Tuesday, June 3, 2014

അബൂബക്കര്‍ കോയ വി. കെ ... ഹാജര്‍ ...

 
എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുന്നു എന്ന് എല്ലാവരും പറഞ്ഞു. അതിന്റെ ആവശ്യമില്ല എന്നു തന്നെയായിരുന്നു എന്റെ ഉറച്ച വിശ്വാസം... കാരണമുണ്ട്‌ ഞാന്‍ പത്തുവരെ കൃത്യമായി എഴുതുകയും എണ്ണുകയും ചെയ്യുമായിരുന്നു വല്ലോ. അതില്‍ കവിഞ്ഞെന്ത് പഠിക്കാനാ.... അങ്ങനെ ആദിവസം വന്നു 1961 ലെ ജൂണ്‍ മാസം. തിയ്യതി ഓര്‍മ്മയില്ല ... അന്ന് ഞാനും ഉമ്മയും അനുജന്‍ അലിയും ഉമ്മായുടെ വീട്ടിലായിരുന്നു. കാരക്കാട് റെയിൽവേ സ്റ്റേഷനടുത്ത്. അവിടെനിന്നും സ്കൂളിലേക്ക് കൊണ്ടു പോകാന്‍ വന്നത് ഉപ്പയായിരുന്നു.. പോകണ്ട എന്നു ഞാന്‍ വാശി പിടിച്ചു, പോയേ ഒക്കു എന്ന് ഉപ്പയും.  എന്നെക്കാള്‍‌വലിയ വശിയിലായിരുന്നു മൂപ്പർ ... പുതിയ ഉടുപ്പ് അണിയിക്കാനുള്ള എല്ലാവരുടേയും ശ്രമം ദയനീയമായിത്തന്നെ പരാജയപ്പെട്ടു... ഉപ്പ അടിയും തുടങ്ങി ദിഗംബരനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാനും ... കുട്ടിയേ അടിക്കല്ലേ എന്ന് വഴിയിലുള്ളവരെല്ലാം പറഞ്ഞു അതു കേള്‍ക്കുന്തോറും അടി കൂടിയതേയുള്ളൂ. അങ്ങനെ സ്കൂളിലെത്തി. ഓടിനടക്കുന്നകുട്ടികള്‍ കീറിയ കുപ്പായമിട്ടവര്‍ ചുവന്ന തുണിമാത്രമെടുത്ത് കുപ്പായമിടാത്ത കുട്ടികള്‍ അങ്ങനെ പലകാഴ്ചകള്‍ ഒന്നും ഞാന്‍ ശ്രദ്ധിച്ചതേയില്ല...മടുത്തപ്പോൾ‌ ഉപ്പ എന്നെ വിട്ട് പോയി. സ്കൂള്‍ മിറ്റത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലെ പുല്ലില്‍ കിടന്ന് ഞാൻ കുറേ കരഞ്ഞു. കളിക്കൂട്ടുകാരാന്‍ ഹംസു വന്നു കുറേ വിളിച്ചു സ്കൂളിൽ നിന്നു കിട്ടാൻ പോകുന്ന പല കാര്യങ്ങളും അവൻ എണ്ണിപ്പറഞ്ഞു. വസാനം ആരോ വന്ന് എന്നെ ഉടുപ്പുകളണിയിച്ചു. പക്ഷേ ആരൊക്കെ പറഞ്ഞിട്ടും ഞാൻ സ്കൂളിലേക്കു കയറിയില്ല. പിന്നീട് അമ്മാവൻ മണിക്കാക്ക വന്ന് എന്നെ വീട്ടിലേക്കുതന്നെ മടക്കിക്കൊണ്ടു പോവുകയായിരുന്നു.
പിറ്റേന്ന് അമ്മാവന്‍ ബാപ്പുട്ടികാക്ക എളാപ്പമാര്‍ തുടങ്ങിയവരെല്ലാം ചേർന്ന് -അവര്‍ മുതിര്‍ന്ന കുട്ടികളായിരുന്നു- മിട്ടായിയും മറ്റും കൈകൂലികളും തന്ന് എന്നെ അനുനയിപ്പിച്ച് സ്കൂളിലേക്ക് കൊണ്ടു പോയി. വാസ്ഥവത്തില്‍ ഇന്നലെ സ്കൂളില്‍ കുട്ടികളെയൊക്കെ കണ്ടപ്പോള്‍ തന്നെ അങ്ങ് കയറിയാലോ എന്നു തോന്നിയിരുന്നതാണ്‌. വാശി അതിനു സമ്മതിച്ചില്ല എന്നേയുള്ളൂ.
സ്കൂളിലെത്തി ഒന്നാം ക്ലാസില്‍ എന്റെ ഒരുപാട് കളിക്കൂട്ടുകാർ കുഞ്ഞാന്‍‌,മാനു, മുഹമ്മദലി, സൈനുദ്ദീൻ തുടങ്ങിയവര്‍, അവര്‍ വിളിച്ചു അബ്ബോക്കര്‍ കോയേ വായോ. എനിക്ക് കുഞ്നുബാപ്പു എന്നതിന്‌പുറമേ അബൂബക്കർ കോയ എന്നഒരു പേരുകൂടി ഉണ്ട്‌എന്ന് ഞാന്‍ അപ്പോള്‍‌ അറിയുകയായിരുന്നു. വീട്ടില്‍ ഞാന്‍ കുഞ്ഞുബാപ്പുവാണല്ലോ. അവരുടെ സ്നേഹപൂർവ്വമുള്ള ക്ഷണം സ്വീകരിച്ച് ഞാൻ കുഞ്ഞാന്റെയും മാനുവിന്റെയും ഇടക്ക് ഇരുന്നു. കാര്യം മൊത്തത്തില്‍ ഒരു ഹരമൊക്കെ തോന്നി. അപോള്‍‌ കയ്യില്‍ ഒരു തെങ്ങിന്‍ പൂകുലയില്‍ നിന്നും അടര്‍ത്തിയ കോച്ചിലു മായി മേനോന്‍ മാഷ് വന്നു. തലമുഴുവന്‍ നരച്ച അദ്ദേഹത്തെ എല്ലാവരും തന്ത മാഷ് എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്... കയ്യില്‍ ഹാജര്‍ പട്ടികയുമായി വന്ന അദ്ദേഹത്തെകണ്ടപ്പോള്‍‌ എല്ലാവരും എണീറ്റു നിന്നു. കൂടെ ഞാനും ... കുഞ്ഞാന്‍ പറഞ്ഞു മാഷ് അബൂബക്കര്‍കോയ വി.കെ എന്ന് വിളിക്കുമ്പോള്‍ യ്യ് ഹാജര്‍ എന്നു പറയണം ... നെഞ്ചിടിപ്പോടെ കാത്തിരുന്നു. മാഷ് വിളിച്ചു അബൂബക്കര്‍ കോയ വി. കെ ഞാന്‍ പറഞ്ഞു ഹാജര്‍ ...

No comments: