Thursday, May 25, 2023

പോലീസു മൊല്ലാക്കമാർ

കാരക്കാട് മദ്രസയിൽ പഠിക്കുന്നകാലം. ചേക്കുമൊല്ലക്കയും മയമ്മൗട്ടി മൊയ്ല്യാരും ഇമ്പു മൊയ്ല്യാരുമായിരുന്നു ഉസ്താദുമാർ. ഒന്നാം ക്ലാസിൽ മൊല്ലക്ക. രണ്ടാം ക്ലാസിൽ ഈസുപ്പുമൊയ്ല്യാർ. മൂന്നാം ക്ലാസിൽ മയമ്മൗട്ടി മൊയ്ല്യാർ. നാലാം ക്ലാസിൽ ഇമ്പു മൊയ്ല്യാർ എന്നിങ്ങനെയായിരുന്നു ക്രമം. സ്കൂളിനെ അപേക്ഷിച്ച് ചൂരൽ കഷായം ധാരാളമായി കുടിക്കേണ്ടി വരിക മദ്രസാ പഠനത്തിലായിരുന്നു. ഇന്നത്തെപ്പോലെ സമസ്തയുടെ വ്യവസ്ഥാപിതമായി സിലബസും പാഠ്യപദ്ധതിയും നടപ്പിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്ഷരമാലകൾ തൊട്ട് ഒന്നാം ജൂസ് വരെ മൊല്ലക്ക പഠിപ്പിക്കും. പിന്നീട് നമസ്കാരം ശർത്ത് ഫർള്. ദീനിയാത്ത് അമലിയാത്ത്. ഖുർആൻ ഖത്തം തീർക്കൽ തുടങ്ങി നാലാം ക്ലാസ് വരെ. മൊല്ലക്കാന്റെ ക്ലാസിലാണ് അടികൂടുതൽ. പ്രത്യേകിച്ചും നോമ്പ് കാലങ്ങളിൽ. അന്ന് റംസാനിൽ മദ്രസ പൂട്ടുന്ന പരിപാടി തുടങ്ങിയിട്ടില്ലായിരുന്നു. നോമ്പിന് ഒരൊമ്പത് മണിയോടെ മൊല്ലക്കാക്ക്   ദേഷ്യം വരാൻ തുടങ്ങും. പുകലപ്പൊടി വലിക്കാൻ പറ്റാത്തതുകൊണ്ടുള്ള ദേഷ്യത്തെ മറ്റു ഉസ്താദുമാർ പോലപ്രാന്ത് എന്നാണു വിശേഷിപ്പിച്ചിരുന്നത്. അത് വന്നാൽ പിന്നെ ചൂരലെടുത്ത് ഒരു തലക്കൽ നിന്നും അടി തുടങ്ങുകയായി. അടി തുടങ്ങിയാൽ പിന്നെ ഒന്നാം ബെഞ്ചിലെ ആദ്യത്തെ കുട്ടിമുതൽ നാലാമത്തെ ബെഞ്ചിലെ അവസാനത്തെ കുട്ടികവരെ അടിച്ചങ്ങ് പോവുകയാണ്. ഓതിക്കൊണ്ടിരിക്കുന്നവനും അല്ലാത്തവനുമൊക്കെട്ടും ഓരോ പെട... പെൺകുട്ടികൾക്ക് ഇളവുണ്ടായിരുന്നു. അവരുടെ ബെഞ്ച് മൊല്ലാക്ക മിക്കപ്പോഴും ഒഴിവാക്കുകയാണു പതിവ്. അടി തുടങ്ങിയാൽ കുട്ടികൾ ഉച്ചത്തിൽ എന്തെങ്കിലും ഓതാൻ തുടങ്ങും. ചില വിരുതന്മാർ തഞ്ചം നോക്കി അടികഴിഞ്ഞ ബെഞ്ചിലേക്ക് മാറിയിരുന്ന് അടിയിൽ നിന്ന് രക്ഷപ്പെടുന്ന പതിവും ഉണ്ട്....
ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ പൗരന്മാരെ നിര നിരയായി അടിച്ച് വിടുന്ന പോലീസി മുറകണ്ടപ്പോൾ ചേക്കുമൊല്ലക്കാനെ ഓർമ്മ വന്നു...

Saturday, May 6, 2023

വീരമ്മ

വീരമ്മേ വെള്ളം ഇന്ന് അടിക്ക്വോ" എന്ന് ചോദ്യം. "വീരമ്മ പണിയെടുത്ത കാശുകൊണ്ട് വീരമ്മ വെള്ളമടിച്ചാൽ  സുഗന്ധത്തിലെ സാർന്മാർക്കെന്താ ചേതം" എന്ന് മറുചോദ്യം…

