Friday, August 13, 2021

നീതി നന്മ വിട്ടുവീഴ്ച


ഖലീഫ ഉമറിന്റെ ഭരണകാലം നീതിയുടേയും നന്മയുടേയും പുഷ്കല കാലം. കുറ്റവിചാരണയിലും ശിക്ഷാ വിധികളിലും അത് നടപ്പാക്കുന്നതിലും അങ്ങേ അറ്റത്തെ കണിശത പുലർത്തപ്പെട്ടിരുന്ന കാലം. ഒരു ഭരണാധികാരി നീതിമാനാകുമ്പോൾ സ്വാഭാവികമായും ഭരണീയരും നീതിമാന്മാരായി മാറുന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഒരിക്കൽ അദ്ദേഹത്തിന്റെ കോടതിയിലേക്ക് ഒരാളെയും കൊണ്ട് രണ്ട് ചെറുപ്പക്കാർ കടന്നുവന്നു. അവരുടെ പിതാവിനെ അയാൾ കൊന്നുകളഞ്ഞു എന്നായിരുന്നു അവരുടെ പരാതി. ഖലീഫ പ്രതിയെ വിചാരണ ചെയ്തു. ഇവരുടെ പിതാവ് തന്റെ ഒട്ടകത്തെയുകൊണ്ട് എന്റെ കൃഷിയിടത്തിൽ കയറി. എന്റെ കൃഷി നശിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. പെട്ടെന്നുണ്ടായ കോപത്താൽ ഞാൻ എറിഞ്ഞ കല്ല് അദ്ദേഹത്തിന്റെ മർമ്മത്ത് കൊണ്ടതിനാൽ അയാൾ മരണപ്പെട്ടു. ഇതായിരുന്നു പ്രതിയുടെ മൊഴി. വിസ്താരത്തിന്നു ശേഷം ഉമർ പ്രതിക്ക് വിധിച്ചത് വധശിക്ഷയായിരുന്നു. വധിക്കപ്പെട്ടയാളുടെ മക്കളോട് പ്രതിക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ അവരത് നിരസിക്കുകയാണു ചെയ്തത്. അതിനാൽ ശിക്ഷ ഉറപ്പിക്കപ്പെട്ടു. ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബത്തെ ഒന്ന് സന്ദർശിച്ച് വരാൻ അനുവാദം വേണമെന്ന് അയാൾ അപേക്ഷിച്ചു. തികച്ചും മാനുഷികമായ ആ അപേക്ഷ ആൾ ജാമ്മ്യത്തിന്റെ പുറത്ത് അനുവദിക്കാൻ കോടതി തയ്യാറായി. പക്ഷേ അപരിചിതനായ ഒരു വ്യക്തിക്ക് സ്വജീവൻ കൊണ്ട് ആരു ജാമ്മ്യം നിൽകും എന്നത് പ്രശ്നമായി. അപരിചിതനായ അയാൾക്ക് ജാമ്യം നില്‍ക്കാന്‍ ആരും തയാറായിരുന്നില്ല. മാപ്പുകൊടുക്കാന്‍ വാദികളും തയാറായില്ല.
ഈ അവസരത്തിൽ മുതിർന്ന സഹാബിയും പണ്ഡിതനുമായ    അബൂദര്‍രില്‍ ഗിഫാരി പ്രതിക്ക് വേണ്ടി ജാമ്യം നില്‍ക്കാൻ തയ്യാറായി. ഏതെങ്കിലും കാരണവശാൽ പ്രതി നിശ്ചിത സമയത്തിനകം ഹാജരാകാതെ വന്നാൽ ഗിഫാരിക്കുമേൽ ശിക്ഷ നടപ്പാക്കപ്പെടും എന്നായിരുന്നു ജാമ്മ്യവ്യവസ്ഥ.  മൂന്നാം നാള്‍ ശിക്ഷ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ പ്രതി ഹാജരായില്ലെങ്കില്‍ നീതി നടപ്പാക്കുന്നതില്‍ പിന്നോട്ടുപോകില്ലെന്നും ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല എന്നുമുള്ള ഖലീഫയുടെ മുന്നറിയിപ്പിന്ന് " ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു" എന്നായിരുന്നു  അബൂദര്‍റിന്റെ മറുപടി. മൂന്നാം ദിവസം കോടതികൂടി. പരാതിക്കാരും ജാമ്മ്യക്കാരനും എത്തി. ശിക്ഷക്ക് സാക്ഷികളാകാൻ ധാരാളം സത്യവിശ്വാസികളും ഹാജറായി. പക്ഷേ പ്രതിമാത്രം എത്തിയില്ല. സമയം തീരാറായപ്പോൾ ജാമ്മ്യക്കാരൻ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി ജഡ്ജിക്ക് മുന്നില്‍ ഹാജരായി. അതൊരു വല്ലാത്ത സന്ദർഭമായിരുന്നു. നിരപരാധിയായ  തലമുതിർന്ന സഹാബി അപരിചിതനായ പ്രതിക്കു പകരം വധിക്കപ്പെടുക. അപ്പോഴതാ ഓടിക്കിതച്ച് അയാൾ വരുന്നു വധ ശിക്ഷ ഏറ്റുവാങ്ങാൻ. സദസ്സ് ആശ്വാസത്താൽ നെടുവിർപ്പിട്ടു. അതേസമയം പ്രതിയുടെ നടപടി കലീഫയടക്കം എല്ലാവരേയും അത്ഭുത് സ്തബ്ദരാക്കി. ഖലീഫ അയാളോട് ചോദിച്ചു. ജാമ്മ്യ വ്യവസ്ഥപ്രകാരം ആരും താങ്കളെ അന്വേഷിച്ച് വരില്ല എന്ന് ഉറപ്പായിട്ടും മരണമേറ്റുവാങ്ങാൻ ഓടിയെത്തിയ താങ്കളുടെ പ്രചോദനമെന്തായിരുന്നു. 
അപരിചിതനായ എന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തിയോട് ഞാൻ ചെയ്ത കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ ലോകത്ത് കരാർ പാലനം എന്ന മൂല്ല്യം തന്നെ നശിച്ചതായി ലോകം മനസിലാക്കുമെന്ന് ഞാൻ ഭയപ്പെട്ടു. 
തുടർന്ന് ഖലീഫ അബൂദര്‍റിനോട് ചോദിച്ചു ‘ഗോത്രമേതെന്ന് പോലും അറിയാത്ത ഈ പ്രതിക്ക് സ്വജീവൻ കൊണ്ട് ജാമ്യം നില്‍ക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചതെന്താണ്?’ അദ്ദേഹം പറഞ്ഞു ഞാന്‍ ഇദ്ദേഹത്തിനുവേണ്ടി ജാമ്യം നിന്നില്ലായിരുന്നുവെങ്കില്‍ ലോകത്ത് എല്ലാ നന്മയും നശിച്ചുവെന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ പറയുമോ എന്ന് ഞാന്‍ ഭയന്നു’.
ഈ രണ്ടു മൊഴികളും ശ്രവിച്ച പരാതിക്കാരായ ചെറുപ്പക്കാർ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നിട്ട് പറഞ്ഞു. ഞങ്ങൾ ഈ സഹോദരന്ന് മാപ്പു കൊടുക്കുകയാണ്. ഞങ്ങൾ മൂലം വിട്ടുവീഴ്ച എന്ന നന്മ ലോകത്ത് ഇല്ലാതായീ എന്ന് ഭാവിയിൽ ജനങ്ങൾ പറയാനിടവരരുത് എന്ന് ഞങ്ങളാഗ്രഹിക്കുന്നു.
ഇത് കോട്ടതോടെ ഖലീഫയും സദസ്സും സർവ്വേശ്വരനെ വാഴ്തി ക്കൊണ്ട് പിരിഞ്ഞു പോയി.
akoyavk@gmail.com

