Thursday, July 24, 2014

കലീവ....

എടപാട് തീർക്കുക എന്നൊരു ഏർപ്പാടുണ്ടായിരുന്നു പണ്ട്... തലാഖ് എന്ന പിൻതിരിപ്പൻ പരിപാടിയുടേയും ഡൈവോഴ്സ് എന്ന പുരോഗമന നടപടിയുടേയും പ്രാഗ്‌രൂപം.
ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഒന്നോരണ്ടോ പറഞ്ഞ് പിണങ്ങിയാൽ ഉടനെ  ഞാൻ നിന്റെ ഇടപാട് തീർത്തു എന്ന്‌ ഭർത്താവങ്ങു പറയുക എന്നതാണ്‌ നടപടിക്രമം. വളരെ ലളിതം. ദേഷ്യം തീർന്നാൽ മൂപ്പർക്കു തന്നെ അതു പിൻവലിക്കാവുന്നതേയുള്ളൂ. ഭർത്താവിന്റെ ദേഷ്യത്തിന്റെ കാഠിന്യമനുസരിച്ച് ഇടപാട്‌ മൂന്നും തീർത്തു എന്നെങ്ങാനും പറഞ്ഞു പോവുകയും മറ്റാരെങ്കിലും അതു കേൾക്കുകയും ചെയ്താലാണ്‌ കുഴയുന്നത്. അതോടെ സംഗതി സങ്കീർണമാകുന്നു. പിന്നെ മഹല്ല്‌ ഇടപെടണം. പെണ്ണിനെ മറ്റൊരുവൻ വിവാഹം ചെയ്ത് അയാൾ ഉപേക്ഷിച്ചെങ്കിലേ പിന്നീടവൾ ഈ അവിവേകിക്ക് അനുവദനീയയാവുകയുള്ളൂ.  അതായത് അവിവേകം കൊണ്ട് വിവാഹമോചനം ആവർത്തിക്കാതിരിക്കാൻ വെച്ച ഏർപ്പാട്. അതുകൊണ്ടൊന്നും അവിവേകങ്ങൾക്കൊരു കുറവും വരാഞ്ഞതിനാലും ദേഷ്യം വന്നപ്പോൾ എന്തോ പറഞ്ഞു എന്നല്ലാതെ അവളെക്കൂടാതെ തനിക്ക് ജീവിതം അസാദ്ധ്യമാണ്‌ എന്ന് ബോദ്ധ്യമുള്ളതിനാലും പുരുഷന്ന് ഈ നിയമം മറികടക്കേണ്ടത് അനിവര്യമായപ്പോൾ‌ കണ്ടു പിടിച്ച  സ്റ്റൈലൻ ഏർപ്പാടാകുന്നു ഇനി പറയാൻ പോകുന്ന കഥയുടെ തന്തു... ഏർപ്പാടിനെ ചടങ്ങ് എന്ന് വിളിച്ചു പോന്നു. അതായത് പരിത്യക്തയെ ഒരു താൽ കാലിക വിവാഹത്തിനു വിധേയയാക്കുക. മധുവിധു വിന്നു ശേഷം അവനിൽ നിന്നും വിവാഹ മോചനം വാങ്ങുക. പിന്നെ വീണ്ടും പഴയ ഭർത്താവ് അവളെ നിക്കാഹ്‌ ചെയ്യുക. മാന്യന്മാർക്ക് ചേർന്നപണിയല്ല എന്ന് ഉറപ്പുള്ളതുകൊണ്ടോ എന്തോ ഇങ്ങനെ താൽകാലിക വിവാഹം ചെയ്യാനും പിറ്റേന്ന് ഒഴിഞ്ഞു കൊടുക്കാനും തയ്യാറായ ത്യാഗിവര്യന്മാർ അന്ന്‌ വളരെകുറവായിരുന്നു. എന്നാൽ എവിടെയെങ്കിലും ഇത്തരം സഹായം ആവശ്യമുണ്ടോ എന്ന് അനേഷിച്ചു നടക്കുന്ന അപൂർവ്വം ചില മഹാന്മാരും അന്നുണ്ടായിരുന്നു കേട്ടോ. അക്കൂട്ടത്തിലൊരാളായിരുന്നു നമ്മുടെ നായകൻ. ഖലീവ എന്നപേരിലാണ്‌ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. അജ്മീറിലേക്കും നാഗൂരിലേക്കുമൊക്കെ നേർച്ചകൾ പിരിച്ച് എത്തിക്കുക എന്നണ്‌ പറയപ്പെട്ടിരുന്നത്. കലീവയെ ഏല്പിച്ച നേർച്ചകൾതൽസ്ഥാനത്ത് എത്തും എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു എത്തിയോ എന്നത് അല്ലാഹു അ അ് ലം .
പിന്നെ ഒരു പരോപകാരം എന്നനിലക്ക് അദ്ദേഹം ചെയ്തു വരുന്നതാണ്‌ ചടങ്ങു നിൽക്കൽ... അതും എല്ലാവർക്കും നിൽകില്ല ചെറുപ്പത്തിലേ തകർന്നു പോയ ദാമ്പത്യമാണെങ്കിൽ ഒരു ത്യാഗമെന്ന നിലയിൽ മാത്രം ....
ഏതുഗ്രാമത്തിൽ വന്നെത്തിയാലും നേർച്ചകൾ പിരിക്കുന്നതിനിടെ അദ്ദേഹം സ്വകാര്യമായി അന്വേഷിക്കും വല്ല ചെറുപ്പക്കാരികളും ഇടാപാട്‌ തീർത്ത് നികുന്നുണ്ടോ എന്ന്. ഉണ്ടെങ്കിൽ വേണ്ടപ്പെട്ടവർ നിർബന്ധിക്കുകയാണെങ്കിൽമാത്രം  മൂപ്പർ ആസഹായവും ചെയ്യും. ചെറുപ്പത്തിലേ അകന്നു പോയ ദാമ്പത്യം വിളക്കിച്ചേർക്കൽ എന്നമഹൽ കൃത്യം. എന്നാൽ എല്ലാത്തിനു മുണ്ടാകുമല്ലോ എതിരന്മാർ.. നട്ടിൽ കുറേ ചെറുപ്പക്കാർക്ക് കലീവക്കൊരു പണികൊടുക്കണമെന്ന് കലശലായ ആശയുണ്ടായി...
അവർ കെണിയൊരുക്കി. അത്തവണ കലീവ നാട്ടിൽ വന്നപോൾ ഒരാൾ ചെന്നു സ്വകാര്യം പറഞ്ഞു. ഒരു ചടങ്ങ്ണ്ടാർന്നു പറ്റ്വോ ?
ആദ്യം വലിയ താല്പര്യം കാണിക്കാതെ പുള്ളി പറഞ്ഞു ഇപ്പൊ അതിനൊന്നും നിക്കലില്ല കുട്ട്യേ...
പറ്റൂലെങ്കി വേണ്ട ... ന്നാ ഞാൻ പോട്ടേ..? വലിയ താല്പര്യം കാണിക്കാതെ മൂപ്പര്‌ ചോദിച്ചു ഓക്കെത്ര പ്രായണ്ട്... ന്റെ പെങ്ങളാ ....  ഈ റബീഉൽ അവ്വലിൽ ഇരുപത്തഞ്ചാകും. ന്നാ പിന്നെ ഞാമ്പോട്ടെ ങ്ങക്ക് പറ്റൂലലോ. ങാ  ... ഒരു കുട്ടീടെ ജീവിതത്തിന്റെ കാര്യല്ലേ നോക്കാ... പക്കേങ്കി  ക്ക് നാളെത്തന്നെ അജ്മീറിൽക്ക് പോണ്ടതാ...അതിനെന്താ ഇന്ന് തന്നെ ശരിയാക്കാലോ.
അന്ന് വൈകീട്ട്‌ ആളൊഴിഞ്ഞവീട്ടിൽ കുറേ ചെറുപ്പക്കാർ. ഇശാക്ക് നിക്കാഹ്‌... പിന്നെ വയറുനിറച്ച് അത്താഴം. അതുകഴിഞ്ഞ് മണിയറ... കലീവ അകത്തുകയറി... പുതു വസ്ത്രത്തിൽ മുഖം മറച്ചിരിക്കുന്ന വധുവിനെ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ കലീവ കണ്ടു.......
അദ്ദേഹം ശൃംഗാരഭാവത്തിൽ അടുത്തു ചെന്നു. അവൾ എഴുന്നേറ്റു.... മുൻകയ്യെടുത്തു.. ഒറ്റ ആലിംഗനം... മഹാഭാരതം വായിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹം ധൃദരാഷ്ട്രരെക്കുറിച്ചൊന്നും ഓർത്തുകാണില്ല എങ്കിലും കലീവക്ക് തന്റെ വാരിയെല്ലുകൾ നുറുങ്ങുന്നതുപോലെയും ജീവൻ തൊണ്ടയിലൂടെ പുറത്തു ചാടുന്നതു പോലെയും അനുഭവപ്പെട്ടു... അടുത്തൊന്നും വീടുകളില്ലാത്തതു കൊണ്ട് കലീവയുടെ നിലവിളി പുറത്തുണ്ടായിരുന്ന നാലു ചെറുപ്പക്കാർ മാത്രമേകേട്ടുള്ളൂ.... അവരാകട്ടെ അത് പ്രതീക്ഷിച്ച് ഇരിക്കുകയുമായിരുന്നു... അവരുടെ കൂട്ടത്തിൽ ഏറ്റവും തടിമിടുക്കള്ളവനെയായിരുന്നല്ലോ പുത്യെണ്ണായി ചമയിച്ചൊരുക്കിയിരുന്നത്....
പിന്നീട് കലീവയെ ആവഴിക്കൊന്നും കാണുകയുണ്ടായില്ല എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു......

Wednesday, June 25, 2014

പത്താം തരം പരീക്ഷ


ഉമ്മമരിച്ച് രണ്ടാഴ്ചകഴിഞ്ഞ പ്പോഴായിരുന്നു പത്താം തരം പരീക്ഷ ഒന്നും പഠിക്കാന്‍ തോന്നിയില്ല. പിന്നെയാരോ എന്നെ വാശികയറ്റിയപ്പോഴാണ് പരീക്ഷ എഴുതാന്‍ തന്നെ നിശ്ചയിച്ചത്എന്ന് തോന്നുന്നു. അവനേതായാലും തോല്കും അപ്പോ പിന്നെ അത് ഉമ്മ മരിച്ചകണക്കിലാക്കാന്‍ നോക്ക്വാ എന്ന് പറഞ്ഞതാരാണ്‌.?. അതോ അങ്ങനെ ആരെങ്കിലും പറയു മെന്ന് ഞാന്‍ സ്വയം ഭയന്നതാണോ ഓര്‍മ്മയില്ല.. ഏതായാലും പെട്ടന്ന് എഴുതിക്കളയാമെന്നു വെക്കുകയായിരുന്നു. ഉഴപ്പനായിരുന്നു ഞാന്‍. മനസു വെച്ചാല്‍ അമ്പതു ശതമാനത്തിനു മേല്‍ മാര്‍ക്കൊക്കെ കിട്ടു മായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ് എന്നാലൊരു സംഭവം തന്നെയായിരുന്നു. ഗുരുക്കന്മാരൊക്കെ അറു പിശുക്കന്മാര്‍....
പരീക്ഷയുടെ ദിവസം വന്നു. ഉമ്മമരിച്ചതിനു ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തറവാട്ടില്‍ നിന്നാണ്‌പരീക്ഷക്കിറങ്ങിയത്. ഞാനിറങ്ങാന്‍ തുടങ്ങവേ വീട്ടിലെ വനിതാ കാര്യസ്ഥ ബീവിയാത്ത പറഞ്ഞു നിക്ക്.. ഞാനാരെങ്കിലും വരുന്നുണ്ടോ എന്നു നോക്കട്ടെ .. ശകുനം നോക്കനുള്ളപരിപാടിയാണ്‌... അതൊരു ദൈവദോഷമാണെന്നൊന്നും അന്നെനിക്കറിയില്ലായിരുന്നു... അവര്‍ ഓടി മേലേ പടിപ്പുരയില്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു പോന്നോ ഉപ്പയാണു വരുന്നത്. ഞാന്‍ ബിസ്മിചൊല്ലി ഇറങ്ങി പടിപ്പുരയിലെത്തിയപ്പോള്‍‌ ശുഭ്രവസ്ത്ര ധാരിയായി ഉപ്പ വരുന്നു... എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടുപ്പപറഞ്ഞു പേടിക്കെണ്ട പോയി വാ...,.
അതെ പത്താം തരം പരീക്ഷ അന്നൊരു പേടി തന്നെയായിരുന്നു....
ആഗ്രാമത്തില്‍ നിന്നും ആകൊല്ലം പരീക്ഷയെഴുതിയ രണ്ടു പേരില്‍ ഒരുവനായിരുന്നു ഞാന്‍ ....

Wednesday, June 18, 2014

നാടോടിക്കഥകള്‍

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...
ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........
പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....
ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....
അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ
പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.
പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......
 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

Tuesday, June 3, 2014

അബൂബക്കര്‍ കോയ വി. കെ ... ഹാജര്‍ ...

 
എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുന്നു എന്ന് എല്ലാവരും പറഞ്ഞു. അതിന്റെ ആവശ്യമില്ല എന്നു തന്നെയായിരുന്നു എന്റെ ഉറച്ച വിശ്വാസം... കാരണമുണ്ട്‌ ഞാന്‍ പത്തുവരെ കൃത്യമായി എഴുതുകയും എണ്ണുകയും ചെയ്യുമായിരുന്നു വല്ലോ. അതില്‍ കവിഞ്ഞെന്ത് പഠിക്കാനാ.... അങ്ങനെ ആദിവസം വന്നു 1961 ലെ ജൂണ്‍ മാസം. തിയ്യതി ഓര്‍മ്മയില്ല ... അന്ന് ഞാനും ഉമ്മയും അനുജന്‍ അലിയും ഉമ്മായുടെ വീട്ടിലായിരുന്നു. കാരക്കാട് റെയിൽവേ സ്റ്റേഷനടുത്ത്. അവിടെനിന്നും സ്കൂളിലേക്ക് കൊണ്ടു പോകാന്‍ വന്നത് ഉപ്പയായിരുന്നു.. പോകണ്ട എന്നു ഞാന്‍ വാശി പിടിച്ചു, പോയേ ഒക്കു എന്ന് ഉപ്പയും.  എന്നെക്കാള്‍‌വലിയ വശിയിലായിരുന്നു മൂപ്പർ ... പുതിയ ഉടുപ്പ് അണിയിക്കാനുള്ള എല്ലാവരുടേയും ശ്രമം ദയനീയമായിത്തന്നെ പരാജയപ്പെട്ടു... ഉപ്പ അടിയും തുടങ്ങി ദിഗംബരനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാനും ... കുട്ടിയേ അടിക്കല്ലേ എന്ന് വഴിയിലുള്ളവരെല്ലാം പറഞ്ഞു അതു കേള്‍ക്കുന്തോറും അടി കൂടിയതേയുള്ളൂ. അങ്ങനെ സ്കൂളിലെത്തി. ഓടിനടക്കുന്നകുട്ടികള്‍ കീറിയ കുപ്പായമിട്ടവര്‍ ചുവന്ന തുണിമാത്രമെടുത്ത് കുപ്പായമിടാത്ത കുട്ടികള്‍ അങ്ങനെ പലകാഴ്ചകള്‍ ഒന്നും ഞാന്‍ ശ്രദ്ധിച്ചതേയില്ല...മടുത്തപ്പോൾ‌ ഉപ്പ എന്നെ വിട്ട് പോയി. സ്കൂള്‍ മിറ്റത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലെ പുല്ലില്‍ കിടന്ന് ഞാൻ കുറേ കരഞ്ഞു. കളിക്കൂട്ടുകാരാന്‍ ഹംസു വന്നു കുറേ വിളിച്ചു സ്കൂളിൽ നിന്നു കിട്ടാൻ പോകുന്ന പല കാര്യങ്ങളും അവൻ എണ്ണിപ്പറഞ്ഞു. വസാനം ആരോ വന്ന് എന്നെ ഉടുപ്പുകളണിയിച്ചു. പക്ഷേ ആരൊക്കെ പറഞ്ഞിട്ടും ഞാൻ സ്കൂളിലേക്കു കയറിയില്ല. പിന്നീട് അമ്മാവൻ മണിക്കാക്ക വന്ന് എന്നെ വീട്ടിലേക്കുതന്നെ മടക്കിക്കൊണ്ടു പോവുകയായിരുന്നു.
പിറ്റേന്ന് അമ്മാവന്‍ ബാപ്പുട്ടികാക്ക എളാപ്പമാര്‍ തുടങ്ങിയവരെല്ലാം ചേർന്ന് -അവര്‍ മുതിര്‍ന്ന കുട്ടികളായിരുന്നു- മിട്ടായിയും മറ്റും കൈകൂലികളും തന്ന് എന്നെ അനുനയിപ്പിച്ച് സ്കൂളിലേക്ക് കൊണ്ടു പോയി. വാസ്ഥവത്തില്‍ ഇന്നലെ സ്കൂളില്‍ കുട്ടികളെയൊക്കെ കണ്ടപ്പോള്‍ തന്നെ അങ്ങ് കയറിയാലോ എന്നു തോന്നിയിരുന്നതാണ്‌. വാശി അതിനു സമ്മതിച്ചില്ല എന്നേയുള്ളൂ.
സ്കൂളിലെത്തി ഒന്നാം ക്ലാസില്‍ എന്റെ ഒരുപാട് കളിക്കൂട്ടുകാർ കുഞ്ഞാന്‍‌,മാനു, മുഹമ്മദലി, സൈനുദ്ദീൻ തുടങ്ങിയവര്‍, അവര്‍ വിളിച്ചു അബ്ബോക്കര്‍ കോയേ വായോ. എനിക്ക് കുഞ്നുബാപ്പു എന്നതിന്‌പുറമേ അബൂബക്കർ കോയ എന്നഒരു പേരുകൂടി ഉണ്ട്‌എന്ന് ഞാന്‍ അപ്പോള്‍‌ അറിയുകയായിരുന്നു. വീട്ടില്‍ ഞാന്‍ കുഞ്ഞുബാപ്പുവാണല്ലോ. അവരുടെ സ്നേഹപൂർവ്വമുള്ള ക്ഷണം സ്വീകരിച്ച് ഞാൻ കുഞ്ഞാന്റെയും മാനുവിന്റെയും ഇടക്ക് ഇരുന്നു. കാര്യം മൊത്തത്തില്‍ ഒരു ഹരമൊക്കെ തോന്നി. അപോള്‍‌ കയ്യില്‍ ഒരു തെങ്ങിന്‍ പൂകുലയില്‍ നിന്നും അടര്‍ത്തിയ കോച്ചിലു മായി മേനോന്‍ മാഷ് വന്നു. തലമുഴുവന്‍ നരച്ച അദ്ദേഹത്തെ എല്ലാവരും തന്ത മാഷ് എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്... കയ്യില്‍ ഹാജര്‍ പട്ടികയുമായി വന്ന അദ്ദേഹത്തെകണ്ടപ്പോള്‍‌ എല്ലാവരും എണീറ്റു നിന്നു. കൂടെ ഞാനും ... കുഞ്ഞാന്‍ പറഞ്ഞു മാഷ് അബൂബക്കര്‍കോയ വി.കെ എന്ന് വിളിക്കുമ്പോള്‍ യ്യ് ഹാജര്‍ എന്നു പറയണം ... നെഞ്ചിടിപ്പോടെ കാത്തിരുന്നു. മാഷ് വിളിച്ചു അബൂബക്കര്‍ കോയ വി. കെ ഞാന്‍ പറഞ്ഞു ഹാജര്‍ ...

