Sunday, July 11, 2021

ലോതർ സായിപ്പ്


മുഹമ്മദ് മാസ്റ്റർ തന്റെ കുടുംബത്തെ നാട്ടിൽ വിട്ട് ജോലിസ്ഥലമായ സിംഗപ്പൂരിലേക്ക് പോകും വഴിയായിരുന്നു. കപ്പലിന്റെ മേൽതട്ടിൽ കടലിന്റെ വിജനമായ വിശാലതയിലേക്ക് നോക്കിക്കൊണ്ട്  ഒറ്റക്കിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് അയാൾ ആഹ്ലാദപൂർവ്വം സ്വയം പരിചയപ്പെടുത്തി. പേര് ലോതർ. ലോതർ ഒരു ഹോളീഡേ ട്രിപിലയിരുന്നു. സിങ്കപ്പൂർ സന്ദർശിക്കാൻ പോവുകയാണ്. അല്പനേരം കൊണ്ട് മാസ്റ്റർക്ക് ലോതറെ ഇഷ്ടപ്പെട്ടു. രസികൻ സംസാരപ്രിയൻ. 
കപ്പൽ യാത്രയായതു കൊണ്ട് അടുത്ത് പരിചയപ്പെടാൻ ധാരാള സമയം കിട്ടി. കപ്പലിറങ്ങുമ്പോഴേക്കും തങ്ങളുടെ കുടുംബ ചരിത്രങ്ങളെല്ലാം പരസ്പരം കൈമാറും വിധം അരുടെ സൗഹൃദം വളർന്നിരുന്നു. എന്നെങ്കിലും കേരളം സന്ദർശിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് പറഞ്ഞ ലോതറിന്‌ കുന്ദംകുളത്തിനടുത്തെ മുതുവമ്മലുള്ള തന്റെ വീട്ടിലേക്ക് എങ്ങെനെ എത്താമെന്നതിന്റെ രൂപരേഖ മാസ്റ്റർ കൈമാറി. ഒരു മര്യാദാ പ്രകടനം എന്ന നിലക്കത് ചെയ്തൂ എന്നല്ലാതെ ഒരിക്കലും തന്നെയന്വേഷിച്ച് എന്നെങ്കിലും ലോതർ എത്തുമെന്ന് മാസ്റ്റർ കരുതിയതുമില്ല...
കാലം കുറേ കഴിഞ്ഞു. മാസ്റ്റർ സിങ്കപ്പുരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമായി. ഒരു ദിവസം വകുന്നേരം മാസ്റ്ററുടെ വീട്ടു മിറ്റത്ത് ഒരു കാർ വന്നു നിന്നു. മുഖം നിറയെ ചിരിയുമായി ലോതർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുമ്പ് താൻ വഴിയും വിലാസവും വരഞ്ഞുകൊടുത്ത രൂപരേഖയുമായി കൊച്ചിയിൽ വിമാനമിറങ്ങി എയർപോർട്ടിൽ നിന്നും ഒരു ടാക്സിയെടുത്ത് നേരെ മുതുവമ്മലെ മാസ്റ്ററുടെ വീട്ടിൽ വന്നിറങ്ങിയിരിക്കയാണ്. സ്ഥലത്തെത്തും വരെ ചിരകാല പരിചയമുള്ളയാളെപ്പോലെ തനിക്ക് വഴി പറഞ്ഞു തന്നു എന്ന് ടാക്സി ഡ്രൈവർ അതിശയം കൂറി... 
കുശലമൊക്കെ പറഞ്ഞു തീർന്ന ശേഷം ലോതർ കാര്യം പറഞ്ഞു. ജർമ്മനിയിൽ പണിയെടുക്കുന്ന ഒരു കോട്ടയത്തുകാരി നഴ്സുമായി ലോതറിനു കലശലായ പ്രണയം. വീട്ടുകാരുടെ സമ്മതത്തോടെയേ കെട്ടൂ എന്ന് പെൺകുട്ടി. വീട്ടുകാർക്കാണെങ്കിൽ കുട്ടിയെ സായിപ്പിനു കൊടുക്കുന്നതിനോട് അത്ര യോജിപ്പുമില്ല. അതിനാൽ ലോതറുടെ പ്രതിനിധിയായി മുഹമ്മദ് മാസ്റ്റർ പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിക്കണം. ചുരുക്കിപ്പറഞ്ഞാൽ  തൃശൂർക്കാരൻ മേത്തൻ കോട്ടയത്തുകാരൻ നസ്രാണി യോട് അവരുടെ മകളെ തന്റെ സുഹൃത്തും സായിപ്പുമായ നസ്രാണിക്ക് വേണ്ടി കെട്ടാലോചിക്കണം എന്ന്. സായിപ്പേ ഇത് കേരളമാണ് എന്ന് പറഞ്ഞ് ഒഴിയാനൊന്നും മാസ്റ്റർ ശ്രമിച്ചില്ല. പിറ്റേദിവസം ലോതറുമൊത്ത് കോട്ടയത്ത് പോയി കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് സംസാരിച്ച് കാര്യാം ഉറപ്പിച്ച് മടങ്ങി.... ലോതർ ജർമ്മനിയിൽ ചെന്നാലുടെ കല്ല്യാണം എന്നായിരുന്നു തീരുമാനം.
തുടർന്ന് മൂന്നുനാലും ദിവസം ലോതർ മാസ്റ്ററുടെ അതിഥിയായി. കേരളം സന്ദർശിച്ച കൂട്ടത്തിൽ മാസ്റ്ററുടെ മരുമകനും എന്റെ എളാപ്പയുമായ Hamsakoya Vayyatukavil  മാസ്റ്ററുടെ വീട്ടിലും വന്നിരുന്നു. ഒരു പകൽ മുഴുവൻ അദ്ദേഹം ഞങ്ങളുടെ അതിഥിയായിരുന്നു. അന്ന് എന്റെ കൂടെ കണ്ടാറിപ്പാടത്തുകൂടിയും പുഴവക്കിലൂടെയുമൊക്കെ അദ്ദേഹം ചുറ്റി നടന്നു. ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ ഞാൻ മൂപ്പർക്ക് കാണിച്ചു കൊടുത്തു. നടത്തത്തിനിടെ താനൊരു മെക്കാനിക്കാണെന്നും കൊല്ലത്തിൽ ഒരു മാസം വെക്കേഷനിൽ ലോകം ചുറ്റലാണു വിനോദം എന്നും അദ്ദേഹം പറഞ്ഞു. അവിടെയൊക്കെ ജോലിചെയ്യുന്ന മണിക്കൂറിനാണു പ്രതിഫലം നൽകപ്പെടുന്നത് എന്ന് ആദ്യമായി ഞാൻ കേട്ടത് ലോതറിൽ നിന്നായിരുന്നു. പിറ്റേ ദിവസം ലോതർ ജർമ്മനിയിലേക്ക് മടങ്ങി. അവിടെ വെച്ച് അദ്ദേഹത്തിന്റെയും കോട്ടയത്തുകാരിയുടേയും വിവാഹം കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞു....
*********
ലോതർ ഇപ്പോഴെവിടെയാണാവോ. ഒരു വേള മലയാളിയായ തന്റെ കളത്രത്തോടും പുത്രാദികളോടു മൊത്ത് ജർമ്മനിയിൽ എവിടെയെങ്കിലും  സുഖമായി കഴിഞ്ഞു കൂടുന്നുണ്ടാകാം. അങ്ങനെയാവട്ടേ. അല്ലെങ്കിലൊരു പക്ഷേ തന്റെ നിയോഗം പൂർത്തിയാക്കി മടങ്ങിയിട്ടുമുണ്ടാകാം. ജീവിച്ചിരിപ്പുണ്ടെങ്കിലിപ്പോൾ എൺപതിനോടടുത്ത പ്രായമുണ്ടാകും....

