Thursday, September 10, 2020

ഓണം ഒരു ഗ്ലാസ് പാല്പായസത്തിന്റെ ഓർമ്മ

അന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. ചിലപ്പോൾ എട്ടിലുമാകാം. പത്രങ്ങളിൽ  കാർട്ടൂണുകൾ വായിച്ച് ടാർസൻ എന്ന കഥയിൽ കമ്പം കയറി. പുസ്തകരൂപത്തിൽ കിട്ടിയാൽ വായിക്കാമായിരുന്നു എന്ന് വലിയ പൂതി. ടാർസന്റെ തർജ്ജുമ ഇറങ്ങിയിട്ടുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു. സ്കൂൾ‌ ലൈബ്രറി നോക്കി നടത്തിയിരുന്നത് എന്റെ പ്രിയപ്പെട്ട ഗുരു വേണു മാഷായിരുന്നു. സ്കൂൾ ലൈബ്രറിയിൽ‌ എനിക്ക് അദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഒരു ദിവസം ലബ്രറിയിൽ ചെന്നപ്പോൾ രണ്ടും കല്പിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സാർ ടാർസന്റെ മലയാളം ഉണ്ടോ. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇവിടെയുണ്ടല്ലോ. അലമാറയിൽ നോക്കി എടുത്തോളൂ. ഞാൻ ആർത്തിയോടെ തെരഞ്ഞു കൊണ്ടിരിക്കേ അദ്ദേഹം പറഞ്ഞു. അത് പ്രേമന്റെ കയ്യിലാണെന്ന് തോന്നുന്നു. അവനോട് തരാൻ പറയൂ. അദ്ദേഹത്തിന്റെ അനുജൻ പ്രേം കുമാർ എന്റെ ക്ലാസിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഞാൻ ചെന്ന് വിവരം പറഞ്ഞപ്പോൾ പിറ്റേദിവസം കൊണ്ടു വരാമെന്ന് അവൻ ഏറ്റു. 
പിറ്റേന്ന്, ഓണം അവധി തുടങ്ങുന്നതിന്റെ തലേദിവസം. അതൊരു ഉത്രാടനാളായിരുന്നു എന്നാണ് ഓർമ്മ. രാവിലെ നോക്കുമ്പോൾ പ്രേമൻ പുസ്തകത്തിന്റെ കാര്യം മറന്നിരുന്നു എനിക്ക് വലിയ സങ്കടമായി. ഓണം അവധിക്ക് വായിക്കാം എന്ന് സ്വപ്നം കണ്ടത് വെറുതെയായല്ലോ എന്ന നിരാശ. എന്റെ ദുഖം കണ്ട് മനസലിഞ്ഞിട്ടാകാം പ്രേമനെന്നോട് ചോദിച്ചു ഉച്ചക്കലെ ഇന്റർ വെല്ലിൽ നിനക്ക് വീട്ടിൽ പോയി വാങ്ങാമോ. വീട്ടിലേക്കുള്ള വഴിയും അവൻ പറഞ്ഞുതന്നു. ഞാൻ സമ്മതിച്ചു. ഉച്ചക്ക് ബെല്ലടിച്ച ഉടൻ ഞാൻ വേണുമാസ്റ്ററുടെ വീട്ടിലേക്കോടി. കാടക്കണ്ണന്റെയും ഹാജിയാരുടെയും പീടികകൾ കടന്ന് ഇടത്തോട്ട് തിരിയുന്ന ചെത്ത് വഴിയിലൂടെ...
ഞാൻ ചെന്നപ്പോൾ വരാന്തയിൽ  വേണുമാസ്റ്ററുടെ പെങ്ങളുടെ മകൾ പത്മജയും വേറെ ഒന്ന് രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. മിറ്റത്ത് ഭംഗിയുള്ള പൂക്കളം. 
ഞാൻ പത്മജയോട് പുസ്തകത്തിന്റെ കാര്യം പറഞ്ഞു. അവൾ അകത്തേക്ക് പോകവേ അകത്തുനിന്ന് ആരോ ചോദിക്കുന്നു. അമ്മയാകാം.. 
ആരാ പുറത്ത് വന്നിരിക്കുന്നത്.? 
"സ്കൂളിൽ പഠിക്കുന്ന കുട്ട്യാ, ഒരു പുസ്തകം വാങ്ങാൻ വന്നതാ". ആരായാലും ഒരു ഗ്ലാസ് പായസം  കൊടുക്കൂ..."
മിറ്റത്തെ മാവിലിരുന്ന് കരയുന്ന കാക്കകളേയും മിറ്റത്തെ പൂക്കളത്തേയുമൊക്കെ നോക്കികൊണ്ട് ഞാൻ  വരാന്തയിൽ കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഒരു ഗ്ലാസ് പായസവുമായി പത്മജ വന്നു. ഗ്ലാസ് തിണ്ണയിൽ വെച്ച് അവൾ പുസ്തകം എന്റെ നേരെ നീട്ടി. ഞാൻ പായസം എടുത്ത് കുടിച്ച് ഗ്ലാസ് തിണ്ണയിൽ‌ വെച്ച് സ്കൂളിലേക്ക് തിരിച്ചു... 
നാവിൽ ജീവിതത്തിലാദ്യമായി കുടിച്ച പാൽ പായസത്തിന്റെ രുചിയും മനസിൽ ആശിച്ച് കിട്ടിയ പുസ്തകത്തെകുറിച്ചുള്ള ഭാവനകളുമായി ഞാൻ മടങ്ങി....
സത്യം പറയാമല്ലോ അന്ന് പായസം വെപ്പിൽ കാക്കമാർ പ്രാവീണ്യം നേടിയിട്ടുണ്ടായിരുന്നില്ല. ഇറച്ചി പത്തിരി നൈച്ചോറ് ബിരിയാണി പോലൊത്തതൊക്കെയായിരുന്നു അവരുടെ മേഖല. തറവാട്ടിൽ പെരുന്നാളിന് പായസം വെച്ചിരുന്നത് രാമകൃഷ്ണൻ മാസ്റ്ററുടെ മേൽ നോട്ടത്തിലായിരുന്നു....
ഓടിക്കിതച്ച് സ്കൂളിലെത്തി പ്രേമനോടു വേണു മാസ്റ്ററോടും പുസ്തകം കിട്ടിയ കാര്യം പറഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് മുതൽ ഓണാവധി തുടങ്ങുകയായിരുന്നതിനാൽ  അന്ന് ഉച്ച്ക്ക് ശേഷം ഒഴിവായിരുന്നു... 
ആ അവധിക്ക് പുസ്തകം വായിച്ച് തീർത്തു. കഥയെയും കഥാപാത്രങ്ങളേയും മറന്നു. ആരായാലും ഒരു ഗ്ലാസ് പായസം കൊടുക്കൂ എന്ന കല്പനയും തുടർന്ന് ലഭിച്ച പായസത്തിന്റെ രുചിയും ഓർമ്മയിൽ മങ്ങാതെ നിൽകുന്നു.
Premkumar Padinhattimmuri Mozhiyote
Gopikrishnan Thekkemannemkote

No comments: