Wednesday, October 28, 2015

ഹംസപ്പാക്കയും അലിക്കാക്കയും

എളാപ്പമാർ ഒരുപാടുണ്ടായിരുന്നു. ഒരു മൂത്താപ്പയും. വലിയ കൂട്ടുകുടുംബങ്ങളിലിത് സ്വാഭാവികം... മക്കളുടെ മേൽ എല്ലാവർക്കും അധികാരമുണ്ടായിരുന്നു. വികൃതികാണിച്ചാലും അനുസരണക്കേട് കാണിച്ചാലുമൊക്കെ ഇവരിലാരുടെ കോടതിയിൽ കേസെത്തിയാലും ശിക്ഷ ഉറപ്പായിരുന്നു. അടി ശകാരം പരിഹാസം തുടങ്ങി ഏതു ശിക്ഷയും വകുപ്പുകൾക്കനുസരിച്ച് വിധിച്ചിരുന്നു. പിതാവിനു പോലും മക്കളെ ശിക്ഷിക്കാനധിലാരമില്ലാത്ത ഇക്കാലം പോലെയായിരുന്നില്ല അത്. പലപ്പോഴും വീട്ടിലെ വേലക്കാരടക്കമുള്ളവർ ഫയൽ ചെയ്യുന്ന കള്ളക്കേസുകളിലും ശിക്ഷയേൽകേണ്ടി വരികയാൽ പലപ്പോഴും പിടികൂടിയ അരക്ഷിത ബോധം മൂലം എന്നിൽ പതുക്കെ പതുക്കെ ഒരു റിബൽ മെന്റാലിറ്റി രൂപപ്പെട്ടുവരികയായിരുന്ന കാലം... ഈകാലത്തു തന്നെയായിരുന്നു ഉമ്മായുടെ മരണവും... കൗമാരം എന്നാൽ ചെക്കന്മാർ കേടുവന്നു പോകുന്ന കാലം എന്നാണ് പറയുന്നത്. അംഗീകാരവും പ്രോത്സാഹനവും സാന്ത്വനവുമൊക്കെ അത്യാവശ്യമായി വരുന്ന കാലം. കുടുംബത്തിലെ പ്രധാന കുരുത്തം കെട്ടവൻ എന്ന പട്ടത്തിനുള്ള പരിശ്രമത്തിന്റെ കാലം. എന്റെ ഈ പരിണാമ ഘട്ടത്തിൽ എനിക്ക് ഈശ്വരൻ അനുഗ്രഹിച്ചരുളിയ രണ്ടു എളാപ്പമാരാണ് എന്റെ ഹംസപ്പ കാക്കയും ( Hamsa Hamza Palliparambil​) അലിക്കാക്കയും( Hyder Ali Vayyattukavil​) എന്നെക്കാൾ മൂത്തവരായിരുന്നിട്ടും അവരെന്നോട് കൂട്ടുകാരനോടെന്ന പോലെ പെരുമാറി, സിനിമകൾ കാണിച്ചുതന്നു. കഥകൾ പറഞ്ഞുതന്നു. പല യാത്രകളിലും കൂടെ കൂട്ടി.റെയിലോരങ്ങളിലൂടെ, നിളയുടെ തീരങ്ങളിലൂടെ ഒക്കെ സായാഹ്ന സവാരികൾക്ക് കൊണ്ട് പോയി...
അപൂർവ്വം സന്ദർഭങ്ങളിൽ ശാസിക്കുകയും ചെയ്തു.                    അമിത ശാസനകൊണ്ട് നഷ്ടപ്പെടുകയായിരുന്ന എന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇവരുടെ പ്രോത്സാഹനം നിശ്ചയമായും എന്നെ സഹായിച്ചിട്ടുണ്ട് എന്ന് നിറഞ്ഞമനസോടെ ഓർക്കുന്നു. മുതിർന്നവരിൽ നിന്നുകിട്ടുന്ന പരിഗണനയും പ്രോത്സാഹനവും കൗമാരക്കാരുടെ വ്യക്തിത്വ വികാസത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല എന്നതിന്നു സാക്ഷിയാണു ഞാൻ. എന്നെ നിരന്തരം  ശാസിച്ചിരുന്ന മറ്റുള്ള മുതിർന്നവരും എന്റെ ഗുണം മാത്രം കാംക്ഷിച്ചവരായിരുന്നു എന്ന് ഞാൻ വൈകിയാണെങ്കിലും  തിരിച്ചറിഞ്ഞിരിക്കുന്നു. സർവ്വേശ്വരൻ അവരെയെല്ലാം അനുഗ്രഹിക്കുമാറാകട്ടേ...

2001 ജൂൺ ഒന്ന്

2001 ജൂൺ ഒന്ന്‌...
ഡോക്റ്റർമാരടക്കം ഒരു പാടു പേർ, സ്റ്റ്രെച്ചറിൽ അവരെന്നെ ഉന്തിക്കൊണ്ടു പോവുകയായിരുന്നു വേഗത്തിൽ. കൂടെ എന്റെ മകനുമുണ്ടായിരുന്നു.ഓപറേഷൻ തിയെറ്റർ എന്നെഴുതിയേടത്ത് അവർ നിന്നു. അവിടെ മറ്റു ഡോക്റ്റർമരും നഴ്സുമാരുമുണ്ടായിരുന്നു..
ഒരുഡോക്റ്റർ എന്റെ അടുത്തു വന്നു. എന്റെ പേരു ചോദിച്ചു ... മറുപടിക്കു ശേഷം ഞാൻ ചോദിച്ചു "എനിക്കെന്താണു പറ്റിയിരിക്കുന്നത്?". കാറപകടത്തിൽ താങ്കളുടെ വാരിയെല്ലു പൊട്ടി കരളിൽ കോർത്തിരിക്കുന്നു. ആന്തരിക രക്തസ്രാവമുണ്ട്. ഞാൻ ചോദിച്ചു എനിക്ക് ഒരു ഡോസ് ആർണിക്ക 200 എന്ന ഹോമിയോ മരുന്നു വാങ്ങിച്ചു തരാമോ.ആന്തരിക രക്തശ്രാവത്തിനു വളരെ നല്ലതാണ്‌. ഡോക്റ്റർ ചോദിച്ചു അബൂബക്കർ ഹോമിയോ ഡോക്റ്ററാണോ ?. ഞാൻ പറഞ്ഞു, "No I am not a Homoeo Dactor but I know Homoeopathy". ഡോക്റ്റർ പറഞ്ഞു താങ്കളൊരു ഡോക്ക്റ്ററല്ല. ഞങ്ങൾക്ക് ഹോമിയോപ്പതിയൊട്ട് അറിയുകയുമില്ല. പിന്നെ ഞങ്ങളെങ്ങനെ താങ്കൾക്ക് ഹോമിയോ മരുന്ന് തരും ? പരിശോധന തുടരവേ അവരെന്നോടു സംസാരിച്ചു കൊണ്ടേയിരുന്നു. " ഞാൻ ഐ ഐ എസ് ആർ എന്ന സ്ഥാപനത്തിൽ ഫാം സൂപ്രണ്ടാണ്‌. എന്റെ വീട് പട്ടാമ്പിയിലാണ്‌. പെരുവണ്ണാമൂഴിയിലാണു ജോലി. ഹെഡാഫീസ് കോഴിക്കോടാണ്‌. അവരുടെയെല്ലാം ഫോൺ നമ്പർ ഞാൻ പറഞ്ഞുകൊടുത്തു. അവരെയെല്ലാം വിവരമറിയിക്കണം. ഇത് പ്രൈവറ്റ് ആശുപതിയാണെന്നറിയുന്നതു കൊണ്ട്‌പറയുകയാണ്‌.
അവർ വരാൻ കാത്തു നില്കരുത്. പൈസയുടെ കാര്യത്തിൽ ബേജാറാകണ്ട. എന്റെ കാറിന്റെ ബൂട്ടിലെ ബാഗിൽ ചെക്ക് ബുക്കുണ്ട്‌ഞാനൊപ്പിട്ടു തരാം. അപ്രോപ്രിയേറ്റായതു ചെയ്യുക. ആരുടേയും സമ്മതത്തിനു കാത്തു നില്കണ്ട. എന്റെ മകൻ കൂടെ യുണ്ടല്ലോ. പോരാത്തതിന്ന്‌ എനിക്കു ബോധവുമുണ്ട് ഞാൻ വേണമെങ്കിൽ ഒപ്പിട്ടു തരാം...
അപ്പോഴേക്കും എവിടെ നിന്നോ ഹോമിയോ മരുന്നു മായി ശാഫിയെത്തി. എന്റെ വായിലിട്ടു താരാൻ ശ്രമിക്കവേ അവനെ വിലക്കിയ നഴ്സിനെ ഡോക്റ്റർ തടഞ്ഞു... ഞാൻ ആർണിക്ക 200 കഴിക്കുകയും ചെയ്തു.