Wednesday, June 23, 2021

സ്വാലിഹ് പ്രവാചകന്റെ കഥ

 
സ്വാലിഹ് പ്രവാചകന്റെ കഥ
**************************
വിശുദ്ധഖുർ ആൻ മനുഷ്യർക്ക് നല്കുന്ന മുന്നറിയിപ്പുകളുടെ രീതി ഇങ്ങനെയാണ്‌. ദൈവ നിഷേധവും അഹങ്കാരവും അതിന്റെ പരിധി ലംഘിക്കുമ്പോൾ ഈശ്വരൻ ആ ജനതയിലേക്ക് മുന്നറിയിപ്പുകാരെ അയക്കുന്നു. എന്നിട്ടും തിരുത്താൻ തയ്യാറാകാതെ മനുഷ്യർ അവരുടെ അധർമ്മം തുടരുമ്പോൾ ആജനതയെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെടുന്ന പ്രകൃതി കോപങ്ങ‌‌ൾക്ക് അവർ ഇരയാക്കപ്പെടുന്നു. ഇതു ചിലപ്പോൾ ശതാബ്ദങ്ങളോ സഹസ്രാബ്ദങ്ങളോ കൊണ്ട്‌ നിറവേറുന്ന ഒരു പ്രക്രിയയായിരിക്കും. അകൊണ്ടു തന്നെ അതനുഭവിക്കുന്ന ജനത അതൊരു ശിക്ഷയാണെന്ന് തിരിച്ചറിഞ്ഞു കൊള്ളണം എന്നില്ല. പക്ഷേ മനുഷ്യരാശിയുടെ ചരിത്രം പഠിക്കുന്നവർക്ക് അത് മനസിലാകും.വരും തലമുറകൾക്ക് മുന്നറിയിപ്പ് എന്ന നിലക്ക് അവ വിശുദ്ധ വേദത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നൂഹിന്റെ ജനതക്കുമേൽ സംഭവിച്ച പ്രളയം ആദിന്റെ മേല വീശിയടിച്ച കൊടുങ്കാറ്റ് സമൂദ് ജനത നശിപ്പിക്കപ്പെട്ട ഘോര ശബ്ദത്തെ തുടർന്നുണ്ടായ വിപത്ത് ലൂത്തിന്റെ ജനതയെ ചെങ്കടലിലാഴ്ത്തിക്കളഞ്ഞ പ്രകൃതിക്ഷോഭം മൂസയുടെ ശത്രുക്കൾ കടലിൽ മുക്കപ്പെട്ടത് എന്നിങ്ങനെ. ഇവയെല്ലാം സന്ദർഭോചിതമായി ഖുർആൻ പരാമർശിക്കുന്നു. അനുവാചകനെ കാര്യത്തിന്റെ ഗൗരവം ഉണർത്താനുതകും വിധം ആനുഷംഗികമായ ഹ്രസ്വ പരാമർശങ്ങൾ നൽകുന്നതൊഴികെ വിശദാംശങ്ങളൊന്നും നൽകാതെയാണ്‌‌ മിക്ക സംഭവങ്ങളും പരാമർശിക്കപ്പെട്ടിട്ടുള്ളത്. പ്രവചകൻ യൂസഫ്‌ അലൈസലാമിന്റെ ചരിത്രം കുറേക്കൂടി വിശദമായി കാണാം....
സമുദ് ഗോത്രത്തിന്റെ അത്യാചാരങ്ങൾക്ക് എതിരെ അവരെ താക്കീതു ചെയ്യാൻ നിയുക്തനായ പ്രവാചകനായിരുന്നു സ്വാലിഹ്. പേരിനെ അന്വർത്ഥമാക്കുന്ന സ്വഭാവ വൈശിഷ്ഠ്യത്തിന്ന് ഉടമ. ബഹുദൈവാരാധനയും അതിന്റെ അനുബന്ധ ചൂഷണങ്ങളും കൊണ്ട് കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഏകദൈവാരാധനാ നിർദ്ദേശവുമായി കടന്നു വന്നതോടെ അതുവരെ സ്വാലിഹിനെ ആദരിച്ചിരുന്ന ജനങ്ങൾ അദ്ദേഹത്തെസംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി. സ്വാലിഹ് ഒരു പാടുകാലം അദ്ദേഹത്തിന്റെ ജനതയെ ഉപദേശിച്ചു. മറ്റെല്ലാ പ്രവാചകന്മാരുടെയും പോലെ ലളിതമായ ഉപദേശം. പ്രപഞ്ച സൃഷടവായ സർവ്വേശ്വരനെയൊഴികെ ങ്ങൾ ആരാധിക്കരുത് എന്ന് മാത്രം.
"അദ്ദേഹം പറഞ്ഞു ജനങ്ങളേ നിങ്ങൾ സർവ്വേശ്വരനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല. അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു 11:61" പക്ഷേ സമ്പന്നരുംസുഖലോലുപരുമായ ആ ജനത ഉപദേശങ്ങൾയ കൈക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അവർ പറഞ്ഞത് ഞങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളെ ആരാധിക്കുന്നതിൽ നിനും നീ ഞങ്ങളെ വിലക്കുകയാണെങ്കിൽ ഞങ്ങളതിനെ നിരാകരിക്കുന്നു എന്നായിരുന്നു. അവർ പറഞ്ഞു
