച്ക്ക് ശേഷം ഒഴിവായിരുന്നു... 
ആ അവധിക്ക് പുസ്തകം വായിച്ച് തീർത്തു. കഥയെയും കഥാപാത്രങ്ങളേയും മറന്നു. ആരായാലും ഒരു ഗ്ലാസ് പായസം കൊടുക്കൂ എന്ന കല്പനയും തുടർന്ന് ലഭിച്ച പായസത്തിന്റെ രുചിയും ഓർമ്മയിൽ മങ്ങാതെ നിൽകുന്നു.
Premkumar Padinhattimmuri Mozhiyote
Gopikrishnan Thekkemannemkote