കൂട്ടത്തിൽ പ്രധാനി എന്നു തോന്നിച്ച ഡോക്റ്റർ പറഞ്ഞു അങ്ങനെയാണെങ്കിൽ നമുക്ക് വൈകിക്കേണ്ട... അവരെന്നെ തിയേറ്ററിനകത്തേക്കെത്തിച്ചു. ടേബിളിലേക്ക് മാറ്റുമ്പോൾ ഒരു ഡോക്റ്റർ പറഞ്ഞു അബൂബക്കർ പേടിക്കേണ്ട. ഞാൻ പറഞ്ഞു പേടിയൊന്നു മില്ല ഡോക്റ്റർ ഈശ്വരൻ വെച്ചതിനപ്പുറമൊന്നും മനുഷ്യർക്കെത്താനില്ല എന്ന് വിശ്വസിക്കുന്നവനാണു ഞാൻ. എങ്കിലും എന്റെ മനസൊന്ന് പിടഞ്ഞു. വിവാഹപ്രായമെത്തിയ മകൾ പ്രാപ്തിയെത്തിയിട്ടില്ലാത്ത മകൻ സ്വന്തമായൊന്നും തന്നെ സമ്പാദിച്ചില്ല. വീടു വെക്കാൻ എടുത്ത കടം ബാക്കി,ഇവരെന്നെ ഉറക്കാൻ പോകുന്ന ഈ ഉറക്കത്തിൽ നിന്നും ഞാനുണർന്നില്ലെങ്കിൽ .....എന്റെ മക്കളുടെ ഗതിയെന്തായിരിക്കും.
പെട്ടന്നു തോന്നി ,ഒരുപക്ഷേ ഞാനില്ലെങ്കിൽ എന്റെ മക്കൾ ഇതിനെക്കാൾ നല്ലനിലയിൽ ജീവിക്കുമായിരിക്കും. അവരെ സൃഷ്ടിച്ചതു ഞാനല്ലല്ലോ...
മുഖത്തേക്ക് താഴ്ന്നു വരുന്ന അനസ്തീഷ്യ മാസ്കിനെ നോക്കി... ഞാൻ ആയത്തുൽ കുർശി ഉരുവിടാൻ തുടങ്ങി "അല്ലാഹു ലാ ഇലാഹ് ഇല്ലാ ഹുവൽ ഹയ്യുൽ ഖയ്യൂം .... ഒരുവട്ടം ചൊല്ലിയെന്നു തോന്നുന്നു രണ്ടാമതെ തവണ ഒരു " ല "യിൽ എന്റെ നാവുടക്കി ....
മണികൂറുകൾക്കു ശേഷം അബൂബക്കർ കണ്ണു തറക്ക് നാവു നീട്ട് എന്ന് അനസ്തീഷ്യ ചെയ്ത ഡോ ക്റ്ററൂടെ വിളി കേൾക്കുമ്പോൾ എന്റെ നാവു ല ല ല എന്ന് ചലിച്ചുകൊണ്ടിരിക്കയായിരുന്നു എന്നെനിക്ക് തോന്നി....
അങ്ങനെ വീണ്ടും ഞാനുണർന്നു...ഐ സിയു വിന്റെ ചില്ലു ജാലകത്തിലൂടെ ആകാംക്ഷയോടെ എന്നെ നോക്കിക്കൊണ്ടു നില്കുകയായിരുന്ന ബന്ധു മിത്രാദികളെ ഞാൻ കണ്ടു ...
പിന്നീട് രാവിലെ എന്നോട് സംസാരിച്ച ഡോക്റ്റർ വന്നു ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു ഞങ്ങൾ അപ്രോപ്രിയേറ്റായതു മാത്രമേ ചെയ്തിട്ടുള്ളൂ... ഞങ്ങളതു റിക്കഡു ചെയ്തിട്ടുണ്ട് താങ്കൾക്കു വേണമെങ്കിൽ കാണാം.
"ഞാൻ പറഞ്ഞു വേണ്ട ഡോക്റ്റർ നന്ദി. താങ്ക് യൂ വെരിമച്ച്.."
അഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടു. പെരുവണ്ണാമൂഴി യിലെ കോർട്ടേഴ്സിൽ വന്ന് വിശ്രമിക്കാനായിരുന്നു. തീരുമാനം. ഉപ്പായുടെ ആരോഗ്യനില എനിക്ക് പറ്റിയ അപകടം അറിയിക്കാൻ പറ്റാത്താതസ്യിരുന്നതിനാലായിരുന്നു ആ തീരുമാനം. സുഹൃത്ത് മനോജ് സ്വന്തം കാറുമായി വന്ന് എന്നെ കൊണ്ടു പോയി. വീട്ടിൽ ചെന്ന് മരുന്ന് പൊതിയെടുത്ത് നോക്കി. വേദനാ സംഹാരികൾ, ആന്റി ബയോട്ടിക്കുകൾ പിന്നെ വിറ്റാമിൻ ഗുളികക്കളും. ഞാൻ അന്നുതന്നെ എന്റെ സുഹൃത്തും ഹോമിയോ വിദഗ്ദനുമായ സോമനാഥൻ ഡോറ്ററുമായി ചർച്ച ചെയ്ത് ഹോമിയോയിലേക്ക് മാറി. ഒരുമാസം കൊണ്ട് തീർത്തും സുഖമായി. ഞാൻ നേരിട്ട് പെരിന്തൽ മണ്ണയിൽ പോയി റിപ്പെയർ ചെയ്ത കാർ സ്വയം ഓടിച്ച് കൊണ്ട് പോരികയും ചെയ്തു.