Tuesday, November 19, 2013

മന്ത്രിച്ചൂതിയ നൂല്‌‌


ഒരു വൈകുന്നേരം സ്കൂളില്‍ നിന്നും വന്നു ഭക്ഷണവും  കഴിച്ച്  കളിക്കാന്‍ പോകാനുള്ളപുറപ്പാടിലയിരുന്നു അവന്‍. പുറത്ത് കമ്പനിത്തൊടിയിലോ പോത്താക്കല്‍ പുഴയുടെ തീരത്തോ എവിടെയെങ്കിലും അലഞ്ഞുനടക്കുക എന്നത കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു.. പോത്താക്കാല്‍ പുഴയുടെ തീരത്തു നിന്നു നോക്കിയാല്‍ പഞ്ചാരമണലിനെ പകുത്തൊഴുകുന്ന തെളിഞ്ഞപുഴ മങ്ങിയ വെയിലില്‍ മിന്നിത്തിളങ്ങുന്നതുകാണാം അതിന്നപ്പുറം കരിമ്പനകള്‍ തലഉയര്‍ത്തി നില്കുന്ന പാടങ്ങള്‍ പിന്നെ വലിയകോട്ടപോലെ കൊണ്ടുരക്കുന്ന് ...
കൗതുകപൂര്‍വ്വം അതുനോക്കിക്കൊണ്ട് സന്ധ്യ മയങ്ങുവോളം കുട്ടി നില്കും പലപ്പോഴും ഒറ്റയ്ക്. അല്ലെങ്കില്‍ ഏതെങ്കിലും കൂട്ടുകാരും കാണും...
അന്ന് ഉമ്മ അവനെ വിളിച്ചു കുറേ കറുത്തനൂല്‌ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു പോയി ചേക്കു മൊല്ലക്കാന്റെ അടുത്ത് കൊടുത്ത് മന്ത്രിച്ച് കൊണ്ടുവാ...
കുട്ടിക്കു മനസ്സിലായി ആര്‍ക്കും എന്തു രോഗമുണ്ടായാലും ആദ്യം മൊല്ലക്കാനെക്കൊണ്ട് നൂല്‌‌ ജപിച്ചു കെട്ടുക എന്നതായിരുന്നു പ്രാഥമ ചികിത്സ. നൂലു വാങ്ങി ട്രൗസറിന്റെ കീശയിലിട്ട് ഒരു കാറ്‌ ഓടിക്കുന്ന ഭാവത്തില്‍ കുട്ടി പള്ളിക്കു നേരെ വെച്ചു വിട്ടു. റെയില്‍ കടന്ന് മണ്‍ വഴിയിലൂടെ പള്ളിക്കടുത്തെത്തറായപ്പോളതാ പീടികകള്‍ക്കു മുന്നില്‍ ഒരാള്‍ കൂട്ടം തെരു വുസര്‍ക്കസ്സുകാര്‍ .. ചെണ്ടകൊട്ടിയും കുഴലൂതിയും അവര്‍ ആളുകളെ ആകര്‍ഷിക്കുന്നു... സര്‍ക്കസ്സുകാര്‍ക്കു ചുറ്റും കൂടിനില്കുന്ന കുട്ടികളിലൊരാളായി അവനും... പല്‍ അഭ്യസങ്ങളും വലിച്ചു കെട്ടിയ കമ്പിക്കു മീതെ നടക്കുക. ചെറിയ കമ്പി വളയത്തിലൂടെ വലിയ ഒരാള്‍ കടക്കുക. ഒരു കൊച്ചു പെണ്‍കുട്ടിയെ ഒരു കമ്പില്‍ കുത്തിഉയര്‍ത്തി ആ കമ്പ് തന്റെ മൂക്കില്‍ നിര്‍ത്തി ചുറ്റും നടക്കുക തുടങ്ങി പല്‍ വിധ രസങ്ങള്‍... കുട്ടി വെയില്‍ മാഞ്ഞു സന്ധ്യയായത് കുട്ടിയറിഞ്ഞില്ല. മഗ്രിബ്‌ ബാങ്കുകേട്ട് കുട്ടി ഞെട്ടി വന്നകാര്യം പാടേ മറന്ന് വീട്ടിലേക്കും ഒരോട്ടം കൊടുത്ത്... വീട്ടിലെത്താറായപ്പോള്‍ ഇരുള്‍ മയങ്ങിയിരുന്നു. മതിലിന്നും മുകളില്‍ വീട്ടിലെ വളര്‍ത്തു പൂച്ച എന്തിനേയോ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഇരിക്കുന്നു. കുട്ടി ഞെട്ടിപ്പോയി വലിയൊരു പാമ്പ് പൂച്ചക്കു നേരെ പത്തി വിടര്‍ത്തി ഊതുന്നു. കുട്ടി അല്പം പിറകോട്ടുമാറി പാമ്പ് പതിയെ ഇറങ്ങി ദൂരെ പോകുകയും ചെയ്തു. കിതപ്പോടെ വീട്ടിലെത്തിയതും ഉമ്മചോദിച്ചു എവിടെയെടാ നൂല്‍.. അപ്പോഴാണ്‌ നൂല്‍ മന്ത്രിക്കാന്‍ കൊടുത്തില്ലല്ലോ എന്ന കാര്യം മൂപ്പ രോര്‍ത്തത്.. മിണ്ടിയാല്‍ കിട്ടാന്‍ പോകുന്ന അടിപേടിച്ച് അവന്‍ കീശയില്‍ നിന്നും നൂലെടുത്ത് ഉമ്മാക്കു കൊടുത്തു. ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അവന്റെ മുഖം ഉമ്മയൊട്ട് കണ്ടതുമില്ല. എത്ര നേരമായി പോയിട്ട് പോരുന്നു പഠിക്ക്.
ഊതാത്ത നൂലു കെട്ടിയാല്‍ വല്ലകുഴപ്പവുമുണ്ടാകുമോ എന്നായിരുന്നു ആദ്യത്തെ പേടി... ബേജാറോടെ പഠിച്ചെന്നു വരുത്തി ചോറു തിന്നു കിടന്നുറങ്ങുമ്പോഴും ഉമ്മാന്റെ തല വേദന ബേധമാകണേ‌എന്ന പ്രാര്‍ത്ഥനയായിരുന്നു കുട്ടിയുടെ മനസ്സില്‍.. പിറ്റേന്ന് എണീറ്റ് ചെല്ലുമ്പോള്‍ മിറ്റമടിക്കുന്ന കാളിയോട്‌ സംസാരിച്ചുകൊണ്ട് നില്കുകയാണ് ഉമ്മ .. കാള്യേ ചേക്കുമൊല്ലക്ക മന്ത്രിച്ചൂതിയാ നല്ല ശിഫയാ. ഇന്നലെ വല്ലാത്ത തലേകുത്തായിരുന്നു. ഒരു നൂല് മന്ത്രിപ്പിച്ചു കെട്ടണ്ട താമസം വേദന മാറിട്ടോ..
കാളി ശരി വെച്ചു "അത് പിന്നെ പറ്യാണ്ടോ.."
കുട്ടി അതിശയപ്പെട്ടു ... മൊല്ലാക്ക് ഊത്യതുകൊണ്ടല്ലാ ഞാനല്ലാഹുനോട് തേട്യേതുകണ്ടാ എന്നു പറഞ്ഞാല്‍... വേണ്ട ഉമ്മാക്ക് ദേഷ്യം വരും  ദേഷ്യം വന്നാ ഉമ്മ അടിക്കുകതന്നെ ചെയ്യും ...
അവന്‍ ഉമിക്കരിയും  ഈര്‍ക്കിലയുമെടുത്ത് കുളത്തിലേക്കോടി 
 