 "നീ വിശ്വസിക്കുന്നതിൽ ഞങ്ങൾ സംശയത്തിലാണ്‌". വീണ്ടും വീണ്ടും അദ്ദേഹമവരെ ഉപദേശിച്ചു ഞാൻ നിങ്ങളുടെ മേൽ അയക്കപ്പെട്ട ദൈവദൂതനാകുന്നു. നിങ്ങളെന്നെ അനുസരിക്കാത്ത പക്ഷം നിങ്ങൾ ദൈവ കോപത്തിന്ന് പാത്രമാകും എന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് നിങ്ങളെന്നെ അനുസരിക്കുകയും അല്ലാഹുവെ മാത്രം ആരാധിക്കുകയും ചെയ്യുക. അങ്ങനെയാണെങ്കിൽ നീ അതിനു തഎളിവു കൊണ്ടുവരിക എന്നായി ജനം. ഭൗമികമായ തെളിവുകളൊന്നും അവർക്ക് പോരായിരുന്നു തിച്ചും അഭൗമമായ തെളീവുതന്നെ വേണം. അത്തരം തെളിവുകൾ ചോദിക്കുന്നത് ദൈവകോപത്തിനു കാരണമാകുന്ന അവിവേകമാണെന്ന് അദ്ദേഹം അവരെ ഉപദേശിച്ചെങ്കിലും അവരത് കൈക്കൊള്ളാൻ തയ്യാറല്ലായിരുന്നു.... അവസാനം അല്ലഹുവിന്റെ ദൃഷടാന്തം ആവിർഭവിച്ചു. തികച്ചും അഭൗമമായ ദൃഷ്ടാന്തം. മലഞ്ചെരുവിലെ പാറയിൽ നിന്നും ഉരുവം കൊണ്ട ഗർഭിണിയായ ഒരൊട്ടകം. ഒട്ടകം ഉണ്ടായ ശേഷം സ്വാലിഹ് ജനങ്ങളോട് പറഞ്ഞു..
"എന്റെ ജനങ്ങളേ, നിങ്ങള് അല്ലാഹുവിനെ ആരാധിക്കുവിന്. അവനല്ലാതെ നിങ്ങള്ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്ക്കു വന്നിട്ടുണ്ട്‌. നിങ്ങള്ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്റെ ഒട്ടകമാണിത്‌. ആകയാല് അല്ലാഹുവിന്റെ ഭൂമിയില് (നടന്നു) തിന്നുവാന് നിങ്ങള് അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്‌. ചെയ്താൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.....
ആദ് സമുദായത്തിനു ശേഷം അവന് നിങ്ങളെ പിന്ഗാമികളാക്കുകയും, നിങ്ങള്ക്കവന് ഭൂമിയില് വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്ഭം നിങ്ങള് ഓര്ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില് നിങ്ങള് സൌധങ്ങളുണ്ടാക്കുന്നു. മലകള് വെട്ടിയെടുത്ത് നിങ്ങള് വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള് നിങ്ങള് ഓര്ത്ത് നോക്കുക. നിങ്ങള് നാശകാരികളായിക്കൊണ്ട് ഭൂമിയില് കുഴപ്പം സൃഷ്ടിക്കരുത്‌..."
വ്യക്തമായ താക്കീതുമായി ദൃഷ്ടാന്തം അവതരിച്ചതോടെ സമൂഹത്തിലെ ദുർബലർ കൂട്ടമായി സ്വാലിഹിനെ വിശ്വസിച്ചു. എന്നാൽ അവരിലെ ധനികരുടെ അഹങ്കാരം വർദ്ധിപ്പിക്കാനല്ലാതെ ഒന്നിനും ഈ തെളിവുകൾ ഉപകരിച്ചില്ല. അവർ വിശ്വാസികളോട് ചോദിച്ചു
"സ്വാലിഹ് തന്റെ രക്ഷിതാവിങ്കല് നിന്ന് അയക്കപ്പെട്ട ആള് തന്നെയാണെന്ന് നിങ്ങള്ക്കറിയുമോ? അവര് പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില് ഞങ്ങള് തീര്ച്ചയായും വിശ്വസിക്കുന്നവരാകുന്നു.
അഹങ്കാരം കൈക്കൊണ്ടവര് ദുർബലരായ വിശ്വാസികളോട് പറഞ്ഞു: നിങ്ങള് ഏതൊന്നില് വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള് തീര്ത്തും നിഷേധിക്കുന്നവരാണ്‌".