Wednesday, September 2, 2015

കോവർകഴുത


അവൻ നല്ലൊരു കുതിരയായിരുന്നു. ചുറുചുറുക്കും വേഗതയും അതിനൊത്ത ബുദ്ധിയും ആരോഗ്യമുള്ള ഒരു കുതിര. യജമാനൻ മാറി. പുതിയൊരാൾ വന്നു. വേഗതയെ ഭയക്കുന്നവൻ സ്വയം ഒരു കുതിരയെന്ന് ഉള്ളിൽ കരുതുന്ന കഴുത.ഞാനല്ലാതൊരു കുതിര ലോകത്തുണ്ടാകരുതെന്നു കരുതിക്കൂട്ടിയവൻ. അയാൾക്ക് കുതിരയെ തീരെ പിടിച്ചില്ല. ചുറ്റുമുള്ള കഴുതകളെ അയാൾക്കു നന്നേ ബോധിക്കുകയും ചെയ്തു. പണ്ടേ കുതിരയോടു അസൂയയുണ്ടായിരുന്ന കഴുതകൾ കുതിരക്കെതിരെ കിട്ടിയ തഞ്ചത്തിനു ഉപചാപവും തുടങ്ങി. പിന്നെ പീഢനങ്ങളുടെ കാലമായി ഓരോ തവണ പീഢിപ്പിക്കുമ്പോഴും ഒരു മുദ്രാവാക്യം പോലെ യജമാനൻ പറയും എനിക്ക് തുള്ളിച്ചാടുന്ന കുതിരയെ അല്ല വഴങ്ങുന്ന കഴുതയേയാണു വേണ്ടത്‌എന്ന്.
" I don't want jumping horses I want yielding Donkeys "
പീഢനം സഹിക്കവയ്യാതായി, കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയറ്റപ്പോൾ നമ്മുടെ കുതിരക്കു തോന്നി കഴുതയാകാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ എന്ന്‌. പക്ഷേ ശ്രമം വിജയിച്ചില്ല. കുതിരയല്ലാതാവുകയും ചെയ്തു കഴുതയൊട്ടായതുമില്ല... രണ്ടിനുമിടയിൽ അവനൊരു കോവർ കഴുതയായി...
കാലം മാറി പുതിയ യജമാനൻ വന്നു. പണ്ട് നമ്മുടെ കുതിരയുടെ കഴിവ്‌കണ്ടറിഞ്ഞവൻ. വേഗതയെ പേടിയില്ലാത്ത, കഴുതകളെയും കുതിരകളെയും ഒരേപോലെ മേയ്കാൻ കഴിവുള്ള മിടുക്കൻ... അയാൾ കോവർ കഴുതയോടു പറഞ്ഞു നീ ഇങ്ങനെയൊന്നു മായിരുന്നില്ലല്ലോ.. എന്തു പറ്റി എവിടെ പ്പോയീ നിന്റെ ചൊടിയും ചുണയും...? ഓർക്കുക നീ ഒരു കുതിരയാണ്‌‌ കുതിര എപ്പോഴും കുതിരയായിരിക്കണം.....
കോവർ കഴുത വിഷണ്ണനായി നിരാശയോടെ ഓർത്തു വേണ്ടായിരുന്നു എങ്ങനെ യെങ്കിലും പിടിച്ചു നിന്നാൽ മതിയായിരുന്നു... കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷ കൈവെടിയരുതായിരുന്നു.
അവൻ വീണ്ടുമൊരു കുതിരയാകാൻ ബഗീരഥപ്രയത്നം തുടങ്ങി. നിർഭാഗ്യമെന്നല്ലാതെന്തു പറയാൻ അപ്പോഴേക്കും കാലം കഴിഞ്ഞുപോയിരുന്നു...

Thursday, August 27, 2015

കുയിലും കാക്കയും


മാവിൻ കൊമ്പിലെ തന്റെ കൂടിന്നരികിലിരുന്ന് ചിറകുകൾ മിനുക്കുകയായിരുന്നു കാക്ക. പരിഹാസസ്വരത്തിൽ ചിലച്ചുകൊണ്ട് കൂട്ടിനരികിൽ വന്നിരുന്ന പെൺകുയിൽ അവളോടു പറഞ്ഞു
"നിങ്ങൾ കാക്കകൾ വലിയ മണ്ടന്മാരാണ്.! "
എങ്ങിനെയെങ്കിലും പ്രകോപിപ്പിച്ച് കാക്കയെ അവിടെനിന്നകറ്റിയിട്ടു വേണമായിരുന്നു അവൾക്ക് കാക്കക്കൂട്ടിൽ മുട്ടയിടാൻ. ഒട്ടും ദേഷ്യപ്പെടാതെ കാക്കപറഞ്ഞു പക്ഷികളിലേറ്റവും ബുദ്ധിമാന്മാരാണു ഞങ്ങൾ എന്നെല്ലാവർക്കുമറിയാം. മനുഷ്യർക്കിടയിൽ പോലും ഞങ്ങളുടെ ബുദ്ധിയും സാമർത്ഥ്യവും പ്രസിദ്ധമാണ്. ഞങ്ങളുടെ മുട്ട കട്ടു തിന്നുക പതിവാക്കിയ സർപ്പത്തെ കൊല്ലാൻ രാജകുമാരുയുടെ മാലയെടുത്ത് പാമ്പിൻ മാളത്തിൽ കൊണ്ടിട്ടതും, കൂജയിലെ ജലനിരപ്പുയർത്താൻ കല്ലു പെറുക്കിയിട്ടതും മൊക്കെ മനുഷ്യർക്കിടയിൽ പ്രസിദ്ധമാണ്.
ചിരിയല്പം കോട്ടി പരിഹാസ സ്വരത്തിൽ കുയിൽ പറഞ്ഞു "പഴങ്കഥകൾ "
തന്റെ കൂടിനു നേരെ അഭിമാനപൂർവ്വം നോക്കിക്കൊണ്ട് കാക്ക തിരിച്ചടിച്ചു. "ഞങ്ങൾ കാലത്തിനനുസരിച്ച് ജീവിത ശൈലിപോലും മാറ്റുന്നവരാണ്. നിനക്കറിയാമോ ഞങ്ങളിപ്പോൾ ചെമ്പുകമ്പിയും വയറും ഉപയോഗിച്ചാണ് കൂടുകൾ പണിയുന്നത്."
സ്വന്തം കൂട്ടിൽ അന്യരിട്ട മുട്ടതിരിച്ചറിയാതെ സ്വന്തം മക്കളെപ്പോലും അവഗണിച്ച് അന്യന്റെ മക്കളെപ്പോറ്റി വിഡ്ഢികളാകുന്ന നിങ്ങളുടെയൊരു തച്ചുശാസ്ത്രം എനിക്കുകേക്കണ്ട...കുയിൽ വിടാൻ ഭാവമില്ലായിരുന്നു.
കാക്ക ശാന്തമായി പ്രതിവചിച്ചു
" വിഡ്ഢിക്കുയിലേ മക്കളെയുണ്ടാക്കി അന്യന്റെകൂട്ടിലുപേക്ഷിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന നിങ്ങളുടെ വംശം നിലനിർത്താൻ തമ്പുരാൻ ഞങ്ങളെ നിയോഗിച്ചത് ഞങ്ങളെ അതിനു കൊള്ളാമെന്നു കണ്ടിട്ടാണ്. എന്നിട്ട് ഞങ്ങളുടെ ത്യാഗത്തെ നീ പരിഹസിക്കുന്നോ....
ഞങ്ങൾക്കറിയാം ഞങ്ങളുടെ മക്കൾ ഞങ്ങളെ വെറുക്കുമെന്നും പോറ്റുമക്കൾ പറക്കമുറ്റിയാൽ പരിഹസിച്ചുകൊണ്ടു പറന്നകലുമെന്നും. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിയോഗം പൂർത്തീകരിക്കുന്നു. അതാണെടീത്യാഗം.
കുയിലിനുത്തരം മുട്ടി എന്തൊക്കെയോ ചിലച്ചുകൊണ്ടവൾ പറന്നകന്നു. മറ്റൊരുകാക്കൂടു തേടി...

Wednesday, April 22, 2015

ഒരു പ്രഭാതസ്മരണ

പ്രഭാത സ്മരണ
തറവാടിന്റെ അടുക്കള ഭാഗത്ത് തൂക്കിയിട്ട ബക്കറ്റിൽ നിന്നും ഒരു പിടി ഉമിക്കരിയെടുത്ത് കുളത്തിലേക്കോടുകയായിരുന്ന കുട്ടി പിറകിൽ അടുക്കളക്കാരി തിത്ത്യാത്തായുടെ അഭിപ്രായം കേട്ടു ഓ ഇന്നു വെള്ളിയാഴ്ചയാണല്ലോ എന്ന്... വെള്ളിയാഴ്ച സ്കൂളും മദ്രസയുമില്ലാത്തതു കൊണ്ടാണ്‌ കുട്ടി നേരത്തെ ഉണർന്നിരിക്കുന്നത് എന്ന്.... ഉമ്മ അതു കേട്ട് ചിരിക്കുന്നുമുണ്ട് ചിരിക്കട്ടെ അവർക്ക് ചിരിച്ചാൽ മതിയല്ലോ ... ഈ തൊടിയിലും പാടത്തുമൊക്കെ വെറുതെയിങ്ങനെ ചുറ്റി നടക്കുമ്പോൾ കിട്ടുന്ന സുഖം അവർക്കറിയില്ലല്ലോ... എന്തെല്ലാം കൗതുകങ്ങൾ ... ചുമലിൽ നിന്നൂർന്നു പോന്ന ട്രൗസറിന്റെ വള്ളി നേരെയാക്കി അവൻ കുളത്തിലേക്കു നടന്നു. തൊടിയിൽ നിറയെ പല പലപക്ഷികളുടെയും പാട്ടുകൾ. ദൂരെയെവിടെനിന്നോ കോഴികൾ കൂവുന്നു.കാക്കകളുടെ കരച്ചിലും കേൾക്കുന്നുണ്ട്. ഒട്ടുമാവിന്റെ അടുത്തുള്ള ചക്കരപ്പുളിയുടെ തുമ്പിലിരുന്ന് ഒരു അരിപ്രാവ്‌ പാടുന്നു " എട്ടും കിട്ടി കുർ കുർ കുർ" എട്ടും കിട്ടി കുർ കുർ കുർ"
ആതാരാട്ടിന്റെ കഥ ഉമ്മ അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്. കൂട്ടിൽ കുഞ്ഞിനെ എട്ടു പയറു മണികൾ ഏല്പിച്ചു പുറത്തു പോയ തള്ളപ്രാവ്‌ തിരിച്ചു വന്നപ്പോൾ ഒരു പയറ്‌മണി കാണാനില്ല. കുഞ്ഞ് താനറിയാതെ തിന്നിരിക്കുമെന്നു കരുതി ദേഷ്യത്തിൽ അതിനൊരു കൊത്തു കൊടുത്തു. കൊത്തു കൊണ്ട കുഞ്ഞ് ചത്തു പോയി. തള്ളയതറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ എട്ടാമത്തെ പയറുമണി കൂട്ടിനടിയിൽ നിന്നു കിട്ടുകയും ചെയ്തു. പ്രാവ്‌ സന്തോഷത്തോടെ കുഞ്ഞിനെ ഉറക്കാൻ താരാട്ടു പാടാൻ തുടങ്ങി " എട്ടും കിട്ടി കുർ കുർ കുർ" " എട്ടും കിട്ടി കുർ കുർ കുർ" " എട്ടും കിട്ടി കുർ കുർ കുർ" എട്ട് പയറും കിട്ടി മോളുറങ്ങിക്കോ എന്ന്‌.
അവൻ ചോദിച്ചു തള്ള പ്രാവ്‌ മക്കളെ കൊല്ലുമോ ഉമ്മാ. ഇല്ല അത് അറിയാതെ പറ്റിയതായിരിക്കും എന്ന്‌ ഉമ്മ മറുപടി പറഞ്ഞു.
വെയിലുദിച്ചു വരുന്നതേയുള്ളൂ കുളവും തൊടിയുമൊക്കെ നിഴലിലാണ്‌. ദൂരെ വിളഞ്ഞു കതിർ ചാഞ്ഞു നില്കുന്ന പാടത്തിനു മേൽ പൊൻ പട്ടു പുതപ്പിക്കുന്ന വെയിൽ. വയിലിന്റെ വരവിൽ മെല്ലെ മറഞ്ഞു പോകുന്ന പുകപോലത്തെ മഞ്ഞ്. പാടത്തിനു നടുകേ പോകുന്ന റെയിലിനപ്പുറം പഞ്ചാരമണൽ പരപ്പിനു നടുവിലൂടെ പടിഞ്ഞാട്ടൊഴുകുന്ന പുഴ.
ഉമിക്കരിയിൽ വിരൽ മുക്കി വായിൽ തിരുകിനിന്നു കൊണ്ട്‌ കുട്ടി കാഴ്ചകൾ കാണുകയാണ്‌‌‌‌‌‌. പാടത്തേക്കു ചാഞ്ഞ തെങ്ങോലകളിലും ഇല്ലിപ്പട്ടലിന്റെ തുമ്പത്തും നിറയെ ഉച്ചത്തിൽ കലപില കൂട്ടിക്കൊണ്ട് തത്തകൾ. എന്നെങ്കിലും ഒന്നിനെ പിടിച്ച് കൂട്ടിലാക്കി സംസാരിപ്പികണമെന്നൊരു മോഹം അവനുണ്ട്. തത്തകൾ മനുഷ്യരെപ്പോലെ സംസാരിക്കുമത്രേ അവനിതുവരെ കേട്ടിട്ടില്ല കിഴക്കേചോലയിൽ കരിമ്പനകളുടെ പൊത്തിൽ തത്തകൾ കൂടുകൂട്ടിയിട്ടുണ്ടെന്ന് കൂട്ടുകാരൻ കുഞ്ഞാപ്പുട്ടി അവനോട്‌ പറഞ്ഞിട്ടുണ്ട്. മകരമാസത്തിലാണത്രേ തത്തകൾ മുട്ടയിടുക. ഒരു ദിവസം പോകണം. അവന്റെ മൂത്താപ്പന്റെ വീട്‌ ചോലയിലാണല്ലോ. തത്തകൾ കൂട്ടമായി വിളഞ്ഞു നില്കുന്ന പാടത്തേക്കു പറന്നിറങ്ങി ഓരോ കതിരുകൊത്തി മടങ്ങിവരുന്നു. കതിർ കാലുകൊണ്ട് പിടിച്ച് ഓരോ മണിയായി കൊത്തിത്തിന്നുകയാണ്‌ കലപിലക്കിടെ ഒരുത്തന്റെ കയ്യിൽ നിന്നും കതിർ താഴെവീണു. അവൻ കതിരെടുക്കാൻ പറന്നതും കയ്യിലുള്ളതെല്ലാം താഴെയിട്ട് കൂട്ടുകാരും കൂടെ. കതിർ കൊത്തിക്കൊണ്ടു വീണ്ടും ഓലത്തുമ്പുകളിലേക്ക് വരുന്നു. കാഴ്ചകൾ കണ്ടുകൊണ്ട് കുട്ടി നില്കുകയാണ്‌‌‌. വിരൽ വായിൽ തന്നെ പല്ലു തേപ്പ് ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു...
വലിയ ശബ്ദത്തിൽ കൂവി പിറകിലേക്ക് പുകയൂതി ക്കൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ടു പാഞ്ഞു പോയതിന്റെ പിറകെ തന്നെ വീട്ടിൽ നിന്നും ഉച്ചത്തിൽ വിളിക്കുന്നത് കുട്ടി കേട്ടു. ചായ ആയിട്ടുണ്ടാകും കുട്ടി വേഗം പല്ലു തേച്ച് തെളിഞ്ഞവെള്ളത്തിൽ പരൽ മീനുകൾ ഓടിക്കളിക്കുന്ന കുളത്തിലേക്കിറങ്ങി.....

വണ്ടിക്കു പുറത്ത് മഴ പെയ്യുമ്പോൾ


വൈകുന്നേരത്തെ ഷൊർണൂർ പാസഞ്ചറിൽ കാരക്കാട്ടേക്ക് വരികയായിരുന്നു ഞാൻ. മൂടിക്കെട്ടിയ ആകാശം ഓടുന്ന വണ്ടിക്കകത്തുപോലും പുകച്ചിലെടുക്കുന്ന ചൂട്. വല്ലാത്തദാഹവും. വണ്ടി തിരൂരെത്തിയപ്പോഴേക്കും യാത്രക്കാർ വളരെകുറഞ്ഞിരുന്നു. പെട്ടന്ന് കോരിച്ചൊരിയും പോലെ മഴപെയ്യാൻ തുടങ്ങി സുഖകരമായ തണുത്ത കാറ്റിന്റെ അകമ്പടിയോടെ. ചില്ലുജനൽ താഴ്തിയിടാൻ കഴിയാഞ്ഞതിനാൽ ഞാനും എതിർ വശത്തിരുന്നയാളും പുറത്തെ കഴ്ചയെ തീർത്തും മറക്കുന്ന ഷീറ്റ് കർട്ടൻ താഴ്തിയിട്ടു. പുറത്തെ മഴയുടെ കാഴ്ച നഷ്ടപ്പെടുമല്ലോ എന്നോർക്കവേ എന്റെ ജനലിനു ചതുരത്തിൽ ഒരു ചെറിയ ദ്വാരം. ജനലിനോട് ചേർന്നിരുന്ന് ആവിടവിലൂടെ പുറത്തെ മഴപെയ്യുന്ന രാവിനെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു. മിക്കവാറും സ്ഥലങ്ങളിലെല്ലാം കരണ്ടു പോയിരുന്നു. ഇടക്കിടെ മിന്നലൊളിയിൽ പ്രത്യക്ഷപ്പെടുന്ന പാടങ്ങളും പറമ്പുകളും ഭാരതപ്പുഴയും കുന്നിൻ നിരകളും.
പെട്ടന്ന് എനിക്കൊരു തോന്നലുണ്ടായി ഈ കമ്പാർട്ടുമെന്റിൽ ഞാനൊറ്റക്ക് പുറത്തു കടക്കാൻ പാടില്ലാത്ത വിധം ബന്ധിതനാണെങ്കിലോ. ഒരു ജെയിലറയിൽ നിന്നും കൊച്ചു കിളിവാതിലിലൂടെ ആർത്തിയോടെ പുറം ലോകത്തെ നോക്കുന്ന നിരപരാധിയായ ഒരു തടവുകാരന്റെ കഥ ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ. എഡ്മണ്ട് ഡാന്റേ- കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ....

Tuesday, January 20, 2015

മുയൽ വേട്ട



മുയൽ വേട്ട 1
അതൊരു വേനലറുതിയിലായിരുന്നു. വിഷു കഴിഞ്ഞ കാലം വിഷുവിനു പെയ്ത മഴയിൽ മേടുകളിൽ പുല്ലുകിളിർത്തു തുടങ്ങിയിരുന്നു. പള്ള്യായ് നിലങ്ങളിൽ വിതച്ച നെല്ലും മുളച്ചു തുടങ്ങി. മുയൽ വേട്ടക്ക് പറ്റിയകാലം...
വൈകുന്നേരം അഞ്ചരയുടെ വണ്ടിക്ക് കുഞ്ഞു മോൻകാക്ക വന്നു. ഉപ്പാന്റെ മച്ചുനൻ ഒറ്റപ്പാലത്താണ്‌‌ വീട്. നായാട്ടു കമ്പക്കാരൻ. മൂത്താപ്പനെയും കൂട്ടി മുയൽ വേട്ടക്ക് പോകാനാണ്‌‌ പരിപാടി. ഒന്നും കിട്ടിയില്ലെങ്കിലും നായാട്ട് അദ്ദേഹത്തിന്‌‌ വലിയ ഹരമായിരുന്നു.എത്ര കാശു വേണമെങ്കിലും ചെലവാക്കും. പലപ്പോഴും കാറിലാണു വരിക. അദ്ദേഹത്തിന്റെ നായാട്ടു കമ്പം തോക്കിന്റെ ഉടമസ്ഥനായ മൂത്താപ്പാക്ക് അറിയുകയും ചെയ്യും അതുകൊണ്ട് മരുന്നില്ല തെരവാങ്ങാൻ പൈസയില്ല. ബാറ്ററി തീർന്നു പോയി എന്നിത്യാദി തടസ്സങ്ങൾ പറഞ്ഞ്‌ ഒഴിവാകുന്നതായി ഭാവിക്കും. അപ്പോൾ ആവകയിലേക്കായി കുഞ്ഞു മോൻകാക്ക ധാരാളം പൈസകൊടുക്കുകയും ചെയ്യും . അദ്ദേഹം ഉദാരനായിരുന്നു. അന്നും പറഞ്ഞു തടസ്സങ്ങൾ.പതിവു പോലെ അത് കുഞ്ഞുമോൻകാക്ക പരിഹരിക്കുകയും ചെയ്തു. എന്നെയും കൂടെ കൂട്ടണമെന്ന അപേക്ഷയോടെ ഞാനും കൂടി പിറകെ. നിനക്കൊന്നും പഠിക്കാനില്ലേ എന്ന തുരുപ്പിട്ട് വെട്ടാനാഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഞാൻ എട്ടിലേക്ക് ജയിച്ചിരിക്കുന്നു ഇനി സ്കൂൾ തുറന്നിട്ടേ പഠിക്കേണ്ടതുള്ളൂ. അങ്ങനെ ഞാൻ കൂടി പിറകെ. രാത്രി ഭക്ഷണം കഴിഞ്ഞാണ്‌ പുറപ്പെട്ടത്. തോക്ക് കുഞ്ഞിമോൻ കാക്ക പിടിച്ചു. ഹെഡ് ലൈറ്റും മറ്റു സാമഗ്രികളും നിറച്ച സഞ്ചി ഞാനും. ബിസ്മിയൊക്കെ ചൊല്ലി പിന്നെ രിഫാഈൻ ശൈഖിനെ പ്രത്യേകമായി വിളിച്ചു പ്രാർത്ഥനയോടെ മൂത്താപ്പയിറങ്ങി. പാമ്പിന്റെ കാര്യം മൂത്താപ്പ രിഫാഈൻ ശൈഖിനെയാണ്‌ ഏല്പിക്കാറ്‌ മൂത്താപ്പ ടോർച്ചടിച്ച് മുന്നിൽ.പിറകെ ഞങ്ങളും. മേലേ പടിപ്പുര കടന്നതും ഒരു കറുത്ത പൂച്ച വഴിക്കു വിലങ്ങനെ ഒരോട്ടം. മൂത്താപ്പ നിന്നു. ന്ന്‌ ഞ്ഞ് പോയിട്ടു കാര്യല്ല. കണ്ടൊ കരിമ്പൂച്ച്യാ ചവനം. വലിയ ആവേശത്തോടെ പിറകെ കൂടിയ ഞങ്ങൾ ഞെട്ടിപ്പോയി. ഞാനാണ്‌ വല്ലാതെ നിരാശനായത്. ആറ്റു നോറ്റു വീണുകിട്ടിയ സഫാരി റദ്ദാക്കുകയോ. അതൊക്കെ അന്ധവിശ്വാസങ്ങളാണെന്നും അതിലൊന്നും ഒരു കാര്യവുമില്ലെന്നും പറഞ്ഞ് ഞങ്ങൾ ഒരു പാടു നിർബന്ധിച്ച്പ്പോൾ മൂപ്പര്‌ മനമില്ലാ മനസോടെ വഴങ്ങി. റൊട്ടിൽ കയറി വലത്തോട്ടു തിരിഞ്ഞ്,  സ്കൂളിന്റെ താഴെ ഇടവഴിയിലൂടെ പള്ളിത്തൊടുവിന്റെ അരികിലൂടെ പുഴയിലിറങ്ങി. വരണ്ടു കിടക്കുന്ന മണൽ പരപ്പിലൂടെ നടന്നു. കൊടപ്പാറ കയത്തിനു താഴെ നേരിയ നീരൊഴുക്കു മാത്രം. അതും താണ്ടി ഞങ്ങൾ അക്കരെയെത്തി. കൊടപ്പാറക്കടുത്ത് പരത എന്ന ഒരു പുൽ മേടുണ്ട് അതായിരുന്നു ലക്ഷ്യം. അവിടെ മുയലു കാണും. നേരിയ തണുപ്പിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു കീഴെ ആൾ പാർപ്പില്ലാത്ത വിജനതകളിൽ മുയലിനെത്തേടിയുള്ള പാതിരാവുകളിലെ അലച്ചിൽ വല്ലാത്ത ഒരനുഭവമാണ്‌.... കുന്നിനു മുകളിൽ തെളിഞ്ഞ ആകാശത്തിനു കീഴെ ചീവീടുകളോ അപൂർവ്വം രാപ്പക്ഷികളോ ഉണ്ടാക്കുന്ന ശബ്ദങ്ങളൊഴികെ പൂർണ്ണ നിശ്ശ്ബ്ദത. ചിലപ്പോൾ ദൂരെ നിന്നെവിടെയെങ്കിലും കേൾക്കുന്ന നായ്കളുടെ കുരയോ കുറുക്കന്മാരുടെ ഓരിയിടലോ മാത്രം. അതു ഞാൻ പലപ്പോഴും ആസ്വദിച്ച് അനുഭവിച്ചിട്ടുണ്ട്.
പരതയിലെത്തി അധികം തിരയേണ്ടി വന്നില്ല ഒരു മുയലിനെക്കിട്ടി. അവിടെ നിന്നും താഴെയിറങ്ങി ദേശമംഗലത്തേക്കുള്ള റോഡിനു താഴെ പള്ളിയാൽ നിലങ്ങളിൽ തെരഞ്ഞു. ഒന്നും കണ്ടില്ല. ദൂരെ കാരക്കാട്ട് റെയിലിലൂടെ ചൂളം വിളിച്ചു പോകുന്ന തിവണ്ടിയുടെ സ്വരം കേട്ടപ്പോൾ മൂത്താപ്പ പറഞ്ഞു വെസ്റ്റ് കോസ്റ്റ് പോയി നമുക്ക് മടങ്ങാം. കുഞ്ഞിമോൻ കാക്ക വാച്ചിൽ നോക്കി സമയം രണ്ടോടടുക്കുന്നു..
ഞങ്ങൾ മടങ്ങി പുഴയിലെത്ത്യപ്പോൾ നല്ലതണുപ്പ്. മൂത്താപ്പയും കുഞ്ഞു മോൻ കാക്കയും കൂടി എന്റെ നെറ്റിയിൽ വിളക്കു കെട്ടിത്തന്നു. മുയലിനെ കാലുകൾ ബന്ധിച്ച് എന്റെ കയ്യിൽ തൂക്കി. തോക്കും കയ്യിൽ തന്നു. എന്നിട്ട് മുന്നിൽ നടക്കാൻ പറഞ്ഞു. ഞാൻ പോകുന്നതും നോക്കി അവർ ഉറക്കെ ചിരിക്കാൻ തുടങ്ങി ഭാവി നായാട്ടുകാരൻ എന്നും പറഞ്ഞു കൊണ്ട്... എല്ലാം കൂടി ചുമക്കാൻ വിഷമം തോന്നിയെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല. ഭാവി നായാട്ടുകാരനാകണമല്ലോ
തോക്കും സഞ്ചിയും ലൈറ്റും അവർ തന്നെ തിരിച്ചു വാങ്ങി. മുയലിനെ ഞാനെടുത്തു. പള്ളിക്കടവിലെത്തിയപ്പോൾ കുഞ്ഞു മോൻകാക്ക ചോദിച്ചു  ശകുനത്തിലൊന്നും വലിയ കാര്യമില്ല എന്ന് വെല്ല്യാക്കാക്ക് ഇപ്പൊ മനസിലായില്ലേ.. ?
ഉടൻ വന്നു മറുപടി അത് പൂച്ച വലത്തു നിന്ന് ഇടത്തോട്ട് ഓടിയതു കൊണ്ടാ.....
എന്തു വിശ്വസിച്ചു പോയാലും പിന്നെ അതിനു ഞായീകരണം കണ്ടെത്താനേ മനുഷ്യൻ ശ്രമിക്കൂ എന്നതിന്റെ ഒന്നാം പാഠം