ഇനി ചരിത്രത്തിലേക്ക്,കാലം ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ രണ്ടാം പാതി. ഈ വിനീതനായ ചരിത്രകാരൻ, പെരുവണ്ണാമൂഴിക്കാർക്കിടയിൽ സുഗന്ധം എന്ന് അറിയപ്പെടുന്ന സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ഫാം അസിസ്റ്റന്റ് ആയിജോലി നോക്കുന്ന കാലം. അന്ന് പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ഇറ്ഗേഷൻ പ്രൊജക്റ്റിന്റെ ഔദാര്യത്തിൽ അവരുടെ ഡി ടൈപ്പ് ക്വാർട്ടേഴ്സിലായിരുന്നു പൊറുതി. ഡി 1ക്വാർട്ടേഴ്സ്.കളത്രവും അഞ്ച് വയസുകാരിയായ മകൾ ശംസും കൈക്കുഞ്ഞായ മകൻ ശാഫിയും പിന്നെ ഞാനും…
പാർപ്പിട സങ്കല്പങ്ങൾ ഇത്രക്ക് വികാസം പ്രാപിച്ചിട്ടില്ലാതിരുന്ന ആകാലത്ത് ഒരു ബെഡ് റൂം മാത്രമുള്ള പി ഡബ്ല്യൂ ഡിയുടെ ഡി ടൈപ് കോർട്ടേഴ്സ് വലിയ സൗകര്യം തന്നെയായിരുന്നു. പ്രത്യേകിച്ചും  വാടകക്ക് വീടുകൾ ലഭ്യമല്ലാത്ത പെരുവണ്ണാമൂഴി പോലുള്ള ഒരു കുഗ്രാമത്തിൽ. അതിനാൽ അതെങ്കിലും കിട്ടാൻ പലരും പെടാപാട് പെട്ടു. സ്വന്തം വീടുകളിൽ താമസിച്ചിരുന്ന ഡിപ്പർട്ട്മെന്റ് ജീവനക്കാർ ക്വേർട്ടേഴ്സുകൾ തങ്ങളുടെ പേരിലെടുത്ത് പുറം ജീവനക്കാർക്ക് മേൽ വാടകക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. പലരും വളഞ്ഞതെങ്കിലും  എളുപ്പമായ ആ വഴി സ്വീകരിച്ചു. എന്റെ സ്വന്തം പേരിൽ കിട്ടുകയാണെങ്കിൽ മതി എന്ന് ശാഠ്യം പിടിച്ച എനിക്ക് ഒരു പാട് തടസ്സങ്ങളുണ്ടായെങ്കിലും  അവസാനാം ഡി1 കെട്ടിടം അനുവദിച്ചു കിട്ടുകയാഅയിരുന്നു. അത് വേറെ ഒരു കഥ.  
കിട്ടുന്ന ശമ്പളം കൊണ്ട്‌ മാസത്തിന്റെ രണ്ടു തലയും കൂട്ടിമുട്ടിക്കാൻ ഒരല്പം ഞെരുക്കമുണ്ടായിരുന്നൂ എങ്കിലും പൊതുവേ സുഖം സന്തുഷ്ടം. ആകെ ഉള്ള പ്രശ്നം ഇടക്കിടെ നേരിടാറുള്ള കുടിവെള്ളക്ഷാമം മാത്രമായിരുന്നു… അതാകുന്നു ചരിത്രത്തിന്റെ മർമ്മം. 
അണക്കെട്ടിന്റെ ചാരേ സ്ഥിതി ചെയ്യുന്ന ഈ പാർപ്പിട കേന്ദ്രത്തിൽ എന്തുകൊണ്ട് ജലക്ഷാമം എന്ന് ചോദിച്ചാൽ അത് ഒരു കഥയാകുന്നു. " വെള്ളം വെള്ളം സർവ്വത്ര തുള്ളികുടിക്കാനില്ലത്രേ" എന്ന കവിത പിറന്നത് ഇത് സംബന്ധമായിട്ടാണ് എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ അക്കാലത്ത് ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 
ഡാമിന്റെ വലതു വശത്തായി വലിയ ഒരു കുന്ന്. കുന്നിന്റെ ഏറ്റവും മുകളിൽ സി ടൈപ്പ് ക്വാർട്ടേഴ്സുകൾ. കുന്നിനെ ച്ചുറ്റി ഡാം സൈറ്റിൽ നിന്നും പിള്ളപ്പെരുവണ്ണ ചക്കിട്ടപ്പാറ വഴി കൂരാച്ചുണ്ടിലേക്ക് പോകുന്ന റോഡ്. റോഡിനു മുകൾ വശത്ത് ഡി ടൈപ് ക്വാർട്ടേഴ്സുകൾ. റോഡിനു താഴെ ഇ ടൈപ്പും എഫ് ടൈപ്പും. ഡാം പണി നടന്നിരുന്നകാലത്ത് കെട്ടിടങ്ങളിലെല്ലാം ഡിപ്പാർട്ട്മെന്റ് ജീവനക്കാരത്തന്നെയായിരുന്നു താമസം. പിന്നീട് വകുപ്പ് ജീവനക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ ഒഴിവു വന്ന കെട്ടിടങ്ങൾ മറ്റു വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ തുടങ്ങുകയായിരുന്നു. അതോടെ പരിപാലനവും  കുടിവെള്ള വിതരണവുമൊക്കെ ചിട്ടയില്ലാതായി. ആഴ്ചയിൽ രണ്ടും മൂന്നും  ദിവസങ്ങൾ‌‌ ചിലപ്പോൾ‌ ആഴ്ചതന്നെ വെള്ളമില്ലാതെയാവുന്ന സ്ഥിതിയുണ്ടായിരുന്നു. ആ ദിവസങ്ങളായിരുന്നു കഷ്ടം. കുന്നിന്റെ മുകളിൽ നിന്നും അരക്കിലോമീറ്റർ താഴെ വാൽ മണ്ണേൾ എന്ന വീട്ടിലെ ഓലിയിൽ നിന്നും വെള്ളം  ചുമന്ന് കൊണ്ട് വരണം. വെക്കാനും കുടിക്കാനും  കുളിക്കാനുമെല്ലാം. ഭാര്യയെക്കൊണ്ട് വെള്ളം ചുമപ്പിക്കുന്നത് രണ്ടാം തരം ഏർപ്പാടായി കരുതിയിരുന്നതു കൊണ്ട്‌ ജല സംഭരണം  നേരിട്ടായിരുന്നു പതിവ്‌… രണ്ടുകയ്യിലും നിറകുടവും തൂക്കി കടും തൂക്കായ കുന്ന് കയറിയുള്ളയാത്ര ഈ ജന്മത്തിൽ മറക്കാൻ കഴിയുമെന്ന് തോന്നുന്നുല്ല…
അങ്ങനെയൊരു ദിവസം സന്ധ്യക്ക് ജലകുംഭങ്ങളും പേറി കിതച്ച് വിയർത്ത് കുന്നു കയറവേ താഴെ പിള്ളപ്പെരുവണ്ണയിൽ നിന്നും കയറിവരുന്നു കെവൈഐപി യിലെ ക്ലാസ് ഫോർ ജീവനക്കാരി വീരമ്മ. പ്രൊജക്റ്റിലെ ജോലികഴിഞ്ഞ് പിള്ളപ്പെരുവണ്ണ അങ്ങാടിയിൽ പോയി വീട്ടിലേക്ക് വേണ്ട വസ്തുവഹകളൊക്കെ വാങ്ങിയശേഷം പൊന്മലപ്പാറയിലുള്ള കോളനിയിലേക്കുള്ള മടക്കമാണ്.
തലയിൽ ഒരു കുട്ടിച്ചാക്കും ചുമന്നിട്ടുണ്ട്. വെള്ളം പമ്പ് ചെയ്തിട്ടുണ്ടെങ്കിൽ ചുമട് നിർത്താമല്ലോ എന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ച ചോദ്യവും അതിന് മൂപ്പത്തിയാർ തന്ന മറുപടിയുമാണ് നടേ കുറിച്ചത്.
"വീരമ്മ പണിയെടുത്ത കാശുകൊണ്ട് വീരമ്മ വെള്ളമടിച്ചാൽ  സുഗന്ധത്തിലെ സാറന്മാർക്കെന്താ ചേതം" 
പെട്ടന്നാണ് എനിക്ക് കാര്യം ഓർമ്മവന്നത് വീരമ്മ വക്കൻ ചേട്ടന്റെ പട്ടക്കട കൂടി സന്ദർശിച്ചിട്ടാണ് മടക്കം എന്ന്….

Wednesday, May 3, 2023

ലക്ഷദ്വീപ് യാത്ര...

കേട്ടും വായിച്ചും അറിഞ്ഞ ലക്ഷദ്വീപിനെ ഒന്ന് അനുഭവിച്ചറിയുക എന്ന ഒരാഗ്രഹം ബാക്കി യായിരുന്നു. നാടക്കാനിടയില്ലാത്ത മോഹങ്ങളിൽ അതിനെ ഒതുക്കി നിർത്തിയപ്പോളാണ് ഓർക്കാപ്പുറത്ത് മകന്റെയൊരു വിളി. ഉപ്പാ നമുക്ക് ലക്ഷദ്വീപിൽ ഒന്ന് പോയാലോ. എനിക്ക് ലീവു കുറവാണ്. നാലു ദിവസത്തേക്ക് ഒരു ചിന്ന ട്രിപ്പ്. ആശിച്ചിരുന്ന അവസരം മുന്നിൽ വന്നാൽ ആരെങ്കിലും നിരസിക്കുമോ ?. ഉടനേ ചാടിപ്പുറപ്പെട്ടു. പട്ടാമ്പി പോലീസ് സ്റ്റേഷനിൽ പോയി കടലാസുകൾ ശരിയാക്കാൻ അനുജൻ മണി സഹായിച്ചു. അത് സിങ്ക്പ്പൂരിലേക്ക് അയച്ചുകൊടുത്തു ബാക്കിയെല്ലാം മകൻ ശരിയാക്കി.
നെടുമ്പാശേരിയിൽ നിന്നും രാവിലെ ഒമ്പത് മണിയോടെ ഞങ്ങളേയും വഹിച്ചുകൊണ്ട് എയർ ഇന്ത്യയുടെ കൊച്ചു വിമാനം പടിഞ്ഞാറോട്ട് പറന്നുയർന്നു.
 ജാലകത്തിനരികെ താഴേക്ക് നോക്കിക്കൊണ്ട് ഞാനിരുന്നു. ആദ്യമൊക്കെ താഴെ പച്ചപ്പ് കാണാമായിരുന്നു. പിന്നെ അഗാധമായ നീലിമ.  ഇടക്ക് വെണ്മഞ്ഞ് കൂനലൾ പോലെ മേഘങ്ങൾ... വിമാനം ചാഞ്ഞ് പറക്കാൻ തുടങ്ങി... കടലിലേക്ക് പറന്നിറങ്ങുന്ന ഗരുഡനെപ്പോലെ അഗത്തി ദ്വീപിന്റെ തെക്കേയറ്റത്തെ റൺ വേയിൽ വിമാനം പറന്നിറങ്ങി... രേഖകളുടെ പരിശോധനകൾ പൂർത്തിയാക്കി പോലീസ് സ്റ്റേഷനിൽ പോയി പെർമിറ്റ് റജിസ്റ്റർ ചെയ്തു. ശാഫി ഏർപ്പാടാക്കിയിരുന്ന പൂമോൻ സാഹിബ് ഞങ്ങൾക്ക് വേണ്ടി പാർപ്പിടം ഒരുക്കിയിരുന്നു. വസ്തുവകകളൊക്കെ മുറിയിൽ വെച്ച് ഞങ്ങൾ ബീച്ചിലേക്ക് പോയി. ബീച്ചിൽ സുഖകരമായ കാറ്റും കൊണ്ട് കുറേ നേരമിരുന്നു. അവിടെ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഊണിനു ശേഷം റൂമിലെത്തിയപ്പോൾ പണ്ടത്തെ സഹപ്രവർത്തകൻ കെ കെ മുഹമ്മദ് വന്നു. കുറേ ഓർമ്മകൾ അയവിക്കി ഞങ്ങളെ അത്താഴത്തിനു ക്ഷണിച്ച് അദ്ദേഹം പോയി.


അല്പം മയങ്ങിയുണർന്ന ശേഷം വീണ്ടും ബീച്ച് ലേക്ക് പോയി. വലിയ തിരക്കൊന്നുമില്ലാതെ ശാന്തമായ തീരം. പക്കവടയും കട്ടനും റഡിയായിരുന്നു. അതു കഴിഞ്ഞപ്പോഴേക്ക് വണ്ടിയും കൊണ്ട് മിഥിലാജ് എത്തി. അവന്റെ കൂടെ അഗത്തി മുഴുവൻ കറങ്ങി കൂട്ടത്തി ഐ സി എ ആറിന്റെ കേന്ദ്രവും കണ്ടു. അവിടത്തെ ബോട്ടു ജട്ടികളും തുറമുകവുമൊക്കെ കണ്ട് മടങ്ങി....
കടൽ തീരത്തെ വിളക്കിനു കീഴിൽ പൂമോൻ അത്താഴമൊരുക്കിയിരുന്നു. ചോറും ചപ്പാത്തിയും മീൻ കറികളും. പതിവില്ലാതെ ഞാനും വയറു നിറയെ അത്താഴമുണ്ടു...
25-04-23
കോറൽ ഫിഷ് വാച്ചിങ്ങ് സ്നോർക്ലിങ്ങ്.... സാങ്കേതിക പേരുകൾ കേട്ട് ഞെട്ടേണ്ട.  ഇന്നത്തെ പരിപാടി ഇതൊക്കെ യായിരുന്നു. പവിഴപ്പുറ്റുകൾ കാണുക അവക്കിടയിലൂടെ പാഞ്ഞ് നടക്കുന്ന മത്സ്യങ്ങളെ കാണുക ആഴം കുറഞ്ഞ കടലിൽ ഇറങ്ങിയാണു പരിപാടികൾ. 
രാവിലെ ഏഴ് മണിയോടെ പൂമോൻ ബോട്ടുമായി വന്നു. കരയിൽ നിന്ന് ഒരു കിലോമീറ്റർ കടലിലേക്ക് കൊണ്ടു പോയി അവിടെ നങ്കൂരമിട്ടു. അധികം ആഴമില്ലാത്തകടൽ. തെളിഞ്ഞവെള്ളം പവിഴപ്പുറ്റുകളും അവക്കിടയിലൂടെ നീന്തിനടക്കുന്ന വിവിധയിനം ചെറു മത്സ്യങ്ങളും വ്യക്തമായി കാണാം. ഇന്നേവരെ കേട്ടും വായിച്ചും അറിഞ്ഞതല്ലാത്ത കടലിനെ ഞാൻ അനുഭവിക്കുകയായിരുന്നു. ഞാനൊഴികെ നീന്തൽ അറിയാത്ത കുട്ടികളടക്കം എല്ലാവരും കടലിലിറങ്ങി.  ഒരുപാടു നേരം കടലിൽ കഴിച്ചുകൂട്ടി. പതിനൊന്ന് മണിയോടെ കരയിലേക്ക് തിരിച്ചു. തീരത്ത് ഭക്ഷണം തയ്യാറായിരിന്നു. ഭക്ഷണം കഴിഞ്ഞ് മൂന്നര വരെ വിശ്രമം. പിന്നെ വീണ്ടും കടലിലേക്ക്. ചൂണ്ടയിട്ട് മീൻ പിടിക്കലായിരുന്നു പരിപാടി. പൂമോന്റെ സഹായികൾ കുറേക്കൂടി വലിയ ഒരു ബോട്ടുമായി കാത്ത് നിൽക്കുന്നു.... 
ഒരുപാടു നേരം കടലിൽ കഴിച്ച് കൂട്ടി.  കുറേ മീനുംകിട്ടി. ഒരു പത്ത് കിലോ കാണും. ആറുമണിയോടെ തിരികെ പോന്നു. അത്താഴം റെഡിയായിരുന്നു. തേങ്ങാപാലിൽ വേവിച്ച ചോറ് ചപ്പാത്തി മീങ്കറി സാമ്പാർ മീൻ പൊരിച്ചത് അങ്ങനെ പലവിധ വിഭവങ്ങൾ..


26-04-23
രാവിലെ ഏഴര മണിക്ക് പ്രാതിലിന്ന് എത്താനാണു പറഞ്ഞിരുന്നത്. Ship wreck, തിന്നഗര, ബംഗാരം,പക്ഷിപ്പെട്ടി മണൽതിട്ട ഇവിടങ്ങളൊക്കെ കാണുക എന്നതായിരുന്നു ലക്ഷ്യം. തിന്നഗരക്കടുത്ത് പണ്ട് തകർന്ന് പോയ കപ്പലിന്റെ അവശിഷ്ടമുണ്ട്. അതാണു ഷിപ്രക്ക് (Ship wreck). ആദ്യം അവിടേക്കാണു പോയത്. കപ്പലിന്റെ അവശിഷ്ടത്തിനു ചുറ്റും കടലിൽ മുങ്ങിയും നീന്തിയും ഒരു പാടു സമയം കഴിച്ചുകൂട്ടി. ഞാനും ഇറങ്ങി കുറേ നേരം നീന്തി. മകന്റെ പ്രോത്സാഹനം... സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ പല വർണ്ണങ്ങളിലുള്ള മത്സ്യങ്ങളുടെ കൂടെ മുങ്ങി നീന്തിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായി...
അവിടെ നിന്നു നേരേ ബംഗാരത്തേക്ക് വിട്ടു. ആൾ പാർപ്പില്ലാത്ത ഈ ദ്വീപിലാണ് സർക്കാർ റസ്റ്റ് ഹൗസുകൾ സ്ഥിതി ചെയ്യുന്നത്. ഉടനേ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കുള്ള തിരക്കിലായിരുന്നു  അധികൃതർ. മരാമത്തു പണികൾ തകൃതിയായി നടക്കുന്നു. കുറേ നേരം ചുറ്റിക്കറങ്ങി പക്ഷിപ്പെട്ടി മണൽ തിട്ടയിലേക്ക് പോന്നു. വലിയൊരു മണൽ തിട്ടയും ചുറ്റും തീരെ ആഴം കുറഞ്ഞ കടലും. കുട്ടികൾക്കൊക്കെ ധൈര്യമായി നീന്താം. തെളിനീരിൽ വിഹരിക്കുന്ന പലജാതി മത്സ്യങ്ങളും ആമകളും. എല്ലാം കണ്ട് പത്ത് പതിനൊന്ന് കിലോമീറ്റ അകലെയുള്ള ഞങ്ങളുടെ താവളമായ് അഗത്തിയിലേക്ക് മടങ്ങി. 
നല്ല വിശപ്പ്. പൂമോന്റെ തേങ്ങാച്ചോറിനും മീങ്കറിക്കും പതിവിൽ കവിഞ്ഞ രുചി.

27/04/23
മകനും കുട്ടികളും ഇന്ന് മടങ്ങുകയാണ്. ഒരുമിച്ച് പോകാൻ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഞങ്ങളുടെ മടക്കയാത്ര നാളെയേ നടക്കൂ. രാവിലെ പ്രാതൽ കഴിഞ്ഞതും അവരെയും കൊണ്ട് മിഥിലാജ് വിമാനത്താവളത്തിലേക്ക് വിട്ടു. 
കുട്ടികൾ പോയപ്പോൾ വല്ലാത്ത ശൂന്യത. ഞങ്ങൾ കുറേ നേരം കടൽക്കരയിലൂടെ നടന്നു. അങ്ങ് കിഴക്കേ ചക്രവാളത്തിൽ ബംഗാരം ദ്വീപ് കാണാം. അവിടേക്ക് അലങ്കാരച്ചെടികളും കൊണ്ട് പോകുന്ന ബോട്ട്. ജി 20 ഉച്ചകോടിക്കുള്ള ഒരുക്കങ്ങളാണ്. വൈകീട്ട് അടുത്തുള്ള ജട്ടി വരെ നടന്നു. അതിനടുത്താണ് മുഹമ്മദിന്റെ വീട്. അവിടെ കയറി നോക്കുമ്പോൾ മൂപ്പർ കടലിൽ പോയിരിക്കുന്നു. മുഹമ്മദിന്റെ മക്കളോട് കുശലം പറഞ്ഞ് കുറച്ചു നേരം അവിടെ കഴിച്ച്കൂട്ടിയ ശേഷം മടങ്ങി. കുറേ നേരം ജട്ടിയിലൂടെ നടന്നു. രാത്രി ഭക്ഷണം കഴിച്ച് വന്ന് കിടന്നപ്പോൾ മുഹമ്മദ് വന്നു. . പെരുവണ്ണാമൂഴിയിൽ കഴിഞ്ഞ് കൂടിയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കി കുറേ നേരം ഇരുന്ന ശേഷം യാത്രപറഞ്ഞ് പിരിഞ്ഞു. പോകുമ്പോഴദ്ദേഹം പറഞ്ഞു. നമ്മൾ ഇരു കരകളിലാണ്. ഇനി കാണാൻ ഒക്കുമോ എന്നറിയില്ല. അല്ലാഹു അനുഗ്രഹിക്കട്ടേ...

28/04/23...
കഴിഞ്ഞ നാലു ദിവസങ്ങൾ സമ്മാനിച്ച മനോഹരങ്ങളായ ഓർമ്മകളും പേറി ഇന്ന് മടങ്ങുകയാണ്. വീണ്ടും കരയിലേക്ക്. ബീച്ചിൽ പോയി പ്രാതൽ കഴിച്ചു. പുട്ടും കടലയും. കൊള്ളാം. ഏറേ നേരം കഴിയും മുമ്പ് വണ്ടി വന്നു. പൂമോനും കുടുംബവും ഞങ്ങളെ യാത്രയയച്ചു. അരമണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്തി. കേവലം എൺപതു പേർ മാത്രം യാത്രചെയ്യുന്ന കൊച്ചു വിമാനം. അതിനു തക്ക കൊച്ച് കൊച്ച് ഏർപ്പാടുകളും. ഞങ്ങളെത്തിയപ്പോൾ വിമാനം വന്നിട്ടില്ല. ബാഗേജ് പരിശോധനകഴിഞ്ഞ് ബോഡിങ്ങ് പാസ് എടുത്ത് വിമാനത്തെ കാത്തിരിപ്പായി. അവിടെയിരുന്നാൽ വിശാലമാായ കടൽ കാണാം. ഒരു തൃശൂർ ക്കാരൻ സെബാസ്റ്റ്യനേയും കുടുംബത്തേയും പരിചയപ്പെട്ടു. താമസിയാതെ വിമാനമെത്തി. അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കും തുടർന്ന് ബാംഗ്ലൂർ ലേക്കും പോകുന്ന ഒരു കൊച്ചു വിമാനം... വിമാനത്തിൽ കയറാനുള്ള അറിയിപ്പുണ്ടായി. ഞങ്ങൾ വിമാനത്തിലേക്ക് നടന്നു. കയറി അധികം താമസിയാതെ പക്ഷി ഞങ്ങളേയും വഹിച്ച് വിഹായസ്സിലേക്ക് പറന്നുയർന്നു. ഒരു മണിക്കൂറും ഇരുപത് മിനിറ്റും പറന്ന് നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. 
വിമാനത്താവളത്തിൽ നിന്നും അത്താണിയിലേക്കും തുടർന്ന് തൃശൂരിലേക്കും ബസ്സിൽ വന്നു. സഫീറിന് പനിയായതുകൊണ്ട് എയർപോർട്ട് ലേക്ക് വരേണ്ട എന്ന് പറഞ്ഞിരുന്നു. അവൻ ബസ്സ്റ്റാന്റിലേക്ക് കാറുമായെത്തി. ഒരു ഹോട്ടലിൽ നിന്നും ഊണു കഴിച്ചു. സഫീറിനെ അവന്റെ റൂമിൽ വിട്ടശേഷം  സ്വയം കാറോടിച്ച് കാരക്കാട്ടേക്ക്.....





Sunday, November 20, 2022

സഹചാരി

നീ എത്തുമെന്നെനിക്കറിയാം. 
നീതിയുടെ ലോകത്തേക്കെന്നെ കൈപിടിച്ചുയർത്താൻ. നിശ്ചയമായും നീഎത്തുമെന്ന് എനിക്ക് നന്നായറിയാം....

ഇരയുടെ ദയാഹരിജികളൊന്നും പരിഗണിക്കാൻ നിനക്കനുവാദമില്ല എന്നും എനിക്കറിയാം എങ്കിലും നീ കേൾക്കണം 
മിന്നായം പോലൊരു മുന്നറിയിപ്പും കൂടാതെ
നീ വന്നേക്കരുത്. അവധിക്കൊരുപാട് മുന്നെ വന്ന് എന്നെ നീചുറ്റിക്കയും അരുത്....

ഒരു പാടു തവണ നീ എന്റെ ചാരെ വന്ന് തിരിച്ച് പോയതാണല്ലോ..,.
*************

അവനെപ്പോഴും എന്റെ കൂടെയുണ്ട് ....എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ ക്ഷമയോടെ ഈശ്വരന്റെ കല്പന കാത്തുകൊണ്ട് നില്‍ക്കുന്ന അവന്റെ സാനിദ്ധ്യം ഞാനറിയുന്നുണ്ട്.
അമ്പത്തേഴു വര്‍ഷങ്ങള്‍ക്കിടെ, 
 കുഞ്ഞായിരിക്കേ തവളയെ കണ്ടു പേടിച്ചു ജ്വരം ബാധിച്ചപ്പോള്‍ 
ബാല്യത്തില്‍ രണ്ട്തവണ തറവാട്ടിലെ കുളത്തില്‍ മുങ്ങിത്താണപ്പോള്‍ 
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്നും താഴെവീണപ്പോള്‍ 
ആറളം ഫാമില്‍ വെച്ച് എന്നെ കടിച്ച  പാമ്പിന്റെ പല്ലുകള്‍ പാന്റ്റ്സിന്റെ ഇമ്മില്‍ കുടുങ്ങിയപ്പോള്‍ ഞാനോടിച്ച കാര്‍ പെരിന്തല്‍ മണ്ണയില്‍ വെച്ച് ഒരു ലോറിയുമായി കൂട്ടി മുട്ടിയപ്പോള്‍ ഇതാ ഈ കഴിഞ്ഞ വര്‍ഷം പേരാമ്പ്രയില്‍ വെച്ച് മോട്ടോറ്‌‌ സൈക്കിളിടിച്ച് താഴെവീണപ്പോള്‍ അപ്പോഴൊക്കെ ക്ഷമയോടെ ഒഴിഞ്ഞുനിന്ന അവന്റെ സാന്നിദ്ധ്യം എന്റെ ചാരേ ഞാന്‍ അനുഭവിച്ചതാണ്.... എന്ന് എവിടെവെച്ച് എങ്ങനെ അവന്‍ അവന്റെ ദൗത്യം പൂര്‍ത്ത്യാക്കും എന്ന് ചിന്ത പലപ്പോഴും എന്നെ ചകിതനാക്കുന്നു... സര്‍വ്വേശ്വരാ ഭയ മുക്തനായി നിന്നിലേക്കു തിരിച്ചുവരാന്‍ എന്നെ നീ അനുഗ്രഹിക്കേണമേ

Thursday, April 28, 2022

മയിൽ പീലികൾ

മങ്ങിത്തുടങ്ങിയ ഓർമ്മകളിൽ കുറേ മയിൽ പീലികൾ....

ചെക്കാ അനക്ക് മയിൽ പീലിവേണോ എന്ന് ആർദ്രമായ സ്വരത്തിലാരാഞ്ഞവളാരായിരുന്നു കാച്ചിത്തുണിയും പുള്ളിക്കുപ്പായവും കണ്ണാടിമാളികത്തട്ടവുമിട്ട മയിൽ പീലിപോലെ  വിടർന്നകണ്ണുകളുള്ള കൊച്ചു ഹൂറി. നബീസയോ കദീജയോ കുഞ്ഞീരുമ്മയോ ആമിനുവോ പാത്തുണ്ണിയോ... 

ചെത്തുവഴിയുൽ നിന്ന്  സ്കൂളിലേക്ക് നീളുന്ന നടവഴിക്ക് താഴെക്കൂടി പുഴയിലേക്കൊഴുകുന്ന കൈത്തോട്ടിന്റെ അരികിൽ തോട്ടിലേക്ക് ചാഞ്ഞു നിക്കുന്ന പൊടിയെണ്ണി മരത്തിൽ ചാരിനിന്ന് തോട്ടിലെ തെളിഞ്ഞ വെള്ളത്തിൽ നീന്തിക്കളിക്കുന്ന പരൽ മീനുകളെ നോക്കി നിൽക്കയായിരുന്നു അന്നവൻ ...

അവന്റെ പിറകിൽ നിന്നും അവൾ ചോദിച്ചു ചെക്കാ അനക്ക് മയില്പീലി വേണോ?. അവൻ തിരിഞ്ഞു നോക്കി കയ്യിലിരിക്കുന്ന മയിൽ പീലിയുടെതിനേക്കാൾ വിടർന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്ന കുട്ടി. അവന്റെ സമ്മതത്തിനു കാത്തു നിൽക്കാതെ പീലിയിൽ നിന്ന് അടർത്തിയ ഒരു ഇതൾ അവന്റെ നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു "ന്നാ ബുസ്തകത്തിന്റെ ഉള്ളില് വെച്ചാമതി. പീലി പെറ്റ് പെരുകിക്കോളും." കേട്ടപ്പോളവനും തോന്നി കൊള്ളാമല്ലോ.  അവനത് വാങ്ങി. തോളിൽ തൂക്കിയിരിക്കുന്ന പുസ്തക സഞ്ചിയിൽ നിന്ന് കേരള പാഠാവലി മലയാളം എടുത്തി വിടർത്തി അതിന്റെ നടുവിൽ പീലി വെച്ച് പുസ്തകം സഞ്ചിയിൽ തന്നെയിട്ട് സ്കൂളിലേക്ക് നടന്നു.... മനസു നിറയെ പീലിപെറ്റുകൂട്ടാനിരിക്കുന്ന മയിൽ പീലികൾ. വിടർന്ന കണ്ണുകളുള്ള മയിൽ പീലികൾ .. രാത്രിയിലുറങ്ങാൻ കിടക്കുമ്പോഴും അവന്റെ മനസു നിറയെ വിടർന്ന കണ്ണുകളുള്ള മയിപീലികളായിരുന്നു...
പിന്നെ ക്രമേണ അവനത് മറന്നു. അവളും അത് മറന്നുകാണണം....
ഇപ്പോൾ ഈ വൈകിയവേളയിൽ അങ്ങു ദൂരെ ഓർമ്മയുടെ ചക്രവാളത്തിൽ നിന്നവൾ വിളിച്ചു ചോദിക്കുന്നു... ചെക്കാ നിനക്ക് ഞാൻ അന്ന് തന്ന മയിൽ പീലിയെവിടെ... പുസ്തകത്തിൽ വെച്ച് വിരിയിച്ചെടുക്കാൻ ഞാനേല്പിച്ച മയിൽ പീലി.. നീയത് കളഞ്ഞു അല്ലേ .... ? 

പാതിയുറക്കത്തിൽ അവൻ പറഞ്ഞു ഇല്ല ആയുസിന്റെ പുസ്തകത്താളുകൾക്കിടയി  ഞാനത് സൂക്ഷിച്ചിട്ടുണ്ട്....

Monday, March 21, 2022

എന്റെ ആദ്യ വാഹനം...

സ്വന്തമായി ഒരു വാഹനം കുഞ്ഞുന്നാൾ മുതൽ  എല്ലാവരുടെയും സ്വപ്നമായിരിക്കും. ആദ്യം ഒരു കളിപ്പാട്ടമായിരിക്കും സ്വപനത്തിൽ. പിന്നീട് ആൾ  വളരുന്നതിനനുസരിച്ച്  ഉരുട്ടിക്കൊണ്ട് നടക്കാനുള്ള ഒരു ചക്രത്തിൽ നിന്ന് തുടങ്ങി സൈക്കിളിലേക്കും മോട്ടോർ സൈക്കിളിലേക്കും കാറിലേക്കുമൊക്കെ അത്  വളർന്ന് പന്തലിക്കുന്നു. കുട്ടികളുടെ ഇത്തരം സ്വപ്നങ്ങൾക്ക് പകിട്ട് കൂടുതലാണ്. ഞങ്ങൾക്കും ഉണ്ടായിരുന്നു അത്തരം ചില സ്വപനങ്ങൾ...