Thursday, July 29, 2021

പെരുന്നാൾ

അന്നോക്കെ കാരക്കാട്ടെ പെരുന്നാള്‌ അങ്ങനെയായിരുന്നു ... ചെറിയവന്റെ വീട്ടിലും വലിയവന്റെ വീട്ടിലും ഒരേപോലെ .... തലേ ദിവസം തക് ബീർചൊല്ലി ഗ്രാമം മുഴുവൻ നടക്കുക. പിറ്റേദിവസം  കുഞ്ഞുങ്ങളടക്കം മൊട്ടത്തല നിറച്ചെണ്ണതേച്ച് ഭാരതപ്പുഴയിലോ വലിയകുളങ്ങളിലോ പോയി നന്നായൊരു കുളി. പ്രാതൽ മിക്കവാറും പുട്ടും പപ്പടവും, കഴിച്ച് പള്ളിയിലേക്ക് ... അവിടെനിന്നും വന്നാൽ ഏറ്റവും അടുത്ത രണ്ട് മൂന്നു കുടുംബങ്ങളിൽ കയറി ഉണ്ണുക. വിഭവങ്ങളെല്ലാം ഒരുപോലത്തന്നെയായിരിക്കും. ചോറ്. കുമ്പളങ്ങയും നേന്ത്രക്കായും മോരൊഴിച്ചു വെച്ച ഒരു കറി ഒന്നോ രണ്ടോ ഉപ ദംശങ്ങൾ പുളിയിഞ്ചി എന്നു വിളിക്കുന്ന അച്ചാറ്... വലിയ പപ്പടം പിന്നെ ഏറ്റവും പ്രധാനവിഭവമായ ഉണക്കസ്രാവ്‌ പൊരിച്ചതും ഇന്നത്തെപ്പോലെ നാലുകൂട്ടം ഇറച്ചികളും നയ്ച്ചോറും ബിരിയാണിയുമൊന്നും അന്നുണ്ടായിരുന്നില്ല. നൂഡിൽസ് ഫ്രൈഡ് റൈസ് എന്നൊന്നും അന്നാരും കേട്ടിട്ടുമുണ്ടായിരുന്നില്ല.   പിന്നെ ഭക്ഷണത്തിന്നു മേലെ പാലു പിഴിഞ്ഞത് എന്ന് വിളിക്കപ്പെട്ടിരുന്നു ശർക്കര പഴം ചെറിയഉള്ളി നാളികേരം മുതലായവ ചേർത്തുണ്ടാക്കിയ ഒരു പാനീയവും ... വേണമെങ്കിൽ മാപ്പളപ്പായസം എന്നു വിളിക്കാം. 
പിന്നീട് വൈകുന്നേരം കയ്യിലുള്ള ചില്ലറക്കാശ് തട്ടിക്കൂട്ടി പട്ടാമ്പിക്കോ ഷൊർണൂരിലേക്കോ ഒരു സിനിമക്ക് പോക്ക്... തൃശൂര്‌ പാലക്കാട്‌, കോഴിക്കോട്‌മുതലായ് ഇടങ്ങളീൽ പോയി സിനിമകണ്ടിരുന്ന അപൂർവ്വം ഭാഗ്യവാന്മാരെ മറക്കുന്നില്ല.... 
കാലം മാറി വിഭവങ്ങളും ആസ്വാദനങ്ങളും മാറി ... സിനിമയിലൊതുങ്ങിയിരുന്ന നേരമ്പോക്ക് മറ്റു പലതിനും വഴിമാറി.... ചൈനീസ് അമേരിക്കൻ അറേബ്യൻ വിഭവങ്ങളും ഇഷ്ട ഭോജ്യങ്ങളായി... തികയുമോ എന്നഭയത്താൽ പാകം ചെയ്ത ഭക്ഷണങ്ങൾ കൊണ്ടു പോയിക്കൊട്ടുന്നത് തിന്ന്‌ തെരുവുനായ്കൾക്കടക്കം ഒരു ഇമ്പീരിയൽ ലുക്ക് വന്നു... കണ്ടാലേതോ ശ്വാന സ്നേഹികൾ വള്ർത്തുന്നത് എന്ന് ധരിച്ചു പോയേക്കാവുന്ന നായ്കൾ നാട്ടിൽ പെരുകി... പക്ഷേ ഒരു കാര്യത്തിനു മാത്രം മാറ്റം വന്നില്ല ... ഉണക്ക സ്രാവ് നോടുള്ള കമ്പം ... ബിസിനസ് മാനേജുമെന്റ വിദഗ്ദന്മാർ അത് അറിഞ്ഞു തന്നെ കരുനീക്കുന്നു... ഒരു കിലോ ഉണക്ക സ്രാവിന്‌ വില  എഴുനൂറ്റമ്പതു മുതൽ എണ്ണൂറ് വരെ..
അപ്പോഴാണ്‌ ഞങ്ങളിൽ ചിലർ ആസത്യം കണ്ടെത്തി പ്രഖ്യാപിച്ചത് പെരുന്നാളിന്‌ സ്രാവ്‌ പൊരിച്ചില്ല എന്നുവെച്ച് " ദീനുൽ ഇസ്ലാമിൽ നിന്നും പുറത്താകുകയൊന്നുമില്ല എന്നസത്യം ... സ്രാവ് കടയിലിരുന്നു ഉണങ്ങിയെന്ന് കരുതി കേടു വരികയൊന്നുമില്ലല്ലോ ;)

Saturday, July 24, 2021

പിതാവിന്റെ തണലിൽ നിന്ന് പൊട്ടക്കിണറ്റിലേക്ക്

ഇബ്രാഹീമിന്റെ പൗത്രൻ ഇസ്രാഈലിന്ന് (യാക്കൂബ്)മൂന്ന് ഭാര്യമാരിലായി മക്കൾ പന്ത്രണ്ടായിരുന്നു. രൂബേൻ, ശിമയോൻ, ലേവി, യെഹൂദാ, ദാൻ, നഫ്താലി, ഗാദ്, ആശേർ, യിസ്സാഖാർ, സെബൂലൂൻ, യോസേഫ് , ബെന്യാമീൻ എന്നിങ്ങനെ.  അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയിൽ ജനിച്ചമക്കളായിരുന്നു യൂസഫും ബെന്യാമീനും. ബിന്യാമിന്റെ പ്രസവത്തോടെ അവരുടെ അമ്മ മരിച്ചു പോയിരുന്നതുകൊണ്ടാവണം ഈ മക്കളോട് അദ്ദേഹത്തിനു പ്രത്യേക വാത്സല്ല്യമായിരുന്നു. ഇത് മറ്റു മക്കളിൽ കഠിനമായ അസൂയയും വെറുപ്പും ഉളവാക്കി.  പ്രത്യേകിച്ചും കൂട്ടത്തിലേറ്റവും സുന്ദരനായ യൂസഫിനോടുള്ള സ്നേഹം. അവരിലെ കുബുദ്ധികൾ എങ്ങനെയെങ്കിലും യൂസഫിനെ പിതാവിൽ നിന്ന് അകറ്റാനുള്ള വഴികൾ ആരാഞ്ഞുകൊണ്ടിരുന്നു.

ഒരു ദിവസം പുലർച്ചെ യൂസഫ് പിതാവിനോട് പറഞ്ഞു പിതാവേ ഇന്നലെ രാവിൽ ഞാനൊരു കിനാവു കണ്ടിരിക്കുന്നു. പതിനൊന്ന് നക്ഷത്രങ്ങളും സൂര്യചന്ദ്രാദികളും എന്നെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാൻ കണ്ടു. പ്രവാചകനായ യാക്കൂബിന് കാര്യം മനസിലായി. തന്റെ വത്സല പുത്രൻ തന്റെ മാതാപിതാക്കളും സഹോദരങ്ങളും ബഹുമാനിക്കേണ്ട ഉന്നത പദവിയിൽ എത്തുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു. പൊതുവേ യൂസഫിനോട് അസൂയ പുലർത്തുന്ന അവന്റെ അപക്വമതികളായ സഹോദരന്മാർ ഇതറിഞ്ഞാൽ വല്ല അവിവേകവും പ്രവർത്തിക്കുമോ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായി. അതുകൊണ്ട് സ്വപ്നത്തിന്റെ വൃത്താന്തം സഹോദരന്മാരെ അറിയിക്കരുത് എന്നദ്ദേഹം യൂസഫിനെ താക്കീത് ചെയ്തു. 
യൂസഫിന് സർവ്വേശ്വരൻ സ്വപ്ന വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കുകയും അവന്റെ അനുഗ്രം പൂർത്തീകരിച്ചു കൊടുക്കുകയും ചെയ്യും എന്ന സന്തോഷവാരത്ത അറിയിക്കുകയും ചെയ്തു....
സഹോദരന്മാരുടെ അസൂയ വർദ്ധിച്ചു വരികയായിരുന്നു. മരുഭൂമിയിൽ ആടു മേച്ചു കൊണ്ടിരിക്കേ തരം കിട്ടുമ്പോഴൊക്കെ അവർ യൂസഫിനെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു. എണ്ണത്തിൽ കൂടുതൽ നമ്മളാണെങ്കിലും യൂസുഫിനേയും അവന്‍റെ സഹോദരനേയുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടം. കണ്ടില്ലേ യൂസഫിനേയും ബിന്യാമിനേയും ആടുമേക്കാൻ പോലും അയക്കുന്നില്ല. 
നമ്മുടെ പിതാവിന്റെ രീതികൾ ശരിയല്ലാ. അതിനാൽ എങ്ങനെയെങ്കിലും യൂസഫിനെ കൊന്നിട്ടാണെങ്കിലും പിതാവിൽ നിന്നകറ്റണം. അതായിരുന്നു തീരുമാനം. അങ്ങനെയവർ യൂസഫിനെക്കൂടി ആടുമേക്കാൻ കൊണ്ടു പോകാൻ പിതാവിനോട് സമ്മതം ചോദിച്ചു. അവനും കളിച്ചുല്ലസിക്കയും മുരുഭൂജീവിതം പഠിക്കുകയും ചെയ്യട്ടേ എന്നവർ നിർദ്ദൃശിച്ചു. 
വേണ്ട നിങ്ങളുടെ ശ്രദ്ധയെങ്ങാനും തെറ്റിയാൽ അവനെ ചെന്നായ് പിടിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു എന്നായിരുന്നു പിതാവിന്റെ ആദ്യപ്രതികരണം . പക്ഷേ മക്കൾ വിടാൻ ഭാവമില്ലായിരുന്നു. ഞങ്ങൾ പത്തുപേർ കൂടെയുണ്ടായിരിക്കേ അവനൊരു കേടും പറ്റാതെ സൂക്ഷിക്കുന്നതാണ് എന്ന് അവർ പിതാവിനു വാക്കുകൊടുത്തു.ആദ്യമൊക്കെ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും മക്കളുടെ സ്നേഹപൂർണ്ണമായ നിരബന്ധത്തിന് മനസില്ലാ മനസോടെ അദ്ദേഹം വഴങ്ങി. അങ്ങിനെ അവർ ഒരു ദിവസം അവർ യൂസഫിനേയും കൂട്ടി മരുഭൂമിയിലേക്ക് യാത്രയായി.... 
മരുഭൂമിയിൽ ആടുകളെ മേയാൻ വിട്ട് അവർ യൂസഫിനെ കൂടാരത്തിൽ ഇരുത്തി ആടുകളെ നോക്കാനെന്ന ഭാവത്തിൽ പുറത്തിറങ്ങി ദൂരെ രഹ്സ്യയോഗം ചേർന്നു. കഴിയുന്നതും വേഗ യൂസഫിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. യൂസഫിനെ കൊന്നുകളയാം എന്നായിരുന്നു ചിന്ത. എന്നാൽ ആ പത്തു പേരിലൊരാൾ അതിനെ ശക്തിയായി എതിർത്തു. എത്രയായാലും അവർ നമ്മുടെ രക്തമല്ലേ എന്നായിരുന്നു അയാളുടെ ചിന്ത. നമുക്കവനെ വരും വഴി കണ്ട പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാം. വല്ല വഴിപോക്കരും അവനെ എടുത്ത് ദൂരെ കൊണ്ടു പോയ്ക്കൊള്ളും... 
അവസാനം അങ്ങനെ തീരുമാനിക്കപ്പെട്ടു. അവർ അനുജനെ അവറ്റെ കുപ്പായം ഊരിയെടുത്ത ശേഷം കിണറ്റിൽ ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങി. പിതാവിന്റെ നാപ്പിഴതന്നെ അവർ തങ്ങൾക്ക് തെളിവായി ഉപയോഗിച്ചു. ഒരു ആടിനെ കൊന്ന് അതിന്റെ രക്തം യൂസഫിന്റെ കുപ്പായത്തിൽ പുരട്ടി അതുമായി കരഞ്ഞുകൊണ്ട് പിതാവിന്റെ മുന്നിലെത്തി. പിതാവേ അങ്ങ് ആശങ്കിച്ച പോലെത്തന്നെ സംഭവിച്ചു. തങ്ങൾ ആടുകളെ മേച്ചുകൊണ്ടിരിക്കെ വിശ്രമിക്കുകയായിരുന്ന യൂസഫിനെ ചെന്നായ പിടിച്ച് തിന്നുകളഞ്ഞു എന്നും പറഞ്ഞ് ആട്ടിൻ ചോരപുരണ്ട യൂസഫിന്റെ കുപ്പായം പിതാവിന്റെ മുന്നിൽ വെച്ചു....
എന്തുകൊണ്ടോ പിതാവിന് അവരുടെ വാക്ക് വിശ്വാസമായില്ല. അദ്ദേഹം പറഞ്ഞു എന്തോരു കടുകൈ ചെയ്യാൻ പിശാച് നിങ്ങൾക്ക് തോന്നിച്ചതാകുന്നു. ഇനി ഭംഗിയായി ക്ഷമിക്കുകയല്ലാതെ എനിക്കെന്ത് പോംവഴി. അദ്ദേഹം ദുഖിതനായി. ദുഖം സഹിക്കവയ്യതെ കരഞ്ഞു കരഞ്ഞ് അദ്ദേഹത്തിന്റെ കാഴ്ച മങ്ങിപ്പോയി....
അസൂയാലുക്കളായ സഹോദരന്മാർക്കുണ്ടോ ദൈവത്തിന്റെ മനമറിയുന്നു... 
തങ്ങൾ നിർദ്ദയം തള്ളിയിട്ട പൊട്ടക്കിണറ്റിൽ നിന്നും ഈജിപ്തിലെ രാജകൊട്ടാരത്തിലേക്കാണ് യൂസഫ് ഉയർത്തപ്പെടാൻ പോകുന്നത് എന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു... 
(തുടരും)

Sunday, July 11, 2021

ലോതർ സായിപ്പ്


മുഹമ്മദ് മാസ്റ്റർ തന്റെ കുടുംബത്തെ നാട്ടിൽ വിട്ട് ജോലിസ്ഥലമായ സിംഗപ്പൂരിലേക്ക് പോകും വഴിയായിരുന്നു. കപ്പലിന്റെ മേൽതട്ടിൽ കടലിന്റെ വിജനമായ വിശാലതയിലേക്ക് നോക്കിക്കൊണ്ട്  ഒറ്റക്കിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് അയാൾ ആഹ്ലാദപൂർവ്വം സ്വയം പരിചയപ്പെടുത്തി. പേര് ലോതർ. ലോതർ ഒരു ഹോളീഡേ ട്രിപിലയിരുന്നു. സിങ്കപ്പൂർ സന്ദർശിക്കാൻ പോവുകയാണ്. അല്പനേരം കൊണ്ട് മാസ്റ്റർക്ക് ലോതറെ ഇഷ്ടപ്പെട്ടു. രസികൻ സംസാരപ്രിയൻ. 
കപ്പൽ യാത്രയായതു കൊണ്ട് അടുത്ത് പരിചയപ്പെടാൻ ധാരാള സമയം കിട്ടി. കപ്പലിറങ്ങുമ്പോഴേക്കും തങ്ങളുടെ കുടുംബ ചരിത്രങ്ങളെല്ലാം പരസ്പരം കൈമാറും വിധം അരുടെ സൗഹൃദം വളർന്നിരുന്നു. എന്നെങ്കിലും കേരളം സന്ദർശിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് പറഞ്ഞ ലോതറിന്‌ കുന്ദംകുളത്തിനടുത്തെ മുതുവമ്മലുള്ള തന്റെ വീട്ടിലേക്ക് എങ്ങെനെ എത്താമെന്നതിന്റെ രൂപരേഖ മാസ്റ്റർ കൈമാറി. ഒരു മര്യാദാ പ്രകടനം എന്ന നിലക്കത് ചെയ്തൂ എന്നല്ലാതെ ഒരിക്കലും തന്നെയന്വേഷിച്ച് എന്നെങ്കിലും ലോതർ എത്തുമെന്ന് മാസ്റ്റർ കരുതിയതുമില്ല...
കാലം കുറേ കഴിഞ്ഞു. മാസ്റ്റർ സിങ്കപ്പുരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമായി. ഒരു ദിവസം വകുന്നേരം മാസ്റ്ററുടെ വീട്ടു മിറ്റത്ത് ഒരു കാർ വന്നു നിന്നു. മുഖം നിറയെ ചിരിയുമായി ലോതർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുമ്പ് താൻ വഴിയും വിലാസവും വരഞ്ഞുകൊടുത്ത രൂപരേഖയുമായി കൊച്ചിയിൽ വിമാനമിറങ്ങി എയർപോർട്ടിൽ നിന്നും ഒരു ടാക്സിയെടുത്ത് നേരെ മുതുവമ്മലെ മാസ്റ്ററുടെ വീട്ടിൽ വന്നിറങ്ങിയിരിക്കയാണ്. സ്ഥലത്തെത്തും വരെ ചിരകാല പരിചയമുള്ളയാളെപ്പോലെ തനിക്ക് വഴി പറഞ്ഞു തന്നു എന്ന് ടാക്സി ഡ്രൈവർ അതിശയം കൂറി... 
കുശലമൊക്കെ പറഞ്ഞു തീർന്ന ശേഷം ലോതർ കാര്യം പറഞ്ഞു. ജർമ്മനിയിൽ പണിയെടുക്കുന്ന ഒരു കോട്ടയത്തുകാരി നഴ്സുമായി ലോതറിനു കലശലായ പ്രണയം. വീട്ടുകാരുടെ സമ്മതത്തോടെയേ കെട്ടൂ എന്ന് പെൺകുട്ടി. വീട്ടുകാർക്കാണെങ്കിൽ കുട്ടിയെ സായിപ്പിനു കൊടുക്കുന്നതിനോട് അത്ര യോജിപ്പുമില്ല. അതിനാൽ ലോതറുടെ പ്രതിനിധിയായി മുഹമ്മദ് മാസ്റ്റർ പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിക്കണം. ചുരുക്കിപ്പറഞ്ഞാൽ  തൃശൂർക്കാരൻ മേത്തൻ കോട്ടയത്തുകാരൻ നസ്രാണി യോട് അവരുടെ മകളെ തന്റെ സുഹൃത്തും സായിപ്പുമായ നസ്രാണിക്ക് വേണ്ടി കെട്ടാലോചിക്കണം എന്ന്. സായിപ്പേ ഇത് കേരളമാണ് എന്ന് പറഞ്ഞ് ഒഴിയാനൊന്നും മാസ്റ്റർ ശ്രമിച്ചില്ല. പിറ്റേദിവസം ലോതറുമൊത്ത് കോട്ടയത്ത് പോയി കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് സംസാരിച്ച് കാര്യാം ഉറപ്പിച്ച് മടങ്ങി.... ലോതർ ജർമ്മനിയിൽ ചെന്നാലുടെ കല്ല്യാണം എന്നായിരുന്നു തീരുമാനം.
തുടർന്ന് മൂന്നുനാലും ദിവസം ലോതർ മാസ്റ്ററുടെ അതിഥിയായി. കേരളം സന്ദർശിച്ച കൂട്ടത്തിൽ മാസ്റ്ററുടെ മരുമകനും എന്റെ എളാപ്പയുമായ Hamsakoya Vayyatukavil  മാസ്റ്ററുടെ വീട്ടിലും വന്നിരുന്നു. ഒരു പകൽ മുഴുവൻ അദ്ദേഹം ഞങ്ങളുടെ അതിഥിയായിരുന്നു. അന്ന് എന്റെ കൂടെ കണ്ടാറിപ്പാടത്തുകൂടിയും പുഴവക്കിലൂടെയുമൊക്കെ അദ്ദേഹം ചുറ്റി നടന്നു. ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ ഞാൻ മൂപ്പർക്ക് കാണിച്ചു കൊടുത്തു. നടത്തത്തിനിടെ താനൊരു മെക്കാനിക്കാണെന്നും കൊല്ലത്തിൽ ഒരു മാസം വെക്കേഷനിൽ ലോകം ചുറ്റലാണു വിനോദം എന്നും അദ്ദേഹം പറഞ്ഞു. അവിടെയൊക്കെ ജോലിചെയ്യുന്ന മണിക്കൂറിനാണു പ്രതിഫലം നൽകപ്പെടുന്നത് എന്ന് ആദ്യമായി ഞാൻ കേട്ടത് ലോതറിൽ നിന്നായിരുന്നു. പിറ്റേ ദിവസം ലോതർ ജർമ്മനിയിലേക്ക് മടങ്ങി. അവിടെ വെച്ച് അദ്ദേഹത്തിന്റെയും കോട്ടയത്തുകാരിയുടേയും വിവാഹം കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞു....
*********
ലോതർ ഇപ്പോഴെവിടെയാണാവോ. ഒരു വേള മലയാളിയായ തന്റെ കളത്രത്തോടും പുത്രാദികളോടു മൊത്ത് ജർമ്മനിയിൽ എവിടെയെങ്കിലും  സുഖമായി കഴിഞ്ഞു കൂടുന്നുണ്ടാകാം. അങ്ങനെയാവട്ടേ. അല്ലെങ്കിലൊരു പക്ഷേ തന്റെ നിയോഗം പൂർത്തിയാക്കി മടങ്ങിയിട്ടുമുണ്ടാകാം. ജീവിച്ചിരിപ്പുണ്ടെങ്കിലിപ്പോൾ എൺപതിനോടടുത്ത പ്രായമുണ്ടാകും....