തങ്ങൾക്ക് ചൂഷണം ചെയ്യാനുള്ള ഇരകളായ ദുരബലർ സത്യവിശ്വാസം കൈക്കൊള്ളുന്നത് അഹങ്കാരികളായ പ്രമുഖരെ അസ്വസ്ഥരും രോഷാകുലരുമാക്കി. സ്വാലിഹിനും അനുയായികൾക്കുമെതിരെ അവർ ഉടക്കമൊഴിച്ച് ഗൂഢാലോചന നടത്തി. അഭൗമിക ദൃഷ്ടാന്തമായ അല്ലാഹുവിന്റെ ഒട്ടകം വേണ്ടവർക്കെല്ലാം പാലും ചുരത്തിക്കൊണ്ട് സമൂഹത്തിലൂടെ നടക്കുന്നേടത്തോളം കാലം സ്വാലിഹിന് അനുയായികൾ വർദ്ധിച്ചുവരും എന്നവർ കണക്കുകൂട്ടി. അവസാനം അതിനെ ഇല്ലാതാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നവർ തീരുമാനിച്ചു. അതിന് ഒരു കാരണവും അവർ കണ്ടെത്തി ഒരു ദിവസത്തെ വെള്ളം ഒട്ടകത്തിനായി നീക്കി വെക്കേണ്ടതുകൊണ്ട് ജനങ്ങൾക്ക് ജലക്ഷാമം ഉണ്ടാകുന്നു. അങ്ങനെ അവരൊമ്പതുപേർ അതിനൊരുങ്ങിപ്പുറപ്പെട്ടു. അവരിലൊരാൾ ആ ക്രൂരകൃത്യം നടപ്പാക്കികയും ചെയ്തു. അവർക്ക് യഥേഷ്ടം പാൽ നൽകിക്കൊണ്ട് അവർക്കിടയിലൂടെ ശാന്തയായി നടന്നിരുന്ന ആ ഒട്ടകത്തെ അവർ കൊന്നുകളഞ്ഞു....
സ്വാലിഹ് പറഞ്ഞു. ഞാൻ നിങ്ങളുടെ അഭ്യുദയ കാംക്ഷിയായിരുന്നു. എന്നാലാവും വിധം നിങ്ങൾക്ക് ഞാൻ താക്കീത് നല്കി. നിങ്ങൾ ഗൗനിച്ചില്ല.ഇനി നിങ്ങളുടെ കർമ്മഫലം നിങ്ങളനുഭവിച്ചുകൊള്ളൂക.
ഖുർ ആൻ പറയുന്നു...
“പക്ഷെ , അവർ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു.അപ്പോൾ സ്വാലിഹ് അവരോട് പറഞ്ഞു: ഇനി നിങ്ങൾ മൂന്ന് ദിവസം മാത്രം സ്വവസതിയിൽ കഴിഞ്ഞുകൊള്ളുക.ഒട്ടും തെറ്റിപ്പോകാത്ത ഒരു സമയനിർണ്ണയമാണിത് ”
( ഹുദ് 65 ).
ഇപ്രകാരം പറഞ്ഞുകൊണ്ട് ആ നാട് വിട്ടുപോയി: എന്റെ ജനമേ , എന്റെ റബ്ബിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരുന്നു . ഞാൻ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനുമായി.പക്ഷെ , എന്തുചെയ്യാം! നിങ്ങൾക്ക് നിങ്ങളുടെ ഗുണകാംക്ഷികളെ ഇഷ്ടമായതേയില്ല” ( അഅ്റാഫ് 79 )....
അവർക്ക് ഇനി മൂന്ന് ദിവസം മാത്രമേ ഈ ഭൂമിയിൽ അവശേഷിച്ചിട്ടുള്ളൂ എന്ന് അവരെ അറിയിച്ചുകൊണ്ട് സാലിഹും അനുയായികളും ആ നാട്ടിൽ നിന്നും
പലായനം ചെയ്തു. നാലാം ദിവസം അതി ഘോരമായ ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ ശിക്ഷ ആഗതമായി. അവർ ആ നാട്ടിൽ ജീവിച്ചിരുന്നൂ എന്നു പോലും തോന്നാത്ത വിധം ആ പട്ടണത്തെ വിജനമാക്കിക്കൊണ്ട്‌ അവരുടെ നാഗരീകതയുടെ അടയാളം പോലും അവശേഷിപ്പിക്കാത്ത വിധം അല്ലാഹു വിന്റെ ശിക്ഷ നടപ്പിലാക്കപ്പെട്ടു...
വരും തലമുറകൾക്ക് ദൃഷ്ടാന്തമായി ഇന്നും അവരുടെ അടയാളങ്ങൾ അവശേഴിച്ചിരിക്കുന്നു. മദീനയിൽ നിന്നും ഏകദേശം നാനൂറ്‌കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഹിജർ എന്ന സ്ഥലത്ത് ഇന്നും നമുക്കവ കാണാം.
ഒരു ഹദീസിൽ നമുക്കിങ്ങനെ കാണാം. അനുചരന്മാരോടൊപ്പം ഹിജറിൽ എത്തിയ പ്രവാചകൻ അനുയായികളോട് പറഞ്ഞു.
"‘അല്ലാഹുവിന്റെ ശാപത്തിന്നിരയായ ഒരു നാടാണിത് . കരഞ്ഞുകൊണ്ടല്ലാതെ നിങ്ങളതിൽ പ്രവേശിക്കരുത് ‘ഒരിടത്ത് ഒരു കിണർ ചൂണ്ടിക്കാണിച്ചുകൊണ്ട് , സ്വാലിഹ് നബിയുടെ ഒട്ടകം അതിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് നബി (സ്വ) പറഞ്ഞു . ആ കിണറിൽ നിന്ന് മാത്രമേ വെള്ളമെടുക്കാവു , മറ്റു കിണറുകളിൽ നിന്നെടുക്കരുതെന്ന് മുസ്ലീങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു."






Friday, June 18, 2021

കഥ

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...

ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....

ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....

അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ

പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവാങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.

പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......

 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

Tuesday, June 1, 2021

ഇടവപ്പാതി....

സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...

Sunday, April 18, 2021

ഒരമ്മിച്ചോറിന്റെ ഓർമ്മ.

വേളേരിപ്പറമ്പിൽ ഉപ്പ പണിത പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് അധികകാലമായിരുന്നില്ല
വീടെന്ന് വെച്ചാൽ ഇന്നത്തെക്കണക്കിന് വളരെ  ചെറിയ ഒരു വീട്.  ഈങ്ങത്തോട്ട് വളപ്പിന്റെ വടക്ക് പടിഞ്ഞാറേ മൂലയിലായിരുന്നു വീട്. വേളേരിപ്പറമ്പ് എന്നറിയപ്പെട്ടിരുന്ന ഒന്നര ഏക്കർ സ്ഥലത്ത് ഓടു മേഞ്ഞ കൊച്ചു വീട്. ഇന്നത്തെപ്പോലെ ആളുകൾ പലിശക്കടം കൊണ്ട കാശുകൊണ്ട് കൊട്ടാരം പണിയുന്നകാലം തുടങ്ങിയിട്ടില്ലായിരുന്നു. കടമുണ്ടാവുന്നത് വലിയ മാനക്കേടും പലിശക്ക് കടമെടുക്കുന്നത് വൻ പാപവുമായി അന്നവർ കരുതി. ചെറിയ നാലു മുറികളും കോലായിയും അടുക്കളയും വരാന്തകളും ഒക്കെക്കൂടി ഒരെഴുനൂറ്റമ്പത് എണ്ണൂറ് സ്ക്വയർ ഫീറ്റ് കാണും അത്രേള്ളൂ. അന്നത് വലിയ വീടായിരുന്നു. അതു തന്നെ  പണി പൂർത്തിയാക്കാൻ ഉപ്പ വളരെ കഷ്ടപ്പെട്ടു. വീട്ടിൽ ഉപ്പയും ഉമ്മയും ഞങ്ങൾ നാലു മക്കളും സസുഖം വാഴുന്നു. ഞാൻ വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു... കൃസ്മസ് അവധിക്കാലം. പുഴക്കരയിലൂടെയും വയൽ വരമ്പുകളിലൂടെയുമെല്ലാം പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാതെ അലയുന്നതിൽ ഞാൻ വലിയ ആഹ്ലാദം കണ്ടെത്തി. മാവുകൾ പൂക്കാൻ തുടങ്ങുന്നതേയുള്ളൂ... രാവിലെ തുടങ്ങിയ ഒന്നാം ഷിഫ്റ്റ് അലച്ചിലുനു ശേഷം ഞാൻ കയറിവരുമ്പോളൊരു പത്ത് മണിയായിക്കാണും. ഉപ്പയും ഉമ്മയും മിറ്റത്തെ ആരുമൂച്ചിയുടെ ചുവട്ടിൽ നിൽക്കുന്നുണ്ട്. ഉപ്പ നിറയെ പൂത്ത മാവിലേക്ക് ചൂണ്ടി ഉമ്മാക്ക് എന്തോ കാണിച്ചു കൊടുക്കുകയാണ്. പഴുത്താൽ തേനിന്റെ മധുരമുള്ള ആ മാവിനെ ഞങ്ങൾ ആരുമൂച്ചി എന്ന് വിളിച്ചു. ഞാൻ ചെന്ന് നോക്കുമ്പോൾ മാവിന്റെ തുമ്പത്ത് ഇലകൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന ഒരു കുല കണ്ണി മാങ്ങ. നേരത്തെ പൂത്തതായിരിക്കാം. ഉമ്മപറഞ്ഞു "കിട്ടിയിരുന്നെങ്കിൽ പ്പുമ്മൊള് (ചമ്മന്തി) അരക്കാം. മൊളു ചാറും വെക്കാം." കിട്ട്വോടാ..?
പറയേണ്ട താമസം ഞാനൊരു കല്ലെടുത്ത് മാവിലേക്ക് എറിയാനോങ്ങി. ഉപ്പപറഞ്ഞു. " എറിഞ്ഞ് പൂവ്വ് കൊഴിക്കണ്ട. കേറി പൊട്ടിക്കാൻ പറ്റ്വോ നോക്ക്". ഉമ്മ സ്നേഹപൂർവ്വം പറഞ്ഞു വേണ്ട പുളിറ്മ്പ് കടിക്കും. ഞാൻ കാര്യമാക്കിയില്ല. പറയേണ്ട താമസം. മാവിന്റെ തുഞ്ചത്ത് കയറി ഞാൻ അവ പറിച്ചെടുത്തു. നാല് അണ്ടിയുറച്ചിട്ടില്ലാത്ത മാങ്ങകൾ. മാങ്ങ ഉമ്മായുടെ കയ്യിൽ കൊടുത്ത് ഞാൻ മേല് കയറിയ പുളിയുറുമ്പുകളെ പെറുക്കാൻതുടങ്ങി. മാങ്ങയും കൊണ്ട് ഉമ്മ അടുക്കളയിലേക്ക് നടന്നു. പിറകേ ഉപ്പയും കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ഉമ്മ ചുട്ട വറ്റൽ മുളകും ഉപ്പും ചെത്തിയ മാങ്ങയുമെടുത്ത് അമ്മിയിലിട്ട് ചമ്മന്തിയരക്കുകയാണ്.  അടുത്ത് ഉപ്പയുമുണ്ട്.  അരച്ചുകൊണ്ടിരിക്കേ ഉമ്മ അമ്മിയിൽ നിന്നല്പം തോണ്ടി എന്റെ നാവിൽ തേച്ചുതന്നിട്ട് ചോദിച്ച് ഉപ്പുണ്ടോ. ഹാവ് എന്തൊരു രുചി. ഉണ്ട്മ്മാ നല്ല സ്വാദ്ണ്ട്. അമ്മിയിലെ ചമ്മന്തി വടിച്ചെടുത്ത് അകത്തു പോയ ഉമ്മ തള്ളക്കയിലിൽ നിറയെ ചൂടു ചോറുമായി വന്നു. ചോറ് അമ്മിമേലിട്ട് നന്നായി കുഴച്ച് ഒരുരുള എന്റെ വായിൽ വെച്ച് തന്നു.  ഒരുരുള ഉപ്പാക്കും കൊടുത്തു ബാക്കി ചേറിയ ഒരുരുള ഉമ്മയും തിന്നു. അതെ ഉമ്മ എപ്പോഴും ചെറിയ ഓഹരി കൊണ്ട് തൃപ്തയായിരുന്നു. തനിക്കുള്ളത് മാത്രമേ പാത്രത്തിൽ ബാക്കിയുള്ളു വെങ്കിലും വിശന്ന് വന്നവർക്കത് നീട്ടിക്കൊടുക്കുന്നതിൽ അവർ തൃപ്തയായി. അതെ ഗ്രാമത്തിൽ വിശപ്പ് അന്നൊരു പ്രശ്നം തന്നെയായിരുന്നു.
ഈ ദുനിയാവിൽ നിന്നും വളരെ ചെറിയ ഒരോഹരിയേ ഉമ്മ എടുത്തുള്ളൂ. മക്കൾ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളൊന്നും സ്വപ്നം പോലും കാണാതെ തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ഉമ്മപോയി... ഉമ്മ നമസ്കാരവും നോമ്പും സക്കാത്തുമെല്ലാം അനുഷ്ഠിച്ച ഒരുറച്ച വിശ്വാസിയായിരുന്നു. വാക്കുകൊണ്ട് വർണ്ണിക്കാനാകാത്ത ഒരു ലോകം വരാനിരിക്കുന്നു എന്ന ഉറച്ച പ്രത്യാശയോടെയാണവർ പോയത്. അവിടെ വെച്ച് സന്ധിക്കാമെന്ന പ്രത്യാശയോടെ ഈ മകനും കാത്തിരിക്കുന്നു....