സ്കൂളില്ലാത്ത ദിവസങ്ങളിൽ കുട്ടികൾക്ക് ചില പ്രത്യേക ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ടായിരുന്നു. പാട്ടാമ്പിയിൽ നിന്നും മൊത്തമായി വാങ്ങി സൂക്ഷിക്കാറുള്ള പലവ്യഞ്ജനങ്ങളിൽ വല്ലതും തീർന്ന് പോയിട്ടുണ്ടെങ്കിൽ അത് ആലിക്കാന്റെ പലചരക്കു പീടികയിലോ മീതു മൊയ്ല്യാരുടെ പീടികയിലോ പോയി വങ്ങിക്കൊണ്ടു വരിക, മൂത്താപ്പാക്ക് ഗണേശ് ബീഡി കൊണ്ടു വരിക, അത് മാനുക്കാന്റെ പീടികയിൽ നിന്ന് തന്നെ വേണം അവിടെയേ ഒറിജിനൽ കിട്ടൂ എന്നാണ് മൂപ്പർ പറയുന്നത്, ഹംസക്കോയ എളാപ്പാക്കോ കുഞ്ഞുട്ടി എളാപ്പാക്കോ എപ്പോഴെങ്കിലും വിരുന്നു വരാറുള്ള കുഞ്ഞുമോൻ കാക്കാക്കോ പാസിങ്ങ്ഷോയോ സിസറോ വാങ്ങ്ക്കൊണ്ടു വരിക, ഫ്ലാസ്ക്കുമായി ചെന്ന് കാക്കൂന്റെ ചായപ്പീടികയിൽ നിന്നും ചായ വാങ്ങിക്കൊണ്ടുവരിക, അതിനു മുണ്ട് ഒരുപാട് നിബന്ധനകൾ സമാവറിൽ നിന്നും തിളച്ച വെള്ള മൊഴിച്ച് ഫ്ലാസ്ക് കഴുകിയിട്ടേ ചായ ഒഴിക്കാവൂ കാക്കൂന്റെ പീടികയിൽ നിന്ന് തന്നെ വേണം. ഹോട്ടൽ ഓക്കാനിയയിൽ നിന്ന് വാങ്ങരുത്, എന്നിങ്ങനെ. ചുരുക്കിപ്പറഞ്ഞാൽ കുട്ടികളുടെ ഒഴിവു വേളകളുടെ നിറം കളയാൻ തക്ക ഉത്തരവാദിത്വങ്ങളേറെയുണ്ടായിരുന്നു തറവാട്ടിൽ എന്ന് പറയാം. 
അതിൽ നിന്ന് ഒരു ആശ്വാസം കിട്ടും എന്ന നിലക്കാണ് ഒരു വണ്ടി കിട്ടിയിരുന്നെങ്കിൽ പോക്കു വരവ് എളുപ്പമാകുമായിരുന്നു എന്ന് കുട്ടികൾ ചിന്തിച്ചത്. വണ്ടി എന്ന് പറഞ്ഞാൽ, മൂന്ന് ചക്രമുള്ള സൈക്കിളിന്മേലേക്ക് പെറ്റ് വീണ് പിച്ചവെച്ചു തുടങ്ങും മുമ്പ് ഇരുചക്ര സൈക്കിളുകളിലേക്ക് പ്രമോഷൻ കിട്ടുന്ന 
ഇന്നത്തെ മക്കൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വണ്ടി. അവനൊരു ചക്രമാകുന്നു. തേയ്മാനം കൊണ്ട് ഉപേക്ഷിച്ച ലോറീ ടയറിന്റെ അരിക് വൃത്തിയായി ചെത്തിയെടുത്ത ചക്രം. സോഡാകുപ്പികളുടെ അടപ്പുകൾ പരത്തി അണിയടിച്ച് അലങ്കരിച്ചിരിക്കും. അതിനെ ഒരു മരക്കമ്പുകൊണ്ട് അടിച്ച് വേഗത്തിൽ ചക്രത്തിനൊപ്പം ഓടുക എന്നതാകുന്നു സവാരി. ഇത്തരം ഒരു ചക്രം -ഞങ്ങളതിനെ വട്ട് എന്ന് വിളിച്ചു-  അന്നത്തെ കുട്ടികളുടെ അഭിമാനമായിരുന്നു. പല കൂട്ടുകാരും അവരുടേത് ഒന്ന് ഓടിക്കാൻ ചോദിച്ചിട്ട് തന്നില്ല എന്നത് വലിയ അഭിമാനപ്രശ്നമായി.  ഇതൊന്ന് ഉണ്ടെങ്കിൽ കടവരെ നടന്നു പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതിനേക്കാൾ വേഗം പോയിവരാമല്ലോ. ആ സമയം കൂടി മറ്റു കളികളിൽ ഏർപ്പെടാം എന്നതായിരുന്നു ചിന്ത. 
അങ്ങനെ വണ്ടി വാങ്ങാനുള്ള വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ സാധനം ചെറുതുരുത്തിയിൽ ഒരു ചെരുപ്പുകുത്തി വശം ലഭ്യമാണെന്നും വണ്ടിയിൽ കയറ്റാൻ സമ്മതിക്കാത്തതുകൊണ്ട് ഉരുട്ടിക്കൊണ്ടു വരേണ്ടിവരുമെന്നും ഞങ്ങളേക്കാൾ അല്പം മുതിർന്ന കാദിരിക്ക പറഞ്ഞു. പക്ഷേ അതിന് കായിച്ചെലവ്ണ്ട്. ഷൊർണൂർക്ക് തീവണ്ടിയിൽ പോകണം ചെറുതുരുത്തിക്ക് ബസ്സ്. പത്ത് പൈസ ചക്രത്തിന്റെ വില, പിന്നെ അവിടെ നിന്ന് കാരക്കാട് വരെ ഉരുട്ടിക്കൊണ്ടു വരാൻ എല്ലാം കൂടി അമ്പത് പൈസവേണ്ടി വരും എന്ന് കണക്ക് കൂട്ടി. പിന്ന് കാശ് ഒപ്പിക്കാനുള്ള ശ്രമമായി. പെരുന്നാളിന്ന് കരുതിവെച്ചതും വേളേരിപ്പറമ്പിലെ പറിങ്കിമാവിന്റെ ചുവട്ടിൽ നിന്ന് പെറുക്കിയ അണ്ടി വിറ്റുകിട്ടിയതു എല്ലാം കൂടി നാല്പത് പൈസ ഒത്തു. ഇനിയും വേണം പത്ത് പൈസ ഉപ്പാനോടും മൂത്താപ്പാനോടും എളാപ്പാരോടും ഒക്കെ ഒന്നും രണ്ടും പൈസയായി ഒപ്പിച്ചു. ഒരു ദിവസം മഗ്രിബിന്റെ നേരത്ത് സ്കൂൾ മിറ്റത്ത് വെച്ച് ഞാനും കുഞ്ഞാപ്പുട്ടിയും കുഞ്ഞിപ്പയും ഹംസുവും  കൂടി എട്ടണ ആഘോഷമായി കാദറിക്കാനെ ഏല്പിച്ചു. അദ്ദേഹം വലിയഒരു ത്യാഗം പോലെ പുലച്ചെ ഷട്ടിലിന് ഷൊർണൂറ് പോയി വണ്ടി ഡെലിവറി എടുക്കാം എന്ന് സമ്മതിച്ചു.... പൈസ കൊടുത്തതുമുതൽ ഒരു വണ്ടി ബുക്ക് ചെയ്ത്
 കാത്തിരിക്കുന്നവരെപ്പോലെ ഞാനും കൂട്ടുകാരും. ആ കാംക്ഷയോടെ വണ്ടിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. വണ്ടി കിട്ടിയിട്ട് കളിക്കേണ്ട കളികളും മറ്റും... ചേക്കുമൊല്ലക്കായുടെ ബാങ്ക് വിളി കേട്ടപ്പോൾ ഞങ്ങൾ വീടുകളിലേക്ക് മടങ്ങി. പടിപ്പുര കടന്ന് വരുന്ന ഞങ്ങളെ നോക്കി കോലായിൽ നിൽക്കുകയായിരുന്ന വെല്ല്യുമ്മ ചോദിച്ചു ഇന്നെന്താ ഇരുട്ടായിട്ടും കൂടണയുന്നില്ലേ. മാളുവും കുഞ്ഞിമാളുവും പഠിക്കാൻ തുടങ്ങിയിരുന്നു. 
വേഗം കുളത്തിൽ പോയി കയ്യും കാലും കഴുകിവന്ന് പഠിച്ചതോദ്... ചിരിച്ചുകൊണ്ട് ഞങ്ങൾ കുളക്കരയിലേക്കോടി. 
അന്ന് രാത്രിയിൽ നാളെ കിട്ടാൻ പോകുന്ന വണ്ടിയെക്കുറിച്ചോർത്ത് ശരിക്ക് ഉറങ്ങിയില്ല. കുറേ നേരം കഴിഞ്ഞു പഞ്ചാരമണലിലൂടെ  വണ്ടിയുരുട്ടി വേഗത്തിലോടുന്നത് സ്വപനം കണ്ടു കൊണ്ട് ഉറങ്ങി. 
പിറ്റേന്ന് സ്കൂളില്ലാത്ത ദിവസമായിരുന്നു. പതിവിലും നേരത്തെ എഴുന്നേറ്റ് വരാനിരിക്കുന്ന വണ്ടിയെക്കുറിച്ചുള്ള ചർച്ച തുടങ്ങി. എങ്ങനെയായാലും ഉച്ചയാകും എത്താൻ എന്ന് കണക്കു കൂട്ടി. ഉച്ചയായപ്പോൾ കാക്കൂന്റെ പീടികക്കുമുന്നിൽ റെയിൽ പാതയിൽ കിഴക്കോട്ടും നോക്കി കാത്തു നില്പായി. കുറേ നേരം കാത്തു. ളുഹർ ബാങ്കു കൊടുത്തു കഴിഞ്ഞപ്പോളതാ അങ്ങ് ദൂരെ ചേരിക്കല്ല് കട്ടിയും കടന്ന് വണ്ടി ഉരുട്ടിക്കൊണ്ട് കാദറിക്ക വരുന്നു....
അങ്ങനെ സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലമായി. ഉരുളുമ്പോൾ കിലുങ്ങാൻ സോഡക്കുപ്പിയുടെ അടപ്പുകൊണ്ട് കിലുക്കുണ്ടാക്കി ഫിറ്റ് ചെയ്ത് കുറെകാലം ഉരുട്ടിക്കൊണ്ട് നടന്നു. പിന്നെ അത് കൂട്ടുകാർക്കാർക്കോ കൊടുത്തു എന്ന് തോന്നുന്നു.....

Saturday, March 5, 2022

വാകീറിയ ദൈവം....

പണ്ടൊരു രാജ്യത്ത് ജ്ഞാനിയായ ഒരു മനുഷ്യനുണ്ടായിരുന്നു. നല്ല അറിവാണ്‌പക്ഷേ അദ്ധ്വാനിക്കുന്നതിനോട് മൂപ്പര്‍ക്കത്ര യോജിപ്പുണ്ടായിരുന്നില്ല. പ്രപഞ്ചത്തെകുറിച്ചും അതിന്റെ സൃഷ്ടാവിനെക്കുറിച്ചുമൊക്കെ ധാരാളം ആലോചിച്ച് ദേവാലയത്തില്‍ കഴിച്ചുകൂട്ടുക എന്നതായിരുന്നു ശൈലി. വാകീറിയ ദൈവം അന്നവും തരുമെന്ന് മൂപ്പരുറച്ചുവിശ്വസിച്ചു. അരെങ്കിലും ക്ഷണിച്ചുകൊണ്ടു പോയി ഭക്ഷണം കൊടുത്തിരുന്നതുകൊണ്ട് മറിച്ചു ചിന്തിക്കേണ്ട അവശ്യമൊട്ടുണ്ടായില്ല താനും .
ഉത്പതിഷ്ണുവായ രാജാവിന്റെ ശ്രദ്ധയില്‍ ഇതുപെട്ടപ്പോള്‍ അദ്ദേഹം ജ്ഞാനിയെവിളിപ്പിച്ചു. വെറുതെയിരിക്കരുത് എന്നും നന്നേചുരുങ്ങിയത് ചെറിയ കച്ചവടങ്ങള്‍ക്കെങ്കിലും പോകണമെന്ന് കല്പിച്ചു. അതിനു മൂലധനമൊന്നുമില്ലല്ലോ തുരുമേനീ എന്നായി ജ്ഞാനി. . അതും രാജാവ്‌ സംഘടിപ്പിച്ചു കൊടുത്തു. അങ്ങനെ മനസ്സില്ലാമനസ്സോടെ ഒരൊട്ടകപ്പുറത്ത് കച്ചവടവസ്തുക്കളുമായി അദ്ദേഹം സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പുറപ്പെട്ടു... മരുഭൂമിയിലൂടെയുള്ളയാത്ര.. വിജനമായ മരുഭൂമിയില്‍ തെളിഞ്ഞ ആകാശത്തിനു കീഴെയുള്ള രാത്രികള്‍ കത്തുന്ന പകലുകളിലൂടെ തണുത്ത രാവുകളിലൂടെ  ദീര്‍gഘമായ യാത്ര... മരുപ്പച്ചകളില്‍ വിശ്രമം. അങ്ങനെയൊരു വേളയില്‍ കൂട്ടുകാരെല്ലാം വിശ്രമിക്കവേ അദ്ദേഹം ഒറ്റയ്ക് കുറേദൂരം മരുഭൂമിയുടെ അകത്തേക്ക് നടന്നു പോയി. അവിടെ ഒരു ഈന്തപ്പനത്തണലില്‍ ഒരു പക്ഷിയിരിക്കുന്നു. നോക്കിയപ്പോള്‍ ആപക്ഷിക്ക് രണ്ടു കണ്ണുകളുമില്ലായിരുന്നു. സിദ്ധന് കൗതുകമായി. ഇതെങ്ങനെ ഈ മരുഭൂമിയില്‍ ഒറ്റയ്കു ജീവിക്കുന്നു. അദ്ദേഹം പക്ഷിയെ നിരീക്ഷിക്കാന്‍ തുടങ്ങി അത്ഭുതം മറ്റൊരു പക്ഷിയതാ കൊക്കില്‍ ഇരയുമായി വന്ന്‌കണ്ണുകാണാത്ത പക്ഷിയെ തീറ്റുന്നു. 
സിദ്ധന്‍ ഉടനെ കച്ച്വടമുപേക്ഷിച്ച് മടങ്ങി. വീണ്ടും ദേവാലയത്തില്‍ ചെന്ന് ഇരിപ്പായി. രാജാവ് വിവരമറിഞ്ഞു ജ്ഞാനിയെ  വിളിപ്പിച്ചു. കച്ചവടം പാതി വഴിക്കുപേക്ഷിച്ചതിന്റെ കാരണമാരാഞ്ഞു. അദ്ദേഹം മരുഭൂമിയില്‍ താന്‍ കണ്ട കാഴ്ച വിവരിച്ചിട്ടു പറഞ്ഞു. അതാണെന്റെ ദര്‍ശനം.  തിരുമനസ്സേ ആരും കഷ്ടപ്പെടേണ്ടതില്ല. വിജനമായ മരുഭൂമിയില്‍ അന്ധനായ പക്ഷിക്ക് അന്നമെത്തിക്കുന്ന ദൈവം എനിക്കുള്ളതും എത്തിച്ചുതരും ..........
രാജാവ്‌ചോദിച്ചു വിഡ്ഢീ അന്ധനായ പക്ഷിക്കു പകരം നിനക്കെന്തുകൊണ്ട് അതിനെ തീറ്റിയ പക്ഷിയെ മാതൃകയാക്കിക്കൂടാ.... ഈ ചോദ്യം അയാളുടെ കണ്ണു തുറപ്പിച്ചു. പിന്നീട് കഠിനാദ്ധ്വാനം ചെയ്ത് സമ്പാദിക്കുന്നതൊക്കെ അശരണര്‍ക്ക് വീതിച്ചുനല്കി ശിഷ്ടകാലം  ജീവിച്ചു എന്ന് കഥ...........