Wednesday, June 23, 2021

സ്വാലിഹ് പ്രവാചകന്റെ കഥ

 
സ്വാലിഹ് പ്രവാചകന്റെ കഥ
**************************
വിശുദ്ധഖുർ ആൻ മനുഷ്യർക്ക് നല്കുന്ന മുന്നറിയിപ്പുകളുടെ രീതി ഇങ്ങനെയാണ്‌. ദൈവ നിഷേധവും അഹങ്കാരവും അതിന്റെ പരിധി ലംഘിക്കുമ്പോൾ ഈശ്വരൻ ആ ജനതയിലേക്ക് മുന്നറിയിപ്പുകാരെ അയക്കുന്നു. എന്നിട്ടും തിരുത്താൻ തയ്യാറാകാതെ മനുഷ്യർ അവരുടെ അധർമ്മം തുടരുമ്പോൾ ആജനതയെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെടുന്ന പ്രകൃതി കോപങ്ങ‌‌ൾക്ക് അവർ ഇരയാക്കപ്പെടുന്നു. ഇതു ചിലപ്പോൾ ശതാബ്ദങ്ങളോ സഹസ്രാബ്ദങ്ങളോ കൊണ്ട്‌ നിറവേറുന്ന ഒരു പ്രക്രിയയായിരിക്കും. അകൊണ്ടു തന്നെ അതനുഭവിക്കുന്ന ജനത അതൊരു ശിക്ഷയാണെന്ന് തിരിച്ചറിഞ്ഞു കൊള്ളണം എന്നില്ല. പക്ഷേ മനുഷ്യരാശിയുടെ ചരിത്രം പഠിക്കുന്നവർക്ക് അത് മനസിലാകും.വരും തലമുറകൾക്ക് മുന്നറിയിപ്പ് എന്ന നിലക്ക് അവ വിശുദ്ധ വേദത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നൂഹിന്റെ ജനതക്കുമേൽ സംഭവിച്ച പ്രളയം ആദിന്റെ മേല വീശിയടിച്ച കൊടുങ്കാറ്റ് സമൂദ് ജനത നശിപ്പിക്കപ്പെട്ട ഘോര ശബ്ദത്തെ തുടർന്നുണ്ടായ വിപത്ത് ലൂത്തിന്റെ ജനതയെ ചെങ്കടലിലാഴ്ത്തിക്കളഞ്ഞ പ്രകൃതിക്ഷോഭം മൂസയുടെ ശത്രുക്കൾ കടലിൽ മുക്കപ്പെട്ടത് എന്നിങ്ങനെ. ഇവയെല്ലാം സന്ദർഭോചിതമായി ഖുർആൻ പരാമർശിക്കുന്നു. അനുവാചകനെ കാര്യത്തിന്റെ ഗൗരവം ഉണർത്താനുതകും വിധം ആനുഷംഗികമായ ഹ്രസ്വ പരാമർശങ്ങൾ നൽകുന്നതൊഴികെ വിശദാംശങ്ങളൊന്നും നൽകാതെയാണ്‌‌ മിക്ക സംഭവങ്ങളും പരാമർശിക്കപ്പെട്ടിട്ടുള്ളത്. പ്രവചകൻ യൂസഫ്‌ അലൈസലാമിന്റെ ചരിത്രം കുറേക്കൂടി വിശദമായി കാണാം....
സമുദ് ഗോത്രത്തിന്റെ അത്യാചാരങ്ങൾക്ക് എതിരെ അവരെ താക്കീതു ചെയ്യാൻ നിയുക്തനായ പ്രവാചകനായിരുന്നു സ്വാലിഹ്. പേരിനെ അന്വർത്ഥമാക്കുന്ന സ്വഭാവ വൈശിഷ്ഠ്യത്തിന്ന് ഉടമ. ബഹുദൈവാരാധനയും അതിന്റെ അനുബന്ധ ചൂഷണങ്ങളും കൊണ്ട് കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഏകദൈവാരാധനാ നിർദ്ദേശവുമായി കടന്നു വന്നതോടെ അതുവരെ സ്വാലിഹിനെ ആദരിച്ചിരുന്ന ജനങ്ങൾ അദ്ദേഹത്തെസംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി. സ്വാലിഹ് ഒരു പാടുകാലം അദ്ദേഹത്തിന്റെ ജനതയെ ഉപദേശിച്ചു. മറ്റെല്ലാ പ്രവാചകന്മാരുടെയും പോലെ ലളിതമായ ഉപദേശം. പ്രപഞ്ച സൃഷടവായ സർവ്വേശ്വരനെയൊഴികെ ങ്ങൾ ആരാധിക്കരുത് എന്ന് മാത്രം.
"അദ്ദേഹം പറഞ്ഞു ജനങ്ങളേ നിങ്ങൾ സർവ്വേശ്വരനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല. അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു 11:61" പക്ഷേ സമ്പന്നരുംസുഖലോലുപരുമായ ആ ജനത ഉപദേശങ്ങൾയ കൈക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അവർ പറഞ്ഞത് ഞങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളെ ആരാധിക്കുന്നതിൽ നിനും നീ ഞങ്ങളെ വിലക്കുകയാണെങ്കിൽ ഞങ്ങളതിനെ നിരാകരിക്കുന്നു എന്നായിരുന്നു. അവർ പറഞ്ഞു