Thursday, April 15, 2021

ഉറക്കം

കലാപഭൂമിയില്‍ നിന്നും  ഒരു വിധത്തില്‍ രക്ഷപ്പെട്ട് ഓടി വരികയായിരുന്നു അയാള്‍. തന്റെ കൂട്ടുകാര്‍ ഒളിച്ചുകഴിയുന്ന കെട്ടിടത്തിന്റെ  വാതിലിനടുത്ത് അയാളെത്തി. അതു ചാരിയിട്ടേ  ഉണ്ടായിരുനുള്ളൂ. അതിനകത്തുള്ളവര്‍ അത്രക്ക് സുരക്ഷിതബോധമുള്ളവരാണല്ലോ എന്നയാള്‍ അതിശയിച്ചു. മര്യാദയോര്‍ത്ത് അയാള്‍ വാതിലില്‍ മുട്ടി. അകത്തുനിന്നും  മറുപടിയൊന്നുമുണ്ടായില്ല. കുറേ നേരം  കാത്തുനിന്നശേഷം  പതുക്കെ അയാള്‍ ചാരിയിട്ട വാതിലിലൂടെ  അകത്തുകടന്നു... അതിശയം  ഈ പകലിലും  മുറിക്കകത്തുള്ളവര്‍ ഉറങ്ങുകയിരുന്നു... വെറുതെയല്ല താന്‍ മുട്ടിവിളിച്ചിട്ടും  ആരും  പുറത്തു വരാഞ്ഞത് എന്നയാള്‍ സമാധാനിച്ചു. എങ്കിലും  പുറത്തു നടക്കുന്ന കലാപത്തെക്കുറിച്ച് അവരോടു പറയാനയാള്‍ വെമ്പി. ഉടനെ എഴുന്നേറ്റ് രക്ഷപ്പെട്ടില്ലെങ്കില്‍ തങ്ങളുമതിന്നിരയാവുമെന്ന് അവരെ അറിയിക്കേണ്ടത് തന്റെ കടമയായി അയാള്‍ കരുതി. അയാള്‍ അവരെ ഊണര്‍ത്താന്‍ ശ്രമം  തുടങ്ങി. പടിച്ചപണി പതിനെട്ടും  പയറ്റിയിട്ടും  അവരുണരാനുള്ള ഭാവമില്ലായിരുന്നു. ഒരാളൊഴികെ ക്ഷീണിതനായ ഒരു വൃദ്ധന്‍. കണ്ണുതിരുമ്മി കോട്ടുവായിട്ട് അയാള്‍ സംഗതിയാരാഞ്ഞു. അയാള്‍ക്കു മുന്നറിയിപ്പു നല്കിയപ്പോള്‍ അയാള്‍ പറഞ്ഞു കുഞ്ഞേ കാതിനു കേള്‍വി കുറവായ എന്നെപ്പോലും  ഉണര്‍ത്തുമാറ്‌നീതൊള്ളയിട്ടിട്ടും  അവരുണര്‍ന്നില്ലെങ്കില്‍... എങ്കില്‍ അവര്‍ ഉറങ്ങുകയല്ല ഉറക്കം  നടിക്കുകയാണ്‌. ഉറക്കം  നടിക്കുനവനെയുണര്‍ത്താന്‍ ദൈവം  പോലും  മിനക്കെടില്ല..... 
അവര്‍ ഉറങ്ങുകയല്ല ഉറക്കം  നടിക്കുകയാണ്‌എന്ന് അയാള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും  കലാപകാരികളുടെ ആരവം   അടുത്തെത്തിക്കഴിഞ്ഞിരുന്നു.....
സഹതാപത്തോടെ കിടക്കുന്നവരെ നോക്കി അയാള്‍ വൃദ്ധനോടൊപ്പം   പിന്‍ വാതിലിലൂടെ പലായനം  തുടങ്ങി. അങ്ങു ദൂരെ കുന്നിന്‍ മുകളിലെത്തിയപ്പോള്‍  അവര്‍ തിരിഞ്ഞുനോക്കി. അപ്പോളവര്‍ കണ്ടു മുകളിലേക്കുയരുന്ന കറുത്ത പുകച്ചുരുളുകള്‍. ഉറക്കം  നടിച്ചവര്‍ക്കൊപ്പം  അവര്‍ സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന കെട്ടിടം  കത്തിയമര്‍ന്നു കഴിഞ്ഞിരുന്നു.