Thursday, October 31, 2013

....ലാര്‍വ

....ലാര്‍വ
ലാര്‍വകളുടെ ഗുരു പറഞ്ഞു ലാര്‍വകളേ നിങ്ങള്‍ അതിരു കവിയരുത്. നിങ്ങളിപ്പോള്‍ പുഴുക്കള്‍ മാത്രമാകുന്നു.വേട്ടാളന്മാര്‍ക്കും ഉറുമ്പുകള്‍ക്കും ഓന്തുകള്‍ക്കും പല്ലികള്‍ക്കും പറവകള്‍ക്കും ഇരയാവുന്ന കേവലം പുഴുക്കള്‍. അതിനാല്‍ നിങ്ങള്‍ ഇലകളുടെ മറവില്‍ തളിരുകള്‍ കാര്‍ന്നു തിന്ന് കഴിഞ്ഞുകൂടുക. നിങ്ങളെ തിന്നാന്‍ നടക്കുന്നവയുടെ ദൃഷ്ടിയില്‍ പെടാതെ നോക്കണം. ഇതു ക്ഷണികമായ ഒരു ഘട്ടമാണ്‌. ശേഷം നിങ്ങള്‍ നിങ്ങളുടെ കൊക്കൂണൂകളില്‍ ഉറങ്ങും. പിന്നീട് നിങ്ങള്‍ എഴുന്നേല്പിക്കപ്പെടും. അപ്പോള്‍‌ നിങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടുള്ള ചിറകുകളും സുന്ദരമായ മേനിയും ഉണ്ടാകും ... നിങ്ങളിതുവരെ ആസ്വദിച്ചിട്ടില്ലാത്ത, ഒരു പുഴുവും ഇതുവരെ വിഭാവന പോലും ചെയ്തിട്ടില്ലാത്ത ഭംഗിയുള്ള പൂക്കളിലെ മധുരമേറിയ തേന്‍ നിങ്ങള്‍ക്കുകിട്ടും നിങ്ങള്‍ക്ക് സ്വതന്ത്രമായി പാറിപ്പറന്നു നടക്കാം.
അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ അടങ്ങിയൊതുങ്ങി ജീവിക്കുക...
നിങ്ങളെ തിന്നാന്‍ നടക്കുന്നവന്നു പിടികൊടുക്കരുത്...
യുക്തിക്കു നിരക്കാത്ത ഈ വാദഗതിയെ ലാര്‍വകളിലധികവും പുച്ഛിച്ചുതള്ളി. കൊക്കൂണില്‍ നിന്നും ഒരു ഉയിര്‍ത്തെഴുന്നേല്പ് അതെങ്ങ്നെ സാധ്യമാകും? ... ഭംഗിയുള്ളപൂക്കളും മധുരമുള്ള തേനും പാറിപ്പറക്കാന്‍ ചിറകും ഫൂ .... ഈതളിരിലകളിലെ കവര്‍പ്പേറിയ തളിരിലകളേക്കാള്‍‌ സ്വാദുള്ള ഭക്ഷണമുണ്ടോ..
അതിനാല്‍ നമുക്കിഷ്ടമുള്ള പോലെ ജീവിക്കുക സ്വതന്ത്രരാകുക. ഇലകളുടെ നിഴലില്‍ നിന്നും പുറത്തിറങ്ങുക, ആസ്വദിച്ചു ജീവിക്കുക. കൊക്കൂണില്‍ നിന്നും പിന്നെയൊരു ഉയിര്‍ത്തെഴുന്നേല്പില്ല... ഇവിടെ കിട്ടിയതു കിട്ടി അത്രതന്നെ.
കുറേയെണ്ണം തിന്നു ചത്തു.. കുറേയെണ്ണത്തെ മറ്റുജീവികള്‍ക്കിരയായി ..
കുറച്ചെണ്ണം കൊക്കൂണിലെ നിദ്രക്കു ശേഷം പൂമ്പാറ്റകളായി... ഞങ്ങള്‍ക്കെന്തുണ്ടായി എന്നു പറഞ്ഞുകൊടുക്കാന്‍ അവയ്ക് ലാര്‍വകളുടെ ലോകത്തേക്കുള്ള വഴിയറിയില്ലായിരുന്നു. ലാര്‍വകളുടെ ഭാഷയും അവ മറന്നു പോയിരുന്നു.....

Monday, August 26, 2013

എഴുതാത്തകഥയില്‍ നിന്ന് ...


ഒരു കുപ്പി വെള്ളവും ഒരു കുല മുന്തിരിയും ഈ കടം ഞാനെങ്ങിനെ വീട്ടും

ഞാന്‍ എന്റെ കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്നു 2001 ജൂണ്‍ ഒന്നാം തിയ്യതി. ജോലിസ്ഥലമായ് പെരുവണ്ണാമൂഴിയില്‍ നിന്ന് ഒറ്റപ്പാലത്തേക്ക്... രാവിലെ പത്തു മണി കഴിഞ്ഞ് കാണും അങ്ങാടിപ്പുറത്ത് വെച്ച് ഞാനോടിച്ചിരുന്ന മാരുതി കാര്‍ ഒരു ലൈലന്‍ഡ് ലോറിയുടെ മുന്‍ ചക്രത്തില്‍ ഇടിച്ചു.ഓടിച്ചുകൊണ്ടിരിക്കേ ഞാന്‍ ഉറങ്ങിപ്പോയോ അതോ എനിക്ക് തലചുറ്റി യോ അല്ലാഹുവിന്നറിയാം.... ... എന്റെ വാരിയെല്ല് പൊട്ടി കരളിന്മേല്‍ കോര്‍ത്തു ആന്തര രക്ത ശ്രാവം തുടങ്ങി ... മകന്ന് പരിക്കൊന്നും ഇല്ലായിരുന്നു മകള്‍ക്കും ഭാര്യക്കും പരിക്കേറ്റു ഉടന്‍ ആശുപത്രിയിലെത്തിയില്ലെങ്കില്‍ ഞാന്‍ മരിച്ചു പോകുമെന്ന അവസ്ഥ. എന്റെ കാറിന്നു പിറകില്‍ ഒരു ബൈകില്‍ രക്ഷകനുണ്ടായിരുന്നു അല്ലാഹു നിയോഗിച്ചവന്‍ ഇന്നും എനിക്ക് പേരറിയാത്തവന്‍ ഒരു ചെറുപ്പക്കാരന്‍... ഞൊടിയിടയില്‍ അയാള്‍ പിറകെ വന്ന ഒരു ജീപ്പ് തടഞ്ഞു ഓടിക്കൂടിയ നല്ലവരായ ആള്‍ക്കൂട്ടത്തിന്റെ സഹായത്താല്‍ എന്നെയും കുടുംബത്തെയും അതില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു എനിക്കു വേണ്ടതെല്ലാം ചെയ്തു. എന്റെ വസ്തു വകകളെല്ലാം ബദ്രമായി സൂക്ഷിക്കാന്‍ ഏര്‍പ്പാടുചെയ്തു ഐ സി യു വില്‍ കിടക്കുന്ന എനിക്കും വേറെ മുറിയില്‍ കിടക്കുന്ന എന്റെ മകള്‍ക്കും ഭാര്യക്കും വേണ്ടതെല്ലാം ചെയ്തു എന്റെ ബന്ധുക്കളെത്തിയപ്പോള്‍ അവരെ ഏല്പിച്ചു .... ഒരു മേജര്‍ ഓപ്പറേഷന്നു വിധേയനായിരുന്ന എനിക്കു ബോധം വരുന്നതു വരെ ഐ സി യു വിന്നു മുന്നില്‍ കാവല്‍ നിന്നു. ഞാന്‍ അപകട നില തരണം ചെയ്തു എന്നുറപ്പായപ്പോള്‍ ഒരു കുപ്പി മിനറല്‍ വാട്ടറും കുറേ മുന്തിരിയുമായി എന്റെ ഭാര്യയുടെ മുറിയില്‍ ചെന്ന്അത് അവള്‍ക്കു കൊടുത്തിട്ടയാള്‍ പറഞ്ഞു ഭര്‍ത്താവിന്റെ ഓപ്പറേഷനെല്ലാം കഴിഞ്ഞു. ഇനി പേടിക്കാനില്ല .. ഞാന്‍ ഇനി പോകട്ടെ... സ്വന്തം പേരോ വിലാസമോ അയാള്‍ പറഞ്ഞില്ല. പരിഭ്രമിച്ചു പോയ എന്റെ ഭാര്യയോ മക്കളോ അതൊട്ടു ചോദിച്ചു മില്ല..
അയാള്‍ പോയി എന്റെ രക്തത്തിന്റെ പാടുകള്‍ അപ്പോഴും അയാളുടെ കുപ്പായത്തിലുണ്ടായിരുന്നു.. അയാള്‍ ജുമ അ ക്ക് പോകാനിറങ്ങിയതായിരുന്നു....ഇപ്പോള്‍ സമയം വൈകീട്ട് ആറ് മണി
അയാളോടൊപ്പം ഒരു പാടുപേര്‍ എന്നെ സഹായിച്ചിട്ടുണ്ട് അവരില്‍ ഒരാള്‍ എന്റെ നെ ഏല്പിച്ചിരുന്ന വിലാസ പ്രകാരം വിളിച്ച് നനദി പറഞ്ഞു മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചി ഇന്നും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു എല്ലാതെ എനിക്കെന്തു കഴിയും .....
ഒരു വയാഴവട്ടാക്കാലത്തിന്നു ശേഷം ഇന്ന് ഞാനതോര്‍ത്ത് പോയി പ്രാര്‍ത്ഥനയോടെ... അന്ന് പകടത്തില്‍ എന്നോടൊപ്പ മുണ്ടായിരുന്ന പത്നി ഇന്നില്ല.. പകരം മറ്റൊരാള്‍വന്നു മക്കള്‍ വലുതായി ..
ഇപ്പോഴോര്‍ക്കുന്ന് സ്വന്തം പേരുപോലും പറയാതെ .. നിസ്വാര്‍ത്ഥ സേവനം എങ്ങനെ എന്നെന്നെ പഠിപ്പിച്ച ആസഹോദരന്‍ ഇന്നെവിടെ യായിരിക്കും ... എവിടെ യാണെങ്കിലും അല്ലാഹു അനുഗ്രഹിക്കട്ടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്നെ സഹായിച്ച എല്ലാവരേയും ..... മറ്റെല്ലാവരേയും