 "നീ വിശ്വസിക്കുന്നതിൽ ഞങ്ങൾ സംശയത്തിലാണ്‌". വീണ്ടും വീണ്ടും അദ്ദേഹമവരെ ഉപദേശിച്ചു ഞാൻ നിങ്ങളുടെ മേൽ അയക്കപ്പെട്ട ദൈവദൂതനാകുന്നു. നിങ്ങളെന്നെ അനുസരിക്കാത്ത പക്ഷം നിങ്ങൾ ദൈവ കോപത്തിന്ന് പാത്രമാകും എന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് നിങ്ങളെന്നെ അനുസരിക്കുകയും അല്ലാഹുവെ മാത്രം ആരാധിക്കുകയും ചെയ്യുക. അങ്ങനെയാണെങ്കിൽ നീ അതിനു തഎളിവു കൊണ്ടുവരിക എന്നായി ജനം. ഭൗമികമായ തെളിവുകളൊന്നും അവർക്ക് പോരായിരുന്നു തിച്ചും അഭൗമമായ തെളീവുതന്നെ വേണം. അത്തരം തെളിവുകൾ ചോദിക്കുന്നത് ദൈവകോപത്തിനു കാരണമാകുന്ന അവിവേകമാണെന്ന് അദ്ദേഹം അവരെ ഉപദേശിച്ചെങ്കിലും അവരത് കൈക്കൊള്ളാൻ തയ്യാറല്ലായിരുന്നു.... അവസാനം അല്ലഹുവിന്റെ ദൃഷടാന്തം ആവിർഭവിച്ചു. തികച്ചും അഭൗമമായ ദൃഷ്ടാന്തം. മലഞ്ചെരുവിലെ പാറയിൽ നിന്നും ഉരുവം കൊണ്ട ഗർഭിണിയായ ഒരൊട്ടകം. ഒട്ടകം ഉണ്ടായ ശേഷം സ്വാലിഹ് ജനങ്ങളോട് പറഞ്ഞു..
"എന്റെ ജനങ്ങളേ, നിങ്ങള് അല്ലാഹുവിനെ ആരാധിക്കുവിന്. അവനല്ലാതെ നിങ്ങള്ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്ക്കു വന്നിട്ടുണ്ട്‌. നിങ്ങള്ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്റെ ഒട്ടകമാണിത്‌. ആകയാല് അല്ലാഹുവിന്റെ ഭൂമിയില് (നടന്നു) തിന്നുവാന് നിങ്ങള് അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്‌. ചെയ്താൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.....
ആദ് സമുദായത്തിനു ശേഷം അവന് നിങ്ങളെ പിന്ഗാമികളാക്കുകയും, നിങ്ങള്ക്കവന് ഭൂമിയില് വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്ഭം നിങ്ങള് ഓര്ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില് നിങ്ങള് സൌധങ്ങളുണ്ടാക്കുന്നു. മലകള് വെട്ടിയെടുത്ത് നിങ്ങള് വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള് നിങ്ങള് ഓര്ത്ത് നോക്കുക. നിങ്ങള് നാശകാരികളായിക്കൊണ്ട് ഭൂമിയില് കുഴപ്പം സൃഷ്ടിക്കരുത്‌..."
വ്യക്തമായ താക്കീതുമായി ദൃഷ്ടാന്തം അവതരിച്ചതോടെ സമൂഹത്തിലെ ദുർബലർ കൂട്ടമായി സ്വാലിഹിനെ വിശ്വസിച്ചു. എന്നാൽ അവരിലെ ധനികരുടെ അഹങ്കാരം വർദ്ധിപ്പിക്കാനല്ലാതെ ഒന്നിനും ഈ തെളിവുകൾ ഉപകരിച്ചില്ല. അവർ വിശ്വാസികളോട് ചോദിച്ചു
"സ്വാലിഹ് തന്റെ രക്ഷിതാവിങ്കല് നിന്ന് അയക്കപ്പെട്ട ആള് തന്നെയാണെന്ന് നിങ്ങള്ക്കറിയുമോ? അവര് പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില് ഞങ്ങള് തീര്ച്ചയായും വിശ്വസിക്കുന്നവരാകുന്നു.
അഹങ്കാരം കൈക്കൊണ്ടവര് ദുർബലരായ വിശ്വാസികളോട് പറഞ്ഞു: നിങ്ങള് ഏതൊന്നില് വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള് തീര്ത്തും നിഷേധിക്കുന്നവരാണ്‌".
തങ്ങൾക്ക് ചൂഷണം ചെയ്യാനുള്ള ഇരകളായ ദുരബലർ സത്യവിശ്വാസം കൈക്കൊള്ളുന്നത് അഹങ്കാരികളായ പ്രമുഖരെ അസ്വസ്ഥരും രോഷാകുലരുമാക്കി. സ്വാലിഹിനും അനുയായികൾക്കുമെതിരെ അവർ ഉടക്കമൊഴിച്ച് ഗൂഢാലോചന നടത്തി. അഭൗമിക ദൃഷ്ടാന്തമായ അല്ലാഹുവിന്റെ ഒട്ടകം വേണ്ടവർക്കെല്ലാം പാലും ചുരത്തിക്കൊണ്ട് സമൂഹത്തിലൂടെ നടക്കുന്നേടത്തോളം കാലം സ്വാലിഹിന് അനുയായികൾ വർദ്ധിച്ചുവരും എന്നവർ കണക്കുകൂട്ടി. അവസാനം അതിനെ ഇല്ലാതാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നവർ തീരുമാനിച്ചു. അതിന് ഒരു കാരണവും അവർ കണ്ടെത്തി ഒരു ദിവസത്തെ വെള്ളം ഒട്ടകത്തിനായി നീക്കി വെക്കേണ്ടതുകൊണ്ട് ജനങ്ങൾക്ക് ജലക്ഷാമം ഉണ്ടാകുന്നു. അങ്ങനെ അവരൊമ്പതുപേർ അതിനൊരുങ്ങിപ്പുറപ്പെട്ടു. അവരിലൊരാൾ ആ ക്രൂരകൃത്യം നടപ്പാക്കികയും ചെയ്തു. അവർക്ക് യഥേഷ്ടം പാൽ നൽകിക്കൊണ്ട് അവർക്കിടയിലൂടെ ശാന്തയായി നടന്നിരുന്ന ആ ഒട്ടകത്തെ അവർ കൊന്നുകളഞ്ഞു....
സ്വാലിഹ് പറഞ്ഞു. ഞാൻ നിങ്ങളുടെ അഭ്യുദയ കാംക്ഷിയായിരുന്നു. എന്നാലാവും വിധം നിങ്ങൾക്ക് ഞാൻ താക്കീത് നല്കി. നിങ്ങൾ ഗൗനിച്ചില്ല.ഇനി നിങ്ങളുടെ കർമ്മഫലം നിങ്ങളനുഭവിച്ചുകൊള്ളൂക.
ഖുർ ആൻ പറയുന്നു...
“പക്ഷെ , അവർ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു.അപ്പോൾ സ്വാലിഹ് അവരോട് പറഞ്ഞു: ഇനി നിങ്ങൾ മൂന്ന് ദിവസം മാത്രം സ്വവസതിയിൽ കഴിഞ്ഞുകൊള്ളുക.ഒട്ടും തെറ്റിപ്പോകാത്ത ഒരു സമയനിർണ്ണയമാണിത് ”
( ഹുദ് 65 ).
ഇപ്രകാരം പറഞ്ഞുകൊണ്ട് ആ നാട് വിട്ടുപോയി: എന്റെ ജനമേ , എന്റെ റബ്ബിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരുന്നു . ഞാൻ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനുമായി.പക്ഷെ , എന്തുചെയ്യാം! നിങ്ങൾക്ക് നിങ്ങളുടെ ഗുണകാംക്ഷികളെ ഇഷ്ടമായതേയില്ല” ( അഅ്റാഫ് 79 )....
അവർക്ക് ഇനി മൂന്ന് ദിവസം മാത്രമേ ഈ ഭൂമിയിൽ അവശേഷിച്ചിട്ടുള്ളൂ എന്ന് അവരെ അറിയിച്ചുകൊണ്ട് സാലിഹും അനുയായികളും ആ നാട്ടിൽ നിന്നും
പലായനം ചെയ്തു. നാലാം ദിവസം അതി ഘോരമായ ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ ശിക്ഷ ആഗതമായി. അവർ ആ നാട്ടിൽ ജീവിച്ചിരുന്നൂ എന്നു പോലും തോന്നാത്ത വിധം ആ പട്ടണത്തെ വിജനമാക്കിക്കൊണ്ട്‌ അവരുടെ നാഗരീകതയുടെ അടയാളം പോലും അവശേഷിപ്പിക്കാത്ത വിധം അല്ലാഹു വിന്റെ ശിക്ഷ നടപ്പിലാക്കപ്പെട്ടു...
വരും തലമുറകൾക്ക് ദൃഷ്ടാന്തമായി ഇന്നും അവരുടെ അടയാളങ്ങൾ അവശേഴിച്ചിരിക്കുന്നു. മദീനയിൽ നിന്നും ഏകദേശം നാനൂറ്‌കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഹിജർ എന്ന സ്ഥലത്ത് ഇന്നും നമുക്കവ കാണാം.
ഒരു ഹദീസിൽ നമുക്കിങ്ങനെ കാണാം. അനുചരന്മാരോടൊപ്പം ഹിജറിൽ എത്തിയ പ്രവാചകൻ അനുയായികളോട് പറഞ്ഞു.
"‘അല്ലാഹുവിന്റെ ശാപത്തിന്നിരയായ ഒരു നാടാണിത് . കരഞ്ഞുകൊണ്ടല്ലാതെ നിങ്ങളതിൽ പ്രവേശിക്കരുത് ‘ഒരിടത്ത് ഒരു കിണർ ചൂണ്ടിക്കാണിച്ചുകൊണ്ട് , സ്വാലിഹ് നബിയുടെ ഒട്ടകം അതിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് നബി (സ്വ) പറഞ്ഞു . ആ കിണറിൽ നിന്ന് മാത്രമേ വെള്ളമെടുക്കാവു , മറ്റു കിണറുകളിൽ നിന്നെടുക്കരുതെന്ന് മുസ്ലീങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു."






Friday, June 18, 2021

കഥ

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...

ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....

ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....

അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ

പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവാങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.

പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......

 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

Tuesday, June 1, 2021

ഇടവപ്പാതി....

സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...