Saturday, March 27, 2021

കേവലൻ

കേവലൻ
*************
ഗ്രാമത്തിൽ ആധുനിക വിദ്യാഭ്യാസം ഒരു അപൂർവ്വ വസ്തുവായിരുന്നകാലം. എഎംഎൽപി സ്കൂളാ യിരുന്നു സ്ഥലത്തെ പ്രധാന കലാലയം. അവിടെനിന്നും സർട്ടിഫിക്കേറ്റ് നേടി ഉന്നത പഠനാർത്ഥം ആറു കിലോമീറ്റർ കുന്നും മേടും കയറി വാടാനാം കുറുശ്ശിയിലേക്ക് പോയിരുന്നവർ വർഷത്തിൽ മൂന്നോ നാലോ.... ബാക്കിയുള്ളവർ നേരിട്ട് ജീവിത സർവ്വകലാശാലയിലേക്ക്  പ്രവേശിക്കയായിരുന്നു പതിവ്. വാടാനാംകുറുശ്ശിക്ക് പോയവർ സനദ് കൈപ്പറ്റി വരുമ്പോഴേക്കും നേരിട്ട് ജീവിതത്തിലേക്ക് പ്രവേശിച്ച വർ ബിസിനസ് മാനേജ് മെന്റിൽ വിദഗ്ദരായി മാറുകയായിരുന്നു പതിവ്. ചിലർ കരിങ്കല്ലു പണിയിലും വൈദഗ്ദ്യം നേടി. ഇനിയുമൊരു കൂട്ടർ പത്താം ക്ലാസിലും നിൽകാതെ കോളേജ് അന്വേഷിച്ചു പോയി. അന്ന് പട്ടാമ്പിയിൽ കോളേജ് തുറന്നിട്ടുണ്ടായിരുന്നില്ല. ഒറ്റപ്പാലം എൻ എസ്‌ എസ്‌ കോളേജ് ഉണ്ടായിരുന്നു. 
എങ്കിലും കൂടുതൽ പേർക്കും ഫാറൂഖ് കോളേജിനോടായിരുന്നു പഥ്യം. പുലാക്കൽ ആലിമാഷ്. ഹംസക്കോയമാഷ് പുലാക്കൽ ബാപ്പുട്ടി എന്ന യൂസഫ് ദിൽകൂഷ് അബ്ദുറഹ് മാനിക്കാന്റെ ബാവ തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. 
അവധിക്കാലങ്ങളിൽ കോളേജിൽ നിന്ന് വന്നവരും സമപ്രായക്കാരായ കൂട്ടുകാരും ഒന്നിച്ച് സ്വാഭാവികമായും പല പല നേരം പോക്കുകളിലും വ്യാപൃതരാവും. ഭാരതപ്പുഴയിലെ പഞ്ചാര മണൽ തിട്ടകൾ അവരുടെ കളി തമാശകൾ കൊണ്ട് മുകരിതമാകും. ആയിടക്കൊരിക്കൽ എല്ലാവരും കൂടി ഒത്തുകൂടി അവരുണ്ടാക്കിയിരുന്ന വായന ശാലയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി... 
ചർച്ച പുരോഗമിക്കവേ ഫാറൂഖ് കോളേജിൽ പഠിക്കുകയായിരുന്ന പ്രസിഡന്റിന്റെ അഭിപ്രായത്തെ എതിർത്ത മെമ്പറോട് പ്രസിഡന്റ് പറഞ്ഞു " നീ മിണ്ടാതിരിക്ക് നീ കേവലം ഒരു മെമ്പറല്ലേ." അത് കേട്ട് എല്ലാവരോടുമൊപ്പം ചിരിച്ചെങ്കിലും വാചകത്തിന്റെ തുടക്കം മൂപ്പർക്ക് പിടി കിട്ടിയില്ല.... മീറ്റിങ്ങെല്ലാം കഴിഞ്ഞ് വീണ്ടും ഒരുപാടു നേരം മണൽ തിട്ടയിലിരുന്ന് കാകാറ്റുകൊണ്ട് വലിയപള്ളിയിൽ നിന്നും‌ ചേക്കുമൊല്ലക്ക ഇശാ ബാങ്ക് കൊടുത്തപ്പോൾ അവർ പിരിഞ്ഞു. വീട്ടിലെത്തിയപ്പോഴും മെമ്പർക്ക് കേവലം എന്നതിന്റെ അർത്ഥം കുറക്കനു കിട്ടിയ പൊതിക്കാതേങ്ങയായി. പിറ്റേന്ന് കവലയിലെത്തി ആദ്യം‌ കണ്ട കൂട്ടുകാരനോടാരാഞ്ഞു. " ഇന്നലെ അവനെന്നോട് പറയ്വാ കേവലം മെമ്പറായ ഞാൻ മിണ്ടരുത് ന്ന്. എന്താടോ ഈ കേവലം. ?"
കൂട്ടുകാരൻ ഞെട്ടലഭിനയിച്ചു. " ങേ അവനങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല " 
"അല്ല പടച്ചോനെത്തന്നെ പറഞ്ഞു."
" ന്നാ മോശായിപ്പോയി. എന്തായാലും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു...
കേവവലം എന്നാൽ എന്തോ വലിയ തെറിയാണ് എന്ന മട്ടിലായിരുന്നു ബോധനം. കേവലം എന്നത് എന്താണെന്ന് മൂപ്പർ ചങ്ങാതിമാരോടൊക്കെ ചോദിക്കും എന്ന് കണ്ട കൂട്ടുകാരൻ തന്റെ പ്രതികരണം എല്ലാ കൂട്ടുകാരെയും അറിയിച്ചിരുന്നു. അതു പ്രകാരം ചോദിച്ചവരൊക്കെ മറുപടികൊടുത്തു. ചങ്ങാതിക്ക് ദേഷ്യം വന്നു. അവനെ രണ്ടു പറഞ്ഞിട്ടു തന്നെ കാകാര്യമെന്ന് നിരൂപിച്ച് അന്വേഷിച്ച് ചെന്നപ്പോൾ അദ്ദേഹം ഫാറൂഖ് കോളേജിലേക്ക് പോയ് കഴിഞ്ഞിരുന്നു. ദേഷ്യ മനസിൽ വെച്ച് മടങ്ങി റോട്ടിലെത്തിയപ്പോൾ എതിരെ വരുന്നു പോസ്റ്റുമാൻ കൃഷ്ണൻ കുട്ടി നമ്പ്യാർ....
അദ്ദേഹം നമ്പ്യാരുടെ പക്കൽ നിന്നും ഒരു അഞ്ച് പൈസക്ക് ഒരു പോസ്റ്റ് കാർഡ് വാങ്ങി അതിൽ നിറയെ എഴുതി കേവലാ കേവലാ നൂറ് കേവലാ ആയിരം കേവലാ നീയാണെടാകേവലൻ. കാർഡ് മുഴുവൻ എഴുതി നിറച്ച് ഫാറൂഖ് കോളേജ് ആസാദ് ഹോസ്റ്റലിന്റെ വിലാസമെഴുതി പോസ്റ്റു ചെയ്തേ അദ്ദേഹം വിശ്രമിച്ചുള്ളൂ എന്ന് പറഞ്ഞാൽ മതിയല്ലോ ...