Wednesday, April 22, 2015

വണ്ടിക്കു പുറത്ത് മഴ പെയ്യുമ്പോൾ


വൈകുന്നേരത്തെ ഷൊർണൂർ പാസഞ്ചറിൽ കാരക്കാട്ടേക്ക് വരികയായിരുന്നു ഞാൻ. മൂടിക്കെട്ടിയ ആകാശം ഓടുന്ന വണ്ടിക്കകത്തുപോലും പുകച്ചിലെടുക്കുന്ന ചൂട്. വല്ലാത്തദാഹവും. വണ്ടി തിരൂരെത്തിയപ്പോഴേക്കും യാത്രക്കാർ വളരെകുറഞ്ഞിരുന്നു. പെട്ടന്ന് കോരിച്ചൊരിയും പോലെ മഴപെയ്യാൻ തുടങ്ങി സുഖകരമായ തണുത്ത കാറ്റിന്റെ അകമ്പടിയോടെ. ചില്ലുജനൽ താഴ്തിയിടാൻ കഴിയാഞ്ഞതിനാൽ ഞാനും എതിർ വശത്തിരുന്നയാളും പുറത്തെ കഴ്ചയെ തീർത്തും മറക്കുന്ന ഷീറ്റ് കർട്ടൻ താഴ്തിയിട്ടു. പുറത്തെ മഴയുടെ കാഴ്ച നഷ്ടപ്പെടുമല്ലോ എന്നോർക്കവേ എന്റെ ജനലിനു ചതുരത്തിൽ ഒരു ചെറിയ ദ്വാരം. ജനലിനോട് ചേർന്നിരുന്ന് ആവിടവിലൂടെ പുറത്തെ മഴപെയ്യുന്ന രാവിനെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു. മിക്കവാറും സ്ഥലങ്ങളിലെല്ലാം കരണ്ടു പോയിരുന്നു. ഇടക്കിടെ മിന്നലൊളിയിൽ പ്രത്യക്ഷപ്പെടുന്ന പാടങ്ങളും പറമ്പുകളും ഭാരതപ്പുഴയും കുന്നിൻ നിരകളും.
പെട്ടന്ന് എനിക്കൊരു തോന്നലുണ്ടായി ഈ കമ്പാർട്ടുമെന്റിൽ ഞാനൊറ്റക്ക് പുറത്തു കടക്കാൻ പാടില്ലാത്ത വിധം ബന്ധിതനാണെങ്കിലോ. ഒരു ജെയിലറയിൽ നിന്നും കൊച്ചു കിളിവാതിലിലൂടെ ആർത്തിയോടെ പുറം ലോകത്തെ നോക്കുന്ന നിരപരാധിയായ ഒരു തടവുകാരന്റെ കഥ ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ. എഡ്മണ്ട് ഡാന്റേ- കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ....

No comments: